Showing posts with label കുറ്റകൃത്യം. Show all posts
Showing posts with label കുറ്റകൃത്യം. Show all posts

Friday, April 20, 2018

ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

 ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

ഏത് മതത്തിന്റെ ആയാലും അവരുടെ ദേവാലയങ്ങൾക്കുള്ളിൽ പുണ്യ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നതെന്ന് വിശ്വസിക്കുവാനുള്ള ബാദ്ധ്യത എനിക്കില്ല. ഞാൻ ഒരു വിശ്വാസത്തെയും ബഹുമാനിക്കുന്നതല്ലാതെ പിൻ പറ്റുന്നില്ല. അതുകൊണ്ടു തന്നെ കാശ്മീരിലെ ക്വത്വയിൽ ബാലിക പീഡിപ്പിക്കപ്പെട്ടത് ദേവാലയത്തിനകത്തോ പുറത്തോ എന്ന് നോക്കിയല്ല ആ കുറ്റകൃത്യത്തിന്റെ ഭീകരത അളക്കുന്നത്. എന്നാൽ വിശ്വാസികൾ അവർ ആരാധിക്കുന്ന ഒരു ദേവാലയത്തിനുള്ളിൽ വച്ച് ഇങ്ങനെ ഒരു ക്രൂരത ചെയ്യുമ്പോൾ സ്വന്തം വിശ്വാസത്തോടും ദേവാലയത്തോടും കാട്ടുന്ന ക്രൂരത കൂടിയായി അത് മാറുന്നു. അതുകൊണ്ടുതന്നെ ദേവാലയത്തിന്റെ കാര്യം എടുത്തു പറഞ്ഞ് പ്രതിഷേധിക്കുന്നതിൽ കുറ്റം കാണാനാകില്ല. 

ഒരു സാധാരണ ക്രിമിനൽ ചെയ്യുന്ന അതേ കുറ്റം ഒരു മത പണ്ഠിതനോ അദ്ധ്യാപകനോ ചെയ്താൽ അതവരുടെ മഹനീയ സ്ഥാനത്തിനെ കൂടി കളങ്കപ്പെടുത്തുന്നതാകും. അതുകൊണ്ട് ആ സ്ഥാനങ്ങളിലിരുന്ന് കുറ്റകൃത്യം ചെയ്യുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം കുറേക്കൂടി ശക്തമായിരിക്കും. ഇവിടെ അമ്പലത്തിൽ വച്ച് ഒരു ക്രൂരത വിശ്വാസികൾ തന്നെ ചെയ്യുമ്പോൾ ഇത് പള്ളിയിലും ചർച്ചിലും നടന്നിട്ടില്ലേ നടക്കുന്നില്ലേ എന്ന് ചോദിച്ചാൽ പള്ളിയിലും ചർച്ചിലും നടന്നിട്ടുള്ളത് അമ്പലത്തിലുമാകാം എന്ന് പറയുന്നതിനു തുല്യമാണ്. 

പള്ളിയിലും ചർച്ചിലും വച്ച് അത്തരം ക്രൂരതകൾ ചെയ്തിട്ടുണ്ടെങ്കിൽ ജനം അമ്പലത്തിൽ നടക്കുന്ന അതേ ഗൗരവത്തിൽ തന്നെ കണ്ടിട്ടുണ്ട്. കാണണം. അപ്പോഴും അമ്പലത്തെ പറ്റി ചോദിക്കുമ്പോൾ പള്ളിയെക്കുറിച്ചും ചർച്ചിനെക്കുറിച്ചും ചോദിക്കുന്നവരെ പോലെ തിരിച്ചും സമാന സംഭവങ്ങൾ പള്ളിയിൽ വച്ച് നടക്കുമ്പോൾ അമ്പലത്തെയും ചർച്ചിനെയും കുറിച്ച് ചോദിക്കുന്ന ചിലരുണ്ടാകും. ചർച്ചിൽ വച്ച് സമാന കുറ്റം നടക്കുമ്പോൾ മസ്ജിദിനെയും അമ്പലത്തെയും പറ്റി ചോദിക്കുന്ന ചിലരും ഉണ്ടാകും. അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മനോനിലയെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. 

ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ എന്ത് മോശപ്പെട്ട കാര്യങ്ങൾ നടന്നാലും എന്റെ ആരാധനാലയത്തിനുള്ളിൽ അത് നടക്കരുതെന്നാണ് വിശ്വസിക്കേണ്ടത്. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. ഇനി കാശ്മീരിൽ നടന്നതുപോലുള്ള സംഭവങ്ങൾ ഒരു ദേവാലയത്തിൽ വച്ച് നടക്കുമ്പോൾ വിശ്വാസികൾ എന്ന് പറഞ്ഞ് നടക്കുന്നവരുടെ കാപട്യം കൂടിയാണ് പുറത്ത് വരുന്നത്. അവർക്ക് യഥാർത്ഥത്തിൽ വിശ്വാസവുമില്ല. ദൈവ ഭയവുമില്ല. ഒന്നുമില്ല. ദേവാലയങ്ങൾ അവർക്ക് പുണ്യ സ്ഥലങ്ങളുമല്ല. 

പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത് സ്വന്തം ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കുന്നു. ആരാധനാലയങ്ങൾ ബോംബ് വച്ച് തകർക്കുന്നു. അവരൊക്കെ ഏത് ദൈവത്തിന്റെ മക്കളാണ്? ബലാത്സംഗം ചെയ്തയാലും ബോംബ് വച്ചായാലും അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യ കർമ്മമാണെന്ന് (ചിലർക്ക് അത് രാജ്യസ്നേഹവും ചിലർക്ക് മരണാനന്തരം സ്വർഗ്ഗപ്രവേശനത്തിനുള്ള എളുപ്പമാർഗ്ഗവുമത്രേ) കരുതുന്നവരെ പറ്റി എന്ത് പറയാൻ! കൊടും ക്രൂരതകളെ ന്യായീകരിക്കാൻ സമാന ക്രൂരതകളുമായി താരതമ്യം ചെയ്ത് വരുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്.

Saturday, December 29, 2012

ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ നരാധമൻമാർക്കിടയിൽപെട്ടു പോയി

ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു


ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ  നരാധമൻമാർക്കിടയിൽപെട്ടു പോയി!

ഏതാനും ദിവസങ്ങൾക്കു മുമ്പ് ദില്ലിയിൽ കൂട്ട ബലാൽസംഗത്തിനിരയായ ഇരുപത്തിമൂന്നു വയസ്സുകാരിയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു. വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയിരുന്ന പെൺകുട്ടി അവിടെ ആശുപത്രിയിൽവച്ച് ഇന്ന് പുലർച്ചേ രണ്ട് പതിഞ്ച് മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ദില്ലി സെന്റ് സ്റ്റീഫൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു  ജ്യോതി. ഫിസിയോതെറാപ്പി കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇന്റേർണൽ ഷിപ്പിന് വേണ്ടി കുട്ടി പഠനപ്രവർത്തനം തുടർന്നുവരികയായിരുന്നു. 

കൂട്ട ബലാൽസംഗത്തിനിരയായ കുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അവിടെ നിന്നും സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ മരണവുമായുള്ള മല്പിടിത്തത്തിൽ ജ്യോതിയും  ഡോക്ടർമാരും ഒടുവിൽ പരാജയപ്പെട്ടു. ഇതോടെ ഈ  കൂട്ട‌ബലാൽസംഗക്കേസിലെ ഒന്നാം അനുഭവസാക്ഷി ഇല്ലാതായിരിക്കുന്നു. അതായത് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് നശിച്ചിരിക്കുന്നു.  ഇനി കേസ് ഏത് വിധം പോകുമെന്നത് കാത്തിരുന്ന് കണേണ്ടിയിരിക്കുന്നു. 

പെൺകുട്ടിയെ കൂട്ട  ബലാൽസംഗം ചെയ്ത  ക്രൂരജന്തുക്കളെ മനുഷ്യരെന്ന പരിഗണന വച്ച് ശിക്ഷിക്കേണ്ടവരല്ല. ഇവർ മൃഗതുല്യരാണെന്ന് പറഞ്ഞാൽ മൃഗങ്ങളടക്കം  നിലവിലുള്ള ജീവിവർഗ്ഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കും. ഇവറ്റകളെ അനുകമ്പയർഹിക്കാത്ത വിചിത്ര ജന്മങ്ങളായി കരുതി കടുത്ത ശിക്ഷകൾക്ക് വിധേയരാക്കണം. അതിന് നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തണം.  കേവലമായ ഒരു വധശിക്ഷകൊണ്ടുപോലും ഇത്തരം കൊലയാളികളെ ശിക്ഷിച്ചു കലിയടക്കാനാകില്ല. കാരണം വധം അവറ്റകളെ ഒരു തരത്തിൽ രക്ഷിക്കുകയാണല്ലോ. 

ജ്യോതിയുടെ മരണത്തെ തുടർന്ന് വീണ്ടും ജനകീയ പ്രതികരണങ്ങൾ ശക്തമാകുമെന്ന് കരുതി ഭരണകൂട സംവിധാനങ്ങൾ ഇതിനകം ജാഗ്രതപ്പെട്ടിട്ടുണ്ട്. എന്നാൽ കത്തുന്ന പ്രതിഷേധങ്ങൾക്കുനേരേ കടുത്ത നടപടികൾ എടുത്താൽ അത് എരിതീയിൽ കനലുവാരി ഇടുന്നതിനു തുല്യമായിരിക്കും. പ്രതിഷേധരൂപങ്ങൾ അക്രമാസക്തമാകാതിരിക്കുവാൻ നിയമ സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ടതുതന്നെ. എന്നാൽ ജനങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ശത്രുഭാവത്തിൽ നേരിടുന്നതിന് ഭരണകൂടം തയ്യാറാകരുത്. 

ഭരണവും ഭരണീയരും എന്ന വ്യത്യാസമില്ലാതെ ഈ സാഹചര്യത്തെ ഒരുമിച്ചു നിന്നു നേരിടേണ്ടതാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ഭരണകൂടവും നിയമ –നീതി സംവിധാനങ്ങളും അവസരമൊരുക്കണം. ജനങ്ങളാകട്ടെ ശക്തവും സമാധാനപരവുമായ പ്രതിഷേധങ്ങളിലൂടെ   ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പുകളും  നൽകണം. അവിടെ നാം എല്ലാ സങ്കുചിത ചിന്തകളും വെടിയുക.