Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Wednesday, April 1, 2015

ചില മാതൃഭാഷാചിന്തകൾ

ചില മാതൃഭാഷാചിന്തകൾ

ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 21 നാണ്  ഈ കുറിപ്പ് എഴുതുന്നത്. അവരവരുടെ മാതൃഭാഷയെക്കുറിച്ച് ഗൗരവതരമായ ചിന്തയ്ക്ക് ഏറ്റവും പ്രേരകമായ ഒരു ദിവസമാണ് ഇന്ന്. നമുക്കുമുണ്ട് ഒരു മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ചും നമ്മൾ ഉൽക്കണ്ഠകൾ പങ്കു വയ്ക്കാൻ തുടങ്ങിയിട്ട് കാലമെറെയായി. ഇപ്പോഴും ഈ ഉൽക്കണ്ഠകളും മാതൃഭാഷാ മുറവിളികളും തുടരുന്നു. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന കാര്യം നാം സ്വയം വിലയിരുത്തേണ്ടതാണ്.

ഒരു കാലത്ത് വളരെക്കുറച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെയാകട്ടെ നല്ല സാമ്പത്തിക ശേഷിയുള്ളവർ മാത്രമേ കുട്ടികളെ അയച്ചിരുന്നുള്ളൂ. എന്നാൽ വിദ്യാഭ്യാസം ലാഭകരമായ ഒരു കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ  മുക്കിനുമുക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നു. പണക്കാർ മാത്രമല്ല സാധാരണക്കാരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേ പഠിപ്പിക്കുകയുള്ളൂ എന്ന നില വന്നു. കാരണം തങ്ങളുടെ മക്കൾ സമ്പന്നരുടെ മക്കളോട് മത്സരിച്ച് തോൽക്കരുതെന്ന് അവരും ആഗ്രഹിക്കുന്നു. അതിന് അവരെ കുറ്റം പറയാൻ ആകില്ല.

ചുരുക്കത്തിൽ ഇപ്പോൾ സർക്കാർ-എയിഡഡ് പൊതുവിദ്യാലയങ്ങൾ എല്ലാം അവയുടെ നില നില്പിനായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാൻ നിർബന്ധിതമായിരിക്കുന്നു. ഫീസ് കൊടുക്കാതെ പഠിക്കാൻ പറ്റുന്ന സ്കൂളുകളിൽ പാവപ്പെട്ടവരുടെ പോലും മക്കൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ കുട്ടികളെ ചേർക്കുന്നു. അവരെയും കുറ്റം പറയാനാകില്ല. പാവങ്ങൾക്കുമുണ്ട് അവരുടെ കുട്ടികളെ സംബന്ധിച്ച ഉൽക്കണ്ഠകൾ. മാതൃഭാഷയുടെ സംരക്ഷണം പാവങ്ങളുടെ മാത്രം ബാദ്ധ്യതയല്ലല്ലോ. ആർക്കും വേണ്ടെങ്കിൽ പിന്നെ പാവങ്ങൾക്കു മാത്രമായി എന്തിനൊരു മാതൃഭാഷ?

ഇവിടെ പ്രശ്നമെന്തെന്നോ? ഒരു വിഭാഗം കുട്ടികൾ ഇംഗ്ലീഷ് മീഡിയം പഠിക്കുമ്പോൾ മറ്റൊരു വിഭാഗം മലയാളം മീഡിയം പഠിക്കാൻ നിൽക്കില്ല എന്നതാണ്. കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ചു പഠിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് നല്ലതെന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  ലോകത്ത് പല രാജ്യങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസമടക്കമുള്ള പ്രൊഫഷണൽ കോഴ്സുകൾ പോലും മാതൃഭാഷയിൽ നടത്തുന്നുണ്ട്. അതാണ് ഏറ്റവും നല്ലതെന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
പക്ഷെ ഇവിടെ ഒരു പൊങ്ങച്ച സംസ്കാരവും ഇംഗ്ലീഷിന് സമുഹത്തിൽ നിന്ന് ഒരു പൊങ്ങച്ചഭാഷാ പദവിയും ഉണ്ടായതൊടെ ഇംഗ്ലീഷ് ഭ്രമം അതിന്റെ പാരമ്യതകൾ തേടുന്നു. ജീവിത വിജയം നേടാൻ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണമെന്നൊരു ധാരണ പരക്കെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടക്കാരാണ് ഈ പ്രചരണങ്ങൾക്കു പിന്നിൽ ഉള്ള പ്രധാന ശക്തികൾ.

മാതൃഭാഷയെ സംരക്ഷിക്കാൻ ഒറ്റമൂലികൾ ഒന്നുമില്ല. കേവലമായ മുറവിളികൾ കൊണ്ടും മാതൃമലയാളം സംരക്ഷിക്കപ്പെടില്ല. മാതൃഭാഷാ സ്നേഹം മുറ്റിയ ചർച്ചകളോ സെമിനാറുകളോ  മാതൃഭാഷാ  ഡിപ്പാർട്ട്മെന്റുകളോ  ഫണ്ടിംഗുകൾ കോണ്ടോ ഒന്നും മാതൃഭാഷ  സംരക്ഷിക്കപ്പെടുകയോ നില നിൽക്കുകയോ ചെയ്യില്ല. അതൊക്കെ അതിന്റെ വഴിക്കു തുടരും. ഭാഷ നശിക്കുന്നത്  നമ്മൾ അറിയുകയുമില്ല. ഒരു ഭാഷ നില നിൽക്കണമെങ്കിൽ ആ ഭാഷ സംസാരിക്കാൻ ആളുണ്ടാകണം. എഴുതാൻ ആളുണ്ടാകണം. കേൾക്കാനും വായിക്കാനും ആളുണ്ടാകണം. അതില്ലെങ്കിൽ പിന്നെ ഒരു ഭാഷയ്ക്ക് എന്തു പ്രസക്തി?

അക്കാഡമിക്ക് രംഗത്ത് ഒരു  ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ മേൽ കൈ നേടിയാൽ ആ ഒരു  ഭാഷ നശിക്കുകയേ ഉള്ളൂ. അതുപോലെ അക്കാഡമിക്ക് രംഗത്ത് മലയാളത്തിനുമേൽ ഇംഗ്ലീഷിന് അപ്രമാദിത്വം വന്നാൽ മലയാളത്തിന്റെ നില നില്പ് അപകടപ്പെടാതിരിക്കുന്നതെങ്ങനെ? അതും മലയാളം ഒരു ഇട്ടാവട്ട പ്രാദേശിക ഭാഷ. ഇംഗ്ലീഷാകട്ടെ ഒരു ആഗോളഭാഷയും! അപ്പോൾ ഇതിൽ ഏത് അതിജീവിക്കും? ഇംഗ്ലീഷ് മീഡിയം-മലയാളം മീഡിയം എന്നിങ്ങനെ രണ്ടുതരം സ്കൂളുകൾ നില നിന്നാൽ ലോകഭഷാ പദവിയുള്ള ഇംഗ്ലീഷ് മീഡിയം മാത്രമേ  ആളുകൾ തെരഞ്ഞെടുക്കുകയുള്ളൂ.

നമ്മുടെ മാതൃഭാഷ  നേരിടുന്ന വെല്ലുവിളികൾ   മറി കടക്കാൻ ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയാണാവശ്യം. ഇതിന് ശക്തമായ നിയമ നിർമ്മാണത്തിലൂടെ സ്റ്റേറ്റ് സിലബസ് ആയാലും കേന്ദ്ര സിലബസ് ആയാലും പ്ലസ് ടൂ തലം വരെയെങ്കിലും  മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം നിർബന്ധമാക്കണം. മാതൃഭാഷാ മീഡിയം സ്കൂളുകൾക്കു മാത്രമേ അംഗീകാരം നൽകാവൂ. അല്ലാതെ രണ്ടും കൂടി മുന്നിൽ വച്ചിട്ട് ഇംഗ്ലീഷ് വേണോ മാതൃഭാഷ വേണോ എന്ന് ചോദിച്ചാൽ ഇന്നത്തെ ലോകത്ത് ഇംഗ്ലീഷല്ലാതെ ആരും തെരഞ്ഞെടുക്കില്ല. അതുകൊണ്ട് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്ന തരം തിരിവ്  നിർത്തി പഠനമാധ്യമം പൂർണ്ണമായും മാതൃഭാഷയിലാക്കുക.

Monday, November 25, 2013

മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പോ ശേഷമോ ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:


മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

മലയാളഭാഷാസ്നേഹികളെ ഏറെ സന്തോഷിപ്പിച്ച രണ്ടുകാര്യങ്ങൾ അടുത്തകാലത്ത് സംഭവിച്ചു. ഒന്ന് മലയാളസർവ്വകലാശാലയുടെ രൂപീകരണം. മറ്റൊന്ന്  മലയാളത്തിന്  ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്. മലയാള സർവകലാശാല പ്രവർത്തനമാരംഭിക്കുന്നതോടെ ഭാഷയ്ക്ക് ഏറെ ഗുണങ്ങൾ സ്വാഭാവികമായും  പ്രതീക്ഷിക്കാവുന്നതുതന്നെ. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചാലുള്ള നേട്ടങ്ങളെപ്പറ്റിയും ഏറെ വായിച്ചറിഞ്ഞിരുന്നു. ഇവ രണ്ടിന്റെയും ഫലങ്ങൾ വല്ലതും കണ്ടുതുടങ്ങിയോ? അതേപറ്റി പൊതുജനങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് ലഭിച്ചുകാണുന്നില്ല. അറിയാനുള്ള ആഗ്രഹം പൊതുജനങ്ങൾക്ക്,  പ്രത്യേകിച്ച് ഭാഷാസ്നേഹികൾക്ക് ഉണ്ടാകും. കാര്യങ്ങൾ യഥാസമയം അറിയാൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്നത് വാർത്താമാധ്യമങ്ങളെയാണ്. മലയാളസർവ്വകലാശാല രൂപീകരിച്ച് അതിന് കൊള്ളാവുന്ന ഒരു വൈസ് ചാൻസലറെയും നിയമിച്ചു. ആവശ്യത്തിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടാകും  എന്നു കരുതാം. എന്നിട്ടിപ്പോൾ എന്തൊക്കെയായി? മലയാളത്തിന്റെ വളർച്ചയ്ക്കും വികാസനത്തിനും ഉതകുന്ന വല്ല പരിപാടിയും ആലോചിച്ചോ? തീരുമനിച്ചോ? നടപ്പിലാക്കിയോ? എന്തെല്ല്ലാം കോഴ്സുകൾ ഇതിനകം അരംഭിച്ചു? എന്തൊക്കെ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു? എന്തുണ്ട് മലയാള സർവ്വകലാശാലാവിശേഷങ്ങൾ? ബാലാരിഷ്ടതകൾ ഉണ്ടാകും. എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാനുള്ള സമയം ഇതിനകം ആയിക്കഴിഞ്ഞല്ലോ. അപ്പോൾ ജനങ്ങൾക്ക് അതേപ്പറ്റി തിരക്കിത്തുടങ്ങാമല്ലോ. അതുപോലെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചാൽ ഉണ്ടാകുന്ന വല്ല നേട്ടവും കൈവന്നു തുടങ്ങിയോ? വാർത്തകളില്ലൊന്നും ഇപ്പോൾ മലയാളസർവ്വകലശാലയോ ശ്രേഷ്ഠഭാഷാ പദവിയോ സംബന്ധിച്ച കാര്യങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. അതേപറ്റിയെല്ലാം അറിയാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് ഭാഷാസ്നേഹികളുടെ കൌതുകം അദ്യംതന്നെ പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിൽ.

ഒരു മലയാള സർവ്വകലാശാല രൂപീകരിച്ചതുകൊണ്ടോ മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതുകൊണ്ടോ മാത്രം നമ്മുടെ ഈ ഭാഷ രക്ഷപ്പെട്ടുകൊള്ളും എന്നൊരു മിഥ്യാധാരണ ആർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഭാഷയെ സംരക്ഷിക്കുവാൻ സ്വീകരിക്കാവുന്ന നിരവധി നടപടികളിൽ സർകലാശാലാരൂപീകരണവും ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കലുമൊക്കെ ഉൾപ്പെടുമെന്നുമാത്രം.  ആ വഴിയും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാം. ഭരണതലത്തിലും സാമൂഹ്യതലത്തിലും മറ്റും  പല ഇടപെടലുകളും ഉണ്ടെങ്കിൽ മാത്രമേ ഒരു ഭാഷയ്ക്ക് നിലനിൽക്കാനാകൂ. വളരാനും വികസിക്കാനും ആകൂ. ഒക്കെയുണ്ടെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കുവാനും തല്പരരായ  ഒരു ജനസമൂഹവുമുണ്ടാകണം. ഒരു ഭാഷ ഒരു ജനസമൂഹത്തിന് ആവശ്യമയിരിക്കുകയും വേണം. ഇവിടെ മലയാളഭാഷ ആവശ്യമില്ലെന്നും ഇംഗ്ലീഷ് മതിയെന്നുമുള്ള  മനോഭാവക്കാരുടെ എണ്ണം കൂടിവരുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പല കാര്യങ്ങളിലും ജനങ്ങൾക്കുമേൽ നിയമസംവിധാനങ്ങളും  ഭരണകൂടവും  പല നിബന്ധനകളും ഏർപ്പെടുത്തപ്പെടുന്നുണ്ട്. അതുപോലെ മാതൃഭാഷയും പലകാര്യത്തിലും ഒരു നിബന്ധനയാകണം. ഉദാഹരണത്തിന് പി.എസ്.സി ജോലികൾ ലഭിക്കാൻ മലയാളഭാഷ നിർബന്ധമാക്കുന്ന നിബന്ധന ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന്  ആർജ്ജവമുണ്ടാകണം.

മറുനാട്ടിലുള്ള മലയാളികൾ ഇതരഭാഷകൾ മാധ്യമമായിട്ടുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പ്രത്യേകമായിത്തന്നെ മലയളം പഠിപ്പിക്കുവാൻ സൌകര്യം ചെയ്യാറുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളിസമാജങ്ങൾ പോലുള്ള സംഘടനകൾ  ഇക്കാര്യങ്ങളിൽ നേതൃത്വം വഹിക്കാറുണ്ട്. അതുപോലെ മക്കളുടെ  പഠനമാധ്യമം ഏതായാലും വീട്ടിൽ നിർബന്ധമായും മലയാളം സംസാരിക്കണമെന്ന് മറുനാടൻ മലയാളി രക്ഷകർത്താക്കളിൽ ചിലരെങ്കിലും നിബന്ധന വയ്ക്കാറുണ്ട്. അതുകൊണ്ടണ് മറ്റ് സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പ്രവാസത്തിൽ കഴിയുന്നവരുടെ മക്കൾ നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും മറ്റും ചെയ്യുന്നത്. മറുനാടൻസ്കൂളുകളിൽ മിക്കതിലും മലയാളം പഠിപ്പിക്കുന്നില്ലെങ്കിലും അവിടങ്ങളിൽ പഠിച്ചുവളരുന്ന കുട്ടികൾ മലയളത്തിൽ സാഹിത്യസൃഷ്ടികൾ പോലും രചിക്കുന്നത് അത്തരം ഇടപെടലുകൾ ഉള്ളതുകൊണ്ടാണ്. അല്ലാതെ മറുനാട്ടിൽ അവരുടേതല്ലാത്ത ഒരു ഭാഷ നിർബന്ധമായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാനാകില്ലല്ലോ. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്ത് മലയാളം സംസാരിക്കാൻ അനുവദിക്കാത്ത, മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനിഷ്ടപ്പെടാത്ത സ്കൂളുകൾക്കുപോലും അംഗീകാരം ലഭിച്ചെന്നുവരും!

കേരളത്തിൽ ചില പൊങ്ങച്ചകുടുംബങ്ങളിൽ കുട്ടികളെ കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രക്ഷകർത്താക്കളെ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിൽപോലും കാണാം. ഭാവിയിൽ ഇംഗ്ലീഷ് പഠിക്കാൻ പ്രയാസം തോന്നാതിരിക്കാനാണ് ഈ മുറി ഇംഗ്ലീഷ് പരിശീലനം. അല്ലാതെ ഭാവിയിൽ മലയാളം എഴുതാനും പറയാനും കഴിയാതെ പോകുന്നതിലല്ല, അവരുടെ ഉൽക്കണ്ഠ!  മലയാളം നിലനിൽക്കണമോ വേണ്ടയോ  എന്നു തീരുമാനിക്കേണ്ടത് മലയാളികളാണ്. അവർ വേണ്ടെന്നു വച്ചാൽ എത്ര മലയാള സർവ്വകലാശാലകൾ വന്നാലും എത്ര ശ്രേഷ്ഠഭാഷാ പദവികൾ ലഭിച്ചാലും മലയാളം നിലനിൽക്കില്ല. മലയാള സർവ്വകലശലാരൂപീകരണം,  ശ്രേഷ്ഠഭാഷാലഭ്യത, പി.എസ്.സി നിയമനങ്ങൾക്ക് മലയാളപഠനം നിർബന്ധമാക്കുന്നത് തുടങ്ങിയവയെല്ലാം ഭാഷയുടെ കാര്യത്തിൽ ഭരണകൂട ഇടപെടലുകൾക്കുദാഹരണങ്ങളാണ്. അതാകട്ടെ ഭാഷാസ്നേഹികളുടെ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും ഫലവുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിജ്ഞാബദ്ധരും ജാഗരൂകരുമാകേണ്ടത്  ഭാഷാ സ്നേഹികളും സർക്കാരുമാണ്. മലയാളസർവകലശാലയുടെ സാന്നിദ്ധ്യം,  ശ്രേഷ്ഠഭാഷ എന്നതിലുള്ള  അഭിമാനം എന്നതിലപ്പുറം നമ്മുടെ ഭാഷയെ സംരക്ഷിക്കുവാനും  വികസിപ്പിക്കുവാനും ഭാഷാ സ്നേഹികളും ഭരണകൂടവും മേലിലും ശ്രദ്ധാലുക്കളായിരിക്കണം എന്ന് ഓർമ്മപ്പെടുത്തുവാൻകൂടിയാണ് ഈ കുറിപ്പ്.

(ഈ ലേഖനം ഇതിനു മുമ്പ് തരംഗിണിയി ഓൺലെയിൻ മാ‍ഗസിനിലും  പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്)

ഇനി ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:

Sunday, June 23, 2013

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ.......

അങ്ങനെ മലയാളം ശ്രേഷ്ഠഭാഷയുമായി. അതിനു തൊട്ടു മുമ്പുതന്നെ മലയാളത്തിനു മാത്രമായി നാമൊരു സർവ്വലകലാശാലയും രൂപീകരിച്ചു. ഇനി മലയാളം വേണ്ടുന്ന ഒരു തലമുറയെക്കൂടി നമ്മൾ വളർത്തിയെടുക്കണം. കാരണം ജീവിതസാഹചര്യങ്ങൾ അത്രകണ്ട് മെച്ചപ്പെടാത്തവരുടെ മക്കൾക്കുമാത്രം പഠനമാധ്യമമായി മാറുന്ന ഒരു ഭാഷയായി മലയാളം പുരോഗമിക്കുന്ന ഒരു കാലത്താണ് നമ്മുടെ ഭാഷയ്ക്ക് ഒരു സർവ്വകലശലയുണ്ടാകുന്നതും നമ്മുടെ ഭാഷ ശ്രേഷ്ഠഭാഷയാകുന്നതും! ഒരു ഭാഷ വികസിക്കുന്നതും നിലനിൽക്കുന്നതും ആ ഭാഷ സംസാരിക്കുവാനും എഴുതുവാനും പഠിക്കുവാനും ആളുണ്ടാകുമ്പോഴാണ്. അങ്ങനെയല്ലാത്ത ഒരു ഭാഷയ്ക്കുവേണ്ടി എത്ര സർവ്വകലാശാലകൾ സ്ഥാപിച്ചാലും എത്രവലിയ പദവികൾ ലഭിച്ചാലും ആ ഭാഷ നിലനിൽക്കില്ല. ഭാഷയ്ക്കുവേണ്ടി മുറവിളികൂട്ടിയതുകൊണ്ടുമാത്രവും ഒരു ഭാഷയും നിലനിൽക്കില്ല. ഒരു ഭാഷാസമൂഹത്തിന്റെ ഇച്ഛാശക്തിയോടെയുള്ള തീരുമാനങ്ങളിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. സമൂഹത്തിന്റെ ഇച്ഛ നടപ്പാക്കേണ്ടത് ആ സമൂഹത്തെ നയിക്കുന്ന ഭരണകൂടസംവിധാനമാണ്.

ആധുനിക കാലത്ത് ഒരു സമൂഹത്തിന്റെ മാതൃഭാഷ പത്താം തരം വരെയെങ്കിലും ഒരു നിർബന്ധിത പഠനമാധ്യമമായി നിലനിർത്താൻ കഴിയുന്നില്ലെങ്കിൽപിന്നെ അവിടെ ഒരു ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും സാംസ്കാരികപരമയ പ്രസക്തി എന്താണ്? മലയാളത്തെ പത്താംതരം വരെയെങ്കിലും നിർബന്ധിതപഠന മാധ്യമമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ ഒരു തീരുമാനം മത്രം മതി. പക്ഷെ ആ തീരുമാനം ഉണ്ടാകുന്നതേയില്ല. ഇനി ഉണ്ടായാൽത്തന്നെ നീതിപീഠം ഇടപെട്ട് തടയിടും എന്നൊരു വാദം ഉണ്ട്. ശരിയാകാം. ഇംഗ്ലീഷ് ഭാഷയെ വില്പനച്ചരക്കാക്കി തൂക്കി വിൽക്കുന്ന പള്ളിക്കൂടക്കച്ചവടക്കാർ നീതിപീഠത്തെ സമീപിച്ച് അവർക്കനുകൂലമയ വിധികൾ സമ്പാദിക്കാൻ ഇടയുണ്ട്. അതിനിടയാക്കുന്ന പഴുതുകളാകട്ടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ളവയാണ്. അത്തരം പ്രതിസന്ധികളെ മറികടക്കാൻ ഭരണകൂടത്തിന് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടാകണം. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ. സ്വന്തം മാതൃഭാഷയെ നില‌നിർത്താനുള്ള നിയമ നിർമ്മാണങ്ങൾക്ക് വിഘാതമായേക്കാവുന്ന പഴുതുകൾ ഭരണഘടനാപരയുള്ളവയാണെങ്കിൽ അവ തിരുത്തുവാനുള്ള മാർഗ്ഗങ്ങൾ തേടണം. പക്ഷെ സത്യത്തിൽ ഇക്കാര്യത്തിൽ അത്രത്തോളമൊന്നും നമ്മൾ കടന്നു ചിന്തിക്കാൻ മാത്രമൊന്നുമില്ല.

കേരളത്തിലെ സർക്കാർ സ്കൂളുകളായാലും എയിഡഡ് സ്കൂളുകളായാലും അൺ-എയ്ഡഡ് സ്കൂളുകളായാലും പത്താം തരംവരെ പഠനമധ്യമം മലയാളമായിരിക്കണമെന്നൊരു നിഷ്കർഷ മത്രം മതി നമ്മുടെ ഭാഷയെ ഇംഗ്ലീഷ് വിഴുങ്ങാ‍തിരിക്കാൻ. നേരിട്ട് അത്തരത്തിലൊരു നിയമം നിർമ്മിക്കാതെ മറ്റ് ചില നടപടികളിലൂടെയും നമ്മുടെ നാട്ടിലെ രക്ഷകർത്താക്കളെ തങ്ങളുടെ കുട്ടികളെ മലയാളഭാഷതന്നെ പഠിപ്പിക്കാൻ പ്രേരിപ്പിക്കാ‍ൻ കഴിയുമെന്നും ചില സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഉദാഹരണത്തിന് പി.എസ്.സി ജോലികൾക്ക് മലയാളം ഒരു രണ്ടാം ഭാഷയായെങ്കിലും പഠിച്ചിരിക്കണമെന്ന നിയമം വന്നപ്പോൾതന്നെ ചിലർ ഇംഗ്ലീഷ് മീഡിയം ഉപേക്ഷിച്ച് കുട്ടികളെ മലയാളം മീഡിയത്തിൽ വിട്ടുതുടങ്ങിയിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം ശമ്പളം സംബന്ധിച്ച് കോടതിവിധിയുണ്ടായി, അത്തരം സ്കൂളുകൾ ഫീസുകൾ കുത്തനെ കൂട്ടിയതോടെയും പലരും കുട്ടികളെ ചേർക്കാൻ സർക്കാർ-എയ്ഡഡ് സ്കൂളുകൾ തേടിയെത്തിയിട്ടുണ്ട്. അത് സാമ്പത്തികകാരണത്താലുള്ള മാറ്റം.

നമ്മുടെ നാട്ടിൽ ഒരു പറച്ചിൽ ഉണ്ടല്ലോ; സർക്കാർ സ്കൂ‍ളുകൾ ആ‍ർക്കും വേണ്ട. സർക്കാർ ആശുപത്രികൾ ആർക്കും വേണ്ട. സർക്കാർ വണ്ടികൾ ആർക്കും വേണ്ട. പക്ഷെ സർക്കാർ ജോലി എല്ലാവർക്കും വേണം! സംസ്ഥാന സർക്കാർ ജോലികൾക്ക് പാത്താം ക്ലാസ്സ് വരെയെങ്കിലും മാതൃഭാഷ പഠനമാധ്യമമായെടുത്തവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നൊരു പി.എസ്.സി നിഷ്ക്കർഷ വന്നൽത്തന്നെ സ്കൂളുകളിൽ മലയാളം ഒരു ആകർഷഭാഷയാകും. മുമ്പ് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് സർക്കാർ സ്കൂളുകളിലേയ്ക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആ സ്കൂളുകൾ ടി.സി കൊടുക്കാതെ ബുദ്ധിമുട്ടിച്ചിരുന്നു. കാരണം അന്ന് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ടി.സി നിർബന്ധിതമായിരുന്നു. എന്നാൽ ആ നിയമത്തിൽ ഇളവ് വന്നതോടെതന്നെ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് സാധാരണ സ്കൂളുകളിലേയ്ക്ക് കുട്ടികൾ എത്തിത്തുടങ്ങി. ഇവ്വിധം സർക്കാരിന്റെ ചില കൊച്ചുകൊച്ച് തീരുമാനങ്ങൾക്കുതന്നെ എടുത്തുപറയത്തക്ക ഫലങ്ങൾ ഉളവാക്കൻ കഴിയും എന്നിരിക്കെ അല്പം വലിയൊരു തീരുമാനമെടുത്താൽ വളരെ വലിയ ഫലങ്ങൾ ഉണ്ടാകും എന്നകാര്യത്തിൽ സംശയിക്കേണ്ടതില്ലല്ലോ. സർക്കാർ വിചാരിച്ചാൽ എന്തെല്ലാം നിയമങ്ങൾ കൊണ്ടുവരാം!

ഇവിടെ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കേരളത്തിൽ പത്താംതരംവരെയെങ്കിലും പഠനമാധ്യമം മലയാളത്തിലാക്കണം എന്നുള്ളതാണ്. ഇത് മുമ്പേ ചർച്ച ചെയ്തുവരുന്ന ഒരു കാര്യമണെങ്കിലും മലയാലഭാഷയെസംബന്ധിച്ച് നമ്മൾ അഭിമാനപുളകിതരാകാൻ മാത്രം വലിയചില സന്തോഷങ്ങൾ വന്നുഭവിച്ചിരിക്കുമ്പോൾകൂടി നമ്മൾ ഭാഷാതല്പരമായ ഈ വിഷയം ചർച്ചയ്ക്കെടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ. മലയളം നിർബന്ധിത പഠനമധ്യമമാകാന്നും അത് നിർബന്ധിതഭരണഭാഷയകാനുമൊക്കെ കർക്കശമായ നിഷ്കർഷയുണ്ടാകണം. ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അല്ലെങ്കിൽ അടുത്ത തലമുറകളിൽ നിന്നും നമ്മുടെ ഭാഷ അന്യം നിന്നുപോകും.

ഒരു കാലത്ത് സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ഉള്ളവർ മത്രമായിരുന്നു ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയച്ചിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരും തീരെ ദർദ്രരായുള്ളവരും അടക്കം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയക്കാൻ വ്യഗ്രത കാട്ടുന്നുണ്ട്. രക്ഷകർത്താക്കളുടെ പൊങ്ങച്ചസംസ്കരത്തിന്റെ ബലിയാടുകളായി കുട്ടികൾക്ക് അവരുടെ മാതൃഭാഷ അന്യമാകുന്നു. ഒരു ഭാഷയോടും തലമുറയോടും ചെയ്യുന്ന ക്രൂരതായാണിത്. അൺ-എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കുത്തൊഴുക്കിൽ പിടിച്ചു‌നിൽക്കാനായി സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപകമയതോടെ മലയാളം മീഡിയത്തിൽ പഠിക്കാൻ ആൾ കുറഞ്ഞുവരുന്ന പ്രവണത ചില മേഖലകളിലെങ്കിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് ഭാഷയ്ക്കൊരു വെല്ലുവിളിയാണ്. എന്നാൽ പൊതു വിദ്യാലയങ്ങളെ രക്ഷിക്കുവാൻ പല സർക്കാർ-എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയംകൂടി തുടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെവന്നിരിക്കുന്നു. സാഹചര്യങ്ങൾ ആനിലയിൽ ആയിരിക്കെ, നമ്മുടെ ഭാഷയെ രക്ഷിക്കൂ, നമ്മുടെ ഭാഷയെ രക്ഷിക്കൂ എന്ന കേവലമയ മുറവിളികൾകൊണ്ട് മാത്രം കാര്യമില്ല.

ഭാഷയും ഒരു ഭരണകൂടബാദ്ധ്യതയാണ്. അല്ലെങ്കിൽ ആകണം. ഭാഷയ്ക്ക് ഭരണപരമായും നിയമപരമായും സംരക്ഷണം ഉറപ്പുവരുത്തണം. അതിനായി നിലവിലുള്ള നിയമങ്ങളും സമ്പ്രദയങ്ങളും മാറ്റിമറിയ്ക്കണം. മലയാളസർവ്വകലാശാലയ്ക്ക് വേണ്ടി ഇനിയും നാം എത്രയോ പണവും അദ്ധ്വാനവും വിനിയോഗിക്കാൻ പോകുന്നു. ശ്രേഷ്ഠഭാഷയാകുമ്പോൾ കിട്ടുന്ന നൂറ് കോടിയും നാം ചെലവഴിക്കാനും ചിലതൊക്കെ ചെയ്യാനും പോകുകകാണ്. അതിനുമുമ്പ് ഹയർസെക്കണ്ടറിതലം വരെയോ അതുമല്ലെങ്കിൽ പത്താംതരം വരെയെങ്കിലുമോ നിർബന്ധമായും പഠനമാധ്യമം മലയാളമാക്കുന്ന കാര്യത്തിലും ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തിലും തുടങ്ങി നമ്മുടെ ഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും നാം ഉറച്ച ചില ചുവടുവയ്പുകൾ നടത്തേണ്ടിയിരിക്കുന്നു. അതേപറ്റിയൊക്കെ ഗൌരവപ്പെടാൻ പറ്റിയ ഒരു സമയമാണിത്.

(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ  എഴുതിയ എഡിറ്റോറിയൽ)

Monday, June 17, 2013

മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ?

മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ? 

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. ഭാഷാസ്നേഹികൾക്ക് വളരെ സന്തോഷകരം തന്നെ. പക്ഷെ ഇന്ന് എത്രപേരുണ്ട് ഈ ഭാഷാ സ്നേഹികൾ?  സ്വന്തം മക്കളുടെ പഠനമാധ്യമം  ഇൽഗ്ലീഷിൽ ആയിരിക്കണം,   ഇംഗ്ലീഷിൽ സംസാരിക്കണം, ഇംഗ്ലീഷിൽ എഴുതണം, ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം എന്നിങ്ങനെ വാശിപിടിയ്ക്കുന്ന  ഒരു സമൂഹത്തിലാണ് മലയാളഭാഷയ്ക്ക്  ശ്രേഷ്ഠഭാഷാ പദവി! കുറച്ചുമുമ്പ് നമ്മൾ ഒരു മലയാള സർവ്വകലാശാലയും സ്ഥാപിച്ചു.

ഈ ശ്രേഷ്ഠഭാഷാ പദവിയും മലയാള സർവ്വകലാശാലയുമൊക്കെ പ്രയോജനപ്പെടുത്തി നാം  മുന്നേറുമ്പോൾ  നാളെ ഈ ഭാഷയിൽ സംസാരിക്കുവാനും സംസാരിക്കുവാനും കൂലിയ്ക്ക് ആളുകളെ വയ്ക്കേണ്ടി വരുമോ എന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്കുണ്ട് പൊങ്ങച്ചം പേറുന്ന മലയാളികളുടെ മലയാളവിരോധം. അതുകൊണ്ട് ഒരു ശ്രേഷ്ഠഭാഷാ പദവി കൊണ്ടോ മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മാത്രം മലയാള ഭാഷ നില നിൽക്കുകയോ വളരുകയോ ചെയ്യില്ല.

മലയാള ഭാഷ ഒരു നിർബന്ധമായും നിബന്ധനയായും മലയാളികളോ ഏറ്റേടുത്താൽ മാത്രമേ ഈ ഭാഷയ്ക്ക് നിലനില്പുള്ളൂ. ഭാഷ നിലനിൽക്കുന്നതും വളരുന്നതും വികസിക്കുന്നതും തലമുറകളിലൂടെയാണ്. മാറിമാറിവരുന്ന തലമുറകൾ ഒരു ഭാഷയെ മാതൃഭാഷയായി സ്വീകരിച്ചാലേ ആ ഭാഷ നിലനിൽക്കുകയുള്ളൂ. ഇവിടെ മലയാളികളുടെ തലമുറകൾ മലയാളം ഉപേക്ഷിച്ചാൽ  ഇതിനോടകം  മണ്ണടിഞ്ഞ മറ്റ് പല ഭാഷകളുടെയും ഗതിയാകും മലയാളത്തിനും.

വിദ്യാഭ്യാസക്കച്ചവടക്കാർക്ക് ഇവിടെ ഇംഗ്ലീഷ് ഒരു ഭാഷയെന്നതിലപ്പുറം അതൊരു വില്പനച്ചരക്കാണ്. അത് നല്ല വിലനൽകി വാങ്ങാൻ ധാരാളം ഉപഭോക്താക്കളുണ്ട്. അതുകൊണ്ടാണ് ആ വിപണി വളർന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വ്യവസായത്തിലെ അസംസ്കൃതവസ്തുവും ഇംഗ്ലീഷ് എന്ന ഭാഷതന്നെ. ഈ ഭാഷയോടുള്ള അഭിനിവേശമാണ് ഇവിടെ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളൂകൾ പെരുകാൻ തന്നെ കാരണം.

അൺ എയ്യ്ഡഡ് വിദ്യാലയങ്ങളുടെ ഭീഷണി കാരണം സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ നിർബന്ധിതമായി. ചുരുക്കത്തിൽ പൊതു വിദ്യാലയമയാലും അൺ എയ്ഡഡ് ആയാലും ഭാവിയിൽ പഠനമധ്യമം ഇംഗ്ലീഷ് ഒൺലി ആകും. ഹയർ സെക്കണ്ടറിതലംവരെ പഠന മധ്യമം നിർബന്ധമായും മലയാളമാക്കാൻ നിയമം കൊണ്ടുവരികയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ആയാലും സർക്കാർ-എയ്ഡഡ് തുടങ്ങിയ പൊതുവിദ്യാലയങ്ങളിൽ ആയാലും.

Tuesday, March 12, 2013

സർക്കാർ ജോലിയ്ക്ക് മലയാളം നിർബന്ധമാക്കി

സർക്കാർ ജോലി ലഭിക്കാൻ ഇനി മലയാളം നിർബന്ധം

പത്താം തരത്തിലോ പ്ലസ് ടൂ തലത്തിലോ മലയാളഭാഷ പഠിക്കാത്തവരെ സർക്കാർ ജോലിയ്ക്കെടുക്കേണ്ടെന്ന കേരളസർക്കാരിന്റെ  ശുപാർശ പി.എസ്.സി അംഗീകരിച്ചിരിക്കുന്നു. മലയാള ഭാഷയ്ക്കിത് ഒരു അംഗീകാരം കൂടിയാണ്. മലയാള ഭാഷ വേണ്ടാത്തവരുടെ മക്കൾ മലയാളത്തെ ഒഴിവാക്കി പഠിച്ച് വലുതാകുമ്പോൾ അവർ പോയി വേറെ പണി നോക്കട്ടെ. 


സർക്കാരിനും പി.എസ്.സിയ്ക്കും ആയിരമായിരം അഭിനന്ദനങ്ങൾ! നന്ദിവാക്കുകൾ!  

ഇനിയെങ്കിലും നാം കേരളീയർ എല്ലാവരും മനസിലാക്കുക, നമുക്കുമുണ്ടൊരു ഭാഷ! നമ്മുടെ മാതൃഭാഷ. അത് നമുക്ക് വേണം.അതിനെ നിലനിർത്താനും പരിഭോഷിപ്പിക്കാനും പരിപാലിക്കാനും ഇങ്ങനെ ചിലത് ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇനിയും ഇങ്ങനെ പലതും നമ്മുടെ ഭാഷയ്ക്കുവേണ്ടി നമ്മൾ ചെയ്യാനുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ.

ഇങ്ങനെയുള്ള ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഇനിയും മാറിമാറി വരുന്ന സർക്കാരുകൾ തയ്യാ‍റാകണം. കേരളത്തിലെ ഇപ്പോഴത്തെ ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും ഇങ്ങനെയൊരു തിരുമാനം നടപ്പിലാക്കാൻ കഴിഞ്ഞതിൽ സർക്കാരിനെയും പി.എസ്.സിയെയും ഒരിക്കൽകൂടി അഭിനന്ദിക്കുന്നു. എന്റെ ഭാഷ എന്റെ വികാരമാണ്. അതെ, ഞാൻ മലയാളി. എന്റെ മലയാളം!

Thursday, February 28, 2013

മലയാളസർവ്വകലാശാല എന്തായിരിക്കണം?

മലയാളസർവ്വകലാശാല എന്തായിരിക്കണം?

ഈ ലേഖനം പുതുതായി ആരംഭിച്ചിരിക്കുന്ന തരംഗിണി ഓൺലെയിൻ മാഗസിന്റെ ആദ്യ ലക്കത്തിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം. കമന്റുകൾ  ഇവിടെയും  എഴുതാം.

Friday, November 9, 2012

വിശ്വമലയാള മഹോത്സവം എന്തിനുവേണ്ടിയായിരുന്നു?

വിശ്വമലയാള മഹോത്സവം എന്തിനുവേണ്ടിയായിരുന്നു?

ഇവിടെ അടുത്തിടെ ഒരു വിശ്വമലയാള മഹോത്സവം നടന്നു. സംഘാടനത്തിലെ വീഴ്ചകൾ കൊണ്ട് അത് ഏറെ വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തു. അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെട്ടു. എന്തിനുവേണ്ടിയായിരുന്നു ആ സമ്മേളനമെന്നതും അതുകൊണ്ട് എന്ത് നേട്ടമുണ്ടായി, അഥാവാ ഉണ്ടാകാൻ പോകുന്നു എന്നുമുള്ള  ചോദ്യം ഇപ്പോഴും ഉയർന്നു കേൾക്കുകയാണ്. ഈ സമ്മേളനം നടത്താനുള്ള ധാർമ്മികമായ ചുമതല കേരള സാഹിത്യ അക്കാഡമിക്കായിരുന്നെങ്കിലും അതിന്റെ നടത്തിപ്പിൽ അക്കാഡമിക്ക് വേണ്ടത്ര പങ്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഏതോ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെ ആയിരുന്നു അതിന്റെ സംഘാടനം ഏല്പിച്ചിരുന്നതെന്നാണ് മനസില്ലാക്കാൻ കഴിഞ്ഞത്. അല്ലെങ്കിൽ ഭാഷയും സാഹിത്യവുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ചില “തല്പര” കക്ഷികളെ!  ഭാഷയും സാഹിത്യവുമായിട്ട് ബന്ധപ്പെട്ട ഇത്തരം സമ്മേളനങ്ങളുടെ നടത്തിപ്പ് ഒരു ഇവന്റ് മാനേജ്മെന്റിനെ ഏല്പിക്കുന്നതുതന്നെ ഏറ്റവും വലിയ അബദ്ധമാണ്. അവർക്ക് ഭാഷയും സാഹിത്യവുമായിട്ടൊക്കെ എന്തു ബന്ധം? അതുകൊണ്ടല്ലേ സി.വി. രാമൻപിള്ളയുടെ  പ്രതിമയ്ക്കുപകരം സി.വി.രാമന്റെ  പ്രതിമ സ്ഥാപിച്ചതും ചെറുപ്പത്തിലേ മരണപ്പെട്ട കവി ചങ്ങമ്പുഴയുടെ വൃദ്ധരൂപത്തിലുള്ള പ്രതിമ സ്ഥാപിച്ചതും ഒക്കെ. അവർ ഇന്റെർ നെറ്റിൽ  സെർച്ച് നടത്തിയപ്പോൽ കിട്ടിയ റിസൾട്ടുകളിൽ നിന്നു കിട്ടിയതാകാം ഒരു പക്ഷെ ചിത്രങ്ങൾ. അവ തിരിച്ചറിയാൻ വിവരം വേണ്ടേ? അത് അവരുടെ കുറ്റമല്ല. അവരെ ഇതിന്റെയൊക്കെ ചുമതല ഏല്പിച്ചവരുടെ കുറ്റമാണ്.  സി.വി.രാമൻപിള്ളയ്ക്കു പകരം സാക്ഷാൽ ശ്രീരാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നെങ്കിലും അദ്ഭുതമില്ലായിരുന്നു. അതാണ് ഇവന്റ് മാനേജ്മെന്റ്.

ഇവന്റ് മാനേജുമെന്റുകാർക്ക് സംഘടിപ്പിക്കാൻ കഴിയുന്ന പല പരിപാടികളും ഉണ്ടായിരിക്കാം. അത് ഔദ്യോഗിക തലത്തിൽ സംഘടിപ്പിക്കുന്ന  വിശ്വമലയാളമഹോത്സവം പോലെയുള്ള  അത്യന്തം ഗൌരവമേറിയ പരിപാടികളല്ല. വല്ല സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ നടത്തുന്ന ആഘോഷങ്ങളും മറ്റുമൊക്കെ ഇവന്റ് മാനേജ്മേന്റുകളെ ഏല്പിക്കാറുണ്ട്. അത് ഏല്പിക്കുന്നവർ ആരോ അവർക്ക് സംതൃപ്തി നൽകും വിധം ഇവന്റു മാനേജുമെന്റുകർ അത് നടത്തിക്കൊടുത്ത് പ്രതിഫലം അവരുടെ കൂലി  വാങ്ങിയെന്നുമിരിക്കും.  പക്ഷെ സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി നടത്തുന്ന ഇത്തരം പരിപാടികൾ ഇവന്റ് മാനേജുമെന്റുകാരെ  ഏല്പീക്കുന്നത് ശരിയല്ല. ഈയിടെ നടന്ന ആ വിശ്വമഹാസമ്മേളനം യഥാർത്ഥത്തിൽ വെറും ധൂർത്തായിരുന്നു. അതും സർക്കാർ ഖജനാവിലെ പണം. കുറേ പണം ഇവന്റുകാർക്കു കിട്ടിക്കാണും. കുറെ അതുമായി ബന്ധപ്പെട്ടും ചുട്ടിപറ്റിയും നിന്നവർ അടിച്ചുമാറ്റി കൊണ്ടു പോയിരിക്കും. നക്കാ പിച്ചാ അതിൽ പങ്കെടുത്ത സാഹിത്യകാർക്കും കൊടുത്തുകാണും. കവികളെയൊക്കെ ഗ്രേഡ് തിരിച്ചായിരുന്നല്ലോ പ്രതിഫലം  നൽകിയിരുന്നത്. എ. ഗ്രേഡു കവികൾ ബി ഗ്രേഡു കവികൾ എന്നൊക്കെയുള്ള ചില പുതിയ ഭാഷാ പ്രയോഗങ്ങൾ നമ്മുടെ ഭാഷയ്ക്ക് “മുതൽക്കൂട്ടാ”യി. എത്ര അപമാനമാണിത്. കവികളുടെ ഗ്രേഡ് കണക്കാക്കുന്നതിന്റെ മാനദണ്ഡം എന്താണോ ആവോ! കഷ്ടം എന്നല്ലാതെ എന്തു പറയാൻ. മറ്റ് വല്ല സാഹിത്യകാരൻ‌മാരെയും ഗ്രേഡ് തിരിച്ചിരുന്നോ ആവോ! സാഹിത്യകാരൻ‌മാരെ ഗ്രേഡ് തിരിക്കുന്നത് ഒരിക്കലും  ശരിയല്ല.    നമ്മൾ ആദ്യമായി കേൾക്കുന്ന പല കവികളും സാഹിത്യകാരനൻ‌മാരുമൊക്കെ  അതിൽ ഉണ്ടായിരുന്നു. അതേതായാലും നന്നായി. അങ്ങനെയും ചില കവികളും സാഹിത്യകാരൻ‌മാരും അംഗീരിക്കപ്പെട്ടല്ലോ.  കേരളത്തിലെ സാംസ്കാരത്തിലായിപ്പോയി നായകർ നല്ലൊരു പങ്കിന്റെയും പ്രതിഷേധത്തിനു പാത്രീഭവിച്ച ഒരു സംസ്കാരമായിപ്പോയി വിശ്വമലയാള മഹോത്സവത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സംഘാടനം. ഇനി അതൊക്കെ പോട്ടെ. നടന്നത് നടന്നു? ഇത്തരം സമ്മേളനങ്ങൾ കോണ്ട് മലയാളത്തിനെന്ത് പ്രയോജനം? ഇനിയുള്ള ഖണ്ഡികയിൽ അതെപറ്റി പറയുന്നുണ്ട്.

മലയാളം വേണ്ടാത്തവർ കേരളം വിടുക

ഒരു വിശ്വമലയാള മഹാസമ്മേളനം നടത്തിയതുകൊണ്ടോ   ഒരു മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മലയാളഭാഷ രക്ഷപ്പെടില്ല. അതിന് ആദ്യം മലയാളികൾ മലയാളഭാഷ ഇഷ്ടപ്പെടണം. അതുപോലെ മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇച്ഛാശക്തിയും ഭാഷയോട് താല്പര്യവും വേണം.  ഇവിടെ കുറേ നാളായി ഭരണഭാഷ മലയാളമാക്കും സ്കൂളുകളിൽ  മലയാളം ഒന്നാം ഭാഷയാക്കും എന്നൊക്കെ പറയുന്നു. പക്ഷെ ഭരണഭാഷ ഇന്നും അതു കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കു പോലും മനസിലാകാത്ത ഇംഗ്ലീഷിൽ തന്നെ. ഒരു സാധാരണക്കാരൻ എന്തിനെങ്കിലുമുള്ള ഒരു അപേക്ഷയോ പരാതിയോമറ്റോ മലയാളത്തിൽ കൊടുത്താൽ അത് നിരസിക്കുകയോ അതുകണ്ട് നെറ്റി ചുളിക്കുകയോ ചെയ്യുന്നവരാണ് പല ഉദ്യോഗസ്ഥരും. എന്തുകൊണ്ട് നമ്മുടെ സർക്കാർ ഫയലുകളിൽ മലയാളത്തിൽ എഴുതിതിക്കൂട? എന്തുകൊണ്ട് നമ്മുടെ  സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ അപേക്ഷാ ഫോമുകളെല്ലാം മലയാളത്തിലാക്കിക്കൂട? അല്പം വിദ്യാഭ്യാസം സിദ്ധിച്ചവർക്കുപോലും മനസിലാകാത്ത വിധമുള്ള ഇംഗ്ലീഷിലല്ലേ പല അപേക്ഷാ ഫോമുകളും  അടിച്ചിറക്കുന്നത്? എന്തികൊണ്ട് പ്ലസ് ടൂ തലം വരെ നമ്മുടെ പഠനമാധ്യമം നിർബന്ധമായും മലയാളമാക്കുന്നില്ല?എന്തിനു  പ്ലസ് ടൂ വരെയാക്കുന്നു? അതിനു മുകളിലോട്ടുള്ള വിവിധ  ഉപരി പഠനങ്ങളുടെയും പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ വരെയും ഒക്കെ പഠനമാധ്യമം എന്തുകൊണ്ട് മാതൃഭാഷയിൽ ആക്കിക്കൂട? മെഡിക്കൽ വിദ്യാഭ്യാസംപോലും പല വിദേശ രാജ്യങ്ങളിലും അവരുടെ മാതൃഭാഷയിൽ തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് കൊണ്ടും കൊടുത്തും അവരുടെയൊക്കെ ഭാഷ നിലനിൽക്കുകയും വകസിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ എന്തുകൊണ്ട്  സ്കൂളുകളെ  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്ന് തരം തിരിച്ച് രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതി നിറുത്തലാക്കിക്കൂട?  മലയാളം ഒന്നാം ഭാഷ എന്നത് എതുകൊണ്ട് നിർബന്ധമാക്കിക്കൂട? സ്വകാര്യ- അൺ എയ്ഡഡ് സ്കൂളുകളിലേ കാശുള്ളവർ കുട്ടികളെ അയക്കൂ എങ്കിൽ അവർ അതു ചെയ്യട്ടെ. പക്ഷെ എവിടെയും ഇംഗ്ലീഷ് മീഡിയം വേണ്ട. മലയാളം മീഡിയം മതി. അത് നടപ്പിലാക്കുവാനുള്ള ആർജ്ജവം ഗവർണ്മെന്റിനുണ്ടാകണം. ഇല്ലെങ്കിൽ സാംസ്കരികനായകർ സ്കാരിക നായകർ അതിനായി പൊരുതണം.
 
സ്കൂളുകളിൽ  മലയാളം ഒന്നാം ഭാഷ എന്നത് എന്തുകൊണ്ട്  നിർബന്ധമാക്കിക്കൂട?  എല്ലാ പ്രാദേശിക ഭാഷകളും സംരക്ഷിക്കപ്പെടണം. നമ്മുടെ ഭാഷയും സംരക്ഷിക്കപ്പെടണം. ഒരു ലോക ഭാഷയെന്ന നിലയിൽ ഇംഗ്ലീഷും ദേശീയ ഭാഷ എന്ന നിലയിൽ ഹിന്ദിയും മുന്തിയ പ്രാധാന്യത്തോടെ പഠിക്കേണ്ടതുതന്നെ. പക്ഷെ അത് മലയാളത്തെ  കൈവിട്ടുകൊണ്ടാകരുത്. മാത്രവുമല്ല, ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി സംസാരിക്കാനും തെറ്റില്ലാതെ എഴുതാനുമാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഡിഗ്രി വരെയും അതിനു മുകളിലോട്ടും ഇംഗ്ലീഷ് പഠിച്ചാലും അവരിൽ ബഹുഭൂരിപക്ഷത്തിനും ഇംഗ്ലീഷ് സംസാരിക്കാൻ തീരെ കഴിയില്ല. അക്ഷരത്തെറ്റും ഗ്രാമർതെറ്റും ഇല്ലാതെ എഴുതാനും കഴിയില്ല. ഇംഗ്ലീഷ് ലിറ്ററേച്ചർ ഐച്ഛികമായി എടുത്തു പഠിക്കുന്നവരിൽ പോലും ഭൂരിപക്ഷത്തിന്റെ സ്ഥിതി ഇതാണ്.  ഹിന്ദിയുടെ കാര്യവും മറിച്ചല്ല. പിന്നെ ഈ അന്യഭാഷകൾ പഠിച്ചതുകൊണ്ട് എന്ത് പ്രയോജനം? അവർ ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ പരീക്ഷയിൽ നല്ല മാർക്ക് നേടും. വിജയിക്കും. പക്ഷെ ഉപയോഗിക്കാനറിയില്ല. അതാണ് ആ ഭാഷകൾ പഠിപ്പിക്കുന്ന നാളിതുവരെയുള്ള രീതിയുടെ കുഴപ്പം. മാറിമാറി വന്ന പാഠ്യ പദ്ധതികൾക്കൊന്നും ഇതിനു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് മലയാളവുമില്ല, ഇംഗ്ലീഷുമില്ല, ഹിന്ദിയുമില്ല. എല്ലാത്തിലും അല്പജ്ഞാനികളാകുന്നു. മലയാളം ഒന്നാം ഭാഷയാക്കുക എന്നത് നിയമമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവരവരുടെ ഭാഷയെ സംരക്ഷിക്കാൻ അവരവർക്കു തന്നെയേ കഴിയുകയുള്ളൂ. മലയാളത്തെ രക്ഷിക്കാൻ മറുനാട്ടിൽ നിന്നും ആരും വരില്ല. അതുകൊണ്ട് മലയാളം വേണ്ടാത്തവർ മലയാളികളുടെ മാതൃഭൂമിയായ  കേരളം വിടുക എന്നു പറയാനുള്ള ആർജ്ജവം മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് ഉണ്ടാകണം. കേരളത്തിലെ സർക്കാരുകൾക്കുമുണ്ടാകണം ഈ ആർജ്ജവം. അതെ മലയാളം വേണ്ടാത്തവർ  കേരളം വിടുക!