Sunday, June 27, 2021

ഷാഹിദാ കമാലും ഡോക്ടറേറ്റും

ഷാഹിദാ കമാലും ഡോക്ടറേറ്റും

ഷാഹിദാ കമാലിനെയെന്നല്ല ഒരു രാഷ്ട്രീയ സെലിബ്രിറ്റികളുമായും നേരിട്ട് പരിചയമൊന്നുമില്ല. പക്ഷെ അവരോടെല്ലാം ബഹുമാനമുണ്ട്.  ഷാഹിദാ കമാലിനോട് ഇഷ്ടവും ബഹുമാനവും ഏറെയുണ്ട്. അവർക്ക് ഏതോ ഡോക്ടറേറ്റ് കിട്ടിയെന്നറിഞ്ഞു. സന്തോഷം. ഉള്ള് നിറഞ്ഞ അഭിനന്ദനങ്ങൾ! എന്നാൽ രാഷ്ട്രീയമുൾപ്പെടെ  പൊതുപ്രവർത്തനം നടത്തുന്നവർക്ക് അലങ്കാരമായി എൽ.എൽ.ബിയും ഡോക്റേറ്റും മറ്റ് ഏതെങ്കിലും വലിയ വിദ്യാഭ്യാസ യോഗ്യതയുടെ കനവും വേണമെന്ന അലിഖിതനിയമം ചില തല്പരകക്ഷികൾ സ്വയം നിർമ്മിച്ച് കൊണ്ടു നടക്കുന്നുണ്ട്. അതംഗീകരിക്കാനാകില്ല. അതൊക്കെയങ്ങ് പള്ളിയിലോ ചർച്ചിലോ അമ്പലത്താലോ എവിടാന്നു വച്ചാൽ ചെന്ന് പറഞ്ഞാൽ മതി. 

ഷാഹിദാ കമാലിനെ പോലുള്ളവർ അക്കൂട്ടത്തിൽ പെടാനും പാടില്ല. രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും കർമ്മമണ്ഡലങ്ങളിലോ നിന്ന് പ്രവർത്തിക്കുന്നവർ ആ മേഖലകളിൽ നൽകുന്ന സംഭാവനകളെ വച്ചാണ് ഒരു വ്യക്തിയെ അളക്കുന്നത് ഷാഹിദാ കമാലിനെയും അതെ. ഷാഹിദാ കമാലിനെ നമുക്കിഷ്ടപ്പെടാൻ അവർ രാഷ്ട്രീയ സാമൂഹ്യരംഗത്ത്  നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തന്നെ ധാരാളമാണ്. അതിന് ഒരു ഡോക്ടറേറ്റിൻ്റെ പിൻബലം ആവശ്യമില്ല. 

ഡോക്ടറേറ്റ് അഭിമാനപൂർവ്വം സൂക്ഷിച്ചു വച്ചോളൂ. പേരിൻ്റെ മുന്നിൽ ഡോ. എന്ന് ചേർത്തും വച്ചോളൂ. പക്ഷെ നമുക്ക് (സോറി എനിക്കും എന്നെപ്പോലെ ചിന്തിക്കുന്ന തലതിരിഞ്ഞവർക്കും) ഷാഹിദാ കമാൽ ഇന്നലെയെന്ന പോലെ ഇന്നും നാളെയും ഷാഹിദാ കമാൽ എന്ന മാതൃകാ പൊതു പ്രവർത്തക മാത്രമായിരിക്കും! 

ബിരുദങ്ങൾ കൂടുന്തോറും അഹങ്കാരം വരാനും ജനങ്ങളിൽ നിന്ന് അകലാനുമുള്ള സാദ്ധ്യതയും കൂടുതലാണ്. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ശൈലജ ടീച്ചർക്കും എം.എം മണിക്കുമൊന്നും എൽ.എൽ.ബിയും ഡോക്ടറേറ്റും ഇല്ലാതിരുന്നതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. എടുത്താൽ പൊങ്ങാത്ത ഡിഗ്രികൾ ഇല്ലാത്തതു കാരണം ദോഷങ്ങളേതുമുണ്ടായിട്ടില്ല.

Sunday, June 20, 2021

എന്നെക്കുറിച്ചു തന്നെ

എന്നെക്കുറിച്ചു തന്നെ

ചുമ്മാ കുറിച്ചിട്ടേക്കാം. ഒരു ആത്മസംതൃപ്തിയ്ക്ക്. ആത്മകഥാവിഭാഗത്തിൽ പെടുന്നതാണ്. താല്പര്യമില്ലാത്തവർ  വായിക്കരുത്. ബോറടിക്കരുത്. സ്വയം രേഖപ്പെടുത്തലാണിത്. 

എന്റെയുള്ളിൽ ഒരു പാട് നന്മയും സാമൂഹ്യബോധവും ഇപ്പോഴും ഉണ്ടെന്നാണ് എന്റെ വിശ്വാസം.  പക്ഷെ ഞാൻ  എന്റെ പിതാവിനോളം ശുദ്ധാത്മാവൊന്നുമല്ല.  നല്ലതും  അല്ലാത്തതുമൊക്കെ നല്ല പ്രായത്തിൽ സംഭവിച്ചിട്ടുണ്ട്. മന:പൂർവ്വമല്ലാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടാകാം. കൂടുതലും പൊതു ജീവിതത്തിന്റെ ഭാഗമായി. എന്നാൽ 2002-03 വർഷം  മുതൽക്ക് എന്നിൽ ഞാൻ സ്വയം ബോധപൂർവ്വം  വരുത്തിയ ചില പരിവർത്തനങ്ങൾ ഉണ്ട്. അതിന്റെ കാരണം കുറച്ചൊക്കെ രാഷ്ട്രീയപരവുമായിരുന്നു. അതിലൊന്ന് നേരെ വാ നേരെ പോ എന്നതാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം.അത് ഒരിക്കലും ഞാൻ കാര്യമാക്കുന്നില്ല. 

ക്ഷമാശീലം അന്നുതൊട്ടിങ്ങോട്ട് ഞാൻ നന്നായി സൂക്ഷിച്ചു പോന്നിട്ടുണ്ട്. ഒരു പ്രകോപനങ്ങളിലും വീണു പോയിട്ടില്ല. ഒരു ക്രിമിനൽ കേസ് മേലിൽ തലയിൽ വന്നു ചേരരുതെന്ന് 2002-നു മുമ്പെ തീരുമാനിച്ചിരുന്നു. മനസിൽ തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലവും ഞാൻ നല്ലൊരു പരിധിവരെ ഒതുക്കിവച്ചു പോരുന്നുണ്ട്. അതുകൊണ്ടാണ് പല ബന്ധങ്ങളും നിലനിർത്തി പോരാൻ കഴിയുന്നത്. അതൊരു ദൗർബല്യമായി കരുതുന്നുമില്ല. എങ്കിലും അറിയാതെ ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചിട്ടുണ്ട്. പക്ഷെ വേഗം ശാന്തത കൈവരിക്കും. ഒളിഞ്ഞും തെളിഞ്ഞും വന്ന ആക്രമണങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു പോകുകയല്ലാതെ അവിടെ കരാട്ടെയും കളരിയും കളിച്ചിട്ടില്ല. പൂർണ്ണമായ സ്വസ്ഥത എന്നത് അത്യാഗ്രഹമാണെങ്കിലും ഏറെക്കുറെ സ്വസ്ഥത അനുഭവിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനായി പല നേട്ടങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. പല ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ട്. 

ഓരോ ദിവസവും ഉണരുന്നത് ഇന്ന് ആരുമായും മുഷിയേണ്ടി വരരുതേ എന്ന ആഗ്രഹവുമായാണ്. അതിൽറ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും ഒരു പ്രത്യേക അകലം ക്രമീകരിച്ചും സംസാരം കുറച്ചുമാണ് അത് നേടിയിട്ടുള്ളത്.  മറ്റൊന്ന് ഞാനില്ലെങ്കിൽ പ്രളയം എന്ന മട്ടിൽ എന്തിലും ഏതിലും ചെന്ന് തലയിടുന്ന സ്വഭാവം ഉപേക്ഷിച്ചതാണ്. അതും 2002-03 കാല ഘട്ടം മുതൽ സംഭവിച്ചതാണ്. വഴി മദ്ധ്യേ എന്റേതോ  എന്റേതല്ലാത്തതോ ആയ കാരണങ്ങളാൽ അലോസരപ്പെട്ട് പോയവർ പലരും പിന്നീട് എന്നോട് വന്ന് പുന:സമാഗമം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ അങ്ങനെയാണ്. ചില തിരിച്ചറിവുകൾ ഉണ്ടാകാൻ സമയമെടുക്കും. നേരിട്ടല്ലാതെ പറഞ്ഞു കേൾക്കുന്ന ആരോപണങ്ങൾ ഒന്നും ചെവിക്കൊണ്ടിരുന്നില്ല. അതിന്റെ പുറകെ പോയിട്ടുമില്ല. തീഷ്ണ യൗവ്വന കലത്തെ രാഷ്ട്രീയ സ്വപ്നങ്ങളെല്ലാം മേല്പറഞ്ഞ അതേ  വർഷത്തിൽ തന്നെ കൈവെടിഞ്ഞിരുന്നു. 

പിന്നീട് ചില ഓൺലെയിൽ ആക്ടിവിസത്തിലൂടെ പുതൊയിരു ഐഡന്റിറ്റിയും അടുത്തും അകലെയുമായി കുറെ നല്ല സൗഹൃദങ്ങളും  ഉണ്ടായി. പ്രാദേശിക തലത്തിൽ രാഷ്ട്രീയമായി ചില നേട്ടങ്ങൾക്കും അത് കാരണമായിട്ടുണ്ട്. ത്രിതല പഞ്ചായത്തു തലങ്ങളിലോ മറ്റെന്തെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിലോ മത്സരിക്കില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. അതും 2002-03 തൊട്ടിങ്ങോട്ട്. പാരലൽ കോളേജ് ഉപജീവന മാർഗ്ഗമായി എടുത്തതിനാൽ ഒരേ സമയം  ഉപജീവനവും കഷ്ടത്തിലായി. സ്വപ്നങ്ങൾ പലതും നഷ്ടവുമായി. ജീവിതം വൃഥാവിലുമായി എന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ അദ്ധ്യാപനം ഇന്നും മടുത്തിട്ടില്ല. പഠിപ്പിച്ചുകൊണ്ടിരിക്കവെ മരിക്കണമെന്നാണ് ആഗ്രഹവും. കാരണം അദ്ധ്യാപകൻ, വക്കീൽ പണി ഇതു രണ്ടിൽ ഒന്നായിരുന്നു എന്റെ സ്വപ്നം. പാരലൽ കോളേജ് രംഗത്ത് വന്നില്ലായിരുന്നെങ്കിൽ  റ്റി റ്റി സി എടുത്ത് പ്രൈമറി സ്കൂൾ അദ്ധ്യപാകനോ തീവണ്ടി എൽ എൽ ബി എടുത്ത് വക്കീലോ ആയേനെ! (സ്വപ്നമായിരുന്നേ!). 

എന്തൊക്കെയായാലും നിരാശയൊന്നുമില്ല. സുഖവും ദു:ഖവും വിജയവും പരാജയവും ഒക്കെ അനുഭവിച്ച് ഇത്രകാലവും ജീവിച്ച ജീവിതത്തിൽ അത്രമേൽ അസംതൃപ്തിയൊന്നുമില്ല. ഇത്രയും കാലം ജീവിച്ചല്ലോ എന്നത് തന്നെ  വലിയ കാര്യമായി കാണുന്നു. വ്യക്തിപരമായി ആരുമായും ശത്രുതയിലാകാതെ ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമില്ലാതെ ശിഷ്ടകാലം ജീവിച്ചു തീർക്കണം എന്നാണാഗ്രഹം. പക്ഷെ അതിനും മറ്റുള്ളവരുടെ സഹകരണം വേണമല്ലോ. അതാണൊരു ഭയം. നമുക്ക് തെറ്റുകുറ്റങ്ങൾ ഇല്ലാത്തൊരു ജീവിതം നയിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോര! എങ്കിലും എന്റെ ഭാഗം കുഴപ്പമില്ലാതെ കൊണ്ടുപോകാൻ പരമാവധി ജാഗ്രത കാണിക്കും.

Sunday, June 13, 2021

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

തീവ്രവാദികൾ രാജ്യദ്രോഹികളല്ല. അങ്ങനെ വിളിച്ച് അവരെ ചെറുതാക്കരുത്. അവർ ലോകദ്രോഹികളാണ്; ആഗോള ദ്രോഹികൾ!അക്കാര്യത്തിലും നമുക്കൊരു ആഗോള വീക്ഷണം ആവശ്യമാണ്. കാരണം തീവ്രവാദം ലോകവ്യാപകമാണ്. തീവ്രവാദികളുടെ ലക്ഷ്യം ഏതെങ്കിലും ഒരു രാജ്യം മാത്രമല്ല. അഥവാ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളാണെങ്കിലും അതിൻ്റെ വേരുകൾ ലോകവ്യാപകമാണ്. അതിനുള്ള പണവും ആയുധങ്ങളുമെല്ലാം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിറിയയിലോ മറ്റ് രാജ്യങ്ങളിലോ തീവ്രവാദത്തിനു പോകുന്നവരുടെ ലക്ഷ്യവും ഇന്ത്യ മാത്രമല്ല. ലോകം തന്നെയാണ്. 

ലോകത്തെവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് രാജ്യങ്ങളെയും ബാധിക്കും. ഉദാഹരണത്തിന് ഗൾഫിലോ,  അമേരിക്കയിലോ, യു.കെയിലോ  കാനഡയിലോ ആസ്ട്രേലിയയിലോ എവിടെ തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും അത് നമ്മളെയും ബാധിക്കും. കാരണം നമ്മുടെ രാജ്യത്ത് നിന്ന് ആളുകൾ  ലോകത്തെ എല്ലാ രാജ്യങ്ങളിലും പോയി തൊഴിലെടുക്കുകയും വിദ്യാഭ്യാസം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെയൊക്കെ തൊഴിലും സംരഭങ്ങളും നടത്തുക വഴി വലിയ തോതിൽ വിദേശനാണ്യവും നേടിത്തരുന്നുണ്ട്. കൂടാതെ പരസ്പരാശ്രിത ലോകക്രമത്തിൽ വിഭവങ്ങളും സാങ്കേതിക വിദ്യകളും ശാസ്ത്രത്തിൻ്റെ നേട്ടങ്ങളും എല്ലാം ലോകരാഷ്ട്രങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രത്തെയും ഒന്നിനു വേണ്ടിയും ആശ്രയിക്കാതെ ഒറ്റപ്പെട്ടു നിൽക്കാൻ ഒരു രാഷ്ട്രത്തിനുമാകില്ല. 

നമ്മുടെ രാജ്യവും പല രാജ്യങ്ങളിലേക്കും വിഭവങ്ങൾ കയറ്റുമതി ചെയ്യുകയും പല വിഭവങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. നമ്മുടെ കയറ്റുമതി വരുമാനവും നമ്മുടെ ധനശേഷിക്ക് മുതൽകൂട്ടാണ്. ലോകത്ത് വിഭവങ്ങൾ എല്ലാം  സംതുലിതമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ പരസ്പരാശ്രയം  ഒരു രാജ്യത്തിനും ഒഴിവാക്കാനാകില്ല. പരമാവധി സ്വയംപര്യാപ്തത എന്നതല്ലാതെ പൂർണ്ണമായും പരാശ്രയമില്ലാത്ത സ്വയംപര്യാപ്തത ഒരു രാജ്യത്തിനും നേടാനാകില്ല. അപ്പോൾ ലോകത്ത് എവിടെയും ശാന്തിയും സമാധാനവും നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. ഭീകരപ്രവർത്തനങ്ങളും  

യുദ്ധങ്ങളുമൊക്കെ ലോകത്തെവിടെ നടന്നാലും അതിൻ്റെ ദോഷഫലങ്ങൾ ലോകത്തെവിടെയുമുണ്ടാകും. മറ്റ് രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷയും അതത് രാജ്യങ്ങളുടെ മാത്രം ആവശ്യമല്ല. ഒരു രാജ്യത്തുണ്ടാകുന്ന ദാരിദ്ര്യം, മഹാമാരികൾ, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതിക പ്രശ്നങ്ങൾ ഒക്കെയും എല്ലാ രാജ്യങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും. 

ദേശാതിർത്തികൾ മനുഷ്യനിർമ്മിതവും ചരിത്രപരമായ കാരണങ്ങളാലും സാംസ്കാരികമോ  ഭാഷാപരമോ പ്രകൃതിഘടന കൊണ്ടോ ഭരണസൗകര്യാർത്ഥം രൂപം കൊണ്ടതോ ഒക്കെയാകാം. എങ്കിലും ദേശാതിർത്തികൾ ഏറെയും മനുഷ്യനിർമ്മിതങ്ങളാണ്. അഥവാ പലതും അതത് ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ   മനുഷ്യൻ ഏറ്റെടുത്ത് നിലനിർത്തുന്നതാണ്. ലോകമാണ്  യഥാർത്ഥ രാജ്യം. ലോകത്തിനു  മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം!

Saturday, June 12, 2021

ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ

ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ അഥവാ ഒന്നിനുവേണ്ടിയുമല്ലാതെ അല്പംചില ആത്മപ്രകാശനങ്ങൾ

 
മുഖവും മുഖപുസ്തകവും ഒന്നും മനസ്സിൻ്റെ കണ്ണാടിയല്ല. പെരുമാറ്റവും. സൂക്ഷ്മമായി നോക്കിയാൽ ചില തിരിച്ചറിവുകൾ ഉണ്ടാകുമെന്നു മാത്രം. ജീവിതം ചിലർക്കെങ്കിലും ദീർഘമായൊരു നാടകമാണ്. അഭിനയമാണ്. ഒരു നാടകത്തിൽ ഒരു പ്രത്യേക കഥാപാത്രത്തെ നോക്കി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്നും മനസ്സിലാക്കാൻ കഴിയില്ല. എൻ്റെ ജീവിതവും അതുപോലെയാണ്.
 
ഏതാണ്ട് ഇരുപത് വയസ്സുവരെ ഒട്ടും ആർഭാടകരമല്ലെങ്കിലും എൻ്റെ ജീവിതം സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും കൂടിയായിരുന്നു. എന്നാൽ അവിടുന്നിങ്ങോട്ടുള്ള എൻ്റെ ജീവിതം തികച്ചും ആത്മസംഘർഷങ്ങളുടേതായിരുന്നു. അതിൻ്റെ കാരണങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയാത്തതുമാണ്. എങ്കിലും ഏതാണ്ട് മുപ്പത്തിമൂന്ന് വയസ്സുവരെ എന്തെങ്കിലുമൊക്കെ സന്തോഷങ്ങളിൽ ഞാനും അറിഞ്ഞോ അറിയാതെയോ പങ്കെടുത്തു പോന്നിട്ടുണ്ട്. ഏതാണ്ട് മുപ്പത്തിയെട്ട് വയസ്സുവരെ എന്നെങ്കിലുമൊക്കെ എൻ്റെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ സന്തോഷങ്ങൾ വന്നു ചേരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
 
എന്നാൽ അവിടുന്നിങ്ങോട്ട് എൻ്റെ എല്ലാ പ്രത്യാശകളും നഷ്ടപ്പെട്ടു. ശരിക്കുള്ള അഭിനയം അതിൽ പിന്നീടായിരുന്നു. എൻ്റെ ബാഹ്യമായ എല്ലാ പെരുമാറ്റങ്ങളും പ്രഥമപ്രധാനമായി ഞാനുണ്ടെന്ന് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താനായിരുന്നു. രണ്ടാമതായി മറ്റുള്ളവരെയും. ഇപ്പോഴുമതെ. എഴുത്തുകുത്തുകളും തമാശകളും ഒത്തുചേരലുകളും എല്ലാം ഞാനിപ്പോഴുമുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി എന്നെത്തന്നെ വിസ്മയിപ്പിക്കാനായിരുന്നു. ഇപ്പോഴുമുമതെ.
എന്നെ കുറിച്ച് എനിക്ക് വേവലാതികളുണ്ടായിരുന്നില്ല. എൻ്റെ എല്ലാ വേവലാതികളും ഞാൻ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. എന്നെ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. ജീവിതമേ മടുത്ത് സംതൃപ്തനായിരുന്ന ഞാൻ പക്ഷെ ഇപ്പോൾ എനിക്കു വേണ്ടിയല്ലാതെ എൻ്റെ ആയുസ്സ് കുറച്ചെങ്കിലും നീട്ടിക്കിട്ടാൻ ആഗ്രഹിക്കേണ്ടി വന്നിരിക്കുന്നു. എനിക്ക് വേണ്ടിയുള്ള ആഗ്രഹമല്ല........
 
ഇപ്പോൾ അർത്ഥശങ്കയക്കിടയില്ലാത്തവിധം എനിക്ക് ബോദ്ധ്യമായിരിക്കുന്നു;
ഇനിയെത്ര കാലം ജീവിച്ചിരുന്നാലും എൻ്റെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല. ഇനി അഥവാ എന്തെങ്കിലും ചിലത് ഉണ്ടായാൽ തന്നെ ഉള്ളുതുറന്ന് അത് ആസ്വദിക്കാനുമാകില്ല. ഇങ്ങനെയും ഒരു ജീവിതം ജീവിച്ചു തീർത്തു എന്നത് മാത്രമായിരിക്കും അവസാത്തിനു തൊട്ടു മുമ്പുള്ള എൻ്റെ ഒരേയൊരു സന്തോഷം; അതൊരു ചെറിയ കാര്യമല്ലല്ലോ ആശ്വസിക്കാൻ!
 
ജനിക്കാതെ പോയവരെയും എന്നെക്കാൾ ചെറിയ ആയുസ്സ് പൂർത്തിയാക്കിയവരെയും എന്നെക്കാൾ കൂടുതൽ ജീവിതദു:ഖങ്ങൾ അനുഭവിച്ചിട്ടുള്ളവരെയും ഇന്നും അനുഭവിക്കുന്നവരെയും ഓർക്കുമ്പോൾ എനിക്ക് കിട്ടിയ ഈ ജീവിതവും ഈ ആയുസ്സും ചെറുതായി കാണുന്നില്ല; ജീവിതം എന്നതേ ഒരു മഹാവ്യാഥിയാണെങ്കിലും!

Monday, June 7, 2021

ക്ലബ് ഹൗസ്

ക്ലബ് ഹൗസ്

ക്ലബ്ബ് ഹൗസുകൊള്ളാം. ഒരുവിധം അതിലും സാക്ഷരനായി. ചാനൽ ചർച്ചകകളുടെ റേറ്റിംഗ് കുറയാനിട. ആ സമയങ്ങളിലെല്ലാം ടിവിയുടെ മുന്നിലിരിക്കുന്ന പലരും ക്ലബ്ബ് ഹൗസിലെ ചർച്ചാ വേദികളിൽ സജീവമാണ്. നാളിതു വരെ നാവടക്കി ചാനൽ ചർച്ചകൾ കേട്ടുകൊണ്ടിരുന്നു. ഇനി സ്വന്തം നാവിനും ഒരു വിലയും നിലയുമൊക്കെ ഉണ്ടാക്കാം. ചാനലുകാർ കെട്ടിയൊരുക്കി കൊണ്ടിരുത്തുന്നവർ മാത്രമായിരിക്കില്ല ഇനി നിഷ്പക്ഷ നിരീക്ഷകർ.

പല ചാനൽ ചർച്ചകളിലുമിരുന്ന് പലരും വിഡ്ഢിത്തങ്ങൾ വിളമ്പുമ്പോൾ കയറി ഇടപെടാൻ തോന്നാറുണ്ട്. പക്ഷെ സാധിക്കില്ലല്ലോ. ശബ്ദസാഹിതി കളിലൂടെ സംവാദങ്ങളുടെ വിളനിലമായി ഇനി ക്ലബ്ബ് ഹൗസുകളും സജീവമായിരിക്കും. അതിനെക്കാൾ പുതിയതെന്തെങ്കിലും വരുന്നതുവരെയെങ്കിലും.

ചർച്ചകൾ മാത്രമല്ല കവിയരങ്ങും പാട്ടും പരിചയപ്പെടലുകളുമൊക്കെ അവിടെ പൊടിപൊടിച്ചു തുടങ്ങിയിട്ടുണ്ട്. പരസ്പര സഹായത്താൽ ഫോളോവേഴ്സിനെ കൂട്ടുന്ന ഗെയിമുകളുമായി ക്ലബ്ബ് ഹൗസിനെ വരവേൽക്കാൻ നിരവധി ഗ്രൂപ്പുകൾ രാവും പകലും സജീവമാണ്. ജാതി-മത-വർണ്ണ-വർഗ്ഗ ലിംഗ ചിന്തകൾക്കതീതമാണിപ്പോഴത്തെ കുട്ടായ്മകൾ കടുതലും. പക്ഷെ കാലേണ ഇവിടെയും വിഷവിത്തുകൾ വിതയ്ക്കപ്പെടാം. മാലിന്യങ്ങൾ കൂന്നുകൂടാം.

എന്നാലും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്ക് ശബ്ദത്തിൻ്റെ സാദ്ധ്യതകൾ കൊണ്ട് ചിന്തകളെയും ആശയങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന ഒരിടമായിരിക്കും ക്ലബ്ബ് ഹൗസും. പക്ഷെ കാര്യമിതൊക്കെയാണെങ്കിലും മണിക്കൂറുകളോളം ക്ലബ് ഹൗസിലിരിക്കാൻ സാമ്പത്തിക പരാധീനർ എങ്ങനെ നെറ്റ് ചാർജ് ചെയ്യുമെന്നതാണ് മറ്റൊരു സാംസ്കാരിക പ്രതിസന്ധി!

Sunday, June 6, 2021

സ. വി. ശിവൻ‌കുട്ടി

സ. വി ശിവൻകുട്ടി

(രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ സമയത്ത് എഫ് ബിയിൽ എഴുതിയത്)

ഞാൻ ആദ്യമായി എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. വി.ജെ.റ്റി ഹാളിൽ വച്ചായിരുന്നു സമ്മേളനം. അന്ന് ജില്ലാ പ്രസിഡൻ്റ് സ.ബി.ബാലചന്ദ്രനും സെക്രട്ടറി സ.വി.ശിവൻകുട്ടിയുമായിരുന്നു. സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായിരുന്നു യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനുള്ള തീയതി. സഖാവ് ശിവൻ കുട്ടിയായിരുന്നെന്ന് തോന്നുന്നു ചെയർമാൻ സ്ഥാനാർത്ഥി. നോമിനേഷൻ സമയത്ത് എന്തോ കശപിശയുണ്ടായ വിവരം സമ്മേളന ഹാളിൽ എത്തി. കെ.എസ്.യുക്കാർ അക്രമാസക്തരാണത്രേ! ചില വനിതാസഖാക്കളാണ് വിവരം അറിയിച്ചത്. നമ്മൾ സ്കൂൾ പിള്ളേരെയും പെൺകുട്ടികളെയുമെല്ലാം ഹാളിലിരുത്തി മറ്റ് ആൺ പ്രതിനിധികൾ അങ്ങോട്ട് കുതിച്ചു. നല്ല സമയം കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിച്ച് സഖാവ് ശിവൻകുട്ടിയെയും കൊണ്ട് മടങ്ങിവന്നു. (ആ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ കെ.എസ്.യു നേതാവ് ശരത്ചന്ദ്ര പ്രസാദ് ജയിച്ചെന്നാണ് ഓർമ്മ).

പിന്നീട് ബാലസംഘത്തിൻ്റെ ജില്ലാ കമ്മിറ്റിക്കും പരിപാടികളിലുമൊക്കെ പങ്കെടുക്കാൻ പോകുമ്പോൾ സ്ഥിരം കാണാറുണ്ടായിരുന്നു. ഒരിക്കൽ തിരുവനന്തപുരത്ത് വെള്ള ഷർട്ടിൽ ഇടതുവശത്ത് ചുവന്ന നക്ഷത്രം തുന്നിപ്പിടിപ്പിച്ച ഷർട്ടുമിട്ട് ഒരു ബാലസംഘം പരിപാടിക്ക് അത്രയും ആവേശക്കാരനായ ഞാൻ നടന്നു പോകുമ്പോൾ വഴിയിൽ നിന്ന സഖാക്കൾ കടകംപള്ളി സുരേന്ദ്രനും ശിവൻകുട്ടിയും കൂടി എന്നെ അടുത്തേക്ക് വിളിച്ചു. സ.ശിവൻകുട്ടി എൻ്റെ ഉടുപ്പിലെ നക്ഷത്രത്തിൽ തൊട്ടു വാത്സല്യപൂർവ്വം ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നു. (എന്തെങ്കിലും പാർട്ടി പരിപാടിക്കല്ലാതെ ഇത്തരം പ്രചരണപരമായ വേഷം ഇട്ട് നടക്കരുതെന്ന് കിളിമാനൂരിലെ ഒരു ഏരിയാ നേതാവ് ഉപദേശിക്കുന്നതുവരെ നക്ഷത്രം തുന്നിപ്പിടിപ്പിച്ച ആ ഷർട്ട് ഞാൻ സ്ഥിരമായി ധരിച്ചു നടന്നിരുന്നു.)

നിലമേൽ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഖാവ് ശിവൻകുട്ടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഏതാനും എസ്.എഫ്.ഐ വിദ്യാർത്ഥികളെയും കെ.എസ്.യു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരുകൂട്ടരും നിലമേൽ ജംഗ്ഷനിൽ നിരാഹാരസമരം നടത്തിയിരുന്നു. ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ഒരു ദിവസം ശിവൻകുട്ടി ഒറ്റയ്ക്ക് കെ.എസ്.ആർ.റ്റി.സി ബസ്സിറങ്ങി എസ്.എഫ്.ഐ യുടെ നിരാഹാര പന്തൽ സന്ദർശിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. നിലമേൽ ജംഗ്ഷനിൽ പിന്നീട് ഒരു പൊതുയോഗത്തിൽ വന്ന് എൽ.ഡി.എഫ് സർക്കാരിൻ്റെ മദ്യനയത്തെ സംബന്ധിച്ച് നടത്തിയ പ്രസംഗവും ഓർമ്മയുണ്ട്. (ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ യു.ഡി.എഫും രണ്ടാം വർഷം പഠിക്കുമ്പോൾ എൽ.ഡി.എഫ് സർക്കാരുമായിരുന്നു).

പിന്നീട് ഞാൻ എസ്.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമൊക്കെയായി തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ എത്തുന്നതിനു തൊട്ടു മുമ്പേ സ ശിവൻകുട്ടി എസ്.എഫ്.ഐ രംഗം വിട്ടിരുന്നു. തുടർന്ന് അന്ന് കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ ഉള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റായി. അക്കാലത്ത് ഉള്ളൂരും മെഡിക്കൽ കോളേജുമൊന്നും തിരുവനതപുരം കോർപ്പറേഷൻ്റെ ഭാഗം ആയിരുന്നില്ല. പിന്നീട് സഖാവ് പാർട്ടിയിലും സി .ഐ.റ്റി.യു രംഗത്തുമൊക്കെ സജീവമായിരിക്കെ തിരുവനന്തപുരം മേയറായി. മേയറായിരിക്കുമ്പോഴും എസ്.എഫ്.ഐക്കൊരാവശ്യം വരുമ്പോൾ - സമരമുഖങ്ങളിലും മറ്റും - ഓടിയെത്തിയിരുന്നു. പിന്നെ നേമത്ത് രണ്ട് വട്ടം എം.എൽ.എ, ഒരു വട്ടം തോൽവി. പിന്നെയിതാ നേമത്ത് വീണ്ടും എം.എൽ.എ ഇപ്പോൾ മന്ത്രിയും. എന്നും നമ്മുടെ ആവേശം. പണ്ടേയുള്ള ഇഷ്ടം കൊണ്ട് സഖാവിൻ്റെ ഓരോ വളർച്ചയും നിരീക്ഷിച്ചു കൊണ്ടിരുന്ന നിഷ്പക്ഷനല്ലാത്ത ഒരു നിരീക്ഷകർ ! എന്നെ ഇപ്പോൾ നേരിട്ട് അറിയാനിടയില്ലെങ്കിലും
ആശംസകൾ
സഖാവെ

(ഇ.എ.സജിം തട്ടത്തുമല )

ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത്

ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത് 

(രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എഫ് ബിയിൽ എഴുതിയത്)

ബഹുമാനപ്പെട്ട പുതിയ ആരോഗ്യ മന്ത്രിണി വീണ ജോർജോ അവരുടെ പ്രൈവറ്റ് സെക്രട്ടറിയോ ഏതെങ്കിലുമൊരു പി.എ - യോ പോലുമോ ലക്ഷക്കണക്കിന് എഫ്.ബി അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണമറ്റ പോസ്റ്റുകളുടെ കുത്തൊഴുക്കിൽ ഇത് കാണുമെന്ന പ്രതീക്ഷയൊന്നുമില്ല. കണ്ടിട്ടു വേണ്ടേ പരിഗണിക്കാൻ! എങ്കിലും സ്നേഹപൂർവ്വം വീണാ ജോർജിൻ്റെയും അതുവഴി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൂടിയും ശ്രദ്ധയിലേക്ക്,


വിദ്യാഭ്യാസത്തിനല്ല, ആരോഗ്യമേഖലയ്ക്കാണ് ഇത്തവണ എൽ.ഡി.എഫ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. താലൂക്ക് തലം മുതൽ താഴോട്ടുള്ള ആശുപത്രികളുടെ വികസനത്തിനാണ് ഇനി ശ്രദ്ധയൂന്നേണ്ടത്. അതുപോലെ ബ്ലോക്ക് തലത്തിലെങ്കിലും സർക്കാർ ഡയഗ്നോ സിസ് സെൻ്ററുകൾ ആരംഭിക്കണം. രോഗനിർണ്ണയ പരിശോധനയ്ക്കും ഫലം ലഭിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ ഉണ്ടാകുന്ന സ്വാഭാവിക കാലതാമസം ഇല്ലാതെ യഥാവിധി രോഗനിർണ്ണയം നടത്തി ഫലമറിയാനും യഥാസമയം രോഗം നിർണ്ണയിച്ച് ചികിത്സ കിട്ടാനും നാടാകെ ആവശ്യത്തിന് രോഗനിർണ്ണയ കേന്ദ്രങ്ങൾ സർക്കാർ ആശുപത്രികളോടനുബന്ധിച്ചോ അല്ലാതെയോ തുടങ്ങണം. സ്വകാര്യ ഡയഗ്‌നോസിസ് സെൻ്ററുകളിൽ വലിയ തുക മുടക്കി രോഗനിർണ്ണയം നടത്തുന്നതിൻ്റെ സാമ്പത്തികഭാരം സാധാരണക്കാരന് താങ്ങാനാകുന്നതല്ല.

മരുന്നുകൾ, ചികിത്സോപകരണങ്ങൾ മുതലായവ സൗജന്യമായും കുറഞ്ഞ വിലയ്ക്കും ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണം. കാൻസർ, കിഡ്നി, ഹാർട്ട് തുടങ്ങിയ ചെലവേറിയ ചികിത്സകൾക്ക് എ.പി.എൽ, ബി.പി.എൽ ഭേദമന്യേ ഇൻഷുറൻസും മറ്റ് ചികിത്സാനുകൂല്യങ്ങളും നൽകണം. പല കാരണങ്ങളാൽ എ.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടുപോയ സാമ്പത്തിക പരാധീനതകളുള്ള സാധാരണക്കാരും മധ്യവർഗ്ഗത്തിൽപ്പെട്ടവരും സർക്കാർ ആരോഗ്യ ഇൻഷ്വറൻസും മറ്റ് ചികിത്സാനുകൂല്യങ്ങളും ലഭിക്കാതെ ഏറെ പ്രയാസപ്പെടുണ്ട്. തിരുവനന്തപുരം ആർ.സി.സിയിലും മറ്റും ഇടയ്ക്കിടെ ഉണ്ടാകുന്ന മരുന്നുകളുടെ ലഭ്യതയില്ലായ്മ രോഗികൾക്ക് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. മാത്രവുമല്ല ചികിത്സാനുകൂല്യങ്ങൾ പലതും കുറഞ്ഞു വരികയാണ്. കേന്ദ്രഗവർൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്ര പോലെയുള്ള ആശുപത്രികളിലും ആ ട്ടോണമസ് ഭരണമുള്ള സർക്കാർ ആശുപത്രികളിലും പാവപ്പെട്ടവരും സാധാരണക്കാരുമായ ഗുരുതര രോഗികൾക്ക് സംസ്ഥാന സർക്കാർ ചികിത്സാനുകൂല്യങ്ങൾ ഏർപ്പെടുത്തണം.

അപ്രതീക്ഷിതമായി അത്യാസന്ന നിലയിൽ രോഗം ബാധിച്ച് അത്തരം സർക്കാർ ആശുപത്രികളിലെത്തുന്നവരെ അടിയന്തിര ശസ്ത്രക്രിയയ്ക്കും മറ്റും വിധേയമാക്കേണ്ടി വരുമ്പോൾ സ്വകാര്യ ആശുപത്രികളിലെ പോലെ ഉടൻ പണമടയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ ഭൗതിക സാഹചര്യങ്ങൾ എത്രകണ്ട് വികസിപ്പിക്കാൻ കഴിഞ്ഞോ അതിനെക്കാൾ കൂടുതൽ ഭൗതിക സാഹചര്യവികസനം ഇത്തവണ ആരോഗ്യമേഖലയിൽ ഉണ്ടാകണം. കഴിഞ്ഞ തവണ ആരോഗ്യ മേഖലയുടെ പ്രവർത്തന മികവാണ് വിദ്യാഭ്യാസം കഴിഞ്ഞാൽ ഏറെ മുഴച്ചു നിന്നത്. എന്നാൽ ആരോഗ്യമേഖലയിൽ താഴെ തട്ടുമുതൽ ഭൗതിക സാഹചര്യവികസനം ഡോക്ടർമാരുടെയും മറ്റ് ജി‌നക്കാരുടെയും എണ്ണം വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പുരോഗതി ഉണ്ടാകണം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ ഏറെ മികറ്റുവയാണെങ്കിലും അത് ആപേക്ഷികമാണ്. അതു കൊണ്ടു തന്നെ എല്ലാം തികഞ്ഞു എന്നതിനർത്ഥമില്ല. വികസനം കാലാനുസാരിയായി തുടർന്നു കൊണ്ടേയിരിക്കണം. എല്ലാ സർക്കാർ ആശുപത്രികളെയും മോണിട്ടർ ചെയ്യുന്നതിന് അതത് ആശുപത്രികളിൽ ജനകീയ സമിതികൾ ഉണ്ടാക്കണം. ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകും വിധം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തണം. കൂട്ടത്തിൽ ഒന്നു കൂടി. ആയൂർവേദത്തെയും ഹോമിയോയെയും ഐ.എം.എയുടെ വാക്കും കേട്ട് കൈവിടരുത്. അവരും ആതുരശുശ്രൂഷാ രംഗത്ത് കരുത്ത് തെളിയിച്ചവരാണ്. അവയും കൂടിയാണ് ശക്തിപ്പെടേണ്ടത്. അവരിലും വിശ്വാസമുള്ള ഒരു ജനസമൂഹം ഇവിടെയുണ്ട്. മന്ത്രി എല്ലാവരുടേതുമാകണം!
(ഇ.എ.സജിം തട്ടത്തുമല)

സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം

 സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം


സൈബർ ഇടങ്ങളിൽ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റയ്ക്കോ കൂട്ടായോ പിന്തുണയ്ക്കുന്നവരും ആശയ പോരാട്ടം നടത്തുന്നവരും ഇടതുപക്ഷത്തിന് സ്വയം പ്രതിരോധമൊരുക്കുന്നവരും എല്ലാവരും ഇടതുപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളായിരിക്കില്ല. കൂടുതലും അനുഭാവികളാണ്. അംഗത്വമുള്ളവരും കുറച്ചേറെ ഉണ്ടാകും. ചിലർ പാർട്ടിയിലോ അതിൻ്റെ ബഹുജന മുന്നണികളിലോ അംഗത്വമുള്ളവരും ചുമതലയുള്ളവരും നേരിട്ടോ ഫെയ്ക്കായോ കണ്ടേക്കാം. തൊഴിൽപരമായ സുരക്ഷിതത്വം കണക്കിലെടുത്ത് ഫെയ്‌ക്കായി ഇടപെടുന്ന അംഗങ്ങളോ അനുഭാവികളോ ഒക്കെ ഉണ്ടാകും. ഇവരെല്ലാം പാർട്ടിയോ ഇടതു പക്ഷ മോ ഓദ്യോഗികമായി എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും അപ്പാടെ അംഗീകരിച്ചു കൊള്ളണമെന്നില്ല. പലർക്കും അതിനുള്ള ബാദ്ധ്യതയുമില്ല. പാർട്ടി വരയ്ക്കുന്ന രേഖയിലൂടെ എപ്പോഴും എല്ലാവരും സഞ്ചരിച്ചെന്നിരിക്കില്ല. ചിലർ ആ വരയിൽ നിന്ന് വഴുതി മാറി കോഷ്ഠികാട്ടി നടന്നു വരും. പക്ഷെ എവിടെ പോകാൻ. പിന്നെയും വരയിലും വരിയിലും വന്ന് കയറും.

പാർട്ടിയും മുന്നണിയും എടുക്കുന്ന പല തീരുമാനങ്ങളിലും നിലപാടുകളിലും സാധാരണ പാർടി അംഗങ്ങൾക്കും പ്രതിഷേധങ്ങൾ ഉണ്ടാകുകയും പരസ്പരം പറയുകയും തങ്ങൾക്കടുപ്പമുള്ള നേതാക്കളോട് പറയുകയുമൊക്കെ ചെയ്യാറുള്ളതാണ്. കാരണം സാധാരണ പാർട്ടി അംഗങ്ങൾ പാർട്ടിയോ മുന്നണിയോ എടുക്കുന്ന തീരുമാങ്ങളുടെയും നിലപാടുകളുടെയും നാനാവശങ്ങളൊന്നും വിശകലനം ചെയ്തിട്ടല്ല അഭിപ്രായം പറയുക. പെട്ടെന്ന് എല്ലാവർക്കും എന്തും ഒരുപേലെബോധ്യപ്പെട്ടെന്നും വരില്ല. എന്നാൽ പാർട്ടി / മുന്നണി തീരുമാനങ്ങളെ അവർ അംഗീകരിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യും. പരസ്യ വിമർശനം നടത്തുകയുമില്ല.

സാധാരണ പാർട്ടി അംഗത്വവും ചുമതലകളുമുള്ളവർ തന്നെ ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കും എന്നിരിക്കെ പാർട്ടിയുടെ ഔദ്യോഗിക കെട്ടുപാടുകൾക്ക് പുറത്തുള്ളവർ തികഞ്ഞ അച്ചടക്കത്തോടെ പെരുമാറണമെന്ന് ശഠിക്കുന്നത് ശരിയല്ല. പാർട്ടിക്കുള്ളിലെ ജനാധിപത്യ ബോധവും പൊതുജനാധിപത്യ ബോധവും രണ്ടും രണ്ട് തന്നെയാണ്. പാർട്ടി അംഗങ്ങളും ചുമതലപ്പെട്ടവരും പരസ്യമായി പാർട്ടി തീരുമാനങ്ങൾക്കെതിരെ നിലപാട് എടുക്കാൻ പാടില്ല തന്നെ; പക്ഷെ അല്ലാത്തവർ എതിരഭിപ്രായങ്ങൾ പറയുമ്പോൾ സ്നേഹ ബുദ്ധ്യാ തിരുത്താൻ ശ്രമിക്കാം എന്നല്ലാതെ അവർക്കെതിരെ എന്തെങ്കിലും സംഘടനാ നടപടികൾ എടുക്കാൻ കഴിയില്ലല്ലോ. അത്തരമാളുകളെയും ഗ്രൂപ്പുകളെയും ഒടക്കാക്കി ബഡക്കാക്കി അകറ്റുകയല്ല വേണ്ടത്. അടുപ്പിച്ചു നിർത്തിയാൽ തിരുത്തിയെടുക്കാം അകറ്റി നിർത്തിയാൽ അവർ അന്യരാകും. അവരുടെ ബുദ്ധിയും കഴിവുമൊക്കെ എതിരിടങ്ങൾക്ക് മുതൽക്കൂട്ടാക്കും. സ്വതന്ത്ര ചിന്തകളെയും ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അടിച്ചമർത്തുന്നത് ആധുനിക ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാർക്ക്.

എല്ലാ വിഭാഗമാളുകളെയും ചേർത്തു നിർത്തിയാണ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത്. ഇടതുപക്ഷത്തെയോ അതിനുള്ളിലെ പാർട്ടികളുടെയോ അച്ചടക്കമുള്ള സജീവ അംഗങ്ങളും പ്രവർത്തകരും മാത്രമല്ല ഇടതുപക്ഷത്തിൻ്റെ ശക്തി. പലവിയോജിപ്പുകൾക്കിടയിലും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്നവരും, എന്തൊക്കെ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും നമ്മുടെ ചിഹ്നം കാണുമ്പോൾ മാറ്റി കുത്താൻ മനസ്സുവരാത്തവരും എല്ലാം ചേർന്നതാണ് ഇടതുപക്ഷത്തിൻ്റെ ശക്തി!