Saturday, September 18, 2021

അണ്ടിജിഹാദ്!

ഇത് നാട്ടിലെ മതസൗഹാർദ്ദം നിലനിർത്താൻ ആഹ്വാനം ചെയ്യുന്ന ഒരു സോദ്ദേശ സാങ്കല്പിക കഥയാണ്

മുന്നറിയിപ്പുകൾ:

1. ഈ കഥയണ്ടി  അല്പം നീണ്ടതാണ്. മുഴുവൻ വായിക്കാൻ ക്ഷമയില്ലാത്തവർ ഈ വരി വായിച്ചു തീരും മുമ്പ് വലിഞ്ഞോളണം.

2. കഥ കഥയായി കാണാനും ഇതിലെ നിർദ്ദോഷ നർമ്മോക്തികൾ ആസ്വദിക്കാനും കഴിയാത്ത മുരട്ടൻമാരും മുരട്ടികളും ഈ വരിയിൽ വായന നിർത്തി പണ്ടാരമടങ്ങിക്കോണം.

3. ഈ കഥയിൽ അശ്ലീലമുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങളുണ്ട്. നീണ്ടു കലങ്ങിമറിഞ്ഞൊഴുകുന്ന കഥയുടെ വിരസതയൊഴിവാക്കാനും കഥാകാരൻ്റെ മനോമുകുളാഞ്ചിയിൽ ഉരുണ്ടു കൂടിയ ചില പ്രതിഷേധങ്ങൾ കഴുതക്കാമം പോലെ കരഞ്ഞു തീർക്കാനുമാണ് ആ കൈവിട്ട കളി! അതിനാൽ പകൽമാന്യന്മാരും പകൽ മാന്യകളും പകൽ ട്രാൻസ്ജെൻഡറുകളും വായിക്കണ്ട.

4. ഈ കഥയിൽ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ എന്ന നിലയിൽ മതങ്ങളെയും ജാതികളെയും സംബന്ധിച്ച അനിവാര്യമായ പരാമർശങ്ങളുണ്ട്. എന്നാൽ കഥാകാരൻ നിർമതനും നിരീശ്വരവാദിയും യുക്തിവാദിയും കമ്മ്യൂണിസ്റ്റും എന്ന ലേബൽ സ്വയം ചാർത്തിജീവിക്കാൻ ശ്രമിച്ച് വിജയിച്ചും പരാജയപ്പെട്ടും കഴിയുന്നവനാണ്. ശ്രമപൂജാരി! ഒരു മത ജാതി വിഭാഗങ്ങളോടും പ്രത്യക മമതയോ സ്പർദ്ധയോ ഇല്ലാതെ സഹിഷ്ണുതയോടെ സമരസപ്പെട്ടു പോകുന്നവനാണ്.

5. ഈ കഥയിലെ സംഭവളെല്ലാം ഏതെങ്കിലും ഒരു ദേശത്ത് മാത്രമായി സംഭവിച്ചതല്ല. പലദേശങ്ങളിൽ നിന്നും പല കാലങ്ങളിൽ നിന്നും ലഭിച്ച സംഭവ സംബന്ധങ്ങളായ അറിവുകളുടെ ഉറവകളെ ബന്ധിപ്പിച്ച് ഒരു കഥാനദിയാക്കി ശിഥിലമാക്കി കലക്കി മറിച്ച് പരത്തിയൊഴുക്കുകയാണ്.....

മുൻകുറിപ്പ്: ഈ കഥയിൽ ചില സത്യങ്ങളുണ്ട്. കുറെ അസത്യങ്ങളും. പക്ഷെ ഈ സത്യങ്ങളും അസത്യങ്ങളും അധികവും ഒരുപോലെ ഭാവനയിൽ വിരിയിച്ചെടുത്തതാണ്. ഒരു ആക്ഷേപഹാസ്യം എന്നതിലുപരി യഥാതഥമായ ഏതെങ്കിലും ചരിത്രാംശങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് കഥാകാരൻ അവ്വിധമുള്ള ചരിത്രഗതികൾക്കൊപ്പം സഞ്ചരിച്ചതു കൊണ്ടാണ്. അനുഭവങ്ങളിൽ നിന്നും അറിവുകളിൽ നിന്നുമല്ലാതെ ഭാവനകളുടെ ചിറകുകളും മുളയ്ക്കില്ലല്ലോ!

ഇനി കഥയിലേക്ക്..... അതാ നോക്കൂ....

അണ്ടി ജിഹാദ്! (അടിയെടാ സിംബെൽ! )

ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ആർക്കും പേരുകളില്ല. അവർക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല. വെറും ഫെയ്ക്ക് ഐഡൻ്റിറ്റികളാണ്. എന്നാൽ കഥ നടത്താനുദ്ദേശിക്കുന്ന പ്രദേശത്തിന് ഒരു പേരു വേണം. അതാകട്ടെ കഥാകാരൻ്റെ പരിസരത്തൊന്നുമില്ലാത്ത സാങ്കല്പികമായ ഒരു പേരായിരിക്കുകയും വേണം. കഥാകാരൻ അതിന് പാറമപ്പറമ്പ് എന്ന് പേരിടുന്നു. ഇനി അഥവാ കേരളത്തിനകത്താ പുറത്തോ അങ്ങനെയൊരു സ്ഥലമുണ്ടെങ്കിൽ ആ സ്ഥലത്തിന് ഈ രക്തത്തിൽ പങ്കില്ല താനും!

എവിടെ തുടങ്ങണം എവിടെ നിർത്തണം എന്നതാണ് കഥാകാരൻ നേരിട്ട ആദ്യത്തെ സാംസ്കാരിക പ്രതിസന്ധി. പിന്നെ ഇങ്ങനെ തീരുമാനിച്ചു; ഞങ്ങൾ പളളിക്കൂടത്തിൽ പഠിക്കുന്ന കാലത്തു നിന്ന് തുടങ്ങാംന്ന്. നടന്നാണ് കുട്ടികളെല്ലാം സ്കൂളിൽ പോകുന്നത്. നാട്ടിലാകെ പറങ്കിമാവുകൾ ഉണ്ട്. പറിങ്ങണ്ടിക്കാലത്ത് വഴിയിൽ വീണു കിടക്കുന്ന അണ്ടികളെല്ലാം കുട്ടികളും മുതിർന്നവരുമായ  വഴിപോക്കർക്ക് സ്വന്തം! ഉടമസ്ഥനെങ്ങാനും കണ്ട് മുരണ്ടാൽ ഉദാരമനസ്കതയോടെ ഇട്ടിട്ടു പോകും. കുട്ടികൾ പറക്കുന്ന അണ്ടി വഴിയിൽ ഉള്ള ഏതെങ്കിലും അണ്ടിക്കുറപ്പുള്ള (വിലയേ!) കടയിൽ കൊടുത്തു മിഠായി വാങ്ങും. അല്പം മുതിർന്ന കുട്ടികളാണെങ്കിൽ അണ്ടി കളിയിൽ നിക്ഷേപിച്ച് കൂടുതൽ അണ്ടികൾ നേടുകയോ ഉള്ള അണ്ടികൾ തന്നെ നഷ്ടപ്പെടുത്തുകയോ ചെയ്യും. 

പറിങ്ങണ്ടിക്കാലത്ത് പല നിറത്തിലും വലിപ്പത്തിലും ആകൃതിവിശേഷങ്ങളിലുമുള്ള അണ്ടികൾ തന്നെ താരങ്ങൾ! അണ്ടിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമൂഹ്യ അസമത്വം ആ കാലഘട്ടത്തിൻ്റെ ഒരു പ്രത്യേകത തന്നെയായിരുന്നു! വൻകിട അണ്ടി മുതലാളിമാരുമായി തട്ടിച്ചു നോക്കുമ്പോൾ ഒന്നും ഒരു മുറിയും അണ്ടിയുള്ള ചെറുകിട അണ്ടി മോലാളിമാരും ഉണ്ടായിരുന്നു. 

കുട്ടികൾക്ക് ഉന്നം പരിശീലിക്കാനുള്ള അവസരം കൂടിയായിരുന്നു അണ്ടിക്കാലം. മൂട്ടിൽ കിടക്കുന്നത് പറക്കുകയോ മൂട്ടിൽ നിൽക്കുന്നതു പറിക്കുകയോ മാത്രം ചെയ്താൽ വെറും പറക്കികളും പറിപ്പന്മാരും മാത്രമായിപ്പോകില്ലേ? അതു കൊണ്ട് ഉയരത്തിൽ പഴുത്ത് ക്ലിഞ്ചി നിൽക്കുന്ന പറങ്കിമാങ്ങയോടുകൂടിയുള്ള അണ്ടികൾ എറിഞ്ഞിടും. നല്ല ഉന്നം സ്വായത്തമാക്കിയവർ ഒറ്റയെറിക്ക് താഴെ വീഴ്ത്തും. പറങ്കിമാങ്ങ നല്ലതാണെങ്കിൽ അതും തിന്നും. 

അല്പം തുണ്ട്

ഉന്നത്തിൻ്റെ കാര്യം പറഞ്ഞല്ലോ. അണ്ടീം മാങ്ങയും എറിഞ്ഞിട്ട് ഉന്നം ശീലിച്ച ചില മുൻഗാമികൾ മുതിർന്നപ്പോൾ ഉന്നമുള്ള നല്ല വെടിവയ്പുകാരായി. ജന്മിമാരിൽ ചിലരുടെ കൈയ്യിൽ ലൈസൻസുള്ള തോക്കുകളുണ്ട്. ജന്മിമാരുടെ സമപ്രായത്തിലുള്ള യുവാക്കളും ചേർന്ന് രാത്രി തോക്കുമായി വേട്ടയ്ക്ക് പോകുന്നത് അക്കാലത്ത് പതിവായിരുന്നു. വനമേഖലയല്ലെങ്കിലും പാറക്കൂട്ടങ്ങൾക്കിടയിൽ ഊളന്മാർ, പാക്കാന്തകൾ, മുയലുകൾ, മുള്ളൻപന്നികൾ മുതലായവയുണ്ട്. അവയെയാണ് വെടിവച്ചു കളിക്കുന്നതും ചിലതിനെയൊക്കെ വച്ചു കഴിക്കുന്നതും. തോക്കുള്ള വീടുകളിലെ ചില യുവാക്കളും മദ്ധ്യവയസ്കരും ചില വയോധികരും ചില രാത്രികളിൽ ഒറ്റയ്ക്ക് തോക്കുമായി പോകുന്നതും കാണാമായിരുന്നു. പക്ഷെ ആ രാത്രികളിൽ വെടിയൊച്ചകളൊന്നും കേൾക്കാറില്ലായിരുന്നു. ഒച്ചയില്ലാത്ത വെടികളും അക്കാലത്ത് വയ്ക്കപ്പെടുക  സർവ്വസാധാരണമായിരുന്നുവെന്ന് ചില വൻതോക്കുകൾ പിൽക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി!

ഭളളണ്ടി:

അണ്ടി പളളായിട്ടു കൂടി ഉപയോഗിക്കുന്ന ഒരു പദമായിരുന്നെങ്കിലും അണ്ടിക്കാലത്ത് അണ്ടിപറി, അണ്ടി പറക്ക്, അണ്ടികളി തുടങ്ങിയ അണ്ടിയോടു കൂടിയ പദങ്ങൾ ഉപയോഗിക്കാൻ കുട്ടികൾക്കു പോലും ലൈസൻസ് ഉണ്ടായിരുന്നു. 

പറങ്കിമാങ്ങ വാറ്റ്:

പറങ്കിമാങ്ങയിൽ ചാരായം വാറ്റുന്ന സീസണബിൾ കുടിൽ വ്യവസായങ്ങൾ അക്കാലത്ത് സർവ്വസാധാരണമായിരുന്നു. കാടുകൾ  പൂക്കുന്ന ആളൊഴിഞ്ഞ ഉദ്യാനങ്ങളിലും പാറക്കൂട്ടങ്ങൾക്കിടയിലുമായിരുന്നു സർവ്വമത സാഹോദര്യത്തോടെ വാറ്റു കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. കുടിച്ചാൽ തലവേദനയെടുക്കുന്ന ഇനമായതിനാലാണോ ഔഷധ ഗുണമുള്ളതാകയാൽ വേണമെന്നുള്ളവർ വാറ്റി  കുടിച്ചോട്ടെ എന്നു കരുതിയാണോ എന്നറിയില്ല എക്സൈസോ പോലീസോ പറങ്കിമാങ്ങ വാറ്റ് പൊക്കിയതായി ചരിത്ര രേഖകളിൽ കുറച്ചു മാത്രമെ രേഖപ്പെടുത്തി കാണുന്നുള്ളു. 

ജാതി-മത ഘടന:

ജാതിയും മതവുമൊക്കെ ആ അണ്ടിക്കാലത്തും ഈ അണ്ടിയില്ലാക്കാലത്തും യഥാർത്ഥ്യമായതിനാലും കഥയുമായി അവ കെട്ടുപിണഞ്ഞു കിടക്കുന്നതിനാലും  അതു പരാമർശിക്കാതെ വയ്യ! നാട്ടിലെ സാമുദായിക ഘടന പറഞ്ഞാൽ ഹിന്ദുക്കളും മുസ്ലിങ്ങളും നാമമാത്രമായ ക്രിസ്ത്യാനികളുമായിരുന്നു ഇപ്പടി ദേശത്ത് ഉണ്ടായിരുന്നത്. അവയ്ക്കുള്ളിലെ ജാത്യാദി  അവാന്തരവിഭാഗങ്ങളും. മേമ്പൊടിയായി മൂന്നു മതക്കാരുടെയും കണ്ണിലെ കരടുകളായി പ്രത്യക്ഷമായും പരോക്ഷമായും നിർമതരും നിരീശ്വരവാദിളും യുക്തിവാദികളുമായ ചിലരുമുണ്ടായിരുന്നു. ഒന്നും ഒരു മുറിയുമേ ഉള്ളുവെന്നതു കൊണ്ടു തന്നെ യുക്തിവാദികൾ നാട്ടിൽ എടുക്കാത്ത പൈസ പോലത്തെ താരങ്ങൾ തന്നെയായിരുന്നു. ഇതിൽ ചില വരട്ടു യുക്തിവാദികളാകട്ടെ എന്തിലും ഏതിലും കുത്തിത്തിരിപ്പുകളുണ്ടാക്കി പേരെടുക്കുകയും ചിലപ്പോൾ തല്ലു വേടിയച്ച് കൃതാർത്ഥരാകുകയും ചെയ്തു.  പള്ളിയിലെ വാങ്ക് വിളി, അമ്പലത്തിലെ പാട്ടിടൽ തുടങ്ങിയവയെയൊക്കെ കാത് പൊട്ടിക്കുന്ന അന്താരാഷ്ട്ര ശബ്ദമലിനീകരണ പ്രശ്നങ്ങളായി കണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നറിഞ്ഞു കൊണ്ടു തന്നെ എസ്.പി റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർമാർക്കും സുപ്രീം കോടതിയിൽ കുറയാത്ത കോടതികളിലും രഹസ്യപരാതികൾ നൽകി എല്ലാ മത വിശ്വാസികളെയും വെറുപ്പിക്കുന്നത് പോലുള്ള വിവിധ കലാപരിപാടികൾ ഇത്തിരി ക്കുഞ്ഞന്മാരായ യുക്തിവാദികളെ ഹരം കൊള്ളിക്കുന്ന വിനോദങ്ങൾ തന്നെയായിരുന്നു. അർദ്ധ നിരീശ്വരവാദികളായ ചില കമ്മ്യൂണിസ്റ്റുകളുമായി ഇവർക്ക് അന്തർധാരകളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

മഠത്തിലെ അണ്ടിത്തോട്ടം:

ഒരുപാട് ജന്മിമാർക്ക് അണ്ടിത്തോട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു ക്രിസ്തീയ മഠം വക അണ്ടിത്തോട്ടമായിരുന്നു പ്രസിദ്ധം. ഒന്നാമത് അത് ഒരു പത്തിരുപത്തഞ്ച് ഏക്കറിലധികം ഉണ്ടായിരുന്നു. ആ സ്ഥലം അറിയപ്പെട്ടിരുന്നതു തന്നെ മഠത്തിൽ പറമ്പ് എന്നായിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എത്തിയ ഒരു ക്രിസ്തീയ സഭ വാങ്ങിച്ചതായിരുന്നു ആ സ്ഥലം. 

മഠവും ജീവകാരുണ്യ പ്രവർത്തനങ്ങളും:

ഇന്നത്തെപ്പോലെ സർക്കാർ തലത്തിൽ അംഗൻവാടികളും പോഷകാഹാരവിതരണവുമൊന്നും ശക്തമല്ലാതിരുന്ന കാലത്ത് ആഴ്ചതോറും മഠത്തിൻ്റെ  പ്രതിനിധികൾ എത്തി നാനാജാതി മതസ്ഥർക്കും ഗോതമ്പും ചോളവും പാലും മുട്ടയുമൊക്കെ വിതരണം ചെയ്തിരുന്നു.  ആരോഗ്യ പ്രവർത്തകരെ കൊണ്ടുവന്ന് ഇടയ്ക്കിടെ മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തിയിരുന്നു. ഇടയ്ക്കിടെ ചില പ്രതിരോധ  കുത്തിവയ്പുകളും അവർ സംഘടിപ്പിച്ചിരുന്നതിനാൽ വല്ലടത്തും പോവാൻ ആളുകൾ കുഞ്ഞുങ്ങളുമായി നടന്ന്  മഠത്തിനടുത്തെത്തുമ്പോൾ കന്യാസ്ത്രീകൾ പിടിച്ചു കുത്തിവയ്ക്കുമെന്ന് ഭയന്ന് പിഞ്ചു കുഞ്ഞുങ്ങൾ നിലവിളിക്കുമായിരുന്നു. കാരണം കുഞ്ഞുങ്ങൾക്കുള്ള കുത്തിവച്ചുകൾക്ക് സഹായികളായി നിൽക്കുന്നത് മഠത്തിലെ കന്യാസ്ത്രീകളായിരുന്നു. കുരുത്തക്കേടുകാണിക്കുന്ന പൈതങ്ങളെ കന്യാസ്ത്രീകളെ വരുത്തി കുത്തിവയ്ക്കുമെന്ന് പറഞ്ഞ് രക്ഷിതാക്കൾ ഭയപ്പെടുത്തിയിരുന്നു.

മഠത്തിലെ കാര്യക്കാർ:

പിൽക്കാലത്ത് മഠത്തിലെ  അത്തരം സാമൂഹ്യപ്രവർത്തനങ്ങൾ ഒക്കെ നിന്നു.  സഭയുടെ പ്രതിനിധികൾ വരുമ്പോൾ വിശ്രമിക്കാൻ ഒരു ചെറിയ ഷെഡും ചെറിയൊരു ക്വാർട്ടേഴ്സും മറ്റ് സൗകര്യങ്ങളുമൊക്കെ മഠത്തിൽ ഉണ്ടായിരുന്നു.

വല്ലപ്പോഴും ഒരു പള്ളീലച്ഛനും രണ്ട് കന്യാസ്ത്രീകളും ഒന്നോ രണ്ടോ ജോലിക്കാരുമൊക്കെയായി വന്ന് ആദായമെടുത്തും ഷെഡും പരിസരവും ശുചിയാത്തിയുമൊക്കെ പോയിരുന്നു. അണ്ടിക്കാലത്ത് വല്ലപ്പോഴും കന്യാസ്ത്രീകൾ മാത്രം ഒരു ജീപ്പുമായി വന്ന് ജീപ്പ് ഡ്രൈവറുടെ സഹായത്തോടെ തോട്ടയുമായി തോട്ടത്തിലിറങ്ങി അണ്ടിപറിച്ചോണ്ട് പോകുമായിരുന്നു. അവരാരും വരാത്തപ്പോഴെല്ലാം ഈ മഠത്തിൽപറമ്പ് നാട്ടുകാരുടെ പൊതു വകയായിരുന്നു. 

മാറി മാറി വരുന്ന അച്ഛന്മാരും കന്യാസ്ത്രീകളും അവരുടെ സിൽബന്ധികളുമൊക്കെ ജാതിമത ഭേദമന്യേ പാറമപ്പറമ്പ് നിവാസികളുടെ സ്വന്തക്കാരെയും ബന്ധക്കാരെയും പോലെയായിരുന്നു. കല്യാണം, മരണം, ഉത്സവങ്ങൾ തുടങ്ങി വിശേഷങ്ങളിൽ മഠത്തിൽക്കാരും പങ്കെടുത്തുപോന്നു. പെൻഗ്വിൻ പക്ഷികളെ ഓർമ്മിപ്പിക്കുന്ന കന്യാസ്ത്രീകൾ നാട്ടിലെ കുട്ടികൾക്ക് കൗതുകക്കാഴ്ചകൾ കൂടിയായിരുന്നു.  കന്യാസ്ത്രീകളോട് സംസാരിക്കുന്നതും അവരുടെ കൈപിടിച്ച് നടക്കുന്നതും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പറമ്പിൽ കുന്നിലെ മിക്ക കുട്ടികളെയും പേരെടുത്ത വിളിക്കുന്ന ബന്ധമായിരുന്നു സ്നേഹസ്വരൂപിണികളായ കന്യാസ്ത്രീകൾക്ക്.

ആദ്യകാല ക്രിസ്ത്യാനികൾ

സഭക്കാരുടെ പരികർമ്മികളായി പലപ്പോഴായിവന്ന ചില ക്രിസ്തീയ കുടുംബങ്ങൾ സഭതന്നെ വാങ്ങിക്കൊടുത്ത തുണ്ടുഭൂമികളിൽ സ്ഥിരതാമസമാക്കി. ചിലർക്ക് വീടുവച്ചു കൊടുത്തു. സഭക്കാരുടെ സ്വാധീനത്തിൽ പെട്ട് നാട്ടിലെ മറ്റ് മതസ്ഥർ ചിലർ പ്രത്യേകിച്ചും ദളിത് വിഭാഗങ്ങളിൽപ്പെട്ടവർ ക്രിസ്ത്യാനികളായി. അങ്ങനെ സഭക്കാരുടെ പരികർമ്മികളായി വന്നവരും നാട്ടിലെ പരിവർത്തനം നടത്തിയ വിഭാഗങ്ങളുമാണ് ഇവിടുത്തെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ പൂർവ്വികർ. സ്വയം പ്രലോഭിതരായി ചിലർ ക്രിസ്തുമത വിശ്വാസങ്ങളിലേക്ക് പോയി എന്നല്ലാതെ സഭക്കാർ ആരെയും മതം മാറാൻ നിർബന്ധിച്ചിരുന്നതായി നാട്ടിലാരും പറഞ്ഞു കേട്ടിട്ടില്ല.

ഹിന്ദു-മുസ്ലിം ഉത്കണ്ഠകളും ആശുപത്രിയോടുള്ള എതിർപ്പുകളും:

മതപരിവർത്തന ജിഹാദികളെന്നൊന്നും അക്കാലത്ത് സഭക്കാരെ ആരും വിളിച്ചിരുന്നില്ലെങ്കിലും പക്ഷെ, മതപരിവർത്തനം സംബന്ധിച്ച് ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ചില ഉത്ക്കണ്ഠകൾ ഉണ്ടാക്കിയിരുന്നു. ചൂണ്ടയിട്ട് സഭക്കാർ മീൻപിടിക്കുകയല്ലേന്ന് സംശയിച്ചിരുന്നു. അതിൻ്റെ പ്രതിഫലനമെന്നോണമാണ് സഭക്കാർ മഠത്തിൽപറമ്പിൽ സ്ഥാപിക്കാൻ ശ്രമിച്ച ആശുപത്രിയെ മനസ്സിൽ  ഹിന്ദുക്കൾ ജയ്ഹിന്ദ് വിളിച്ചും  മുസ്ലിങ്ങൾ ജയ് ഇസ്ലാം വിളിച്ചും എതിർത്തത്. 

സത്യത്തിൽ സഭക്കാർ ആ പറങ്കിമാങ്കാട് വാങ്ങിയതു തന്നെ വലിയൊരാശുപത്രി തുടങ്ങാനായിരുന്നു. ചെറിയ നിലയിൽ അത് ആരംഭിക്കുകയും തദ്ദേശവാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളുമടക്കം ഏതാനും പേർക്ക് അവിടെ ജോലികൾ നൽകിയതുണ്. എന്നാൽ വരാൻ പോകുന്നത്  കുഷ്ഠരോഗാശുപത്രി എന്നാരോപിച്ചു കൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധാണ്ടികൾ! ആരോപണമായിരുന്നില്ല കുഷ്ഠരോഗ ചികിത്സ അവരുടെ പ്രോജക്ടിൻ്റെ പ്രധാന ഭാഗം തന്നെയായിരുന്നു. എന്നാൽ യഥാർത്ഥ എതിർപ്പുകൾ ഉത്ഭവിച്ച നാട്ടിലെ പ്രമാണികളായ ഹിന്ദു-മുസ്ലിം തലച്ചോറുകളുടെ ചെകുത്താൻ പ്രേരണ കുഷ്ഠരോഗാശുപത്രി തുടങ്ങുന്നു എന്നതായിരുന്നില്ല. 

ആശുപത്രിയും കൂടി വന്നാൽ, അത് വികസിച്ചാൽ ഇവിടെ ധാരാളം  ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ദളിതർക്കും ജോലി ലഭിക്കുകയും അവർ അവരുടെ ആശ്രിതരാകുകയും കാലാന്തരെ അവരിൽ പലരും ക്രിസ്ത്യാനികളായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുമെന്ന് ലൗ ഹിന്ദു ഗ്രൂപ്പുകളും  ലൗ ഇസ്ലാം ഗ്രൂപ്പുകളും വെവ്വേറെ അവൈലബിൾ പോളിറ്റ് ബ്യൂറോകൾ കൂടി ഉറച്ച തീരുമാനങ്ങൾ എടുത്തതായാണ് അക്കാലത്ത്  നാട്ടിലെ ഇൻ്റലിജൻ്റ് ബ്യൂറോയിൽ പ്രർത്തിച്ചിരുന്ന അപ്പൂപ്പന്മാരും ഉപ്പാപ്പമാരും പിൽക്കാലത്ത് റിപ്പോർട്ട് ചെയ്തത്. 

ദളിതർ നന്നായി കളയുമോ എന്ന ഉൽക്കണ്ഠ:

കൂടാതെ ദളിതർക്കൊക്കെ ആശുപത്രിയിൽ വിവിധ ജോലികൾ ലഭിച്ചാൽ തങ്ങളുടെ പാടത്തും പറമ്പിലും പണിയെടുക്കാനും തേങ്ങായടക്കാനും പാക്കടക്കാനും ഒരു തെണ്ടിയും കാണില്ലെന്നതോ പോട്ടെ വേടരും കുറവരും പുലയരും തണ്ടാനും പരവനും പറയനുമൊക്കെ കാലസറായുമൊക്കെയിട്ട് ആപ്പീസർമാരായും തദ്വാരാ ക്രിസ്ത്യാനികളായും ജീവിത നിലവാരം മെച്ചപ്പെട്ടവരായും മാറിയാൽ പ്രശേത്തെ ഹിന്ദു -മുസ്ലിം ജന്മിമാർക്ക് പഴയതുപോലെ ദളിതരിൽ വയസ്സിനു മൂത്തവരെ പോലും പേരുചൊല്ലി വിളിക്കാനും ബഹുവിധം ചൂഷണം ചെയ്യാനുമുള്ള സ്വയം പ്രഖ്യാപിത അവകാശങ്ങൾ ഓരോന്നായി നഷ്ടപ്പെട്ടാലോ! അങ്ങനെയാണ് ക്രിസ്ത്യാനികളുടെ കുഷ്ഠരോഗാശുപത്രി പറമപ്പറമ്പിൽ നോ നോയെന്ന് ഹിന്ദു-മുസ്ലിം  നാട്ടുപ്രമാണിമാർ ഐകകണ്ഠേന പ്രഖ്യാപിച്ച് പ്രക്ഷോഭാണ്ടിക്കിറങ്ങിയതത്രേ!

ഭൂരിപക്ഷമുസ്ലിങ്ങളും കൈകോർത്ത് ന്യൂനപക്ഷഹിന്ദുക്കളും:

അല്ലെങ്കിൽ തന്നെ സമീപ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പാമറപ്പറമ്പിൽ ജമാഅത്ത് കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങൾ ഹിന്ദുമത പ്രമാണിമാർ പള്ളിക്കു പുറത്ത് നിന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക പതിവായിരുന്നു. കാരണം പള്ളികളെയും ഇതര സമുദായ സംഘടനകളെയും സ്ഥാപനങ്ങളെയുമൊക്കെ നിയന്ത്രിച്ചിരുന്ന ഹിന്ദു-മുസ്ലിം പ്രമാണിമാർക്കിടയിൽ മതേതര ചിന്തകൾക്കുപരിയായ മറ്റ് ചില നിഗൂഢ ഐകമത്യങ്ങൾ ഉണ്ടായിരുന്നതായി ചില ആദ്യകാല  കമ്മ്യൂണിസ്റ്റ് വികാരജീവികളെ ഉദ്ധരിച്ചു കൊണ്ട് ചില മാർക്സിയൻ ചരിത്രകാരന്മാരാൽ രേഖപ്പെടുത്തിക്കാണുന്നു. (പാറമപ്പറമ്പും ഹിന്ദു-മുസ്ലിം സങ്കുചിത ജന്മിതാല്പര്യങ്ങളും - വാള്യം 1, 2-മാർക്സിയൻ ചരിത്രകാരൻ റോമിലാ സജിമണ്ടി ഥാപ്പർ). എന്നാൽ ദേശീയ ചരിത്രമാരന്മാരെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്സ് അനുകൂല ചരിത്രകാരന്മാർ മാർക്സിയൻപക്ഷ ചരിത്രകാരന്മാരുടെ വാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്. പാറമപ്പറമ്പിൻ്റെ സാംസ്കാരിക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന മറ്റ് ചില ചരിത്രകാരന്മാർ ഇവ രണ്ടും നിഷേധിച്ചു കൊണ്ട് പാറമപ്പറമ്പിൻ്റെ ചരിത്രത്ത കാവിമയമാക്കുകയാണ് ചെയ്യുന്നത്‌. ഈ രണ്ടു കൂട്ടരും ചുവന്ന കണ്ണുകളോടെ മാത്രം ചരിത്രം നിർമ്മിക്കുന്ന കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ പാറമപ്പറമ്പിൻ്റെ ചരിത്രത്തെ ദുർവ്യാഖ്യാനിക്കുന്നുവെന്ന വാദം ഉന്നയിക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോളുകൾ പോലും മറന്ന് കൈകോർക്കുന്നുണ്ട്. 

പിൽക്കാല ആരോപണ പ്രത്യാരോപണാണ്ടികൾ:

എന്നാൽ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ഗാഢ പ്രണയാണ്ടി കളികളുണ്ടെന്ന് ചില ആധുനിക സംഘപരിവാർ അനുകൂല ചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റുകാരും ബി.ജെ.പിക്കാരും തമ്മിൽ രഹസ്യ ഡീലണ്ടികൾ ഉണ്ടെന്ന് ചില കോൺഗ്രസ്സ് പക്ഷ ചരിത്രകാരന്മാരും  കോൺഗ്രസ്സും ബി.ജെ.പിയും ഒരേ തൂവലണ്ടി പ്പക്ഷികളാണെന്ന് ചില കമ്മ്യൂണിസ്റ്റ് പക്ഷ ചരിത്രകാരന്മാരും ഇവന്മാരെല്ലാം മഹാ കറക്കു കമ്പനികളാണെന്ന് ചില നിഷ്പക്ഷാണ്ടി ചരിത്രകാരന്മാരും പരസ്പരം ആരോപിച്ച് പാറമപ്പറമ്പ് നിവാസികളെ ഈയിടെയായി  തലഭ്രാന്ത് പിടിപ്പിക്കുന്നുണ്ട് എന്നത് സാന്ദർഭികമായി ഇവിടെ എടുത്ത് ഫിറ്റു ചെയ്തു കൊള്ളുന്നു!

അവിഹിത ബന്ധങ്ങൾ:

പണ്ടേക്കാലത്ത് ജന്മിമാരുടെ ആശ്രിതതായിരുന്ന ദളിതർ അടക്കം പല പാവപ്പെട്ട കുടുംബങ്ങളിലും ജനിക്കുന്ന കുട്ടികളിൽ ചിലതിനൊക്കെ ചില ജന്മിമാരുടെ ഛായയുണ്ടായത് ജന്മിമാരുടെ ഔദാര്യം ഭക്ഷിച്ചു ജീവിച്ചതു മൂലമുണ്ടായിരുന്ന പാരമ്പര്യ സ്വഭാവമായിരുന്നില്ലെന്ന കാര്യം ചില കുബുദ്ധികൾ  കുത്തിപ്പൊക്കി മനോസുഖം നേടിയിരുന്നത് സ്വാഭാവികം മാത്രമായിരുന്നു എന്നത് മറ്റൊരണ്ടി ചരിതം!

ഉപേക്ഷിക്കപ്പെട്ട ആശുപത്രി പ്രോജക്ട്:

അങ്ങനെ പ്രതിഷേധങ്ങൾക്കൊടുവിൽ  വിവാദങ്ങൾക്കും സംശയങ്ങൾക്കും നിൽക്കാതെ  ഇവിടുത്തെ  ആശുപത്രി പ്രോജക്ട് ഉപേക്ഷിച്ച് സഭക്കാർ  വളരെ ദൂരെയല്ലാതെ  മറ്റൊരിടത്തു പോയി സ്ഥലം വാങ്ങി ആശുപത്രി സ്ഥാപിച്ചു. അതു പിന്നെ വലിയ ആശുപത്രിയായി. ഇപ്പോൾ പാറമപ്പറമ്പിലുള്ളവരും വണ്ടി കയറി കുണ്ടിയ്ക്കിരുന്നും കുണ്ടിയ്ക്കിടിച്ചും യാത്ര ചെയ്ത് ഇന്ന് അവിടെ പനിക്കും ചുമയ്ക്കും മാത്രമല്ല  പേറിനും പലവിധ കീറിനും പോകുന്നു!

എന്തായാലും പാറമപ്പറമ്പിലെ ആശുപത്രി പ്രോജക്ട് ഉപേക്ഷിച്ചതിനു ശേഷമാണ് മഠത്തിൽ പറമ്പ് അനാഥപ്പറമ്പു പോലാകുകയും നാട്ടുകാർ അതിനെ സനാഥമാക്കി പൊതുമുതൽ പോലാക്കിത്തീർക്കുകയും ചെയ്തത്.

വീണ്ടും അണ്ടിജിഹാദിലേക്ക്:

അല്ല, കഥയുടെ പേര് അണ്ടി ജിഹാദ് എന്നാണല്ലോ. വഴിമാറിപ്പോകുന്ന ഈ കഥയെ  അണ്ടി ജിഹാദിലെത്തിച്ച് കഥ ചുരുക്കുന്ന ദൗത്യാണ്ടി ബാക്കി കിടക്കുന്നു എന്നറിയാഞ്ഞിട്ടല്ല കഥ മറ്റ് ചില അണ്ടിക്കാര്യങ്ങൾക്ക് മീതെ കയറി നിന്ന് നൃത്തം ചവിട്ടുന്നത്.

മഠവും മഠത്തിലെ ധാന്യങ്ങളും:

പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികൾക്ക് കൂടുതൽ സുലഭമായി അണ്ടികൾ ലഭിക്കുന്നത് മഠത്തിൽ പറമ്പിൽ  നിന്നായിരുന്നു. ജാതിമത ചിന്തകൾക്കതീതമായ മഹത്തായ ഒരു സെക്യുലർ പ്രവർത്തനമായിരുന്നു  ഈ അനധികൃത അണ്ടി ശേഖരണം. കുട്ടികൾ തങ്ങളാലായത് മുതിർന്നവർ അവരവരാൽ ആയത് എന്ന നിലയ്ക്കായിരുന്നു കാര്യങ്ങൾ. അണ്ടി സീസണിൽ അണ്ടി, മാങ്ങാ സീസണിൽ മാങ്ങ ചക്ക സീസണിൽ ചക്ക ഒക്കെ മഠത്തിൽപറമ്പിൽ സുലഭമായിരുന്നു. അടുത്തുള്ള ആളുകൾക്ക്  ആടുമാടുകളെ മേയ്ക്കാനും പുല്ലും തോലും ശേഖരിക്കാനും  പറ്റിയൊരിടമായിരുന്നു മഠത്തിൽ പറമ്പ്. അക്കാലത്തൊന്നും സഭക്കാർ ഇവിടെ സ്ഥിരം കാര്യക്കാരെ വയ്ക്കുകയോ സ്ഥലം വിൽക്കുകയോ ചെയ്യാത്തതെന്തെന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. എന്തെങ്കിലും ഒരു ചോദ്യം ബാക്കി വയ്ക്കാതെ പിന്നെന്ത് കഥ! അതവിടെ കിടക്കട്ടെ. നാട്ടുകാരോടുള്ള ദയാവായ്പാകാം; അല്ലെങ്കിൽ തുടങ്ങും മുമ്പേ ആശുപത്രി പൂട്ടിച്ചതിലുള്ള മധുരമായ പ്രതിഷേധമാകാം. എന്തായാൽ നമുക്കെന്താ ? നമ്മൾ അണ്ടിക്കഥ പറയുന്നിടത്ത് സഭയ്ക്കും അവരുടെ പറമ്പിനും ഇത്രയും പ്രാധാന്യം നൽകിയതു തന്നെ വലിയ കാര്യമായി കാണണം.

അണ്ടിജിഹാദായ അണ്ടി മോഷണം:

ആദ്യമാദ്യം മഠത്തിൽ പറമ്പിലെ അണ്ടി മോഷണത്തെ ക്രിസ്ത്യാനികളായ കുട്ടികൾ എതിർത്തിരുന്നുവത്രേ! സഭയുടെ വക മോഷ്ടിച്ചാൽ കർത്താവ് ശിക്ഷിക്കുമെന്നാണ് അവരുടെ രക്ഷിതാക്കളും പള്ളിയധികാരികളും അവരെ പറഞ്ഞു പഠിപ്പിച്ചിരുന്നത്. എന്നാൽ കാലക്രമേണ ഹിന്ദു, മുസ്ലിം കുട്ടികളുടെ പ്രലോഭനങ്ങളിൽ അവരും വീണു. അണ്ടിപറക്കി വിറ്റ് മറ്റ് കുട്ടികൾ നല്ല മുട്ടായികളും കപ്പലണ്ടിയും കടലയും ഉപ്പിലിട്ട നെല്ലിക്കയും ലൊട്ടയും ലൊടുക്കും ഒലക്കേരെ മൂടുമൊക്കെ  വാങ്ങി ഞം ഞംന്നു തിന്നുമ്പോൾ ക്രിസ്ത്യാനിക്കുട്ടികളുടെ കൊതി തീർക്കാൻ കർത്താവ് നേരിട്ട്  പ്രത്യക്ഷപ്പെടില്ലല്ലോ! ഒടുവിൽ ക്രിസ്ത്യാനിക്കുട്ടികളും അണ്ടി മോഷണവും അതു വിറ്റ് കടേപ്പം തിന്നാനും തുടങ്ങിയാണ്ടി. സംഭവം കർത്താവിൽ വിശ്വാസമർപ്പിച്ചിരുന്ന ക്രിസ്ത്യാനിക്കുട്ടികളെ അപ്രകാരം വഴിതെറ്റിച്ചത് അണ്ടി ജിഹാദായിരുന്നുവെന്ന് പിൽക്കാലത്ത് ഒരു മുറുമുറുപ്പുണ്ടായി. ഇക്കഥയ്ക്ക് അണ്ടി ജിഹാദ് എന്ന് പേരു വരാൻ കാരണം തന്നെ പൊങ്ങിവന്ന  ഈ അണ്ടി (ജിഹാദ്) ആരോപണമാണ്!  പക്ഷെ മുമ്പ് സഭക്കാരും പള്ളിക്കാരും മഠക്കാരും ഒരിക്കലും അങ്ങനെ ഒരാരോപണം ഉന്നയിച്ചിരുന്നില്ല. പിൽക്കാലത്ത് വന്ന ഒട്ടും ജനകീയനല്ലാത്ത തല്പരകക്ഷി കുക്ഷിയായ ഒരച്ഛനാണ് ഇവ്വിധമൊരാരോപണം ആദ്യമായി പള്ളിയിൽ ഉന്നയിച്ചത്. ഈ അച്ഛൻ വന്നതിനു ശേഷം മഠത്തിലും പള്ളിയിലുമൊക്കെ ചില മാറ്റങ്ങൾ ഉണ്ടായി. മഠത്തിലെ കന്യാസ്ത്രീകൾക്ക് നാട്ടുകാരുമായി ഇടപെടാനും പുറത്തിറങ്ങാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. നാട്ടിലെ കടകളിൽ നിന്നും മഠത്തിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതു വിലക്കപ്പെട്ടു. പ്രത്യേകിച്ചും മുസ്ലീങ്ങളുടെ കടകളിൽ നിന്ന്. മഠത്തിലേക്കുള്ള സാധനങ്ങളെല്ലാം പുത്തനച്ഛൻ എവിടെ നിന്നോ വാങ്ങി ജീപ്പിൽ മഠത്തിലെത്തിച്ചു. മഠത്തിലെ റബ്ബർഷീറ്റും മറ്റ് ആദായങ്ങളും ക്രിസ്‌ത്യാനികൾക്കോ അപൂർവ്വമായി പ്രീണനാർത്ഥം ഹിന്ദുക്കൾക്കോ മാത്രം വിറ്റു. 

ക്രിസ്ത്യൻ പള്ളിയും സെമിത്തേരിയും:

മഠവുമായി അവർ വന്ന ശേഷം ആശുപത്രി പ്രോജക്ടിനെയൊക്കെ നാട്ടുകാർ എതിർത്തിരുന്നെങ്കിലും നാട്ടുകാരോട് മഠക്കാർക്ക് പ്രത്യക്ഷത്തിൽ ഒരു വിരോധവും ഉണ്ടായിരുന്നില്ല. കാരണം അവർ പാറമപ്പറമ്പ് ജംഗ്ഷനടുത്തു തന്നെ ഒരു പള്ളി പണിയാൻ ആഗ്രഹിച്ചപ്പോൾ ഹിന്ദു ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും പോലെ ഒരു ക്രിസ്റ്റ്യൻ ചർച്ചും വരട്ടെയെന്നു കരുതി ഇരുപത്തഞ്ച് സെൻ്റ് സ്ഥലം വിലയ്ക്ക് നൽകിയത് ഒരു ഹിന്ദു ഭൂഉടമയാണ്. അതിൽ ആദ്യത്തെ പള്ളിക്കെട്ടിടം വയ്ക്കുന്ന അത്രയും ഭാഗത്തിൻ്റെ പണം പുണ്യ സ്ഥാപനമായിരുന്നതിനാൽ വാങ്ങിയതുമില്ല. പിന്നീട് സെമിത്തേരി തുടങ്ങാൻ ഉദാര വിലയ്ക്ക് സ്ഥലം നൽകിയത്  ഒരു മുസ്ലിം കുടുംബമാണ്. പരിസരവാസികളിൽ ചിലർ സെമിത്തേരിയെ എതിർത്തപ്പോൾ നാടിൻ്റെ വികസനത്തിന് സഭക്കാർ കുടിവെള്ളപദ്ധതി ഉൾപ്പെടെ പല സഹായങ്ങളും ചെയ്തിട്ടുള്ളവർ എന്ന നിലയിൽ അതിനു തടസ്സം സൃഷ്ടിക്കരുതെന്ന് പറഞ്ഞ് പ്രശ്നം പരിഹരിച്ചു കൊടുത്തത് നാട്ടിലെ ഹിന്ദു - മുസ്ലിം പൊതുപ്രവർത്തകരാണ്. മുസ്ലിം ഖബർസ്ഥാനങ്ങൾക്ക് സമീപവും ആൾ താമസമുള്ള കാര്യം കൂടി ഒർമ്മിപ്പിച്ചു കൊണ്ടാണ് സെമിത്തേരി തർക്കത്തിൽ അവർ അനുനയമുണ്ടാക്കിയത്. 

വിവാദ അച്ഛനെ തള്ളി സഭ:

പുത്തനച്ഛൻ്റെ പള്ളിയിലെ വിവാദ പ്രസ്താവന ചിലർ ചാരായ ഷാപ്പുകൾ വഴി ചായക്കട വൃത്തങ്ങിലെത്തിച്ച് പബ്ലിഷ് ചെയ്തു! സത്യത്തിൽ ശരികളിലും തെറ്റുകളിലും എല്ലാം സർവ്വമതസാഹോദര്യം അന്നുമിന്നും നിലനിൽക്കുന്ന ദേശമാണ് പാറമപ്പറമ്പ്. എക്കാലത്തും സെക്യുലറിസ്റ്റുകളെ ആവേശം കൊള്ളിക്കും വിധം അണ്ടി മോഷണത്തിനും അണ്ടിക്കടത്തിനും പറങ്കിമാങ്ങ വാറ്റിനും വല്ലപ്പോഴും പിടിക്കപ്പെട്ടിരുന്നവരിൽ മൂന്നു മതത്തിൽ പെട്ടവരും  ഉണ്ടായിരുന്നുവെന്നതാണ് നഗ്ന സത്യം! അങ്ങനെയുള്ള ഒരു സ്ഥലത്ത് അനാവശ്യമായും അനുചിതമായും അനവസരത്തിലും അണ്ടിജിഹാദ്  വിളിച്ചവരെ സഭയും മഠവും പള്ളിയും അപലപിച്ചു. പിന്നീട് ആ വിവാദ അച്ഛനെ സഭ മാറ്റി. 

പുതുതലമുറയും കാഴ്ചപ്പാടുകളും മാറുന്നു:

പിന്നെ വീണ്ടും നല്ലൊരച്ഛൻ വന്നു. മഠവും മഠനിവാസികളും പഴയപോലായി. പുതിയ തലമുറയിൽ പെട്ടയാളുകൾ പഴയ തലമുറയുടെ തെറ്റുതിരുത്താൻ മഠത്തിൽ പറമ്പിൽ ഒരാശുപത്രി തുടങ്ങാൻ സഭ യോട് ശിപാർശ ചെയ്യാൻ അച്ഛനെ ചട്ടം കെട്ടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അന്ന് ആശുപത്രി വന്നിരുന്നെങ്കിൽ പാറമപ്പറമ്പ് ഏറെ വികസിച്ചേനെയെന്ന് പഴയ തലമുറയും പുതിയ തലമുറയും ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നു!

അഡീഷണൽ ഫിറ്റിംഗ്:

ഒരു കാര്യം കൂടി ഇടയ്ക്കുകയറി ഫിറ്റ് ചെയ്യുന്നു. പാറമപ്പറമ്പിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലൊക്കെ വർഷങ്ങൾക്കു മുമ്പേ ക്രിസ്ത്യൻ സഭകളെത്തി പല ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. ഇതിൽ ആകൃഷ്ടരായ പലരും ക്രിസ്തുമതത്തിൽ ചേരാൻ താല്പര്യപ്പെട്ടു. കൂടുതലും ദളിതരായിരുന്നു പ്രലോഭനങ്ങളിൽ വീണത്. ഒരിക്കലും നിർബന്ധിത പരിവർത്തനം ഒരു സഭക്കാരും നടത്തിയിരുന്നില്ല. സാമ്പത്തിക പിന്നോക്കാവസ്ഥയും ജാതീയമായ ഉച്ചനീചത്വങ്ങളും മാറിക്കിട്ടുമെന്നു കരുതി ക്രിസ്തുമതം സ്വീകരിച്ചവരാണ് ഏറെയും. മതപരിവർത്തനം നടത്തിയവർക്ക് സഭക്കാർ വീടുകൾ വച്ചു കൊടുത്തു. അവരുടെ വിദ്യാഭ്യാസത്തിന് എല്ലാ സഹായങ്ങളും ചെയതു. ചില കോളനികൾ ഒന്നാകെ ക്രിസ്തുമത വിശ്വാസങ്ങളിലേക്ക് പരിവർത്തനം നടത്തി. അങ്ങനെ ക്രിസ്തുമതത്തിൽ ചേർന്ന പലർക്കും വീട്ടിലും പള്ളിക്കൂടത്തിലും ഒരു പേരും പള്ളിയിലും നാട്ടിലും ക്രിസ്ത്യൻ നാമങ്ങളുമായിരുന്നു. ഇത് പിന്നീട് സംവരണ സംബന്ധമായ ചില പ്രശ്നങ്ങൾക്കു കാരണമായി. വിദ്യാഭ്യാസത്തിനും ഉദ്യോഗപരമായ ആനുകൂല്യങ്ങൾക്കും ജാതി സർട്ടിഫിക്കറ്റിനു വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ ദളിത് ജാതികൾ ആണെന്ന് സർട്ടിഫിക്കറ്റ് നൽകാതായി. പ്രദേശത്തെ രാഷ്ട്രീയ താല്പര്യങ്ങളുള്ള ചിലരുടെ പരാതികളും കുത്തിത്തിരിപ്പുകളുമായിരുന്നു കാരണം. ജാത്യാനുകൂല്യം നഷ്ടപ്പെട്ടതിനാൽ പല ദളിത് കുട്ടികൾക്കും സർക്കാർ ആനുകൂല്യങ്ങളം വിദ്യാഭ്യാസ ആനുകൂല്യങ്ങളും സർക്കാർ ഉദ്യോഗങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയായി. പിന്നീട് വന്ന യാഥാർത്ഥ്യബോധമുള്ള അച്ഛന്മാർ എല്ലാ  രാഷ്ട്രീയ നേതൃത്വങ്ങളുമായൊക്കെ സംസാരിച്ചാണ് പ്രശ്നത്തിനു പരിഹാരം കണ്ടത്. പിന്നീട് ഒരു നിയസഭാ കമ്മിറ്റിയും കോളനികളിലെത്തി പഠനം നടത്തി അവർ ദളിത് ജീവിതം നയിക്കുന്നവരെന്ന് സാക്ഷ്യപ്പെടുത്തി. അതിനു ശേഷം അവർക്ക് സർക്കാർ ആനുകൂല്യങ്ങൾ തിരികെ ലഭിച്ചു. പലരും സംവരണാനുകൂല്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരായി. 

ദളിതരോടുള്ള മേൽജാതിക്കാരുടെ മനോഭാവം:

കോളനിവൽക്കരിക്കപ്പെട്ട ദളിത് ജനവിഭാഗത്തിന് ക്രിസ്തീയ സഭകൾ മൂലം പല നേട്ടങ്ങളും പുരോഗതിയും ഉണ്ടായി എങ്കിലും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയ്ക്കോ ജാതീയമായി മറ്റുയർന്ന മതവിഭാഗക്കാർക്ക് അവരോടുള്ള മനോഭാവങ്ങൾക്കോ മാറ്റം വന്നില്ല. പരിവർത്തിത ദളിത്-ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ അവരുടേതായ സെമിത്തേരികളിലല്ലാതെ യഥാർത്ഥ ക്രിസ്ത്യൻ പള്ളി സെമിത്തേരികളിൽ അടക്കാൻ അനുവദിക്കപ്പെടുന്നില്ല എന്നതിൽ നിന്നു തന്നെ യഥാർത്ഥ ക്രൈസ്തവർക്കു പോലും പരിവർത്തിത ദളിത് സമൂഹങ്ങളോടുള്ള മനോഭാവങ്ങളിൽ മാറ്റം വന്നില്ല എന്ന് മനസ്സിലാക്കാം. പാവങ്ങളായ  പരിവർത്തിത ക്രിസ്ത്യാനികൾക്കിടയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുന്ന ഉല്പതിഷ്ണക്കളായ പല നല്ല നല്ല അച്ഛൻമാർ പോലും കുലീനക്രിസ്തുമത വിശ്വാസികൾക്കടക്കമുള്ള ഉയർന്ന ജാതി മതവിഭാഗക്കാർക്ക്  ദളിതരോടുള്ള മനോഭാവങ്ങളിൽ ഖിന്നരാണെന്നതാണ് സത്യം.

മഠത്തിലെ സ്ഥിരതാമസം:

മഠത്തിലെ പറങ്കിമാവുകൾ മുറിച്ചൊഴിച്ച് റബ്ബർ വച്ചതിനു ശേഷമാണ് മഠത്തിൽ രണ്ടു മൂന്ന് കന്യാസ്ത്രീകളും പരിചാരകരും സ്ഥിരതാമസം തുടങ്ങിയത്. അതിനു മുമ്പ് വല്ലപ്പോഴും വന്ന് ഏതാനും ദിവസം നിന്നുപോകാറേ ഉണ്ടായിരുന്നുള്ളൂ.

ഇടയ്ക്ക് ചില കൗമാരദശ മാറാത്ത കന്യാ സ്ത്രീകൾ മഠന്നിൽ വന്ന് തങ്ങാറുണ്ടായിരുന്നു. അവരുടെ പഠന ആവശ്യങ്ങൾക്കോ സ്വഭാവ രൂപീകരണത്തിനോ തൊഴിൽ പരിശീലനത്തിനോ ഒക്കെ വരുന്നവരായിരുന്നു ആ കുട്ടികൾ. മഠക്കാർ മാത്രമല്ല പാറമപ്പറമ്പ് പ്രദേശത്തുള്ളവരെല്ലാം ബസു കയറുന്നതും ഇറങ്ങുന്നതും നാലഞ്ച് കിലോമീറ്റർ നടദൂരം ഉള്ള ഹൈവേ കടന്നു പോകുന്ന തട്ടാംവിള ജംഗ്ഷനിലായിരുന്നു. മഠത്തിലെ സുന്ദരിയായ  ഒരു കന്യാസ്ത്രീക്കുട്ടി യാത്രകൾക്കായി തട്ടാംവിള ബസ് സ്റ്റോപ്പിലെത്തുമ്പോൾ കുഗ്രാമമായിരുന്നിട്ടുപോലും ബസ് സ്റ്റോപ്പിലും പരിസരത്തും നാട്ടിലെ പൂവാലന്മാരുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെടുകയും ഗതാഗത സംവിധാനം താറുമാറാകുകയും ചെയ്തത് ആദ്യം പോലീസുകാർക്ക് തലവേദനയായി. കന്യാസ്ത്രീകൾ ദൈവത്തിൻ്റെ മണവാട്ടി കളാണെന്നൊക്കെ പറഞ്ഞാൽ ലോലഹൃദയന്മാരായ പൂവാലന്മാരുടെ തലയിൽ കയറുമോ? അവന്മാർ വിശ്വാസം വിട്ട് യുക്തിവാദികളാകും! എന്തായാലും നാട്ടിലെ അനാവശ്യമായ കൂടിച്ചേരലുകളും ഗതാഗതക്കുരുക്കുകളും യഥാവിധി സഭാ വൃത്തങ്ങളുടെ കാതുകളിലെത്തുകയും യുവകന്യാ സ്ത്രീകളെ മഠത്തിൽ നിന്ന് തിരികെ വിളിച്ച് നാട്ടിലെ ഗതാഗത സംവിധാനം പുനഃസ്ഥാപിക്കുകയും വരാനിരുന്ന വലിയ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്തു.

മഠത്തിലെ ഒളിച്ചോട്ടം:

പക്ഷെ അതിൽ പിന്നെ മഠത്തിലെ അന്തേവാസികൾക്ക് സഞ്ചരിക്കാൻ ഒരു ജീപ്പ് വന്നു. ജീപ്പോടിക്കാൻ ഹിന്ദുവായൊരു ഡ്രൈവർ വന്നു. തുടർന്നാണ് മഠത്തിൽ ആദ്യമായൊരു അനിഷ്ഠ സംഭവമുണ്ടാകുന്നത്. ഒരു സുപ്രഭാതേ സൂര്യൻ കുളിച്ചു ഫ്രഷായി കയറി വരുംമുമ്പേ  മഠത്തിലെ  ക്രിസ്ത്യാനിയായ ഒരു പരിചാരികയും ഹിന്ദുവായ ഡ്രൈവറും ദിവ്യശക്തി പ്രയോഗിച്ച് അപ്രത്യക്ഷമായി. ഭാഗ്യം ജീപ്പ് അപ്രത്യക്ഷമാക്കാനുള്ള വിദ്യ അവർക്കറിയില്ലായിരുന്നെന്ന് തോന്നുന്നു. ഡ്രൈവറുടെ വിശ്വാസവഞ്ചനയിൽ സങ്കട ചിത്തവുമായി ജീപ്പ് മഠത്തിൽ ഒരു മൂലയിലുണ്ടായിരുന്നു!

അന്വേഷണങ്ങൾ ഒക്കെ വൃഥാവിലായി. ദിവ്യശക്തികൊണ്ട് അപ്രത്യക്ഷമാകാമെങ്കിൽ അതേ ദിവ്യശക്തികൊണ്ട് ആരുടെ അന്വേഷണങ്ങൾക്കു മുന്നിലും പ്രത്യക്ഷമാകാതിരിക്കാനുമറിയാമെന്ന ഹുങ്കുമായി ഡ്രൈവറും പരിചാരിയും എവിടെയോ പുതുജീവിതവും പുതുജീവനുകൾക്ക് വിത്തുപാകിയും തുടങ്ങിയെന്ന് എല്ലാവർക്കും മനസ്സിലായി!

മതപ്പറമ്പ് വാദങ്ങൾ:

കാലം മാറി കഥകൾ മാറി വരുന്ന കാലത്തായിരുന്നു നാടിനെ നടുക്കിയ മഠത്തിലെ ഒളിച്ചോട്ട ദുരന്തം. ഹിന്ദുക്കളും മുസ്ലിങ്ങളും  ക്രിസ്ത്യാനികളും പരസ്പരം  മതപരിവർത്തന ആരോപണങ്ങൾ ഉന്നയിക്കുന്ന കാലം. പാറമപ്പറമ്പ് ഹിന്ദു മപ്പറമ്പാക്കണമെന്നും പാറമപ്പറമ്പു മാത്രമല്ല ലോകത്തിലെ എല്ലാ പറമ്പുകളും കിറമ്പുകളും  ഇസ്ലാമപ്പറമ്പുകളാക്കണമെന്നും ലോകം മുഴുവൻ ക്രിസ്തുമപ്പറമ്പാക്കണമെന്നും വാദിക്കുന്നവർ ഓരോ മതത്തിലും രൂപപ്പെട്ടു. പണവും ആയുധവുമൊന്നും കൈയ്യിലില്ലാത്ത യുക്തിവാദികളാകട്ടെ ഇന്നല്ലെങ്കിൽ നാളെ ലോകത്ത്  യുക്തിമപ്പറമ്പ് താനേ വന്നണഞ്ഞ് തങ്ങളെ പുണരുമെന്ന് യൂറോപ്പിൽ വിശ്വാസികൾ വരാത്തതിനാൽ വിൽക്കാനിട്ടിരിക്കുന്ന പള്ളികളെ നോക്കി സമാശ്വസിക്കുന്ന വിവരം പക്ഷെ ഭരണാർത്തി വർഗ്ഗങ്ങൾ ആരും അറിഞ്ഞില്ല ഉദരത്തിലെ രാസമാറ്റം.....ഛെ കഥ ഏതോ പാട്ടിലൊക്കെ ചുമ്മാ ചെന്നു കയറി!

നാട്ടിലെ ഏതെങ്കിലും ഹിന്ദു, മുസ്ലിം പെൺകുട്ടികളെ ഹിന്ദു യുവാക്കൾ പ്രേമിച്ച് കല്യാണം കഴിച്ചാൽ മുസ്ലിം, ക്രൈസ്തവ സ്ത്രീകളിൽ ഹൈന്ദവ ബീജം കുത്തിവച്ച് മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും സ്വത്വം തകർക്കാനെന്നുള്ള ആരോപണം ഉന്നയിച്ച് ഭയപ്പെടുത്തുന്ന താത്വികാചാര്യന്മാർ ഉണ്ടായി. ഹിന്ദു, ക്രിസ്ത്യൻ യുവാക്കൾ മുസ്ലിം പെൺകുട്ടികളുമായി പ്രണയിച്ചു കല്യാണം കഴിച്ചാൽ ചെറുക്കനെ പെണ്ണ് സിറിയയിൽ കൊണ്ടുപോയി അണ്ടി വെട്ടി ദൂരെയെറിയുമെന്ന ഭയം രൂപപ്പെട്ടു. മുസ്ലിം യുവാക്കൾ ഹിന്ദു, മുസ്ലിം യുവതികളെ പ്രണയിച്ചു കെട്ടിയാൽ പെൺകുട്ടികളെ പർദ്ദയിടിച്ച് സിറിയയിലോ അഫ്ഗാനിസ്ഥാനിലോ കൊണ്ടുപോയി ആടിനെ മേയ്പിച്ച് തീ വ്രവാദികൾ ആക്കുമെന്ന ഭയമുണ്ടായി. ക്രിസ്ത്യൻ യുവതയിൽ പെട്ടവർ ഹിന്ദുക്കളെയോ മുസ്ലീങ്ങളെയോ പ്രേമിച്ച് കല്യാണം കഴിച്ചാൽ അത് വത്തിക്കാൻ്റെയും അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെയും ഇടപെടലെന്ന സംശയം പറഞ്ഞ് ഭയപ്പെടുത്തുന്നവരുണ്ടായി. ഇതൊക്കെ സത്യമോ മിഥ്യയോ എന്നറിയാതെയും വല്ലപ്പോഴും അത്തരം ഒറ്റപ്പെട്ട ചില അപ്രിയ വാർത്തകൾ കേട്ടും കൺഫ്യൂഷ്യനിസ്റ്റുകളായി കഴിയുന്ന പാവം ജനങ്ങൾ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂടുന്നത് ഒട്ടറിയുന്നതുമില്ല!

ഒളിച്ചോടിയവർ വയനാട്ടിൽ:

പിൽക്കാലത്ത് മൊബൈൽ കുടിയുമായി വയനാട് ജില്ലയിൽ കൂത്താടാൻ പോയ ചില പാറമ്പറമ്പന്മാർ മഠത്തിലെ പരിചാരകയെയും ഡ്രൈവറെയും യദൃശ്ച്യാ കാണുകയും അവർ അവരുടെ വാസസ്ഥലത്തേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തുവത്രേ! അവിടെ അവർ ഒരാൺകുട്ടിയുടെയും പെൺകുട്ടിയുടെയും അച്ഛനമ്മമാരായും അല്പം കൃഷിഭൂമിയുടെയും ഒരു ജീപ്പിൻ്റെയും ഉടമസ്ഥരായും വാഴുന്നു. ഒളിച്ചോടിയ കാലത്ത് ക്രൈസ്തവ ഗർഭപാത്രത്തിൽ ഹൈന്ദവ ബീജം കത്തിവയ്ക്കാൻ പെണ്ണിനെ കൊണ്ടുപോയെന്നാരോപിക്കപ്പെട്ടിരുന്ന ആ ഡ്രൈവർ വയനാട്ടിലെ യുക്തിവാദി സംഘത്തിൻ്റെ ജില്ലാസെക്രട്ടറിയായും തികഞ്ഞ സെക്യുലറായും ജീവിക്കുന്നതായാണെന്നാണ് വയനാട്ടിൽ ടൂറിനു പോയ പാറമപ്പറമ്പിലെ ആ മത സൗഹാർദ്ദ കുടിയൻസ് ടീം സാക്ഷൃപ്പെടുത്തിയത്! അല്ലാതെ അവിടെ നെർക്കോട്ടിക്ക് ജിഹാദ് നടത്തുകയായിരുന്നില്ല!

ഇന്നത്തെ പാറപ്പറമ്പ്:

ശരിയ്ക്കുമിന്ന് പാറപ്പറമ്പിൽ സംഭവിക്കുന്നതെന്തെന്നാൽ എല്ലായിടത്തുമെന്ന പോലെ ബഹുഭൂരിപക്ഷം യുവതി യുവാക്കളും രക്ഷകർത്താക്കളുടെ താല്പര്യങ്ങൾ കൂടി പരിഗണിച്ച് അവരുടെ അറിവോടും സമ്മതത്തോടും അവരവരുടെ ആചാരപ്രകാരം സ്വജാതീയ വിവാഹങ്ങൾ നടത്തുന്നു. നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായവും കൊടുക്കൽ വാങ്ങലുകളും  നിയമത്തിൻ്റെ ശ്രദ്ധയിൽ പെടാത്ത വിധം സസൂക്ഷ്മമായി ആചരിക്കപ്പെടുന്നു. കുറച്ചു യുവാക്കൾ ജാതിയും മതവും ഒന്നും  നോക്കാതെ പ്രേമിച്ചും വീട്ടുകാരുടെ സമ്മതത്തോടെയും അല്ലാതെയും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. ഇതിൽ കമ്മ്യൂണിസ്റ്റുകാരുടെ ചുവന്ന മക്കളും കോൺഗ്രസ്സുകാരുടെ ത്രിവർണ്ണ മക്കളും ബി.ജെ.പിക്കാരുടെ കാവി മക്കളും ലീഗുകാരുടെ പച്ച മക്കളും എല്ലാം ഉൾപ്പെടും. അവരിൽ ചിലർ   കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ കുട്ടിക്ക് ജാതിയുമില്ല മതവുമില്ല ഒരു കോപ്പുമില്ല എന്ന് രേഖപ്പെടുത്തുന്നു. കുറച്ച് യുക്തിവാദി യുവാക്കളാകട്ടെ ആരോരുമറിയാതെ സ്വജാതിമത വിവാഹമായാലും പരജാതിമത വിവാഹമായാലും സബ് രജിസ്ട്രാർ ഓഫീസിൽ പോയി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച് എല്ലാ മതജീവികളെയും കൊഞ്ഞണം കുത്തി സായൂജ്യരാകുന്നു. അവരുടെ യുക്തി മക്കളെ പള്ളിക്കൂടത്തിൽ ചേർക്കാൻ ചെല്ലുമ്പോൾ ജാതി ചോദിച്ചാൽ അല്പം കൂടി കടുപ്പിച്ച് ജാതിയുമില്ല ഒരണ്ടിയുമില്ല എന്നു പറഞ്ഞ് യുക്തിവാദജിഹാദ് വിളിക്കുന്നു! ഇതൊക്കെ നാട്ടിൽ ഇന്ന് സർവ്വസാധാരണമാണ്. ആർക്കും അതൊന്നും ഒരു പ്രശ്നമേയല്ല! പിന്നെ ആർക്കാണു പ്രശ്നം? പ്രശ്നമില്ലാതെ ജീവിക്കാൻ പറ്റാത്ത  ചില പ്രശ്നക്കാർക്കു മാത്രമാണ് അണ്ടിയിലെ പ്രശ്നങ്ങളത്രയും!

പാറമപ്പറമ്പിൽ ക്രിസ്മസിന് ഹിന്ദു -മുസ്ലിം ചെറുപ്പക്കാർ ഉൾപ്പെടെ സാന്താക്ലോസുമായി വീടുകളിലെത്തുന്നു. മുസ്ലിങ്ങളുടെ പെരുന്നാളിന് ഒറട്ടിയും പോത്തിറച്ചിയും ഹിന്ദുവിൻ്റെയും ക്രിസ്ത്യാനികളുടെയും വീടുകളിൽ സ്നേഹമായെത്തുന്നു. ഓണത്തിന് ഹിന്ദുവിൻ്റ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമെത്തുന്നു. ഓണാഘോഷത്തിനും ഓണക്കളികൾക്കും ജാതിമതഭേദങ്ങളില്ല. ക്രിസ്ത്യൻ പള്ളിമുറ്റത്ത് ഓണാഘോഷം നടക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് കുട്ടികൾക്ക് ഒരുങ്ങാൻ ക്രിസ്ത്യൻ പള്ളിവക മിനി ഓഡിറ്റോറിയം ഫ്രീയായി വിട്ടു നൽകുന്നു. നബിദിന ഘോഷയാത്ര നിഷ്കരുണം തടഞ്ഞു നിർത്തി പള്ളീലച്ഛൻ കുട്ടികൾക്ക് മിഠായി വിതരണം നടത്തുന്നു. ക്ഷേത്രോത്സവഘോഷയാത്രകൾ ചർച്ച് വഴി വന്നാൽ  തടഞ്ഞു നിർത്തി നിഷ്കരുണം അച്ഛന്മാർ നാരങ്ങാവെള്ളം നൽകുന്നു. മുസ്ലിങ്ങളുടെ പെരുന്നാളിന് അനുഭാവം പ്രകടിപ്പിച്ച് ഇറച്ചിക്കടകളുടെ മുന്നിൽ ഹിന്ദുവും ക്രിസ്ത്യാനിയും സഞ്ചിയുമായെത്തുന്നു.എല്ലാവരുടെ ആഘോഷവേളകളും എല്ലാമതത്തിൽ പെട്ടവരും ഒരുമിച്ച് കുപ്പികൾ പൊട്ടിച്ച് വിജയിപ്പിക്കുന്നു. ഉത്സവപ്പറമ്പുകളിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളുരുമ്മിയിരുന്ന് കപ്പലണ്ടി കൊറിച്ച് കലാപരിപാടികൾ ആസ്വദിക്കുന്നു. മുസ്ലിങ്ങളുടെ വീട്ടിൽ ഒരു മരണം നടക്കുമ്പോൾ തമ്മികളും കൊങ്ങികളും കൊങ്കികളും സംഘികളും ഒരുമിച്ച് നിന്ന് ടാർപ്പ കെട്ടുന്നു. ദു:ഖം തീർക്കാൻ ല്ല ലവൻ എത്തുമ്പോൾ എല്ലാരുമൊരേ ഗ്ലാസ്സിൽ നിന്ന് പകർന്നാടുന്നു. കമ്മിയുടെ അളിയൻ കൊങ്കിയും കൊങ്കിയുടെ അളിയൻ സംഘിയുയായി  മാറുന്ന അസുലഭ മുഹൂർത്തങ്ങൾ! ഒരറ്റത്ത് ദു:ഖം ഒരറ്റത്ത് അളിയ മഹാസമ്മേളനം! കല്യാണം വന്നാലും പാലുകാച്ചു വന്നാലും അതൊക്കെത്തന്നെ സ്ഥിതി.
അങ്ങനെയുള്ള പാറമപ്പറമ്പിൽ കുത്തിത്തിരിപ്പുകളുമായി വരുന്നവരെ ഇത്തരം അണ്ടിക്കഥകൾ കൊണ്ട് സമാധാനമായി നേരിടുവാൻ ഇനിയുമുണ്ട് നാട്ടിൽ ഭാവനാണ്ടിക്കഥക്കാർ! 

മതപണ്ഠിതന്മാരോട് :

അതുകൊണ്ട് പാറമപ്പറമ്പിലെ സ്വാമിമാരോടും ഉസ്താനുമാരോടും പള്ളീലച്ചന്മാരോടും പറയാനുള്ളത് നിങ്ങൾ ആവശ്യമില്ലാത്ത കണ്ടു പിടുത്തങ്ങളൊന്നും നടത്തരുത്. അതൊക്കെ ചരിത്ര ഗവേഷകർ നോക്കിക്കൊള്ളും. മറ്റ് കണ്ടുപിടുത്തങ്ങളൊക്കെ ശാസ്ത്രജ നാര് നടത്തിക്കോളും. നിങ്ങൾ കുറച്ചു മതപുരാണങ്ങളും സാരോപദേശകഥകളും നർമ്മോക്തികളുമൊക്കെ പ്രയോഗിച്ച് സ്വന്തം തൊഴിലിനോട് നീതി പുലർത്തി ഉദരപൂരണവും നടത്തിക്കൊൾക. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുകളുണ്ടാക്കരുത്.

അഡീഷണൽ ഫിറ്റിംഗ്-ഡിഫിയും ഡിംബ്ലി ക്കുറ്റിയും:

പണ്ട് തട്ടാംവിളയിൽ ഏതോ ഡി.വൈ.എഫ്.ഐ പരിപാടിത്ത് കാശ് പിരിക്കാൻ പോകുമ്പോൾ ഒരിടവഴിയിൽ വച്ച് രണ്ടുപേരെ തടഞ്ഞു നിർത്തി പിരിവു വാങ്ങുകയായിരുന്നു. അപ്പോൾ അതുവഴി കാലൻ കുടയുമായി നടന്നുവന്ന ബീഡിത്തൊഴിലാളി അറുപത് കഴിഞ്ഞ സരസനായ ദാമുവണ്ണൻ്റെ മാർഗ്ഗം തടസ്സപ്പെട്ടു. ഗൗരവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മുന്നിൽ കാലൻ കുട കുത്തി നിർത്തി ദാ മുവണ്ണൻ പ്രസ്താവിച്ചു; ഡിഫിയായാലും ഡിംബ്ലി കുറ്റിയായാലും നമുക്കിതിലേവഴിനടക്കണംന്ന്! അതുപോലെ കുടയും കുത്തി നിനിന്ന് കുത്തിത്തിരിപ്പൻ കഥാകാരന് പറയാനുള്ളത് മതമായാലും മംബ്ലി ക്കുറ്റിയായാലും പാർട്ടിയായാലും പംബ്ലി ക്കുറ്റിയായാലും മനുഷ്യർക്ക് ഇവിടെ ജനാധിപത്യാവകാശങ്ങൾ എല്ലാം ആസ്വദിച്ച് സമാധാനമായി ജീവിക്കണം.

പറങ്കിമാവുകൾ പോയി പാറമപ്പറമ്പ് റബ്ബർ പറമ്പാകുന്നു:

അതെന്തായാലും മുമ്പ് പറഞ്ഞതുപോലെ സഭക്കാർ പറങ്കിമാവും മറ്റ്  ധാന്യങ്ങളുമൊക്കെ വെട്ടിത്തെളിച്ച് പിൽക്കാലത്ത് റബ്ബർ വച്ചു. അങ്ങനെ എവിടെ നിന്നോ വന്ന മഠക്കാർ മാത്രം റബ്ബർ വിറ്റ് പണക്കാരാകേണ്ടെന്ന്  പാറമപ്പറമ്പ് നിവാസികളും തീരുമാനിച്ചു. അവരും പറങ്കിമാവും മറ്റ് ഭക്ഷ്യധാന്യങ്ങളുമൊക്കെ വെട്ടിക്കളഞ്ഞ് റബ്ബർ തോട്ടങ്ങളുണ്ടാക്കി. പറിങ്ങണ്ടി പറക്കിൻ്റെ സ്ഥാനത്ത് റബ്ബറണ്ടി പറക്ക് വന്നു. ഇങ്ങനെ പോയാൽ ഇക്കഥ നിർത്താനും പിടിക്കാനുമൊന്നും പറ്റുമെന്ന് തോന്നുന്നില്ല. ഈ പിരാന്തൻ കഥയുടെ  ഒടുക്കത്തുടർച്ചയെങ്ങനെയെന്നുവച്ചാൽ ഇപ്പോൾ പാറമപ്പറമ്പ് പരിസരത്ത് രണ്ടു മൂന്ന് അണ്ടിയാപ്പീകളൊക്കെ ഉണ്ടെങ്കിലും ഇന്നാട്ടിൽ ഇപ്പോൾ ആർക്കും അണ്ടികളില്ല. അണ്ടികളില്ലാത്തതിനെ ചൊല്ലി മൂന്ന് മത വിഭാഗങ്ങൾക്കിടയിലും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പാറമപ്പറമ്പിൽ  ആർക്കും അണ്ടികളില്ലാത്ത സ്ഥിതിയ്ക്കും ആയതു കൊണ്ട് ഇവിടെ ആർക്കും ദുഃഖമില്ലാത്ത സ്ഥിതിക്കും ഇനി ഈ അണ്ടിക്കഥയുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലല്ലോ! കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച്
അല്പസ്വല്പം കുശുമ്പും കുന്നായ്മകളുമായിട്ട് ഇണങ്ങിയും പിണങ്ങിയും വല്ലതുമൊക്കെ കാച്ചിയനത്തിക്കുടിച്ചും പരസ്പരം കൊടുത്തും വാങ്ങിയുംയും സന്തോഷങ്ങളിൽ ഒത്തുകൂടി അർമാദിച്ചും ആപത്തുകളിൽ എല്ലാം മറന്ന് ഓടിയെത്തിയും പാറമപ്പറമപ്പറമ്പുകാർ ജീവിക്കുകയാണ്. മതമേതായാലും മനുഷ്യൻ നന്നാവാതിരുന്നാൽ മതി എന്നു ചിന്തിച്ച് അവർക്കു മേൽ കനൽകോരിയിടാൻ വരുന്നവർ ആരായാലും കടക്ക് പുറത്ത്!

ശുഭാണ്ടി!

തുടർ പ്രവർത്തനങ്ങൾ:

1.ഈ കഥയിലെ കഥാപാത്രങ്ങൾക്ക് പേരിടാൻ കഥാകാരന് അണ്ടിക്കുറപ്പില്ലാതെ പോയത് എന്തുകൊണ്ടായിരിക്കും എന്നതിനെക്കുറിച്ച് അണ്ടിക്കശേഖരിച്ച് അതുകൊണ്ട് ചെറിയൊരു കുറിപ്പെഴുതുക.

2. ഈ കഥയ്ക്ക് ഏതെങ്കിലും സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ടെന്നോ ഇല്ലെന്നോ പറയാനുള്ള അണ്ടിക്കുറപ്പ് നിങ്ങൾക്കുണ്ടെങ്കിലും മിണ്ടാതിരിക്കുന്നതാണ് നല്ലത്.

3. അണ്ടി ജിഹാദ് എന്ന പേര് ഈ കഥയ്ക്ക് എത്ര മാത്രം ഉചിതമാണെന്ന്, അല്ലെങ്കിൽ അല്ലെന്ന് അണ്ടിക്കുറപ്പോടെ എഴുതുക.

4. കഥയിലെ ഏതെല്ലാം വരികൾ ഒഴിവാക്കിയാൽ ഈ കഥയ്ക്ക് അണ്ടി ജിഹാദ് എന്ന പേര് മാറ്റിപ്പിടിക്കാനാകും?

5. ഈ കഥയിലെ അശ്ശീല പദങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഒഴിവാക്കി ജിഹാദ് വിളിച്ച് കഥാകാരനെ സംസ്കാര ചിത്തനാക്കുക.

6. ഈ കഥയിലെ ഹിന്ദു -മുസ്ലിം ജന്മിമാർ തമ്മിലുള്ള അന്തർധാരകളിൽ അന്തർലീനമായിരുന്ന നിഗൂഢതകളെ കണ്ടെത്താൻ പറപ്പറമ്പിലേക്ക് ഒരു ചരിത്ര പഠനയാത്ര നടത്തി കിട്ടുന്ന വിവരങ്ങൾ  യൂട്യൂബ് ചാനൽ തുടങ്ങി പുറത്തുവിടുക.

7. അന്തവും കുന്തവുമില്ലാത്ത ഈ കഥ പെട്ടെന്ന് നിർത്തിപ്പോകാൻ കഥാകാരൻ കണ്ടെത്തിയ കുതന്ത്രം എന്ത്?

8. മഠത്തിലെ ഒളിച്ചോടിയ പരിചാരകയും ഡ്രൈവറും എവിടെയുണ്ടെന്ന് വർഷങ്ങളോളം ആരും അറിയാതെ പോയത് എന്തുകൊണ്ട്?

9. ഗൂഗിളിൽ തിരഞ്ഞ് വ്യത്യസ്തങ്ങളായ അണ്ടികളുടെ മാങ്ങയോടുകൂടിയുള്ള ചിത്രങ്ങൾ ശേഖരിക്കുക.
10. ഈ കഥയിലെ സദുദ്ദേശ സന്ദേശങ്ങളെ തമസ്കരിച്ച് നിർദ്ദോഷമായ ആക്ഷേപ-ഹാസ്യവിമർശനങ്ങളെ മാത്രം കുത്തിപ്പൊക്കി കുത്തിത്തിത്തിരിപ്പുമായി വരുന്ന കുത്തിക്കഴപ്പുകാർക്കെതിരെ സമാധാനപരമായി സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കുക.
11. ഈ കഥയിലെ അശ്ലീലച്ചുവയുള്ള വാക്കുകളും വാചകങ്ങളും ദ്വയാർത്ഥപ്രയോഗങ്ങളും അടർത്തിയെടുത്ത് വികസിപ്പിച്ച് ഒരു അശ്ലീല പുസ്തകം തയ്യാറാക്കി ഒറ്റയ്ക്കിരുന്ന് വായിക്കുക.

12. ഈ കഥ ആദ്യന്തം മസ്സിലുപിടിച്ചിരുന്ന് വായിച്ച് അവൻ്റെയൊരു തൊലിഞ്ഞ അണ്ടിക്കഥ എന്ന് മനസ്സിൽ വിചാരിച്ചവർക്ക് രോഗാവസ്ഥ സ്വയം മനസ്സിലാക്കി ഊളമ്പാറ നിന്ന് റഫറൻസ് വാങ്ങിയോ അല്ലാതെയോ വല്ലവത്തിക്കാനിലോ അഫ്ഗാനിസ്ഥാനിലോ നേപ്പാളിലോ ഇസ്രായേലിലോ എത് ഉഗാണ്ടിയിലോ പോയി ചികിത്സയും മനോസുഖവും തേടാവുന്നതാണ്.
13. ഈ കഥയിലെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിച്ച് പരിസര പുസ്തകത്തിൽ എഴുതുക.
14. ഈ കഥ വായിച്ച് ആയുസ്സിൻ്റെ അല്പസമയങ്ങൾ വൃഥാവിലാക്കിയതിൽ കുന്തിച്ചിരുന്ന് കുണ്ഠിതപ്പെടുക!
15. കൂടുതൽ തുടർ പ്രർത്തനങ്ങൾ സ്വയം കണ്ടെത്തി ചെയ്യുക.

ഒന്നൂടെ ശുഭാണ്ടി!

Thursday, September 2, 2021

കാലാന്തര കൗതുകങ്ങൾ

കലാന്തര കൗതുകങ്ങൾ

വർഷങ്ങളൊന്നും ഓർമ്മകളില്ല. പത്താം ക്ലാസ്സിൽ തോറ്റു പഠിക്കുന്ന വസന്തകാലം. നാട്ടിൽ എന്നെക്കാൾ രണ്ടു മൂന്ന് വയസ്സ് മൂപ്പുള്ള ഒരു സുഹൃത്തുണ്ട്. പേര് വല്ല അലവിക്കുഞ്ഞെന്നോ മറ്റോ ഇരിക്കട്ടെ. പ്രാരാബ്ധങ്ങളില്ലാത്ത വീട്ടിലെയാണ്. സുമുഖനാണ്. നാട്ടിൽ  എൻ്റെ സമപ്രായത്തിലുള്ള ഒരു പെൺകുട്ടിയുണ്ട്. തീരെ സൗന്ദര്യമില്ല. ഒരു എല്ലും കോലും. പാവപ്പെട്ട വീട്ടിലെയാണ്. വേണ്ടത്ര പോഷകാഹാരങ്ങൾ അവിടെ ലഭിക്കില്ലല്ലോ. ആരും പ്രേമിക്കാനിഷ്ടപ്പെടാത്ത ഒരു നിർഭാഗ്യക്കുട്ടി.ഓ! പേര്; വല്ല ഹലീമത്ത് ബീവീന്നോ  കിലീമത്ത് ബീവീന്നോ മറ്റോ ഇരിക്കട്ടെ. ഇതിലെ ഒന്നാം കക്ഷി മേപ്പടി അലവി കുഞ്ഞിന് എന്നും എന്നോട് പരാതി. ഹലീമത്ത് ബീവി  എന്നും അവനെ അർത്ഥം വച്ച് ചരിഞ്ഞു നോക്കുന്നു. ചിരിക്കുന്നു. അവളുടെ നോട്ടത്തിൽ  പ്രേമാർത്ഥം അലവിക്കുഞ്ഞ് ആരോപിക്കുന്നു. അവളോടുള്ള വെറുപ്പ് അവൻ്റെ കേട്ടാലറയ്ക്കുന്ന വാക്കുകളിലൂടെ മലിനജലം പോലെ അനർഗ്ഗനിർഗ്ഗളം  ഒഴുകുന്നു. വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിച്ച് അവളുടെ കാതു പൊട്ടിക്കുമെന്ന് ഉഗ്രഭീഷണി മുഴക്കി  പൊട്ടിക്കാൻ ശ്രമിച്ചത് എൻ്റെ കാതുകളെ! തേങ്ങ വെട്ടാനും തടി വെട്ടൊനുമൊക്കെ പോകുന്ന അവളുടെ ചട്ടമ്പിയായ ഒരു ബന്ധുവിൻ്റെ അരയിൽ സദാ തൂങ്ങിക്കിടക്കുന്ന ഉമ്മിണി വലിയ കൊടുവാൾ ഇടപെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന എൻ്റെ താക്കീതിൽ അവളെ വിളിക്കേണ്ട ചീത്തയെല്ലാം എന്നെ വിളിച്ചോളാമെന്ന് ധാരണയായി. പാവപ്പെട്ട കുടുംബത്തിലെ യെന്നത് സഹിക്കാം. സൗന്ദര്യത്തിൻ്റെ തരിമ്പു പോലുമില്ലാഞ്ഞ ഒരുത്തി സുമുഖനും തറവാടിയുമായ ഒരുത്തനെ പ്രേമിച്ചു വശപ്പെടുത്താൻ നടക്കുകയോ? ഭേഷായി! 

വർഷങ്ങൾ പതിറ്റാണ്ടുളിലേക്ക് പ്രമോഷൻ കിട്ടി പോയി. ഇതിനിടയിൽ ഒരു പാട് വെയിലും ഇടിയും മിന്നലും മഴയും കാറ്റും ചൂടും കുളിരുമെല്ലാം അവരരുടെ സാന്നിദ്ധ്യം ശക്തമായും അശക്തമായുമൊക്കെ  അറിയിച്ച് കടന്നു പോയി. അലവിക്കുട്ടി തൻ്റെ വഴിക്കും ഹലീമത്തുബീവി  അവളുടെ വഴിയും ഞാൻ തോന്നിയ വഴിക്കും പോയി!

അലവിക്കുട്ടി ഏതോ വലിയ തറവാട്ടരുമയെ കെട്ടി. സ്വദേശത്തും പരദേശത്തും പല പല  തൊഴിലുകളിലും -വ്യാപാരങ്ങളിലും വ്യാപൃതനായി ജീവിതം കൂടുതൽ അഭിവൃദ്ധിപ്പെടുത്തി മുന്നേറി കുടുംബം വാണരുളി വന്നു. ഹലീമത്ത് ബീവിയെ  നാട്ടിൽ തട്ടുമുട്ട് പണികൾ ചെയ്ത് ജീവിക്കുന്ന ഒരു കൊടിയ  ദരിദ്ര വീട്ടിലെ ചെറുക്കൻ ആർക്കാനും വേണ്ടി ഓർക്കാനിക്കും പോലെ ആരുടെയോ നിർബന്ധത്തിൽ കെട്ടിയെടുത്ത് തലയിൽ വച്ച് ഇണയാക്കി തുണയാക്കി. ങാ, അവനും ഒരു പേരിടട്ട്. ഹംസക്കുട്ടി! 

ഹലീമത്ത് ബീവിയെ  കല്യാണിച്ച് അധികനാൾ കഴിയും മുമ്പ് ഹംസക്കുട്ടി പേർഷ്യേല് പോയി. ഭാഗ്യവശാൽ നല്ല ജോലി കിട്ടി, നല്ല വരൂമാനമായി പിന്നെ പല പല ബിസിനസുകളുമായി വച്ചടി കയറി സമ്പന്നനായി; സമ്പന്നനെന്നു പറഞ്ഞാൽ ഒന്നൊന്നര സമ്പന്നൻ! ഹംസക്കുട്ടിയും ഹലീമത്ത് ബീവിയും  ഒരാണും രണ്ട് പെണ്ണുമായ മക്കളുമായി ഏറെക്കാലം അങ്ങ് പേർഷ്യയിലും  താമസിച്ചു. ഹലീമത്ത് ബീവി അവിടെ നല്ല പോഷകാഹാരങ്ങൾ കഴിച്ചും എ.സി മുറിയിൽ ഇരുന്നും കിടന്നും നടന്നും വെളുത്തു തുടുത്തു സുന്ദരിയുമായി!  നാട്ടിൽ അവർക്ക് പലയിടത്തും പാടവും പറമ്പുമൊക്കെ സ്വന്തമായി. നാട്ടിൽ ഒരു വലിയ വീടും കവലയിൽ സ്വന്തം കടമുറികളും ഒക്കെ ഉണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും ഓരോ ഫ്ലാറ്റുകളായി. തിരുവനന്തപുരത്ത് മൂന്നു മക്കൾക്കും വീട് വയ്ക്കാൻ വെവ്വേറെ സ്ഥലം വാങ്ങിയിട്ടിരിക്കുന്നു. മക്കൾ മൂത്തവൻ  ഇഞ്ചിനീയറിംഗ് കഴിഞ്ഞ്  അടിച്ചുപൊളിച്ചു നടക്കുന്നു. ഇളയ പെൺമക്കൾ നാട്ടിലെ ഏതോ കോളേജുകളിൽ  പഠിച്ചും ആരെയൊക്കെയോ പ്രേമിച്ചും ഉല്ലസിക്കുന്നതായി വാർത്താ ഏജൻസികൾ  റിപ്പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്!

വീണ്ടും തറവാടിസുമുഖൻ അലവിക്കുട്ടിയിലേക്ക്; അയാൾ നാട്ടിലുമുണ്ട് വിദേശത്തമുണ്ട്. മക്കൾ രണ്ടിൽ മൂത്തതൊന്നാണും ഇളേത് പെണ്ണും. പഠിപ്പൊക്കെ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പഴയ തറവാട്ടു മഹിമയും പാരമ്പര്യ സ്വത്തും പുത്തൻ പണവും ഒക്കെ ഉണ്ടെങ്കിലും ഹംസക്കുട്ടിയുമായി എങ്ങനെ താരതമ്യപ്പെടുത്തി സമീകരിച്ചെടുത്താലും ഹംസക്കുട്ടിയുടെ അത്രയുമെത്തില്ല, അടുത്തുമെത്തില്ല!

ഒരു കഥ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലല്ലോ! എഴുതി മടുക്കുമ്പോഴെങ്കിലും  കഥയൊന്നവസാനിപ്പിക്കണമല്ലോ. അതു കൊണ്ട് കഥയിങ്ങനെ നിർത്താം; നാളെ ഹംസക്കുട്ടിയുടെയും ഹലീമത്ത് ബീവിയുടെയും  മകൻ സുൽഫിയാനും അലവിക്കുട്ടിയുടെയും ഭാര്യ ആഷിയയുടെയും മകൾ അലാഷയുടെയും വിവാഹമാണ്. കോവിഡ് പ്രോട്ടോകോൾ നിലവിലിരിക്കുന്നതിനാൽ ആരും ചെല്ലേണ്ടന്നു പറയാൻ പറഞ്ഞു. നവദമ്പതികളാകുന്ന  രണ്ട് പേർക്കും നല്ല ജീവിതകഥകൾ ആശംസിക്കുന്നു!

അല്പം മുൻകാല പ്രാബല്യത്തോടെ കഥ നടപ്പിലാക്കിയിരിക്കുന്നു!

തുടർപ്രവർത്തനം: 

1. കഥയിൽ രണ്ടുമൂന്നു പേർക്ക്‌ പേരിട്ടിട്ടില്ല. അവർ ആരെന്നു കണ്ട് പിടിച്ച് ഇഷ്ടമായ പേരുകൾ നൽകുക! 

2. പണ്ട് സൗന്ദര്യമില്ലാതിരുന്ന ഹലീമത്ത് ബീവിയെ വെറുപ്പോടെ കണ്ട അലവിക്കുട്ടിയിൽ കാലം വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമായിരിക്കാമെന്ന് സ്വന്തം ഭാവനയുടെ ചിറക്  വിരിയിച്ച് കുറിപ്പെഴുതി പറന്നു പോകുക! 

3. ഈ കഥയിൽ നിന്നും കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം നിർമ്മിച്ച് സായൂജ്യമടയുക.

4. ഈ കഥയ്ക്ക് സ്വന്തം നിലയിൽ പേരു നൽകുക.

5. ഈ കഥയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ ഇനിയും ജനിക്കാതെ പോയ വരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ പുറത്തു പറയാതിരിക്കുക!

6. ഈ കഥ വായിച്ച് സമയം കളഞ്ഞതിൽ കുണ്ഠിതമുണ്ടെങ്കിൽ വായന പിൻവലിക്കുക!

Friday, July 30, 2021

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് 5 A+, 1 A. സഹോദരീപുത്രിയാണ്. ഫുൾ എ പ്ലസിലൊന്നും വലിയ കാര്യമില്ലെന്നറിയാം. എങ്കിലും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് ആയിരുന്നു എന്നതിനാൽ തന്നെ പ്ലസ് -ടുവിലും ഫുൾ എ പ്ലസ്പ്രതീക്ഷിച്ചിരുന്നു. പ്ലസ്-ടു സയൻസിൽ ഇപ്പോൾ അഞ്ച് എ പ്ലസും ഒരു എ യും നേടി. കണക്കിന് മാത്രം എ ആയി പോയി. ഒട്ടും സാരമില്ല. മൂത്തവൾക്ക് ഫുൾ എ പ്ലസുകളൊന്നും കിട്ടിയിരുന്നില്ലെങ്കിലും ഇംഗ്ലീഷിൽ ഡിഗ്രിയും ബി എഡും ഇപ്പോൾ എം യും കഴിഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി രോഗത്തോടു മല്ലടിച്ചു കഴിഞ്ഞ സ്വന്തം ഉമ്മയെ വീട്ടിൽ രാവും പകലും മുതിർന്നവരെപോലെ ഒട്ടും മുഷിവില്ലാതെ പരിചരിച്ച് പുണ്യം ചെയ്ത രണ്ട് മക്കളാണ്. പഠിക്കാനുള്ള മാനസികാവസ്ഥയും സമയവും ഏറെ നഷ്ടപ്പെട്ടിരുന്നു. എങ്കിലും വിവരണാതീതമായ കടുത്ത സഹനവുമായി രോശയ്യയിൽ കിടന്നും പഠിക്കാൻ പ്രോത്സാഹിപ്പിച്ച അവരുടെ ഉമ്മച്ചിയ്ക്ക് ഇളയവളുടെ പരീക്ഷാ ഫലമറിഞ്ഞ് സന്തോഷിക്കാനായില്ല.

2021 ജൂലൈ 9 ന് അവരുടെ ഉമ്മച്ചി, എൻ്റെ സഹോദരി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. മക്കളുടെ പഠനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിച്ച് എന്നും എപ്പോഴും കൂട്ടായി നിന്ന നമ്മുടെ കുടുംബത്തിൻ്റെ സ്നേഹനിധിയായ അവരുടെ മാതാവിൻ്റെ ഓർമ്മയ്ക്കു മുന്നിൽ നിഹിദയുടെ മികച്ച പരീക്ഷാ ഫലം സമർപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ ആ ദീപത്തിൻ്റെ ഇനിയുമണയാത്ത വെളിച്ചത്തിലിരുന്നല്ലാതെ ഈ പരീക്ഷാ ഫലം നമുക്ക് നോക്കിക്കാണാനാകില്ലല്ലോ!

Saturday, July 17, 2021

ഓർമ്മകൾ ഇനിയും ഉണർന്നു കൊണ്ടേയിരിക്കും

 

ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക്  അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.

പക്ഷെ സഹനത്തിൻ്റെ  ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം  രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം,  ഞാൻ നിന്നോട്   പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു. 

ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും  ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ  കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ  പൂർണ്ണമായും കൈവിട്ടിരുന്നില്ല. 

ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ.  ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്,  കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു.   ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ  നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.  

അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും  വേദനയ്ക്ക് ശമനമുണ്ടാകാൻ  വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു  സത്യം.  അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ  വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു. 

വാക്കുകൾക്കതീതമായ  കൊടിയ   വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ  തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്.  പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ. 

സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും  മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്. 

നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ  ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന  ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ. 

ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ  വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! . 

വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ  പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!

Wednesday, July 14, 2021

എൻ്റെ സഹോദരി ഇ.എ.സജീന ഓർമ്മയായി

എൻ്റെ അനിയത്തി പോയി


സ്നേഹസ്വരൂപയായ എൻ്റെ സഹോദരി ഇ.എ.സജീന 9-7-2021 വെള്ളിയാഴ്ച മരണപ്പെട്ടു. ഞങ്ങളുടെ ദു:ഖത്തിൽ വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സോഷ്യൽ മീഡിയകൾ വഴിയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. അവളുടെ  രോഗനിർണ്ണയം മുതൽ വിവിധ ഘട്ടങ്ങളിൽ  രോഗവിമുക്തിക്കായി വിവിധ ആശുപത്രികളിൽ ആത്മാർത്ഥമായ സേവനം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ്  ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. 

അവളുടെ സഹനത്തിൻ്റെ നാളുകളിൽ പലവിധത്തിൽ ഞങ്ങൾക്ക് ആശ്വാസമേകുകയും മനക്കരുത്ത് നൽകയും ചെയ്ത എല്ലാ ബന്ധുക്കൾക്കും സൗഹൃദങ്ങളുടെ  കരുതലും  കരുത്തും കരുണയും അക്ഷരാർത്ഥത്തിൽ കാട്ടിത്തന്ന എൻ്റെയും അവളുടെയും സുഹൃത്തുക്കൾക്കൊക്കെയും നന്ദി. പല ഘട്ടങ്ങളിലായി  തിരുവനന്തപുരം കിംസ്, തിരുവനന്തപുരം ആർ സി സി, തിരുവനന്തപുരം  മെഡിക്കൽ കോളേജ്, കാരേറ്റ് പ്രോകെയർ, നിലമേൽ സി.എം , കിളിമാനൂർ സരള, കെ.റ്റി.സി.റ്റി കടുവയിൽ, പല മാർഗ്ഗോപദേശങ്ങളും ആശ്വാസ ചികിത്സകളും നൽകിയ സുഹൃത്തുക്കക്കളും കുടുംബ ബന്ധുക്കളുമായ  ഹോമിയോ ഡോക്ടർമാ തുടങ്ങി വിവിധ ആശുപത്രികളിൽ വിവിധ ശുശ്രൂഷകളും സേവനങ്ങളും നൽകിയ എല്ലാവർക്കും നന്ദി! വേദനകളില്ലാത്ത ലോകത്തിരുന്ന് അവളും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നുണ്ടാകും! 

എനിക്ക് അവൾ അദ്ഭുതവും അഭിമാനവുമാണ്.  അതിജീവനത്തിൻ്റെ സമാനതകളില്ലാത്ത കരുത്തുകാട്ടി അവളെവരിഞ്ഞുമുറുക്കിയ  രോഗത്തോടും കൊടിയ വേദനനകളുടെ ക്രൂരതാണ്ഡവങ്ങളോടും നിർഭയം പൊരുതി പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പെട്ടത്. അവളെ ഗ്രസിച്ച രോഗപീഡകൾ അവളോട് ജയിച്ചതല്ല. മരണമെന്ന അവസാനത്തെ ആയുധമെടുത്തു മാത്രമാണ് രോഗത്തിനും വേദനകൾക്കും അവളെ തോല്പിക്കാനായത്.  കൊല്ലാം പക്ഷെ തോല്പിക്കാനാകില്ലെന്ന് അത്രമേൽ രോഗപീഡകൾ ദുർബലമാക്കിയ ശരീരം കൊണ്ടു പോലും തെളിയിച്ച ശേഷമാണ്, ഉൾക്കരുത്തോടെ  പൊരുതിപ്പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പ്പെട്ടു കൊടുത്തത് !

Saturday, July 10, 2021

എൻ്റെ ദീപം പൊലിഞ്ഞു

2021 ജൂലൈ 9- എൻ്റെ ദീപം പൊലിഞ്ഞു! ഒരേയൊരു കൂടെപ്പിറപ്പ്; എൻ്റെ ജീവൻ്റെ ജീവൻ!  നിൻ്റെ ജീവനു പകരം എൻ്റെ ജീവൻ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെ ഞാൻ വലിച്ചു കീറി എറിഞ്ഞു കൊടുക്കുമായിരുന്നു, നിന്നെ കീഴ്പ്പടുത്തിയ ആ രോഗത്തിനു മുന്നിലേക്ക്! 

Sunday, June 27, 2021

ഷാഹിദാ കമാലും ഡോക്ടറേറ്റും

ഷാഹിദാ കമാലും ഡോക്ടറേറ്റും

ഷാഹിദാ കമാലിനെയെന്നല്ല ഒരു രാഷ്ട്രീയ സെലിബ്രിറ്റികളുമായും നേരിട്ട് പരിചയമൊന്നുമില്ല. പക്ഷെ അവരോടെല്ലാം ബഹുമാനമുണ്ട്.  ഷാഹിദാ കമാലിനോട് ഇഷ്ടവും ബഹുമാനവും ഏറെയുണ്ട്. അവർക്ക് ഏതോ ഡോക്ടറേറ്റ് കിട്ടിയെന്നറിഞ്ഞു. സന്തോഷം. ഉള്ള് നിറഞ്ഞ അഭിനന്ദനങ്ങൾ! എന്നാൽ രാഷ്ട്രീയമുൾപ്പെടെ  പൊതുപ്രവർത്തനം നടത്തുന്നവർക്ക് അലങ്കാരമായി എൽ.എൽ.ബിയും ഡോക്റേറ്റും മറ്റ് ഏതെങ്കിലും വലിയ വിദ്യാഭ്യാസ യോഗ്യതയുടെ കനവും വേണമെന്ന അലിഖിതനിയമം ചില തല്പരകക്ഷികൾ സ്വയം നിർമ്മിച്ച് കൊണ്ടു നടക്കുന്നുണ്ട്. അതംഗീകരിക്കാനാകില്ല. അതൊക്കെയങ്ങ് പള്ളിയിലോ ചർച്ചിലോ അമ്പലത്താലോ എവിടാന്നു വച്ചാൽ ചെന്ന് പറഞ്ഞാൽ മതി. 

ഷാഹിദാ കമാലിനെ പോലുള്ളവർ അക്കൂട്ടത്തിൽ പെടാനും പാടില്ല. രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും കർമ്മമണ്ഡലങ്ങളിലോ നിന്ന് പ്രവർത്തിക്കുന്നവർ ആ മേഖലകളിൽ നൽകുന്ന സംഭാവനകളെ വച്ചാണ് ഒരു വ്യക്തിയെ അളക്കുന്നത് ഷാഹിദാ കമാലിനെയും അതെ. ഷാഹിദാ കമാലിനെ നമുക്കിഷ്ടപ്പെടാൻ അവർ രാഷ്ട്രീയ സാമൂഹ്യരംഗത്ത്  നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തന്നെ ധാരാളമാണ്. അതിന് ഒരു ഡോക്ടറേറ്റിൻ്റെ പിൻബലം ആവശ്യമില്ല. 

ഡോക്ടറേറ്റ് അഭിമാനപൂർവ്വം സൂക്ഷിച്ചു വച്ചോളൂ. പേരിൻ്റെ മുന്നിൽ ഡോ. എന്ന് ചേർത്തും വച്ചോളൂ. പക്ഷെ നമുക്ക് (സോറി എനിക്കും എന്നെപ്പോലെ ചിന്തിക്കുന്ന തലതിരിഞ്ഞവർക്കും) ഷാഹിദാ കമാൽ ഇന്നലെയെന്ന പോലെ ഇന്നും നാളെയും ഷാഹിദാ കമാൽ എന്ന മാതൃകാ പൊതു പ്രവർത്തക മാത്രമായിരിക്കും! 

ബിരുദങ്ങൾ കൂടുന്തോറും അഹങ്കാരം വരാനും ജനങ്ങളിൽ നിന്ന് അകലാനുമുള്ള സാദ്ധ്യതയും കൂടുതലാണ്. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ശൈലജ ടീച്ചർക്കും എം.എം മണിക്കുമൊന്നും എൽ.എൽ.ബിയും ഡോക്ടറേറ്റും ഇല്ലാതിരുന്നതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. എടുത്താൽ പൊങ്ങാത്ത ഡിഗ്രികൾ ഇല്ലാത്തതു കാരണം ദോഷങ്ങളേതുമുണ്ടായിട്ടില്ല.

Sunday, June 20, 2021

എന്നെക്കുറിച്ചു തന്നെ

എന്നെക്കുറിച്ചു തന്നെ

ചുമ്മാ കുറിച്ചിട്ടേക്കാം. ഒരു ആത്മസംതൃപ്തിയ്ക്ക്. ആത്മകഥാവിഭാഗത്തിൽ പെടുന്നതാണ്. താല്പര്യമില്ലാത്തവർ  വായിക്കരുത്. ബോറടിക്കരുത്. സ്വയം രേഖപ്പെടുത്തലാണിത്. 

എന്റെയുള്ളിൽ ഒരു പാട് നന്മയും സാമൂഹ്യബോധവും ഇപ്പോഴും ഉണ്ടെന്നാണ് എന്റെ വിശ്വാസം.  പക്ഷെ ഞാൻ  എന്റെ പിതാവിനോളം ശുദ്ധാത്മാവൊന്നുമല്ല.  നല്ലതും  അല്ലാത്തതുമൊക്കെ നല്ല പ്രായത്തിൽ സംഭവിച്ചിട്ടുണ്ട്. മന:പൂർവ്വമല്ലാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടാകാം. കൂടുതലും പൊതു ജീവിതത്തിന്റെ ഭാഗമായി. എന്നാൽ 2002-03 വർഷം  മുതൽക്ക് എന്നിൽ ഞാൻ സ്വയം ബോധപൂർവ്വം  വരുത്തിയ ചില പരിവർത്തനങ്ങൾ ഉണ്ട്. അതിന്റെ കാരണം കുറച്ചൊക്കെ രാഷ്ട്രീയപരവുമായിരുന്നു. അതിലൊന്ന് നേരെ വാ നേരെ പോ എന്നതാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം.അത് ഒരിക്കലും ഞാൻ കാര്യമാക്കുന്നില്ല. 

ക്ഷമാശീലം അന്നുതൊട്ടിങ്ങോട്ട് ഞാൻ നന്നായി സൂക്ഷിച്ചു പോന്നിട്ടുണ്ട്. ഒരു പ്രകോപനങ്ങളിലും വീണു പോയിട്ടില്ല. ഒരു ക്രിമിനൽ കേസ് മേലിൽ തലയിൽ വന്നു ചേരരുതെന്ന് 2002-നു മുമ്പെ തീരുമാനിച്ചിരുന്നു. മനസിൽ തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലവും ഞാൻ നല്ലൊരു പരിധിവരെ ഒതുക്കിവച്ചു പോരുന്നുണ്ട്. അതുകൊണ്ടാണ് പല ബന്ധങ്ങളും നിലനിർത്തി പോരാൻ കഴിയുന്നത്. അതൊരു ദൗർബല്യമായി കരുതുന്നുമില്ല. എങ്കിലും അറിയാതെ ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചിട്ടുണ്ട്. പക്ഷെ വേഗം ശാന്തത കൈവരിക്കും. ഒളിഞ്ഞും തെളിഞ്ഞും വന്ന ആക്രമണങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു പോകുകയല്ലാതെ അവിടെ കരാട്ടെയും കളരിയും കളിച്ചിട്ടില്ല. പൂർണ്ണമായ സ്വസ്ഥത എന്നത് അത്യാഗ്രഹമാണെങ്കിലും ഏറെക്കുറെ സ്വസ്ഥത അനുഭവിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനായി പല നേട്ടങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. പല ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ട്. 

ഓരോ ദിവസവും ഉണരുന്നത് ഇന്ന് ആരുമായും മുഷിയേണ്ടി വരരുതേ എന്ന ആഗ്രഹവുമായാണ്. അതിൽറ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും ഒരു പ്രത്യേക അകലം ക്രമീകരിച്ചും സംസാരം കുറച്ചുമാണ് അത് നേടിയിട്ടുള്ളത്.  മറ്റൊന്ന് ഞാനില്ലെങ്കിൽ പ്രളയം എന്ന മട്ടിൽ എന്തിലും ഏതിലും ചെന്ന് തലയിടുന്ന സ്വഭാവം ഉപേക്ഷിച്ചതാണ്. അതും 2002-03 കാല ഘട്ടം മുതൽ സംഭവിച്ചതാണ്. വഴി മദ്ധ്യേ എന്റേതോ  എന്റേതല്ലാത്തതോ ആയ കാരണങ്ങളാൽ അലോസരപ്പെട്ട് പോയവർ പലരും പിന്നീട് എന്നോട് വന്ന് പുന:സമാഗമം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ അങ്ങനെയാണ്. ചില തിരിച്ചറിവുകൾ ഉണ്ടാകാൻ സമയമെടുക്കും. നേരിട്ടല്ലാതെ പറഞ്ഞു കേൾക്കുന്ന ആരോപണങ്ങൾ ഒന്നും ചെവിക്കൊണ്ടിരുന്നില്ല. അതിന്റെ പുറകെ പോയിട്ടുമില്ല. തീഷ്ണ യൗവ്വന കലത്തെ രാഷ്ട്രീയ സ്വപ്നങ്ങളെല്ലാം മേല്പറഞ്ഞ അതേ  വർഷത്തിൽ തന്നെ കൈവെടിഞ്ഞിരുന്നു. 

പിന്നീട് ചില ഓൺലെയിൽ ആക്ടിവിസത്തിലൂടെ പുതൊയിരു ഐഡന്റിറ്റിയും അടുത്തും അകലെയുമായി കുറെ നല്ല സൗഹൃദങ്ങളും  ഉണ്ടായി. പ്രാദേശിക തലത്തിൽ രാഷ്ട്രീയമായി ചില നേട്ടങ്ങൾക്കും അത് കാരണമായിട്ടുണ്ട്. ത്രിതല പഞ്ചായത്തു തലങ്ങളിലോ മറ്റെന്തെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിലോ മത്സരിക്കില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. അതും 2002-03 തൊട്ടിങ്ങോട്ട്. പാരലൽ കോളേജ് ഉപജീവന മാർഗ്ഗമായി എടുത്തതിനാൽ ഒരേ സമയം  ഉപജീവനവും കഷ്ടത്തിലായി. സ്വപ്നങ്ങൾ പലതും നഷ്ടവുമായി. ജീവിതം വൃഥാവിലുമായി എന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ അദ്ധ്യാപനം ഇന്നും മടുത്തിട്ടില്ല. പഠിപ്പിച്ചുകൊണ്ടിരിക്കവെ മരിക്കണമെന്നാണ് ആഗ്രഹവും. കാരണം അദ്ധ്യാപകൻ, വക്കീൽ പണി ഇതു രണ്ടിൽ ഒന്നായിരുന്നു എന്റെ സ്വപ്നം. പാരലൽ കോളേജ് രംഗത്ത് വന്നില്ലായിരുന്നെങ്കിൽ  റ്റി റ്റി സി എടുത്ത് പ്രൈമറി സ്കൂൾ അദ്ധ്യപാകനോ തീവണ്ടി എൽ എൽ ബി എടുത്ത് വക്കീലോ ആയേനെ! (സ്വപ്നമായിരുന്നേ!). 

എന്തൊക്കെയായാലും നിരാശയൊന്നുമില്ല. സുഖവും ദു:ഖവും വിജയവും പരാജയവും ഒക്കെ അനുഭവിച്ച് ഇത്രകാലവും ജീവിച്ച ജീവിതത്തിൽ അത്രമേൽ അസംതൃപ്തിയൊന്നുമില്ല. ഇത്രയും കാലം ജീവിച്ചല്ലോ എന്നത് തന്നെ  വലിയ കാര്യമായി കാണുന്നു. വ്യക്തിപരമായി ആരുമായും ശത്രുതയിലാകാതെ ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമില്ലാതെ ശിഷ്ടകാലം ജീവിച്ചു തീർക്കണം എന്നാണാഗ്രഹം. പക്ഷെ അതിനും മറ്റുള്ളവരുടെ സഹകരണം വേണമല്ലോ. അതാണൊരു ഭയം. നമുക്ക് തെറ്റുകുറ്റങ്ങൾ ഇല്ലാത്തൊരു ജീവിതം നയിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോര! എങ്കിലും എന്റെ ഭാഗം കുഴപ്പമില്ലാതെ കൊണ്ടുപോകാൻ പരമാവധി ജാഗ്രത കാണിക്കും.

Sunday, June 13, 2021

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

തീവ്രവാദികൾ രാജ്യദ്രോഹികളല്ല. അങ്ങനെ വിളിച്ച് അവരെ ചെറുതാക്കരുത്. അവർ ലോകദ്രോഹികളാണ്; ആഗോള ദ്രോഹികൾ!അക്കാര്യത്തിലും നമുക്കൊരു ആഗോള വീക്ഷണം ആവശ്യമാണ്. കാരണം തീവ്രവാദം ലോകവ്യാപകമാണ്. തീവ്രവാദികളുടെ ലക്ഷ്യം ഏതെങ്കിലും ഒരു രാജ്യം മാത്രമല്ല. അഥവാ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളാണെങ്കിലും അതിൻ്റെ വേരുകൾ ലോകവ്യാപകമാണ്. അതിനുള്ള പണവും ആയുധങ്ങളുമെല്ലാം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിറിയയിലോ മറ്റ് രാജ്യങ്ങളിലോ തീവ്രവാദത്തിനു പോകുന്നവരുടെ ലക്ഷ്യവും ഇന്ത്യ മാത്രമല്ല. ലോകം തന്നെയാണ്. 

ലോകത്തെവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് രാജ്യങ്ങളെയും ബാധിക്കും. ഉദാഹരണത്തിന് ഗൾഫിലോ,  അമേരിക്കയിലോ, യു.കെയിലോ  കാനഡയിലോ ആസ്ട്രേലിയയിലോ എവിടെ തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും അത് നമ്മളെയും ബാധിക്കും. കാരണം നമ്മുടെ രാജ്യത്ത് നിന്ന് ആളുകൾ  ലോകത്തെ എല്ലാ രാജ്യങ്ങളിലും പോയി തൊഴിലെടുക്കുകയും വിദ്യാഭ്യാസം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെയൊക്കെ തൊഴിലും സംരഭങ്ങളും നടത്തുക വഴി വലിയ തോതിൽ വിദേശനാണ്യവും നേടിത്തരുന്നുണ്ട്. കൂടാതെ പരസ്പരാശ്രിത ലോകക്രമത്തിൽ വിഭവങ്ങളും സാങ്കേതിക വിദ്യകളും ശാസ്ത്രത്തിൻ്റെ നേട്ടങ്ങളും എല്ലാം ലോകരാഷ്ട്രങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രത്തെയും ഒന്നിനു വേണ്ടിയും ആശ്രയിക്കാതെ ഒറ്റപ്പെട്ടു നിൽക്കാൻ ഒരു രാഷ്ട്രത്തിനുമാകില്ല. 

നമ്മുടെ രാജ്യവും പല രാജ്യങ്ങളിലേക്കും വിഭവങ്ങൾ കയറ്റുമതി ചെയ്യുകയും പല വിഭവങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. നമ്മുടെ കയറ്റുമതി വരുമാനവും നമ്മുടെ ധനശേഷിക്ക് മുതൽകൂട്ടാണ്. ലോകത്ത് വിഭവങ്ങൾ എല്ലാം  സംതുലിതമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ പരസ്പരാശ്രയം  ഒരു രാജ്യത്തിനും ഒഴിവാക്കാനാകില്ല. പരമാവധി സ്വയംപര്യാപ്തത എന്നതല്ലാതെ പൂർണ്ണമായും പരാശ്രയമില്ലാത്ത സ്വയംപര്യാപ്തത ഒരു രാജ്യത്തിനും നേടാനാകില്ല. അപ്പോൾ ലോകത്ത് എവിടെയും ശാന്തിയും സമാധാനവും നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. ഭീകരപ്രവർത്തനങ്ങളും  

യുദ്ധങ്ങളുമൊക്കെ ലോകത്തെവിടെ നടന്നാലും അതിൻ്റെ ദോഷഫലങ്ങൾ ലോകത്തെവിടെയുമുണ്ടാകും. മറ്റ് രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷയും അതത് രാജ്യങ്ങളുടെ മാത്രം ആവശ്യമല്ല. ഒരു രാജ്യത്തുണ്ടാകുന്ന ദാരിദ്ര്യം, മഹാമാരികൾ, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതിക പ്രശ്നങ്ങൾ ഒക്കെയും എല്ലാ രാജ്യങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും. 

ദേശാതിർത്തികൾ മനുഷ്യനിർമ്മിതവും ചരിത്രപരമായ കാരണങ്ങളാലും സാംസ്കാരികമോ  ഭാഷാപരമോ പ്രകൃതിഘടന കൊണ്ടോ ഭരണസൗകര്യാർത്ഥം രൂപം കൊണ്ടതോ ഒക്കെയാകാം. എങ്കിലും ദേശാതിർത്തികൾ ഏറെയും മനുഷ്യനിർമ്മിതങ്ങളാണ്. അഥവാ പലതും അതത് ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ   മനുഷ്യൻ ഏറ്റെടുത്ത് നിലനിർത്തുന്നതാണ്. ലോകമാണ്  യഥാർത്ഥ രാജ്യം. ലോകത്തിനു  മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം!

Saturday, June 12, 2021

ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ

ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ അഥവാ ഒന്നിനുവേണ്ടിയുമല്ലാതെ അല്പംചില ആത്മപ്രകാശനങ്ങൾ

 
മുഖവും മുഖപുസ്തകവും ഒന്നും മനസ്സിൻ്റെ കണ്ണാടിയല്ല. പെരുമാറ്റവും. സൂക്ഷ്മമായി നോക്കിയാൽ ചില തിരിച്ചറിവുകൾ ഉണ്ടാകുമെന്നു മാത്രം. ജീവിതം ചിലർക്കെങ്കിലും ദീർഘമായൊരു നാടകമാണ്. അഭിനയമാണ്. ഒരു നാടകത്തിൽ ഒരു പ്രത്യേക കഥാപാത്രത്തെ നോക്കി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്നും മനസ്സിലാക്കാൻ കഴിയില്ല. എൻ്റെ ജീവിതവും അതുപോലെയാണ്.
 
ഏതാണ്ട് ഇരുപത് വയസ്സുവരെ ഒട്ടും ആർഭാടകരമല്ലെങ്കിലും എൻ്റെ ജീവിതം സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും കൂടിയായിരുന്നു. എന്നാൽ അവിടുന്നിങ്ങോട്ടുള്ള എൻ്റെ ജീവിതം തികച്ചും ആത്മസംഘർഷങ്ങളുടേതായിരുന്നു. അതിൻ്റെ കാരണങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയാത്തതുമാണ്. എങ്കിലും ഏതാണ്ട് മുപ്പത്തിമൂന്ന് വയസ്സുവരെ എന്തെങ്കിലുമൊക്കെ സന്തോഷങ്ങളിൽ ഞാനും അറിഞ്ഞോ അറിയാതെയോ പങ്കെടുത്തു പോന്നിട്ടുണ്ട്. ഏതാണ്ട് മുപ്പത്തിയെട്ട് വയസ്സുവരെ എന്നെങ്കിലുമൊക്കെ എൻ്റെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ സന്തോഷങ്ങൾ വന്നു ചേരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
 
എന്നാൽ അവിടുന്നിങ്ങോട്ട് എൻ്റെ എല്ലാ പ്രത്യാശകളും നഷ്ടപ്പെട്ടു. ശരിക്കുള്ള അഭിനയം അതിൽ പിന്നീടായിരുന്നു. എൻ്റെ ബാഹ്യമായ എല്ലാ പെരുമാറ്റങ്ങളും പ്രഥമപ്രധാനമായി ഞാനുണ്ടെന്ന് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താനായിരുന്നു. രണ്ടാമതായി മറ്റുള്ളവരെയും. ഇപ്പോഴുമതെ. എഴുത്തുകുത്തുകളും തമാശകളും ഒത്തുചേരലുകളും എല്ലാം ഞാനിപ്പോഴുമുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി എന്നെത്തന്നെ വിസ്മയിപ്പിക്കാനായിരുന്നു. ഇപ്പോഴുമുമതെ.
എന്നെ കുറിച്ച് എനിക്ക് വേവലാതികളുണ്ടായിരുന്നില്ല. എൻ്റെ എല്ലാ വേവലാതികളും ഞാൻ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. എന്നെ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. ജീവിതമേ മടുത്ത് സംതൃപ്തനായിരുന്ന ഞാൻ പക്ഷെ ഇപ്പോൾ എനിക്കു വേണ്ടിയല്ലാതെ എൻ്റെ ആയുസ്സ് കുറച്ചെങ്കിലും നീട്ടിക്കിട്ടാൻ ആഗ്രഹിക്കേണ്ടി വന്നിരിക്കുന്നു. എനിക്ക് വേണ്ടിയുള്ള ആഗ്രഹമല്ല........
 
ഇപ്പോൾ അർത്ഥശങ്കയക്കിടയില്ലാത്തവിധം എനിക്ക് ബോദ്ധ്യമായിരിക്കുന്നു;
ഇനിയെത്ര കാലം ജീവിച്ചിരുന്നാലും എൻ്റെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല. ഇനി അഥവാ എന്തെങ്കിലും ചിലത് ഉണ്ടായാൽ തന്നെ ഉള്ളുതുറന്ന് അത് ആസ്വദിക്കാനുമാകില്ല. ഇങ്ങനെയും ഒരു ജീവിതം ജീവിച്ചു തീർത്തു എന്നത് മാത്രമായിരിക്കും അവസാത്തിനു തൊട്ടു മുമ്പുള്ള എൻ്റെ ഒരേയൊരു സന്തോഷം; അതൊരു ചെറിയ കാര്യമല്ലല്ലോ ആശ്വസിക്കാൻ!
 
ജനിക്കാതെ പോയവരെയും എന്നെക്കാൾ ചെറിയ ആയുസ്സ് പൂർത്തിയാക്കിയവരെയും എന്നെക്കാൾ കൂടുതൽ ജീവിതദു:ഖങ്ങൾ അനുഭവിച്ചിട്ടുള്ളവരെയും ഇന്നും അനുഭവിക്കുന്നവരെയും ഓർക്കുമ്പോൾ എനിക്ക് കിട്ടിയ ഈ ജീവിതവും ഈ ആയുസ്സും ചെറുതായി കാണുന്നില്ല; ജീവിതം എന്നതേ ഒരു മഹാവ്യാഥിയാണെങ്കിലും!

Monday, June 7, 2021

ക്ലബ് ഹൗസ്

ക്ലബ് ഹൗസ്

ക്ലബ്ബ് ഹൗസുകൊള്ളാം. ഒരുവിധം അതിലും സാക്ഷരനായി. ചാനൽ ചർച്ചകകളുടെ റേറ്റിംഗ് കുറയാനിട. ആ സമയങ്ങളിലെല്ലാം ടിവിയുടെ മുന്നിലിരിക്കുന്ന പലരും ക്ലബ്ബ് ഹൗസിലെ ചർച്ചാ വേദികളിൽ സജീവമാണ്. നാളിതു വരെ നാവടക്കി ചാനൽ ചർച്ചകൾ കേട്ടുകൊണ്ടിരുന്നു. ഇനി സ്വന്തം നാവിനും ഒരു വിലയും നിലയുമൊക്കെ ഉണ്ടാക്കാം. ചാനലുകാർ കെട്ടിയൊരുക്കി കൊണ്ടിരുത്തുന്നവർ മാത്രമായിരിക്കില്ല ഇനി നിഷ്പക്ഷ നിരീക്ഷകർ.

പല ചാനൽ ചർച്ചകളിലുമിരുന്ന് പലരും വിഡ്ഢിത്തങ്ങൾ വിളമ്പുമ്പോൾ കയറി ഇടപെടാൻ തോന്നാറുണ്ട്. പക്ഷെ സാധിക്കില്ലല്ലോ. ശബ്ദസാഹിതി കളിലൂടെ സംവാദങ്ങളുടെ വിളനിലമായി ഇനി ക്ലബ്ബ് ഹൗസുകളും സജീവമായിരിക്കും. അതിനെക്കാൾ പുതിയതെന്തെങ്കിലും വരുന്നതുവരെയെങ്കിലും.

ചർച്ചകൾ മാത്രമല്ല കവിയരങ്ങും പാട്ടും പരിചയപ്പെടലുകളുമൊക്കെ അവിടെ പൊടിപൊടിച്ചു തുടങ്ങിയിട്ടുണ്ട്. പരസ്പര സഹായത്താൽ ഫോളോവേഴ്സിനെ കൂട്ടുന്ന ഗെയിമുകളുമായി ക്ലബ്ബ് ഹൗസിനെ വരവേൽക്കാൻ നിരവധി ഗ്രൂപ്പുകൾ രാവും പകലും സജീവമാണ്. ജാതി-മത-വർണ്ണ-വർഗ്ഗ ലിംഗ ചിന്തകൾക്കതീതമാണിപ്പോഴത്തെ കുട്ടായ്മകൾ കടുതലും. പക്ഷെ കാലേണ ഇവിടെയും വിഷവിത്തുകൾ വിതയ്ക്കപ്പെടാം. മാലിന്യങ്ങൾ കൂന്നുകൂടാം.

എന്നാലും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്ക് ശബ്ദത്തിൻ്റെ സാദ്ധ്യതകൾ കൊണ്ട് ചിന്തകളെയും ആശയങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന ഒരിടമായിരിക്കും ക്ലബ്ബ് ഹൗസും. പക്ഷെ കാര്യമിതൊക്കെയാണെങ്കിലും മണിക്കൂറുകളോളം ക്ലബ് ഹൗസിലിരിക്കാൻ സാമ്പത്തിക പരാധീനർ എങ്ങനെ നെറ്റ് ചാർജ് ചെയ്യുമെന്നതാണ് മറ്റൊരു സാംസ്കാരിക പ്രതിസന്ധി!

Sunday, June 6, 2021

സ. വി. ശിവൻ‌കുട്ടി

സ. വി ശിവൻകുട്ടി

(രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ സമയത്ത് എഫ് ബിയിൽ എഴുതിയത്)

ഞാൻ ആദ്യമായി എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. വി.ജെ.റ്റി ഹാളിൽ വച്ചായിരുന്നു സമ്മേളനം. അന്ന് ജില്ലാ പ്രസിഡൻ്റ് സ.ബി.ബാലചന്ദ്രനും സെക്രട്ടറി സ.വി.ശിവൻകുട്ടിയുമായിരുന്നു. സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായിരുന്നു യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനുള്ള തീയതി. സഖാവ് ശിവൻ കുട്ടിയായിരുന്നെന്ന് തോന്നുന്നു ചെയർമാൻ സ്ഥാനാർത്ഥി. നോമിനേഷൻ സമയത്ത് എന്തോ കശപിശയുണ്ടായ വിവരം സമ്മേളന ഹാളിൽ എത്തി. കെ.എസ്.യുക്കാർ അക്രമാസക്തരാണത്രേ! ചില വനിതാസഖാക്കളാണ് വിവരം അറിയിച്ചത്. നമ്മൾ സ്കൂൾ പിള്ളേരെയും പെൺകുട്ടികളെയുമെല്ലാം ഹാളിലിരുത്തി മറ്റ് ആൺ പ്രതിനിധികൾ അങ്ങോട്ട് കുതിച്ചു. നല്ല സമയം കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിച്ച് സഖാവ് ശിവൻകുട്ടിയെയും കൊണ്ട് മടങ്ങിവന്നു. (ആ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ കെ.എസ്.യു നേതാവ് ശരത്ചന്ദ്ര പ്രസാദ് ജയിച്ചെന്നാണ് ഓർമ്മ).

പിന്നീട് ബാലസംഘത്തിൻ്റെ ജില്ലാ കമ്മിറ്റിക്കും പരിപാടികളിലുമൊക്കെ പങ്കെടുക്കാൻ പോകുമ്പോൾ സ്ഥിരം കാണാറുണ്ടായിരുന്നു. ഒരിക്കൽ തിരുവനന്തപുരത്ത് വെള്ള ഷർട്ടിൽ ഇടതുവശത്ത് ചുവന്ന നക്ഷത്രം തുന്നിപ്പിടിപ്പിച്ച ഷർട്ടുമിട്ട് ഒരു ബാലസംഘം പരിപാടിക്ക് അത്രയും ആവേശക്കാരനായ ഞാൻ നടന്നു പോകുമ്പോൾ വഴിയിൽ നിന്ന സഖാക്കൾ കടകംപള്ളി സുരേന്ദ്രനും ശിവൻകുട്ടിയും കൂടി എന്നെ അടുത്തേക്ക് വിളിച്ചു. സ.ശിവൻകുട്ടി എൻ്റെ ഉടുപ്പിലെ നക്ഷത്രത്തിൽ തൊട്ടു വാത്സല്യപൂർവ്വം ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നു. (എന്തെങ്കിലും പാർട്ടി പരിപാടിക്കല്ലാതെ ഇത്തരം പ്രചരണപരമായ വേഷം ഇട്ട് നടക്കരുതെന്ന് കിളിമാനൂരിലെ ഒരു ഏരിയാ നേതാവ് ഉപദേശിക്കുന്നതുവരെ നക്ഷത്രം തുന്നിപ്പിടിപ്പിച്ച ആ ഷർട്ട് ഞാൻ സ്ഥിരമായി ധരിച്ചു നടന്നിരുന്നു.)

നിലമേൽ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഖാവ് ശിവൻകുട്ടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഏതാനും എസ്.എഫ്.ഐ വിദ്യാർത്ഥികളെയും കെ.എസ്.യു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരുകൂട്ടരും നിലമേൽ ജംഗ്ഷനിൽ നിരാഹാരസമരം നടത്തിയിരുന്നു. ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ഒരു ദിവസം ശിവൻകുട്ടി ഒറ്റയ്ക്ക് കെ.എസ്.ആർ.റ്റി.സി ബസ്സിറങ്ങി എസ്.എഫ്.ഐ യുടെ നിരാഹാര പന്തൽ സന്ദർശിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. നിലമേൽ ജംഗ്ഷനിൽ പിന്നീട് ഒരു പൊതുയോഗത്തിൽ വന്ന് എൽ.ഡി.എഫ് സർക്കാരിൻ്റെ മദ്യനയത്തെ സംബന്ധിച്ച് നടത്തിയ പ്രസംഗവും ഓർമ്മയുണ്ട്. (ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ യു.ഡി.എഫും രണ്ടാം വർഷം പഠിക്കുമ്പോൾ എൽ.ഡി.എഫ് സർക്കാരുമായിരുന്നു).

പിന്നീട് ഞാൻ എസ്.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമൊക്കെയായി തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ എത്തുന്നതിനു തൊട്ടു മുമ്പേ സ ശിവൻകുട്ടി എസ്.എഫ്.ഐ രംഗം വിട്ടിരുന്നു. തുടർന്ന് അന്ന് കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ ഉള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റായി. അക്കാലത്ത് ഉള്ളൂരും മെഡിക്കൽ കോളേജുമൊന്നും തിരുവനതപുരം കോർപ്പറേഷൻ്റെ ഭാഗം ആയിരുന്നില്ല. പിന്നീട് സഖാവ് പാർട്ടിയിലും സി .ഐ.റ്റി.യു രംഗത്തുമൊക്കെ സജീവമായിരിക്കെ തിരുവനന്തപുരം മേയറായി. മേയറായിരിക്കുമ്പോഴും എസ്.എഫ്.ഐക്കൊരാവശ്യം വരുമ്പോൾ - സമരമുഖങ്ങളിലും മറ്റും - ഓടിയെത്തിയിരുന്നു. പിന്നെ നേമത്ത് രണ്ട് വട്ടം എം.എൽ.എ, ഒരു വട്ടം തോൽവി. പിന്നെയിതാ നേമത്ത് വീണ്ടും എം.എൽ.എ ഇപ്പോൾ മന്ത്രിയും. എന്നും നമ്മുടെ ആവേശം. പണ്ടേയുള്ള ഇഷ്ടം കൊണ്ട് സഖാവിൻ്റെ ഓരോ വളർച്ചയും നിരീക്ഷിച്ചു കൊണ്ടിരുന്ന നിഷ്പക്ഷനല്ലാത്ത ഒരു നിരീക്ഷകർ ! എന്നെ ഇപ്പോൾ നേരിട്ട് അറിയാനിടയില്ലെങ്കിലും
ആശംസകൾ
സഖാവെ

(ഇ.എ.സജിം തട്ടത്തുമല )

ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത്

ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത് 

(രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എഫ് ബിയിൽ എഴുതിയത്)

ബഹുമാനപ്പെട്ട പുതിയ ആരോഗ്യ മന്ത്രിണി വീണ ജോർജോ അവരുടെ പ്രൈവറ്റ് സെക്രട്ടറിയോ ഏതെങ്കിലുമൊരു പി.എ - യോ പോലുമോ ലക്ഷക്കണക്കിന് എഫ്.ബി അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണമറ്റ പോസ്റ്റുകളുടെ കുത്തൊഴുക്കിൽ ഇത് കാണുമെന്ന പ്രതീക്ഷയൊന്നുമില്ല. കണ്ടിട്ടു വേണ്ടേ പരിഗണിക്കാൻ! എങ്കിലും സ്നേഹപൂർവ്വം വീണാ ജോർജിൻ്റെയും അതുവഴി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൂടിയും ശ്രദ്ധയിലേക്ക്,


വിദ്യാഭ്യാസത്തിനല്ല, ആരോഗ്യമേഖലയ്ക്കാണ് ഇത്തവണ എൽ.ഡി.എഫ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. താലൂക്ക് തലം മുതൽ താഴോട്ടുള്ള ആശുപത്രികളുടെ വികസനത്തിനാണ് ഇനി ശ്രദ്ധയൂന്നേണ്ടത്. അതുപോലെ ബ്ലോക്ക് തലത്തിലെങ്കിലും സർക്കാർ ഡയഗ്നോ സിസ് സെൻ്ററുകൾ ആരംഭിക്കണം. രോഗനിർണ്ണയ പരിശോധനയ്ക്കും ഫലം ലഭിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ ഉണ്ടാകുന്ന സ്വാഭാവിക കാലതാമസം ഇല്ലാതെ യഥാവിധി രോഗനിർണ്ണയം നടത്തി ഫലമറിയാനും യഥാസമയം രോഗം നിർണ്ണയിച്ച് ചികിത്സ കിട്ടാനും നാടാകെ ആവശ്യത്തിന് രോഗനിർണ്ണയ കേന്ദ്രങ്ങൾ സർക്കാർ ആശുപത്രികളോടനുബന്ധിച്ചോ അല്ലാതെയോ തുടങ്ങണം. സ്വകാര്യ ഡയഗ്‌നോസിസ് സെൻ്ററുകളിൽ വലിയ തുക മുടക്കി രോഗനിർണ്ണയം നടത്തുന്നതിൻ്റെ സാമ്പത്തികഭാരം സാധാരണക്കാരന് താങ്ങാനാകുന്നതല്ല.

മരുന്നുകൾ, ചികിത്സോപകരണങ്ങൾ മുതലായവ സൗജന്യമായും കുറഞ്ഞ വിലയ്ക്കും ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കണം. കാൻസർ, കിഡ്നി, ഹാർട്ട് തുടങ്ങിയ ചെലവേറിയ ചികിത്സകൾക്ക് എ.പി.എൽ, ബി.പി.എൽ ഭേദമന്യേ ഇൻഷുറൻസും മറ്റ് ചികിത്സാനുകൂല്യങ്ങളും നൽകണം. പല കാരണങ്ങളാൽ എ.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടുപോയ സാമ്പത്തിക പരാധീനതകളുള്ള സാധാരണക്കാരും മധ്യവർഗ്ഗത്തിൽപ്പെട്ടവരും സർക്കാർ ആരോഗ്യ ഇൻഷ്വറൻസും മറ്റ് ചികിത്സാനുകൂല്യങ്ങളും ലഭിക്കാതെ ഏറെ പ്രയാസപ്പെടുണ്ട്. തിരുവനന്തപുരം ആർ.സി.സിയിലും മറ്റും ഇടയ്ക്കിടെ ഉണ്ടാകുന്ന മരുന്നുകളുടെ ലഭ്യതയില്ലായ്മ രോഗികൾക്ക് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. മാത്രവുമല്ല ചികിത്സാനുകൂല്യങ്ങൾ പലതും കുറഞ്ഞു വരികയാണ്. കേന്ദ്രഗവർൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്ര പോലെയുള്ള ആശുപത്രികളിലും ആ ട്ടോണമസ് ഭരണമുള്ള സർക്കാർ ആശുപത്രികളിലും പാവപ്പെട്ടവരും സാധാരണക്കാരുമായ ഗുരുതര രോഗികൾക്ക് സംസ്ഥാന സർക്കാർ ചികിത്സാനുകൂല്യങ്ങൾ ഏർപ്പെടുത്തണം.

അപ്രതീക്ഷിതമായി അത്യാസന്ന നിലയിൽ രോഗം ബാധിച്ച് അത്തരം സർക്കാർ ആശുപത്രികളിലെത്തുന്നവരെ അടിയന്തിര ശസ്ത്രക്രിയയ്ക്കും മറ്റും വിധേയമാക്കേണ്ടി വരുമ്പോൾ സ്വകാര്യ ആശുപത്രികളിലെ പോലെ ഉടൻ പണമടയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ ഭൗതിക സാഹചര്യങ്ങൾ എത്രകണ്ട് വികസിപ്പിക്കാൻ കഴിഞ്ഞോ അതിനെക്കാൾ കൂടുതൽ ഭൗതിക സാഹചര്യവികസനം ഇത്തവണ ആരോഗ്യമേഖലയിൽ ഉണ്ടാകണം. കഴിഞ്ഞ തവണ ആരോഗ്യ മേഖലയുടെ പ്രവർത്തന മികവാണ് വിദ്യാഭ്യാസം കഴിഞ്ഞാൽ ഏറെ മുഴച്ചു നിന്നത്. എന്നാൽ ആരോഗ്യമേഖലയിൽ താഴെ തട്ടുമുതൽ ഭൗതിക സാഹചര്യവികസനം ഡോക്ടർമാരുടെയും മറ്റ് ജി‌നക്കാരുടെയും എണ്ണം വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പുരോഗതി ഉണ്ടാകണം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ ഏറെ മികറ്റുവയാണെങ്കിലും അത് ആപേക്ഷികമാണ്. അതു കൊണ്ടു തന്നെ എല്ലാം തികഞ്ഞു എന്നതിനർത്ഥമില്ല. വികസനം കാലാനുസാരിയായി തുടർന്നു കൊണ്ടേയിരിക്കണം. എല്ലാ സർക്കാർ ആശുപത്രികളെയും മോണിട്ടർ ചെയ്യുന്നതിന് അതത് ആശുപത്രികളിൽ ജനകീയ സമിതികൾ ഉണ്ടാക്കണം. ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകളിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകും വിധം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തണം. കൂട്ടത്തിൽ ഒന്നു കൂടി. ആയൂർവേദത്തെയും ഹോമിയോയെയും ഐ.എം.എയുടെ വാക്കും കേട്ട് കൈവിടരുത്. അവരും ആതുരശുശ്രൂഷാ രംഗത്ത് കരുത്ത് തെളിയിച്ചവരാണ്. അവയും കൂടിയാണ് ശക്തിപ്പെടേണ്ടത്. അവരിലും വിശ്വാസമുള്ള ഒരു ജനസമൂഹം ഇവിടെയുണ്ട്. മന്ത്രി എല്ലാവരുടേതുമാകണം!
(ഇ.എ.സജിം തട്ടത്തുമല)

സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം

 സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം


സൈബർ ഇടങ്ങളിൽ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റയ്ക്കോ കൂട്ടായോ പിന്തുണയ്ക്കുന്നവരും ആശയ പോരാട്ടം നടത്തുന്നവരും ഇടതുപക്ഷത്തിന് സ്വയം പ്രതിരോധമൊരുക്കുന്നവരും എല്ലാവരും ഇടതുപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളായിരിക്കില്ല. കൂടുതലും അനുഭാവികളാണ്. അംഗത്വമുള്ളവരും കുറച്ചേറെ ഉണ്ടാകും. ചിലർ പാർട്ടിയിലോ അതിൻ്റെ ബഹുജന മുന്നണികളിലോ അംഗത്വമുള്ളവരും ചുമതലയുള്ളവരും നേരിട്ടോ ഫെയ്ക്കായോ കണ്ടേക്കാം. തൊഴിൽപരമായ സുരക്ഷിതത്വം കണക്കിലെടുത്ത് ഫെയ്‌ക്കായി ഇടപെടുന്ന അംഗങ്ങളോ അനുഭാവികളോ ഒക്കെ ഉണ്ടാകും. ഇവരെല്ലാം പാർട്ടിയോ ഇടതു പക്ഷ മോ ഓദ്യോഗികമായി എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും അപ്പാടെ അംഗീകരിച്ചു കൊള്ളണമെന്നില്ല. പലർക്കും അതിനുള്ള ബാദ്ധ്യതയുമില്ല. പാർട്ടി വരയ്ക്കുന്ന രേഖയിലൂടെ എപ്പോഴും എല്ലാവരും സഞ്ചരിച്ചെന്നിരിക്കില്ല. ചിലർ ആ വരയിൽ നിന്ന് വഴുതി മാറി കോഷ്ഠികാട്ടി നടന്നു വരും. പക്ഷെ എവിടെ പോകാൻ. പിന്നെയും വരയിലും വരിയിലും വന്ന് കയറും.

പാർട്ടിയും മുന്നണിയും എടുക്കുന്ന പല തീരുമാനങ്ങളിലും നിലപാടുകളിലും സാധാരണ പാർടി അംഗങ്ങൾക്കും പ്രതിഷേധങ്ങൾ ഉണ്ടാകുകയും പരസ്പരം പറയുകയും തങ്ങൾക്കടുപ്പമുള്ള നേതാക്കളോട് പറയുകയുമൊക്കെ ചെയ്യാറുള്ളതാണ്. കാരണം സാധാരണ പാർട്ടി അംഗങ്ങൾ പാർട്ടിയോ മുന്നണിയോ എടുക്കുന്ന തീരുമാങ്ങളുടെയും നിലപാടുകളുടെയും നാനാവശങ്ങളൊന്നും വിശകലനം ചെയ്തിട്ടല്ല അഭിപ്രായം പറയുക. പെട്ടെന്ന് എല്ലാവർക്കും എന്തും ഒരുപേലെബോധ്യപ്പെട്ടെന്നും വരില്ല. എന്നാൽ പാർട്ടി / മുന്നണി തീരുമാനങ്ങളെ അവർ അംഗീകരിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യും. പരസ്യ വിമർശനം നടത്തുകയുമില്ല.

സാധാരണ പാർട്ടി അംഗത്വവും ചുമതലകളുമുള്ളവർ തന്നെ ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കും എന്നിരിക്കെ പാർട്ടിയുടെ ഔദ്യോഗിക കെട്ടുപാടുകൾക്ക് പുറത്തുള്ളവർ തികഞ്ഞ അച്ചടക്കത്തോടെ പെരുമാറണമെന്ന് ശഠിക്കുന്നത് ശരിയല്ല. പാർട്ടിക്കുള്ളിലെ ജനാധിപത്യ ബോധവും പൊതുജനാധിപത്യ ബോധവും രണ്ടും രണ്ട് തന്നെയാണ്. പാർട്ടി അംഗങ്ങളും ചുമതലപ്പെട്ടവരും പരസ്യമായി പാർട്ടി തീരുമാനങ്ങൾക്കെതിരെ നിലപാട് എടുക്കാൻ പാടില്ല തന്നെ; പക്ഷെ അല്ലാത്തവർ എതിരഭിപ്രായങ്ങൾ പറയുമ്പോൾ സ്നേഹ ബുദ്ധ്യാ തിരുത്താൻ ശ്രമിക്കാം എന്നല്ലാതെ അവർക്കെതിരെ എന്തെങ്കിലും സംഘടനാ നടപടികൾ എടുക്കാൻ കഴിയില്ലല്ലോ. അത്തരമാളുകളെയും ഗ്രൂപ്പുകളെയും ഒടക്കാക്കി ബഡക്കാക്കി അകറ്റുകയല്ല വേണ്ടത്. അടുപ്പിച്ചു നിർത്തിയാൽ തിരുത്തിയെടുക്കാം അകറ്റി നിർത്തിയാൽ അവർ അന്യരാകും. അവരുടെ ബുദ്ധിയും കഴിവുമൊക്കെ എതിരിടങ്ങൾക്ക് മുതൽക്കൂട്ടാക്കും. സ്വതന്ത്ര ചിന്തകളെയും ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അടിച്ചമർത്തുന്നത് ആധുനിക ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാർക്ക്.

എല്ലാ വിഭാഗമാളുകളെയും ചേർത്തു നിർത്തിയാണ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത്. ഇടതുപക്ഷത്തെയോ അതിനുള്ളിലെ പാർട്ടികളുടെയോ അച്ചടക്കമുള്ള സജീവ അംഗങ്ങളും പ്രവർത്തകരും മാത്രമല്ല ഇടതുപക്ഷത്തിൻ്റെ ശക്തി. പലവിയോജിപ്പുകൾക്കിടയിലും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്നവരും, എന്തൊക്കെ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും നമ്മുടെ ചിഹ്നം കാണുമ്പോൾ മാറ്റി കുത്താൻ മനസ്സുവരാത്തവരും എല്ലാം ചേർന്നതാണ് ഇടതുപക്ഷത്തിൻ്റെ ശക്തി!

Monday, May 10, 2021

ആതിരൻ

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.


ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് കുട്ടികളുമുണ്ട്. . രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ നല്ലൊരു മദ്യപനുമാണ്.  ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും എല്ലാവരും അറിഞ്ഞു വരികയായിരുന്നു.  പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. കിണറ്റിലിറങ്ങുന്നതിൽ ആതിരൻ അഗ്രഗണ്യൻ തന്നെയായിരുന്നു.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ.

 

കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. തൊടിയില്ലാത്ത കിണറാണെങ്കിൽ വെള്ളം നിറഞ്ഞു കിടപ്പുണ്ടെങ്കിൽ  കിണറ്റിലേയ്ക്ക്  കിണറ്റിലേയ്ക്ക് അതി സാഹസികമായി  ഒരു ചാട്ടമാണ്. .


ഒരുപാട് ജോലികൾ ചെയ്യുമെങ്കിലും തട്ടത്തുമലക്കാർക്ക് അത്ര അറിയാത്ത ചില മേഖലകളിൽ ആതിരൻ പ്രശസ്തനായിരുന്നു. പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല വിലയും നിലയുമാണ്.  വല്ല കുളത്തിലോ പുഴയിലോ മറ്റോ നിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്.


അങ്ങനെയിരിക്കെ നാട്ടിൽ ഒരു സംഭവമുണ്ടായി. തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. അങ്ങനെ പായൽച്ചിറയെന്ന് വിളിക്കപ്പെടുന്ന   കാടും പടലും പായലും പിടിച്ചു കിടക്കുന്ന ഈ പായൽ ചിറയിൽ  ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.
ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. അവർ കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്.. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു.

ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല. കുറച്ചു നേരം വെള്ളത്തിൽ കിടന്നിട്ടും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടതിൽ എല്ലാവരും ആശ്വസിച്ചു.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. ആതിരൻ ഇവിടെ വന്നിട്ട് കുറച്ചു നാളായെങ്കിലും ആതിരന്റെ ബയോഡേറ്റയൊന്നും ഇന്നാട്ടുകാർക്ക് അത്രമേൽ അറിയുമായിരുന്നില്ല.

 

കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടി അപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു.
ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം പോലീസുകാർ പോയി. പോകുമ്പോൾ  എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത പിന്നെ ഒരാൾകൂട്ടമായിരുന്നു തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ  പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു.


ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി.


ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത് വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!