Showing posts with label മുല്ലപ്പെരിയാര്‍. Show all posts
Showing posts with label മുല്ലപ്പെരിയാര്‍. Show all posts

Friday, December 2, 2011

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറിൽ അപകടാവസ്ഥയൊന്നുമില്ലെന്ന് കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നതും ഡാമിന്റെ സുരക്ഷയുമായി ബന്ധമൊന്നുമില്ലെന്നും മറ്റുമാണ് എ.ജി ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നതത്രേ! ഇത് കേവലം ഒരു അഡ്വക്കേറ്റ് ജനറലിന്റെ മാത്രം അഭിപ്രായമായി കാണാൻ കഴിയില്ല. ഇതിനു പിന്നിൽ എന്തൊക്കെയോ പുകഞ്ഞു നീറുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി സ്വീകരിക്കുന്ന നിലപാട് പോലെയല്ല, കോടതിയ്ക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഒരു മൊഴി. മുല്ലപ്പെരിയാർ വിഷയത്തിൽ ഭാവിയിൽ ഹൈക്കൊടതിയും സുപ്രീം കോടതിയുമൊക്കെ പറഞ്ഞേക്കാവുന്ന സുപ്രധാന വിധികളെ പോലും സ്വാധീനിക്കാൻ പോകുന്നതാണ് ഈ സംസ്ഥാനത്തെ അഡ്വ. ജനറലിന്റെ ഈ നിലപാട്. ഇത് കേരളത്തിന്റെ താല്പര്യങ്ങൾക്ക് ഗുണകരമായിരിക്കില്ല.

അഡ്വ. ജനറൽ നിലവിലുള്ള സർക്കാരിന്റെ ഒരു വക്താവാണ്; സാങ്കേതികാർത്ഥത്തിൽ അങ്ങനെയല്ലെന്നു വാദിക്കാമെങ്കിലും. അതുകൊണ്ടുതന്നെഅഡ്വക്കേറ്റ് ജനറലിന്റെ സത്യവാങ് മൂലങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും മറ്റും ബന്ധപ്പെടുത്തി കേരളസർക്കാരിന്റെ നയവുമായി കാണാതിരിക്കാനാകില്ല. സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെ സർക്കാരിന് പുറമേ ഒരു നയം അകമേ മറ്റൊന്ന് എന്നതിന്റെ വെളിപ്പെടുത്തലാണിതെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ കുറ്റം പറയാനാകില്ല. മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ മാധ്യമ സൃഷ്ടിയാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. അപ്പോൾ മുല്ലപ്പെരിയാർ അപകടമുണ്ടാക്കാവുന്ന നിലായിലാണെന്ന് വിദഗ്ദ്ധന്മാർ പറഞ്ഞതൊന്നും മാധ്യമങ്ങൾ കാണാതിരിക്കണമായിരുന്നെന്നാണോ ഇതിന്റെ അർത്ഥം.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയുടെ താല്പര്യങ്ങളെയും നിലപാടുകളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കേരളസംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നുതന്നെ ഉണ്ടാകുന്നു എന്നത് ലാഘവത്തോടെ കാണേണ്ടുന്ന ഒരു കാര്യമല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ എന്തു നടക്കാൻ പോകുന്നുവെന്ന് ജനം ഉറ്റു നോക്കിക്കൊണ്ടിരിക്കവേ ഇത്തരമൊരു അഭിപ്രായ പ്രകടനം കോടതിയിൽ നടത്താൻ അഡ്വക്കേറ്റ് ജനറൽ ധൈര്യം കാണിച്ചതിൽ തന്നെ ചില അപകട സൂചനകൾ ഉണ്ട്. മുല്ലപ്പെരിയാറിൽ സംഭവിച്ചേക്കാമെന്ന് നാം ഭയപ്പെടുന്ന അപകടത്തേക്കാളും വലിയ അപകടങ്ങളായി നമ്മുടെ സർക്കാർ സംവിധാനങ്ങൾ മാറുന്നുവോ എന്ന ഉൽക്കണ്ഠ കൂടി നമ്മെ ബാധിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Thursday, December 1, 2011

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്നു പറഞ്ഞാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അത് പണിഞ്ഞുതീരുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് സി.പി.എം പോളിറ്റ്ബ്യൂറോ ഉദ്ദേശിക്കുന്നത്.

സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മുല്ലപ്പെരിയാർ വിഷയത്തിൽ എടുത്ത നിലപാട് മനോരമ ചാനൽ വിവാദമാക്കിയിരിക്കുന്നു. മനോരമയുടെ കണ്ണുകളിലൂടെ നോക്കിയാൽ സി.പി.എം ഏതുകാര്യത്തിൽ എന്ത് നിലപാടെടുത്താലും അതിനെ ദുർവ്യാഖ്യാനം ചെയ്യാം. ഏതൊരു വിഷയത്തിലും ഒരു ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയിൽ ദേശീയ താല്പര്യത്തിന് നിരക്കുന്ന നിലപാടുകളേ സ്വീകരിക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുനതിനു തമിഴ്നാടിന്റെ കൂടി സഹകരണം ആവശ്യമാണെന്നിരിക്കെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വികാരത്തിന്റെ ഭാഗമെന്ന് വ്യാഖ്യാനിക്കത്തക്ക ഒരു നിലപാട് സി.പീ.എം പോളിറ്റ് ബ്യൂറോ സ്വീകരിച്ചിട്ടില്ല എന്നേയുള്ളൂ. കാരണം ഇരുകൂട്ടർക്കും ഈ വിഷയത്തിൽ അവരുടേതായ ചില ന്യായവാദങ്ങൾ ഉണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു പ്രകോപനമുണ്ടാകുന്ന ഒരു നിലപാട് പരസ്യമായി സ്വീകരിക്കുവാൻ കഴിയില്ലാ എന്നത് ഒരു യാഥാർത്ഥ്യമാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും ഉൾപ്പെടുന്നതിനാൽ ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ടുമാത്രമേ പാർട്ടിയ്ക്ക് ഈ വിഷയത്തെ സമീപിക്കാൻ കഴിയൂ . തമിഴ്നാട്ടിൽ സി.പി.ഐ. എം അത്രവലിയ പാർട്ടിയൊന്നുമായിട്ടില്ലെങ്കിലും പാർട്ടിയുടെ തമിഴ്നാട് ഘടകത്തിന്റെയും തമിഴ്ജനതയുടെയും വികാരം പരിഗണിക്കാതിരിക്കാനുമാകില്ല. എന്നാൽ ആത്യന്തികമായി വിഷയത്തിനൊരു ന്യായാന്യായം ഉണ്ടാകണമല്ലോ. അതിലേയ്ക്ക് എത്തിച്ചേരാൻ വൈകുന്നത് ഉചിതമായിരിക്കില്ല. അതിനാണല്ലോ ഈ വിഷയത്തിൽ കേന്ദ്രസർക്കാരും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്. സ്വാഭാവികമായും തമിഴ്നാട്ടിൽ അവിടുത്തെ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭിപ്രായങ്ങളെ മാനിക്കാതെ അവിടുത്തെ പാർട്ടിയ്ക്ക് മുമ്പോട്ട് പോകാനാകില്ല. അതൊക്കെ അവരുടെ കാര്യം!

പോളിറ്റ് ബ്യൂറോയുടെ നിലപാട് കേരളത്തിൽ പുതിയൊരു ഡാം പണിയുന്നതിനെതിരല്ല. അഥവാ എതിരായാലും അത് ഇവിടുത്തെ പാർട്ടി ഘടകത്തിനു ബാധകമാകാനും പോകുന്നില്ല. ഇവിടുത്തെ ഘടകത്തിന് ഇവിടുത്തെ ജങ്ങളുടെ വികാരത്തിനൊപ്പമേ നിൽക്കാൻ കഴിയുകയുള്ളൂ. ഇത് വലിയൊരു പ്രത്യയശാസ്ത്രപ്രശ്നമൊന്നുമല്ല. വൈവിധ്യങ്ങളിൽ ഏകത്വം പുലരുന്ന ഒരു രാജ്യം എന്ന നിലയിൽ ദേശീയ പാർട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എല്ലാ സംസ്ഥാനങ്ങൾക്കും ബാധകവും സ്വീകാര്യവുമായ ഒരു നിലപാട് സ്വീകരിക്കുക എല്ലായ്പോഴും പ്രായോഗികമല്ല. ഇങ്ങനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളും ഉയർന്നുവരാം. അവയെ വ്യത്യസ്തമായിത്തന്നെ കാണണം. ഇത് കേരളത്തിലെ സി.പി.എം അംഗങ്ങളും അനുഭാവികളടക്കം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെ ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. അത് ഒരുമിച്ചുനിന്ന് നേരിടാൻ തങ്ങൾ ഉൾപ്പെടുന്ന പ്രസ്ഥാനങ്ങളുടെ പൊതുവായ നിലപാടുകളോ നിസംഗതയോ ഒന്നും തടസ്സമാകില്ല. മുല്ലപ്പെരിയാർപോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒരു തടസ്സവും സി.പി.എമ്മിൽ നിന്നുണ്ടാകില്ല. സർക്കാരും കോടതിയുമൊക്കെ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ അംഗീകരിക്കുവാൻ സി.പി.എമ്മും ബാദ്ധ്യസ്ഥമാണ്.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവന്മരണ പോരാട്ടമാണ്. കേന്ദ്ര-സംസ്ഥാന ഗവർണ്മെന്റുകളോ, കോടതിയോ, സി.പി.എം അടക്കമുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷികളോ ആത്യന്തികമായി കേരളത്തിലെ ജനങ്ങളുടെ ജീവന്റെ നിലനില്പിന് അനുകൂലമല്ലാത്ത നടപടികൾ സ്വീകരിച്ചാൽ എന്തുചെയ്യണമെന്ന് ജിവഭയമുള്ള ജനങ്ങൾക്കറിയാം. ആ ജനങ്ങൾക്കിടയിൽ സി.പി.എമ്മുകാരും ഉണ്ടാകും. ഇത് അവരുടേയും കൂടി ജീവന്റെ പ്രശ്നമാണ്. പോളിറ്റ് ബ്യൂറോ പുതിയ ഡാം സംബന്ധിച്ച് തൽക്കാലം നിശബ്ദത പാലിക്കുന്നു എന്ന അരോപണത്തിൽ കഴമ്പൊന്നുമില്ല. പോളിറ്റ്ബ്യൂറോ ഇന്ന് പാസ്സാക്കിയ പ്രമേയത്തിലെ വരികളുടെ മുൻപിൻ ക്രമം നോക്കി കേരളത്തിന്റെ താല്പര്യത്തിനു പോളിറ്റ് ബ്യൂറോ പ്രാധാന്യം നൽകിയില്ലെന്ന് സമർത്ഥിക്കുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ഡാം നിർമ്മിക്കുന്ന കാര്യം അതിൽ സൂചിപ്പിക്കുന്നില്ലെന്നാണെങ്കിൽ, കേരളത്തിൽ പുതിയ ഡാം പണിയണമെന്ന കാര്യം പോളിറ്റ്ബ്യൂറോയുടെ പ്രമേയത്തിൽ എടുത്തുപറയേണ്ട ആവശ്യമില്ല. പുതിയ ഡാം പണിയാനുള്ള പാതയിലൂടെ കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയം മറന്ന് കൈകോർത്ത് മുന്നേറുകയാണെന്ന കാര്യം പോളിറ്റ് ബ്യുറോയ്ക്കും അറിയാം. തമിഴ്നാട്ടിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കുകം അറിയാം.

ഇക്കാര്യത്തിൽ സി.പി.ഐ.എം എന്നല്ല, ഏതെങ്കിലും ദേശീയ രാഷ്ട്രീയ കക്ഷികൾ ദേശീയതലത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനതാല്പര്യത്തിനു വിരുദ്ധമായാൽ അത് കേരളത്തിലെ ബന്ധപ്പെട്ട ഘടകങ്ങൾക്ക് പാലിക്കാൻ ബാദ്ധ്യതയില്ല. ഇത് അങ്ങനത്തെ ഒരു വിഷയമാണ്. അത് അറിഞ്ഞുകൊണ്ട് കേരളത്തിൽ പുതിയ ഡാം വേണ്ടെന്നൊരു നിലപാട് സ്വീകരിക്കാൻ മാത്രം വിവേകശൂബ്യരൊന്നുമല്ല സി.പി.എം പോളിറ്റ്ബ്യുറോ അംഗങ്ങൾ. ഇപ്പോൾ മുല്ലപ്പെരിയാർ ഡാം അപകടമില്ലാതെ സംരക്ഷിക്കണമെന്നു പറഞ്ഞാൽ പുതിയ ഡാം പണിയേണ്ടെന്നോ ഇപ്പോൾ ഉയർന്ന ജലനിരപ്പ് താഴ്ത്തണ്ടെന്നോ അതിനർത്ഥമുണ്ടെന്ന് വ്യഖ്യാനിച്ച് ചിന്താക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്നു പറഞ്ഞാൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് ഉദ്ദേശിക്കുന്നത്.

പിൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള കേവലം ഒരു നദീജലത്തർക്കമല്ല. ഒരു ഡാം തകർന്ന് കുറെ ആളുകൾ മരിക്കാൻപോകുന്നു എന്നതാണ് മുഖ്യമായ പ്രശ്നം. സമരങ്ങളുടെയും വിവാദങ്ങളുടെയും ലഹരിയിൽ എല്ലാവരും അത് മറന്നുപോകാതിരുന്നാൽ മതി!

Tuesday, November 29, 2011

മുല്ലപ്പെരിയാർ: രാഷ്ട്രീയപാർട്ടികൾ ഉണർന്നുവരുന്നു

മുല്ലപ്പെരിയാർ: രാഷ്ട്രീയപാർട്ടികൾ ഉണർന്നുവരുന്നു

മുല്ലപ്പെരിയാർ വിഷയത്തിൽ നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രതികരണങ്ങളിൽ തൃപ്തിയില്ലാതെ ഇതിനു തൊട്ടു മുമ്പ് ഞാൻ ഒരു പോസ്റ്റ് എഴുതിയിരുന്നു. വിഷയത്തിന്റെ ഗൌരവത്തിനൊപ്പം രാഷ്ട്രീയ പാർട്ടികൾ ഉണർന്നു പ്രവർത്തിക്കുന്നില്ലാ എന്നൊരു തോന്നൽ ഉണ്ടായതിനലാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. അതായത് എല്ല്ലാവർക്കും ഒരു തണുപ്പൻ പ്രതികരണം. പരസ്പരം പഴിചാരിയും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയും ഉള്ള ചില പതിവ് അഴകൊഴാഞ്ചത്തരങ്ങൾ. ജീവഭയം കൊണ്ട് ആളുകൾ നിൽകവിളിക്കുന്നത് വേണ്ടത്ര കേൾക്കാത്തതുപോലെ.

എന്നാൽ ഇപ്പോൾ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം ഉണ്ടായിരിക്കുന്നു. ഓരോ പാർട്ടികളും തങ്ങളുടേതായ രീതിയിൽ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. പാർളമെന്റിനു മുന്നിൽ രാഷ്ട്രീയം മറന്ന് എം.പി മാർ ധർണ്ണ നടത്തി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ആ സമരത്തെ അഭിവാദ്യം ചെയ്തു. ഈ വിഷയത്തിൽ അവർക്ക് വഹിക്കാനുള്ള പങ്ക് യഥാവിഥി നിറവേറ്റാനുള്ള ചെറിയൊരു സ്പിരിറ്റ് അതിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന ചില നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധാർഹമായ ചില ചലനങ്ങളൊക്കെ ഉണ്ടായിരിക്കുന്നു എന്ന് പറയാം. ഒന്ന് ആളിക്കത്തിയിട്ടുണ്ട്. ഇനിയത് കെടരുത്. കാരണം പ്രതീക്ഷിക്കുന്ന ഫലം കാണാൻ ഇതുവരെയുള്ള ശ്രമങ്ങൾ കൊണ്ടുമാത്രം കഴിയുകയില്ല. ഇനിയും ഇക്കാര്യത്തിൽ ശക്തമായ മുന്നേറ്റം നടത്തേണ്ടതുണ്ട്.

ഇനി കാലാവസ്ഥയൊക്കെ ഒന്നു മാറി ഡാമിലെ ജല നിരപ്പെല്ലാം താഴ്ന്ന്, ഭൂകമ്പ ഭീഷണിയൊക്കെ തെല്ലൊന്നകന്നു നിൽക്കാൻ തുടങ്ങുമ്പോഴേയ്ക്കും എല്ലാവരും തണുക്കാതിരുന്നാൽ മതി. കാരണം ഇനിയും മഴവരും. ജലനിരപ്പുയരും. ഭൂകമ്പം എപ്പോൾ വരുമെന്ന് ആർക്കും പറയാനുമാകില്ല. ഇപ്പോൾ ഈ കാര്യത്തിൽ ഉചിതമായ തീരുമാനങ്ങളിലും പരിഹാര നടപടികളിലും എത്തിച്ചേരാം കഴിഞ്ഞാൽ കഴിഞ്ഞു. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയിൽ ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ടാകണം. കേരളത്തിൽ ഉദ്ഭവിച്ച് കേരളത്തിന്റെ കടലിൽ വിലയം പ്രാപിക്കുന്ന ഒരു നദിയിലെ വെള്ളം തടഞ്ഞ് കേരളത്തിന്റെ മണ്ണിൽ പുതിയ ഡാം പണിയാൻ തമിഴ്നാട്ടുക്കാർക്കെതിരെ പ്രക്ഷോഭം നടത്തിയിട്ടെന്തു കാര്യം? ഇക്കാര്യത്തിൽ അവരുടെ അനുവാദം നമുക്ക് ആവശ്യമില്ലല്ലോ! നമുക്ക് കാശ് കണ്ടെത്തണമെന്നേയുള്ളൂ.

ജനങ്ങളുടെ ഭീതിയും ഉൽക്കണ്ഠകളും അകലാൻ എന്നും വിവിധ സമര രൂപങ്ങൾ മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്നാൽ മാത്രം പോരാ.ഭരണപക്ഷവും പ്രതിപക്ഷവും എല്ലാംകൂടി സമരം ചെയ്യുമ്പോൾ സമരം ആർക്കെതിരെ എന്ന ചോദ്യവും ഉയർന്നുവരുന്നു. നടപടികൾ കൈക്കൊള്ളേണ്ടവർകൂടി സരമക്കാരോടൊപ്പം കൂടിയതുകൊണ്ടു മാത്രം പ്രശ്നപരിഹാരമാകില്ല. ഇനി പ്രശ്നപരിഹാരത്തിനുള്ള കർമ്മ പരിപാടികൾ തയ്യാറാക്കാൻ എല്ലാവരും കൈകോർക്കുകയാണു വേണ്ടത്. ഭരണക്കാർ അവരുടെ ഉത്തരവാദിത്തം ഗൌരവപൂർവ്വം ഉൾക്കൊള്ളുകയും വേണം. അതിനുള്ള സമരേതരമായ സമ്മർദ്ദങ്ങൾ കൂടി ഭരണാനുകൂല സംഘടനകളിൽ നിന്നും ഉണ്ടാകേണ്ടതുമുണ്ട്.

ഈ വിഷയത്തിൽ തൊട്ടുമുമ്പ് എഴുതിയ പോസ്റ്റ് ഈ ലിങ്കിലുണ്ട്
മുല്ലപ്പെരിയാറും രാഷ്ട്രീയ പാർട്ടികളും

Sunday, November 27, 2011

മുല്ലപ്പെരിയാറും രാഷ്ട്രീയപാർട്ടികളും

മുല്ലപ്പെരിയാറും രാഷ്ട്രീയപാർട്ടികളും

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഭരണകൂടങ്ങൾ ഉണ്ടാക്കുന്നതും അതിനെ നിയന്ത്രിക്കുന്നതും രാഷ്ട്രീയ പാർട്ടികളാണ്. ഭരണത്തിനുപുറത്തുള്ള പർട്ടികൾ വിമർശനബുദ്ധ്യാ ഭരണത്തെ നോക്കിക്കാണുകയും ഭരണകൂടത്തിന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യും. ഭരണകക്ഷിയെ സദാ ജാഗ്രതപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിനും നല്ലൊരു പങ്കുണ്ട്. ജനങ്ങൾക്കുവേണ്ടി രാഷ്ട്രകാര്യങ്ങളുടെ സാരഥ്യം ഏറ്റെടുക്കുവാൻ സ്വയം സന്നദ്ധമാകുന്നവയാണ് രാഷ്ട്രീയ പാർട്ടികൾ. ആനിലയിൽ ജനങ്ങൾ അവയിൽ വശ്വാസമർപ്പിക്കുകയും അവയ്ക്ക് ഏറിയും കുറഞ്ഞും പിന്തുണനൽകുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വഴി ഓരോ അവസരത്തിലും തരാതരം പോലെ ചില പാർട്ടികൾക്ക് ഭരണകൂടമുണ്ടാക്കാനുള്ള ഭൂരിപക്ഷവും നൽകും.

തെരഞ്ഞെടുപ്പും ഭരണകൂടവും ഭരണപ്രതിപക്ഷ കക്ഷികളും ഒക്കെ ഉൾപ്പെട്ട മൊത്തം സംവിധാനമാണ് ജനാധിപത്യവ്യവസ്ഥിതി. ഇന്ത്യ അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ്. രാഷ്ട്രത്തിന്റെ ഭാവിഭാഗധേയം നിർണ്ണയിക്കുന്നത് ശരിക്കും രാഷ്ട്രീയകക്ഷികളാണ്. അപ്പോൾ നമ്മുടെ രാജ്യത്തെ ചെറുതും വലുതുമായ രാഷ്ട്രീയകക്ഷികൾക്ക് രാഷ്ട്രത്തോടും ജനങ്ങളോടും വലിയ ഉത്തരവാദിത്വമാണുള്ളത്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാൽ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ എത്ര നിരുത്തരവാദപരമായാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നതിന് ഏറ്റവും നല്ല തെളിവാണ് മുല്ലപ്പെരിയാർ പ്രശ്നം. അപകടം അരികിലെത്തി നിൽക്കുമ്പോഴാണ് ഇവിടെ നേതാക്കൾ കണ്ണും തിരുമ്മി എഴുന്നേൽക്കുന്നത്. പലരും ഇനിയും കണ്ണു തുറന്നുവരുന്നതേയുള്ളൂ.

ഇപ്പോൾ കേരളാ കോൺഗ്രസ്സ് പ്രതിനിധി ജോസ്.കെ. മാണി എം.പി. പാർളമെന്റിനു മുന്നിൽ നിരാഹാരമിരിക്കാൻ പോകുന്നു. തൊട്ടുപിന്നാലെ ഇടതുപക്ഷ എം.പി മാരും നാളെ പാർളമെന്റിൽ സത്യഗ്രഹമിരിക്കാൻ പോകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും പലരും ഉറക്കച്ചടവോടെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമായിരിക്കും. ഭരണത്തിലുള്ളവരാകട്ടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് കോട്ടുവാ ഇടുന്നതേയുള്ളൂ. മുല്ലപ്പെരിയാർ ഡാമൊക്കെ പൊട്ടി ആളുകളൊക്കെ ചത്തൊടുങ്ങിയിട്ട് മതിയായിരുന്നല്ലോ ഈ സത്യാഗ്രഹമൊക്കെ! പുതിയ ഡാം പണിയുന്നതും അതു കഴിഞ്ഞിട്ട് മതിയാകും. എന്തൊരു ക്ഷമാശീലം!

ഇനിയും കേരളത്തിൽ ഒരു നയം തമിഴ്നാട്ടിൽ മറ്റൊരു നയം എന്നത് ദേശീയരാഷ്ട്രീയാക്ഷികൾ ഉപേക്ഷിക്കാതിരിക്കുന്നതും ഒരു വലിയ ദുര്യോഗംതന്നെ! വൈകാരികപ്രശ്നമാണത്രേ! ആരുടെ വൈകാരികം? പാവപ്പെട്ട ജനങ്ങൾക്ക് സ്വയമേവ ഒന്നിലും വലിയ വികാരമൊന്നും വരില്ല. അത് ചിലർ കുത്തിപ്പൊക്കുന്നതാ‍ണ്. സാമാന്യജനങ്ങൾക്ക് സ്വസ്ഥമായി ജിവിക്കണം എന്നേയുള്ളൂ. അണയിൽ വെള്ളമാണെന്നും അത് കൃഷിക്കും കറണ്ടിനുമൊക്കെ വേണ്ടിയുള്ളതാണെന്നും ഉള്ള കേട്ടറിവല്ലാതെ പാവപ്പെട്ട നിരക്ഷരരായ ആളുകൾക്ക് ഇതേപറ്റിയൊന്നും വലിയ അറിവുകളുമുണ്ടാകില്ല. പിന്നെ അവരിൽ സ്വയം വികാരമുണ്ടാകുന്നതെങ്ങനെ? അത് ഉണ്ടാക്കുന്നതല്ലേ?

ഇരു സംസ്ഥാനങ്ങളുടെയും വൈകാരികപ്രശ്നമാണെന്ന നിലയിലാണ് പലരും മുല്ലപ്പെരിയാർ വിഷയത്തെ ചിത്രീകരിക്കുനത്. തമിഴർക്ക് അങ്ങനെ എന്തെങ്കിലും വികാരം (കുത്തിപ്പൊക്കപ്പെട്ടത്) ഉണ്ടെങ്കിൽതന്നെ കേരളത്തിലുള്ളവർക്ക് ഇപ്പോൾ ഒരു വികാരമേ ഉള്ളൂ. അവരുടെ ജീവൻ നിലനിർത്തണം. അതിന് പുതിയ ഡാം കെട്ടണം. അതിൽനിന്ന് ആർക്കും വെള്ളം കൊടുക്കില്ലെന്ന് നമ്മൾ ഒട്ടു പറയുന്നുമില്ല. പുതിയ ഡാം പണിയാൻ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് മാറ്റാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടാകണം. എത്രയോ കേസുകളിൽ സ്വമേധയാ കേസെടുക്കുന്ന ബഹുമാനപ്പെട്ട കോടതികൾക്കും ഇക്കാര്യത്തിൽ സ്വയം മുന്നോട്ടു വരാനും ഇടപെടാനുമുള്ള ഉത്തരവാദിത്വം ഉണ്ട്. അത്രമാത്രം ഉൽക്കണ്ഠാകുലമായ ഒരു സ്ഥിതി വിശേഷമാണിപ്പോൾ ഉള്ളത്.

സത്യത്തിൽ സത്യാഗ്രഹങ്ങൾക്കും സമരങ്ങൾക്കും ചർച്ചകൾക്കും പഠനത്തിനും പോലും കാത്തുനിൽക്കാനുള്ള ക്ഷമ കാണിച്ചുകൂടാത്തത്ര ഭീതിജനകമായ സ്ഥിതിയാണ് ഇവിടെയുള്ളത്. എത്രയും വേഗം നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. കാട്ടിൽ എല്ലാറ്റിനെയും ബാധിക്കുന്ന വലിയൊരു അപകടമുണ്ടാകുമ്പോൾ കാട്ടിലെ ജന്തു- ജീവിവർഗ്ഗങ്ങളെല്ലാം ശത്രുതമറന്ന് ഒന്നിക്കും. ഇവിടെ ഒരു വലിയ പ്രളയം അടുത്തെത്തി നിൽക്കുമ്പോഴും പരസ്പരം കൊമ്പുകോർക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്തായലും ജീവൻ തന്നെ നഷ്ടത്തിലാകും എന്നുറപ്പുള്ള ഒരു ജനതയ്ക്ക് പിന്നെ മേലും കീഴും നോക്കാനില്ലെന്ന് എല്ലാവരും ഓർക്കുന്നത് നന്ന് !