Showing posts with label വനിതാമതിൽ. Show all posts
Showing posts with label വനിതാമതിൽ. Show all posts

Tuesday, January 1, 2019

വനിതാമതിൽ വൻവിജയമായി


വനിതാമതിൽ

വനിതാ മതിൽ വൻവിജയമായി. അതിൽ അദ്ഭുതമൊന്നുമില്ല. ഇതുപോലൊരു പരിപാടി നടത്താനുള്ള ആൾബലവും സംഘാടകശേഷിയും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്-പ്രത്യേകിച്ച് സി പി ഐ എമ്മിനുണ്ട്. ഇത് സർക്കാരിന്റെ ഒരു പരിപാടി എന്ന നിലയ്ക്കല്ലായിരുന്നെങ്കിലും വിജയിക്കുമായിരുന്നു. കാരണം മുമ്പ് പലപ്രാവശ്യം മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയുമൊക്കെ സംഘടിപ്പിച്ചപ്പോഴും വമ്പിച്ച സ്ത്രീ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വനിതാമതിലിനെക്കുറിച്ച് വീമ്പ് പറയാനൊന്നും ഞാൻ മിനക്കെടുന്നില്ല. വനിതാമതിലിനോളമൊന്നും ആയില്ലെങ്കിലും ബി.ജെ പിയുടെ സംഘാടക ശേഷിക്കനുസൃതമായി അഥവാ വിഷയം ഭക്തിയുടേതായിതിനാൽ അവരുടെ ആൾബലത്തിനും സംഘാടകശേഷിക്കുമല്പമപ്പുറം അയ്യപ്പജ്യോതി എന്നൊരു പരിപാടി അവർക്കും സംഘടിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ അയ്യപ്പജ്യോതിക്കു നേരെ ഒരിടത്തും ഒരക്രമവും ഉണ്ടായില്ല. 

സി പി എമ്മിനു വലിയ ആൾശേഷിയും സംഘടനാ സംവിധാനങ്ങളൊമൊക്കെയുള്ള സ്ഥലങ്ങളിൽ ഉടനീളം തന്നെയാണ് അയ്യപ്പജ്യോതി തെളിച്ചത്. സംഘടനാ ശേഷിയുടെ അഹങ്കാരം ഒരിടത്തും സി പി എമ്മോ മറ്റ് ഇടതുപക്ഷമോ കാണിച്ചില്ല. നേരിട്ടും പതിയിരുന്നും ഒക്കെ കല്ലെറിയാനും ആക്രമിക്കാനുമൊക്കെ ശക്തിയുള്ള സ്ഥലങ്ങളിലൊക്കെ അവർ കൗതുകത്തോടെ അത് നോക്കി നിൽക്കുകയും ചിത്രങ്ങളെടുക്കുകയുമേ ചെയ്തിട്ടുള്ളൂ. നമ്മുടെ സ്ഥലത്തും എം സി റോഡിൽ  ഏതോ പഞ്ചായത്തിലുള്ളവർ വന്ന് അയ്യപ്പജ്യോതി തെളിയിച്ചിരുന്നു. അന്ന് വൈകുന്നേരം ഞങ്ങളും അതാഘോഷപൂർവ്വം കൗതുകത്തോടെ തന്നെ നിരീക്ഷിച്ചു നിന്നത്. കാരണംരവർ ആരെയും ആക്രമിക്കാനല്ല വന്നത്. എന്നാൽ വനിതാമതിലിനു നേരെ കാസർകോട്ടും മറ്റും ഒറ്റപ്പെട്ട് നടന്ന അക്രമങ്ങൾ ഇപ്പോൾ നടക്കുന്ന ജനാധിത്യപരവും സമാധാനപരവുമായ സംവാദാത്മകമായ അന്തരീക്ഷത്തിന്  കളങ്കമേല്പിക്കുന്നതായി.

കാസർകോട്ടെ ബി ജെ പിക്കാർക്കെന്താ കൊമ്പുണ്ടോ? ബി ജെ പിക്ക് ശക്തിയുള്ള എത്രയോ പ്രദേശങ്ങൾ ദേശീയപാതയ്ക്കരികുകളിൽ ഉണ്ട്. അവിടെയൊന്നുമുള്ള ഒരു ബി ജെ പിക്കർക്കും തോന്നാത്ത അക്രമബുദ്ധി കാസർകോട്ടെ ബി ജെ പിക്കാർക്കുണ്ടായതെന്തുകൊണ്ട്? അല്പം ശക്തിയുള്ളതിന്റെ അഹങ്കാരത്തിൽ നിന്നും ഉദ്ഭവിച്ച ഫാസിസ്റ്റ് മനോഭാവം. മന:പൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഇരു ഭാഗത്തും നാശനഷ്ടങ്ങളുണ്ടാക്കാനുള്ള ചെകുത്താൻ പണി. ശബരിമലവിഷയം  കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതൊക്കെ ആയതിന്റെ വഴിക്ക് നീങ്ങും. ചിലപ്പൊൾ പുതിയ നിയമനിർമ്മാണങ്ങളുണ്ടാകും. ഈ സംവാദങ്ങളും വിവാദങ്ങളും പ്രതിഷേധങ്ങളുമൊക്കെ തുടരും. അതിന് ഇതുപോലെ ജനങ്ങളെ അണിനിരത്തി നടത്തുന്ന വൻപരിപാടികൾക്കു നേരെ അവിടവിടെയുമിവിടെയും നിന്ന്  അക്രമം നടത്തുന്നത് വെറും ക്രിമിനൽ പ്രവർത്തനമാണ്. 

ഇപ്പോഴും പലയിടത്തുമുണ്ടാകുന്ന മറ്റ്  രാഷ്ട്രീയ സംഘട്ടനങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടതില്ല. അത്തരം സംഘട്ടനങ്ങളും തീരെ ന്യായീകരിക്കത്തക്കതല്ലെങ്കിലും അതിനൊക്കെ പ്രാദേശികവും പരസ്പരപ്രകോപനപരവുമായ പല കാരണങ്ങളുമുണ്ടാകും. 
ഒരു കൂട്ടർ സംഘടിപ്പിക്കുന്ന ഇതുപോലൊരു പരിപാടിയെ മറ്റൊരു കൂട്ടർ ആക്രമിക്കുന്ന പ്രവണത ഏത് ഭാഗത്തു നിന്നാണ് ആരംഭിക്കുന്നതെങ്കിലും അത് മുളയിലെ നുള്ളപ്പെടേണ്ടതാണ്. ഇതിനുമുമ്പൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഇത് മതിലിന്റെയോ അയ്യപ്പജ്യോതിയുടേയോ നവോത്ഥാനത്തിന്റെയോ ശബരിമലയുടെയോ പ്രശ്നമല്ല. ജനാധിപത്യ വിരുദ്ധതയുടെയും ഫാസിസത്തിന്റെയും പ്രശ്നമാണ്. മന:പൂർവ്വം സ്വന്തം പ്രസ്ഥാനത്തിലുള്ളവർക്കും എതിർ പ്രസ്ഥാനത്തിലുള്ളവർക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തികച്ചും പ്രകോപനപരമായ ക്രിമിനൽ പ്രവർത്തനമാണ്. 

ഇത് അവരുടെ നേതൃത്വത്തിന്റെ അറിവോടെയാണെങ്കിൽ കൂടുതൽ ഗൗരവമർഹിക്കുന്ന വിഷയമാണ്. ഇതിനെ അവരുടെ നേതൃത്വംപലപിക്കുന്നില്ലെങ്കിൽ, തടയിടുന്നെങ്കിൽ അത് അതിലും വലിയ അപകടമാണ്. ഇന്നത്തെ ചാനൽ ചർച്ചകളിൽ മുഖ്യ ചർച്ചാ വിഷയമാകേണ്ടിയിരുന്നത് വനിതാമതിലിന്റെ വിജയമോ നവോത്ഥാനമോ ശബരിമലയോ അയ്യപ്പ ജ്യോതിയോ ഒന്നുമായിരുന്നില്ല; മറിച്ച് ഒറ്റപ്പെട്ടതെങ്കിലും ഈക്രംമസംഭവങ്ങളാണ് ചർച്ചയ്ക്കെടുക്കേണ്ടിയിരുന്നത്. മാദ്ധ്യമങ്ങൾ ആ ഉത്തരവാദിത്വം നിറവേറ്റിയില്ല. അതിനെ നിസാരവൽകരിച്ചു. കൈരളി ചാനൽപോലും.  ഫാസിസത്തിനെതിരെയുള്ള പോരാട്ടമെന്നാൽ പ്രധാനമായും അത് അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടിയാണ്. 

Friday, December 28, 2018

അയ്യപ്പ ജ്യോതിയും വനിതാമതിലും

 അയ്യപ്പ ജ്യോതിയും വനിതാമതിലും

മുഴുവൻ വായിക്കാൻ സമയമില്ലാത്തവർ ദയവായി കമന്റെഴുതരുത്. അത് അയ്യപ്പ ജ്യോതി അനുകൂലികളാണെങ്കിലും വനിതാ മതിൽ അനുകൂലികൾ ആണെങ്കിലും.

വനിതാ മതിൽ ഒരു പ്രതീകാത്മക പരിപാടിയാണ്. അതൊരു ഡിബേറ്റിന്റെ ഭാഗമാണ്. ഇന്നലെ ബി.ജെ.പിക്കാർ മുൻകൈയ്യെടുത്തു നടത്തിയ അയപ്പജ്യോതിയെയും ആ നിലയിൽ തന്നെയാണ് കാണുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ആ ഡിബേറ്റ്. അതായത് അതൊരു നിമിത്തം മാത്രം. എന്നാൽ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കലോ പ്രവേശിപ്പിക്കാതിരിക്കലോ അല്ല വനിതാ മതിലിന്റെ ലക്ഷ്യം. കാലന്തരെ വരുന്ന ചില മാറ്റങ്ങളെ ഉൾക്കൊള്ളാൻ പാകമാകാത്ത മനസ്സുകളെ ഒന്ന് ജാഗ്രതപ്പെടുത്തുക. നവോത്ഥാനത്തിന്റെ ചരിത്ര വഴികളെ ഒന്ന് ഓർമ്മപ്പെടുത്തുക. നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഒപ്പം നിൽക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒരു വിഭാഗം അവരുടെ സംഘടനാ ശേഷി ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സാമൂഹ്യ പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്ന അനുഭവപാഠം ഉൾക്കൊണ്ട് നവോത്ഥാന മൂല്യങ്ങളോട് ഒത്തു പോകുന്ന രാഷ്ട്രീയ നിലപാടുള്ള ഒരു സർക്കാർ തങ്ങളുടെ ഉത്തരവദിത്വം നിർവ്വഹിക്കുന്നുവെന്നു മാത്രം. 

ഞങ്ങളുടെ നിലപാട് ഇതാണ് എന്നതിന്റെ പ്രഖ്യാപനം തന്നെയാണിതെന്നതിൽ സംശയമില്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പത്ത് വോട്ടിനു വേണ്ടി ഇരട്ടത്താപ്പ് നയം ഈ സർക്കാർ സ്വീകരിച്ചില്ല. അതുകൊണ്ടാണ് സുപ്രീം കോടതി ഈ വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിച്ചപ്പോൾ സ്ത്രീപുരുഷസമത്വത്തെ അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നിട്ടും വിശ്വാസത്തിന്റെ പ്രശ്നമായതിനാൽ ബന്ധപ്പെട്ട വിഷയത്തിൽ പാണ്ഠിത്യമുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണം എന്നായിരുന്നു ഗവർണ്മെന്റിന്റെ നിലപാട്. ഭരിക്കുന്ന പാർട്ടിയുടെയും മുന്നണിയുടെയും നയപരമാായ സമീപനങ്ങൾ ഏത് വിഷയത്തിലുമുള്ള നിലപടുകളെ സ്വാധീനിക്കും. അതിനു കടകവിരുദ്ധമായ നിലപാടെടുത്താൽ അത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്. നയം പറഞ്ഞാണ് വോട്ട് പിടിക്കേണ്ടത്. അല്ലാതെ വോട്ടിനുവേണ്ടി നയം ഉണ്ടാക്കുന്നത് ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കോ മുന്നണിക്കോ അവർ നയിക്കുന്ന സർക്കാരിനോ ഭൂഷണമല്ല. സമൂഹത്തിന്റെ പൊതുവായ താലപര്യങ്ങൾക്കോ രാജ്യത്തിന്റെ ഭരണ ഘടനയ്ക്കും മീതെയോ പ്രതിഷ്ഠിക്കുന്ന ജനഹിതം നോക്കി ഉത്തരവദിത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ മുന്നണിക്കോ സർക്കാരിനോ പ്രവർത്തിക്കാനാകില്ല. അത് ജനാധിപത്യവുമല്ല. കൈപൊക്കി കാണിച്ചിട്ട് ഭൂരിപക്ഷം പേരും ഇത് കാലാണെന്ന് പറഞ്ഞാൽ അംഗീകരിക്കപ്പെടേണ്ട ഒന്നല്ല ജനാധിപത്യം. 

ഒരു തർക്കവിഷയം വന്നാൽ അല്പം വൈകിയാണെങ്കിലും അതിനൊരു പരിഹാരവും കാണും. അതിനുള്ള സംവിധാനങ്ങൾ ഈ രാജ്യത്തുണ്ട്. അതുകൊണ്ടാണ് തികഞ്ഞ ആത്മ സംയമനത്തോടെ സർക്കാർ ശബരിമല വിഷയത്തെ സമീപിക്കുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ആരാണെങ്കിലും അവരുടെ ലക്ഷ്യം എന്താണെങ്കിലും വാശിയല്ല, സമചിത്തതയാണ് ഈ വിഷയത്തിൽ സർക്കാരിനെ നയിച്ചിട്ടുള്ളത്. അതൊരു ബലഹീനതയല്ല. സംഘടിത ശേഷി ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ളതുമല്ല. അതുകൊണ്ടാണ് വ്യത്യസ്ത ആശ്യങ്ങളും നിലപാടുകളും ലക്ഷ്യങ്ങളുമായി അയ്യപ്പജ്യോതിയും വനിതാ മതിലും ഒക്കെ ഉണ്ടാകുന്നത്.