Showing posts with label ശബരിമല. Show all posts
Showing posts with label ശബരിമല. Show all posts

Wednesday, January 2, 2019

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു


ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു

ശബരിമലയിൽ ഇന്ന് പുലർച്ചെ രണ്ട് സ്ത്രീകൾ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി. ബിന്ദു, കനകദുർഗ്ഗ എന്നീ സ്ത്രീകളാണ് എല്ലാ പ്രതിഷേധങ്ങളെയും അതിജീവിച്ച് പോലീസ് സംരക്ഷണയോടെ മലചവിട്ടിയത്. കഴിഞ്ഞൊരു ദിവസം അവർ അയ്യപ്പദർശനത്തിനെത്തിയെങ്കിലും പ്രതിഷേധവും പോലീസിന്റെ അഭ്യർത്ഥനയും മാനിച്ച് തിരിച്ചു പോയിരുന്നു. സർക്കാർ വിവിധസാമൂഹ്യ സാമുദായിക സംഘടനകളുടെ പിന്തുണയോടെ നടത്തിയ വനിതാ മതിലിന്റെ പിറ്റേന്നാണ് ഈ രണ്ട് സ്ത്രീകൾ മല ചവിട്ടീ അയ്യപ്പദർശനം നടത്തിയത്. എന്നാൽ ഇവർ കേരളത്തിലെ ഏതെങ്കിലും പ്രബല രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ ആയിരുന്നില്ല. ഇവർ നക്സൽ  അനുകൂലികളാണെന്നാണ് പറയപ്പെടുന്നത്.  ഇവർ ശബരിമല ദർശനം നടത്തിയത് സംബന്ധിച്ച എന്റെ ഫെയ്സ് ബൂക്ക് പോസ്റ്റ് ചുവടെ:

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ വീമ്പടിക്കുന്നില്ല. വീരവാദം മുഴക്കുന്നില്ല. ആഘോഷിക്കുന്നുമില്ല. നാലും തുനിഞ്ഞ് നല്ലിപ്പും കെട്ട് ആരെങ്കിലുമിറങ്ങിയാൽ ഇങ്ങനെയും സംഭവിക്കാം. അത്രതന്നെ! ആൾബലമോ കായബലമോ കാട്ടി എല്ലയിടത്തും ജയിക്കാമെന്ന് കരുതുന്ന എല്ലാവർക്കുമുള്ള പാഠം എന്നേയുള്ളൂ. അതെ, എല്ലാവർക്കും തന്നെ! ചിലപ്പോൾ അങ്ങനെയാണ്. എത്രമഹാഭൂരിപക്ഷത്തെയും ജയിക്കാൻ ഒരു ചെറുന്യൂനപക്ഷത്തിന് അല്ലെങ്കിൽ ഒന്നോ രണ്ടോ പേർക്ക് കഴിയും. പക്ഷെ ജീവഭയം ഉണ്ടാകരുതെന്ന് മാത്രം. ഇതിന്റെ ക്രെഡിറ്റ് ആർക്കും അവകാശപ്പെട്ടതല്ല. സർക്കാരിനോ വനിതാമതിലിനോ ഒന്നും. 

പോലീസല്ല, ആര് അഭ്യർത്ഥിച്ചാലും തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ചു വന്നു. കയറി. വലിയബഹളങ്ങളൊന്നുമില്ലാതെ. ഇനിയിപ്പോൾ ആരും കയറിയിരുന്നില്ലെങ്കിലും ആർക്കും വീമ്പടിക്കാൻ അതിൽ ഒന്നുമുണ്ടാകുമായിരുന്നില്ല. ആരും ഇതുപോലെ തയ്യാറായില്ല. കയറിയില്ല എന്നേ വരുമായിരുന്നുള്ളൂ. ബഹുകക്ഷി ജനാധിപത്യം നില നിൽക്കുന്ന ഒരു രാജ്യത്ത് ബഹുവിധ നിലപാടുകളും അതിന്റെ സാധൂകരണത്തിനും സാക്ഷാൽക്കാരത്തിനുമുള്ള ശ്രമങ്ങളും ഉണ്ടാകും. അതിൽ ആരുടെയെങ്കിലും വിജയത്തിൽ ആർക്കെങ്കിലും അഹങ്കാരമോ ആർക്കെങ്കിലും പരാജയത്തിന്റെ ജാള്യതയോ ഉണ്ടാകേണ്ടതില്ല. സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെ എല്ലാവർക്കും അവരവരുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാം. നേരേതാണോ അത് ആത്യന്തികമായി കാലത്തെ അതിജീവിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പേ ഗൗരവത്തിലെടുക്കേണ്ടിയിരുന്ന മുത്തലാക്ക് വിഷയം ഇപ്പോൾ മാത്രം നിയമമായതുപോലെയേ ഉള്ളൂ. അതും ഒരാചാരമായിരുന്നല്ലോ!

Friday, December 28, 2018

ശബരിമല വിഷയവും മുത്തലാക്ക് നിയമവും

 ശബരിമല വിഷയവും മുത്തലാക്ക് നിയമവും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മുസ്ലിം ലീഗുകാർ മുത്തലാക്ക് നിയമം പാസ്സാക്കുമ്പോൾ എവിടെയായിന്നോ ആവോ! ഇതും വിശ്വാസത്തിന്റെ പ്രശ്നം തന്നെയല്ലേ? ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കൊടതി വിധിയെ ലംഘിക്കുന്നതുപോലെ ഈ നിയമത്തെയും ലംഘിക്കേണ്ടതല്ലേ? മുസ്ലിം ലീഗിലെ ആ മുസ്ലിം എന്ന പദം എടുത്തുകളയേണ്ടതല്ലേ? ഇനി കാര്യത്തിലേയ്ക്ക് വരാം. ഇപ്പോൾ പാസ്സാക്കിയ മുത്തലാക്ക് ബിൽ ഒരു വലിയ സംഭവമൊന്നുമല്ല. ഈ ബില്ലൊക്കെ വർഷങ്ങൾക്ക് മുമ്പേ പാസ്സാക്കേണ്ടിയിരുന്നതാണ്. ഇന്നത്തെ കാലത്ത് ഏതെങ്കിലും പുരുഷൻ മുത്തലാക്ക് ചൊല്ലുന്നതിനു മുമ്പേ പെൺപിള്ളേർ അതിന്റെ ഇരട്ടി ആറു തലാക്കും ചൊല്ലി നീ പോടാ നിന്റെ പാട്ടിനെന്ന് പറയും. മുത്തലാക്കും ഒരു ഡൈവേഴ്സ് ആണ്. 

അന്യായമായ വിവാഹ മോചനങ്ങൾക്കെതിരെ എലാ മതങ്ങൾക്കും ബാധകമായ കർക്കശമായ നിയമ വ്യവസ്ഥകൾ നിലവിൽ തന്നെയുണ്ട്. അതനുസരിച്ച് സ്ത്രീകൾക്ക് നീതിയും ലഭിക്കുന്നുണ്ട്. പോരാത്തതിന് മുത്തലാക്കിനെതിരെ സുപ്രീം കോടതിയുടെ ഒരു വിധിയും നില നിൽക്കുന്നു. ഇതൊക്കെ ധാരാളമാണെന്നിരിക്കെ ഇപ്പോഴത്തെ ഈ ബില്ലുതന്നെ അപ്രസക്തമാണ്. പിന്നെ ഞങ്ങളാണ് ഭരിക്കുന്നതെന്ന് മുസ്ലിം സമുദായത്തെ ഒന്ന് ഉണർത്തിക്കുവാനും ഒന്ന് വിരട്ടാനുമാണ് ഈ നിയമം കൊണ്ടുവന്നത്. അല്ലാതെ മുത്തലാക്കിലൂടെ വിവാഹ മോചിത്രാകുന്ന മുസ്ലിം സ്ത്രീകളോടുള്ള കരുണകൊണ്ടൊന്നുമല്ല. ഇങ്ങനെയൊക്കെ മറുഭാഷ്യങ്ങൾ ചമയ്ക്കാനുണ്ടെങ്കിലും മുത്തലാക്ക് നിരോധനത്തെ തത്വത്തിൽ എതിർക്കുന്നില്ല. പിന്നെ എന്തുകൊണ്ട് സി.പി.എം ഉൾപ്പെടെ ഈ വിധിത്തിരെ വിമർശനമുയർത്തുന്നുവെന്ന് ചോദിച്ചാൽ ബില്ലിനെ മൊത്തമായല്ല, ഈ ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവേചനപരമായ ചില വ്യവസ്ഥകളെയാണ് വിമർശിക്കുന്നത്. 

നിലവിൽ വിവാഹ മോചനക്കേസുകളും അതുമായി ബന്ധപെട്ട ശിക്ഷകളുമൊക്കെ സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽീ മുത്തലാക്ക് നിയമം അനുസരിച്ച് കുറ്റം ചെയ്യുന്ന പുരുഷനെതിരെ ചുമത്തുന്നത് ക്രിമിനൽ കേസാണ്. അതി പ്രകാരമാണ് മൂന്ന് വർഷം തടവുശിക്ഷ നൽകുന്നത്. മാത്രവുമല്ല ഈ കേസിൽ കുറ്റാരോപിതനാകുന്ന പുരുഷന് ജാമ്യം കിട്ടണമെങ്കിൽ എതിർ കക്ഷിയുടെ വാദം കൂടി കേൾക്കണമത്രേ! ഏതെങ്കിലും കേസിൽ ജാമ്യം ലഭിക്കുന്നതിന് എതിർ കക്ഷിയുടെ വാദം കേൾക്കുന്ന രീതി കേട്ട് കേൾവിയില്ലാത്തതാണ്. എന്നാൽ മറ്റ് മതസ്ഥരുടെ വിവാമോചന കേസുകൾ സിവിൽ നിയമം ആണെന്ന് മാത്രല്ല ഇത്രയും ശിക്ഷകളില്ല. ജാമ്യമെടുക്കാൻ എതിർവാദം കേൾക്കണമെന്നുമില്ല. ഇത് വിവേചനമാണ്. നിയമം പുരോഗമനപരമെങ്കിലും വ്യവസ്ഥകൾ ദുരുപദിഷ്ടമാണ്. 

ഒരു വിഭാഗത്തിന് ഒരു നിയമവും മറ്റൊരു വിഭാഗത്തിന് മറ്റൊരു നിയമവും എന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. തുല്യ നീതി എന്ന തത്വത്തോട് യോജിച്ചുപോകുന്നതല്ല, അത്. അതുകൊണ്ട് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം മുത്തലാക്കിനും ഒന്നും കെട്ടും രണ്ടും കെട്ടും മൂന്നും കെട്ടും നാലും കെട്ടും കൊള്ളാമെങ്കിൽ നാല്പതും കെട്ടുമെന്ന് പറയുന്ന നിലപാടിനോടുമൊക്കെ എതിർപ്പുതന്നെയാണ്. ശരിയത്ത് വിവാദ കാലത്തേ സി .പി എം അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു നിയമം ഉണ്ടാക്കുമ്പോൾ അത് ഭരണ ഘടന ഉറപ്പ് നൽകുന്ന സമനീതി എന്ന ആശയത്തോട് പൊരുത്തപ്പെടുന്നതാകണം. വിവേചനം പാടില്ല. ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടിയും വരരുത്. പക്ഷെ ഇവിടെ ഉദ്ദേശ ശുദ്ധി മാത്രമല്ല അതുൾക്കൊള്ളുന്ന അന്യായമായ വ്യവസ്ഥകളും വിമർശിക്കപ്പെടുന്നു.