Saturday, August 15, 2009

സ്വാതന്ത്ര്യം എന്നാൽ........




സ്വാതന്ത്ര്യം
എന്നാൽ........



എന്താണു സ്വാതന്ത്ര്യം?


സ്വാതന്ത്ര്യം എന്നർത്ഥമുള്ള ' liber ' (ലിബെർ) എന്ന ലത്തീൻ പദത്തിൽനിന്നാണ് liberty (ലിബെട്ടി) അഥവാ സ്വാതന്ത്ര്യം എന്ന വാക്ക് രൂപം കൊണ്ടിരിയ്ക്കുന്നത്. സ്വാതന്ത്ര്യം എന്നത് പല തരത്തിൽ നിർവ്വചിയ്ക്കപ്പെടുന്നുണ്ട്. പല രാഷ്ട്രീയ ചിന്തകന്മാരും പല പലവിധത്തിൽ ആണു സ്വാതന്ത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. അവയുടെയെല്ലാം സാരാംശങ്ങൾ ഉൾക്കൊണ്ടുകൊണ്ടു വേണം എന്താണു സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് ഒരു സാമാന്യ ധാരണയിൽ നമൂക്ക് എത്തിച്ചേരാൻ. അതുപോലെ സ്വാതന്ത്ര്യത്തെ രാഷ്ട്രമീമാംസകർ പലരൂപത്തിൽ തരംതിരിയ്ക്കാറും ഉണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഇവിടെ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും സ്വാതന്ത്ര്യം എന്നത് അർത്ഥാന്തരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ്.

ചില നിർവ്വചനങ്ങൾ

'ഗവർണ്മെന്റിന്റെ അവിഹിതാധികാരത്തിന് എതിയായത് എന്തോ അതാണു സ്വാതന്ത്ര്യം' എന്ന് സീലി എന്ന രാഷ്ട്രീയ ചിന്തകൻ നിർവ്വചിച്ചു. സ്വാതന്ത്ര്യം ആധുനിക രാഷ്ട്രത്തിൽ' എന്ന ഗ്രന്ഥത്തിൽ ലാസ്കി എന്ന രാഷ്ട്രീയ ചിന്തകൻ പറയുന്നത് ആധുനിക നാഗരികതയിൽ വ്യക്തികൾക്ക് സൌഭാഗ്യം ഉറപ്പുനൽകുന്ന അവശ്യ സാമൂഹ്യാവസ്ഥകളുടെ മേൽ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയാണു സ്വാതന്ത്ര്യം' എന്നാണ്. ഗ്രാമർ ഒഫ് പൊളിറ്റിക്സ്എന്ന തന്റെ ഗ്രന്ധത്തിൽ ലാസ്കി തന്നെ പറയുന്നത് സ്വാതന്ത്ര്യം എന്നാൽമനുഷ്യർക്ക് അവരുടെ വ്യക്തിത്വം നന്നായി പരിപാലിയ്ക്കാനുപകരിയ്ക്കുന്ന അന്തരീക്ഷം സംരക്ഷിയ്ക്കപ്പെടുന്ന അവസ്ഥഎന്നാണ്. എന്നാ‍ൽ മക്ക്നി എന്ന മറ്റൊരു രാഷ്ട്രീയ ചിന്തകൻ സ്വാതന്ത്ര്യത്തെ നിർവ്വചിച്ചിരിയ്ക്കുന്നത്നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ എന്നതിനെക്കാൾ വിവേക രഹിതം ആയവയ്ക്കു പകരം വിവേകപൂർവ്വകമായ നിയന്ത്രണങ്ങൾ ഉണ്ടാകുന്ന അവസ്ഥഎന്നാണ്.

മേൽചൊന്ന നിർവ്വചനങ്ങളിൽനിന്ന് സ്വാതന്ത്ര്യം എന്നതിനു രണ്ടു വശങ്ങൾ ഉണ്ടെന്നു കാണാം. ഒന്നു സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മകമായ വശം (Negative Aspect)) . മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകമായ വശം (Positive Aspect) മേല്പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മക വശത്തിനാണ്, നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയ്ക്കാണു പ്രാധാന്യം നൽകുന്നത്. പിന്നത്തെ രണ്ടു നിർവ്വചനങ്ങൾ അതിന്റെ ക്രിയാത്മക വശങ്ങൾ ലഭ്യമാകുന്ന അവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്നു.

സ്റ്റേറ്റിന്റെ അവിഹിതമായ ഇടപെടലുകളിൽനിന്നും രക്ഷപ്പെടാൻ നമുക്കു സ്വാതന്ത്ര്യം കൂടിയേ തീരൂ എന്നു നിഷേധാത്മക വശം വിവക്ഷിയ്ക്കുന്നു. അന്യർ തടസ്സം ചെയ്യാതെ തനിയ്ക്കിഷ്ടമുള്ളതെന്തും ചെയ്യാൻ സൌകര്യമുള്ള ഒരു മേഖല ലഭ്യമാക്കുക എന്നതാണ് ഇതിനർത്ഥം. എന്നാൽ ക്രിയാത്മകമായ വശം മനുഷ്യന്റെ പ്രവൃത്തികൾക്ക് അന്യായമായ നിയന്ത്രണങ്ങളും നിരോധനങ്ങളും വഴി തടസം സൃഷ്ടിയ്ക്കാത്ത അവസ്ഥയല്ല സ്വാതന്ത്ര്യം എന്നും, സ്വാതന്ത്ര്യം പരിരക്ഷിയ്ക്കുവാൻ നിയമം ആവശ്യമാണെന്നും ആണ് പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഭിന്ന രൂപങ്ങൾ

സ്വാതന്ത്ര്യത്തെ പ്രധാനമായും അഞ്ച് ഇനമായി തിരിയ്ക്കാറുണ്ട്. സ്വാഭാവിക സ്വാതന്ത്ര്യം, പൌരസ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ദേശീയ സ്വാതന്ത്ര്യം. ഇവിടെ നമുക്കു ചർച്ച ചെയ്യാനുള്ളതു ദേശീയ സ്വാതന്ത്ര്യം ആണെങ്കിലും മറ്റുള്ളവയെക്കുറിച്ച് സാമാന്യേന മനസ്സിലാക്കിയിട്ട് നമ്മുടെ വിഷയത്തിലേയ്ക്കു കടക്കാം.

സ്വാഭാവിക സ്വാതന്ത്ര്യം (Natural Liberty)

ഒരു മനുഷ്യനു തന്നിഷ്ടപ്രകാരം ജീവിയ്ക്കുവാനുള്ള സർവ്വതന്ത്ര സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം. അതായത് ഒരുവന് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം. അത്തരം സ്വാതന്ത്ര്യം കൂട്ടക്കുഴപ്പങ്ങളിലേയ്ക്കായിരിയ്ക്കും നയിക്കുക. അക്രമങ്ങൾക്ക് അത് കാരണമാകും എന്നതിൽ സംശയമില്ല. ഒപ്പം കയ്യൂക്കുള്ളവൻ കാര്യക്കാരനും ആകും. അനിയന്ത്രിതമായ സ്വാതന്ത്ര്യം എല്ലാവർക്കും ആസ്വദിയ്ക്കാനാകില്ല. ഒരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യം മറ്റൊരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യവുമായി ഏറ്റുമുട്ടും. ഈ സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യം ആവുകയില്ല. എന്തും ചെയ്യാനുള്ള ലൈസൻസായി മാറും ഇത്തരം അനിയന്ത്രിത സ്വാതന്ത്ര്യം. സമൂഹമോ രാഷ്ട്രമോ ഇല്ലാതിരുന്ന കാലത്ത് ഇത്തരം സ്വാതന്ത്ര്യം നില നിന്നിരിയ്ക്കാം. പക്ഷെ ആ‍ാധുനിക സമൂഹത്തിൽ ഇതു സാധ്യമല്ലതന്നെ.

എന്നാൽ ഇതിനു മറ്റൊരു വശം ഉണ്ട്. യുക്തിസഹജമായ കാഴ്ചപ്പാടിൽ നോക്കിയാൽ പ്രകൃതി എല്ലാ മനുഷ്യർക്കും നൽകുന്ന സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം എന്നു കാണാം. സമൂഹത്തിൽ എല്ലാവരും തുല്യരാണ്. സ്ഥാനവലിപ്പത്തിന്റെ പേരിൽ ആരെയും മുതലെടുക്കുവാൻ അനുവദിച്ചുകൂടാ, വേറെ ആർക്കും ഇല്ലാത്ത അവകാശം (Special Priviliges) ഒരാൾക്കു മാത്രം അനുവദിച്ചുകൂടാ എന്നൊക്കെയാണ് ഇതിന്റെ അർത്ഥം.

പൌരസ്വാതന്ത്ര്യം (Civil Liberty)

നിയമപരമായ അംഗീകാരം ഉള്ളതും ഗവർണ്മെന്റിന്റെ അധികാരവും ശക്തിയും ഉപയോഗിച്ചു പരിരക്ഷിയ്ക്കപ്പെടുന്നതുമായ അവകാശങ്ങളുടെ ആകെത്തുകയാണ് പൌരസ്വാതന്ത്ര്യം. ഇതു രാഷ്ട്രം നിർമ്മിയ്ക്കുന്നതും പൌരന്മാർക്കുവേണ്ടി സംരക്ഷിയ്ക്കുന്നതുമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ്. അവകാ‍ശങ്ങൾ ഉറപ്പുനൽകുന്ന നിയമം പൌരന്മാർക്കു സംരക്ഷണവും ഉറപ്പു നൽകുന്നു.

പരമപ്രധാനമായ ചില അംഗീകൃതാവകാശങ്ങളാണ് :

1.ജീവിയ്ക്കാനും വ്യക്തി സ്വാതന്ത്ര്യം പുലർത്തുവാനുമുള്ള അവകാശം, 2.സല്പേരു സമ്പാദിയ്ക്കുവാനുള്ള അവകാശം, 3. മതസ്വാതന്ത്ര്യം, 4.സംഘം ചേരാനും അഭിപ്രായം പ്രകടിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം, 5.സംഘടനകളും യൂണിയനുകളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, 6.സഞ്ചാരസ്വാതന്ത്ര്യം, 7.കുടുംബജീവിത സ്വാതന്ത്ര്യം, 8.ഉടമ്പടികൾ ഉണ്ടാക്കുവാനുള്ള അവകാശം, 9.സ്വത്തു സമ്പാദിയ്ക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവ.

എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇപ്പറഞ്ഞ അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതുനന്മ, ക്രമസമാധാനം, അന്തസ്സ്, മാന്യത, സന്മാർഗ്ഗബോധം, കോടതി അലക്ഷ്യം തുടങ്ങിയവയുടെ പേരിൽ ഈ അവകാശങ്ങളുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ വയ്ക്കാൻ സ്റ്റേറ്റിനു കഴിയും.

രാഷ്ട്രീയസ്വാ‍തന്ത്ര്യം (Political Liberty)

രാഷ്ട്രകാര്യങ്ങളിൽ സജീവമായിരിക്കാനുള്ള ശക്തിയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നു ലാസ്കി പറയുന്നു. ജനഹിതമനുസരിച്ച് ഭരണം നടത്തുമ്പോഴേ ഇതു സാധ്യമാകൂ.തന്മൂലം ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ മാത്രമാ‍ണു പരമാവധി രാഷ്ട്രീയസ്വാ‍തന്ത്ര്യം കണ്ടെത്താനാകുക. അപ്പോൾ രാഷ്ട്രീയസ്വാതന്ത്ര്യം എന്നാൽ ജനാധിപത്യം എന്നർത്ഥം. പ്രധാനപ്പെട്ട രാഷ്ട്രീയ അവകാശങ്ങളാണ് 1.വോട്ടു ചെയ്യാനുള്ള അവകാശം, 2. സ്ഥാനാർത്ഥിയായി നിൽക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം, 3.പൊതുവായ ഉദ്യോഗമെന്തെങ്കിലും വഹിയ്ക്കാനുള്ള അവകാശം, 4. രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിയ്ക്കാനും, ഗവർണ്മെന്റിനെ വിമർശിയ്ക്കാനുമുള്ള അവകാശം എന്നിവ.

സാമ്പത്തിക സ്വാതന്ത്ര്യം (Economics Liberty)

രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മുന്നോടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നു പറയാറുണ്ട്. പട്ടിണി, വിശപ്പ്, അനാഥാവസ്ഥ എന്നിവ ജനങ്ങളെ തുറിച്ചു നോക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം പൊള്ളയാണ്. അർത്ഥശൂന്യമാണ്. അവശ്യ സാധനങ്ങൾ കിട്ടാതെയും തൊഴിലില്ലാതെയും മനുഷ്യൻ ക്ലേശിയ്ക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം നിരർത്ഥകമായി ഭവിയ്ക്കുന്നു. സാമ്പത്തികസ്വാതന്ത്ര്യം എന്നാൽ സുരക്ഷിതത്വവും ‘അന്നന്നയപ്പം’ കണ്ടെത്താനുള്ള ന്യായമായ സൌകര്യങ്ങളും എന്നാണർത്ഥം. ആവശ്യങ്ങളിൽനിന്നും നാളെയെക്കുറിച്ചുള്ള ഉൽക്കണ്ഠകളിൽനിന്നും ഉള്ള മോചനമാണത്. സ്വതന്ത്ര സമൂഹത്തിന്റെ നട്ടെല്ലാണ് സാമ്പത്തിക സ്വാതന്ത്ര്യം. കുറെപ്പേരുടെ മാത്രം സമൃദ്ധി എന്നതിനു പകരം എല്ലാവർക്കും മതിയാകുന്നത് ഉറപ്പു വരുത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം വയ്ക്കേണ്ടത്.

ദേശീയ സ്വാതന്ത്ര്യം (National Liberty)


ഇനിയാണു നാം നമ്മുടെ വിഷയത്തിലേയ്ക്കു വരുന്നത്`. സ്വാതന്ത്ര്യം എന്നപദം രാഷ്ട്രങ്ങൾക്കുംവ്യക്തികൾക്കും വഴങ്ങും. ഇതുവരെ പറഞ്ഞതു രാഷ്ട്രത്തിലെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയാണെങ്കിൽ ഇവിടെ രാഷ്ട്രത്തിന്റെ തന്നെ സ്വാതന്ത്ര്യത്തെ പറ്റിയാണ് പരാമർശിയ്ക്കുന്നത്. ഒരുവന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരുവൻ കടന്നു കയറുന്നതു പോലെ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരു രാഷ്ട്രം കടന്നുകയറുന്നതും. ആഭ്യന്തരസ്വാതന്ത്ര്യം ഉണ്ടായിരിയ്ക്കുകയും, യാതൊരുവിധ വിദേശ നിയന്ത്രണത്തിനും വിധേയമാകാതിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രം സ്വതന്ത്ര രാഷ്ട്രമാണെന്നു പറയാം.

ജനങ്ങൾ സ്വതന്ത്രരും പരമാധികാരികളുമായിരിയ്കുന്ന, അവർക്ക് അവരുടേതായ ഗവർണ്മെന്റുള്ള രാഷ്ട്രമാണ് സ്വതന്ത്ര രാഷ്ട്രം. ഒരു രാജ്യം പരിപൂർണ്ണ പരമാധികാര പദവി നേടുമ്പോഴാണ് അത് ദേശീയ സ്വാതന്ത്ര്യം ഉള്ളതായിത്തീരുന്നത്. 1947 ആഗസ്റ്റ് 15-നു മുമ്പ് ഇന്ത്യയ്ക്കു ദേശീയസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ഇന്ന് ഇന്ത്യ സ്വതന്ത്രവും പരമാധികാരം ഉള്ളതുമായ രാഷ്ട്രമാണ്. ബാഹ്യ നിയന്ത്രണങ്ങളൊന്നുമില്ലാത്ത പരമാധികാര റിപ്പബ്ലിക്കാണ്. പൌര-രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾക്ക് അടിസ്ഥാനമെന്ന നിലയിൽ ദേശീയസ്വാതന്ത്ര്യത്തിനു വമ്പിച്ച പ്രാധാന്യം ഉണ്ട്.

വിദേശ ഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ മോചനം

നമ്മുടെ രാജ്യം ഇന്ത്യ, നൂറ്റാണ്ടുകളോളം വിദേശ ഭരണത്തിൻ കീഴിലായിരുന്നു. നാം ദേശാഭിമാനപ്രചോദിതരായി ഈ അന്യായത്തിനെതിരെ തിരിഞ്ഞ് സ്വാതന്ത്ര്യം നേടിയെടുക്കാൻ നൂറ്റാണ്ടു നീണ്ടുനിന്ന സമുജ്ജ്വലമായ പോരാട്ടങ്ങൾ വേണ്ടിവന്നു. സ്വാർത്ഥം വെടിഞ്ഞ്, ജീവൻ പണയം വച്ച്, നമ്മുടെ പൂർവ്വികരായ ദേശാഭിമാനികൾ നയിച്ച ഐതിഹാസികമായ പോരാട്ടങ്ങളിൽ എത്രയോപേർക്ക് ജീവൻ ത്യജിയ്ക്കേണ്ടിവന്നു. ആ ത്യാഗങ്ങളുടെ, സഹനങ്ങളുടെ ആകെത്തുകയാണ് ഇന്നു നാം അനുഭവിയ്ക്കുന്ന ദേശീയ സ്വാതന്ത്ര്യം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നാം ഇരന്നു വാങ്ങിയതല്ല. പൊരുതി നേടിയതാണ്. പോരാളികൾ അവരുടെ സ്വന്തം ജീവിതത്തോടു ക്ഷമാപണം ചെയ്തുകൊണ്ടാണ് ജീവിതം തന്നെ പോരാട്ടമാക്കിയത്.

സ്വന്തം നേട്ടത്തേക്കാളുപരി സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ നേട്ടങ്ങൾക്കുവേണ്ടി നിലകൊണ്ട പൂർവ്വികരാണ് നാം ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. സ്വർത്ഥം വെടിയാൻ സന്നദ്ധതയുള്ള മനുഷ്യർ ഓരോ കാലത്തും ഉണ്ടായിരുന്നില്ലെങ്കിൽ ലോകത്തിന്റെ തന്നെ ചരിത്രം ഇങ്ങനെ ആയിക്കുമായിരുന്നോ? എല്ലാവർക്കും വേണ്ടി കുറച്ചാളുകൾ എല്ലാ കാലത്തും തങ്ങളൂടെ സ്വകാര്യ ജീവിതങ്ങളെ തൃണവൽഗ്ഗണിച്ചിട്ടുണ്ട്. മനുഷ്യൻ അണുകുടുംബങ്ങളായി, സ്വാർത്ഥതയുടെ കുടുസു കൊട്ടാരങ്ങളിൽ ഒതുങ്ങുന്ന ഇന്നത്തെ ലോകത്തുനിന്നു നാം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികൾ നമുക്ക് അദ്ഭുതങ്ങളായി മാറുന്നു. ഗാന്ധിജി ഉൾപ്പെടെയുള്ള മഹാരഥന്മാർ നമുക്ക് പുരാണത്തിലെ ഏതോ സങ്കല്പകഥാപാത്രത്തെ പോലെ അവിശ്വസനീയങ്ങളും അദ്ഭുതങ്ങളുമാകുന്നു.

എത്ര അച്ഛനമ്മമാരുടെ പ്രതീക്ഷകളായിരുന്ന മക്കളായിരുന്നു വിദ്യാലയങ്ങൾ വിട്ട് കത്തുന്ന സ്വാതന്ത്ര്യ സമരത്തിലെ അഗ്നിസ്ഫുലിംഗങ്ങളായി മാറി ബ്രിട്ടീഷുകാരന്റെ ബൂട്ടടികളെ വിറപ്പിച്ചത്! ഒരു പക്ഷെ അന്നു 1947 ആഗസ്റ്റിലെ 15-ന്റെ ആ‍ അർദ്ധരാത്രിയിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു മഹാഭാഗ്യം. ഒരു പക്ഷെ ഇന്നായിരുന്നെങ്കിൽ, അന്നു സ്വാതന്ത്ര്യം കിട്ടിയില്ലായിരുന്നുവെങ്കിൽ സ്വാർത്ഥം വെടിഞ്ഞ് രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കുവാൻ പിന്നീട് ആരുണ്ടാകുമായിരുന്നു എന്നു നാം ഒരു വേള ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇന്ന് മക്കളെ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമാക്കാൻ വെമ്പൽ കൊള്ളുന്ന രക്ഷിതാക്കളോ അവർ ശീതീകരിച്ചു വളർത്തുന്ന അവരുടെ മക്കളോ ദേശാഭിമാനത്താൽ പ്രചോദിതരായി സ്വാർത്ഥം വെടിഞ്ഞു സമരത്തിന്റെ തീച്ചൂളയിലേയ്ക്കു കടന്നു വരുമായിരുന്നോ? മരണാസന്നമായി പിടയുന്നസഹജീവിയ്ക്കുനേരെ തിമിരം നടിച്ചു നടന്നു പോകുന്ന ഇന്നത്തെ മനുഷ്യരിൽ എത്രപേർ ഉണ്ടാകുമായിരുന്നു, നമുക്കു സ്വാതന്ത്ര്യം നേടിത്തരുവാൻ? ഒരു പക്ഷെ, 1947 ആഗസ്റ്റു 15-നു നമുക്കു സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കിൽ!

ഇന്ന് നമ്മുടെ പൂർവ്വികർ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും തന്ത്രപൂർവ്വം കവർന്നെടുക്കാനും ആ കവർന്നെടുക്കലിനു പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടു കൂട്ടി കൊടുപ്പൊകാരായി നമ്മുടെ കാവലാളുകൾ തന്നെ സ്വയം മാറുകയും ചെയ്യുമ്പോൾ നിസ്സംഗരായി നോക്കി നിൽക്കുന്ന, കണ്ണുകളെ ബോധപൂർവ്വം പിൻ വലിയ്ക്കുന്ന, ഇന്നിന്റെ നമ്മൾ നാളെ വീണ്ടും കടന്നുവരാവുന്ന പാരതന്ത്ര്യത്തിന്റെ തനിയാവർത്തനങ്ങൾക്ക് ഇന്നേ താളം പിടിയ്ക്കുന്നവരായി മാറുകയാണോ?

ഈയുള്ളവൻ പുനർജന്മത്തിലൊന്നും വിശ്വസിയ്ക്കുന്നില്ല. എന്നാൽ പുനർജന്മം, സ്വർഗ്ഗ-നഗരം ഇതൊക്കെ സത്യമെന്നിരിയ്ക്കട്ടെ; അങ്ങനെയെങ്കിൽ, പുനർജ്ജനിച്ചവർക്കു പരലോകത്തിരുന്നുകൊണ്ടു ഇഹലോകം കാണാമെങ്കിൽ, ഇന്നിന്റെ യഥാർത്ഥ്യങ്ങൾക്കു നേരേ നോക്കി മണ്മറഞ്ഞ നമ്മുടെ സ്വാതന്ത്ര്യ പോരാളികൾ നമ്മോടു ഉറക്കെ വിളിച്ചു പറയുന്നുണ്ടാകണം; അരുതേ! നാം ത്യജിച്ചും സഹിച്ചും നിങ്ങൾക്കു നേടിത്തന്ന നന്മകൾ അടിയറ വയ്ക്കരുതേ എന്ന്! നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞചെയ്യാം നാം നമ്മുടെ പരമാധികാരം സംരക്ഷിയ്ക്കുമെന്ന് !

ഭദ്രൻ തീക്കുനിയുടെ ഒരു കവിത സാന്ദർഭികമായി ഇവിടെ ഒന്നുദ്ധരിച്ചുകൊള്ളട്ടെ;

മതിലുകൾ

പവിത്രൻ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അതെ, സ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിലാണ് നമ്മുടെ പൂർവ്വികർ പൊരുതി നേടിത്തന്ന സ്വാന്ത്ര്യം ഇന്നു നാം അനുഭവിയ്ക്കുന്നത്. ഇനി ഒരുവേള നമ്മുടെ രാജ്യം അസ്വസ്ഥതകളിലേയ്ക്കും, അസ്വാതന്ത്ര്യത്തിലേയ്ക്കും, അപകടങ്ങളിലേയ്ക്കും നീങ്ങിയലും ഈ സ്വാർത്ഥതയ്ക്കുള്ളിൽ അന്ധ-ബധിര-മൂകരായി അഭിനയിച്ച് നാം ഇന്നിന്റെ പൌരന്മാർ- ഒരുപക്ഷെ നാളെയുടേയും പൌരന്മാർ- അടയിരിയ്ക്കും! ഒടുവിൽ നമ്മുടെ സ്വാർത്ഥമായ ലോകത്തിലേയ്ക്ക്, നമ്മുടെ മതിൽക്കെട്ടുകൾ ഭേദിച്ചുകൊണ്ട് നമ്മുടെ സ്വത്തവും, സ്വാതന്ത്ര്യവും കവർന്നെടുക്കാൻ പിടിച്ചെടുക്കുവാൻ പുത്തൻ അധീശ ശക്തികൾ കടന്നു വരുമ്പോൾ നമുക്കുവേണ്ടി ശബ്ദിയ്ക്കുവാൻ ആർക്കാണു ശബ്ദമുണ്ടാ‍യിരിയ്ക്കുക? ഒരു വേള നമ്മുടെ രാജ്യത്തിനുവേണ്ടി നമുക്കൊന്നു സ്വാർത്ഥരാകാതിരിയ്ക്കുക എന്നു നമുക്കു പ്രതിജ്ഞചെയ്യാം; സ്വാതന്ത്ര്യത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ!

നിയന്ത്രിതമാക്കപ്പെടുന്ന സ്വാതന്ത്ര്യം

ഇനി സ്വാതന്ത്ര്യം എന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവിയ്ക്കാ‍ൻ കഴിയുമോയെന്നു നമുക്കൊന്നു പരിശോധിയ്ക്കാം. അപരിമിതമായ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിലോ സമൂഹത്തിലോ ആർക്കും അനുഭവിയ്ക്കുവാൻ കഴിയില്ല.നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം എന്നാൽ അരാജകത്വം എന്നാണ് അർത്ഥം. അതിരൂക്ഷമായ സംഘട്ടനങ്ങളിലേയ്ക്കായിരിയ്ക്കും അതു നയിക്കുക. ഈ സംഘട്ടനങ്ങളിലാകട്ടെ കൈയ്യൂക്കുള്ളവർക്കായിരിയ്ക്കും വിജയം. അപ്പോൾ അത് പ്രാകൃതകാലത്തെന്നോ കായികശേഷി കൂടുതൽ ഉള്ളവൻ കൂട്ടത്തിൽ തലവനാകുമ്പോലുള്ള അനുഭവമായിരിയ്ക്കും.

സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടവിധം അനുഭവിയ്ക്കണമെങ്കിൽ അതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകണം. സമൂഹത്തിന്റെ പൊതു നന്മയ്ക്കായി രാഷ്ട്രം തന്നെ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഒരാളുടെ സ്വാതന്ത്ര്യത്തിന്മേൽ മറ്റൊരാളോ സമൂഹമോ ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ടി വരുന്നതിനു പുറമെ, ഓരൊരൊത്തരും താന്താങ്ങളുടെ സ്വാതന്ത്ര്യങ്ങളെ സ്വയം തന്നെ നിയന്ത്രിയ്ക്കേണ്ടിയും വരും.

നമുക്ക് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ജനിച്ചുവീഴുന്ന നാൾ മുതൽ നാം ചില അസ്വാതന്ത്ര്യങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. വളർന്ന് സാമൂഹവുമായി കൂടുതൽ ഇടപഴകുന്നതിനനുസരിച്ച് പല അസ്വാതന്ത്ര്യങ്ങളും നാം ചോദിച്ചു വാങ്ങുന്നുമുണ്ട്. ജനിച്ചു വീഴുമ്പോൾ മുതൽ നാം അമ്മ, അച്ഛൻ മുതലായ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാകുന്നു.സ്വന്തം വീടും കുടുംബവും ഒരു നിയന്ത്രിത മേഖലയാണ്. ഓരോരോ കുടുംബംങ്ങളിലായിരിയ്ക്കുമല്ലോ ഓരോരുത്തരും ജനിച്ചു വളരുന്നത്.

കുടുംബത്തിന്റെ പൊതുവായ നിലനില്പിനും നന്മയ്ക്കും വേണ്ടിയും ഓരോരുത്തരും കുടുബത്തിന്റെ നിയന്ത്രണങ്ങൾക്ക് സ്വയമേവ വിധേയമാകുന്നു. കുടുംബത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി നമ്മുടെ പല ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും കുടുംബത്തിലെ ഓരോ അംഗങ്ങളും മാറ്റി വയ്ക്കുന്നു. ഈ വിട്ടു വീഴ്ച കുടുംബത്തിന്റെ നന്മയ്ക് അത്യന്താപേക്ഷിതമാണ്.ഇവിടെ ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യത്തെ സ്വയമേവ പരിമിതപ്പെടുത്തുകയാണ്. കുടുംബകാര്യത്തിൽ കുടുംബം എന്നത് വലിയ യൂണിറ്റും ഓരോ കുടുംബാംഗങ്ങളും അതിലെ ചെറിയ യൂണിറ്റുകളും ആണ്. ഇതിൽ കുടുബം എന്ന വലിയ യൂണിറ്റിനാണു കൂടുതൽ പ്രാധാന്യം. അതുകൊണ്ടു കുടുംബത്തിന്റെ മൊത്തം താല്പര്യത്തിനു വേണ്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും അവരുടെ പല സ്വാതന്ത്ര്യവും അനുഭവിയ്ക്കാതെ വിട്ടുവീഴ്ചചെയ്യുന്നു.

ഇനി കുടുംബത്തിൽ നിന്ന് സമൂഹത്തിലേയ്ക്കിറങ്ങുമ്പോഴോ? അവിടെ വീണ്ടും നാം നമ്മുടെ പല സ്വാതന്ത്ര്യങ്ങളെയും അടിയറവയ്കുന്ന ഓട്ടേറെ സന്ദർഭങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിനു ഒരു വിദ്യാർത്ഥിയായി പള്ളിക്കൂടത്തിൽ പോകുമ്പോൾ ആ പള്ളിക്കൂടത്തിന്റെ മൊത്തം താല്പര്യാർത്ഥം ഓരോ കുട്ടികളുടെയും പല അഭിരുചികളും മാറ്റി വയ്ക്കേണ്ടി വരുന്നു.

പൊതുവായ യൂണിഫോം, അച്ചടക്കം, കൃത്യനിഷ്ഠ തുടങ്ങിയ നിയന്ത്രണങ്ങൾ അവിടെയുമുണ്ട്. ഇവിടെയും വ്യക്തി താല്പര്യങ്ങളെക്കാളുപരി സ്കൂളിന്റെ മൊത്തം താല്പര്യങ്ങൾക്കാണു കൂടുതൽ പരിഗണന ലഭിയ്ക്കുക. അതുപോലെ ഒരു തൊഴിൽ സ്വീകരിച്ച് ഒരു തൊഴിൽ സ്ഥാപനത്തിൽ ചെന്നാൽ അവിടെയുമുണ്ട് നിയന്ത്രണങ്ങൾ. ആ തൊഴിൽ സ്ഥാപനത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനുതകുന്ന വിധമുള്ള നിയമാവലികളും പെരുമാറ്റ ചട്ടങ്ങളും അവിടെയുമുണ്ടാകും. അതെല്ലാം പാലിച്ചു കൊള്ളാമെന്നു വാക്കാലോ കൈയ്യൊപ്പാലോ സമ്മതിച്ചു കൊണ്ടാണ് ഒരാൾ ഒരു തൊഴിലിൽ പ്രവേശിയ്ക്കുന്നത്. അവിടെയും ഓരോരുത്തരും സ്വാതന്ത്ര്യത്തിന്റെ ഒരംശം സ്വയമേവ പണയപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതു താല്പര്യത്തിനും സ്വന്തം ജീവ സന്ധാരണത്തിനും വേണ്ടിയാണ് ഇവിടെ വ്യക്തി തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കുന്നത്‌

ഇനി നാം മറ്റേതെങ്കിലും ഒരു സംഘത്തിൽ ചേരുന്നുവെന്നു വിചാരിയ്ക്കുക. ഉദാഹരണത്തിനു ഒരു വായന ശാലയിൽ. അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സാംസ്കരിക സംഘടനയിൽ. അവിടെ ചെന്നു അംഗത്വമെടുക്കുമ്പോൾ ആ സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങളെയും താല്പര്യങ്ങളെയും മുന്നിർത്തിയുള്ള നിയമാവലികളും പെരുമാറ്റചട്ടങ്ങളും ഉണ്ടാകും.അവ ലംഘിച്ചാൽ അതിൽ നിന്നും പുറത്താകും. അതിന്റെ നിമാവലികളും പെരുമാറ്റ ചട്ടങ്ങളും പാലിയ്ക്കുവാൻ അത്തരം കൂട്ടായ്മകളിൽ അംഗമാകുന്ന ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. അപ്പോൾ അവിടെയും ആ ഒരു സംഘടനയ്ക്കുവേണ്ടി അതിൽ അംഗമാകുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ ഒരംശം അടിയറ വയ്ക്കുകയാണ്.

അതുപോലെ ഒരാ‍ളോ കുടുംബമോ ഏതെങ്കിലും ഒരു മതവിശ്വാസം പിന്തുടരുകയണെങ്കിൽ ആ മതത്തിന്റെ തത്വങ്ങളും ബന്ധപ്പെട്ട മത സ്ഥാപനങ്ങളുടെ നിയമാവലികളും പെരുമാറ്റചട്ടങ്ങളും പാലിയ്ക്കുക വഴി അവിടെയും സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ മതവിശ്വാസത്തിനു വേണ്ടി അടിയറ വയ്ക്കുകയാണ്. മത ശാസനകൾക്കും മത സ്ഥാപനങ്ങളുടെ അംഗീകൃത വഴക്കങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മതത്തിൽ നിന്നും നിഷ്കാസിതരായേക്കാം. സാമൂഹ്യ നിയന്ത്രണങ്ങളിൽ മത നിയന്ത്രണങ്ങൾക്കും ഒരു നല്ല പങ്കുണ്ട്.

മതത്തിന്റെ കാര്യത്തിൽ അല്പം അധികം പറയാനുള്ളത് മറ്റു സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മിക്കപ്പോഴും മതങ്ങളാണ്. പ്രത്യേകിച്ചും മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ. അവിടങ്ങളിൽ ചിലപ്പോൾ മതനിയമങ്ങൾ തന്നെ രാഷ്ട്രത്തിന്റെയും നിയമങ്ങൾ ആകുന്നത് ഫലത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കു മേൽ അതിരു കടന്ന നിയന്ത്രണങ്ങൾക്ക് ഇടയാക്കും. ജനാധിപത്യ സംവിധാനം കൂടി ഇല്ലാത്ത സമൂഹങ്ങളാണെങ്കിൽ പിന്നെ സ്വാതന്ത്ര്യം എന്നത് വ്യക്തികൾക്ക് അവിടെ ഒളിച്ചും ഭയന്നും അനുഭവിയ്ക്കേണ്ട ഒന്നായി മാറുന്നു.

ഇനി ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാകുന്നുവെന്നിരിയ്ക്കട്ടെ. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായ ഭരണഘടനയും, നിയമാവലികളും, പെരുമാറ്റച്ചട്ടങ്ങളും, പരിപാടികളും മറ്റും ഉണ്ടാകും. അപ്പോൾ ഏതെങ്കിലും പാർട്ടിയിൽ അംഗ മാകുന്നതോടെ ആ പാർട്ടിയുടെ പൊതുവായ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി അതിലെ അംഗങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ പാർട്ടിയ്ക്കു മുന്നിൽ അടിയറ വയ്ക്കുകയാണ്.

ഒരാൾ ഒരു പാർട്ടിയിൽ ചേരുന്നത് അതിന്റെ നിയമാവലികളും ലക്ഷ്യങ്ങളും മറ്റും അംഗീകരിച്ചുകൊണ്ടാണ്. അവിടെ പാർട്ടി എടുക്കുന്ന ഏതു പൊതുവായ തീരുമാനങ്ങളും അംഗീകരിയ്ക്കുവാൻ ഓരോ പാർട്ടി അംഗങ്ങളും ബാദ്ധ്യസ്ഥരാണ്. ഒരു അംഗത്തിന് ഏതെങ്കിലും കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായം ഉണ്ടെങ്കിലും പാർട്ടിയുടെ അഭിപ്രായവും തീരുമാനവുമാണ് അംഗീകരിയ്ക്കേണ്ടത്. അവിടെ പാർട്ടി താല്പര്യമാണ് വലുത്; വ്യക്തി താല്പര്യമല്ല. അതായത് ഭൂരിപക്ഷാഭിപ്രായം അനുസരിച്ചുള്ള തീരുമാനങ്ങൾ എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്നു സാരം. മറിച്ച് പാർട്ടിയുടെ നിയമാവലികളോ പെരുമാറ്റ ചട്ടങ്ങളോ ഏതെങ്കിലും അംഗം ലംഘിച്ചാൽ ആ അംഗം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടാം. അപ്പോൾ സ്വാതന്ത്ര്യം അവിടെയും പരിമിതപ്പെടുന്നു. അഥവാ ഒരാളുടെ സ്വാതന്ത്ര്യം പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി അയാൾ സ്വയം അടിയറ വയ്ക്കുന്നു.

ഇനി എല്ലാറ്റിലും പ്രധാനമായി ഒന്നുള്ളത് ഏതൊരാളും ജനിയ്ക്കുന്നതും വളരുന്നതും ഏതെങ്കിലും ഒരു രാഷ്ട്രത്തിൽ ആയിരിയ്ക്കുമല്ലോ. അഥവാ ഏതൊരാളും ഏതെങ്കിലും ഒരു രാഷ്ട്രത്തിലെ പൌരത്വം സ്വീകരിച്ചേ മതിയാകൂ.ഓരോ രാഷ്ട്രത്തിനും ലിഖിതവും അലിഖിതവുമായ ഭരണഘടനയും, നിയമങ്ങളും നിയമസംവിധാനങ്ങളും ഉണ്ടാകും. രാഷ്ട്രത്തിന്റെ ഭാഗമായി മാറുന്ന വ്യക്തികൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടി സ്വന്തം താല്പര്യങ്ങൾ പലതും ബലികഴിയ്ക്കേണ്ടി വരും. അങ്ങനെ രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടി നാം ഓരോരുത്തരും നമ്മുടെ പല സ്വാതന്ത്ര്യവും സ്വയം അടിയറ വയ്ക്കുന്നു. അഥവാ രഷ്ട്രം രാഷ്ട്രത്തിന്റെ പൊതു നന്മയ്ക്കായി പൌരന്മാർക്കുമേൽ ചില നിയന്ത്രണങ്ങൾ വയ്ക്കുന്നു. എല്ലാവർക്കുംസ്വാതന്ത്ര്യം ശരിയായ രീതിയിൽ അനുഭവിയ്ക്കുവാൻ ഈ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അന്യായമായ നിയന്ത്രണങ്ങൾ പാടില്ലെന്നു മാത്രം!

അങ്ങനെയങ്ങനെ പല വിധത്തിലും നിയന്ത്രണവിധേയമാക്കപ്പെട്ട് ലഭ്യമാകുന്നതാണു യതാർത്ഥസ്വാതന്ത്ര്യം എന്നു പറയുന്നത്. അതായത് സ്വാതന്ത്ര്യം എന്നാൽ ഏതൊരു രാഷ്ട്രത്തിലും അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായതുമായ ചില നിയന്ത്രണ സംവിധാനങ്ങളോടെ അതിലെ പൌരന്മാർക്കു ലഭ്യമാക്കുന്ന അമൂല്യമായ ഒന്നാണ്. അവ അനുഭവിയ്ക്കുന്നതും പക്വതയോടെ വേണം. നാം ഓരോരുത്തരും അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാകരുത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും ബാധകമാണ്.

ചുരുക്കത്തിൽ സ്വാതന്ത്ര്യം എന്നാൽ എവിടെയും ആർക്കും എന്തും ചെയ്യാം എന്നുള്ളതല്ല; സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഓരോ സമൂഹങ്ങളും രാഷ്ട്രങ്ങളും അടങ്ങുന്ന ആഗോള രാഷ്ട്ര സമൂഹത്തിന്റെ തന്നെയും മൊത്തം താല്പര്യങ്ങളെയും നന്മയെയും മുന്നിർത്തി ഓരോ വ്യക്തികളും രാഷ്ട്രങ്ങളൂം വളരെ പക്വതയോടെ പരസ്പര ബഹുമാനത്തോടേ അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായ ചില നിയന്ത്രണങ്ങളോടെയും സന്തോഷപൂർവ്വം അനുഭവിയ്ക്കേണ്ട ഒന്നാണ്.

Thursday, August 13, 2009

കടം

കടം




കടം

കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
ഉറക്കമേയില്ലെന്നാ‍ലും ഞാൻ കിടന്നെഴുന്നേൽക്കും
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്തനീതികൾ തിമിർത്തുവാഴും വിശാല ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പകുത്ത് കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുഭൂവി
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞിട്ടല്ല
കിനാക്കൾ കാണാൻ പോലുമിന്നെൻ  മനോബലം പോര;
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങുന്നു!

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലമൊരുക്കി നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

Friday, August 7, 2009

മുരളി താരമായിരുന്നില്ല; നടനായിരുന്നു


മുരളി താരമായിരുന്നില്ല; നടനായിരുന്നു





മുരളി ഒരു താരമായിരുന്നില്ല. നടനായിരുന്നു; യഥാർത്ഥ നടൻ.അഭിനയിക്കാൻ കഴിവുണ്ടായിരുന്ന ഒരു നല്ല നടൻ എന്നതിലുപരി, അഭിനയ കലയും സാഹിത്യവും അഭിനയവും ഒക്കെ എന്താണെന്ന്` അറിയാമായിരുന്ന കലാകാരൻ. ഒപ്പം ഒരു നല്ല സാംസ്കാരിക പ്രവർത്തകൻ.സമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്ന ഒരു നല്ല മനുഷ്യൻ.അങ്ങനെ പല വിശേഷണങ്ങളും വേണ്ടിവരും മുരളിയെന്ന വ്യക്തിയെ വിശദീകരിയ്ക്കാൻ.സംഭവിച്ചതു തീരാ നഷ്ടം. ഈ നഷ്ടബോധം മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല. കാരണം ഇനിയും എന്തെല്ലാമോ സംഭാവന ചെയ്യാൻ കഴിയുമായിരുന്നു ഈ അതുല്യ പ്രതിഭയ്ക്ക്‌.

ഞാൻ സ്ഥിരം സിനിമ കാണുന്ന ആളല്ല. കണ്ടവയൊന്നും അങ്ങനെ ഓർത്തു വയ്ക്കാറുമില്ല. ഒരു സിനിമ റിലീസാകുമ്പോൾ തന്നെ പോയി കാണണമെന്ന വാശി കൌമാരകാലത്തു പോലും ഉണ്ടായിരുന്നില്ല. തിയേറ്ററിൽ പോയി കാണുന്നതു തന്നെ അപൂർവ്വം.കഴിവതും സി.ഡി ഇറങ്ങുമ്പോൾ അവ കൊണ്ടുവന്ന് വീട്ടിൽ ഇട്ടു കാണുന്നതാണു ശീലം.അതു കൊണ്ടുതന്നെ മുരളിയുടെ ഒട്ടേറെ ചിത്രങ്ങൾ എനിക്കു കാണാൻ കഴിയാതെ പോയിട്ടുണ്ട്. എങ്കിലും ഞാൻ കുറച്ചേറെ മുരളി ചിത്രങ്ങൾ കണ്ടിട്ടൂണ്ട്. അവയെല്ലാം മുരളിയുടെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു.ഞങ്ങൾ പരിചയക്കാർ അല്ലായിരുന്നെങ്കിലും നേരിൽ കണ്ട സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും വാക്കുകളിലും നിറഞ്ഞുനിന്ന ലാളിത്യം അനുഭവിച്ചറിയാനും സാധിച്ചിട്ടുണ്ട്.എന്തുകൊണ്ടും ഒരു തീരാനഷ്ടമാണ് മുരളിയുടെ അകാല മരണം.

മുരളി നാടകരംഗത്തുനിന്നും സിനിമയിലെത്തിയതാണ്. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ മിക്കവാറും എല്ലാവരും മലയാള സിനിമയ്ക്കു മുതൽക്കൂട്ടായിട്ടുണ്ട്.സിനിമയിൽ അഭിനയിക്കാൻ പ്രാഥമികമായും വേണ്ടതു സൌന്ദര്യമാണെന്ന ഒരു ധാരണ ഇപ്പോഴും നില നിൽക്കുന്നുണ്ട്. പണ്ട്-അല്ല, ഒരുപക്ഷെ ഇന്നും- സിനിമാനടൻ-നടി സൌന്ദര്യത്തിന്റെ പ്രതീകങ്ങളായാണു കണക്കാക്കപ്പെടാറുള്ളത്. മുഖ സൌന്ദര്യവും ശരീര സൌന്ദര്യവും ഉണ്ടാകണം എന്നതു മാത്രം പോരാ, മുഖം ഫോട്ടോജെനിക്കും ആയിരിയ്ക്കണം എന്നതത്രേ ചിലരുടെ മതം.അത്യന്താധുനികവും അനന്തസാദ്ധ്യതകൾ ഉള്ളതുമായ ക്യാമറകളും മറ്റു എണ്ണമറ്റ സാങ്കേതിക വിദ്യകളും ഉള്ളപ്പോഴും മുഖവും ശരീരവും മൊത്തമായും ഫോട്ടോജെനിക്ക് ആയിരിയ്ക്കണം അത്രേ! ഫോട്ടോജെനിക്ക് മോന്തകളൂം അല്ലാത്ത മോന്തകളും ഉണ്ടത്രേ! ഇവിടെ ഇതു പറയാൻ ഉള്ള കാരണം ഇങ്ങനെയുള്ള ചില വികലമായ ധാരണകൾ വച്ചുപുലർത്തുമ്പോൾ തന്നെയാണ് മുഖകാന്തിയും ദേഹകാന്തിയും മറ്റും ഈ പറയുന്നതുപോലൊന്നും ഇല്ലാത്തവർ സിനിമാരംഗത്ത് എത്തുകയും അരങ്ങു വാഴുകയും ചെയ്തിട്ടുള്ളത്.

പണ്ടും ഈ അലിഖിത നിയമം നിലനിന്നിരുന്നു. ഒരു സത്യൻ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം മലയാള സിനിമ അടക്കി വാണൊരു കാലമുണ്ടായിരുന്നുവെങ്കിലും അതു പോലെ നിറം മങ്ങിയവർക്കൊന്നും സിനിമാ‍ഭിനയം എന്നതു സ്വപനം കാണാൻ പാടില്ലായിരുന്നു. തിലകനും, മുരളിയും, ശ്രീനിവാസനും, സലിം രാജും, കലാഭവൻ മണിയും, തുടങ്ങി എത്രയോ പേർ ഈ പറയുന്നമാതിരിയുള്ള മുഖകാന്തിയൊന്നും ഇല്ലെങ്കിലും മലയാള സിനിമാ ലോകത്തു മായ്ക്കാനാകാത്ത മുദ്രകൾ പതിപ്പിച്ചിരിയ്ക്കുന്നു.എന്നാലും കറുത്തവരോ മുഖത്തു ചെറിയ പാടുകളൊ ഉള്ളവരൊന്നും അഭിനയത്തെക്കുറിച്ചു ചിന്തിക്കരുതെന്നു തന്നെ അലിഖിത നിയമം.തമിഴകത്തെ രജനീകാന്തും ഒരു കറുത്തമുത്താണ്. ഇന്ത്യൻ സിനിമയറിഞ്ഞ ഓമ്പുരിയുടെ മുഖത്തു നിറയെ വസൂരിക്കലകൾ ആയിരുന്നു. എന്നാലും സിനിമാനടൻ എന്നാൽ വെളുത്തു തുടുത്ത് ഇരിയ്ക്കണമെന്ന പഴഞ്ചൻ മിഥ്യാധാരണയ്ക്കു മാറ്റമില്ല.സൌന്ദര്യമുള്ളവർക്കേ കഥയും ജീവിതവും ഉള്ളൂ എന്നുണ്ടോ? കഥാപാത്രത്തിനു യോജിയ്ക്കുന്ന ചില ശാരീരിക സവിശേഷതകൾ ചില സിനിമകൾക്കു ആവശ്യമായി വരാം. എന്നാൽ എല്ലാവരും ഒരുപോലെ സൌന്ദര്യം തുളുമ്പുന്നവർ ആയിരിയ്ക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല.

അഭിനയവും ശരീരസൌന്ദര്യവുമായി ബന്ധമില്ലെന്നു തെളിയിച്ച അതുല്യനായ ഒരു നടൻ ആയിരുന്നു, അന്തരിച്ച മുരളി. സാധാരണ ഒരു സിനിമാനടനു ഉണ്ടായിരിയ്ക്കണമെന്നു തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടൂള്ള ഒരു മുഖമൊന്നുമായിരുന്നില്ല മുരളിയുടേത്.മുഖത്തു വെട്ടുകൊണ്ട പാടുമായിട്ടാണ് അദ്ദേഹം സിനിമയിലേയ്ക്കു വരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ പഞ്ചാഗ്നി എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിലെ ശ്രദ്ധേയമായ ആവേഷം ഭാവിയിലെ ഒരു നല്ല നടനെക്കുറിച്ച് ഏറെ പ്രതീക്ഷകൾ നൽകി. ആ പ്രതീക്ഷകൾ ഒന്നും അസ്ഥാനത്തായില്ല. അദ്ദേഹത്തിന്റെ അഭിനയ മികവു പിന്നെ ഞാൻ തിരിച്ചറിഞ്ഞത് അമരം എന്ന ചിത്രത്തിലാണ്. മമ്മൂട്ടിയുമായി അതിൽ മുരളി മത്സരിച്ചഭിനയിക്കുകയായിരുന്നു എന്നു തോന്നിയിരുന്നു. അമരത്തിൽ മമ്മൂട്ടിയായിരുന്നോ മുരളി ആയിരുന്നോ നല്ല അഭിനയം എന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ കഴിവുകളെ ഒട്ടും കുറച്ചു കാണാതെ തന്നെ പറയട്ടേ ശരിയ്ക്കും അതിൽ മുരളിയാണു മികച്ചു നിന്നത്. പിന്നെയും എത്രയോ ചിത്രങ്ങളിൽ മുരളി തകർത്ത് അഭിനയിച്ചു. ആധാരം മികച്ച മറ്റൊരുദാഹരണം. ലാത്സലാമിലെ മന്ത്രിയെ അങ്ങനങ്ങു മറക്കാൻ സാധിയ്ക്കുമോ? നെയ്ത്തുകാരൻ സമീപകാല അനുഭവം.വില്ലനോ നായകനോ എന്നതല്ല ഒരു നടനെ സംബന്ധിച്ച് പ്രധാനമായിട്ടുള്ളത് എന്നു മുരളി തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചു.അപ്രധാനമായ കഥാപാത്രങ്ങളെപ്പോലും ശ്രദ്ധേയമാക്കുവാൻ മുരളിയിലെ നടനു കഴിഞ്ഞിരുന്നു.

മരണം ഒരു യാഥാർഥ്യമാണ്. ഈ വില്ലനെ ആർക്കും തടയാനാവില്ല. ഇത്തരം തീരാ നഷ്ടങ്ങളും നഷ്ടബോധങ്ങളും സൃഷ്ടിയ്ക്കുവാനായി അവൻ നമുക്കെല്ലാവർക്കുമൊപ്പമുണ്ട്. അവൻ തന്നെ എപ്പോഴും വിജയി. ജീവൻ തുടിയ്ക്കുന്ന ഒത്തിരി കഥാപാത്രങ്ങളെ യാഥാർഥ്യമാക്കിയ മുരളിയുടെ മുന്നിൽ ഹേ, മരണമേ നീ അത്രയങ്ങു വിജയിച്ചിട്ടില്ല. അദ്ദേഹം ജനഹൃദയങ്ങളിൽനിന്നു മാഞ്ഞു പോകുവാൻ ഇനിയെത്ര മുരളിമാർ വന്നു പോകണം.അദ്ദേഹം ജീവിപ്പിച്ച കഥാപാത്രങ്ങൾക്കു മരണമില്ലാത്തിടത്തോളം മുരളിയ്ക്കും മരണമില്ല. പക്ഷെ, നമ്മുടെ ദു:ഖം താൻ മരിച്ചിട്ടും ജീവിയ്ക്കുന്നു എന്ന കാര്യം കഥാശേഷനായ ഈ അതുല്യ പ്രതിഭ അറിയില്ലല്ലോ എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് ഈ കുറിപ്പ് തൽകാ‍ലംഅവസാനിപ്പിയ്ക്കുന്നു.

Saturday, August 1, 2009

ഒരുമയുടെ ഓർക്കുട്ട്

ഓർക്കൂട്ടിനെക്കുറിച്ച് കോറിയിട്ട ഏതാനും വരികൾ കവിതയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.


ഒരുമയുടെ ഓർക്കുട്ട്


ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിയ്ക്കാം
ഓർക്കൂട്ടുകാരാണു നമ്മളെങ്കിൽ
ഒട്ടു മനസ്താപമോടെയിരുന്നാലും
ഓർക്കൂട്ടിലെത്തുമ്പോളതുതാനേ മാറും

ഒരുവിരൽത്തുമ്പിൻ മൃദുസ്പർശനത്തിൽ
ഓരോരോ സൌഹൃദം പൂവിടുന്നു
ഒന്നാണു നമ്മളെന്നോർത്തുകൊണ്ടെല്ലാരും
ഓമനിച്ചല്ലോ വളർത്തുന്നു സ്നേഹം!

ഒരുമതൻ പെരുമയിൽ മേഘം വിതാനിച്ച്
ഓരോരോ കൈക്കുമ്പിൾ മലർ വാരി വിതറുന്നു;
ഒരുതുള്ളിപ്പലതുള്ളി സ്നേഹത്തിൻ പെരുമഴയിൽ
ഓർക്കൂട്ടുകാർ നമ്മൾ ഒരുമിച്ചു നനയുന്നു!

ഓർക്കാതെയെങ്കിലും ഓർക്കുട്ടിലെത്തിയാൽ
ഒരുപാടുനേരം അവിടിരിയ്ക്കും
ഒരുകൂട്ടമെപ്പോഴും അവിടെയുള്ളപ്പോൾ
ഓടിത്തിരക്കിട്ടു പോകുവതെങ്ങനെ?

ഒരുനേരമെങ്കിലും ഓർക്കൂട്ടിലെത്തുവാൻ
ഓരോ ദിവസവും ആശിച്ചുപോകുന്നു
ഒരുപക്ഷെ ആരാനും വന്നെങ്കിലോ
ഒരു ചങ്ങാതിയാകാൻ ക്ഷണിച്ചെങ്കിലോ

ഒരു സന്ദേശമെങ്കിലും കാണാതിരിയ്കില്ല
ഒരുവേളയെങ്ങനെ നോക്കാതിരിയ്ക്കുവാൻ?
ഒന്നിനും മറുപടി നൽകാതിരിയ്ക്കാനും
ഒക്കുമോ നമ്മളങ്ങൊത്തുപോയില്ലെ?

ഒരുമിച്ചു ചേരുവാൻ ഈയൊരു വിസ്മയം
ഒരുക്കി നാമേവർക്കും ദാനമായ് നൽകിയ
ഒരുനല്ല ചങ്ങാതി ഗൂഗിളിനേകുന്നു
ഓരായിരം നന്ദിവാക്കുകൾ നമ്മൾ!

Monday, July 20, 2009

ഉന്മാദ വാര്‍ത്താ സൃഷ്ടികള്‍

ഉന്മാദ വാര്‍ത്താ സൃഷ്ടികള്‍

ഒരു വാര്‍ത്ത നല്‍കുമ്പോള്‍ ആയത് എവിടെ സംഭവിച്ചു, എപ്പോള്‍ സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ആര്‍ക്ക്-അഥവാ-എന്തിന് അഥവാ ആര്‍ക്കൊക്കെ അഥവാ എന്തിനൊക്കെ സംഭവിച്ചു,സംഭവിച്ചതായിട്ടുള്ളതിന് പരിണിത ഫലം എന്തെങ്കിലുമുണ്ടെങ്കില്‍ അതെന്താണ് അഥവാ എന്തൊക്കെയാണ്, ആര്‍ക്കാണ്,അഥവാ ആര്‍ക്കൊക്കെയാണ് തുടങ്ങി ആ വാര്‍ത്തയുടെ ഉപഭോക്താവിന്റെ അതായത്‌, വായനക്കാരന്റെ മനസ്സില്‍ ഉണ്ടാകാവുന്ന ഏതു ചോദ്യത്തിനും ഉള്ള ഉത്തരം ഉള്‍ക്കൊള്ളുന്നതായിരിയ്ക്കണം ഒരു വാര്‍ത്ത.ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ഇങ്ങനെയാണു പഠിപ്പിയ്ക്കാറുള്ളതെന്നത്രേ കേട്ടു കേള്‍വി!

അതുകൊണ്ടാണ് ഒരു ചരമക്കോളം വാര്‍ത്തയില്‍ പോലും മരണപ്പെട്ട ആളിന്റെ പേര്,ആ ആളിന്റെ അച്ഛന്റെയോ, അമ്മയുടെയോ, ഭര്‍ത്താവിന്റെയോ ബന്ധമുള്ള മറ്റാരുടെയെങ്കിലുമോ പേര്, വീട്ടുപേര്, സ്ഥലം, തീയതി, മരണകാരണം, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ഫോട്ടോ കിട്ടുന്നെങ്കില്‍ അത്‌ ഒക്കെ നല്‍കുന്നത്‌. അതായത് കിട്ടാവുന്ന വിവരങ്ങളുടെ പരമാവധി സംക്ഷിപ്തം വാര്‍ത്തകളുടെ വിശ്വാസ്യതയെ വളര്‍ത്തുന്നു. ഒരു വിവാഹ വാര്‍ത്തനല്‍കുമ്പോഴും അപകടങ്ങളോ, മറ്റെന്തെങ്കിലും പ്രോഗ്രാമുകളുടെ വിവരമോ വാര്‍ത്തകളായി നല്‍കുമ്പോഴും ഒക്കെ ഇങ്ങനെ മതിയായ വിവരങ്ങള്‍ നല്‍കാറുണ്ട്‌.

അല്ലാതെ മതിയായ തെളിവുകളും വിശദീകരണങ്ങളും ഇല്ലാതെ നല്‍കുന്ന വാര്‍ത്തകള്‍ അത്‌ എഴുതുന്നവന്റെ അഥവാ എഴുതുന്നവരുടെ മനോവ്യാപാരങ്ങളുടെ കേവലം ബഹിര്‍സ്ഫുണങ്ങള്‍ മാത്രമായിരിയ്ക്കും അത്‌.അത് ഭക്ഷിയ്ക്കുന്നവനില്‍ അതായതു വായിക്കുന്നവനില്‍ പലതരത്തുലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കും. ചിലര്‍ അതിനെ തള്ളിക്കളയും. ചിലരില്‍ കാലക്രമേണ അത് ഒരു ലഹരിയായും പിന്നീട്‌ ഉന്മാദമായും പടര്‍ന്നു കയറും. പിന്നീട് തങ്കളെ ഉന്മത്തമാക്കുന്ന ഈ ‘വാര്‍ത്താമയക്കി’ ഇല്ലാതെ ഒരു ദിവസം പോലും അവനു ജീവിയ്ക്കുവാനാകില്ല.മലയാളികളായ വാര്‍ത്താന്വേഷികള്‍ക്ക് (വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരല്ല, വായനക്കാരാണ് വാര്‍ത്താന്വേഷികള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിയ്ക്കുന്നത്‌)സമീപകാലത്ത് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ആവര്‍ത്തിച്ച് ചാലിച്ചു കിട്ടുന്ന ഈ ഉന്മാദമാണ്.

എന്തുകൊണ്ടെന്നാല്‍ അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ വാര്‍ത്തകളുടെ ലേബലൊട്ടിച്ച് പടച്ചുകൊണ്ടിരിയ്ക്കുന്നതില്‍ ഭൂരിഭാഗവും, നോക്കൂ;

....... എന്നാണ് അറിയാന്‍ കഴിയുന്നത്,

........അങ്ങനെ സംഭവിയ്ക്കാനാണു സാധ്യത,

........ഇങ്ങനെ സംഭവിയ്കാനാണു സാധ്യത ( ഇതു കണ്ടു വായനക്കാരന്‍ ജിജ്ഞാസുവാകുന്നു. പിന്നെ അതിന്റെ ഉന്മാദത്തിലാകുന്നു),

........അങ്ങനെയാണു പറഞ്ഞുകേള്‍ക്കുന്നത്,

.........എന്നാണ് അറിയാന്‍ കഴിയുന്നത്,
.........എന്നാണു നിഗമനം,

......അങ്ങനെ സംഭവിച്ചാല്‍ അദ്ഭുതമില്ല, (അങ്ങനെ സംഭവിച്ചില്ലെങ്കിലും അദ്ഭുതമില്ലെന്ന് ജനം മനസ്സിലാക്കാന്‍ സമയത്ത് മറ്റൊരു നുണ വന്നിരിയ്ക്കും),

.......വൃത്തങ്ങള്‍ നല്‍കുന്ന സൂചന,

.......ധാരണയായിട്ടുള്ളതായി മനസ്സിലാക്കുന്നു

..... ......അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതാരമായിരിയ്ക്കും(പിന്നീട് ഒന്നും സംഭവിച്ചില്ലെങ്കിലും ഒന്നും വരാനില്ല)


ഈ തരത്തിലാണ് അടുത്തകാലത്തായി വാര്‍ത്തകളുടെ സ്വഭാവം. അതായത് വീട്ടിലിരുന്നു കൊണ്ടുതന്നെ ആര്‍ക്കും വാര്‍ത്താലേഖകനാകാം. അല്പം ഭാവന വേണം എന്നുമാത്രം.

ചുരുക്കത്തില്‍ വാര്‍ത്തകള്‍ മനുഷ്യനെ മയക്കുന്ന കറുപ്പുകളാണെന്നതത്രേ സമകാലിക അനുഭവ സാക്ഷ്യം!

Saturday, July 18, 2009

യുക്തിവാദികളെ അവരുടെ വഴിയ്ക്കും വിടുക !

ഈ പോസ്റ്റിന്റെ ചുരുക്കവും അതു ഇതുതന്നെ; “യുക്തിവാദികളെ അവരുടെ വഴിയ്ക്കും വിടുക!“

മത-ദൈവ വിശ്വാസം, യുക്തിവാദം, നിരീശ്വരവാദം എന്നിവയുമായി ബന്ധപ്പെടുത്തി ഒരു ചെറു കുറിപ്പ് എഴുതുകയാണ് ഇവിടെ. എന്റെ ഒരു ബ്ലോഗിൽ എത്തിയ കമന്റാണ് ഈ പോസ്റ്റ് എഴുതാനുള്ള പ്രേരണ.ആ കമന്റിനെ പറ്റിയൊന്നുമിവിടെ പറയുന്നില്ല.

മതത്തിലോ ദൈവത്തിലോ വിശ്വസിക്കാത്തവരെ ഒറ്റപ്പെടുത്തുന്ന ഒരു സമൂഹ്യ പച്ഛാത്തലത്തിൽ അല്ല ഞാൻ ജനിച്ചു വളർന്നത്. ഏതെങ്കിലും മത ദൈവാദി വിശ്വാസങ്ങൾക്ക് ഒരു വിധ തടസങ്ങളും ഉണ്ടാക്കാത്ത സഹിഷ്ണുതാബോധമുള്ള ഒരു സമൂഹവുമാണ് എനിയ്ക്കുചുറ്റിലും ഇതുവരെയും ഉണ്ടായിട്ടുള്ളത്. അത് എന്റെ ജീവിതത്തെ സ്വാധീനിയ്ക്കുകയും ചെയ്തിട്ടുണ്ട്. ദൈവം ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം നിരർത്ഥകവും അനാവശ്യവും ആണെന്നാണ് എന്റെ വിശ്വാസം. കാരണം ഈ ശാസ്ത്രയുഗത്തിൽ അത്തരം അന്വേഷണം യുക്തിസഹജമല്ല. ഉത്തരം കിട്ടാത്ത ചോദ്യവുമായി ചെന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറ്റുവാങ്ങി സായൂജ്യം അടയുന്നതെന്തിന്?

യഥാർഥ മത- ദൈവ വിശ്വാസികളായ സധാരണ മനുഷ്യർ ഏറെ നിഷ്കളങ്കരാണെന്നു മനസ്സിലാക്കിയിട്ടുള്ള ഒരാളും ആണു ഞാൻ. മതത്തിന്റെ പേരിൽ നടക്കുന്ന തിന്മകൾക്ക് ഈ നിഷ്കളങ്ക വിശ്വാസികൾ ഒരിയ്ക്കലും ഉത്തരവാദികൾ അല്ല. അതുകൊണ്ടുതന്നെ അവർക്ക് എന്റെ വീട്ടിൽ എന്റെ മുറിയിൽ പ്രാർത്ഥനാസൌകര്യം ഒരുക്കുന്നതിൽപോലും എനിയ്ക്ക് ഒരു മടിയും ഇല്ല.അവർ ഏതു മതത്തെ പിൻപറ്റുന്നവർ ആണെങ്കിലും.

മുസൽമാന്റെ വീട്ടിൽനിന്ന് കെട്ടും കെട്ടി മലയ്ക്കു പോകുന്ന ഹിന്ദു സുഹൃത്തുക്കളെ ഞാൻ എത്രയോ കണ്ടിരിയ്ക്കുന്നു. അതുപോലെ അമ്പലകമ്മിറ്റികളിൽ ഭാരവാഹികൾ ആകുന്ന എത്രയോ മുസ്ലീങ്ങൾ! ഒരു ബഹുമത സമൂഹത്തിൽ ഇതൊന്നും ഒരു അദ്ഭുതമേ അല്ല.ക്രിസ്ത്യാനികൾ വളരെയൊന്നും ഇല്ലാത്ത എന്റെ നാട്ടിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്നു ക്രിസ്തുമസ് കരോൾ നടത്തുന്നതിനും ഈയുള്ളവൻ സാക്ഷിയായിട്ടുണ്ട്. അന്യമതങ്ങളോടുള്ള ഈ ആദരവ് ഒരിയ്ക്കലും സ്വന്തം വിശ്വാസത്തിനു പോറൽ ഏല്പിയ്ക്കില്ല.

മതവിശ്വാസികൾ യുക്തിവാദിസംഘം സമ്മേളനത്തിന്റെ സ്വാഗയ്തസംഘം ഭാരവാഹികളും, പ്രാസംഗികരും ഒക്കെ ആകുന്നതും സധാരണ സംഭവങ്ങൾ മാത്രമാണ്. യുക്തിവാദിസംഘം യോഗത്തിൽ പ്രസംഗിയ്ക്കാൻ വന്ന വിശ്വാസിയായ ഒരാൾ നിഷ്കളങ്കമായി ഈ നിരീശ്വരവാദികൾക്കു സൽബുദ്ധി കൊടുക്കണമേയെന്നു ഈശ്വരനോടു പ്രാർത്ഥിച്ചതിനും ഈയുള്ളവൻ സാക്ഷിയായിട്ടുണ്ട്. ആ മനുഷ്യന്റെ നിഷ്കളങ്കത കൌതുകത്തോടെ കേട്ടീരുന്ന യുക്തിവാദികൾ അയാളൊടു ഒരു നീരസവും കാണിച്ചില്ല. അതാണ് സഹിഷ്ണുത, സ്നേഹം, പരസ്പര ബഹുമാനം എന്നൊക്കെ പറയുന്നത്. ഉത്സവനടത്തിപ്പുകാരായ യുക്തിവാദികളെയും ഞാൻ കണ്ടിട്ടൂണ്ട്. ഒരു ബഹുമത സമൂഹത്തിൽ ഇങ്ങനെയൊക്കെ അല്ലാതെ നാം എങ്ങനെയാണു അഡ്ജസ്റ്റു ചെയ്തു ജീവിയ്ക്കേണ്ടത്?

ഇനി വിശ്വാസത്തെപറ്റി അല്പം; ദൈവത്തിലും ജാതിയിലും മതത്തിലുംമറ്റും വിശ്വസിയ്ക്കുന്നവരെയാണ് ഇവിടെ പൊതുവെ വിശ്വാസികൾ എന്നു വിളിയ്ക്കുന്നത്. ദൈവ-ജാതി-മതങ്ങളിൽ വിശ്വസിക്കാത്തവർ അവിശ്വാസികൾ എന്നും വിശേഷിപ്പിയ്ക്കപ്പെടുന്നു. എന്നാൽ ദൈവം ഉണ്ട് എന്നത് ഒരു വിശ്വാസം; എന്നാൽ ദൈവം ഇല്ല എന്നതു മറ്റൊരു വിശ്വാസം. രണ്ടും വിശ്വാസമാണ്. ഒന്ന് ഇല്ല എന്ന വിശ്വാസം. മറ്റൊന്ന് ഉണ്ട്` എന്ന വിശ്വാസം. ഇതിൽ ഒരു കൂട്ടരെ അവിശ്വാസികൾ എന്നു വിളിയ്ക്കുന്നതിലെ യുക്തിയെന്ത്?

ശാസ്ത്രം സത്യമാണ്. തെറ്റിയാൽ തിരുത്താൻ തയ്യാറുമാണു ശാസ്ത്രം. ശാസ്ത്രത്തിൽ വിശ്വസിയ്ക്കുന്നതാണു ശരിയായ വിശ്വാസം. ഇവിടെ ശാസ്ത്രത്തോടു അചഞ്ചലമായ വിശ്വാസം പുലർത്തുന്നവരാണ് ശരിയ്ക്കും നിരീശ്വരവാദികളായി തീരുന്നത്. അവരെ അവിശ്വാസികൾ എന്ന പദം കൊണ്ടു വിശേഷിപ്പിയ്ക്കുന്നതു നീതിയല്ല. മറിച്ച് ദൈവവിശ്വാസികളെ അവിശ്വാസികൾ എന്നു വിളിയ്ക്കണമെന്ന തീവ്ര നിലപാടൊന്നും എനിയ്ക്കില്ല. എങ്കിലും പറഞ്ഞെന്നേയുള്ളു. ആളുകൾ അവരുടെ മനോനിലയനുസരിച്ച് വിശ്വസിയ്ക്കുകയോ വിശ്വസിയ്ക്കാതിരിയ്ക്കുകയോ ഒക്കെ ചെയ്യട്ടെ.

അതുപോലെ യുക്തി എന്ന പദം യുക്തിവാദികളുടെ കുത്തകയുമല്ല. യുക്തിപൂർവ്വം ചിന്തിയ്ക്കുന്നവർ യുക്തിവാദികൾ മാത്രമല്ല. യുക്തിവാദി ആല്ലാത്തവരിലും യുക്തിബോധം ഉള്ളവരൊക്കെ ഉണ്ട്. യുക്തിവാദികൾ ചിന്തിയ്ക്കുന്നതും പ്രവർത്തിയ്ക്കുന്നതും എല്ലാം യുക്തിയ്ക്കു നിരക്കുന്ന കാര്യങ്ങൾ മാത്രം ആകണം എന്നും ഇല്ല.അയുക്തികമായ പ്രവൃത്തികൾ എത്രയോ യുക്തിവാദികൾ ചെയ്യുന്നു! യുക്തിപൂർവ്വമായ പ്രവൃത്തികൾ യുക്തിവാദികൾ അല്ലാത്തവരും ചെയ്യുന്നുണ്ട്. പിന്നെ തിരിച്ചറിയപ്പെടാൻ വേണ്ടി വിശ്വാസി, അവിശ്വാസി, യുക്തിവാദി എന്നൊക്കെ പറയുന്നു എന്നേയുള്ളു

ഏതെങ്കിലും മത ദൈവവിശ്വാസികളെ സദാ തെറിയും പറഞ്ഞു നടക്കുന്ന വരട്ടുയുക്തിവാദിയൊന്നുമല്ല ഈയുള്ളവൻ. മതാചാരങ്ങളെ പിൻപറ്റിയും ദൈവത്തിൽ വിശ്വസിച്ചും ഒക്കെ വ്യക്തിജീവിതം ക്രമപ്പെടുത്തുന്നവർ എല്ലാ വിഢ്ഢികളാണെന്നോ, കൊള്ളരുതാത്തവരാണെന്നോ ഒന്നും ഞാൻ വിശ്വസിയ്ക്കുന്നവനും അല്ല. അതേസമയം ഒരാൾ ഇതിലൊന്നും വിശ്വസിയ്ക്കാതെ യുക്തിവാദിസംഘം പ്രവർത്തനവുമായി നടക്കുന്നത് ഒരു കുറ്റമായോ കുറവായോ ആയി കരുതുന്നുമില്ല. വിശേഷിച്ചും ഇന്ത്യയിൽ നിരീശരവാദത്തിനോ നിർമ്മതത്തത്തിനോ നിയമപരമായോ ഭരണഘടനാപരമായോ വിലക്കുകളും ഇല്ല.

വേദഗ്രന്ധങ്ങൾ സമൃദ്ധങ്ങൾ തന്നെ. അതുകൊണ്ടു് അവ വിമർശനങ്ങൾക്കതീതമോ തിരുത്തപ്പെട്ടു കൂടാത്തതോ ആണെന്നു കരുതാൻ ആകില്ല. എ.ടി. കോവൂരിന്റേയും ഇടമറുകിന്റേയും മറ്റും പുസ്തകങ്ങൾ വിലകല്പിച്ചുകൂടാത്തവയും അല്ല. അറിവ് പകരുന്നതെന്തും സ്വീകാരിക്കാവുന്നതു തന്നെ. ബഹുഭൂരിപക്ഷം വിശ്വസിയ്ക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു കാര്യം സത്യവും, ഭൂരിപക്ഷം അംഗീകരിയ്ക്കാത്തതുകൊണ്ട് ഒരു കാര്യം അസത്യവും ആകണമെന്നില്ല. സമൂഹത്തിൽ ന്യൂനപക്ഷമാണെന്നു കരുതി യുക്തിവാദ ചിന്തകളെ അവമതിയ്ക്കുന്നത് മര്യാദയുമല്ല. ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ വിശ്വസിയ്ക്കുന്നതുകൊണ്ട് പല ഭൌതിക ലാഭങ്ങളും ഉണ്ടാകും എന്നതു ശരിതന്നെ. ജാതി-മത-ദൈവാദികളിൽ വിശ്വസിയ്ക്കാതിരിയ്ക്കുന്നതുകൊണ്ട് ഭൌതികമായി നഷ്ടങ്ങളേ ഉള്ളൂ. ആ നഷ്ടങ്ങൾ സഹിയ്ക്കാൻ തയ്യാറുള്ളവരെ അവരുടെ വഴിയ്ക്കു വിടുക.

വിശ്വാസവും അവിശ്വാസവും തമ്മിൽ ഒരിയ്ക്കലും പൊരുത്തപ്പെട്ടു പോകില്ല. പരസ്പരം തിരിച്ചറിഞ്ഞ് അംഗീകരിച്ചും ആദരിച്ചും മുന്നോട്ടു പോവുകയേ തരമുള്ളു. അതാണ്- അതായിരിയ്ക്കണം ജനാധിപത്യത്തിലെ ജീവിത ക്രമം. ജാതിമതങ്ങളിലോ ദൈവങ്ങളിലോ വിശ്വസിയ്ക്കാത്തവരെ മുഴുവൻ വിശ്വസിപ്പിച്ചേ അടങ്ങൂ എന്നുള്ള വാശി ആവശ്യമില്ലാത്തതാണ്. അതുപോലെ വിശ്വാസികളെല്ലാം ഒരു സുപ്രഭാതത്തിൽ അതെല്ലാം ഉപേക്ഷിച്ച് യുക്തിവാദി ആയിക്കൊള്ളണമെന്നും ആഗ്രഹിയ്ക്കരുത്. ഒരു വിശ്വാസത്തെ അല്ലെങ്കിൽ അവിശ്വാസത്തെ മറ്റൊന്ന് കീഴ്പെടുത്തി ഇല്ലാതാക്കും എന്ന പേടിയിൽ നിന്നാണ് പ്രകോപനങ്ങൾ ഉണ്ടാകുന്നത്. അത്തരം പ്രകോപനങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്.

അതിജീവിയ്ക്കാൻ കഴിയുന്ന ഏതു തത്വ ശാസ്ത്രവും നിലനിൽക്കും; മനുഷ്യനു എന്തെങ്കിലും പ്രയോജനം ചെയ്യുന്നവയാണെങ്കിൽ. ഗുണങ്ങളും ദോഷങ്ങളും ഏതൊരു തത്വശാസ്ത്രത്തിനും -അതു മതമായാലും, മറ്റെന്താണെങ്കിലും- ഉണ്ടാകും. അതിന്റെ ഗുണവശങ്ങൾ കണക്കിലെടുക്കുകയും ദോഷവശങ്ങളെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട് സൌകര്യ പൂർവ്വം ഏതെങ്കിലും ഒരു വിശ്വാസത്തെ പിൻപറ്റുകയാകും നല്ല്ലൊരു പങ്ക് ആളുകളും ചെയ്യുക. മതവിശ്വാസികൾ ആ വിശ്വാസം നില നിൽക്കെ തന്നെ അതിന്റെ വിമർശകരാവുകയും, യുക്തിവാദികളും നിരീശ്വരവാദികളും ആയിട്ടുള്ളവർ അവരുടെ വിശ്വാസങ്ങൾക്കുള്ളിൽനിന്നുകൊണ്ട് അവയുടെതന്നെ വിമർശകരാവുകയും ചെയ്യുന്നതും അതുകൊണ്ടാണ്.

ഇവിടെ നമുക്കു കാണാൻ കഴിയുന്നത്, ഏതെങ്കിലും മതവിശ്വാസത്തെയോ ദൈവവിശ്വാസത്തെയോ പിൻപറ്റാതിരിയ്ക്കുന്നത് എന്തോ അപകടമാണെന്ന മട്ടാണു മിക്കവാറും വിശ്വാസികൾക്ക്. എന്നാൽ യുക്തിവാദികൾ ആകട്ടെ മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും ഒരു കുറ്റമായിട്ടല്ല അതിന്റെ നിരർത്ഥകത ശാസ്ത്രത്തിന്റെയും, തങ്ങളുടെ അറിവിന്റെയും ചിന്തയുടെയും പിൻബലത്തിൽ ചൂണ്ടിക്കാണിയ്ക്കുകയാണ് ചെയ്യുക.മറിച്ച് മതം ഇല്ലാതാകണമെന്ന് അവർ ആഗ്രഹിയ്ക്കുന്നത്, മതം സമൂഹത്തെ തെറ്റായി സ്വാധീനിയ്ക്കുകയും, മനുഷ്യനെ വേർതിരിയ്ക്കുകയും, പലപ്പോഴും സംഘർഷങ്ങൾക്ക് അത് നിദാനമാവുകയും ചെയ്യുന്നു എന്നതു കൊണ്ടാണ്.

മനുഷ്യന്റെ എല്ലാവിധ സ്വാതന്ത്ര്യത്തിനും, ജീവിയ്ക്കാനുള്ള അവകാശത്തിനും സമാധാനത്തിനും സ്വൈരജീവിതത്തിനും തടസമില്ലാത്ത ഒന്നിനെയും തുടച്ചു നീക്കണമെന്ന് ആരും ആഗ്രഹിക്കുകയില്ല. അതിപ്പോൾ ദൈവശാസ്ത്രമായാലും, മതവിശ്വാസമായാലും, യുക്തിവാദമായാലും, കമ്മ്യൂണിസം ആയാലും. മനുഷ്യജീവിതത്തിനും, പുരോഗതിയ്ക്കും ഭീഷണി സൃഷ്ടിച്ചാൽ അത് എതിർക്കപ്പെടുന്നതു സ്വാഭാവികമാണ്. ഇവിടെ മതങ്ങൾ എതിർക്കപ്പെടുന്നതിനു കാരണം അവ മതങ്ങൾ ആയതുകൊണ്ടല്ല, മൊത്തം മനുഷ്യ സമൂഹത്തിന് അത് ചരിത്രത്തിൽ പലപ്പോഴും പ്രയാസങ്ങൾ ഉണ്ടാക്കിട്ടുണ്ട് എന്നതിന്റെ അനുഭവ സാക്ഷ്യങ്ങളും ഇന്നും മതത്തിന്റെ പേരിൽ നടക്കുന്ന അന്യായങ്ങളും അക്രമങ്ങളുമാണ് മതങ്ങൾ ചോദ്യം ചെയ്യപ്പെടുവാൻ കാരണം. മതങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് മതത്തിനെതിരായ സിദ്ധാന്തങ്ങളൊന്നും ചോദ്യം ചെയ്യപ്പെട്ടു കൂടാത്തവയാണ് എന്നും അർത്ഥമില്ല.

മതങ്ങൾ മാത്രം തെറ്റും അതിനു വിപരീതമായിട്ടുള്ളതെല്ലാം ശരിയുമാണ് എന്നു കരുതുന്നതും ശരിയല്ല. മതങ്ങൾക്കുള്ളിലും കുറെ ശരികളുണ്ട്. എന്നാൽ മതങ്ങളിൽ കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് ആ മതത്തിന്റെ സാരാംശത്തിന്റെ കുഴപ്പമല്ല. അവ ഉണ്ടായതും പരിണമിച്ചതുമായ സ്ഥലകാലങ്ങളും, ഓരോ കാലത്തും അവ കൈകാര്യം ചെയ്ത മനുഷ്യരും ഒക്കെ മതങ്ങളുടെ മേന്മകളേയും കോട്ടങ്ങളെയും സ്വാധീനിച്ചിരിയ്ക്കും. മതങ്ങൾ എല്ലാം ദൈവവുമായി കൂട്ടിച്ചേർക്കപ്പെട്ടു വായിക്കുകയാൽ അവ കുറ്റങ്ങൾക്കും വിമർശനങ്ങൾക്കുമതീതമാണെന്നും കരുതിക്കൂട. ഓരോ മതത്തിനുള്ളിലും വിശ്വാസങ്ങളേയും ആചാരങ്ങളെയും സംബന്ധിച്ച് വ്യത്യസ്ഥ ധാരകൾ നില നിൽക്കുന്നു എന്നതു തന്നെ മതങ്ങളും മത തത്വങ്ങളും മത ശാസനകളും ചോദ്യം ചെയ്യപ്പെട്ടുകൂടാത്തവയും തിരുത്തിക്കൂടാത്തവയുമാണെന്ന ധാരണയെ പൊളിയ്ക്കുന്നുണ്ട്.

ഒരു കാര്യം കൂടി പറഞ്ഞ് ഞാൻ തൽകാലം ഈ പോസ്റ്റു ചുരുക്കാം. ഇവിടെ വിശ്വാസങ്ങൾ തലമുറകളിൽനിന്നും തലമുറകളിലേയ്ക്ക് അടിച്ചേല്പിയ്ക്കപ്പെടുന്ന ഒന്നാണ്. ജനിയ്ക്കുന്ന കുടുംബത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കൊച്ചിലേ പിൻപറ്റി ശീലിയ്ക്കുന്നതാണ്. അതുമായി കാലക്രമേണ പൊരുത്തപ്പെടുന്നു. മറിച്ചുള്ള ചിന്തകൾ സൌകര്യപൂർവ്വം ഒഴിവാക്കുന്നു. പഠനങ്ങളിലൂടെയും, താരതമ്യങ്ങളിലൂടെയും അവയിൽനിന്നും ഉരുത്തുരിയുന്ന ചിന്തകളിലൂടെയും ഒരോരുത്തരിലും സ്വയം പാകപ്പെട്ടു വരേണ്ടതാണ് സ്വന്തം വിശ്വാസങ്ങൾ.

ഇവിടെ ഹിന്ദു കുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാരണം കൊണ്ടു ഹിന്ദുവായും, മുസ്ലീം കുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാര്യം കൊണ്ടു മുസ്ലീമായും, ക്രിസ്ത്യൻ കുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാര്യം കൊണ്ട് ക്രിസ്ത്യാനിയായും, യുക്തിവാദികുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാര്യം കൊണ്ട് യുക്തിവാദിയായും മാറാൻ നിർബന്ധിതരാകുന്നു. പഠനങ്ങളിലൂടെയും സ്വതന്ത്രമായ ചിന്തകളിലൂടെയും ആർജ്ജിയ്ക്കുന്ന വിശ്വാസങ്ങൾക്ക് അനുസൃതമായ സ്വജീവിതക്രമീകരണങ്ങൾക്ക് ഇവിടെ അവസരമില്ല. ഇത് ജനാധിപത്യ ആശയങ്ങൾക്കു നിരക്കുന്നതുമല്ല. ഒരു വീട്ടിൽ തന്നെ വ്യത്യസ്ഥ രാഷ്ട്രീയ- മത വിശ്വാസങ്ങൾ ഉള്ളവർ ഒരുമിച്ചു ജീവിയ്ക്കുന്ന ഒരു സാഹചര്യം സംജാതമാകണം.

പക്ഷെ ഇവിടെ ലോകം മുഴുവൻ ക്രിസ്തു മത വിശ്വാസം മാത്രം ഉള്ള അവസ്ഥ കൊണ്ടുവരുവാൻ കൃസ്ത്യാനികളും, ലോകം മുഴുവൻ ഇസ്ലാം മതവിശ്വാസം മാത്രം കൊണ്ടുവരുവാൻ മുസ്ലീങ്ങളും, ഇന്ത്യയിലും പിന്നെ ലോകമാകെയും ഹിന്ദുമതം മാത്രം കൊണ്ടു വരാൻ ഹിന്ദുക്കളും, ലോകം മുഴുവൻ കമ്മ്യൂണിസം മാത്രം കൊണ്ടുവരുവാൻ കമ്മ്യൂണിസ്റ്റുകളും, ലോകം മുഴുവൻ യുക്തിവാദികളെ കൊണ്ടു നിറയ്ക്കാൻ യുക്തിവാദികളും ആഗ്രഹിച്ച് അരയും തലയും മുറുക്കി രംഗത്തിറങ്ങിയാൽ പിന്നെ സ്വൈരജീവിതം എവിടെ? ഇവയിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടാത്ത ആരുമില്ലല്ലോ ലോകത്ത്!

Saturday, July 4, 2009

പത്താം ക്ലാസ്സിലെ പൊതു പരീക്ഷ നിറുത്തലാക്കുമ്പോൾ..............

പത്താം ക്ലാസ്സിലെ പൊതു പരീക്ഷ നിറുത്തലാക്കുമ്പോൾ..............


മുൻകുറിപ്പായി, എഴുതിയ പോസ്റ്റിന്റെ ചുരുക്കം

  • പത്താം ക്ലാസ്സ് പരീക്ഷ നിറുത്തലാക്കുമ്പോൾ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടുവയ്ക്കാതെ ഈ പരിഷ്കാരം നടപ്പിലാക്കും എന്നു പ്രഖ്യാപിയ്ക്കുന്നതു ജനഹിതത്തിനു നിരക്കുന്നതല്ല.

  • പത്താം ക്ലാസ്സ് കഴിയുന്ന എല്ലാകുട്ടികൾക്കും പ്ലുസ്- വണ്ണിനു പ്രവേശനം ഉറപ്പാക്കിയിട്ടു വേണം പരീക്ഷ നിറുത്തലാക്കാൻ

  • ഗ്രേഡിംഗ് സമ്പ്രദായത്തേയും പാഠ്യപദ്ധതി സമീപനങ്ങളെയും അന്ധമായി എതിർക്കുന്നില്ല.

  • കുട്ടികളിൽ സാമൂഹ്യ ബോധം ഉണർത്തിയ്ക്കുന്ന പാഠസന്ദർഭങ്ങൾ പലവിഷയങ്ങളിലും ഉണ്ടെന്നത് അംഗീകരിയ്ക്കുന്നു.

  • എന്നാൽ അവ്യക്തവും സങ്കീർണ്ണങ്ങളുമായ പാഠഭാഗങ്ങളും, പുസ്തകങ്ങളുടെ അനാവശ്യമായ വലിപ്പവും അംഗീകരിയ്ക്കുന്നില്ല. ഇവ മാറണം.

  • കുട്ടികൾക്ക് താങ്ങാൻ കഴിയാത്തവയും പ്രയോജന രഹിതവുമായ പഠനപ്രവർത്തനങ്ങൾ ഒഴിവാക്കണം.

  • ചോദ്യങ്ങൾ തേടിയല്ല ഉത്തരങ്ങൾ തേടിയാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിൽ കാര്യമാത്ര പ്രസക്തമായ മാറ്ററുകൾ ഉണ്ടാകണം.

  • ചോദ്യങ്ങൾക്ക് ഉത്തരവും ഉത്തരങ്ങൾക്ക് ചോദ്യവും കിട്ടുന്നതായിരിയ്ക്കണം പാഠ ഭാഗങ്ങൾ.

  • ഡിഗ്രി സെമസ്റ്റർ സമ്പ്രദായം അനാവശ്യം.

അറിഞ്ഞപ്പോൾ തോന്നിയത് കുത്തിക്കുറിയ്ക്കുകയാണ് ഇവിടെ;

സംസ്ഥാന സർക്കാർ പത്താം ക്ലാസ് പരീക്ഷ നിറുത്തലാക്കാൻ പോകുന്നുവെന്നുള്ള സൂചനകളാണ് കേട്ടുകൊണ്ടീരുന്നത്. ഇപ്പോഴിതാ കേന്ദ്രം തന്നെ പത്താം ക്ലാസ് പരീക്ഷ നിറുത്തലാക്കാൻ പോകുന്നു. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗം ആയതിനാൽ ഇനിയും പത്താം ക്ലാസ്സിൽ നിലവിലുള്ളതുപോലെ ഒരു പൊതു പരീക്ഷയോ സർടിഫിക്കറ്റോ ആവശ്യമില്ലെന്നു പറയുന്നു. പക്ഷെ ഈ പരീക്ഷ നിറുത്തലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. അതേപറ്റിയൊന്നും ആലോചിയ്ക്കാതെ നടത്തിയിട്ടുള്ള പ്രഖ്യാപനം ഉൽക്കണ്ഠാകുലമാണ്. പത്താം തരം കഴിയുമ്പോൾ എല്ലാ കുട്ടികളെയും പ്ലസ്-വണ്ണിനു പ്രവേശിപ്പിയ്ക്കുവാൻ നിലവിലുള്ള സാഹചര്യത്തിൽ കഴിയുമോ? ഗ്രേഡിംഗ് സിസ്റ്റെവും നല്ലതുതന്നെ.

പരിഷ്കാരത്തെ എതിർത്ത് മൂരാച്ചിയെന്ന ദുഷ്പേര് വരുത്തുവാൻ ആഗ്രഹിയ്ക്കുന്നില്ല. പക്ഷെ ഒരു ചോദ്യം; പത്താം ക്ലാസ്സിൽ പരീക്ഷ നടത്താതെ ഏതു മാനദണ്ഡത്തിലാണ് കുട്ടികൾക്കു പ്ലുസ്- വൺ പ്രവേശനം നൽകുന്നത്? സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ കോംബിനേഷനുകളാണ് ഓരോ സ്കൂളുകളിലും ഉള്ളത്. ഇവയിൽ ഓരോന്നിനും കുട്ടികളുടെ താല്പര്യമനുസരിച്ച് എങ്ങനെ പ്രവേശനം നൽകും? പത്തു കഴിയുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുവാൻ നിലവിൽ സീറ്റുകളുടെ പരിമിതിയുണ്ട്. എല്ലാ സ്കൂളുകളിലും പ്ലുസ്-ടൂ ഇല്ല താനും. ഇതെങ്ങനെ പരിഹരിയ്ക്കും? ഇങ്ങനെ നിരവധി പ്രശ്നങ്ങൾ പത്താം തരം പരീക്ഷ നിറുത്തലാക്കുന്നതോടെ പിന്നാലെ വരും. ഇതൊന്നും ശ്രദ്ധിയ്ക്കാതെ നടത്തിയ പ്രഖ്യാപനം പ്രഖ്യാപിയ്ക്കാൻ വേണ്ടി ചുമ്മാ നടത്തിയ ഒരു പ്രഖ്യാപനമായിരിയ്ക്കുമെന്നു തൽക്കാലം സമാധാനിയ്ക്കാം.

പക്ഷെ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ നിലവിലിരിയ്ക്കുന്നതിന്റെ പോരായ്മകൾ എന്താണെന്നു ശരിയ്ക്കും വ്യക്തമാക്കേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം ഏതു മേഖലയിലും വേണം. അതു വിദ്യാഭ്യാസമേഖലയിലും വേണം. എന്നാൽ ഇവിടെ പത്താം ക്ലാസ്സ് പരീക്ഷ നിറുത്തുന്നതിനു കാരണമായി പറയുന്നതിൽ ഒന്ന് കുട്ടികളുടെ പഠനഭാരത്തെ കുറിച്ചാണ്. അത് ശരിതന്നെ. രക്ഷകർത്താക്കളൂടെ മാനസിക സംഘർഷവും കണക്കിലെടുത്തിട്ടുണ്ടത്രേ. വിദ്യാഭ്യാസം, അതിന്റെ ആവശ്യകത, വിദ്യാഭ്യാസത്തിന്റെ ഫലമായി ലഭിയ്ക്കാനൊടയുള്ള തൊഴിലുകൾ മുതലായവ സംബന്ധിച്ച് നിലവിലിരിയ്ക്കുന്ന തെറ്റിദ്ധാരണകളാണ് കുട്ടികളിലും രക്ഷകർത്താക്കളിലും മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിയ്ക്കുന്നത്. അനാവശ്യമായി സൃഷ്ടിയ്ക്കപ്പെടുന്ന അവസരങ്ങളുടെ ദൌർലഭ്യമാണ് മറ്റൊരു പ്രശ്നം. അതേപറ്റി ഇപ്പോൾ വിശദീകരിയ്ക്കുന്നില്ല.

പഠനമല്ല ഇന്നത്തെ കുട്ടികൾ ചുമക്കുന്ന ഏറ്റവും വലിയ ഭാരം. പുസ്തകങ്ങളും തട്ടുമുട്ടു സാധനങ്ങളും അടങ്ങുന്ന ഭാണ്ഠമാണ്. പുസ്തകങ്ങളുടെ വലിപ്പവും ഒരു പ്രധാന പ്രശ്നം തന്നെ. എന്നാൽ പുസ്തകങ്ങളുടെ ഉള്ളിൽ കാര്യമായി എന്തെങ്കിലും ഉണ്ടോ? അതുമില്ല. കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല അതു തയ്യാറാക്കിയവർക്കു പോലും മനസിലാകാത്ത കുറെ ശിഥിലമായ എഴുത്തുകുത്തുകൾ. പിന്നെ കുറെ ഭ്രാന്തൻ ചോദ്യങ്ങൾ. ഉത്തരം ധര്യമുണ്ടെങ്കിൽ കണ്ടു പിടിച്ചോളൂ എന്ന ചില വെല്ലു വിളികളും. ഇപ്പോഴത്തെ പാഠപുസ്തകങ്ങൾ ഏതെങ്കിലും സൈക്യാർടിസ്റ്റുകൾ എടുത്തു ചുമ്മാ ഒന്നു നിവർത്തി നോക്കിയാൽ അതിലെ പാഠഭാഗങ്ങൾ തയ്യാറാക്കിയ മാനസികരോഗികളെ ആ ഡൊക്ടർമാർ തന്നെ തിരക്കിച്ചെന്നു പിടിച്ചുകെട്ടീ ഭ്രാന്താശുപത്രിയിൽ എത്തിയ്ക്കും.

എന്നാൽ ചില വിഷയങ്ങളിൽ സാമൂഹ്യ ബോധം ഉൾക്കൊണ്ടും സഹജീവീയ സ്നേഹം ഉൾക്കൊണ്ടും വളരാൻ കുട്ടികളെ സഹായിക്കുന്ന പാഠഭാഗങ്ങൾ ഉണ്ട്. (അത്തരത്തിൽ ഒന്നയിരുന്നല്ലോ മതമില്ലാത്തജീവൻ. പക്ഷെ അതു് തല്പരകക്ഷികൾ പ്രശ്നമാക്കി എടുത്തു കളയിച്ചില്ലേ?) പാഠ്യപദ്ധതിയുടെ ലക്ഷ്യം സമീപനം ഇവയൊക്കെ ഏറ്റവും നല്ലതുതന്നെ. പക്ഷെ പ്രതിപാദനരീതിയാണ് പ്രശ്നം. ഒന്നും മനപാഠം പഠിച്ചു പോകരുതെന്ന വാശിയും നന്നല്ല. ഓരോരുത്തരുടേയും ജീവിതം തന്നെ മുൻ തലമുറയുടെ അനുകരണമാണ്. കാണാപാഠം പഠിയ്ക്കേണ്ട പ്രായത്തിൽ കുറച്ചൊക്കെ കാണാതെ പഠിയ്ക്കുക തന്നെ വേണം. നമ്മളൊക്കെ പണ്ടു കാണാതെ പഠിച്ച കവിതകൾ ഇന്നും ചുണ്ടിൽ ഇടയ്ക്കിടെ തത്തിക്കളിയ്ക്കും. കൂടുതലും മനസിലാക്കിത്തന്നെ പഠിയ്ക്കണം. പക്ഷെ കാണാതെ യാതൊന്നും പഠിച്ചു പോകരുതെന്ന് ഒരു വിലക്കെന്തിന്?

അശ്ലീലം പറയുകയാണെന്നു കരുതരുത്. രാകേഷ് സ്കൂളിലേയ്ക്കു നടക്കുകയായിരുന്നു. വഴിയിൽ രണ്ടുപേർ വഴക്കുകൂടുന്നു. അതിൽ ഒരാൾ ദേഷ്യം മൂത്ത് മറ്റേയാളെ വസ്ത്രം ഉരിഞ്ഞു കാണിച്ചു. ഇതിൽ നിന്നും നിങ്ങൾക്ക് എന്തു മനസ്സിലായി. ആ വഴക്കാളികൾ തമ്മിൽ പറഞ്ഞത് ഏതു തരം തെറിയായിരിയ്ക്കും? ആ തെറികളുടെ അർത്ഥം നിങ്ങൾക്ക് അറിഞ്ഞുകൂടെങ്കിൽ വീട്ടീൽ ചെന്ന് അപ്പൂപ്പനോടു ചോദിയ്ക്കൂ. ഈ സംഭവം കണ്ട രാകേഷ് വീട്ടിൽ ചെന്ന് തന്റെ മാതാപിതാക്കളോട് എന്തായിരിയ്ക്കും പറഞ്ഞിരിയ്ക്കുക? നിങ്ങളുടെ തെറി പുസ്തകത്തിൽ എഴുതുക. ഈ സംഭവം ഒരു പത്ര റിപ്പോർട്ടാക്കുക. നിങ്ങളുടെ വീട്ടിൽ ഇത്തരം വഴക്കുകൾ നടക്കാറുണ്ടോ? ഏതൊക്കെ തെറികളാണ് നിങ്ങളുടെ വീട്ടിൽ സാധാരണ പറയുക? സംശയങ്ങൾ അദ്ധ്യാപകരുമായി ചർച്ച ചെയ്യുക. നാളെ വരുമ്പോൾ പത്തു പൂരപ്പാട്ടുകൾ എഴുതിക്കൊണ്ടു വരിക.

ഇത്തരത്തിൽ ചിലതാണ് പാഠപുസ്തകങ്ങളിൽ എഴുതി വച്ചിരിയ്ക്കുന്നത്. ഒന്നും വ്യക്തമായി എഴുതില്ല. എല്ലാം ചോദ്യങ്ങളും പദപ്രശ്നങ്ങളും ആണ്. മിക്കതിന്റെയും ഉത്തരങ്ങൾ സ്കൂളിലെ അദ്ധ്യാപകർക്കും അറിയില്ല. അദ്ധ്യാപകർക്ക് അറിഞ്ഞുകൂടാത്തതെല്ലാം പ്രോജെക്റ്റും അസെയിന്മെന്റുമായി കൊടുക്കും. കുട്ടികൾ അതുംകൊണ്ട് ഓടെടാ ഓട്ടം. ട്യൂട്ടോറികളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് അവിടുത്തെ അദ്ധ്യാപകർ ഒക്കെ ശരിയാക്കികൊടുക്കും. ട്യൂട്ടോറിയിൽ പോകാത്തവർ അവിടെ പോകുന്നവരിൽ നിന്നും കണ്ടെഴുതും.

സ്വന്തം ശേഷി വർദ്ധിപ്പിയ്ക്കാനെന്ന പേരിൽ സ്കൂളിൽ നിന്നും കൊടുക്കുന്ന ഭാരിച്ച ഇത്തരം വർക്കുകൾ മിക്കതും കോപ്പിയടിയാണ്. ചിലത് രക്ഷിതാക്കളോ മറ്റു മുതിർന്നവർ ആരെങ്കിലുമോ ചെയ്തുകൊടുക്കും. ചിലത് ട്യൂട്ടോറിയലുകാർ ചെയ്തുകൊടുക്കും. വല്ല വരപ്പോ മറ്റോ ആണെങ്കിൽ കൂലിയ്ക്കു ചെയ്യിപ്പിയ്ക്കുന്ന പതിവും ഉണ്ട്. (നമ്മുടെ ബി എഡു കാരെയും റ്റി.റ്റി.സിക്കാരെയും മറ്റും പോലെ. കൂലിയ്ക്കെഴുതിച്ചും വരപ്പിച്ചും കോപ്പിയടിച്ചും കാണിച്ച് മാർക്കു വാങ്ങി വരുന്നവരാണല്ലോ നമ്മുടെ സ്കൂൾ അദ്ധ്യാപകർ നല്ലൊരു പങ്കും. അവരുടെ കഴിവുകളെ കുറച്ചു കാണുകയല്ല. ഒരു സത്യം ഇടയ്ക്കു പറഞ്ഞുവെന്നു മാത്രം.) ഇങ്ങനെ ചില കുഴപ്പങ്ങൾ നമ്മുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ട്. ചോദ്യങ്ങൾ തേടിയല്ല ഉത്തരങ്ങൾ തേടിയാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിൽ കാര്യമാത്ര പ്രസക്തമായ മാറ്ററുകൾ ഉണ്ടാകണം

അല്ലെങ്കിൽ നോക്കൂ പണ്ടത്തെ കയ്യിലൊതുങ്ങുന്ന പുസ്തകങ്ങൾക്ക് എന്തായിരുന്നു കുഴപ്പം? അതൊക്കെ പഠിച്ചു തന്നെ ഇന്നത്തെ ഉന്നതസ്ഥാനീയർ എല്ലാം അവിടെയൊക്കെ എത്തിയത്. അതുകൊണ്ട് പഴയ പാഠ്യപദ്ധതിയ്ക്ക് പറയത്തക്ക കുഴപ്പമൊന്നുമുണ്ടായിട്ടല്ല; പക്ഷെ കാലം മാറുമ്പോൾ നാം മാറിയേ പറ്റൂ. മാറ്റങ്ങൾ അനിവാര്യം തന്നെ എന്നതിൽ തർക്കിയ്ക്കുന്നില്ല. പരീക്ഷയുടെ കാര്യം തന്നെ എടുക്കൂ.പണ്ടു പക്ഷെ തോല്പിയ്ക്കാൻ വേണ്ടി പരീക്ഷ നടത്തിപ്പോന്നു. ഇപ്പോൾ ജയിപ്പിയ്ക്കാനും. എല്ലാവരെയും വിജയിപ്പിയ്ക്കുന്നത് നല്ലതുതന്നെ. ഗ്രേഡിംഗ് സിസ്റ്റവും നല്ലതുതന്നെ. എല്ലാ കുട്ടികൾക്കും അവരുടെ ഗ്രേഡ് നൽകാം. പക്ഷെ ഡി പ്ലുസിൽ താഴെ ഒരു ഗ്രേഡിന്റെ ആവശ്യമില്ല.

പത്തുവർഷം പഠിയ്ക്കുന്ന കുട്ടികൾ അക്ഷരം അറിയില്ലെങ്കിൽ പോലും എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടാകും. കുറെ അനുഭവങ്ങൾ ഉൾപ്പെടെ. അതൊക്കെ വച്ച് എല്ലാവർക്കും പ്രമോഷൻ നൽകുക. ആരെയും തോല്പിയ്ക്കേണ്ട കാര്യമില്ല. വെറുതെ എന്തിനു പരാജിതരെ സൃഷ്ടിയ്ക്കുന്നു? ഒരു പരാജിതന്റേയും വിജയിയുടേയും മനോനിലയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. പരാജിതൻ ആത്മവിശ്വാസം നഷ്ടപ്പെട്ട് മറ്റൊരു മാനസികാവസ്ഥയിൽ എത്തും . അതുകൊണ്ടുതന്നെ ഒരുവിധം എല്ലാവർക്കും ജയിക്കാൻ സാധിയ്ക്കുന്ന ഇന്നത്തെ ഗ്രേഡിംഗ് സംവിധാനത്തിലുള്ള പരീക്ഷാ രീതിയ്ക്ക് ഈയുള്ളവൻ എതിരല്ല. കുറച്ചുപേരെ ജയിപ്പിയ്ക്കാനും അതിലേറെ പേരെ തോല്പിയ്ക്കാനുമായി പരീക്ഷ നടത്തേണ്ടതില്ല. എല്ലാവരെയും വിജയിപ്പിയ്ക്കുവാൻ വേണ്ടി പരീക്ഷ നടത്തുക. അതിൽ പലമാനദണ്ഡങ്ങളും കണക്കാക്കി ഓരോരുത്തർക്കും അർഹമായ ഗ്രേഡുകൾ നൽകുക. പ്രോജെക്റ്റും അസൈമെന്റും പാട്ടപറക്കലും തുടങ്ങി സാറന്മാരുടെ ജോലി എളുപ്പമാക്കുന്ന ചില ഉഡായിപ്പു പരിപാടികൾ നിറുത്തണമെന്നുമാത്രം

അതുപോലെ ജയിക്കുന്നവർക്കെല്ലാം പ്ലുസ്-ടുവിനു സ്കൂളുകളിൽ പഠിയ്ക്കാൻ അവസരവും നൽകണം. എന്തിനാണ് മന:പൂർവ്വം ദൌർലഭ്യങ്ങൾ സൃഷ്ടികക്കുന്നത്? കുറെ കുട്ടികളെ നിരാശരാക്കുന്നത്? അഡ്മിഷൻ കുറച്ചുപേർക്കു കിട്ടുക. കുറച്ചു പേർക്കു കിട്ടാതിരിയ്ക്കുക. അതിനും മാത്രം വലിയ കോഴ്സൊന്നുമല്ലല്ലോ ഈ പ്ലസ് ടു! മാർക്കുകുറഞ്ഞത് സയൻസ് ഗ്രൂപ്പ് എടുത്തു പഠിയ്ക്കാനുള്ള അയോഗ്യതയാക്കുന്നതും ശരിയല്ല. അതുകാരണം മാനവിക വിഷയങ്ങൾ മണ്ടന്മാരുടെ ഗ്രൂപ്പെന്ന ഒരു ധാരണ പൊതുവെ ഉണ്ട്. പ്ലുസ്-ടുവിനു വിഷയ ഗ്രൂപ്പുകൾ ചുരുക്കുകയും കുറച്ചൊക്കെ ഏകീകരിയ്ക്കുകയും ചെയ്യേണ്ടതാണ്. പത്താം തരം കഴിയുമ്പോൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയഗ്രൂപ്പ് അഭിരുചിയ്ക്കനുസരിച്ച് എടുത്തു പഠിയ്ക്കുവാനുള്ള സാഹചര്യം സൃഷ്ടിയ്ക്കപ്പെടണം. കിട്ടുന്ന സ്കൂളീൽ കിട്ടുന്ന ഗ്രൂപ്പ് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും എടുത്ത് പഠിയ്ക്കുവാൻ നിർബന്ധിതരാകുകയാണ് ഇന്നും കുട്ടികൾ. ഈ സ്ഥിതി മാ‍റണം.

ഞാൻ പറഞ്ഞുതുടങ്ങിയത് ഇതല്ല. പത്താം ക്ലാസ്സിലെ പരീക്ഷ നിറുത്തുന്നതിനെക്കുറിച്ചാണ്. സംഗതി കുഴപ്പമില്ല. പക്ഷെ പത്താം ക്ലാസ്സ് കഴിയുന്ന എല്ലാകുട്ടികൾക്കും പ്ലുസ്- വണ്ണിനു പ്രവേശനം ഉറപ്പാക്കിയിട്ടു വേണം ഇതു ചെയ്യാൻ. മാത്രവുമല്ല ഹയർ സെക്കണ്ടറിയുടെ വിഷയ കോമ്പിനേഷനുകൾ എണ്ണം കുറച്ച് ഏകീകരിയ്ക്കണം. ഗ്രൂപ്പുതിരിവുകൾ ഇല്ലാതാക്കിയാലും കുഴപ്പമില്ല. സിലബസ് ലഘൂകരിച്ച് സയൻസും സാമൂഹ്യശാസ്ത്രവും കണക്കും എല്ലാം എല്ലാ കുട്ടികളും ആവശ്യത്തിനു പഠിയ്ക്കട്ടെ. (പക്ഷെ അങ്ങനെയൊക്കെ ചെയ്യുമ്പോൾ ഓരോ വിഷയം എടുത്ത് പഠിച്ച് പ്ലുസ്-ടു അദ്ധ്യാപകരാകാൻ കാത്തു നിൽക്കുന്ന സെറ്റുകാരുടെയും നെറ്റുകാരുടെയും ഒക്കെ കാര്യം എങ്ങനെ? ഇതും ഒക്കെ പ്രശ്നമാണ്.)

പരീക്ഷകൾ അഗ്നിപരീക്ഷകൾ ആകരുതെന്നതു ശരിതന്നെ. പക്ഷെ പരീക്ഷകളേ വേണ്ട എന്ന തീവ്രവാദവും ഹിതകരമല്ല. പഠിയ്ക്കാനുള്ള ഉത്സാഹത്തിന് ഒരു പ്രചോദാനം വേണ്ടേ? അതിനു പിന്നെ പരീക്ഷകൾ അല്ലാതെ നല്ലതായിട്ടു പകരം മറ്റെന്തു മാർഗ്ഗം? യഥാർത്ഥത്തിൽ നേരത്തെ നിലനിന്നിരുന്നതും, ഇപ്പോൾ പുതിയ പാഠ്യപദ്ധതി സംവിധാനങ്ങളിൽ നടത്തുന്നതുമായ പരീക്ഷാ സമ്പ്രദായങ്ങൾക്കു രണ്ടിനും ഓരോന്നിന്റേതായ പോരായ്മകൾ ഉണ്ട്. ഇപ്പോഴത്തേതും പണ്ടത്തേതും അല്ലാത്ത ഒരു പരീക്ഷാരീതി നമുക്കു പരീക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇത്തരം കാര്യങ്ങളെപ്പറ്റിയൊന്നും ചിന്തിയ്ക്കാതെ ചാടികയറി പ്രഖ്യാപനങ്ങൾ നടത്തുന്നത് ഇവിടെ പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനങ്ങളാണു ജീവിച്ചിരിയ്ക്കുന്നത് എന്ന ധാരണയോ തെറ്റിദ്ധാരണയോ കൊണ്ടാകാം. ഏതായാലും പത്തിലും പ്ലുസ്-ടുവിലും കൂടി ഇപ്പോഴത്തെ മാതിരി പൊതു പരീക്ഷ നടത്തേണ്ട ആവശ്യമില്ല എന്നതു വേണമെങ്കിൽ സമ്മതിയ്ക്കാം. പൊതു പരീക്ഷ പ്ലുസ്-ടുവിൽ മതി. പത്തിൽ വച്ച് പഠനം നിർത്താൻ ആഗ്രഹിയ്ക്കുന്നവർക്ക് വേണമെങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അവർക്കു പിന്നീട് എപ്പോഴെങ്കിലും പ്ലുസ്-ടു ഉൾപ്പെടെ പഠിയ്ക്കാൻ പറ്റുന്ന നിലയിൽ.

അതായത് പത്താം തരത്തിൽ ഒരു മാനദണ്ഡ ഗ്രേഡു എല്ലാ‍വർക്കും നൽകുന്ന തരത്തിൽ ലളിതമായ പരീക്ഷ നടത്താവുന്നതാണ്. പത്താം ക്ലാസ്സു കഴിഞ്ഞ് ഹയർ സെക്കണ്ടറി ഉൾപ്പെടെ മറ്റു കോഴ്സുകൾക്ക് മെരിറ്റു കണക്കാക്കി പ്രവേശനം നൽകാൻ എന്തെങ്കിലും മാർഗ്ഗം വേണ്ടേ? എന്തായാലും വളരെ ഗൌരവാഹകമായ ചിന്തകൾക്കും ചർച്ചകൾക്കും ശേഷം പ്രശ്നരഹിതമായി നടത്തേണ്ടതായിട്ടുള്ള പരിഷ്കാരങ്ങൾ അധികാരത്തിന്റെ തിമിർപ്പിൽ തിടുക്കത്തിൽ അടിച്ചേൽ‌പ്പിയ്ക്കുന്നത് ജനഹിതത്തിനു നിരക്കുന്നതല്ല.

അതുപോലെ മറ്റൊന്നാണ് ഇപ്പോൾ ഡിഗ്രീ കോഴ്സ് സെമെസ്റ്റർ സമ്പ്രദായം ആക്കാൻ പോകുന്ന കാര്യം. അത് ആവശ്യമില്ലാത്ത ഒരു പരിഷ്കാരമാണ് എന്നാണ് ഈയൊരുത്തന്റെ പക്ഷം. സെമസ്റ്റർ സമ്പ്രദായം വരുമ്പോൾ പക്ഷെ കോളേജിൽ അഡ്മിഷൻ കിട്ടാത്തവർ ഡിഗ്രിയ്ക്കു പോകാൻ ആഗ്രഹിച്ചാൽ എന്തു ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടില്ല. ബിരുദ പഠനവും അങ്ങനെ വലിയ “തല“ യുള്ളവരുടെ മാത്രം കുത്തകയാകാൻ പോകുകയാണ്. എല്ലാവർക്കും ഒരേ ബുദ്ധി കൊടുക്കാൻ ഉള്ളതോ ഇല്ലാത്തതോ ആയ ദൈവത്തോട് ഒന്നു പ്രാർത്ഥിച്ചു നോക്കാം. ബുദ്ധിപരമായ സ്വാഭാവിക കാരണങ്ങളാലും, മറ്റേതെങ്കിലും പ്രതികൂല സാഹചര്യങ്ങളാലും അല്പം മാർക്കും ഗ്രേഡുമൊക്കെ കുറഞ്ഞവർക്കും ഇവിടെ എന്തെങ്കിലുമൊക്കെ ഇഷ്ടാനുസരണം പഠിയ്ക്കാൻ അവസരം ഉണ്ടാകണ്ടേ? എഞ്ചിനീയറിങ്ങും ഡോക്ടറുമൊക്കെ വലിയ “തല“യന്മാർ ആയിക്കൊള്ളട്ടെ. അല്ലാത്തവർക്കും എന്തെങ്കിലുമൊക്കെ ആകണ്ടേ?

മറ്റൊന്ന്, പ്രീഡിഗ്രീ നിറുത്തിയപ്പോൾ അതുകൊണ്ടു വയറ്റിപ്പിഴപ്പു നടത്തിയിരുന്ന പാരലൽ അദ്ധ്യാപകരായ കുറേപ്പേർക്കു പണി പോയി. പിന്നെ പ്ലുസ്-ടു ഉള്ള സ്കൂളുകൾക്കടുത്തുള്ള പാരലൽ കോളേജുകാർക്ക് ഗുണമുണ്ടായി. ഇനിയിപ്പോൾ ഡിഗ്രീ പാരലലും ട്യൂഷനും കൊണ്ടു ജീവിയ്ക്കുന്നവർക്കും കൂടി പണിയും പോകും. തൊഴിലില്ലായ്മ ഇപ്പോഴും ഇവിടെ രൂക്ഷമാണ്. സമ്പൂർണ്ണ സോഷ്യലിസം നിലവിൽ വരുന്ന രാഷ്ട്രത്തിൽ നടത്തുന്ന മാതിരി ഒരു മേഖലയിലും പരിഷ്കാരങ്ങൾ വരുത്തുന്നതു നന്നല്ല. ഒരു പരിഷ്കാരം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ സമൂഹ്യ പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. പരിഷ്കാരങ്ങൾക്ക് ഇരയാകുന്നവർ മാത്രമല്ല ഈ പറഞ്ഞ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിയ്ക്കുന്നവരും രാഷ്ട്രത്തിലെ പൌരന്മാർ തന്നെയാണെന്നു മറക്കരുത്.

ഒരു ബിരുദം നേടാൻ ഏതുപ്രായത്തിലും ആരും ആഗ്രഹിയ്ക്കാവുന്നതാണ്. അതിന് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി പോലും നമുക്കില്ല. നല്ലപ്രായത്തിൽ പഠിയ്ക്കാൻ സാഹചര്യങ്ങളും ബുദ്ധിയും ലഭിച്ച ആളുകൾ ഉന്നതങ്ങളിൽ കയറിയിരുന്ന് പല കാര്യങ്ങളിലും ജനത്തിനോടു സാഡിസ്റ്റു മനോഭാവം പുലർത്തുന്ന പ്രവണതയാണുള്ളത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാത്രമല്ല. എല്ലാ മേഖലകളിലുമുണ്ട് ഈ അതിബുദ്ധിജീവികളുടെ സാഡിസം. സമൂഹം ആഗ്രഹിയ്ക്കുന്നതല്ല അവരുടെ പറട്ടത്തലയിൽ തോന്നുന്ന ഭ്രാന്തുകൾ സമൂഹത്തിനുമേൽ അടിച്ചേല്പിയ്ക്കുകയാണ് ചെയ്തുപോരുന്നത്. എന്തിനു പറയുന്നു, പാവപ്പെട്ടവന് ഏതെങ്കിലും ഒരു നിസ്സാര കാര്യത്തിന് നൽകേണ്ട നിർദ്ദിഷ്ട അപേക്ഷാ ഫോറങ്ങളുടെ മാതൃകകൾ തയ്യാറാക്കുന്നതിൽപോലും അനാവശ്യമായ സങ്കീർണ്ണതകൾ സൃഷ്ടിയ്ക്കുന്നവരാണ് ഈ ഉദ്യോഗസ്ഥ യന്ത്ര മനുഷ്യർ. എന്തിലും ഏതിലും ഉള്ളതും ഇല്ലാത്തതുമയ സാങ്കേതിക പ്രശ്നങ്ങൾ കണ്ടുപിടിയ്ക്കുവാനുംവിരുതന്മാരായ ഈ നട്ടപ്പിരാന്തന്മാർ എന്തേ ഒരു പരിഷ്കാരത്തിന് നിർദ്ദേശം നൽകുമ്പോൾ അതിന്റെ അനന്തര ഫലങ്ങൾ കാണാതെ പോകുന്നു?

പരിഷ്കാരത്തിനു വേണ്ടി പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ഏർപ്പാടു നല്ലതല്ല. ജനപ്രതിനിധികളായ മന്ത്രിമാർക്ക് എല്ലാ കാര്യങ്ങളിലും അറിവില്ലെന്നത് മുതലെടുത്ത് ജനങ്ങളേയും ജനപ്രതിനിധികളേയും ഉദ്യോഗസ്ഥ മേധാവിത്വം വിഢ്ഢികളാക്കുകയാ‍ണ്. ഉദ്യോഗസ്ഥർ മാത്രമല്ല വിദഗ്ദ്ധരെന്നും പണ്ഡിതന്മാരെന്നും ഒക്കെ മുദ്രചാർത്തി കൊടുക്കുന്ന കുറെ ഉഡായിപ്പന്മാരും കൂടിയാണ് ഒന്നിനുംസമയമില്ലാത്തവരും എല്ലാത്തിനെക്കുറിച്ചും വേണ്ടത്ര പരിജ്ഞാനമൊന്നും ഇല്ലാത്തവരുമായ പാവം മന്ത്രിമാരെ പറഞ്ഞു കുഴപ്പിയ്ക്കുന്നത്. ജനപ്രതിനിധികൾ എല്ലാകാര്യത്തിലും വിദഗ്ദ്ധരായിരിക്കണമെന്നില്ലല്ലോ. ഗുണഗണങ്ങൾ വിശദീകരിച്ച് ദോഷഗണങ്ങൾ നടപ്പിലാക്കുന്ന ഭരണ സമ്പ്രദായം സഹിയ്ക്കാൻ തയ്യാറുള്ള ഒരു ജനതതി ഉള്ളപ്പോൾ പിന്നെ ആർക്ക് ആരെ പേടിയ്ക്കണം?

സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ഈ പോസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം!

Install fonts

Can you read this Malayalam blog? Any problem? Install fonts

Any of the Malayalam unicod font and related software are essential in your system for reading and writting malayalam blogs in propper way.
Download and install varamozhi

Download
Anjali old lipi font and copy-paste it into font folder in control panel

Install Malayalam fonts
മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക

Sahaayangalkku
ആദ്യാക്ഷരി Adyakshar