Monday, January 10, 2011

ബ്ലോഗ്ഗര്‍ അങ്കിള്‍ അന്തരിച്ചു


ബ്ലോഗ്ഗർ അങ്കിൾ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

അങ്കിൾ എന്ന ചന്ദ്രകുമാർ ഏറെ വായനക്കാരും പിന്തുടരുന്നവരുമുള്ള സർക്കാർ കാര്യം മുറപോലെ ഉപഭോക്താവ് എന്നീ ബ്ലോഗുകളാണ് ചെയ്തിരുന്നത്.

ചിത്രകാരന്റെ പോസ്റ്റിൽനിന്ന് ലഭിച്ച വിവരങ്ങൾ:

“ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.“

Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങൾ:

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകൻ. ചിത്ര മകൾ. .പൂജാവിദ്യ മരുമകൾ. മദന്‍കുമാര്‍ മരുമകൻ. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്നു. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ എൻ.പി. ചന്ദ്രകുമാർ 9-12-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ ചെയ്തിരുന്ന അദ്ദേഹത്തിന് നിരവധി വായനക്കാരെയും റെഗുലർ ഫോളോവേഴ്സിനെയും ലഭിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമായ പോസ്റ്റുകളായിരുന്നു തന്റെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരുന്നത്.

അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങൾ അതേപടി ഇവിടെ നൽകുന്നു. ഇന്നലെയാണ് മരണം നടന്നത്.

“ഞാര്‍ ചന്ദ്രകുമാര്‍.കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ വിശദീകരണം ഇവിടെയും. ഭാര്യ ചന്ദ്രിക.മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേക്കും ന്യൂയോര്‍ക്കില്‍ ജോലി. എന്റെ ഫോണ്‍: 91-471-2360822 ഔദ്ദ്യോഗിക ജീവിതം: 39 വർഷം. അതിൽ 4 വർഷം സംസ്ഥാന സർക്കാരിന്റെ Internal Audit Board (currently RIAB) ൽ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വർഷം അക്കൌണ്ടന്റ് ജനറൽ ഓഫീസിൽ തിരിയെ പോയി സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്കുകളും ബാലൻസ് ഷീറ്റും [Finance and Appropriation accounts] നിർമ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വർഷം വീണ്ടും സംസ്ഥാന സർക്കാരിലേക്ക്. അവിടുത്തെ ട്രഷറികൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനൽ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകൾ പരിശോധിക്കുവാനൻ യോഗ്യൻ!!.“

അങ്കിളിന്റെ ഫോട്ടോയ്ക്ക് ചിത്രകാരനോട് കടപ്പാട്. ഹരീഷ് തൊടുപുഴയോടും.

Saturday, January 8, 2011

മറൈൻ ഡ്രൈവ് ബ്ലോഗ് മീറ്റ്


മറൈൻ ഡ്രൈവ് ബ്ലോഗ് മീറ്റ്


ഇടപ്പള്ളി ഹൈവേ ഗാർഡനിലെ ബ്ലോഗ്മീറ്റിനു ശേഷം എറണാകുളത്തിനു പോകാൻ ന്യായമായൊരു ആവശ്യമൊന്നും വന്നു ഭവിക്കാത്തതിനാൽ വിഷമിച്ചു വശായിരിക്കുമ്പോഴാണ് രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞപോലെ ജയൻ വൈദ്യർ ഒരു കുറിപ്പടി എഴുതിയത്. വായിച്ചു നോക്കുമ്പോൾ എറണാകുളം ആലപ്പുഴ തൃശൂർ ഭാഗങ്ങളിലെ ബ്ലോഗ് വസന്തക്കാർ മാത്രം രുചിച്ചാൽ മതിയെന്നൊരു സൂചന.ബ്ലോഗിന്റെ വസന്തകാലം വീണ്ടെടുക്കാനുള്ള കൊട്ടിക്കലാശം അവിടെ നടക്കുമ്പോൾ അവിടങ്ങളുകാർക്കെന്താ കൊമ്പുണ്ടോ? നമ്മൾ തിരുവനന്തപുരത്തുകാരെ സംബന്ധിച്ച് എറണാകുളം എന്നത് അങ്ങ് ഉഗാണ്ടയിലോ അന്റാർട്ടിക്കയിലെ മഞ്ഞുവെള്ളത്തീന്റെ അടിപ്പരപ്പിലോ ഒന്നുമല്ലല്ലോ! നമ്മ വലിഞ്ഞുകയറി വരുമെന്നൊരു ഭീഷണി അങ്ങോട്ടും വന്നാൽ അവിടെ വച്ച് കൊമ്പു കോർക്കാമെന്ന് അവർ ഇങ്ങോട്ടും.


നമ്മ നോക്കുമ്പോ ആറും ഏഴും തീയതികളിൽ ഇത്തിരി ഫ്രീയുണ്ട്. വീട്ടിൽ ചുമ്മാതിരിക്കുന്ന സമയത്ത് ബസ് സ്റ്റോപ്പിൽ ചെന്ന് ഒരു ബസുപിടിച്ച് അഞ്ചഞ്ചര മണിക്കൂർ സ്വപ്പനം കണ്ടിരുന്നാൽ വെട്ടിക്കീറാൻ എറണാകുളത്ത് കൊണ്ട് ചവിട്ടി തള്ളിത്തരും. അവിടുന്ന് നടയടിച്ച് മറൈൻ ഡ്രൈവിൽ ചെന്നാൽ ബ്ലോഗുവസന്തത്തിനു ഐക്യദാർഢ്യവും പ്രഖ്യാപിച്ച് രാത്രി വണ്ടികളിലേതിലെങ്കിലും കയറിയിരുന്ന് തൂക്കിത്തട്ടിയാൽ വെളുക്കെ വെളുക്കെ നാട്ടുക്കവലയിൽ കൊണ്ട് തള്ളിത്തരും. അത്രതന്നെ. മാത്രവുമല്ല മീറ്റിന്റെ കാര്യം പിന്നെ ആരെങ്കിലുമൊക്കെ ഇടുന്ന പോസ്റ്റ്വഴി അറിയുന്നതിനേക്കാൾ നേരിട്ട് കണ്ടുതന്നെ അറിയാമല്ലോ . അപ്രകാരമൊക്കെ ചിന്തിച്ചു വശായി ആറാം തീയതി രാവിലെ ഒൻപതേമുക്കാലൊപ്പിച്ച് കോട്ടയത്തിന് പാഞ്ഞുവന്നൊരു ഫാസ്റ്റിൽ കൈകാട്ടുകയും വണ്ടിത്താൻ സഡൻ ബ്രേക്കിട്ട് നിർത്താൻ കനിഞ്ഞതിൻ പ്രകാരം അതിൽ കയറിക്കൂടി ഉച്ചയോടെ കോട്ടയം സ്റ്റാൻഡിൽ എത്തിപെടുകയുംചെയ്തിട്ടുള്ളതാകുന്നു. അവിടൊന്നൊരൂണക്കവും കഴിഞ്ഞ് അടുത്തൊരു വണ്ടിയിൽ കയറി അതുവരെ കണ്ടതിന്റെ തുടർ സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച് നാലരമണിയോടടുപ്പിച്ച് എറണാകുളം കെ.എസ്.ആർ.റ്റി സി സ്റ്റാൻഡിൽ ലാൻഡ് ചെയ്തു. മടക്കമിനി മീറ്റൊക്കെ കഴിഞ്ഞ് ഇന്നോ നാളെയോ എന്ന് ഉറപ്പിക്കാൻ വയ്യാത്തതിനാൽ ഒരു ലോഡ്ജ് മുറിയെടുത്ത് ഒന്നു ഫ്രഷായിട്ട് ഒരു ഓട്ടോയിൽ ബ്ലോഗ് വസന്തത്തിന്റെ കൊട്ടും കുരവയും മനസിൽ ധ്യാനിച്ച് മറൈൻ ഡ്രൈവിൽ എത്തി. പക്ഷേങ്കി അവിടമൊക്കെ പരതിയിട്ട് ബ്ലോഗ്ഗർ പോയിട്ട് ഒരു ക്ലീഗറുമില്ല.


ആരെയെങ്കിലും വിളിക്കാമെന്നു വച്ച് ഫോൺ എടുത്തപ്പോഴാണ് ഡോ.ജയൻ ദാമോദരൻഅവർകളുടേതടക്കം ഒരു നമ്പരുപോലും ഫോണിൽ തെളിയുന്നില്ല. ഫോണിൽ നമ്പർ എപ്പോഴെങ്കിലും സേവ് ചെയ്താലേ അത് ഫോണിൽ കുത്തിയെടുക്കാൻ പറ്റൂ എന്ന നഗ്ന സത്യം വെളിപ്പെടുകയാൽ ഇതിപ്പോൾ കുട്ടിയാരു കൊല്ലത്തു പോയതുപോലെ ആയോ എന്ന ശങ്കയിലായി.കുട്ടിയാരു കൊല്ലത്തുപോയതുപോലെ എന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിൽ ഉണ്ട്. അത് ഇനി കൊച്ചുസാറണ്ണൻ കൊച്ചിയിൽ പോയതുപോലെ എന്നുംകൂടി പറയാവുന്നതാണ്. തിരുവനന്തപുരത്തെ തബാറക്ക് റഹ്മാൻ എന്ന ബ്ലോഗ്ഗർ എറണാകുളത്ത് മുമ്പ് മീറ്റിനു വന്നിരുന്നു. ആ വകയിൽ വല്ല നമ്പരോ ഉണ്ടോന്നറിയാൻ ഒന്നു വിളിച്ചു നോക്കിയെങ്കിലും പുള്ളിയുടെ കൈയ്യിൽ എറണാകുളത്തുകാരുടെ നമ്പരുകൾ ഒന്നും ഇല്ല. പിന്നെ മറ്റു നമ്പരുകളിൽ വിളിച്ച് അവരിൽ നിന്ന് എറണാകുളത്തെ ആരുടെയെങ്കിലും നമ്പർ തപ്പാമെന്നു താബു പറഞ്ഞെങ്കിലും ഇനിയിപ്പോൾ അവിടെ കടയിൽ തിരക്കിലിരിക്കുന്ന താബുവിനെ ബുദ്ധിമുട്ടിക്കേണ്ടെന്നുകരുതി ഫോൺ കട്ടാക്കി.


കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും അലയുമ്പോൾ നീ എവിടത്തെ പൂത്ത ബ്ലോഗറെടാ കൂവേ എന്ന് സ്വയം ചോദിക്കുന്നുണ്ടായിരുന്നു. ഇത്രേടം വരെ വരുമ്പോൾ ഒരു കരുതലൊക്കെ വേണ്ടെ? ആരുടെയെങ്കിലും നംബർ ഒന്നു വാങ്ങി വയ്ക്കണ്ടെ? മനസിൽ ഒരക്കം പോലും കരുതി വയ്ക്കാൻ കപ്പാസിറ്റിയില്ലാത്തത്ര ദൃഢമാണ് കണക്കും ഈയുള്ളവൻ അവർകലും തമ്മിൽ ഉള്ള ബന്ധം. സ്വന്തം നമ്പർ പോലും കാണാതെ പറയാൻ മാത്രം വളർന്നിട്ടില്ല ഇനിയും. പിന്നല്ലേ മറ്റുള്ളവരുടെ നംബരുകൾ മനസിൽ സേവാക്കി വയ്ക്കുന്നത്. എന്തായാലും വന്നതോ വന്നു ഇനി ഇന്നു പോകുന്നില്ല. എറണാകുളത്ത് നാട്ടിലെ ഒരു സുഹൃത്ത് സകുടുംബം വാഴുന്നുണ്ട്. നോം എറണാകുളത്ത് കെട്ടിയെഴുന്നള്ളിയ ദിവസങ്ങളിലൊന്നും അങ്ങോട്ടു ചെല്ലാതിരുന്നതിന്റെ പരിഭവങ്ങൾ നാളെ തീർത്തിട്ടു പോകാമെന്ന് കരുതി സമാധാനിച്ചു. വന്നതിൽ എന്തെങ്കിലും പ്രയോജനം വേണ്ടേ? എന്തായാലും മടങ്ങി ലോഡ്ജിൽ വരാം എന്നു തീരുമാനിച്ച ശേഷം ഒരു വട്ടം കൂടി നടനടാന്നു ഒന്നു നടന്നു നോക്കാമെന്നു കരുതി വീണ്ടും വച്ചടി നടന്നു. രണ്ടുമൂന്നുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നതിനാൽ ഇനി ആരെങ്കിലും വല്ല ഭീകരവാദിയോ ആണെന്ന് സംശയിച്ച് വശായി കണ്ട്രോൾ റൂമിൽ വിളിക്കുമോ എന്നൊരു ഭയം ഉണ്ടാകാതെയുമിരുന്നില്ല. എന്തായാലും കാൽ കൊണ്ടുള്ള ലാസ്റ്റ് ബ്രൌസിംഗിൽ ബ്ലോഗ്ഗർമാരെ കണ്ടുമുട്ടി. എല്ലാവരും ബോട്ടിംഗ് ഒക്കെ കഴിഞ്ഞ് മടങ്ങി വന്നിരിക്കുന്നു. ചർച്ചയെല്ലാം അതിനുള്ളിൽ ആയിരുന്നു.


നമുക്ക് ചർച്ചാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരുതാർത്ഥ്യം ഉണ്ടാവുകയും പിന്നീടുള്ള ഒത്തിരിക്കൽ, കവിത ചൊല്ലൽ, ഫോട്ടോയ്ക്ക് മസിൽ പിടിക്കൽ, ഭക്ഷണം എന്നീ പരിപാടികളിൽ പങ്കുകൊള്ളാൻ ഇടവരികയും ചെയ്തിട്ടുള്ളതാകുന്നു. ആളെണ്ണം അല്പം കുറഞ്ഞുപോയെങ്കിലും ഈ ഒത്തുചേരലും ബോട്ടിൽ വച്ച് നടന്ന ചർച്ചയും വളരെ ക്രിയാത്മകമായിരുന്നു എന്ന് മനസിലാക്കി. മാത്രവുമല്ല പുതിയതായി ചിലരെ കൂടി പരിചയപ്പെടാനും കഴിഞ്ഞു. എറണാകുളത്തിനു ചുറ്റിലും ഉള്ളവരെയാണ് പ്രധാനമായും ലക്ഷ്യമാക്കിയിരുന്നതെങ്കിലും നമ്മൾ തിരുവനന്തപുരം കൊല്ലം ഭാഗത്തുനിന്നും കണ്ണൂരിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. വിമൽ ചിറയിൻ കീഴ് (ആളവന്താൻ),പ്രവീൺ വട്ടപ്പറപത്ത്, ജോ, മത്താപ്പ് , ദക്ഷിണാഫ്രിക്കയിൽ നിന്നും അവധിക്കെത്തിയ ആവനാഴി രാഘവൻ ചേട്ടൻ, ഭാര്യ മാവേലി കേരളം പ്രസന്നച്ചേച്ചി തുടങ്ങിയവരെ ആദ്യമായി നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. കൂടാതെ ഷെരീഫിക്കയെ (ഷെരീഫ് കൊട്ടാരക്കര) കൂടുതൽ അടുത്തറിയാനുള്ള അവസരവും ഈ മീറ്റിൽ ഉണ്ടായി. അടുത്തുള്ള ഒരു റെസ്റ്റാറന്റിൽ ഒത്തുകൂടി ലഘുഭക്ഷണങ്ങളും കഴിഞ്ഞ് പിരിയുമ്പോൾ മണി ഒൻപതു കഴിയും. മീറ്റിൽ ഭാഗീകമായി മാത്രം പങ്കെടുക്കാൻ കഴിഞ്ഞത് നിങ്ങൾ വായനക്കാരുടെ ഭാഗ്യം. ഇല്ലെങ്കിൽ പോസ്റ്റ് ഇതുപോലെ ആയിരിക്കുമായിരുന്നില്ല. അനന്തനിർഗ്ഗളം നീണ്ടുമാണ്ടു പോയേനെ!


എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവം തന്നെയായിരുന്നു. ഓരോ മീറ്റും സൌഹൃദങ്ങളുടെ നൂറുവസന്തങ്ങൾ വിരിയിച്ചു കൊണ്ടേയിരിക്കുന്നു. നെറ്റിലൂടെ മാത്രം കാണുന്നവർ, അക്ഷരങ്ങൾകോണ്ട് പരസ്പരം അടുപ്പപ്പെട്ടവർ നേരിട്ട് കാണുന്നതിലുള്ള ഒരു സസ്പെൻസ് തന്നെ കുളിർമയുള്ള ഒരു മാനസികാനുഭൂതിയാണ്. ഈ ബൂലോകം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും പരസ്പരം കാണാനിടയില്ലാത്ത എത്രയെത്രപേർ ഇന്ന് നമുക്ക് ഉറ്റവരും ഉടയവരുമാകുന്നു. ഈ ഭൂമിയിൽ നാം ഒറ്റയ്ക്കല്ലെന്ന മനോബലം ഈ ബൂലോകം നമുക്ക് നൽകുന്നു. അക്ഷരങ്ങളുടെ മാനുഷിക മൂല്യം തിരിച്ചറിയുന്ന ഇതുപോലെ എത്രയെത്ര അനുഭവങ്ങൾ. തിരുവനന്തപുരത്തുള്ളതുപോലെ പരിചയം ഇപ്പോൾ കൊച്ചിയിലുമായി. ഇനി ബൂലോകത്തിന്റെ ആസ്ഥാനമായി അത് മാറുന്നതോടെ ആയിരമായിരം സ്നേഹസൌഹൃദങ്ങൾക്ക് കൊച്ചി സാക്ഷിയാകും. മീറ്റിനെക്കുറിച്ചുള്ള ജയൻ ഡോക്ടരുടെയും മറ്റും ഫോട്ടോ സഹിതമുള്ള പോസ്റ്റുകളിൽ എല്ലാവരുടെയും പേരുകൾ പറഞ്ഞ് സവിസ്തരം എഴുതിയിട്ടുള്ളതിനാൽ ഈ പോസ്റ്റ് നീട്ടുന്നില്ല. കണ്ണൂരിൽ നിന്നുവന്ന ചേട്ടനും ചേച്ചിയും (ലീലാ എം.ചന്ദ്രനും , ചന്ദ്രനും ), കൊച്ചിയിലെ മനോരാജും, നന്ദകുമാറും യുസ്സഫ്പായും ഒക്കെ സജീവമായി ഈ മീറ്റിനുണ്ടായിരുന്നു എന്നത് കൂടി പരാമർശിച്ച് നിർത്തുന്നു. മീറ്റും ചർച്ചയും ഒക്കെ കൊള്ളാം. ബൂലോകത്ത് ഇനിയും വസന്തം വിരിയാൻ ഒത്തുകൂടിയതുകൊണ്ട് മാത്രമായില്ല. വല്ലപ്പോഴും ഒരു പോസ്റ്റെങ്കിലും അറ്റ്ലീസ്റ്റ് ഒരു കമന്റെങ്കിലും ഇട്ട് ബൂലോകത്തെ പരിപോഷിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Friday, January 7, 2011

പാതയോരത്തെ പൊതുയോഗനിരോധനം


പാതയോരത്തെ
പൊതുയോഗ നിരോധനം

മുൻകുറിപ്പ്: ബഹുമാനപ്പെട്ട കോടതിയോട് എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ഈ കുറിപ്പ് എഴുതുന്നത്. നീതിപീഠത്തിനോടും അവ പുറപ്പെടുവിക്കുന്ന വിധികളോടും ഉള്ള ആദരവും അനുസരണയും അഭിപ്രായപ്രകടനത്തിനു പ്രതിബന്ധമാകുന്നത് ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്ന വിശ്വാസത്തിൽ കോറിയിടുന്നത്.

ഇന്ത്യയുടെ പട്ടിണിയും ദാരിദ്രവും ചൂഷണവും എല്ലാം മാറിക്കിട്ടി! ഇന്ത്യ സമത്വ സുന്ദരമായി. രാജ്യ പുരോഗതിയ്ക്കും ജനക്ഷേമത്തിനും തടസമായി നിന്നിരുന്ന യഥാർത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കപ്പെട്ടിരിക്കുന്നു. അതിധിഷണാശാലിയായിരുന്ന ജവഹർലാൽ നെഹ്രു മുതൽ സാമ്പതികശാസ്ത്രവിശാരദനായ മൻമോഹൻ സിംഗ് വരെ ആർക്കും ഇതുവരെ കണ്ടെത്താൻ കഴിയാതെ പോയ വികസന പ്രശ്നം ഇതാ കണ്ടെത്തിയിരിക്കുന്നു. പൊതുവഴിയിലെ പൊതുയോഗമായിരുന്നു എല്ലാറ്റിനും തടസം. ഇനി ആർക്കും ഇവിടെ വിശക്കില്ല! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇതോടെ മാറിയിരിക്കുന്നു. ഇനി ഇന്ത്യ സമ്പൂർണ്ണ സമത്വ രാഷ്ട്രം!

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ഇന്നലെ വരെ ഊറ്റം കൊള്ളാമായിരുന്നു. ഇനി അതു വയ്യ. ഇന്ത്യയെ സമ്പൂർണ്ണ ജനാധിപത്യ രാജ്യം എന്ന എന്ന് ഇനി പറയാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ ഇന്ത്യൻ ജനതതുടെ ജനാധിപത്യാവകാശങ്ങളിൽ പരമപ്രധാനമായ ഏതാനും അവകാശങ്ങൾ പരമോന്നത നീതിപീഠംതന്നെ എടുത്തു കളഞ്ഞിരിക്കുന്നു. അതും ജനധിപത്യവിരുദ്ധത കൈമുതലായുള്ള ഏതോ തല്പര കക്ഷികളുടെ ഹർജി പരിഗണിച്ച്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർമെന്റിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതു സംഭന്ധിച്ച് ഹൈക്കൊടതിയുടെ വിധി ശരി വച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു പടി കൂടി കടന്ന് പോലീസ് അനുമതിയോടെ നിയന്ത്രിതമായി പോലും പാതയോരങ്ങളിൽ പൊതു യോഗം നടത്താൻ പാടില്ലെന്ന് വിലക്കിയിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യ ഈ വിധി പ്രഖ്യാപനം നിലവിൽ വന്ന സമയം മുതൽ ഭാഗീകമായി മാത്രം ജനാധിപത്യമുള്ള ഒരു രാജ്യമായി മാറിയിരിക്കുന്നു. ഈ വിധി ബഹുമാനപ്പെട്ട കോടതി പിൻ വലിച്ച് വിധിപറയുകയോ പകരം നിയമനിർമ്മാണ സഭ മറ്റൊരു നിയമം കൊണ്ടുവരികയോ ചെയ്ത് ഇപ്പോൾ എടുത്തുകളഞ്ഞ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യ ഭാഗീക ജനാധിപത്യമുള്ള രാജ്യം എന്ന നിലയിലായിരിക്കും. കാരണം നാളിന്നുവരെ ഇന്ത്യൻപൌരന്മാർ അനുഭവിച്ചുവന്നിരുന്ന ഏതാനും അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഈ വിധി അരാഷ്ട്രീയ വാദികൾക്ക് സന്തോഷം പകർന്നേക്കാം. പക്ഷെ ജനധിപത്യത്തെ സ്നേഹിക്കുന്നവർക്ക് ഇത് ജനാധിപത്യ നിഷേധമായേ കണക്കാക്കാൻ കഴിയുകയുള്ളൂ. ജനാധിപത്യം എന്നാൽ പൌരന്മാർക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനും മാത്രമുള്ള അവകാശമല്ല. ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി ഒട്ടേറെ അവകാശങ്ങൾ പൌരന്മാർക്ക് ഭരണഘടനാപരമായി തന്നെ ഉള്ളതാണ്. അതിൽ തൊട്ടു കളിക്കുന്നത് നീതിപീഠമാണെങ്കിലും അപലപിക്കാതിരിക്കാൻ കഴിയില്ല. നീതിപീഠത്തിലിരിക്കുന്നവരും മനുഷ്യരാണ്. അവരുടെ ജീവിതസാഹചര്യങ്ങളും കാഴ്ചപ്പാടുകളും അവർ പറയുന്ന വിധികളെ സ്വാധീനിക്കും. പൌരാവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ കുറച്ചുകൂടി ഗഹനമായ ആലോചനകളും സൂക്ഷമതയും പുലർത്തിയാണ് വിധി പറയേണ്ടത്. നിർഭാഗ്യകരമെന്നു പറയട്ടെ അത് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കരുതാൻ വയ്യ. വിധി തൽക്കാ‍ലം അനുസരിക്കാൻ നീതിപീഠത്തോട് ആവശ്യമായ വിധേയത്വം കൊണ്ട് എല്ലാവരും ബാദ്ധ്യസ്ഥരാണെങ്കിലും, ഈ വിഷയത്തിൽ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും നിയമ പണ്ഡിതന്മാരും ഇനിയും തുറന്ന സംവാദങ്ങൾ നടക്കേണ്ടതാണ്. ഒരു കോടതിവിധി അനുസരിക്കാനുള്ള ബാദ്ധ്യത അത് ജനാധിപത്യ വിരുദ്ധമാണെന്നു തോന്നിയാൽ തിരുത്തിക്കുവാനുള്ള പരിശ്രമങ്ങൾക്ക് വിലങ്ങുതടിയല്ല. അനുസരണയും വിധിപറഞ്ഞ വിഷയത്തിൽ നീതി പീഠത്തിന്റെ പുനർവിചിന്തനത്തിനുള്ള പ്രേരണയും ഒരു പോലെ നടത്താൻ ജനാധിപത്യബോധമുള്ള ഏതൊരു പൌരനെയും ബാദ്ധ്യതപ്പെടുത്തുന്നു.

ജനാധിപത്യം എന്നു പറഞ്ഞാൽ നേരത്തെ സൂചിപ്പിച്ചതുപോലെ വോട്ടു ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനും ഉള്ള അധികാരം മാത്രമല്ല. അതായത് ജനായത്ത ഭരണം എന്നാൽ ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമല്ല. സംഘടിക്കാനുള്ള അവകാശം, സമരം ചെയ്യാനുള്ള അവകാശം, ജാഥകളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താനുള്ള അവകാശം ഇതെല്ലാം ജനാധിപത്യാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ഇവിടെ പാതയോരത്ത് പൊതുയോഗം നടത്തരുതെന്നാണ് ഇപ്പോഴത്തെ വിധി. ആട്ടെ അത് ഏതെങ്കിലും ഹാൾ വാടകയ്ക്കെടുത്ത് നടത്താം എന്നു വിചാരിക്കാം. മുൻ കൂട്ടി നിശ്ചയിക്കുന്നവയാണെങ്കിൽ. ഇനി പൊതു മൈതാനികളിൽ നടത്തണമെന്നു വിചാരിച്ചാലോ ? എല്ലായിടത്തും പൊതു മൈതാനികൾ ഇല്ല. ചിലയിടങ്ങളിൽ പഞ്ചായത്ത് -നഗരസഭാ മൈതാനങ്ങൾ ഉണ്ട്. ചിലയിടത്ത് സ്കൂൾ മൈതാനങ്ങൾ ഉണ്ട്. എന്നാൽ രാഷ്ട്രീയ യോഗങ്ങൾക്ക് സ്കൂൾ മൈതാനങ്ങൾ മിക്കയിടത്തും അനുവദനീയമല്ല. മാത്രവുമല്ല പൊതുയോഗം നടത്തുന്നത് ആളുകൾ കേൾക്കാനാണ്. സംഘടിപ്പിക്കപ്പെടുന്നവർ മാത്രം കേൾക്കാനല്ല. ജനാധിപത്യത്തിൽ പൌരന്മാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ പൊതുയോഗങ്ങൾക്ക് വലിയ പങ്കാണുള്ളത്. നമ്മൾ കേരളീയർക്ക് ഇന്ന് ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രബുദ്ധത കൈവന്നതിൽ കവല യോഗങ്ങൾക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. ഇനി ഈ പൊതുയോഗങ്ങളുടെ കാര്യം അങ്ങു വിട്ടിട്ട് ജാഥ, പ്രതിഷേധം, പ്രകടനം, മുതലായവ എടുത്താലോ ? അതും പൊതു നിരത്തുകളിലൂടെ തന്നെയാണ് നടത്താറുള്ളത്. അതും പൊതു നിരത്തിൽ പാടില്ലെന്നു വന്നാൽ പിന്നെ എവിടെയാണ് ജാഥ നടത്തേണ്ടത്? എവിടെ ചെന്നിരുന്നാണ് പ്രതിഷേധവും പ്രകടനവും നടത്തേണ്ടത്? സ്വകാര്യവ്യക്തികളുടെ പ്രോപ്പർട്ടികളിലോ? അവർ അതനുവദിച്ചില്ലെങ്കിലൊ?

പെട്ടെന്ന് ഒരു വിഷയത്തിൽ പ്രതിഷേധമുണ്ടാകുമ്പോൾ ആളുകൾക്ക് ഒത്തു കൂടാനും പ്രതികരിക്കാനും കല്യാണ മണ്ഡപങ്ങൾ തിരക്കി പോകണോ? ജാഥയും പ്രതിഷേധപ്രകടനവും സമ്മേളനവും എല്ലാം അവനവന്റെ വീട്ടിലിരിരുന്നങ്ങ് നടത്തിയാൽ മതിയെന്ന് പറയുന്നതിനു തുല്യമല്ലെ ഇത്തരം അവകാശ നിഷേധങ്ങൾ ? ഇത് ജനാധിപത്യത്തിനു നിരക്കുന്നതാണോ? കോടതികൾക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പ്രതിബദ്ധതയുണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് അവർ ഇത്തരം വിധികൾ പ്രഖ്യാപിക്കും. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് രാഷ്ട്രത്തോടും ജനങ്ങളോടും ജനാധിപത്യത്തോടും ഉത്തരവാദിത്തം ഉണ്ട്. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ നിരാകരിച്ചുകൊണ്ട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാകുന്നത് നീതി പീഠത്തിന്റെ ഭാഗത്ത് നിന്നായാൽ പോലും നീതിന്യായ വ്യവസ്ഥിതിയെ ദുർബ്ബലപ്പെടുത്താത്ത വിധം തന്നെ അവ നിരുത്സാഹപ്പെടുത്താനും നിയമനിർമ്മാണത്തിലൂടെയും മറ്റും ഇത്തരം പ്രതിസന്ധികളെ മറികടക്കാനും രാഷ്ട്രീയ എക്സിക്യൂട്ടിവുകൾക്ക് ബാദ്ധ്യതയുണ്ട്. അതിന് രാഷ്ട്രീയ പാർട്ടികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമിച്ച് നിൽക്കേണ്ടതാണ്.

രാഷ്ട്രീയമില്ലാതെ ജനാ‍ധിപത്യത്തിനു നില നില്പില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുക എന്നതിനെ ഉന്നം വച്ചുള്ള സ്വാർത്ഥ താല്പര്യക്കാരുടെ നീക്കങ്ങൾക്ക് നീതി പീഠങ്ങൾ ഊർജ്ജം പകരുന്നത് പ്രോത്സാഹന ജനകമല്ല. ഇപ്പോൾ സി.പി.ഐ എമ്മും ബി.ജെ.പിയും വഴിയരികിൽ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അപലപിച്ചിട്ടുണ്ട്. കോൺഗ്രസ്സിന് ഇക്കാര്യത്തിൽ ഉള്ള ഉറച്ച നിലപാട് എന്തെന്ന് വ്യക്തമല്ല. എന്തായാലും കേവലം അഭിപ്രായ പ്രകടനം മാത്രം കോണ്ട് കാര്യമില്ല. രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്ന് നീതിന്യായ വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പൌരാവകാശ നിഷേധങ്ങളെ മറികടക്കുവാൻ ആവശ്യമായ മുൻ കരുതലുകൾ ഇപ്പോഴേ സ്വീകരിക്കുന്നതു നന്ന്! അല്ലെങ്കിൽ പിന്നെ ഭാവിയിൽ രാഷ്ട്രീയ എക്സിക്യൂട്ടീവും നിയമനിർമ്മാണ സഭയും നീതിന്യായ വിഭാഗവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലുകളിലേയ്ക്കായിരിക്കും കാര്യങ്ങൾ ചെന്നെത്തുക. നമ്മുടെ രാജ്യത്ത് ഈ മൂന്നു വിഭാഗങ്ങളും ഒരേ പോലെ ജനാധിപത്യത്തൊട് അചഞ്ചലമായ കൂറു പുലർത്തിക്കൊണ്ട് വേണം താന്താങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കേണ്ടത്.

പിൻകുറിപ്പ്: നീതി പീഠങ്ങളെയും അവ പ്രഖ്യാപിക്കുന്ന വിധികളെയും മാനിക്കുകയും അനുസരിക്കുകയും വേണം. എന്നാൽ നീതി പീഠങ്ങൾ വിമർശനങ്ങൾക്ക് അതീതമാണെന്ന ധാരണ ജനാധിപത്യത്തിനു നിരക്കുന്നതല്ല. അതിനാൽ ഈ ധാരണ മാറണമെന്ന് അഭിപ്രായമുണ്ട്.

Tuesday, January 4, 2011

സിവിൽ സർവീസ് പൊളിച്ചെഴുതണം

മുൻകുറിപ്പ്: സത്യസന്ധരും ജനപ്രിയരുമായ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ക്ഷമിക്കുക. പോസ്റ്റിൽ എഴുതുന്ന കുറിപ്പുകളിലെ ചില നിശിത വിമർശനങ്ങളിൽ നിന്ന് നിങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു!

അതെ, സിവിൽ സർവീസ് പൊളിച്ചെഴുതണം !

സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന് സി.പി. (എം) സംസ്ഥാന സെക്രട്ടറി . പിണറായി വിജയൻ. .കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പഠന കോൺഗ്രസ്സിൽ സമാപന പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. അദ്ദേഹം ഒരു പൊതുവേദിയിൽനിന്ന് പരസ്യമായി ഇത് വിളിച്ചുപറഞ്ഞതിന് ഒരു സാധരക്കാരന്റെ പരസ്യമായ പിന്തുണ അറിയിക്കുന്നു. പക്ഷെ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ ഏറിയ നാൾ മുതൽ ഇത്തരം ഉറച്ച തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇപ്പോൾ കുറച്ചെങ്കിലും മാറ്റം വന്നേനെ. ഇപ്പോൾ വിവാദമായിരിക്കുന്നതും ഉദ്യോഗസ്ഥന്മാർമാരും ഇടനിലക്കാരും മാത്രം ഉത്തരവാദികൾ ആയിട്ടുള്ളതുമായ വ്യാജ പി.എസ്. നിയമനം അടക്കമുള്ള പലതും മുമ്പേ പുറത്തു വന്നേനെ.

ഇവിടെ രാഷ്ട്രീയക്കാരല്ല യഥാർത്ഥകുഴപ്പക്കാർ ഉദ്യോഗസ്ഥന്മാരാണെന്ന് എല്ലാവർക്കും അറിയാം. കുതിരകയറാൻ എളുപ്പം രാഷ്ട്രീയക്കാർ ആയതുകൊണ്ട് എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദിത്തം അവരുടെ മേൽ കെട്ടിവയ്ക്കാനാണ് എല്ലാവർക്കും ഇഷ്ടം. കുറെ ജനറൽ നോളജ് കാണാതെ പഠിച്ച് ഒരു ഉദ്യോഗം നേടുന്നതിനപ്പുറം വലിയൊരു കാര്യമില്ലെന്നും ഉദ്യോഗം നേടിയാൽ എല്ലം തികഞ്ഞുവെന്നും വിശ്വസിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാർക്ക് അർഹിക്കുന്നതിൽ അപ്പുറം അപ്രമാദിത്വം കല്പിക്കുകയും അധികാരം ഉണ്ടെങ്കിലും അവരെ നിലയ്ക്കു നിർത്താൻ തയ്യാറാകതെയും ഇരിക്കുന്നു. ഇതൊക്കെ തന്നെയാണ് നമ്മുടെ ഉദ്യോഗസ്ഥന്മാർ ഇത്രയും അഹങ്കാരികളും ജനവിരുദ്ധരും ആയിത്തീരാൻ കാരണം.

നല്ലൊരു പങ്ക് ഉദ്യോഗസ്ഥരും യാതൊരു സാമൂഹ്യ ബോധവും ഇല്ലാത്തവരാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഒരു സർക്കാർ ഓഫീസിൽ ഏതെങ്കിലും ആവശ്യത്തിനു ചെല്ലുന്ന പാവപ്പെട്ട ജങ്ങൾക്ക് എങ്ങനെ ഒരു ആവശ്യം നടത്തിക്കൊടുക്കാതിരിക്കാം എന്നതിൽ ഗവേഷണം നടത്തുന്നവരാണ് മിക്ക ഉദ്യോഗസ്ഥരും. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാലം മാ‍റിയാലും നിയമത്തിന്റെ കുറെ നൂലാമാലകളുണ്ട്. അതിൽ പിടിച്ചാണ് ഉദ്യോഗസ്ഥർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന നൂലാമാലകൾ എടുത്തുകളഞ്ഞ് പുതിയ നിയമങ്ങൾ ഉണ്ടാക്കാൻ രാഷ്ട്രീയ എക്സിക്യൂട്ടീവുകൾ വേണ്ടത്ര ശ്രമിക്കുന്നുമില്ല. അഥവാ ഏതെങ്കിലും ഒരു നിയമപരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചാൽ അതിനു ചുമതലപ്പെടുത്തുന്നതാകട്ടെ സാധാരണ ജനജീവിതത്തെ പറ്റി യാതൊന്നും അറിയാത്ത ജങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ..എസു കാരെയും മറ്റുമാണ്. ഇത് വീണ്ടും ജനദ്രോഹസംവിധാനങ്ങൾ നിലവിൽ വരുന്നതിനാണിടയാക്കുന്നത്.

ഒരു നിസാര കാര്യത്തിനു നൽകേണ്ട അപേക്ഷാഫോറം പോലും അത്യാവശ്യം വിദ്യാഭ്യാസമുള്ളവർക്ക് പോലും ദുർഗ്രാഹ്യതയുണ്ടാക്കുന്ന വിധത്തിലുള്ളവയാണ്. അപ്പോൾ തീരെ സാധാരണക്കാരുടെ കാര്യം പറയാനുമില്ല. ഗവർൺമെന്റുകൾ കൊണ്ടുവരുന്ന പല ജനക്ഷേമ പ്രവർത്തനങ്ങളുടെയും നേട്ടങ്ങൾ യഥാവിധി ജനങ്ങളിൽ എത്താത്തതിന്റെ കാരണക്കാർ ഉദ്യോഗസ്ഥരാണ്. എന്നാൽ യൂണിയൻ ബലമുള്ള അവർക്കെതിരെ ഒന്നും ചെയ്യാൻ സർക്കാരിനു കഴിയുകയുമില്ല. കൈക്കൂലിയും മറ്റും ഒരു അവകാശം പോലെ കരുതുന്നവരാണ് ഉദ്യോഗസ്ഥന്മാരിൽ നല്ലൊരു വിഭാഗം. ജനങ്ങൾ അവർക്ക് ശത്രുക്കളാണ്.

ഇതു പറയുമ്പോൾ തന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥന്മാരുടെ സമൂഹ്യ ബോധമില്ലായ്മയാണ് അവരുടെ ജനവിരുദ്ധതയ്ക്ക് കാരണം. എന്നാൽ ഉദ്യോഗം കിട്ടുന്നതിനു മുമ്പ് ഏതെങ്കിലും പാർട്ടിയിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയിലോ സ്വന്തം പ്രദേശത്തെ ഒരു ആർട്സ്ക്ലബ്ബിലെങ്കിലുമോ മറ്റോ പ്രവർത്തിച്ചിരുന്നവരാണെങ്കിൽ അത്തരം ആളുകൾ ഉദ്യോഗസ്ഥരായാലും ജനങ്ങളോട് ഒരു വിധം നന്നായി പെരുമാറുന്നവർ ആണെന്നു കാണാം. ഏതെങ്കിലും ഓഫീസിൽ നിന്ന് നമുക്ക് നല്ല പെരുമാറ്റം ലഭിക്കുന്നുണ്ടെങ്കിൽ അവർ ഏതെങ്കിലും തരത്തിൽ സാമൂഹ്യ ബന്ധം ഒക്കെ ഉള്ളവർ ആയിരിക്കും. രാഷ്ട്രീയമോ സാംസ്കാരികമോ സാമൂഹികമോ ഒക്കെയായ ഏതെങ്കിലും പ്രസ്ഥാനങ്ങളുമായൊക്കെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവരായിരിക്കും അവർ. ചിലർ ഉദ്യോഗം കിട്ടുമ്പോൾ മറ്റേതൊരു ഉദ്യോഗസ്ഥനെയും എന്നപോലെ തികച്ചും ജനവിരുദ്ധരും സ്വാർത്ഥരുമായി തീരുന്നുണ്ട് എന്നതും കാണാതിരിക്കുന്നില്ല. പൊതുവിൽ ഉള്ള കാര്യം പറഞ്ഞതാണ്.

ഇനിയും സ്ത്രീകളായ ചില ഉദ്യോഗസ്ഥകൾ ഉണ്ട്. സർക്കാർ ഓഫീസിലെ ഗുമസ്തയോ എന്തിന് ഒരു തൂപ്പുകാരിയായാൽ പോലും പിന്നെ വലിയ മസിലു പിടുത്തമാണ്. ജനങ്ങൾ വല്ല കാര്യത്തിനും ചെന്നാൽ മുരട്ടു സമീപനമാണ്. ഓഫീസ് അവളുമാരുടെ തറവാട്ട് സ്വത്താണെന്ന് തോന്നും. (ചില അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ ആണു കേട്ടോ) തങ്ങൾ ആകാശത്ത്നിന്ന് പൊട്ടി വീണവരാണെന്നാണ് മട്ടും ഭാവവും. യാതൊരു സാമൂഹ്യ ബന്ധവും ഇല്ലാതെ പുസ്തകപ്പുഴുക്കളായി ഡിഗ്രികളും നേടി ,കുറച്ച് ജനറൽ നോളജും പഠിച്ച് വെറും പി.എസ്. ടെസ്റ്റ് എഴുതിയതുകൊണ്ടു ജോലി കിട്ടിയെത്തുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. അവരാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നത്. ശമ്പള പരിഷ്കരണം വരുമ്പോൾ മാത്രം പത്രം വായിക്കുന്നവരാണ് ഇവരിൽ മിക്കവരും. ലോകത്ത് എന്ത് നടക്കുന്നുവെന്നതിലും അവർക്ക് പ്രത്യേകിച്ച് വിചാരമൊന്നുമില്ല. ഇതിൽ എത്രപേർ വ്യാജന്മാരും വ്യാജകളും ആണെന്ന് ആർക്കുമറിയില്ല. പിടിക്കപ്പെടുന്നവർ വളരെ കുറച്ചുപേർ മാത്രം.

നമ്മുടെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സർക്കാർ സർവീസ് എന്നത് ജനങ്ങളുടെ ആവശ്യത്തിനുള്ളതല്ല, അവർക്ക് ജോലികിട്ടാനും വരുമാനം ഉണ്ടാക്കാനും മത്രം കണ്ടുപിടിച്ച സംവിധാനമായാണ് ഉഗ്യോഗസ്ഥ മേഖലയെ അവരിൽ മിക്കവരും കണക്കാക്കുന്നത്. എന്തിന് പള്ളിക്കൂടം കണ്ടു പിടിച്ചത് കുട്ടികളെ പഠിപ്പിക്കാനല്ല, തങ്ങൾക്ക് അദ്ധ്യാപക ജോലി ചെയ്യാൻ കണ്ടുപിടിച്ച സംവിധാനമാണ് പള്ളിക്കൂടങ്ങളെന്നാണ് ചില അദ്ധ്യാപകരുടെ വിചാരം. അവരുടെ മക്കളെ ഒക്കെ അൺ എയിഡഡ് സ്കൂളുകളിലേ പഠിപ്പിക്കുകയും ഉള്ളൂ‍.

ആരാണ്ട് പറഞ്ഞതുപോലെ സർക്കാർ വണ്ടി ആർക്കുംവേണ്ട, സർക്കാർ ആശുപത്രി ആർക്കുംവേണ്ട, സർക്കാർ സ്കൂൾ ആർക്കും വേണ്ട. പക്ഷെ എല്ലവർക്കും വേണം സർക്കാർ ഉദ്യോഗം! ലക്ഷങ്ങൾ കൊടുത്ത് ഓരോരോ ഉദ്യോഗം നേടുന്നവരെ പറ്റിയാണെങ്കിൽ പിന്നെ സാമൂഹ്യ ബോധത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടു കാര്യവുമില്ല. ലക്ഷങ്ങൾ കോഴകൊടുത്ത് പഠിച്ചിറങ്ങുന്നവരുടെ കാര്യവും അങ്ങനെ തന്നെ. ഡോക്ടർമാരും എഞ്ചിനീയറന്മാരും അടക്കം.

സത്യത്തിൽ ഇപ്പോൾ ന്യായമായ ഒരാവശ്യവുമായി കയറിച്ചെന്നാൽ മര്യാദയ്ക്ക് പെരുമാറുന്ന ഒരു സർക്കാർ ഓഫീസ് പോലീസ് സ്റ്റേഷനാണ്. പണ്ട് ഭരണ കക്ഷിക്കാർക്ക് മാത്രമേ പോലീസ് സ്റ്റേഷനിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ആരു ഭരിച്ചാലും. എന്നാൽ സത്യം പറയാമല്ലോ. .കെ ആന്റണി (പണ്ടല്ല,രണ്ടാമത്) മുഖ്യമന്ത്രിയായപ്പോൾ മുതലാണ് ഇതിനൊരു മാറ്റം വന്നത്.പിന്നെ കിഴ്വഴക്കം ആരും തെറ്റിച്ചില്ല. ഭരണപക്ഷത്തോട് പോലീസുകാർക്ക് ഒരു ചായ്‌വൊക്കെ ചിലപ്പോഴൊക്കെ ഉണ്ടാകുമെങ്കിലും അവരുടെ തറവാട്ട് സ്വത്തുപോലെ ഇന്നൊരു പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നില്ല. പക്ഷെ ഇതുംകേട്ട് പ്രതിയായി പോലീസ് സ്റ്റേഷനിൽ ചെന്നു കയറിക്കൊടുക്കരുത്. പിന്നെ പെട്ടതുതന്നെ. അന്യയമായ ഇടിയും കിട്ടും അങ്ങു ഉഗാണ്ടയിൽ നടന്ന കേസുകളുടെ കൂടി ഉത്തരവാദിത്വം കിട്ടുന്ന പ്രതികളുടെ തലയിലുമാകും!

ചില ചില സർക്കാർ ഓഫീസുകളിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്ന മനസിക പീഡനമാണ് ഇത്ര നിശിതമായ ഭാഷയിൽ ഉദ്യോഗസ്ഥരെ വിമർശിക്കുവാൻ കാരണം. എല്ലാവരും അങ്ങനെയാനെന്ന് ഇതിനർത്ഥമില്ല. പിതാവിന്റെ സർക്കാർ ശമ്പളത്തിന്റെ തടിയാണ് ഈയുള്ളവന്റേതും. ഒരുപാട് നല്ല സർക്കാർ ജീവനക്കാരുമായി നല്ല ബന്ധവുമുണ്ട്. നിയമക്കുരുക്കുകൾ മൂലം പെട്ടു പോകുന്ന ചില പാവങ്ങളെ സഹായിക്കാൻ കഴിയാതെ സങ്കടപ്പെടുന്ന ഉദ്യോഗസ്ഥർ പോലും ഉണ്ട്. പക്ഷെ എത്ര പേർ?

ഇനി കൈക്കൂലി വങ്ങാത്ത ഉദ്യോഗസ്ഥരെ പറ്റി. പലപ്പോഴും കൈക്കൂലി വാങ്ങാത്തവർ കൈക്കൂലി വാങ്ങുന്നവരെക്കാ‍ൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. നീളെയും പോകില്ല കുറുകെയും പോകില്ല. കാടൻ നിയമങ്ങളുടെ നൂലിൽ പിടിച്ച് നിന്ന് ആൾക്കാരെ കുഴയ്ക്കും. ഇനി കൈക്കൂലിയുടെ കാര്യം പറഞ്ഞാൽ കൈക്കൂലി കൊടുത്താലും എളുപ്പം കാര്യം നടന്നു കിട്ടിയാൽ മതിയെന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്. അഴിമതി വളരാൻ ജനങ്ങൾ തന്നെ കാരണം എന്നർത്ഥം. മാത്രവുമല്ല കൈക്കൂലി കിട്ടിക്കഴിഞ്ഞാൽ വാങ്ങുന്ന ഉദ്യോഗസ്ഥൻ കൊടുക്കുന്നവരോട് പിന്നെ നല്ല പെരുമാറ്റമായിരിക്കും. അതാണല്ലോ ആളുകൾ ആഗ്രഹിക്കുന്നത്. കാശുകൊടുത്ത് നല്ല പെരുമാറ്റം പോലും വിലയ്ക്കു വാങ്ങേണ്ട ഗതികേട്.

ഉദ്യോഗസ്ഥതലത്തിലെ അഴിമത്യ്ക്ക് ജനങ്ങൾക്കു പൊതുവിലും രാഷ്ട്രീയക്കാർക്ക് പ്രത്യ്യെകിച്ചും ഒരു പങ്കുണ്ട്. ചില ആദർശശാലികളായ രാഷ്ട്രീയ നേതാക്കൻമാർ, അതായത് ജനപ്രതിനിധികളും മറ്റും പറയുന്നതുകേൾക്കാം. നമ്മൾ അഴിമതിയിലൂടേ സമ്പാദിക്കാനൊന്നും ആഗ്രഹിക്കുന്നില്ല. എന്നാൽ ഉദ്യോഗസ്ഥരെയൊന്നും മാറ്റിയെടുക്കാൻ ഞങ്ങൽക്കു കഴിയില്ല, അവർക്ക് വല്ലതും ചില്ലറ കൊടുത്താലേ കാര്യങ്ങൾ നടക്കൂ എന്ന്. അപ്പോൾ പിന്നെ ആര് മാറ്റിയെടുക്കും ഉദ്യോഗസ്ഥരെ! അഴിമതിക്കാരെ ഒരു യൂണിയനിലും എടുക്കില്ലെന്ന് തീരുമാനിച്ചാൽ പോലും കുറെ അഴിമതി ഇല്ലാതാകും. യൂണിയനുകൾ അതിനു തയ്യാറാകുമോ? കൊന്നാൽ പാവം തിന്നാൽ തീരും എന്നു പറയുന്നതുപോലെ യൂണിയനുകൾക്കും പാർട്ടികൾക്കും അകമഴിഞ്ഞ് സംഭാവന നൽകിയാൽ കഴുകി കളയാവുന്നതേയുള്ളൂ ഇന്നത്തെ നിലയിൽ അഴിമതി!

ഇനി മറ്റു ചില യാഥാർത്ഥ്യങ്ങൾ പറയാം. ലോകം മുഴുവൻ കമ്പ്യൂട്ടറുകൾ നിയന്ത്രിക്കുന്ന കാലത്തും നമ്മുടെ സർക്കാർ ഓഫീസുകൾ മിക്കതും പഴയ രീതിയിലാണ്. എന്തിനും ഏതിനും കാലതാമസം ആണ്. ഉദ്യോഗസ്ഥർ മന:പൂർവ്വം വരുത്തുന്ന കലതാമസങ്ങൾ വേറെയും. കമ്പ്യൂട്ടറൈസേഷനിലൂടെ തന്നെ കലതാമസങ്ങൾക്കും സങ്കീർണ്ണതകൾക്കും കുറെ പരിഹാരം ഉണ്ടാക്കാം.

മറ്റൊന്ന് ചില ഫോർമാലിറ്റികളുടെ കാര്യമാണ്. ബ്രിട്ടീഷുകാരന്റെ കാലത്ത് നില നിന്ന അതേ സമ്പ്രദായത്തിലാണ് ഇന്നും നമ്മുടെ സർക്കാർ സംവിധനങ്ങൾ പ്രവർത്തിക്കുന്നത്. എന്തിനും ഏതിനും ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന സങ്കീർണ്ണതകളും നൂലാമാലകളുമാണ്. റേഷൻ കാർഡിൽ പേരു ചേർക്കുന്നതു മുതൽ പാസ്പോർട്ട് എടുക്കുന്നതിൽ വരെ സങ്കീർണ്ണതകൾ കാണാം. എന്തിന് ഒരു ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ ചെല്ലുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നമുക്കറിയാം. ഇനി യഥസമയം അത് അജ്ഞത കൊണ്ടോ മറ്റോ വാങ്ങാത്തവർ പിന്നീടൊരിക്കൽ ചെന്നുനോക്കണം. പലവിധ ഫോർമാലിറ്റികളാ‍ണ്. തുടക്കത്തിലേ ആളുകൾ ഇതിലും ഭേദം ജനന സർട്ടിഫിക്കറ്റ് വേണ്ടെന്നു പറയും.

ഇപ്പോൾ എസ്.എസ്.എൽ.സി ബൂക്കിലെയും യഥർത്ഥ ജനന സർട്ടിഫിക്കറ്റിലെയും തീയതികൾ ഒന്നു മാറിക്കിടന്നാൽ അതൊന്നു തിരുത്തിക്കിട്ടാൻ എടുക്കേണ്ട സ്റ്റെപ്പുകൾ ഒന്നുമാത്രം മതി എത്ര വികലവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് നമ്മുടെ നിയമങ്ങൾ എന്ന് മനസിലാക്കാൻ. ഒരു തദ്ദേശ സ്വയം ഭരണ സ്ഥാനത്തിൽ നിന്ന് ലഭിക്കുന്ന യത്ഥാർത്ഥ ജനനസർട്ടിഫിക്കറ്റ് കൊണ്ട് സർട്ടിഫിക്കറ്റിലെ തെറ്റായ ജനനതീയതി തിരുത്താവുന്ന കാര്യമേയുള്ളൂ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്. ഇപ്പോൾ അത് പരീക്ഷാഭവനിലിരിക്കുന്ന ജോയിൻ രജിസ്ട്രാർ ആണ്. പക്ഷെ അതിന് എന്തെല്ലാം നടപടിക്രമങ്ങൾ എന്നോ? സ്കൂളിൽ നിന്നുള്ള രേഖകൾ, നോട്ടറി സർട്ടിഫിക്കറ്റ്, എത്ര സഹോദരങ്ങൾ ഉണ്ടോ അത്രയും പേരുടെ ഓറിജിനൽ ജനന സർട്ടിഫിക്കറ്റ്,അതില്ലെങ്കിൽ പിന്നെ അവരുടേത് ഉണ്ടാക്കിയെടുക്കാൻ വേറെ സ്റ്റെപ്പുകൾ, പിന്നെ കുറെ അറ്റസ്റ്റേഷനുകൾ എന്നുവേണ്ട എല്ലാ അപേക്ഷകളും രേഖകളും കൂടി തലയിൽ ചുമന്ന് പരീക്ഷാഭവനിൽ എത്തിച്ചാലോ മൂന്നുമാസം ആറുമാസം കാത്തിരിക്കണം അതു സാധിച്ചുകിട്ടാൻ!

ഈയിടെ കുട്ടികൾക്ക് എന്തോ സർട്ടിഫിക്കറ്റ് നൽകുന്നുവെന്നും ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് വാങ്ങണമെന്നും പറഞ്ഞ് നിയമം വന്നു. ആളുകൾ എല്ലാം കൂടി തീയേ ചൂട്ടേ എന്നു പറഞ്ഞ് നഗരസഭയിൽ ചെന്നു. പഞ്ചായത്ത് പ്രദേശത്ത് ജനിച്ച കുട്ടികളുടെ രക്ഷിതാക്കൾ കൂടി അജ്ഞത കൊണ്ട് അവിടെ വന്നു തള്ളി. എന്തിന് സിറ്റി മുഴുവൻ നീണ്ടുനിൽക്കുന്ന ക്യൂ ആയിരുന്നു. ഒരു ദിവസം അനന്തിരവൾക്കു വേണ്ടി ഞാനും ചെന്ന് ക്യൂ നിന്നു. മൂന്നുമണിക്കൂർ ക്യൂ നിന്ന് നഗര സഭാ വളപ്പിൽ എത്തിയപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഇത് ആറുമാസത്തേയ്ക്ക് നീട്ടിയതായി സർക്കാർ അടിയന്തിര ഓർഡർ ഇറക്കി. പിന്നെ അതിപ്പോൾ കേൾക്കാൻ കൂടിയില്ല. രക്ഷപെട്ടു. പിന്നീട് ഈയുള്ളവൻ സർട്ടിഫിക്കറ്റ് നഗരസഭയിൽ ചെന്ന് സാധാരണ നടപടിക്രമം അനുസരിച്ചു വാങ്ങി. അതിനുമുണ്ടയിരുന്നു കുറെ നൂലാമാലകൾ. ഇതൊക്കെ സർക്കാർ കാര്യങ്ങളിലെ നൂലാമാലകളെക്കുറിച്ച് ഉദാഹരിക്കാൻ പറഞ്ഞെന്നേയുള്ളൂ. അങ്ങനെ എത്രയെത്ര കാര്യങ്ങൾ! ഈയുള്ളവനവർകളുടെ അനുഭവത്തിൽ ഉള്ളത് എഴുതിയെന്നേയുള്ളൂ.

ഉദ്യോഗസ്ഥരംഗം നന്നാക്കാൻ സർക്കാർ അവർക്കു മേൽ എന്തെങ്കിലും മൂ‍ക്കുകയർ ഇട്ടതുകൊണ്ടു മാത്രം കാര്യമായില്ല. നിയമങ്ങൾ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സൌകര്യപ്രദമായ രീതിയിൽ പൊളിച്ചെഴുതണം. എന്തിനു സങ്കീർണ്ണതകൾ. കൈക്കൂലിയും ചുവപ്പുനാടയുമൊക്കെ നിലനിൽക്കുന്നതുതന്നെ നിയമത്തിന്റെ നിഗൂഢതകളും സങ്കീർണ്ണതകളും കാർക്കശ്യങ്ങളും നൂലാമാലകളും കൊണ്ടാണ്. എന്തിന് സർക്കാർ ഓഫീസുകളിലെ ഫയലുകളുടെ സ്വഭാവം തന്നെ മാറണം.

ഇന്ന് മിക്ക സർക്കാർ ഓഫീസുകളിലും ചെന്നാൽ ആവശ്യക്കാരന് ഉദ്യോഗസ്ഥന്റെ മുന്നിൽ ഒന്ന് ഇരിക്കാൻ പോലും സൌകര്യമില്ല. ഒരു വില്ലേജ് ഓഫീസിൽ പോലും ആവശ്യക്കാർ ചെന്ന് ഓച്ഛാനിച്ചു നിൽക്കണം. ഒരു കസേര പോലും ഇടില്ല. ജങ്ങളാണോ യജമാനർ ഉദ്യോഗസ്ഥരാണോ ജനാധിപത്യത്തിലെ യജമാനർ? നികുതി നൽകുന്ന ജനങ്ങൾക്കു മുന്നിൽ ഉദ്യോഗസ്ഥരാണ് പ്രണമിക്കേണ്ടത്. അല്ലാതെ ജനങ്ങൾ അല്ല. ഉദ്യോഗസ്ഥൻ തന്നെ ഉദ്യോഗ കസേരയിൽ നിന്ന് ഇറങ്ങിയാൽ വെറും ഒരു പ്രജയാണെന്ന് കൂടി ഓർക്കണം. പറഞ്ഞുവരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള പഴുതുകൾ ഏറെയുള്ള നിയമങ്ങൾ മാറി മറിയണം എന്നാണ്.

പണ്ട് ബ്രിട്ടീഷുകാരുടെ പോലീസുകാർ നിക്കറായിരുന്നു ഇട്ടിരുന്നത്. അത് നമ്മൾ മാറ്റിയില്ലേ? ഇന്ന് നിക്കറിട്ടു നിൽക്കുന്ന പോലീസുകാരെ നമുക്ക് സങ്കല്പിക്കാൻ ആകുമോ? സർക്കാർ ഓഫീസുകളിലെ നമ്മുടെ പല നിയമങ്ങളും ഇപ്പോഴും നിക്കറിൽ നിൽക്കുന്നതേയുള്ളൂ. എല്ലാറ്റിനെയും പാന്റുടുപ്പിക്കാൻ കാലം കഴിഞ്ഞു.

മാറ്റണം മാറ്റിമറിക്കണം എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നാൽ പോര. ഭരണം കിട്ടുമ്പോൾ കഴുയുന്നത്ര മാറ്റം വരണം. .പിണറായിയെപ്പോലെ കരുത്തരായ നേതാക്കന്മാർ നയിക്കുമ്പോൾ എന്തെങ്കിലും ഒക്കെ നടന്നില്ലെങ്കിൽ പിന്നെ എന്നാണു നടക്കുക? ആരെയാണ് പാർട്ടി ഭയക്കുന്നത്? ജനങ്ങളെ മൊത്തത്തിൽ ഭയക്കുന്നതു വിനയമാണ്. പക്ഷെ ഉദ്യോഗസ്ഥ മാടമ്പിമാർക്കും ജനവിരുദ്ധനിയമങ്ങൾക്കും എന്തിനു കീഴ്പെടണം? ആർക്കു വേണ്ടി നാറിയ വ്യവസ്ഥിതികളെ സംരക്ഷിക്കുന്നു? എല്ലാം സുതാര്യമാക്കാൻ എന്തിന് അമാന്തിക്കുന്നു?

നാലര വർഷക്കാലം കൊണ്ട് എത്രയോ ജനക്ഷേമപ്രവർത്തനങ്ങൾ ഇടതുപക്ഷ സർക്കാർ നടത്തി. അതിൽ പലതിന്റെയും ഗുണഫലങ്ങൾ എല്ലാ‍വർക്കും കിട്ടി. എന്നാൽ പലതിന്റെയും ഗുണഫലങ്ങൾ യഥാവിധി ജനങ്ങൾക്ക് കിട്ടാതെയും വന്നിട്ടുണ്ട് അതിനുത്തരവാദികൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ. സർക്കാരിന്റെ സദുദ്ദേശ ജനക്ഷേമ പ്രവർത്തനങ്ങൾ പലതിന്റെയും സന്ദേശം ജനങ്ങളിൽ എത്തിയില്ലെന്ന് സമീകകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നുമുണ്ട്. ഇതെന്തുകൊണ്ട്? ഇത്രയൊക്കെ ചെയ്തിട്ടും ജനങ്ങൾ അസംതൃപ്തരും നിരാശരുമാകാൻ കാരണമെന്ത്?

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ വന്ന ഇടതുപക്ഷ സർക്കാരുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തേതെന്ന യാഥാർത്ഥ്യം നിഷേധിക്കുന്നത് സത്യസന്ധമായിരിക്കില്ല. എങ്കിലും ഇടതുപക്ഷം ഭരിച്ചാലും ജനവിരുദ്ധവ്യവസ്ഥിതികളിൽ പ്രതീക്ഷയ്ക്കൊത്ത് കാര്യമായ മാറ്റം വരുത്താൻ കഴിയാത്തതിലുള്ള പ്രതിഷേധം ജനങ്ങളിൽ നിലനിൽക്കുന്നു എന്ന യാഥർത്ഥ്യം ഇപ്പോഴും നിലനിൽക്കുകയല്ലേ? കുറച്ചൊക്കെ പിഴവുകൾ സി.പി..(എം) അംഗീകരിച്ച് പരസ്യപ്പെടുത്തിയതാണ്. പിഴവുകൾ എല്ലാം വരുന്ന അവശേഷിക്കുന്ന ചുരുങ്ങിയ നാളുകൾ കൊണ്ട് പരിഹരിക്കാൻ കഴിയില്ല. എങ്കിലും കഴിയുന്നത്രയെങ്കിലും ചെയ്യാൻ കഴിയണം.

സർക്കാർ ഉദ്യോഗസ്ഥന്മാരെ വരുതിയിൽ നിർത്തണം. ഉദ്യോഗസ്ഥന്മാരുടെ ഉപദേശങ്ങൾക്കനുസരിച്ചല്ല, തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥരെ പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്. നിലവിലുള്ള നിയമവും നടപടിക്രമങ്ങളിലെ അനാവശ്യമായ വ്യവസ്ഥകളും പ്രയാസങ്ങളും എല്ലാം ദൂരീകരിക്കുന്ന പുതിയ നിയമങ്ങൾ ഉണ്ടാകണം. നല്ല നിലയിൽ ജനപ്രിയരായി സേവനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് വർഷാവർഷം അവാർഡുകളോ പ്രമോഷനുകളോ ഒക്കെ നൽകി പ്രോത്സാഹിപ്പിക്കണം. ജനങ്ങളും ജനകീയ സമിതികളും മറ്റും ആയിരിക്കണം നല്ല ഉദ്യോഗസ്ഥരെന്ന് സാക്ഷ്യപ്പെടുത്തേണ്ടത്. കമ്പ്യൂട്ടർ തുടങ്ങിയ നൂതന സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ ആനിലയിൽ പരിഗണിച്ച് വേണ്ടതു ചെയ്യണം.

എല്ലാ സർക്കാർ ഓഫീസുകളെയും മോണിട്ടർ ചെയ്യാൻ ജനകീയ സമിതികളെ നിയോഗിക്കണം. ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥന്മാർക്കുമേൽ ചില നിയന്ത്രണാധികാരങ്ങൾ ഉണ്ടാകാൻ നിയമം കൊണ്ടുവരണം. കലതാമസം കൂടാതെ ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ഓഫീസുകളിൽ നിന്ന് സാധിച്ചുകിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹ്യ ബോധവും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടാകാനുള്ള ബോധവൽക്കരണം കൂടി ഇടയ്ക്കിടെ നടത്തണം.

തനിക്കു ചുറ്റുമുള്ള സമൂഹത്തെ മനസിലാക്കാനും സ്നേഹിക്കാനും കഴിയാതെ സ്വന്തം സ്വാർത്ഥതയിൽ ഊന്നി ജീവിക്കുന്നവർ സർക്കാർ സർവീസിൽ ഇരിക്കാൻ യോഗ്യരല്ല. ടെസ്റ്റും ഇന്റർവ്യൂവും മാത്രം നടത്തി നിയമനം നടത്തിയാൽ പോരാ ഓരോ ഉദ്യോഗാർത്ഥിയും സമൂഹത്തെ എങ്ങനെ സമീപിക്കുന്നു എന്നൊരന്വേഷണം കൂടി നടത്തണം നിയമനങ്ങൾക്കു മുമ്പും പിൻപും. സർക്കാർ ഉദ്യോഗം വെറും ഒരു തൊഴിലല്ല, ജനസേവനമാണ് എന്ന ബോധമാണ് നമ്മുടെ ഉദ്യോഗസ്ഥർക്കു വേണ്ടത്.

പിൻകുറിപ്പ്: ഏതെങ്കിലും കരണവശാൽ മേൽ എഴുതിയ കുറിപ്പ് വായിക്കാനിടയായി ആരെങ്കിലും പ്രകോപിതരാകുന്നുണ്ടെങ്കിൽ തിരിച്ചറിയുക; നിങ്ങളുംകൂടി ആ വരികളിൽ എവിടെയോ വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്വയം വിലയിരുത്തി തിരുത്താൻ ശ്രമിക്കുക!

Sunday, January 2, 2011

സ്വാഗതപ്രസംഗം (ബൂലോകം ഓൺലെയിൻ മീറ്റ്)


സ്വാഗതപ്രസംഗം (ബൂലോകം ഓൺലെയിൻ മീറ്റ്)



ബ്ലോഗ് എന്ന സൌഭാഗ്യം

സാഹിത്യ അക്കാഡമി കൂടി ഇ-എഴുത്തും വായനയും അംഗീകരിച്ചുവെന്ന വാർത്ത അറിഞ്ഞതിന്റെ പ്രചോദനത്തിൽ റീപോസ്റ്റ് ചെയ്യുന്നത്.

അതായത് ബൂലോകം ഓൺലെയിൻ ബ്ലോഗ്പത്രം രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ്ഗർ അവാർഡ്, ബ്ലോഗ് ലിറ്ററസി ഉദ്ഘാടനം, ബ്ലോഗ് മീറ്റ് എന്നീ പരിപാടികളുമായി 2010 ഡിസംബർ 30-ന് തിരുവനന്തപുരത്ത് നടന്ന പരിപാടിയുടെ പ്രചരണാർത്ഥം എഴുതിയ പോസ്റ്റിലെ വാർത്താരൂപത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കി പ്രസക്ത ഭാഗങ്ങൾ ഇവിടെ പുന: പ്രസിദ്ധീകരിച്ചിരിക്കുന്നു.

ബ്ലോഗ് എന്ന സൌഭാഗ്യം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാർത്ഥത്തിൽ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. സ്വന്തം കഥകളും കവിതകളും ലേഖനങ്ങളും മറ്റും മാത്രമല്ല, കാര്‍ട്ടൂണുകളും , ചിത്രങ്ങളും, ഫോട്ടോകളും, വീഡിയോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുവാൻ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍നെറ്റ് വായനയുടെ അനന്ത സാദ്ധ്യതകൾ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും വായിക്കപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. ബ്ലോഗുകളിലും വെബ്സൈറ്റുകളിലും തന്നെ പോഡ്കാസ്റ്റിംഗിനുള്ള സൌകര്യം കൂടി ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ബോധപൂർവ്വമായ ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗത്ത് ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രം പോര. ഇതുവരെയുള്ള ബ്ലോഗ് മീറ്റുകളുടെ കാര്യമെടുത്താൽ അവയിൽ ബ്ലോഗ്ഗർമാർ അല്ലാത്തവർ സാധാരണ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗ്ഗർമാർ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം -സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. -ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ നിലനില്പിനും വളർച്ചയ്ക്കും വികാസത്തിനും ബ്ലോഗ് മീറ്റുകളും അവയുടേതായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും ഉത്തേജനങ്ങളും നൽകട്ടെയെന്ന് ആശംസിക്കുന്നു.

Friday, December 31, 2010

പോരാ‍ പോരാ വിപ്ലവക്കാരും കോൺഗ്രസ്സ്സഖ്യവും

പോരാ‍ പോരാ വിപ്ലവക്കാരും കോൺഗ്രസ്സ്സഖ്യവും

മുൻകുറിപ്പ്: ഇത് ഒരു സി.പി.ഐ (എം) പക്ഷ ലേഖനമാണ്. ഈ മുൻവിധി വായിക്കുന്നവർക്ക് വായനയ്ക്ക് സൌകര്യമയിരിക്കും; വായിക്കാൻ ഇഷ്ടമില്ലാത്തവർക്ക്, പ്രത്യേകിച്ചും അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചുപുലർത്തുന്നവർക്ക് അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ ഒഴിഞ്ഞുപോകാനും നല്ലതാണ് ഈ മുൻ കുറിപ്പ്!

സി.പി.എമ്മിനു വിപ്ലവം പോരാ. കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ഒരുപോലെയയാൽ പിന്നെ സി.പി.എമ്മിന് എന്തു പ്രസക്തി? സി.പി.എം നേതാക്കൾ മാത്രമല്ല അണികൾ പോലും ബൂർഷ്വാസികൾ ആയിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ലയിച്ച് നാളെ ഒരു പാർട്ടിയായി തീരും.പിന്നെങ്ങനെ ഇവിടെ തൊഴിലാളി വർഗ്ഗ സർവാധിപത്യം വരും? എങ്ങനെ സോഷ്യലിസം വരും? ആരു കൊണ്ടുവരും? അതൊക്കെയോർത്ത് വിഷമാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ആവേശകരമായ ആ വാർത്ത വന്നത്. കേരളത്തിൽ ഒഞ്ചിയത്തും മറ്റും വിപ്ലവത്തിന്റെ കാഹളം മുഴങ്ങിയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ വിപ്ലവം ചോർന്നുപോയെങ്കിലും വിപ്ലവം സ്വന്തം രക്തത്തിൽ നിന്നും ചോർന്നുപോകാത്ത ഒഞ്ചിയത്തെയും മറ്റു ചിലയിടങ്ങളിലെയും നേതാക്കളും അണികളും സ്വയം വിപ്ലവത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. എം.ആർ.മുരളിയെപോലെ അഭിനവ ലെനിൻ എന്നോ ചെഗുവേരയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നേതാക്കളുടെ നേതൃത്വം കൂടിയായപ്പോൾ ആവേശം ഇരട്ടിച്ചു. പണ്ട് നക്സൽബാരിയിൽ ഒരു വിപ്ലവം നടന്നതിൽ നിന്നാണ് നക്സലൈറ്റ് എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. അതുപോലെ ഭാവിയിൽ ഒഞ്ചിയസ്റ്റ് പ്രസ്ഥാനം എന്ന ഒരു പേർ തന്നെ ഈ വിപ്ലവപ്രസ്ഥാനത്തിനു വന്നുഭവിക്കുമോ എന്നുപോലും സംശയിച്ചു.

ചില പഞ്ചായത്തും മുൻസിപാലിറ്റിയുമൊക്കെ പിടിച്ചടക്കുന്ന ഫ്രഞ്ചുവിപ്ലവങ്ങൾ സിരകളിൽ ആവേശത്തിന്റെ തിരയിളക്കി അത് സുനാമിയായി പടർന്നുകയറി. എങ്കിലും എടുത്തുചാടി ഒഞ്ചിയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ പോയില്ല. കാരണം നമ്മ നാട്ടിലൊന്നും സംഭവം എത്തിയില്ല. ഓരോ ഏരിയ തീർത്തു വരട്ടെ. നമ്മ നാട്ടിൽ വിപ്ലവത്തിനു പാകമാകുമ്പോൾ എടുത്തു ചാടാമെന്നു കരുതി. അല്ലാതെ ഇങ്ങു തിരുവനന്തപുരത്തുനിന്ന് ഒറ്റക്കുതിപ്പിന് ഒഞ്ചിയത്തേയ്ക്കൊക്കെ എടുത്തുചാടി കാലൊടിഞ്ഞാൽ വിപ്ലവം ഇങ്ങ് തെക്കെത്തുമ്പോൾ നേതൃത്വം നൽകാൻ ആളുണ്ടാകില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് കാത്തിരുന്നത്. മാർക്സിസ്റ്റ് പാർട്ടി തകരും. അണികളെല്ലാം ഒന്നാന്നായി പുതിയ വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് അണമുറിയാതെ ഒഴുകിയെത്തും. ഒരു പുതിയ മാർക്സിസ്റ്റ് പ്രസ്ഥാനം ഇന്നത്തേതിന്റെ സ്ഥാനത്ത് ഉയർന്നുവരും. കോൺഗ്രസ്സുകാരൊക്കെ വിരണ്ട് ഇനി രക്ഷയില്ലെന്നു കണ്ട് ആ സംഘടന തന്നെ പിരിച്ചു വിടും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനയൊക്കെ പെട്ട പാടെ അപ്രത്യക്ഷമാകും. അതിന്റെ നേതാക്കൾ ഒക്കെ കയ്യിൽ കിട്ടുന്ന അണികളെയും കൊണ്ട് നാട് വിടും. മുതലാളിവർഗ്ഗം ഉള്ള സ്വത്തും മുതലും എല്ലാം പറക്കിക്കെട്ടി അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മുതലാളിത്ത രാഷ്ട്രങ്ങളിലേയ്ക്ക് പാലായനം ചെയ്യും. അവരുടെ ബാങ്ക് അക്കൊണ്ടുകൾ എല്ലാം വിദേശ ബാങ്കുകളിലേയ്ക്ക് ട്രാൻസ്ഫറടിക്കും. അതോടെ വിപ്ലവത്തിന് പൂർണ്ണമായും മണ്ണ് പാകമാകും. പിന്നെ അപ്പോഴും അധികാരം പിടിവിടാതിരിക്കാനിടയുള്ള ഭരണകൂടം ഏതാണോ അതിനെ ചെറിയൊരു ബലപ്രയോഗത്തിലൂടെ പിടിച്ച് വലിച്ച് നിലത്തിട്ട് രണ്ട് തൊഴി! വിപ്ലവം പൂർത്തിയായി. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ.

ഒഞ്ചിയം ഉൾപ്പെടുന്ന മുൻസിപാലിറ്റിയിലൊക്കെ കോൺഗ്രാസ്സ് പിന്തുണയോടെ അധികാരത്തിലേറാൻ വിപ്ലവനേതാവ് തന്നെ തുനിഞ്ഞപ്പോൾ അല്പമൊന്നു ഞെട്ടിയെങ്കിലും അവിടെയെങ്കിലും ചോരപ്പുഴ ഒഴുക്കാതെ അധികാരത്തിൽ ഏറാനുള്ള സാഹചര്യം മുതലാക്കുന്ന അടവുപരമായ ഒരു തന്ത്രമാണതെന്ന് ഒഞ്ചിയിസ്റ്റ് മാനിഫെസ്റ്റോ, ഷൊർണ്ണൂർ കാപിറ്റൽ ഉൾപ്പെടെയുള്ള ചില അമൂല്യ വിപ്ലവ ഗ്രന്ധങ്ങൾ ഒന്നുകൂടി എടുത്ത് വായിച്ചപ്പൊൾ മനസിലായി.എം.ആർ.മുരളിയണ്ണൻ മുനിസിപ്പൽ ചെയർമാനായാൽ വിപ്ലവത്തിന്റെ ഒരു ഘട്ടം പൂർത്തിയായി എന്ന താത്വിക ബോധം ഉൾക്കൊണ്ട് കഴിയവേയാണ് ഞെട്ടിപ്പിക്കുന്ന ആ വാർത്തവന്നത്. ഇടതുപക്ഷ ഏകോപനത്തിൽ തമ്മിൽതല്ല്. തൃശൂരിൽ കുന്നംകുളത്ത് ഇടതുപക്ഷ ഏകോപനവിപ്ലവകാരികൾ യോഗമോ മറ്റോ ചേർന്നുവത്രേ. യു.ഡി.എഫുമായി മുനിസിപാലിറ്റിയിൽ അധികാരം പങ്കിട്ട വിപ്ലവ നേതാവ് ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായത്രേ. ഇടതുപക്ഷം എന്നു പേരുനൽകിയ സംഘടന യു.ഡി.എഫുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണം കൈയ്യാളുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും സംസ്ഥാന കൺ വെൻഷനിൽ വിമർശനം ഉയർന്നുവത്രേ. ഭിന്നതകൾ ശക്തമായി പലരും രാജിക്കൊരുങ്ങിയത്രേ. ഇനി യു.ഡി.എഫ് എന്ന വിപ്ലവ മുന്നേറ്റ മുന്നണിയുമായി കൈകോർത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റെങ്കിലും മത്സരിച്ച് ജയിക്കണമെന്നുള്ള നിർദ്ദേശം യോഗത്തിൽ ഒരു നേതാവ് മുന്നോട്ട് വച്ചെങ്കിലും അത്തരം നാണം കെട്ട കൂട്ടുകെട്ടിനു നമ്മളെ കിട്ടില്ലെന്ന് ഒരു വിഭാഗം പറഞ്ഞുവത്രേ. വലതുപക്ഷ മുതലാളിത്ത സംരക്ഷണ സമിതിയായ യു.ഡി.എഫിനൊപ്പം നിക്കാനാണെങ്കിൽ പിന്നെ എന്തിനീ ബഹളമൊക്കെ കാട്ടി സി.പി.എം വിട്ടു പോന്നു എന്നൊക്കെ ഏകോപനക്കാരിൽ ആരെങ്കിലും ചോദിച്ചു പോയിട്ടുണ്ടെങ്കിൽ പണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നതിന്റെ ചില അഴുക്ക അംശങ്ങൾ അവരിൽ ചിലരുടെ ഉള്ളിൽ ഇപ്പോഴും കിടക്കുന്നതിനാലാണ് നിസംശയം പറയാം. അത് അപ്പാടെ ചികിത്സിച്ചു ഭേദമാക്കാൻ വേണ്ടത് ചെയ്യണം.

എന്തായാലും ഈ വിശാല വിപ്ലവ ഇടതുപക്ഷ ഏകോപന സമിതിയിലെ ഈ ഭിന്നതയ്ക്കു പിന്നിൽ മുതലാളിത്ത ശക്തികളുടെ കറുത്ത കരങ്ങളാണോ എന്ന് സംശയമുണ്ട്. ഏകോപനപ്രസ്ഥാനത്തിന്റെ വളർച്ച കണ്ട് ഭയന്ന് മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും അതിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം കോൺഗ്രസ്സുമായിത്തന്നെ ചങ്ങാത്തം കൂടിയത്. മുതലാളിത്തത്തിനു ശക്തമായ ബദലാണല്ലോ കോൺഗ്രസ്സ്. പിന്നെ നയപരിപാടിയൊക്കെ തീരുമാനിക്കുന്നത് അംബാനിമാരോടൊക്കെ ചോദിച്ചിട്ടാകുന്നത് സോഷ്യലിസം സ്ഥാപിക്കാൻ അവർ തടസം പിടിക്കാതിരിക്കാനുള്ള ഒരടവെന്നേയുള്ളൂ. വെറുതെ എന്തിനാ ഒരു ചോരപ്പുഴ. അവർക്കതിനു താല്പര്യമില്ലെങ്കിൽ. കുന്നംകുളത്ത് ചേർന്ന ഏകോപന സമിതിയുടെ കൻവെവെൻഷനിൽ ഭിന്നിപ്പ് തുറന്ന പോരിൽ എത്തുകയായിരുന്നുവത്രേ. ഒഞ്ചിയത്തെയും തളിക്കുളത്തെയും ചില പ്രതിനിധികൾ പൊട്ടിത്തെറിച്ചുവെന്നാണ് ചില ഒളിഞ്ഞു നോട്ടക്കാർ വെളിപ്പെടുത്തിയത്. ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ രണ്ടരവർഷം വീതം യു.ഡി.എഫുമായി അധികാരം പങ്കിടാൻ തീരുമാനിച്ച വിപ്ലവ നേതാവ് എം.ആർ.മുരളി സ്വാർത്ഥ താല്പര്യത്തിനും അധികാരത്തിനും വേണ്ടി പാർട്ടിയെ ബലികഴിച്ചുവെന്നും ആരോപണം ഉയർന്നുവത്രേ. മുരളിയെ മാറ്റണമെന്നു മുറവിളിയുണ്ടായത്രേ. കൺവെൻഷൻ പ്രത്യേകിച്ച് ഒരു തീരുമാനവുമെടുക്കാൻ കഴിയാതെ പിരിയേണ്ടിവന്നുവത്രേ. ഈ അത്രേയത്രേ പറയുന്നത് പത്രവാർത്ത വിശ്വാസത്തിലെടുത്ത് പറയുന്നതുകൊണ്ടാണേ. മാത്രവുമല്ല കണ്ടപത്രം ദേശാഭിമാനിയുമാണ്. എല്ലാവരും വിശ്വസിക്കണം എന്നില്ല.

പണ്ട് കമ്മ്യൂണിസം തലപൊക്കിയതുമുതൽ നീണ്ടകാലം അതിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സുകാരടക്കം പല പ്രസ്ഥാനങ്ങളും നാട്ടുപ്രമാണിമാരും വർഗ്ഗീയ വാദികളും മറ്റും ശ്രമിച്ചിരുന്നു. അവരോടൊക്കെ ഏറ്റുമുട്ടി അങ്ങോട്ടും ഇങ്ങോട്ടും കഷ്ടനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കമ്മ്യ്യുണിസ്റ്റുകാർ ശക്തമായ ചെറുത്തുനിൽ‌പ്പുകൾ സംഘടിപ്പിച്ചുതന്നെ ഇവിടെ വളർന്നത്. ഇത് ഗാന്ധിയൻ മാർഗ്ഗത്തിലൊന്നുമായിരുന്നില്ലെന്നു തന്നെ സാരം. എന്നാൽ അതൊക്കെ പഴങ്കഥ. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ഒറ്റപ്പെട്ട് ചില സ്ഥലങ്ങളിൽ ചില രാഷ്ട്രീയ അക്രമങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നതു ശരിതന്നെ. ഉദാഹരണം കണ്ണൂർ. പക്ഷെ അവിടെ അക്രമം ഏകപക്ഷീയമായി ഉണ്ടാകുന്നതല്ലെന്നും മനസിലാക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭഗമാണ്. ഒരു സായുധ വിപ്ലവം ഉടനെ ഇവിടെ ഉണ്ടാകുമെന്നോ ഉണ്ടാക്കണമെന്നോ ജനാധിപത്യവുമായി പൊരുത്തപ്പെട്ടുപോകാൻ നിർബന്ധിതമായ ഇടതുപക്ഷം പറയുന്നുമില്ല. ഇതിനർത്ഥം ഇന്ത്യയിലെ നിലവിലുള്ള വ്യവസ്ഥയെ അപ്പാടെ അംഗീകരിക്കുന്നുവെന്നല്ല. സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും മറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ പോരുതുക എന്ന നയമാണ് ഇടതുപക്ഷം പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്. മറിച്ചെന്തെങ്കിലും ചിന്തിച്ചാൽതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതിനുള്ള അണിബലവും ഇല്ല. സത്യം സത്യമാ‍യി പറയുന്നതിൽ തെറ്റൊന്നുമില്ല.

ഇവിടെ സിപി.എമ്മിലും മറ്റും വിപ്ലവം പോരെന്ന് പറയുന്നതിൽ പഴയ രീതിയിൽ അക്രമവും ചെറുത്തുനില്പുകളും സ്വീകരിക്കണമെന്നുകൂടി അർത്ഥമുണ്ട്. ചെറുത്തുനിൽക്കാനും അക്രമം കാണിക്കാനും ഇന്നിപ്പോൾ കോൺഗ്രസ്സുകാർ സി.പി.എമ്മുകാരെ ഓടിച്ചിട്ടടിക്കാനൊന്നും വരുന്നില്ല. വരുന്ന ഇടങ്ങളിൽ എല്ലാം ചെറുത്തും നിൽക്കുന്നുണ്ട്താനും. കോൺഗ്രാസിന് വലിയ മേൽകൈ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും സി.പി.എമ്മിനെതിരെ അക്രമം ഉണ്ടാകുന്നുണ്ട്. ഇത് ചില സ്ഥലങ്ങളിൽ തിരിച്ചും സംഭവിക്കുന്നുണ്ട്. ഇതൊക്കെ പച്ചയായ സത്യങ്ങളാണ്. ഇപ്പോൾ സി.പി.എമ്മിനെതിരെ അക്രമം തുടരുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനകളാണ്. അവരെ പോലും ആശയം കൊണ്ടു നേരിടാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന് അടിച്ചാൽ തിരിച്ചടിക്കില്ലെന്ന ഒരർത്ഥവുമില്ല. അങ്ങോട്ടു ചെന്ന് അടിക്കില്ലെന്നേയുള്ളൂ. പിന്നെ വല്ല അഴിമതിയുടെയും പേരു പറഞ്ഞാണ് പോകുന്നതെങ്കിൽ അതിനും മാത്രം അഴിമതിയൊന്നും സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടകുന്നില്ല. ഇപ്പോൾ തന്നെ എന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും കേരളത്തിലെ മന്ത്രിമാർക്ക് നേരിട്ട് ബന്ധമുള്ള ഒരഴിമതിയും ആരോപിക്കാൻ കഴിയുന്നില്ല. ചിലതിന്റെയൊക്കെ ധാർമ്മികമായ ഉത്തരവാദിത്വം വേണമെങ്കിൽ ചമയ്ക്കാമെന്നേയുള്ളൂ. പണ്ടെങ്ങോ കുറച്ചുനാൾ മന്ത്രി ക്കസേരയിൽ ഇരുന്നതിന്റെ പേരിൽ പിണറായി വിജയന്റെ പേരിൽ യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ലാവ്ലിൻ കേസ് പറഞ്ഞ് നടന്ന് കുറെ രാഷ്ട്രീയ നേട്ടങ്ങൾ എതിരാളികൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞു എന്നല്ലാതെ ആ ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്ന് അന്വേഷണ ഏജൻസികൾക്ക്തന്നെ ഒടുവിൽ പറയേണ്ടിയും വന്നു. ഇടതുപക്ഷത്തെ എല്ലാ നേതാക്കളും ശുദ്ധാത്മാക്കളാണെന്ന് പറഞ്ഞുകളഞ്ഞുവെന്നൊന്നും ആരോപിക്കേണ്ട. ചിലപ്പോൾ ഒക്കെ സംഭവിക്കുന്നുണ്ട്. അതിന്റെ ഫലം അവരിൽ ചിലർ പാർട്ടിയിൽ നിന്നു പുറത്തായി അവരും വലിയ വിപ്ലവ വായാടികളായി ഗതികിട്ടാതെ അലഞ്ഞുനടക്കുകയാകും. ഇനിയും ചിലർ അഴിമതിയുടെയോ പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെയോ പേരിൽ പുറത്താക്കപ്പെട്ടാൽ എതിർപാളയത്തിൽ അക്കാമഡേറ്റ് ചെയ്യപ്പെട്ട് ഗതിപിടിച്ചെന്നും വരാം. എന്തായാലും അഴിമതി സി.പി.എമ്മുകാർ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവർ അല്ല. സോറി, വിഷയം മാറി പോകുന്നുവെന്നു തോന്നുന്നു.

ഇവിടെ പറയാൻശ്രമിക്കുന്നത് ജനാധിപത്യപരമല്ലാത്ത മാർഗ്ഗത്തിലൂടെയല്ലതെ ഇടതുപക്ഷത്തിനും ഇന്ത്യയിൽ പ്രവർത്തിക്കാനാകില്ല എന്ന് എടുത്തു പറയാനാണ്. അതുകൊണ്ട് വിപ്ലവം പോരാ വിപ്ലവം പോരാ എന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല. ആർക്കെങ്കിലും ചിലർക്ക് പാർട്ടിയിലോ ജനാധിപത്യ വേദികളിലോ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന വിപ്ലവബോധം കൊണ്ട് ദീർഘകാല നേട്ടങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതിന്റെയൊക്കെ മുൻ നിരയിൽ നിൽക്കുന്നവർക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. പിൻ നിരക്കാർക്ക് സമയനഷ്ടം മാത്രം. ഇവിടെ ഏതു പാർട്ടിയിൽ വിശ്വസിക്കാനും തോന്നുമ്പോൾ പാർട്ടി മാറാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. സിപി.എമ്മുമായി സഹകരിച്ചു പോകൻ വിഷമം തോന്നുമ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെ എത്രയോ പ്രസ്ഥാനങ്ങളുണ്ട് ചേരാൻ. അതല്ലേ ഇതിലും ഭേദം? പുതുതായി ഒന്നുണ്ടാക്കി കോൺഗ്രാസുകാരുടെ സഹായം കൊണ്ട് നിലനിൽക്കാൻ ശ്രമിക്കുന്നത് ലളിതമായി പറഞ്ഞാൽ പാപ്പരത്തമാണ്. കൂടുതൽ വിപ്ലവം പറഞ്ഞ് പാർട്ടിവിടുന്നവർ സി.പി എമ്മിന്റെയോ മറ്റിടതുപക്ഷ കക്ഷികളുടെയോ പിൻബലം ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് കോൺഗ്രസ്സിനെയോ, യു.ഡി.എഫിനെയോ വർഗീയ കക്ഷികളെയോ ഒക്കെ തെരഞ്ഞെടുപ്പിൽ തോല്പിച്ച് കഴിവു തെളിയിക്കണം. വർഗ്ഗ ശത്രുവിനോട് തോളുരുമ്മി നീന്ന് പിന്നെ ആർക്കെതിരെ പോരാടുന്നത്? സി.പി.എമ്മിനെ ദുർബ്ബലപ്പെടുത്തി വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിപകരാനുള്ള കരുക്കളായി മാറുന്നവരെ വിപ്ലവകാരികൾ എന്നല്ല വിപ്ലവത്തിന്റെ ഒറ്റുകാരെന്നുവേണം വിളിക്കാൻ. ഒരു ആശയത്തിനുവേണ്ടി നിന്നാൽ നിന്നതായിരിക്കണം. കൊതി മുമ്പോട്ടും കുത്തുകാലു പുറകോട്ടും എന്നു പറയുമ്പോലെ അധികാരകസേരകാണുമ്പോൾ നാക്കും നീട്ടി കുണ്ടിയും തുടച്ചു ചെല്ലരുത്. അല്ലപിന്നെ!

പിന്നെ സി.പി.എമ്മിൽ വല്ലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത് നല്ലതുതന്നെ. അനുഭവപാ‍ഠങ്ങൾ പാർട്ടിക്ക് ഗുണം വരുത്തും എന്നാണ് ഈയുള്ളവൻ അവർകളുടെ വിശ്വാസം. ഇങ്ങനെയും ഒക്കെ സംഭവിക്കാം എന്നു വരുമ്പോൾ കൂടുതൽ കരുതലോടെ പ്രവർത്തിക്കാം. സംഭവിക്കാവുന്ന ചില തെറ്റുകൾ ഒഴിവാക്കാം. ഒഞ്ചിയവും ഒരു പാഠം തന്നെ. ഇത്രയും ഒരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല. ചിലത് അങ്ങനെയാണ് സംഭവിച്ചുകഴിയുമ്പോഴേ അറിയുകയുള്ളൂ. പക്ഷെ എന്നുവച്ച് സ. പിണറായിയുടെ വാക്കുകൾ കടമെടുത്താൽ കുലംകുത്തികളെന്നും മറ്റും വിളിക്കെണ്ടവരെ മറ്റൊരു വാക്കിനാൽ വിശേഷിപ്പിക്കാനാകില്ല. കോൺഗ്രസ്സുമായി അധികാരം പങ്കുവയ്ക്കുന്ന നിലവാരത്തിലേയ്ക്ക് ഈ അഭിനവ വിപ്ലവകാരികൾ തരം താണിരുന്നില്ലെങ്കിൽ ഈ ലേഖകൻ കുലംകുത്തികൾ എന്ന് ആവർത്തിച്ച് സായൂജ്യം അടയില്ലായിരുന്നു. (അല്ല, നമ്മുടെ സായൂജ്യത്തിനെഴുതുന്നതുകൊണ്ടാണേ!) കാരണം പാർട്ടിയ്ക്ക് അനുഭവപാഠം നൽകിയവർ എന്നൊരാനുകൂല്യം അവർ അർഹിക്കുന്നുണ്ടല്ലോ! കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള വിയോജിപ്പല്ലാതെ എം.ആർ. മുരളിമാർക്ക് ചേരാൻ പറ്റാത്ത ഒരു മോശം പാർട്ടിയാണ് കോൺഗ്രസ്സ് എന്നൊന്നും ഈയുള്ളവൻ കരുതുന്നില്ല.


പിൻകുറിപ്പ്: കെട്ടിപ്പിടിച്ചുകൊണ്ടു തർക്കിക്കുന്ന രാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യം ആവശ്യപ്പെടുന്നത്. അക്രമം കൊണ്ട് ഒന്നിനെ മറ്റൊന്നിനു തകർത്തു മുന്നേറാം എന്ന് വ്യാമോഹിക്കുന്നരാഷ്ട്രീയമല്ല. ജനാധിപത്യം ശക്തിപ്പെടുന്നത് ആശയസംവാദങ്ങളിലൂടെയാണ്. അക്രമവും അഴിമതിയും ഒഴിച്ച് രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യത്തിനു നിരക്കുന്ന കാര്യങ്ങളാണ്. അതു കാലുമാറ്റവും കൂറുമാറ്റവും ആയാൽ പോലും. തെറ്റുകൾ എന്നു തോന്നുന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും ശരിയെന്നു തോന്നുന്ന ആശയങ്ങളും അക്രമരഹിതമായ പ്രവർത്തനങ്ങളും കൊണ്ട് തിരുത്തിക്കാൻ ശ്രമിക്കുന്നതാണ് ജനാധിപത്യത്തിനു ഭൂഷണം

Tuesday, December 28, 2010

ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

2010 ഡിസംബർ 30-നു വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ്പത്രമായ ബൂലോകം ഓൺ ലൈൻ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കത്തിന്റെ പ്രകാശനവും ബ്ലോഗ് മീറ്റും നടക്കുന്നു. ഇതിനോടനുബന്ധിച്ച് ബൂലോകം ഓൺലൈൻ ഡോട്ട് കോമിൽ ഈയുള്ളവനവർകൾ എഴുതിയ ലേഖനം പ്രസ്തുത സംരംഭത്തിന്റെ പ്രചരണാർത്ഥം ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.


ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

ദിവസവും രണ്ടായിരത്തിലധികം ഹിറ്റുകളുമായി ബൂലോകം ഓണ്‍ലെയിന്‍ ജൈത്ര യാത്ര തുടരുകയാ‍ണ്. ഉറച്ച കാല്‍വയ്പുകളോടെയും തികഞ്ഞ ലക്ഷ്യ ബോധത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് അവനവന്‍ പ്രസാധന രംഗത്തെ കൂട്ടുസംരംഭം ആരംഭിച്ചത്. വെറുമൊരു എഴുത്തകം എന്നതിലുപരി ബൂലോകത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും വികാസവും ബൂലോകം ഓണ്‍ലെയിന്‍ ലക്ഷ്യമിടുന്നു. ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവും ആക്കി തീര്‍ക്കുന്നതിനെക്കുറിച്ചും, മലയാള ഭാഷയെയും സാഹിത്യത്തെയും നില നിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ബൂലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ബൂലോകം ഓണ്‍ലെയിന്‍ മനനം ചെയ്യുന്നു. ബൂലോകത്തിനു പുറത്തു നില്‍ക്കുന്നവര്‍ക്കു കൂടി ബൂലോകത്തിന്റെ സന്ദേശം എത്തിക്കുവാനും പ്രതിജ്ഞാബദ്ധമാണ് ബൂലോകം ഓൺലൈൻ. അതിനുള്ള ഒരു നല്ല സംരംഭമാണ് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രമായ ബൂലോകം ഓൺലൈൻ. ഇത് ബൂലോകത്തെ എഴുത്തുകളെയും എഴുത്തുകാരെയും ബൂലോകത്തിനു പുറത്തുള്ളവര്‍ക്കു കൂടി അച്ചടി മാധ്യമം വഴി പരിചയപ്പെടുത്തുന്നു. ഇതുവഴി ബ്ലോഗിംഗിനെ കുറിച്ച് മനസിലാക്കി കൂടുതല്‍ ആളുകള്‍ ബ്ലോഗ്ഗര്‍മാരായി ബൂലോകത്തേയ്ക്ക് കടന്നുവരാനും വഴിയൊരുങ്ങും. ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനവും, ബ്ലോഗ് അവാര്‍ഡ് ദാനവും, ബ്ലോഗ് മീറ്റും തിരുവനന്തപുരത്ത് 2010 ഡിസംബർ 30-ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം ഇ-സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. ഇ-ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായ ചില കര്‍മ്മ പരിപാടികളുമായി ബൂലോകം ഓണ്‍ലെയിന്‍ മുന്നോട്ടു പോവുകയാണ്. ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ദൌത്യത്തിലാണ് ബൂലോകം ഓണ്‍ലെയിന്‍. ബ്ലോഗിംഗിനെ കുറിച്ച് ഇനിയും അറിയാത്തവരിലേയ്ക്ക് ഇതിന്റെ ബൂലോകത്തിന്റെ സന്ദേശം എത്തിക്കുക എന്നതു തന്നെയാണ് ഇതില്‍ പരമപ്രധാനം. അതിനുള്ള ദൌത്യങ്ങളില്‍ ഒന്നാണ് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രം. ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം വിതരണത്തിന് തയ്യാറായിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന നല്ല പോസ്റ്റുകള്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുക വഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് കൂടി അവ വായിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇത് ബ്ലോഗെഴുത്തുകാരെ പുറം ലോകത്തിനു കൂടി പരിചയപ്പെടുത്താന്‍ സാഹചര്യം ഒരുക്കുന്നു. ഒപ്പം ബൂലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം കൂടി അറിയുന്നു. ബ്ലോഗുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കും. കൂടുതല്‍ പുതുമുഖങ്ങള്‍ ഇതുവഴി ബൂലോകത്തേയ്ക്ക് കടന്നുവരാന്‍ ഇതുപകരിക്കും. അതുതന്നെയാണ് ലക്ഷ്യവും.

ബ്ലോഗിനെ ജനകീയവല്‍ക്കരിക്കാന്‍ പല കര്‍മ്മപരിപാടികളും ബൂലോകം ഓണ്‍ലെയിന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ് അവാര്‍ഡ് ദാനം എന്നീ പരിപാടികള്‍ക്കൊപ്പം ഒരു ബ്ലോഗ്മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സാധാരണ ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി ബ്ലോഗര്‍മാരല്ലാത്തവരെ കൂടി പങ്കെടുപ്പിച്ച് അവരിലേയ്ക്കു കൂടി ബൂലോകത്തെ പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബൂലോകം ഓണ്‍ലെയിന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതിനകം ബൂലോകത്ത് എത്തിപ്പെട്ടവരുടെ മാത്രം കൂട്ടായ്മകളായിട്ടാണ് ഇപ്പോല്‍ മിക്ക ബ്ലോഗ് മീറ്റുകളും മാറുന്നത്. അത്തരം മീറ്റുകള്‍ വേണ്ട എന്നല്ല, അതും ഒക്കെ അതാതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനും ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവുമായ ഒരു മാധ്യമമാക്കി വളര്‍ത്തുന്നതിനും ഉള്ള ശ്രമങ്ങളും ബൂലോകത്ത് എത്തിപ്പെട്ടവര്‍ ചെയ്യേണ്ടതാണ്. ബ്ലോഗിംഗിനെ ഗൌരവബുദ്ധ്യാകൂടി സമീപിക്കേണ്ടതിന്റെ ആവശ്യകതയും ബൂലോകം ഓണ്‍ലൈന്‍ ഉള്‍ക്കൊള്ളുന്നു. ഈ വഴിയ്ക്ക് ബൂലോകം നടത്തുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഏവരുടെയും സഹകരണം ബൂലോകം ഓൺലൈൻ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

31-12-2010-ന് എഡിറ്റ് ചെയ്തത്: മേൽ സൂചിപ്പിച്ച പരിപാടി ഗംഭീരമായി നടന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ബ്ലോഗ്പത്രം രണ്ടാം ലക്കം പ്രകാശനം നടന്നില്ല. അവാർഡ് ദാനം, ബ്ലോഗ് ലിട്ടറസി ഉദ്ഘാടനം, ബ്ലോഗ് മീറ്റ് എന്നിവ നടന്നു. ഡി. വിനയ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അവാർഡുകളും അദ്ദേഹംതന്നെ നൽകി. ബ്ലോഗ് ലിറ്ററസി പ്രോഗ്രാം മല്ലികാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൂട്ടം എൻ.എസ്. ജ്യോതി കുമാർ, അനിൽ കുര്യാത്തി, കെ.ജി.സൂരജ്, തുഷാർ പ്രതാപ്, അജിത്ത്, ദിലീപ് എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കളായ ബഷീർ വള്ളിക്കുന്ന് , അനിൽകുമാർ സി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. ഇ.എ.സജിം തട്ടത്തുമല സ്വാഗതവും, ഡോ. മോഹൻ ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ. മോഹൻ ജോർജ് ഗാനാലാപനവും നടത്തി. ദിലീപ് , ജിക്കു വർഗീസ് എന്നിവർ ബ്ലൊഗ്ഗ് സംബന്ധിച്ച പ്രസന്റേഷൻ അവതരിപ്പിച്ചു. പ്രസ്സ് ക്ലബ്ബിലെ ഒരു സായാഹ്നം ഈ സൌഹൃദ സംഗമം കൊണ്ട് ധന്യമായി.

Friday, November 19, 2010

പിടസ്വാതന്ത്ര്യം

പിടസ്വാതന്ത്ര്യം

ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം.

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി.

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി.

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും.

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല.

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല.

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം.

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ.

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും.

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി.

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’

അല്ല, 'പിടപ്പൂവ'നെന്തു ഭാവിച്ചിത്,
ദോഷങ്ങളേകാനൊരുമ്പെട്ടിറങ്ങിയോ?
നാളത്തെ ഊണിനു കോഴിക്കറി തന്നെ;
വീട്ടിലെ കാർണോത്തി ചിന്തിച്ചുറപ്പിച്ചു!

(ശേഷം ചിന്ത്യം!)