Friday, October 16, 2009

പ്രേമാനന്ദ് : ഏതാനും ചിത്രങ്ങൾ

അന്തരിച്ച പ്രേമാനന്ദിന്റെ വിവിധ സ്ഥലങ്ങളില്‍ വച്ചെടുത്ത ചില ചിത്രങ്ങൾ; ലേഖനം മുകളില്‍

















































































































പ്രേമാനന്ദ് തട്ടത്തുമലയിൽ വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് താഴെ











































































































Thursday, October 15, 2009

എം.ടി.രമേശിന്റെ പ്രസംഗം കേട്ടത്

ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസംഗം കേട്ടത്

ഒക്ടോബർ 15 : ഇന്ന് ഒരു വഴിയ്ക്കു പോയിട്ട് വരുംവഴി തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് ജംഗ്ഷനിൽ ഇറങ്ങേണ്ടിവന്നു. മറ്റൊരു ബസിൽ കയറി തട്ടത്തുമലയ്ക്കു പോകേണ്ടതാണ്. പക്ഷെ കാരേറ്റു വന്നപ്പോൾ അവിടെ ബി.ജെ.പിയുടെ ഒരു പൊതുയോഗം നടക്കുന്നു. അങ്ങോട്ടു പോകുമ്പോഴേ അവിടെ സ്റ്റേജും മൈക്കുമൊക്കെ കണ്ടിരുന്നു. തിരിച്ച് അവിടെ തിരിഞ്ഞു പോകുന്ന വണ്ടിയിൽ കയറിയതിനാലാണ് അവിടെ ഇറങ്ങേണ്ടി വന്നത്. അപ്പോഴുണ്ട് ബി.ജെ.പി നേതാവ് എം.ടി.രമേശ് വേദിയിൽ നിന്നു പ്രസംഗിയ്ക്കുന്നു. സ്വാഭാവികമായും സമയത്തും കാലത്തും വീട്ടിൽ പോകാനുള്ള ടെന്റൻസി നഷ്ടപ്പെടുത്തിക്കൊണ്ട് എന്നിലെ വായ് നോക്കി അവസരോചിതം ഉണർന്നു പ്രവർത്തിച്ചു.

മാത്രവുമല്ല പൊതുവേ പ്രസംഗങ്ങളുടെ ഉപാസകനുമാണ് ഞാൻ. ആരുടെ പ്രസംഗമായാലും ഞാൻ സമയമുണ്ടെങ്കിൽ കേൾക്കും. പ്രസംഗം ആരുടേതാണെങ്കിലും അതു നല്ല പ്രിപ്പെയിഡു പ്രസംഗമാണെങ്കിൽ അനേകം പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്നതിനു തുല്യമായ അറിവു പകർന്നു കിട്ടും. രാഷ്ട്രീയപ്രസംഗമാണെങ്കിൽ ഒരുപാടു നാളത്തെ പത്രങ്ങളും മറ്റ് ആനുകാലികങ്ങളും ഒരുമിച്ചു വായിക്കുന്നതിന്റെ ഒരു സുഖമായിരിയ്ക്കും ലഭിയ്ക്കുക. അങ്ങനെ ഞാൻ മന്ദം മന്ദം വേദിയ്ക്കു മുന്നിൽ എത്തി കൈയ്യും കെട്ടി നിന്ന് രമേശിന്റെ പ്രസംഗം ആസ്വദിച്ചു തുടങ്ങി. യോഗത്തിനു വലിയ ആൾക്കൂട്ടമൊന്നുമില്ല. എങ്കിലും ദീർഘമായ പ്രസംഗമാണ് നടക്കുന്നത്.

ശ്രീ. എം.ടി. രമേശിനെ മിക്കപ്പോഴും റ്റി.വി.ചാനലുകളിൽ കാണാറുണ്ട്. നേരിട്ട് ഇതിനു മുൻപ് ഞാൻ കണ്ടിട്ടുണ്ടോ എന്ന് ഓർമ്മയില്ല. ആദ്യമായാണ് അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കണ്ടുകേൾക്കുന്നത്. നല്ല പ്രസംഗം. കാര്യ ഗൌരവം നിറഞ്ഞ പ്രസംഗമായിരുന്നു. വലിയ താത്വിക വിശകലനങ്ങളൊന്നുമായിരുന്നില്ല, സമകാലിക രാഷ്ട്രീയ വിഷയങ്ങളായിരുന്നു മുഖ്യമായും. പ്രസംഗത്തിലെ പ്രതിപാദ്യ വിഷയം.എല്ലാവർക്കും മനസിലാകുന്ന ലളീതമായ വാചകങ്ങളിലായിരുന്നു പ്രസംഗം. ഏതായാലും കുറച്ചു സമയം ഞാൻ അവിടെ ചെലവഴിച്ചു. സ്വാഭാവികമായും തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ്സിനും, സി.പി.എമ്മിനും എതിരായിരുന്നു പ്രസംഗം. രണ്ടുകൂട്ടരെയും മാറിമാറി കൊട്ടുന്നു. ഞാൻ കേട്ടിടത്തോളം പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെയൊക്കെയായിരുന്നു:

കേന്ദ്രത്തിൽ കോൺഗ്രസ്സിനെ അധികാരത്തിലേറ്റിയ ജനങ്ങൾ ഇന്നു ദു:ഖിയ്ക്കുന്നു. ജനവിരുദ്ധമാണു ഭരണം. രാജ്യമാകെ വിലക്കയറ്റമാണ്. വിദേശ നയത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. അയൽ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന്റെ അതിർത്തി സംബന്ധമായ തർക്ക വിഷയങ്ങളിൽ രാജ്യ താല്പര്യത്തിനെതിരായ നടപടികളാണ് കേന്ദ്രത്തിലെ കോൺഗ്രസ്സ് മുന്നണി ഭരണം കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനയോടു കോൺഗ്രസ്സിനു മൃദു സമീപനമാണ് . കോൺഗ്രസ്സ് ഭരണകൂടം ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളെ ഭയക്കുകയാണ്.എന്തിനാണ് ഈ ഭയം. കോൺഗ്രസ്സുകാർ നെഹ്രുവിന്റെയും, ഇന്ദിരാഗാന്ധിയുടെയും കാലത്തെ വിദേശ നയത്തോടെങ്കിലും നീതി പുലർത്താൻ തയ്യാറാകണമെന്നാണു രമേശ് ആവശ്യപ്പെടുന്നത്. സി.പി.എമ്മാണെങ്കിൽ പണ്ടേ ചൈനയോടു വിധേയത്വം പുലർത്തുന്ന പാർട്ടിയാണെന്നും ഇപ്പോഴും അങ്ങനെതന്നെയാണെന്നും രമേശ് ആരോപിയ്ക്കുന്നു.

കേരളത്തിൽ ക്രമസമാധാന നില തകർന്നിരിയ്ക്കുന്നുവെന്ന് ഇടതുപക്ഷമുന്നണിയിലെ ഘടക കക്ഷികൾ തന്നെ ആരോപിയ്ക്കുന്നതായി രമേശ് ചൂണ്ടിക്കാട്ടി. ആർ.എസ്.പി അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രചൂടൻ ക്രമസമാധാന കാര്യത്തിൽ കേരള സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു. രമേശ് പറഞ്ഞ ഒരു കാര്യം എനിയ്ക്കു രസിച്ചു. അതായത് “ഇപ്പോൾ കേരളത്തിൽ കൊല്ലപ്പെടുന്നവർ അറിയുന്നില്ല, അവർ എന്തിനാണു കൊല്ലപ്പെടുന്നതെന്ന്. കൊല്ലുന്നവർക്കറിയില്ല, അവർ എന്തിനാണ് കൊല്ലുന്നതെന്ന് !“ അത്ര ഗുരുതരമാണു ക്രമസമാധാന പ്രശ്നം. ഇത്രയും ക്രമസമാധാന നില തകർന്ന സന്ദർഭങ്ങൾ വേറെയില്ലത്രേ! പോലീസുകാർ തന്നെ ആക്രമിയ്ക്കപ്പെടുന്നുവെന്നും ആക്രമിയ്ക്കുന്നവരാകട്ടെ സി.പി.എമ്മുകാരാണെന്നുമാണ് രമേശിന്റെ ആരോപണം.

ഗുണ്ടകളെ വളർത്തുന്നതിൽ സി.പി.എമ്മു കാരും കോൺഗ്രസ്സു കാരും ഒരുപോലെയാണെന്നാണ് രമേശ് പറയുന്നത്. സി.പി.എമ്മുകാർ ഓം പ്രകാശുമാരെ വളർത്തുമ്പോൾ കോൺഗ്രസ്സുകാർ കോടാലി ശ്രീധരന്മാരെ വളർത്തുന്നു. ബി.ജെ.പിയിൽ പിന്നെ അനുയായികൾ നല്ലൊരു പങ്കും ഗുണ്ടകളുടെ സ്വഭാവം പുലർത്തുന്നതു കൊണ്ട് പ്രത്യേകിച്ചു ഗുണ്ടകളെ വളർത്തേണ്ടതില്ലല്ലോ എന്നു മനസ്സിൽ പറഞ്ഞെങ്കിലും വീട്ടിൽ വന്നിരുന്ന് ബ്ലോഗെഴുതാൻ ആഗ്രഹമുള്ളതുകൊണ്ടു ഞാൻ അത് ഉറക്കെ പറഞ്ഞ് തടി കേടാക്കേണ്ടെന്നു കരുതി. ബി.ജെ.പിക്കാർ ഇവിടെ ആളെണ്ണത്തിൽ കുറവാണെങ്കിലും അക്രമത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനെയും കോൺഗ്രസ്സിനെയും വെല്ലുമെന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് അവർക്കിട്ടൊരു താങ്ങും താങ്ങി ഈ കുറിപ്പ് അവസാനിപ്പിയ്ക്കുന്നു. രമേശിനു പ്രസംഗാശംസകൾ !

Saturday, October 10, 2009

മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ

കണ്ടതും കേട്ടതും

മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ

പോസ്റ്റിന്റെ ചുരുക്കം:

പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമാ‍യ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല.

(മുൻ കുറിപ്പ്: ഞാൻ മദനിയുടെ പാർട്ടിക്കാരനല്ല. എനിയ്ക്കു എന്റേതായ രാഷ്ട്രീയം ഉണ്ട്. എന്നാൽ എന്റെ സത്യമായ പേരും വിലാസവും വെളിപ്പെടുത്തിയുള്ള ഈ ബ്ലോഗ് എന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിയ്ക്കാൻ ഞാൻ സാധാരണ ഉപയോഗിയ്ക്കുന്നില്ല. അതിനു വേറെ ബ്ലോഗ് എനിയ്ക്കുണ്ടെന്നും കൂട്ടിക്കൊള്ളുക . ഈ ബ്ലോഗിൽ എഴുതുന്നതെല്ലാം എന്റെ വ്യക്തി പരമായ അഭിപ്രായങ്ങളോ നിലപാടുകളോ ആയിരിയ്ക്കണമെന്നില്ല. എന്റെ രാഷ്ട്രീയ വിശ്വാസങ്ങളുമായും ഇതിലെ പോസ്റ്റുകൾ പൊരുത്തപ്പെടണം എന്നില്ല. എന്റേതിനു വിരുദ്ധമായ അഭിപ്രായങ്ങളും നിലപാടുകളും പോലും ഞാൻ എഴുതിയെന്നും വരാം. അപ്പപ്പോഴുള്ള എന്റെ ചിന്തകളെ ഏതാണ്ട് അതേപടി അക്ഷരങ്ങളാൽ ആവാഹിച്ചു വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.

അതായത് ഞാൻ കാണുകയും കേൾക്കുകയും വായിക്കുകയും അറിയുകയും ചെയ്യുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് അപ്പപ്പോൾ തോന്നുന്ന കാര്യങ്ങൾ അതു പോലേ കോറിയിടുന്നു. അതിൽ ബന്ധപ്പെട്ട വിഷയത്തിലെ എന്റെ നിലപാടുകൾ ഉണ്ടായെന്നും ഉണ്ടായില്ലെന്നും വരാം ബ്ലോഗിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉപയോഗിയ്ക്കുന്നുവെന്നു സാരം. വ്യത്യസ്ഥ അഭിപ്രായങ്ങളോടും നിലപാടുകളോടും ഉള്ള സഹിഷ്ണുതയും അവയൊക്കെയും ചർച്ച ചെയ്യപ്പെടണമെന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ട്. വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും കൂലംകഷമായ ചർച്ചകൾക്കു വിധേയമാക്കി മാറ്റുരയ്ക്കുന്നതിലൂടെ കൂടുതൽ ശരിയേത് തെറ്റേത് എന്നു കണ്ടെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പോസ്റ്റ് മറ്റു തെറ്റിദ്ധാരണകൾക്കിടയാക്കാതിരിയ്ക്കാൻ ഈ മുൻ കുറിപ്പ് ചേർക്കുന്നുവെന്നു മാത്രം.)

ഇനി വിഷയത്തിലേയ്ക്ക് വിശദമായി:

ഒരു യാത്രാമദ്ധ്യേ ആണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ജംഗ്ഷനിൽ എത്തിയത്. അവിടെ നല്ല ഒരാൾകൂട്ടം. മൈക്കും റിക്കാർഡും കൊടികളും സ്റ്റേജും ഒക്കെ. ഒരു യോഗത്തിന്റെ ഒരുക്കുകൾ. അവിടവിടെ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്നുതന്നെ കാര്യം മനസ്സിലായി. പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മദനി അവിടെ പ്രസംഗിയ്ക്കുകയാണ്. എന്നിലെ വായി നോക്കി ഉണർന്നു. എവിടെ ഒരു ആൾകൂട്ടം കണ്ടാലും അവിടെ ചെന്ന് എത്തിനോക്കുന്ന ജന്മസ്വഭാവം മൂലം ഇനി യോഗം കഴിഞ്ഞു പോയാൽ മതിയെന്നു തീരുമാനിച്ചു. എം.സി. റോഡായതുകൊണ്ട് ഏറെ ഇരുട്ടിയാലും വീട്ടിലേയ്ക്കു ബസ്സും കിട്ടും. മുക്കാൽ മണിക്കൂർകൊണ്ട് വീട്ടിൽ എത്താവുന്നതേയുള്ളു. മുൻപും മദനിയുടെ പ്രസംഗം ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. സത്യത്തിൽ പഴയ മദനിയും പുതിയ മദനിയും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുകകൂടിയായിരുന്നു എന്റെ ലക്ഷ്യം.

എന്തായാലും നല്ല ആൾക്കൂട്ടം. മഅദനി ചെല്ലുന്നിടത്ത് ഇപ്പോഴും ആളുകൂടുമെന്ന യാഥാർത്ഥ്യം മൂടി വയ്ക്കാൻ ആകില്ലതന്നെ. മ അ ദനി വരും മുൻപു തന്നെ യോഗം തുടങ്ങി. പ്രദേശത്തെ പ്രവർത്തകർ കൂടുതലും മുസ്ലീങ്ങൾ എന്നു തോന്നിച്ചു. എന്നാൽ നേതാക്കളിൽ നല്ലൊരു പങ്ക് മറ്റു മതസ്ഥരാണ്. ജാതിയും മതവും തിരിയ്ക്കുകയല്ല. പി.ഡി.പി ആയതുകൊണ്ടും അത് ഒരു മുസ്ലിം സംഘടനയാണെന്ന ധാരണ പരക്കെ ഉള്ളതുകൊണ്ടുമാണ് അങ്ങനെ പറയുന്നത്. മാ നിഷാദാ എന്ന പേരിൽ അവർ നടത്തുന്ന കാമ്പെയിന്റെ ഭാഗമാ‍യിരുന്നു വെമ്പായത്തെ പൊതുയോഗവും. പി.ഡി.പി ഒരു വർഗീയ സംഘടനയോ തീവ്രവാദ സംഘടനയോ അല്ലെന്നുള്ള ഉറച്ച പ്രഖ്യാപനങ്ങളായിരുന്നു നേതാക്കന്മാരുടെ പ്രസംഗങ്ങളിൽ ഓരോന്നിലും.

കേരളത്തിൽ തെക്കു മുതൽ വടക്കുവരെയുള്ള ഏതെങ്കിലും ജയിലുകളിൽ ഭീകര പ്രവർത്തനത്തിന്റെ പേരിൽ പിടിയ്ക്കപ്പെട്ട ഏതെങ്കിലും പി.ഡി.പി ക്കാരുണ്ടെങ്കിൽ തെളിയിക്കാൻ അവർ വെല്ലു വിളിയ്ക്കുകയാണ്. പി.ഡി.പി ക്കാർ ഭീകരപ്രവർത്തകരാകില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിയ്ക്കുന്നു. എന്നാ‍ൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പി.ഡി.പിക്കാർ എന്ന് ആരോപിയ്ക്കപ്പെടുന്ന ഒന്നോ രണ്ടോ പേർ തിരുവനന്തപുരത്തെ ഏതോ ജയിലിൽ ഉള്ള കാര്യം അവർ മറച്ചു വയ്ക്കുന്നുമില്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ദളിദ് വിമോചനവും ദളിതന്റെ അധികാരവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ ആവർത്തിയ്ക്കുന്നു.

അല്പസമയങ്ങൾക്കുള്ളീൽ മദനി എത്തിച്ചേർന്നു. വരവും പോക്കുമൊക്കെ പണ്ടത്തെപ്പോലെ രാജകീയമായിത്തന്നെ. മുൻപിലും പുറകിലും കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ അത്യാധുനിക ആമ്പുലൻസ് സൌകര്യങ്ങളുള്ള ഒരു വാനിലാണ് മദനി വന്നിറങ്ങിയത്. മദനി വന്നതും കാഴ്ചക്കാർ അവേശം കൊണ്ടു. പാർട്ടി പ്രവർത്തകർ തക്ബീർ ധ്വനികൾ മുഴക്കിത്തന്നെയാണു അദ്ദേഹത്തെ വരവേറ്റത്. മദനി വന്നതോടെ യോഗം നടക്കുന്ന വേദിയ്ക്കരികിലൂടെയുള്ള നെടുമങ്ങാട് റോഡിൽ ട്രാഫിക്ക് ബ്ലോക്കായി. അല്പസമയം എം.സി.റോഡും ബ്ലോക്കായി. അതായത് മദനിയുടെ സാന്നിദ്ധ്യം കൊണ്ടാണെങ്കിലും ഒരു തിരക്കേറിയ ഒരു റോഡു ബ്ലോക്കാക്കാനുള്ള ശക്തിയൊക്കെ പി.ഡി.പിയ്ക്കും ഉണ്ടെന്നു സാരം.

കക്ഷി രാഷ്ട്രീയ- ജാതിമത ഭേദമന്യേ മദനിയുടെ പ്രസംഗം ശ്രവിക്കാൻ വൻ ജനാവലി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. തീർച്ചയായും മദനിയുടെ പാർട്ടിയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രം ചില സ്വാധീന മേഖലകളുള്ള തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇത്ര ആൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന വൈഭവം മദനിയ്ക്കുണ്ടെങ്കിൽ അവർക്ക് വേറെയും ശക്തമായ സ്വാധീന മേഖലകൾ കേരളത്തിൽ പല ഭാഗങ്ങളിലും ഉണ്ടായിരിയ്ക്കും എന്നതിൽ സംശയം ഇല്ല. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ അവർ പിന്തുണച്ച എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തോടെ പി.ഡി.പി യ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു കരുതുവാൻ വരട്ടെ. യു.ഡി.ഡി എഫായാലും എൽ.ഡി.എഫ് ആയാലും ബി.ജെ.പി ആയാലും. അതു കൊണ്ട് പി.ഡി.പിയെ അത്ര കുറച്ചുകാണാൻ സമയമായിട്ടില്ല.

മദനിയുടെ ആവേശ്വോജ്ജ്വലമായ പ്രസംഗം കാര്യ ഗൌരവം നിറഞ്ഞതായിരുന്നു. പി.ഡി.പി യുടെ മൂല രൂപം പഴയ ഐ.എസ്.എസ് ആയിരുന്നു എന്നതും അത് തീവ്രവാദ സ്വഭാവത്തിലുള്ള അക്രമോത്സുക സംഘടനയായിരുന്നു എന്നുള്ളതുകൊണ്ടും അതിന്റെ ചില അംശങ്ങളെങ്കിലും പി.ഡി.പിയിൽ ഉണ്ടായിരിയ്ക്കില്ലേ എന്നു ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ ഒരു സംശയം ദൂരീകരിയ്ക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു മദനിയുടെ പ്രസംഗം. ഇനി അഥവാ മദനി മുൻപ് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷകൾ ഇതിനകം മദനിയ്ക്കു കിട്ടിക്കഴിഞ്ഞു. അന്യായമായിട്ടാണ് മദനിയെ ഒൻപതുവർഷത്തിലധികം തടവിലിട്ട് പീഡിപ്പിച്ചതെങ്കിലും ആ നീണ്ട ജയിൽ വാസവും തുടർന്ന് ആദേഹത്തിന്റെ പ്രായച്ഛിത്തവും തെറ്റു തിരുത്തലും മദനിയുടെ മുൻ കാല പ്രവർത്തനങ്ങളോട് പൊറുക്കാൻ ധാരാളമാണ്.

കൊലപാതകമടക്കം ഏതെങ്കിലും കുറ്റകൃത്യത്തിനു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവരുന്ന ഒരു കുറ്റവാളി മനസാന്തരപ്പെട്ട് പിന്നീട് നല്ല ജീവിതം നയിക്കാൻ ശ്രമിയ്ക്കുമ്പോൾ സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യാറുള്ളത്. അതാണു വേണ്ടതും. അല്ലാതെ അവരെ സംശയത്തോടെ വീണ്ടും കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ല. അതുപോലെ മദനിയും മാനസാന്തരപ്പെട്ടു പുതിയ നല്ലവഴിയേ സഞ്ചരിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിയ്ക്കുന്നതിനു പകരം പഴയ കണ്ണുകളോടെ വീണ്ടും അദ്ദേഹത്തെയും ആ പാർട്ടിയെയും നോക്കിക്കാണുന്നതു ശരിയല്ല.

കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു എന്നതാണ് മദനിയുടെ തെറ്റു തിരുത്തൽ പ്രക്രിയയെ ഇവിടുത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും പാർട്ടികളും അംഗീകരിയ്ക്കാത്തതിനു കാരണം. ചില പ്രസ്ഥാനങ്ങളൊക്കെ എൽ.ഡി.എഫിനെതിരെ യു.ഡി.എഫിനു പിന്തുണ കൊടുത്തുകൊള്ളണമെന്ന ഒരു അലിഖിത നിയമം ഇവിടെ ചിലർ കൊണ്ടു നടക്കുന്നുന്നുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ മതതീവ്രവാദ- അക്രമോത്സുക സംഘടനയെന്നു പറയാവുന്ന എൻ.ഡി.എഫ് യു.ഡി.എഫിനെ പിന്തുണച്ചതിൽ ഒരു കുറ്റവും കണ്ടെത്താത്തവർ പി.ഡി.പിയെയും മദനിയെയും തീവ്രവാദികൾ ആക്കിയത്.

മദനി പറയുന്നത്; പണ്ടു താൻ രാഷ്ട്രീയക്കാരെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിൽ കൂടി മാത്രമേ ഇവിടെ ദളിതരുടെ മോചനവും സാമൂഹ്യ നീതിയും കൈവരുത്താനാകൂ എന്ന് തുടർന്നുള്ള തന്റെ ചിന്തയും വായനയും പഠിപ്പിച്ചപ്പോൾ തന്റെ നിലപാടുകൾ മാറി . അതാണ് പി.ഡി.പി രൂപീകരിയ്ക്കുവാൻ കാരണം. പി.ഡി.പി യ്ക്കു തീവ്രവാദം ഇല്ല. പി.ഡി.പി മുസ്ലീങ്ങളുടെ മാത്രം പാർട്ടിയല്ല. എല്ലാ മത വിഭാഗത്തിൽ ഉള്ളവരും പി.ഡിപിയിൽ ഉണ്ട്. സദസ്സിലെ നേതാക്കളെത്തന്നെ ഉദാഹരിച്ച് മദനി പറഞ്ഞു. അക്രമത്തിന്റെ മാർഗ്ഗം പി.ഡി.പിയ്ക്ക് ഇല്ല. എന്നാൽ അധ:സ്ഥിതന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ജനാധിപത്യമാർഗ്ഗങ്ങൾ ഉപായോഗിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിൽ വിട്ടു വീഴ്ചയുമില്ലെന്ന് മദനി പറയുന്നു. ദളിദ് വിമോചനമാണ് പാർട്ടിയുടെ ലക്ഷ്യം.

തന്റെ പാർട്ടിയ്ക്ക് അതിന്റെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ കഴിയാത്ത കാലത്തോളം കാലാനുസൃതമാ‍യും വിഷയാധിഷ്ഠിതമായും നിലപാടുകൾ എടുക്കുകയും കൂട്ടു കെട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായതുകൊണ്ടു കൂടിയാണ് അവർക്ക് പിന്തുണ നൽകാൻ തയ്യാറായത്. നിഷ്ഠുര കൃത്യങ്ങളിലൂടെ ലോകത്തെ വിറങ്ങലിപ്പിയ്ക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ തിന്മകളോട് നിസ്സംഗത പുലർത്താൻ കഴിയില്ല. അമേരിക്കയുടെ സഖ്യരാഷ്ട്രമായ ഇസ്രായേൽ അമേരിക്കൻ പിന്തുണയോടെ പാലസ്തീൻ ജനതയ്ക്കു നേരെ നടത്തുന്ന ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. വെടിയേറ്റു പിടയുന്ന കുഞ്ഞിനെ വേട്ടനായ്ക്കളെ വിട്ടു കടിച്ചുകൊല്ലിയ്ക്കുന്ന ഇസ്രായേൽ ഭീകരത ഹൃദയഭേദകമാണ്. അങ്ങനെ എത്രയെത്ര ക്രൂരതകൾക്കാണ് അമേരിക്കൻ സാമ്രാജ്യത്വം ചൂട്ടു പിടിയ്ക്കുന്നത്. ഈ സാമ്രാജ്യത്ത്വ ഭീകരതയെ എതിർക്കേണ്ടത് ഏതൊരു ഭാരതീയന്റെയും കടമയാണ്.

സാമ്രാജ്യത്തത്തിനെതിരെ യുള്ള പോരാട്ടങ്ങളിൽ സമാനമനസ്കരുമായി തോളുരുമ്മും. ഇടതുപക്ഷം സാമ്രാജ്യവിരുദ്ധ പോരാട്ടം തങ്ങളുടെ പ്രത്യയ ശാ‍സ്ത്രത്തിന്റെ ഭാഗമായി കാണുന്നതിനാൽ അക്കാര്യത്തിൽ അവരോട് യോജിപ്പാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയത്തിൽ അധ:സ്ഥിത ജനവിഭാഗത്തോട് സ്വീകരിയ്ക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിയ്ക്കും ആർക്കെങ്കിലും പിന്തുണ നൽകുന്നതും നൽകാതിരിയ്ക്കുന്നതും. ബാബറി മസ്ജിദ് തകർത്ത സംഭവം മറക്കാനാകില്ല. തകർത്തത് ഒരു പള്ളിയെന്നത് മാത്രമല്ല പ്രശ്നം. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മുറിവാണ് അത്. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു പറഞ്ഞാൽ മാത്രം തീവ്രവാദിയാകില്ല. അതു മുസ്ലീങ്ങൾ മാത്രം പറയുന്നതല്ല. മതേതരത്വത്തിൽ വിശ്വസിയ്ക്കുന്ന ഏതൊരു ഇന്ത്യക്കാരനും പറയുന്നതാണ്.

താൻ മുസ്ലിം ആണ്. അതിൽ അഭിമാനിയ്ക്കുന്നു. എന്നാൽ പി.ഡി.പി എന്ന പാർട്ടി ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതല്ല. മതവും രാഷ്ട്രീയവും രണ്ടായി കാണണം. ഭീകരപ്രവർത്തവത്തിലൂടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. പി.ഡി.പി ക്കാർ ആരെങ്കിലും തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നു തെളിയിച്ചാൽ പി.ഡി.പി പിരിച്ചുവിട്ട് രാഷ്ട്രീയം ഉപേക്ഷിച്ച് താൻ ഏതെങ്കിലും പള്ളിയിൽ പ്രാർത്ഥനകളുമായി ഒതുങ്ങി കഴിഞ്ഞുകൂടുമെന്ന് മദനി പ്രഖ്യാപിയ്ക്കുന്നു. ആരെയൊക്കെയോ തീവ്രവാദത്തിന്റെ പേരിൽ അറസ്റ്റു ചെയ്റ്റിട്ട് അതു തന്റെ അംഗരക്ഷകരാണെന്നുവരെ അടിച്ചു വിടുന്നു. അതൊക്കെ തെളിയിക്കുവാൻ വെല്ലുവിളിയ്ക്കുന്നു. ഇവിടുത്തെ മാധ്യമങ്ങളും കോൺഗ്രസ്സും യു.ഡി.എഫും തനിയ്ക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ തട്ടിവിടുകയാണ്. കോൺഗ്രസ്സിനു പിന്തുണ നൽകിയിരുന്നെങ്കിൽ തങ്ങൾ അവർക്കു നല്ല പിള്ളകളാ‍യേനെ. അല്പം വോട്ടു ബാങ്കുകൾ ഉള്ളവരൊക്കെ കോൺഗ്രസ്സിനും യു.ഡി.എഫിനും വോട്ടു ചെയ്യണമെന്ന് നിയമമൊന്നുമില്ല. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് തെറ്റായി പി.ഡി.പി കരുതുന്നില്ല.

സമാനതകളില്ലാത്ത പീഡനങ്ങൾക്കു ശേഷം ജയിലിൽനിന്നും മോചിതനായ താൻ തന്നെ പീഡിപ്പിച്ചവർക്കെതിരെ വാളെടുക്കാൻ പറഞ്ഞില്ല. എന്നെ കൊല്ലാൻ ശ്രമിച്ച ഒരു പ്രതിയെ പോലും ശിക്ഷിച്ചിട്ടില്ല. എന്നാൽ താൻ അവർക്കൊക്കെ മാപ്പു കൊടുത്തു. ഒൻപതര വർഷത്തെ ജയിൽ പീഡനം നൽകിയ ശേഷമാണ് തന്നെ വിട്ടയക്കുന്നത്. എന്നാൽ തനിയ്ക്കെതിരെയുള ഒരു കേസുകളും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ ഒരു അക്രമത്തിനും ജയിനുള്ളിൽ വച്ചോ പുറത്തു വന്നിട്ടോ താൻ ആഹ്വാനം ചെയ്തിട്ടില്ല. ഇനി ഒരിയ്ക്കലും ചെയ്യുകയുമില്ല. തന്നെയും തന്റെ പാർട്ടിയെയും തീവ്രവാദവുമായി ബന്ധിപ്പിയ്ക്കുന്നവർക്ക് ദുഷ്ടലാക്കാണുള്ളത്. ഇന്ത്യക്കാരൻ എന്ന അഭിമാനമാണ് തന്നെയും തന്റെ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും നയിക്കുന്നത്. എന്നും പാവങ്ങൾക്കൊപ്പമായിരിയ്ക്കും പി.ഡി.പി...............

അതെ, ഇപ്രകാരം നീണ്ടതായിരുന്നു മദനിയുടെ പ്രസംഗം. എന്തു കൊണ്ട് മദനിയുടെ വാക്കുകളെ ഇപ്പോൾ നാം അവിശ്വസിയ്ക്കണം? അപകടകരായ ആശയങ്ങളും ആയുധങ്ങളും ഭീകര സ്വഭാവവും ഉപേക്ഷിച്ചുവെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് തെറ്റുതിരുത്തലുമായി നമുക്കു മുന്നിൽ വന്നു നിന്ന് തങ്ങളെ ഇനിയും തീവ്രവാദികൾ എന്നു വിളിയ്ക്കരുതേ, നമ്മളെ പഴയകണ്ണുകളിലൂടെ നോക്കരുതേ, നമ്മളെ തെറ്റിദ്ധരിയ്ക്കരുതേ എന്നു യാചിയ്ക്കുന്നവരോട് നാം മുഖം തിരിയ്ക്കണോ? അവരുടെ വാക്കും പ്രവൃത്തിയും തമ്മിൽ യോജിയ്ക്കുന്നുണ്ടോ എന്നു നിരീക്ഷിയ്ക്കുവാനെങ്കിലും നാം സമയം നൽകരുതോ? ജയിൽ മോചിതനായി വന്നതല്ലേയുള്ളു. ഒരു എൽ.ഡി.എഫിനെ പിന്തുണച്ചു പോയി എന്നതുകൊണ്ടുമാത്രം മദനിയെ അപമാനിയ്ക്കണോ? മദനിയും സംഘവും വീണ്ടും തീവ്രവാദികളായി, അതായത് പഴയ ഐ.എസ്.എസുകാരായി മാറണം എന്നു ആരെങ്കിലും ആഗ്രഹിയ്ക്കുന്നതു ശരിയോ? ചിലരൊക്കെ അതാ‍യിരിയ്ക്കാം ആഗ്രഹിയ്ക്കുന്നത്!

ഈയുള്ളവൻ ഈ ലേഖനം എഴുതാൻ കാരണം മദനിയുടെ പാർട്ടി പ്രസക്തമോ അപ്രസക്തമോ നാളെയും അതു നിലനിൽക്കുമോ എന്നീ കാര്യങ്ങളൊന്നും കണക്കിലെടുത്തുകൊണ്ടല്ല. ജനാധിപത്യത്തിൽ പല പ്രസ്ഥാനങ്ങളും രൂപം കൊള്ളും. അതിൽ ചിലതൊക്കെ അപകടകരങ്ങളും ആയിരിയ്ക്കും. സർക്കാരിനോ നിയമങ്ങൾക്കോ മറ്റു സംഘടനകൾക്കോ അവയെ ചിലപ്പോൾ വേണ്ടവിധം നിയന്ത്രിയ്ക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞെന്നിരിയ്ക്കില്ല. ഇപ്പോഴും നമ്മുടെ രാജ്യത്ത് അപകടകരമായ ആശയങ്ങളും പ്രവർത്തനങ്ങളും കൊണ്ടു നടക്കുന്ന പല പ്രസ്ഥാനങ്ങളും ഉണ്ട്. അവർക്ക് അതൊക്കെ ഉപേക്ഷിച്ച് തെറ്റു തിരുത്തി മാനസാന്തരപ്പെട്ട് നല്ല മാർഗ്ഗത്തിലേയ്ക്ക് കടന്നുവരാനുള്ള ഒരു ചെറിയ പ്രേരണയെങ്കിലും ചെലുത്താൻ, മദനിയെപ്പോലുള്ളവരുടെ ആശാസ്യമായ ഇത്തരം മാതൃകകൾ നമുക്ക് ചൂണ്ടിക്കാണിയ്ക്കാനെങ്കിലുമാകില്ലേ? എത്രയോ തട്ടുമുട്ടു പാർട്ടികൾ കേരളത്തിലുണ്ട്. കൂട്ടത്തിൽ ഒരു മദനിയും ഒരു പി.ഡി.പിയും കൂടി അങ്ങു കഴിഞ്ഞുകൂടട്ടെ! അല്ലപിന്നെ!

ബി.ജെ.പിയിൽ നിന്നു വിട്ടു വന്ന് മതേതരത്വം പ്രഖ്യാപിച്ച രാമൻപിള്ളടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നിലപാടുമാറ്റത്തെയും നല്ല മനസ്സോടെ സ്വീകരിയ്ക്കേണ്ടതാണ്. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ രാമൻപിള്ളയും സംഘവും എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. അവർ യു.ഡി.എഫിനെയാണ് പിന്തുണച്ചതെങ്കിലും കുഴപ്പമില്ലായിരുന്നു. ഒരു വർഗീയ സംഘടന വിട്ട് വരുന്നവർ യു.ഡി.എഫിനെ പിന്തുണച്ചാലും എൽ.ഡി.എഫിനെ പിന്തുണച്ചാലും അതിനെ നല്ലതെന്നു തന്നെ പറയണം. ഇനിയിപ്പോൾ മദനിയും രമൻപിള്ളയും എല്ലാം എൽ.ഡി.എഫിനെ വിട്ട് യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണെങ്കിലും അവരുടെ പൂർവ്വകാലത്തെ കരുതി അവരെ കുറ്റം പറയരുത്. ഏതെങ്കിലും ഒരു വർഗീയ-അക്രമോത്സുക പ്രസ്ഥാനത്തിൽ നിന്ന് വിട പറഞ്ഞ് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും പാതയിലേയ്ക്കു വരുന്നെങ്കിലിൽ അവരുടെ അനുഭാവം എൽ.ഡി.എഫിനോടായാലും യു.ഡി.എഫിനോടായാലും അവരുടെ മാറ്റം നല്ലതു തന്നെ എന്നു വേണം പറയാൻ!

പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമാ‍യ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല. ഈ പോസ്റ്റിന്റെ രത്നച്ചുരുക്കം ഇങ്ങനെ ഒന്നു കൂടി ആവർത്തിച്ചുകൊണ്ട് തൽക്കാലം ചുരുക്കുന്നു.

(പിൻ കുറിപ്പ്: മദനിയുടെ പ്രസംഗം കേട്ട ഒരു സാധാരണക്കാരൻ ഇങ്ങനെയൊക്കെയും ചിന്തിച്ചിരിയ്ക്കാം!)

Tuesday, October 6, 2009

ജോനവന് ആദരാഞ്ജലികളോടെ


ജോനവന് ആദരാഞലികൾ

മെയിൽ ചെക്കു ചെയ്യാൻ തുറന്നപ്പോൾ പകൽകിനാവന്റെ സന്ദേശം വഴിയാണ് ബൂലോക കവിയും കഥാകാരനുമായ ജോനവന്റെ മരണം ഞാൻ അറിഞ്ഞത് . കുറച്ചു ദിവസമായി ബ്ലോഗത്ത് എത്താത്തതുകൊണ്ട് അപകട വിവരങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ ബൂലോകത്തു വന്നിട്ട് ഒരു ബ്ലോഗറുടെ മരണം അറിയുന്നത് ഇതാദ്യം.

ഉടൻ തന്നെ ജോനവന്റെ ബ്ലോഗിലേയ്ക്കു യാത്രയായി. കാരണം ജോനവന്റെ ബ്ലോഗ് എന്റെ ശ്രദ്ധയിൽ ഇതിനു മുമ്പ് വന്നിരുന്നില്ല. ഈ ബ്ലോഗ് ഞാൻ മുമ്പും സന്ദർശിച്ചിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ പ്രൊഫൈലും പേരുമൊന്നും നോക്കിയിട്ടൂണ്ടാവില്ല. ആയിരക്കണക്കിന് ബ്ലോഗുകളുള്ളതിനാൽ പല മികവുറ്റ ബ്ലോഗുകളും ഇതു പോലെ എന്റെയും ശ്രദ്ധയിൽ വരാതെ പോയിട്ടുണ്ട്`. ജോനകന്റെ ബ്ലോഗിൽ എത്തിയപ്പോഴാണ് ജോനകനെ ശരിയ്ക്കും അറിയുന്നത്. തീർച്ചയായും മലയാള ബ്ലോഗത്തിന് ഇത് കനത്ത നഷ്ടം തന്നെ. ജോനവന് ഈ എളിയ ബൂലോകന്റെയും ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു.

ജോനവന്റെ മരണത്തെ കുറിച്ച് ഒരു പോസ്റ്റിടണമെന്നുണ്ടായിരുന്നു. ഒക്ടോബർ അഞ്ചിന്റെ ദേശാഭിമാനി പത്രത്തിൽ ശ്രീ. എം. എസ്. അശോകൻ ജോനവന്റെ മരണം നന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . അതുകൊണ്ട് തൽക്കാലം ദീർഘമായ മറ്റൊരു കുറിപ്പിനു പകരം ആ ദേശാഭിമാനി റിപ്പോർട്ടും കൂടി അതേപടി ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. ജോനകന്റെ ഓർമ്മയ്ക്ക് എന്റെ ബ്ലോഗിൽ ഒരിടം അങ്ങനെ ഞാൻ സൂക്ഷിയ്ക്കട്ട; ജോനവന് അശ്രു പൂജയായി!

‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി

എം എസ് അശോകൻ

(ദേശാഭിമാനി വാർത്ത, 2009-ഒക്ടോബർ 5 തിങ്കൾ)

കൊച്ചി : ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാ‍ഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.

‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.

സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.

ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.

കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.

ജോനവന്റെ കവിത ഇവിടെ ചൊല്ലിക്കേള്‍ക്കാം

Get this widget | Track details | eSnips Social DNA

Wednesday, September 30, 2009

തേക്കടി ബോട്ടു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

തേക്കടി ബോട്ടു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

ഇതെഴുതുമ്പോൾ മുപ്പത്തിരണ്ട് മരണം വരെയാണ് സ്ഥിരീകരിയ്ക്കപ്പെട്ടതായി ദൃശ്യമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇനിയും മരണസംഖ്യ കൂടുമെന്നാണ് അറിയുന്നത്. ബോട്ടിൽ എൺപതോളം ആളുകൾ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

മരണപ്പെട്ടവർ ആരൊക്കെയെന്ന് തിരിച്ചറിയപ്പെട്ടു വരുന്നതേയുള്ളു. എന്തായാലും അതി ദാരുണമായിപ്പോയി ഈ ദുരന്തം. മുമ്പ് നടന്ന തട്ടേക്കാട് ദുരന്തത്തിന്റെ ദു:ഖ സ്മരണകൾ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതിനു മുമ്പാണ് ഞെട്ടിപ്പിച്ച ഈ ദുരന്തം. അന്യ സംസ്ഥാനത്തുനിന്നു വന്നവരും വിദേശസഞ്ചാരികളും ആണ് കൂടുതലും ഈ അപകടത്തിൽപ്പെട്ടിരിയ്ക്കുന്നത്.

തേക്കടി ബോട്ടു ദുരന്തത്തിൽ മരണപ്പെട്ട എല്ലാവർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.

സത്യത്തിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയേണ്ടതാ‍ണ്. ഒഴിവാക്കാവുന്നതും ആണ്.

ഏറെപ്പേർ നിത്യേന വന്നു പോകുന്ന ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു അപകടത്തെ സദാ മുന്നിൽ കണ്ടു കൊണ്ട് വേണ്ട മുൻ കരുതലുകൾ സ്വീകരിയ്ക്കാൻ കഴിയേണ്ടതായിരുന്നു. തീർച്ചയായും ഇവിടെ നിരന്തരം സഞ്ചാരികൾ വരികയും ബോട്ടൂ യാത്ര നടത്തുകയും ചെയ്യും എന്നിരിയ്ക്കെ സുരക്ഷാ സന്നാഹങ്ങളുമായി ഒരു രക്ഷാബോട്ടും രക്ഷാ പ്രവർത്തകരും സദാ തടാകത്തിൽ മറ്റു ബോട്ടുകളെ പിന്തുടർന്നു കൊണ്ടിരിയ്ക്കേണ്ടതല്ലേ?

അപകടം വരുമ്പോൾ അപകടത്തിൽ പെട്ട വാഹനത്തിന്റെ ഫിറ്റ്നസ്സിനെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതൊയോ? എത്ര ഫിറ്റ്നസ്സുള്ള വാഹനമാണെങ്കിലും അപകടം പല കാരണത്താൽ ഉണ്ടായിക്കൂടെന്നുണ്ടോ? മാറി മാറി വരുന്ന സർക്കാരുകളും അവരെ ഉപദേശിയ്ക്കുന്നവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളും എന്തു കൊണ്ട് ഇതൊക്കെ ഒഴിവാക്കാൻ ആവശ്യമായ ബുദ്ധിപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിൽ പരാജയപ്പെടുന്നു?

ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഇതിനെക്കുറിച്ചൊക്കെ അന്വേഷണത്തിന് ഉത്തരവിടുകയും, എല്ലാവരും ചർച്ച ചെയ്യുകയും ചെയ്യുമെന്നല്ലാതെ പിന്നീട് ഇതൊന്നും ആവർത്തിക്കാതിരിയ്ക്കാനുള്ള പ്രായോഗികമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇത് നിലവിൽ ഇരിയ്ക്കുന്ന ഒരു ഗവർണ്മെന്റിന്റെ മാത്രം കുഴപ്പമല്ല. മൊത്തം വ്യവസ്ഥകളുടെ കുഴപ്പമാണ്. എന്തു വന്നാലും അതി ബുദ്ധിജീവികളായ നമ്മുടെ രാഷ്ട്രീയ നേതാക്കൻ മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ ചെയ്യേണ്ട പല കാര്യങ്ങളും ഏതു ഭരണത്തിലും ചെയ്യാതെ പോകുന്നുണ്ട്.

വാർത്താവിനിമയ രംഗത്ത് അദ്ഭുതകരമായ വളർച്ച ഉണ്ടായിട്ടുള്ള ഈ ആധുനിക കാലത്തും ഇത്രയധികം ആളുകൾ വന്നു പോകുന്ന ഒരു സ്ഥലത്ത് വേണ്ടത്ര വാർത്താവിനിമയ സൌകര്യങ്ങൾ പോലും ഇല്ല എന്നുള്ളത് കഷ്ടമാണ്. മൊബൈലിനു പോലും റെയിഞ്ചില്ലത്രെ! നാടാകെ ചില വസ്തു ഉടമകൾ മൊബൈൽ ടവർ ‘കൃഷി‘ ചെയ്യുന്ന ഈ കാലത്താണ് ഒരു ലോക പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഈ സ്ഥിതി എന്നതു നാം ഓർക്കണം.

ഇനി ഒരത്യാഹിതം വന്നാൽ അടുത്ത് വേണ്ടത്ര സംവിധാനങ്ങളുള്ള ആശുപത്രികളും ഡോക്ടർമാരും മറ്റു ജീവനക്കാരും ഉണ്ടോ? അതുമില്ല. വിനോദ സഞ്ചാരത്തിലൂടെ ഏറെ വിദേശ നാണ്യം നേടുന്നവർ എന്നൊക്കെ നാം ഊറ്റം കൊള്ളൂമ്പോഴും സ്വദേശത്തു നിന്നും വരുന്നവർ ആയാലും വിദേശത്തു നിന്നു വരുന്നവരായാലും അവർക്കു വേണ്ട സുരക്ഷ നൽകുവാൻ കൂടി ബാദ്ധ്യതയില്ലെ?

രാത്രിയായാൽ ആവശ്യത്തിനു വെട്ടവും വെളിച്ചവും വേണ്ടേ? അതുമില്ല.

ഇതിപ്പോൾ ബോട്ടിന്റെ കാര്യം മാത്രമല്ല; കേരളത്തിലെ ഹൈറേഞ്ചു പ്രദേശങ്ങളിലൂടെ സാഹസികമായി സദാ കടന്നു പോകുന്ന സാധാരണ വാഹനങ്ങൾ അപകടത്തിൽ പെട്ടാലും രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും കരുതലുകൾ എവിടെയെങ്കിലും ഉണ്ടോ? ഇതൊക്കെ ഉണ്ടായാലും ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിയാ‍തെ നിസഹായരായിപ്പോകാം എന്നതു മറന്നു കൊണ്ടൊന്നുമല്ല ഇതു പറയുന്നത്. എവിടെ ഏതു തരം അപകടത്തിന് സാദ്ധ്യതയുണ്ടെന്നു കുറച്ചൊക്കെ മുൻ കൂട്ടി കാണാൻ അസാമാന്യ ബുദ്ധിയൊന്നും വേണ്ട. സാമാന്യ ബുദ്ധി മതി.

നമ്മുടെ റോഡുകളിലും വാഹങ്ങളുടെ എണ്ണം പെരുകുന്നതിന് ആനുപാതികമായി സ്വാഭാവികമായും റോഡ് അപകടങ്ങളും മരണങ്ങളും വർദ്ധിച്ചു വരുന്നുണ്ട്‌.. എന്നാൽ അതിനെ നേരിടാൻ പര്യാപ്തമായ എന്തെങ്കിലും സംവിധാനങ്ങൾ നമുക്കുണ്ടോ? പലപ്പോഴും അപകടത്തിൽ പെടുന്നവർ യഥാസമയം രക്ഷാ പ്രവർത്തനം ലഭിയ്ക്കാതെയും ആശുപത്രികളിൽ യഥാസമയം എത്താതെയും മരണപ്പെട്ടു പോകുന്നുണ്ട്.

പോലീസ് എത്തിയാണ് ചിലരെയെങ്കിലും രക്ഷപ്പെടുത്തുന്നത്. എന്നാൽ പോലീസിനു മറ്റു സാധാരണ കാഴ്ചക്കാർ നടത്തുന്നതു പോലുള്ള രക്ഷാ പ്രവർത്തനമേ നടത്താൻ കഴിയൂ. മറ്റു വാഹനങ്ങൾക്കു പകരം പോലീസ് വാഹനത്തിൽ കൊണ്ടു പോകുന്നു എന്നു മാത്രം. അത്രയല്ലെ അവർക്കു ചെയ്യാൻ പറ്റൂ!

യഥാർത്ഥത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഒരു റോഡ് അപകടത്തെ സദാ മുന്നിൽ കണ്ട് ഒരു നിശ്ചിത ദൂര പരിധികൾക്കുള്ളിൽ ആശുപത്രികളുമായും പോലീസ് സ്റ്റേഷനുകളുമായിട്ടും മറ്റും ബന്ധപ്പെടുത്തിയോ അല്ലാതെതന്നെയോ എല്ലാ രക്ഷാ സന്നാഹങ്ങളോടും കൂടിയ ആംബുലൻസുകളും ഡോക്റ്റർമാരുടെ സേവനവും മറ്റും ഒക്കെ സജ്ജീകരിച്ച് ജാഗ്രതയോടെ നിർത്തേണ്ടതല്ലേ? അപകടം നടക്കുന്ന സ്ഥലങ്ങളിലേയ്ക്കു ഫയർ ഫോഴ്സിന്റെ വേഗതയിൽ അവർ എത്തേണ്ടതല്ലെ?

അങ്ങനെയുള്ള സംവിധാനങ്ങളൊക്കെ ചെയ്യാൻ ഭരണകൂടം ബാദ്ധ്യതപ്പെട്ടിരിയ്ക്കുന്നു. അപകടങ്ങളിൽ നിന്നുള്ള രക്ഷ പൌരന്റെ സ്വാഭാവികാവകാശമായി കണക്കാക്കണം.

അപകടം നടക്കുമ്പോൾ കണ്ടുനിൽക്കുന്നവർ ചിലപ്പോൾ കിട്ടുന്ന വാഹനത്തിൽ അപകടത്തി പെട്ടവരെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെന്നിരിയ്ക്കും. എന്നാൽ മേൽ സൂചിപ്പിച്ചതു പോലുള്ള സന്നാഹങ്ങൾ കൂടെ എത്തി ഫോളോ ചെയ്യണം. മതിയായ പരിചരണം കിട്ടുന്ന ആശുപത്രിയിൽ അപകടത്തിൽ പെട്ടവർ എത്തി എന്നത് ഉറപ്പാക്കി മടങ്ങണം ഈ രക്ഷാ സന്നാഹങ്ങൾ.

ഇപ്പോൾ പോലീസ് മാത്രമാണ് ഒരു അപകടം ഉണ്ടാകുമ്പോൾ ഓടി എത്തുന്നത്. അത് അവർക്ക് അപകടം നടക്കുന്ന സ്ഥലത്തും അപകടവുമായി ബന്ധപ്പെട്ടൂം നിയമ പരമായ മറ്റ് ഉത്തരവാദിത്തങ്ങൾ കൂടി ഉണ്ട് എന്നതു കൊണ്ടു കൂടിയാണ്.

എന്നാൽ ഇതൊന്നും പോര. അപകടങ്ങൾ ഉണ്ടാകുന്നിടത്ത് ഓടിയെത്തി അവസരോചിതം വേണ്ട രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ബോധ പൂർവ്വം ഏർപ്പെടുത്തുന്ന മുൻ കൂർ സംവിധാനങ്ങൾ നമ്മുടെ രാജ്യത്ത് എവിടെയും ഉണ്ടാകേണ്ടതാണ്. അത് വാഹന അപകടം എന്നതു മാത്രമല്ല ഏതു തരം അപകടങ്ങളെയും നേരിടാ‍ൻ മതിയായ എല്ലാ‍ ആധുനിക സന്നാഹങ്ങളോടെയും നാം ജാഗ്രതപ്പെട്ടിരിയ്ക്കണം.

ആളുകൾ ധാരാളമായി ഒത്തു കൂടുന്ന എവിടെയും വേണം ഒരു സുരക്ഷാപരമായ കണ്ണ്. അത് പൌരന്റെ സ്വാഭാവികമായ അവകാശമാണ്. സർക്കാർ സംവിധാനങ്ങൾ അതിനും കൂടിയൊക്കെ ഉള്ളതാണ്. അനുശോചനം രേഖപ്പെടുത്താൻ എളുപ്പമാണ്. അനുശോചനം രേഖപ്പെടുത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാകാതെ നോക്കാനാണ് ശ്രദ്ധിയ്ക്കേണ്ടത്.

ഒരു ദുരന്തത്തിൽ നിന്നും നാം പാഠം പഠിയ്ക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തേക്കടി ബോട്ടു ദുരന്തവും.

ഈ എഴുതിയ ഓരോ വാക്കുകളും കണ്ണീരിൽ ചാലിച്ചതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെയൊക്കെ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാനും മരിച്ചവരുടെ ബന്ധുക്കളെ സമാശ്വസിപ്പിയ്ക്കാനും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കാനുമല്ലാതെ നമുക്ക് എന്താണു കഴിയുക. അത്ര വേഗം ഈ ദുരന്തത്തിന്റെ നടുക്കം നമ്മിൽ നിന്നു വിട്ടു മാറുമോ?

ഒരിയ്ക്കൽ കൂടി തേക്കടി ബോട്ടൂ ദുരന്തത്തില്പെട്ട എല്ലാവർക്കും എന്റെയും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തൽക്കാലം ചുരുക്കുന്നു.

Saturday, September 5, 2009

ഇതിപ്പോൾ എന്തു കൂട്ടം അദ്ധ്യാപകർ ?

ഇതിപ്പോൾ എന്തു കൂട്ടം അദ്ധ്യാപകർ ?

വീണ്ടും ഒരു അദ്ധ്യാപകദിനം;
അദ്ധ്യാപകർക്കെല്ലാം ആശംസകൾ!

നമ്മുടെ പൊതു വിദ്യാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അദ്ധ്യാപകർ പലരും പിരിച്ചുവിടൽ ഭീഷണിയിലും. എങ്ങനെ പള്ളിക്കൂടങ്ങൾ പൂട്ടാതിരിയ്ക്കും. എങ്ങനെ സാറന്മാരെ പിരിച്ചു വിടാതിരിയ്ക്കും? അതല്ലേ പഠിപ്പിപ്പ്, അതല്ലേ ആത്മാർഥത, അതല്ലേ അറിവും പൊക്കൊണോം! പഠിപ്പിയ്ക്കാനറിയില്ല. അറിയാമെങ്കിൽതന്നെ പഠിപ്പിയ്ക്കാ‍ൻ വയ്യ. പത്രം പോലും വായിക്കില്ല. ലോകത്ത് എന്തു നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ട്. പള്ളിക്കൂടങ്ങൾ കണ്ടുപിടിച്ചത് തങ്ങൾക്ക് ഉദ്യോഗം നോക്കാൻ വേണ്ടിയാണെന്നാണ് അദ്ധ്യാപകരിൽ പലരും കരുതുന്നത്. അല്ലാതെ കുട്ടികളെ പഠിപ്പിയ്ക്കാനല്ല! പി.റ്റി.എ മുതലായ
ഏർപ്പാടുകളും ഇവർക്കിഷ്ടമല്ല. തങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ. കാരണം തങ്ങളുടെ പഠിപ്പിപ്പിന്റെ മെച്ചം അവർക്കാണല്ലോ നന്നായി അറിയാവുന്നത്. സ്വന്തം മക്കളെ സുരക്ഷിതരാക്കിയിട്ട്, പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാൻ മുറവിളി കൂട്ടുന്നു!

പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാനുള്ള കുറുക്കു വഴി ഒന്നേയുള്ളു. നിലവിലുള്ള അദ്ധ്യാപരെ എല്ലാം പിരിച്ചുവിടുക. അവുത്തുങ്ങൾ പറമ്പു കിളയ്ക്കാൻ പോട്ടെ. അതിനാണ് ഇപ്പോൾ ആളില്ലാത്തത്. പകരം കെടി കെട്ടിയ ഇംഗ്ലീസ് മീഡിയം സ്കൂളുകളിലെപോലെ കേവലം പത്താം തരം പാസായവരെയോ പ്ലുസ് ടു കഴിഞ്ഞവരെയോ ഡിഗ്രീ തോറ്റവരേയോ ഒക്കെ ഡെയ് ലീ വേജുകളായി പൊതു വിദ്യാലയങ്ങളിലും നിയമിച്ചാൽ മതി. അവർ നന്നായി പഠിപ്പിച്ചുകൊള്ളും. കാരണം പഠിപ്പിച്ചില്ലെങ്കിൽ ജോലി പോകുമല്ലോ. ഹെഡ്മാസ്റ്ററായും വിദ്യാഭ്യാസമൊന്നും നോക്കാതെ ആമ്പിയറുള്ള ആരെയെങ്കിലും ഡെയ് ലീ വേജുകളായി നിയമിയ്ക്കണം. അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന ലോഡിംഗുകാർ ആയാലും മതി. അവർക്കു കുറച്ചെങ്കിലും സാമൂഹ്യ ബോധം ഉണ്ടാകും. തൊഴിൽ സുരക്ഷിതത്വമാണ് അദ്ധ്യാപകരെയും മറ്റു സർക്കാർ ജീവനക്കാരെയും പാഴിക്കളയുന്നത്. ജോലി പോകുമെന്നു പേടിയ്ക്കേണ്ടല്ലോ!

സംഘടിയ്ക്കാനും ആനുകൂല്യങ്ങൾക്കുവേണ്ടി സമരം ചെയ്യാനും ബഹുമിടുക്ക്. പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും മറ്റും വലിയ വായിൽ വാചാലരാകും. ട്രെയിനിംഗിനു വിളിച്ചാൽ പോകില്ല. പോയാൽതന്നെ ക്ലാസ്സെടുക്കുന്നവരെ പരിഹസിച്ച് ഇരുന്ന് ഉറങ്ങി തള്ളും. പൈസയും വാങ്ങി മടങ്ങും. അറിഞ്ഞുകൂടാത്ത കാര്യങ്ങളൊക്കെ പിള്ളേർക്ക് പ്രോജക്റ്റായും അസൈന്മെന്റായും സെമിനാറായും പദപ്രശ്നമായിട്ടുമൊക്കെ നൽകും. പിള്ളേർ പാരലൽ കോളേജുകാരുടെ കയ്യിൽ കൊണ്ടു കൊടുക്കും ചെയ്തുകൊടുക്കാൻ! അതൊക്കെ ചെയ്തുകൊടുത്ത് പാരലൽ കോളേജ് അദ്ധ്യാപകരുടെ അറീവു വികസിയ്ക്കുന്നു! സ്ക്കൂൾ അദ്ധ്യാപകർ പാരലൽ കോളേജ് അദ്ധ്യാപകരെ കുറ്റം പറയുകയും ചെയ്യും. സ്കൂളുകാർ പാഠപുസ്തകങ്ങളിലെ അന്വേഷിയ്ക്കൂ, കണ്ടുപിടിയ്ക്കൂ എന്നിങ്ങനെയുള്ള ഭാഗങ്ങൾ എടുത്തു കാണിച്ചു കൊടുത്തിട്ട് വീട്ടീൽ കൊണ്ടുപോയി ചെയ്തു കൊണ്ടു വരാൻ പറയും. കുട്ടികൾ വല്ല സംശയവും ചോദിച്ചാൽ അപ്പൂപ്പനോടു പോയി ചോദിയ്ക്കാൻ പറയും.

ഒരു പദ്യം പോലും കണാതെ പഠിയ്ക്കാൻ പാടില്ല. കണ്ണുപൊട്ടും. അക്ഷരം പഠിപ്പിയ്ക്കരുത്. അത് മാന്ത്രിക ശക്തികൊണ്ട് അവർ സ്വയം നേടിക്കൊള്ളൂം! അദ്ധ്യാപകരുടെ മക്കളെ അവർ വീട്ടിൽ വച്ച് അക്ഷരങ്ങൾ പഠിപ്പിച്ചുകൊള്ളും. പാവങ്ങൾക്ക് അതു കഴിയില്ലല്ലോ. അവർ അക്ഷരം പഠിയ്ക്കാൻ പാടില്ല. അതുപോലെ പുസ്തകങ്ങളിലാകട്ടെ വിവരങ്ങൾ അപൂർണ്ണമയേ നൽകൂ. വാശിയാ! കുറെ കാര്യങ്ങൾ പഠിയ്ക്കാനാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. അവിടെ ചെല്ലുമ്പോഴോ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ നൽകി ഞെട്ടിയ്ക്കുന്നു. അല്ലേ സ്വയം അന്വേഷിച്ചു കണ്ടു പിടിയ്ക്കാനാണെങ്കിൽ പിന്നെ സ്ക്കൂളിൽ പോകുന്നതെന്തിന്? വല്ല പാട്ടയും പറക്കി ജീവിച്ചാൽ പോരേ?

ജി.എസ്.റ്റി.യുക്കാരുടെ കാര്യം പോകട്ടെ. ആ കെ.എസ്.റ്റി എ ക്കാരെങ്കിലും സ്വന്തം മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളിൽ ചെർക്കുന്നത് വിലക്കരുതോ? അങ്ങനെയുള്ളവർക്ക് മെംബെർ ഷിപ്പ് നിഷേധിയ്ക്കാമോ? എവിട! ചില കെ.എസ്.റ്റി. എക്കാരുടെ നടപ്പും ഭാവവും കണ്ടാൽ വിദ്യാഭ്യാസം കണ്ടുപിടിച്ചതേ അവരാണെന്നു തോന്നും. എന്തിനു്, സി.പി.എമ്മിന്റെ ലോക്കൽ നേതാക്കളെ പോലും എടുക്കാത്ത പൈസയിൽ നോക്കുന്നതു പോലെയാണ് അവരിൽ പലരും നോക്കുന്നത്. കാരണം മാർക്സിസവും ലെനിനിസവും ഒക്കെ അവർക്കല്ലെ അറിയൂ. അവരുടെയും നമ്മുടെ എൻ.ജി.ഓ മാരുടെയും ഒക്കെ ശമ്പളം, കൈക്കൂലി മറ്റാനുകൂല്യങ്ങൾ, സ്ഥലം മാറ്റം മുതലായവയുടെ കാര്യം കൈകാര്യം ചെയ്യാനല്ലേ മാർക്സിസവും ലെനിനിസവും ഒക്കെ ഉദ്ഭവിച്ചത്. അതൊന്നും ശരിയ്ക്കു നടന്നില്ലെങ്കിൽ വോട്ടും ചിലപ്പോൾ എതിർ പാർട്ടിയ്ക്കു കൊടുക്കും. അതാണു സംഘടനാബോധം! വർഗ്ഗബോധം.

മാർക്സിസ്റ്റു വിരുദ്ധ അദ്ധ്യാപകർക്കാണെങ്കിൽ പിന്നെ ഇടതുപക്ഷം എന്തു നടപ്പിലാക്കുന്നോ അതൊക്കെ എതിർത്ത് സായൂജ്യരായിക്കൊണ്ടിരുന്നാൽ മതി. സമരമൊക്കെ കെ.എസ്,റ്റി.എ കാരും എൻ.ജി.ഓ യൂണിയൻ കാരും നടത്തി എല്ലാം നേടി കൊടുത്തു കൊള്ളും. തങ്ങൾ ചുമ്മാ അവരുടെ സമരങ്ങളെയൊക്കെ എതിർത്ത് രാഷ്ട്രീയ കൂറ് കാണിച്ചുകൊണ്ടിരുന്നാൽ മതി. വല്ലപ്പോഴും രണ്ടു തല്ലുംകൂടി അവരിൽ നിന്നും വാങ്ങാൻ കഴിഞ്ഞാൽ കൃതാർത്ഥരുമായി. എല്ലാം വേണം. പക്ഷെ മെയ്യനങ്ങരുത്. അവർക്കും ജോലി ചെയ്യാതെ എങ്ങനെ കായികളു വാങ്ങാം എന്ന ഗവേഷണത്തിൽ കഷി രാഷ്ട്രീയ ഭേദമൊന്നും ഇല്ല. അക്കാര്യത്തിൽ സഹകരണം തന്നെ!

ഇംഗ്ലീഷ് അറിയാതിരുന്നാൽ ഭാവി പോകും എന്നു കരുതിയാണല്ലോ രക്ഷകർത്താക്കൾ (കാശിന്റെ കൊഴുപ്പുകൊണ്ട്) കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. പണ്ടൊക്കെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിയ്ക്കുന്ന കുട്ടികൾ ഇംഗ്ലീഷൊക്കെ സംസാരിക്കുമായിരുന്നു. ഇന്ന് വ്യാപകമായി നാടുനീളെ മുളച്ചു പൊങ്ങുന്ന വിദ്യാഭ്യാസ “കടകളിൽ” നിന്നും വിദ്യാഭ്യാസം വിലയ്ക്കുവാങ്ങുന്നവർക്ക് വേണ്ടത്ര നിലവാരമൊന്നും കിട്ടുന്നില്ല എന്നതാണു സത്യം. എന്നാലും ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിയ്ക്കുന്നത് ഒരു ഫാഷനാണ്. നമ്മുടെ പൊതു വിദ്യാലയങ്ങളിൽ ചിലയിടത്തൊക്കെ ഇംഗ്ലീഷ് മീഡിയം തുടങ്ങി പിടിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്നുണ്ട്. എന്നാൽ പലയിടത്തും അദ്ധ്യാപകർതന്നെ അതിനു പാരപണിയുന്നുണ്ട്. മലയാളത്തിൽ തന്നെ പഠിപ്പിയ്ക്കാൻ പറ്റുന്നില്ല. പിന്നേയല്ലേ ഇംഗ്ലീഷ് !

ഇംഗ്ലീഷ് ഇന്നത്തെ കാലത്ത് അറിയേണ്ടത് ആവശ്യം തന്നെ. എന്നാൽ അത് മലയാളത്തെ അവഗണിച്ചു കൊണ്ടാകരുതെന്നേയുള്ളു. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഡിഗ്രിവരെ പഠിച്ചാൽ പോലും ഇംഗ്ലീഷിൽ ഒരു വാചകം സ്വന്തമായി എഴുതാനോ അത്യാവശ്യം സംസാരിയ്ക്കാനോ കഴിയാതെ പോകുന്നുണ്ട്. അതു നമ്മുടെ സിലബസിന്റെയും അദ്ധ്യാപന രീതിയുടെയും കുഴപ്പമാണ്. പാഠ്യപദ്ധതികൾ പലവുരു മാറി മറിഞ്ഞു വന്നിട്ടും ഇതിനു പരിഹാരമുണ്ടായില്ല. തീർച്ചയായും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് പത്താം തരം കഴിയുമ്പോൾ നല്ല നിലവാരം ഉണ്ടാകുമെന്നു വന്നാൽ കുറച്ചൊക്കെ ഇംഗ്ലീഷ് മീഡിയം ട്രെന്റ് കുറഞ്ഞു കിട്ടും. പിന്നെ മലയാളം മീഡിയത്തിനു ഗമയില്ലെന്നു കരുതി ഇംഗ്ലീഷ് മീഡിയത്തിൽ വിടുന്ന പൊങ്ങച്ചക്കാർ പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ അയക്കില്ല. പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരിൽ ചിലർ അടക്കം.

മലയാളത്തോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളെങ്കിലും ഒരു വിധം ഭംഗിയായി കൈകാര്യം ചെയ്യാൻ പത്തം ക്ലാസ്സു കഴിയുമ്പോഴെങ്കിലും കുട്ടികൾക്കു കഴിയണം. അതുപോലെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം, സ്റ്റേറ്റ് സിലബസ്, സെൻട്രൽ സിലബസ് തുടങ്ങിയ തരം തിരിവുകളൊക്കെ നിയമം മൂലം എടുത്തുകളയണം. എട്ടാം ക്ലാസ്സുമുതൽ സയൻസ് വിഷയങ്ങൾ മാത്രം ഇംഗ്ലീഷിൽ പഠിപ്പിയ്ക്കണം. പരീക്ഷയ്ക്കു ഇംഗ്ലീഷിലോ മാതൃ ഭാഷയിലോ ഉത്തരം എഴുതാൻ അവസരം നൽകണം. അപ്പോൾ നിലവാരം ഉയർന്ന കുട്ടികൾക്കും അല്ലാത്തവർക്കും പ്രശ്നം ഉണ്ടാകില്ല. മറ്റു വിഷയങ്ങളൊക്കെ പ്ലുസ് ടു വരെയും മലയാളത്തിൽ പഠിപ്പിച്ചാൽ മതി. അതിനു മുകളിലോട്ടു ഇംഗ്ലീഷിലും മാതൃ ഭാഷയിലും ഉത്തരമെഴുതാൻ പാകത്തിൽ പാഠ്യ പദ്ധതികൾ ക്രമീകരിയ്ക്കണം. എന്നാൽ സയൻസു വിഷയങ്ങൾ ചില പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എട്ടാം തരം മുതൽ മുകളിലോട്ട് ഇംഗ്ലീഷിൽ ആക്കണം.

അതുപോലെ പരീക്ഷകളിൽ തോൽ വി എന്ന സമ്പ്രദായം എടുത്തു കളയണം. അർഹമായ ഗ്രേഡുകൾ നൽകിയാൽ മതി. ഡി പ്ലുസിൽ താഴെയുള്ള ഗ്രേഡുകൾ ആവശ്യമില്ല. പത്തും പന്ത്രണ്ടും കൊല്ലം പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികൾ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ അറിവുകളും അനുഭവങ്ങളും നേടുന്നുണ്ട്. അതിനാൽ തോൽക്കുന്ന ഗ്രേഡ് ആവശ്യമില്ല. എല്ലാവരെയും ജയിപ്പിയ്ക്കണം. പുതിയ പാഠ്യ പദ്ധതിയുടെ കാഷ്ചപ്പാടൊക്കെ നല്ലതുതന്നെ. ചില പാഠങ്ങളും സാമൂഹ്യ ബോധം ഉൾക്കൊള്ളുന്നവയാണ്. പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ പഠന ഭാരം പണ്ടത്തേതിനെക്കാൾ കൂടിയതല്ലാതെ കുറഞ്ഞിട്ടുമില്ല. എന്നാൽ മതിയായ നിലവാരവും ഇല്ല. ഇനിയും പാഠ്യപദ്ധതികൾ പുന:പരിശോധിയ്ക്കണം.

ഇനി അദ്ധ്യാപകരെ പറ്റി മറ്റു ചിലത്. ഇന്നത്തെ അദ്ധ്യാപകരെ അദ്ധ്യാപകർ എന്നു വിളിയ്ക്കുന്നതിൽ യാതൊരർഥവും ഇല്ല. പണ്ടൊക്കെ അദ്ധ്യാപകൻ എന്നു പറഞ്ഞാൽ കുട്ടികൾ മാത്രമല്ല, നാടാകെ ബഹുമാനിയ്ക്കുന്ന മാതൃകാ വ്യക്തിത്വങ്ങളായിരുന്നു. വേഷം കൊണ്ടും പെരുമാറ്റം കൊണ്ടും പോലും അവർ തിരിച്ചറിയപ്പെട്ടിരുന്നു. ഇന്നോ. ചുരിദാറും ഇട്ട് അണിഞ്ഞൊരുങ്ങാൻ മാത്രം വരുന്ന ടീച്ചർമാർ; ടീഷർട്ടും (സാക്ഷാൽ ബനിയൻ തന്നെ ഇത്) ഇട്ട് മുപ്പത്താറു പോക്കറ്റും വച്ച് കാച്ചിലു വള്ളികളും പടർത്തി ചെളിയിൽ കുഴച്ചെടുത്തതു പോലുള്ള പാന്റ്സും ധരിച്ച് വരുന്ന ആൺ അദ്ധ്യാപകരെ കണ്ടാൽ കുട്ടിയാണോ അദ്ധ്യാപകനാണോ എന്ന് തിരിച്ചറിയാൻ ആകില്ല. . നമ്മുടെ നാട്ടിൽ ചുരിദാർ ഇട്ട് പഠിപ്പിയ്ക്കാൻ ആദ്യമായി അവസരം നൽകിയ മഹാവിപ്ലവകാരിയാകുന്നു ഈ ഞാൻ! പക്ഷെ ചുരിദാർ ഇടുന്ന റ്റീച്ചർമാരെ കുട്ടികൾ സാറെ എന്നല്ല, ചേച്ചീ എന്നേ വിളിയ്ക്കുന്നുള്ളൂ.

കുട്ടികളെക്കാൾ മോഡേൺ വേഷം ധരിച്ചെത്തുന്ന അദ്ധ്യാപകന്മാരുമായി ഇന്നത്തെ കുട്ടികൾ അളിയാ മച്ചു ബന്ധത്തിലാണ്. കാലം പോകുന്ന പോക്കെ. വൈകുന്നേരം ബിവറേജസിന്റെ മുൻപിൽ ചെന്ന് ക്യൂ നിൽക്കുന്ന അദ്ധ്യപകനോട് അവിടെയെത്തുന്ന കുട്ടി കാശു കൊടുത്തിട്ടു പറയും “സാറെ ഒരു പയന്റും കൂടി ഇങ്ങെടുത്തു തരാൻ“! അദ്ധ്യാപകരുടെ സകല വിലയും കളഞ്ഞു കുളിയ്ക്കുന്ന ഇവറ്റകളെ അദ്ധ്യാപകർ എന്നല്ല മദ്യാപകർ എന്നാണു വിളിയ്ക്കേണ്ടത്. ചില ചെറുപ്പക്കാരായ അദ്ധ്യാപകരാണെങ്കിൽ റൊമാന്റിക് ഹീറോകളും കൂടിയാണ്. പകൽ പഠിപ്പിയ്ക്കും. തരം കിട്ടിയാൽ പഞ്ച്ചാരയടിയ്ക്കും. വീട്ടിൽചെന്നിട്ടു കുട്ടികളെ ഫോൺ വിളിയ്ക്കും. വീട്ടുകാർ വിചാരിയ്ക്കും സംശയങ്ങൾ പറഞ്ഞു കൊടുക്കുകയാണെന്ന്. ശരിയാണ്. മറ്റു ചില സംശയങ്ങളാണ് അവർ തീർത്തുകൊടുക്കുന്നത്!

ചില സ്കൂളുകളിൽ അദ്ധ്യാപകർക്കും യൂണിഫോം ഉണ്ട്. അത് വ്യാപകമാക്കേണ്ടിയിരിയ്ക്കുന്നു. ഇനിയും ചില പെണ്ണു സാറന്മാർ സാരിയും ഉടുത്തു വന്നാലും പ്രശ്നമാണ്. ചില പ്രകോപനപരമായ ഉടുപ്പുകളായിരിയ്ക്കും പിന്നെ ഉടുത്തോണ്ടു വരിക. അത് സഹാദ്ധ്യാപകരുടെയും മറ്റു കാഴ്ചക്കാരെരുടെയും മാത്രമല്ല, മുതിർന്ന ക്ലാസ്സുകളിലാണെങ്കിൽ ആൺകുട്ടികളുടെ കൂടി മനോനില അവതാളത്തിലാക്കും. ആൺകുട്ടികൾക്കു ചുമ്മാ ഗുരുപാപം ഉണ്ടാക്കിക്കൊടുക്കാൻ അതിടയാക്കും.ഒക്കെ പ്രശ്നങ്ങളാ! സൌകര്യം നോക്കിയാൽ പിന്നെ ചുരിദാറും പാന്റ്സും ഒക്കെ തന്നെ നല്ലതെന്നു ഇഷ്ടമില്ലാതെ സമ്മതിയ്ക്കെണ്ടിയും വരുന്നു. എന്താ ചെയ്ക!

ഇടയ്ക്ക് ഞാൻ അദ്ധ്യാപപകരെക്കുറിച്ച് പറയുന്ന ഈ കുടിയപരാധങ്ങൾ സ്കൂളു തൊട്ടു കോളേജു- പ്രൊഫഷണൽ കോളെജ്- പാരലൽ കൊളേജ് തുടങ്ങി എല്ലാ മേഖലകളിലെ അദ്ധ്യാപകരെയും മനസ്സിൽ വച്ചു കൊണ്ടു തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിയ്ക്കട്ടെ. അദ്ധ്യാപനവൃത്തി ഏറ്റവും ഇഷ്ടപ്പെടുന്ന, വർഷങ്ങളായി അദ്ധ്യാപനം സേവനവും കച്ചവടവും ആക്കിയ ഒരാൾ മാത്രമല്ല ഇതെഴുതുന്ന ഞാൻ എന്ന ഈ അദ്ധ്യാപക- വിരോധി. സ്വന്തം നാടിനും നാ‍ട്ടുകാർക്കും വേണ്ടി ജീവിതത്തിന്റെ നല്ല പങ്കും ഉഴിഞ്ഞുവച്ച സർവ്വാദരണീയനായ ഒരു മാതൃകാദ്ധ്യാപകന്റെ മകനുമാണ്. ആ ഒരു കൊച്ചു ജോലി കൊണ്ട് സംതൃപ്തിയോടെ ജീവിച്ച ദരിദ്ര കുടുംബാംഗമാണ്! അതുകൊണ്ടുതന്നെ കാലം മാറിയെന്നു കരുതി അദ്ധ്യാപകർ നിലയും വിലയും വിടരുതെന്ന് ആഗ്രഹിയ്ക്കുന്നത്. അധ്യാപകർ കുട്ടികളാൽ ഏറെ അനുകരിയ്ക്കപ്പെടുന്നവരാണ്. അവർ കുട്ടികൾക്ക് കുറച്ചൊക്കെ മാതൃകയായിരിയ്ക്കണം. ഒന്നുമില്ലെങ്കിലും തെറ്റു ചെയ്യുന്നത് മറ്റാരും അറിയാതെയെങ്കിലും സൂക്ഷിയ്ക്കണം. കുറച്ചൊക്കെ സാമൂഹ്യപ്രതിബദ്ധത വേണം. വെറും ഉപജീവനോപാധി എന്നതിനപ്പുറം സർക്കാർ ജോലികൾ സാമൂഹ്യസേവത്തിനുള്ള അവസരമായി കണ്ട് മറ്റുള്ളവർക്ക് ഉപകാരപ്പെടണം. അദ്ധ്യാപകർ ആയാലും മറ്റ് ഉദ്യോഗസ്ഥർ ആയലും.

ഈയിടെ ഒരു സ്കൂൾ ഹെഡ്മിസ് ട്രസുമായി ഒന്നു സംസാരിയ്ക്കേണ്ടി വന്നു (ഇടയേണ്ടി വന്നു ) . അപ്പോഴാണ് മനസിലായത് ചന്തയിൽ മീൻ വിൽക്കുന്ന പാവം പെണ്ണുങ്ങൾ എത്ര നല്ല സംസ്കാരം ഉള്ളവരാണെന്ന്. അത് വർഷങ്ങളായി പിള്ളേരെ പഠിപ്പിയ്ക്കുന്ന ഒരു ഹെഡ്മിസ്ട്രസിന് ഇല്ലാതെ പോയി. അത് ഞാൻ സാന്ദർഭികമായി ഇപ്പോൾ ഓർത്തെന്നേയുള്ളു. മറ്റു പല അനുഭവങ്ങളും ഉണ്ട്. അതൊന്നുമിവിടെ വിളമ്പുന്നില്ല. പണ്ടത്തെ അദ്ധ്യാപകരെ പറയിക്കാനുണ്ടായ ഇന്നത്തെ അദ്ധ്യാപകരിൽ ഒരു വിഭാഗത്തിനെതിരെ ഇത്തിരി രോഷപ്പെടണമെന്നു കരുതിയെന്നേയുള്ളു. ഈ ഒരു വിഭാഗം എന്നു പറഞ്ഞാൽ തൊണ്ണൂറ്റഞ്ചു ശതമാനത്തിൽ കുറച്ചു കളഞ്ഞ് അവരുടെ മൃഗീയ ഭൂരിപക്ഷത്തെ തരം താഴ്ത്തരുത്! ഒരു അഞ്ചു ശതമാനമേ വരൂ നല്ല അദ്ധ്യാപകർ. അവർ പക്ഷെ സമ്പൂർണ്ണമായും നല്ല അദ്ധ്യാപകർ തന്നെ. അവരെ ഞാൻ ബഹുമാനിയ്ക്കും. ബഹുമാനിച്ചിട്ടുമുണ്ട്. അവർ പഠിപ്പിച്ച കുട്ടികൾ എന്നും അവരെ ഓർക്കും.അല്ലാത്തവർ വിസ്മരിയ്ക്കപ്പെടും.

ഇനി ഒന്നു ഞാൻ പറയാമല്ലോ. എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് നല്ലവരായ എന്റെ ചില സ്കൂൾ അദ്ധ്യാപകർ ആ‍ായിരുന്നു. അവരെ ഞാൻ ഇന്നും ബഹുമാനിയ്ക്കുന്നു. എന്നെ സ്നേഹം കൊണ്ട് കീഴ്പെടുത്തിയ എന്റെ പല കഴിവുകളും (എന്തു കഴിവ്? ചുമ്മാ) കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച നല്ല അദ്ധ്യാപകർ. ഇന്ന് ഞാൻ ഈ താന്തോന്നിത്തം എഴുതുന്നതിനുള്ള അക്ഷര ജ്ഞാനം പോലും അവരിൽ നിന്നു കിട്ടിയതാണ്. അവരുടെ പ്രോത്സാഹനം ആണ്. അക്ഷരത്തെറ്റ് അധികം വരാതെ ഒരു പള്ളെങ്കിലുമെഴുതാനും പറയാനും കഴിയുന്നത് വലിയ കാര്യം തന്നെ! എന്റെ സ്കൂൾ അദ്ധ്യാപകരിൽ ചിലർ എന്നെ വേണ്ടവിധം അന്നു ഗൌനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഞാൻ നല്ലൊരു സാമൂഹ്യ വിരുദ്ധനായി പോയേനെ (അതായത് ഇന്നത്തേക്കാൾ വലിയ സാമൂഹ്യ വിരുദ്ധൻ)! അങ്ങനെയുള്ള നല്ലനല്ല അദ്ധ്യാപകർ-ട്യൂട്ടൊറിയൽ കോളേജ് അദ്ധ്യാപകർ അടക്കമുള്ളവർക്ക് ഇന്നത്തെ അദ്ധ്യാപകരിൽ നല്ലൊരു പങ്കും അപമാനമാണ്.

ഇങ്ങനെയൊക്കെ എഴുതിയെന്നു വച്ച് ഞാൻ അദ്ധ്യാപക വിരോധിയൊന്നും അല്ല കേട്ടോ! ഇനി എന്നെങ്കിലും ഒരു പക്ഷെ വിവാഹം തന്നെ കഴിയ്ക്കേണ്ടിവന്നാൽ അതും ഒരു ടീച്ചറായാൽ കൊള്ളാമെന്നും, മരിയ്ക്കുമ്പോഴും ആരെയെങ്കിലും പഠിപ്പിച്ചു കൊണ്ട് മരിയ്ക്കാൻ കഴിയണേ എന്നുമാണ് ഇല്ലത്ത ദൈവത്തോട് ഈയുള്ളവന്റെ പ്രർത്ഥന. ഈ ഉള്ളവൻ ഒരു മൂരാച്ചിയാണെന്നു കരുതിയാലും വേണ്ടില്ല. എന്റെ പിതാശ്രീയടക്കം ഒരുപാട് മാതൃകാദ്ധ്യാപകർക്ക് ജന്മം നൽകിയ എന്റെ ചുറ്റുവട്ടത്തിരുന്ന് ഇന്നത്തെ അദ്ധ്യാപക സമൂഹത്തിന്റെ സ്വഭാവ രീതികൾ കാണുമ്പോൾ സത്യമാ‍യും എനിക്കു തീരെ പിടിയ്ക്കുന്നില്ലെന്നു പറഞ്ഞുവച്ചുകൊണ്ടും, ഇത്രയും എഴുതി സായൂജ്യമടയുന്നതായി പ്രഖ്യാപിച്ചുകൊണ്ടും ചുരുക്കുന്നു.. ഈ എഴുതിയത് ഇന്നും അദ്ധ്യാപനത്തെ പവിത്രമായി കാണുന്ന അദ്ധ്യാപകരെയും മറ്റും വേദനിപ്പിയ്ക്കാതിരിയ്ക്കട്ടെ. മറ്റു പണിയൊന്നുമില്ലാതിരിയ്ക്കുന്നവർക്ക് ഇങ്ങനെയൊക്കെ എഴുതാൻ തോന്നുന്നതു സ്വാഭാവികം മാത്രം!

Saturday, August 15, 2009

സ്വാതന്ത്ര്യം എന്നാൽ........




സ്വാതന്ത്ര്യം
എന്നാൽ........



എന്താണു സ്വാതന്ത്ര്യം?


സ്വാതന്ത്ര്യം എന്നർത്ഥമുള്ള ' liber ' (ലിബെർ) എന്ന ലത്തീൻ പദത്തിൽനിന്നാണ് liberty (ലിബെട്ടി) അഥവാ സ്വാതന്ത്ര്യം എന്ന വാക്ക് രൂപം കൊണ്ടിരിയ്ക്കുന്നത്. സ്വാതന്ത്ര്യം എന്നത് പല തരത്തിൽ നിർവ്വചിയ്ക്കപ്പെടുന്നുണ്ട്. പല രാഷ്ട്രീയ ചിന്തകന്മാരും പല പലവിധത്തിൽ ആണു സ്വാതന്ത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. അവയുടെയെല്ലാം സാരാംശങ്ങൾ ഉൾക്കൊണ്ടുകൊണ്ടു വേണം എന്താണു സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് ഒരു സാമാന്യ ധാരണയിൽ നമൂക്ക് എത്തിച്ചേരാൻ. അതുപോലെ സ്വാതന്ത്ര്യത്തെ രാഷ്ട്രമീമാംസകർ പലരൂപത്തിൽ തരംതിരിയ്ക്കാറും ഉണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഇവിടെ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും സ്വാതന്ത്ര്യം എന്നത് അർത്ഥാന്തരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ്.

ചില നിർവ്വചനങ്ങൾ

'ഗവർണ്മെന്റിന്റെ അവിഹിതാധികാരത്തിന് എതിയായത് എന്തോ അതാണു സ്വാതന്ത്ര്യം' എന്ന് സീലി എന്ന രാഷ്ട്രീയ ചിന്തകൻ നിർവ്വചിച്ചു. സ്വാതന്ത്ര്യം ആധുനിക രാഷ്ട്രത്തിൽ' എന്ന ഗ്രന്ഥത്തിൽ ലാസ്കി എന്ന രാഷ്ട്രീയ ചിന്തകൻ പറയുന്നത് ആധുനിക നാഗരികതയിൽ വ്യക്തികൾക്ക് സൌഭാഗ്യം ഉറപ്പുനൽകുന്ന അവശ്യ സാമൂഹ്യാവസ്ഥകളുടെ മേൽ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയാണു സ്വാതന്ത്ര്യം' എന്നാണ്. ഗ്രാമർ ഒഫ് പൊളിറ്റിക്സ്എന്ന തന്റെ ഗ്രന്ധത്തിൽ ലാസ്കി തന്നെ പറയുന്നത് സ്വാതന്ത്ര്യം എന്നാൽമനുഷ്യർക്ക് അവരുടെ വ്യക്തിത്വം നന്നായി പരിപാലിയ്ക്കാനുപകരിയ്ക്കുന്ന അന്തരീക്ഷം സംരക്ഷിയ്ക്കപ്പെടുന്ന അവസ്ഥഎന്നാണ്. എന്നാ‍ൽ മക്ക്നി എന്ന മറ്റൊരു രാഷ്ട്രീയ ചിന്തകൻ സ്വാതന്ത്ര്യത്തെ നിർവ്വചിച്ചിരിയ്ക്കുന്നത്നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ എന്നതിനെക്കാൾ വിവേക രഹിതം ആയവയ്ക്കു പകരം വിവേകപൂർവ്വകമായ നിയന്ത്രണങ്ങൾ ഉണ്ടാകുന്ന അവസ്ഥഎന്നാണ്.

മേൽചൊന്ന നിർവ്വചനങ്ങളിൽനിന്ന് സ്വാതന്ത്ര്യം എന്നതിനു രണ്ടു വശങ്ങൾ ഉണ്ടെന്നു കാണാം. ഒന്നു സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മകമായ വശം (Negative Aspect)) . മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകമായ വശം (Positive Aspect) മേല്പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മക വശത്തിനാണ്, നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയ്ക്കാണു പ്രാധാന്യം നൽകുന്നത്. പിന്നത്തെ രണ്ടു നിർവ്വചനങ്ങൾ അതിന്റെ ക്രിയാത്മക വശങ്ങൾ ലഭ്യമാകുന്ന അവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്നു.

സ്റ്റേറ്റിന്റെ അവിഹിതമായ ഇടപെടലുകളിൽനിന്നും രക്ഷപ്പെടാൻ നമുക്കു സ്വാതന്ത്ര്യം കൂടിയേ തീരൂ എന്നു നിഷേധാത്മക വശം വിവക്ഷിയ്ക്കുന്നു. അന്യർ തടസ്സം ചെയ്യാതെ തനിയ്ക്കിഷ്ടമുള്ളതെന്തും ചെയ്യാൻ സൌകര്യമുള്ള ഒരു മേഖല ലഭ്യമാക്കുക എന്നതാണ് ഇതിനർത്ഥം. എന്നാൽ ക്രിയാത്മകമായ വശം മനുഷ്യന്റെ പ്രവൃത്തികൾക്ക് അന്യായമായ നിയന്ത്രണങ്ങളും നിരോധനങ്ങളും വഴി തടസം സൃഷ്ടിയ്ക്കാത്ത അവസ്ഥയല്ല സ്വാതന്ത്ര്യം എന്നും, സ്വാതന്ത്ര്യം പരിരക്ഷിയ്ക്കുവാൻ നിയമം ആവശ്യമാണെന്നും ആണ് പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഭിന്ന രൂപങ്ങൾ

സ്വാതന്ത്ര്യത്തെ പ്രധാനമായും അഞ്ച് ഇനമായി തിരിയ്ക്കാറുണ്ട്. സ്വാഭാവിക സ്വാതന്ത്ര്യം, പൌരസ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ദേശീയ സ്വാതന്ത്ര്യം. ഇവിടെ നമുക്കു ചർച്ച ചെയ്യാനുള്ളതു ദേശീയ സ്വാതന്ത്ര്യം ആണെങ്കിലും മറ്റുള്ളവയെക്കുറിച്ച് സാമാന്യേന മനസ്സിലാക്കിയിട്ട് നമ്മുടെ വിഷയത്തിലേയ്ക്കു കടക്കാം.

സ്വാഭാവിക സ്വാതന്ത്ര്യം (Natural Liberty)

ഒരു മനുഷ്യനു തന്നിഷ്ടപ്രകാരം ജീവിയ്ക്കുവാനുള്ള സർവ്വതന്ത്ര സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം. അതായത് ഒരുവന് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം. അത്തരം സ്വാതന്ത്ര്യം കൂട്ടക്കുഴപ്പങ്ങളിലേയ്ക്കായിരിയ്ക്കും നയിക്കുക. അക്രമങ്ങൾക്ക് അത് കാരണമാകും എന്നതിൽ സംശയമില്ല. ഒപ്പം കയ്യൂക്കുള്ളവൻ കാര്യക്കാരനും ആകും. അനിയന്ത്രിതമായ സ്വാതന്ത്ര്യം എല്ലാവർക്കും ആസ്വദിയ്ക്കാനാകില്ല. ഒരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യം മറ്റൊരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യവുമായി ഏറ്റുമുട്ടും. ഈ സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യം ആവുകയില്ല. എന്തും ചെയ്യാനുള്ള ലൈസൻസായി മാറും ഇത്തരം അനിയന്ത്രിത സ്വാതന്ത്ര്യം. സമൂഹമോ രാഷ്ട്രമോ ഇല്ലാതിരുന്ന കാലത്ത് ഇത്തരം സ്വാതന്ത്ര്യം നില നിന്നിരിയ്ക്കാം. പക്ഷെ ആ‍ാധുനിക സമൂഹത്തിൽ ഇതു സാധ്യമല്ലതന്നെ.

എന്നാൽ ഇതിനു മറ്റൊരു വശം ഉണ്ട്. യുക്തിസഹജമായ കാഴ്ചപ്പാടിൽ നോക്കിയാൽ പ്രകൃതി എല്ലാ മനുഷ്യർക്കും നൽകുന്ന സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം എന്നു കാണാം. സമൂഹത്തിൽ എല്ലാവരും തുല്യരാണ്. സ്ഥാനവലിപ്പത്തിന്റെ പേരിൽ ആരെയും മുതലെടുക്കുവാൻ അനുവദിച്ചുകൂടാ, വേറെ ആർക്കും ഇല്ലാത്ത അവകാശം (Special Priviliges) ഒരാൾക്കു മാത്രം അനുവദിച്ചുകൂടാ എന്നൊക്കെയാണ് ഇതിന്റെ അർത്ഥം.

പൌരസ്വാതന്ത്ര്യം (Civil Liberty)

നിയമപരമായ അംഗീകാരം ഉള്ളതും ഗവർണ്മെന്റിന്റെ അധികാരവും ശക്തിയും ഉപയോഗിച്ചു പരിരക്ഷിയ്ക്കപ്പെടുന്നതുമായ അവകാശങ്ങളുടെ ആകെത്തുകയാണ് പൌരസ്വാതന്ത്ര്യം. ഇതു രാഷ്ട്രം നിർമ്മിയ്ക്കുന്നതും പൌരന്മാർക്കുവേണ്ടി സംരക്ഷിയ്ക്കുന്നതുമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ്. അവകാ‍ശങ്ങൾ ഉറപ്പുനൽകുന്ന നിയമം പൌരന്മാർക്കു സംരക്ഷണവും ഉറപ്പു നൽകുന്നു.

പരമപ്രധാനമായ ചില അംഗീകൃതാവകാശങ്ങളാണ് :

1.ജീവിയ്ക്കാനും വ്യക്തി സ്വാതന്ത്ര്യം പുലർത്തുവാനുമുള്ള അവകാശം, 2.സല്പേരു സമ്പാദിയ്ക്കുവാനുള്ള അവകാശം, 3. മതസ്വാതന്ത്ര്യം, 4.സംഘം ചേരാനും അഭിപ്രായം പ്രകടിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം, 5.സംഘടനകളും യൂണിയനുകളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, 6.സഞ്ചാരസ്വാതന്ത്ര്യം, 7.കുടുംബജീവിത സ്വാതന്ത്ര്യം, 8.ഉടമ്പടികൾ ഉണ്ടാക്കുവാനുള്ള അവകാശം, 9.സ്വത്തു സമ്പാദിയ്ക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവ.

എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇപ്പറഞ്ഞ അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതുനന്മ, ക്രമസമാധാനം, അന്തസ്സ്, മാന്യത, സന്മാർഗ്ഗബോധം, കോടതി അലക്ഷ്യം തുടങ്ങിയവയുടെ പേരിൽ ഈ അവകാശങ്ങളുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ വയ്ക്കാൻ സ്റ്റേറ്റിനു കഴിയും.

രാഷ്ട്രീയസ്വാ‍തന്ത്ര്യം (Political Liberty)

രാഷ്ട്രകാര്യങ്ങളിൽ സജീവമായിരിക്കാനുള്ള ശക്തിയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നു ലാസ്കി പറയുന്നു. ജനഹിതമനുസരിച്ച് ഭരണം നടത്തുമ്പോഴേ ഇതു സാധ്യമാകൂ.തന്മൂലം ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ മാത്രമാ‍ണു പരമാവധി രാഷ്ട്രീയസ്വാ‍തന്ത്ര്യം കണ്ടെത്താനാകുക. അപ്പോൾ രാഷ്ട്രീയസ്വാതന്ത്ര്യം എന്നാൽ ജനാധിപത്യം എന്നർത്ഥം. പ്രധാനപ്പെട്ട രാഷ്ട്രീയ അവകാശങ്ങളാണ് 1.വോട്ടു ചെയ്യാനുള്ള അവകാശം, 2. സ്ഥാനാർത്ഥിയായി നിൽക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം, 3.പൊതുവായ ഉദ്യോഗമെന്തെങ്കിലും വഹിയ്ക്കാനുള്ള അവകാശം, 4. രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിയ്ക്കാനും, ഗവർണ്മെന്റിനെ വിമർശിയ്ക്കാനുമുള്ള അവകാശം എന്നിവ.

സാമ്പത്തിക സ്വാതന്ത്ര്യം (Economics Liberty)

രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മുന്നോടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നു പറയാറുണ്ട്. പട്ടിണി, വിശപ്പ്, അനാഥാവസ്ഥ എന്നിവ ജനങ്ങളെ തുറിച്ചു നോക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം പൊള്ളയാണ്. അർത്ഥശൂന്യമാണ്. അവശ്യ സാധനങ്ങൾ കിട്ടാതെയും തൊഴിലില്ലാതെയും മനുഷ്യൻ ക്ലേശിയ്ക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം നിരർത്ഥകമായി ഭവിയ്ക്കുന്നു. സാമ്പത്തികസ്വാതന്ത്ര്യം എന്നാൽ സുരക്ഷിതത്വവും ‘അന്നന്നയപ്പം’ കണ്ടെത്താനുള്ള ന്യായമായ സൌകര്യങ്ങളും എന്നാണർത്ഥം. ആവശ്യങ്ങളിൽനിന്നും നാളെയെക്കുറിച്ചുള്ള ഉൽക്കണ്ഠകളിൽനിന്നും ഉള്ള മോചനമാണത്. സ്വതന്ത്ര സമൂഹത്തിന്റെ നട്ടെല്ലാണ് സാമ്പത്തിക സ്വാതന്ത്ര്യം. കുറെപ്പേരുടെ മാത്രം സമൃദ്ധി എന്നതിനു പകരം എല്ലാവർക്കും മതിയാകുന്നത് ഉറപ്പു വരുത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം വയ്ക്കേണ്ടത്.

ദേശീയ സ്വാതന്ത്ര്യം (National Liberty)


ഇനിയാണു നാം നമ്മുടെ വിഷയത്തിലേയ്ക്കു വരുന്നത്`. സ്വാതന്ത്ര്യം എന്നപദം രാഷ്ട്രങ്ങൾക്കുംവ്യക്തികൾക്കും വഴങ്ങും. ഇതുവരെ പറഞ്ഞതു രാഷ്ട്രത്തിലെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയാണെങ്കിൽ ഇവിടെ രാഷ്ട്രത്തിന്റെ തന്നെ സ്വാതന്ത്ര്യത്തെ പറ്റിയാണ് പരാമർശിയ്ക്കുന്നത്. ഒരുവന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരുവൻ കടന്നു കയറുന്നതു പോലെ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരു രാഷ്ട്രം കടന്നുകയറുന്നതും. ആഭ്യന്തരസ്വാതന്ത്ര്യം ഉണ്ടായിരിയ്ക്കുകയും, യാതൊരുവിധ വിദേശ നിയന്ത്രണത്തിനും വിധേയമാകാതിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രം സ്വതന്ത്ര രാഷ്ട്രമാണെന്നു പറയാം.

ജനങ്ങൾ സ്വതന്ത്രരും പരമാധികാരികളുമായിരിയ്കുന്ന, അവർക്ക് അവരുടേതായ ഗവർണ്മെന്റുള്ള രാഷ്ട്രമാണ് സ്വതന്ത്ര രാഷ്ട്രം. ഒരു രാജ്യം പരിപൂർണ്ണ പരമാധികാര പദവി നേടുമ്പോഴാണ് അത് ദേശീയ സ്വാതന്ത്ര്യം ഉള്ളതായിത്തീരുന്നത്. 1947 ആഗസ്റ്റ് 15-നു മുമ്പ് ഇന്ത്യയ്ക്കു ദേശീയസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ഇന്ന് ഇന്ത്യ സ്വതന്ത്രവും പരമാധികാരം ഉള്ളതുമായ രാഷ്ട്രമാണ്. ബാഹ്യ നിയന്ത്രണങ്ങളൊന്നുമില്ലാത്ത പരമാധികാര റിപ്പബ്ലിക്കാണ്. പൌര-രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾക്ക് അടിസ്ഥാനമെന്ന നിലയിൽ ദേശീയസ്വാതന്ത്ര്യത്തിനു വമ്പിച്ച പ്രാധാന്യം ഉണ്ട്.

വിദേശ ഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ മോചനം

നമ്മുടെ രാജ്യം ഇന്ത്യ, നൂറ്റാണ്ടുകളോളം വിദേശ ഭരണത്തിൻ കീഴിലായിരുന്നു. നാം ദേശാഭിമാനപ്രചോദിതരായി ഈ അന്യായത്തിനെതിരെ തിരിഞ്ഞ് സ്വാതന്ത്ര്യം നേടിയെടുക്കാൻ നൂറ്റാണ്ടു നീണ്ടുനിന്ന സമുജ്ജ്വലമായ പോരാട്ടങ്ങൾ വേണ്ടിവന്നു. സ്വാർത്ഥം വെടിഞ്ഞ്, ജീവൻ പണയം വച്ച്, നമ്മുടെ പൂർവ്വികരായ ദേശാഭിമാനികൾ നയിച്ച ഐതിഹാസികമായ പോരാട്ടങ്ങളിൽ എത്രയോപേർക്ക് ജീവൻ ത്യജിയ്ക്കേണ്ടിവന്നു. ആ ത്യാഗങ്ങളുടെ, സഹനങ്ങളുടെ ആകെത്തുകയാണ് ഇന്നു നാം അനുഭവിയ്ക്കുന്ന ദേശീയ സ്വാതന്ത്ര്യം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നാം ഇരന്നു വാങ്ങിയതല്ല. പൊരുതി നേടിയതാണ്. പോരാളികൾ അവരുടെ സ്വന്തം ജീവിതത്തോടു ക്ഷമാപണം ചെയ്തുകൊണ്ടാണ് ജീവിതം തന്നെ പോരാട്ടമാക്കിയത്.

സ്വന്തം നേട്ടത്തേക്കാളുപരി സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ നേട്ടങ്ങൾക്കുവേണ്ടി നിലകൊണ്ട പൂർവ്വികരാണ് നാം ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. സ്വർത്ഥം വെടിയാൻ സന്നദ്ധതയുള്ള മനുഷ്യർ ഓരോ കാലത്തും ഉണ്ടായിരുന്നില്ലെങ്കിൽ ലോകത്തിന്റെ തന്നെ ചരിത്രം ഇങ്ങനെ ആയിക്കുമായിരുന്നോ? എല്ലാവർക്കും വേണ്ടി കുറച്ചാളുകൾ എല്ലാ കാലത്തും തങ്ങളൂടെ സ്വകാര്യ ജീവിതങ്ങളെ തൃണവൽഗ്ഗണിച്ചിട്ടുണ്ട്. മനുഷ്യൻ അണുകുടുംബങ്ങളായി, സ്വാർത്ഥതയുടെ കുടുസു കൊട്ടാരങ്ങളിൽ ഒതുങ്ങുന്ന ഇന്നത്തെ ലോകത്തുനിന്നു നാം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികൾ നമുക്ക് അദ്ഭുതങ്ങളായി മാറുന്നു. ഗാന്ധിജി ഉൾപ്പെടെയുള്ള മഹാരഥന്മാർ നമുക്ക് പുരാണത്തിലെ ഏതോ സങ്കല്പകഥാപാത്രത്തെ പോലെ അവിശ്വസനീയങ്ങളും അദ്ഭുതങ്ങളുമാകുന്നു.

എത്ര അച്ഛനമ്മമാരുടെ പ്രതീക്ഷകളായിരുന്ന മക്കളായിരുന്നു വിദ്യാലയങ്ങൾ വിട്ട് കത്തുന്ന സ്വാതന്ത്ര്യ സമരത്തിലെ അഗ്നിസ്ഫുലിംഗങ്ങളായി മാറി ബ്രിട്ടീഷുകാരന്റെ ബൂട്ടടികളെ വിറപ്പിച്ചത്! ഒരു പക്ഷെ അന്നു 1947 ആഗസ്റ്റിലെ 15-ന്റെ ആ‍ അർദ്ധരാത്രിയിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു മഹാഭാഗ്യം. ഒരു പക്ഷെ ഇന്നായിരുന്നെങ്കിൽ, അന്നു സ്വാതന്ത്ര്യം കിട്ടിയില്ലായിരുന്നുവെങ്കിൽ സ്വാർത്ഥം വെടിഞ്ഞ് രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കുവാൻ പിന്നീട് ആരുണ്ടാകുമായിരുന്നു എന്നു നാം ഒരു വേള ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇന്ന് മക്കളെ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമാക്കാൻ വെമ്പൽ കൊള്ളുന്ന രക്ഷിതാക്കളോ അവർ ശീതീകരിച്ചു വളർത്തുന്ന അവരുടെ മക്കളോ ദേശാഭിമാനത്താൽ പ്രചോദിതരായി സ്വാർത്ഥം വെടിഞ്ഞു സമരത്തിന്റെ തീച്ചൂളയിലേയ്ക്കു കടന്നു വരുമായിരുന്നോ? മരണാസന്നമായി പിടയുന്നസഹജീവിയ്ക്കുനേരെ തിമിരം നടിച്ചു നടന്നു പോകുന്ന ഇന്നത്തെ മനുഷ്യരിൽ എത്രപേർ ഉണ്ടാകുമായിരുന്നു, നമുക്കു സ്വാതന്ത്ര്യം നേടിത്തരുവാൻ? ഒരു പക്ഷെ, 1947 ആഗസ്റ്റു 15-നു നമുക്കു സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കിൽ!

ഇന്ന് നമ്മുടെ പൂർവ്വികർ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും തന്ത്രപൂർവ്വം കവർന്നെടുക്കാനും ആ കവർന്നെടുക്കലിനു പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടു കൂട്ടി കൊടുപ്പൊകാരായി നമ്മുടെ കാവലാളുകൾ തന്നെ സ്വയം മാറുകയും ചെയ്യുമ്പോൾ നിസ്സംഗരായി നോക്കി നിൽക്കുന്ന, കണ്ണുകളെ ബോധപൂർവ്വം പിൻ വലിയ്ക്കുന്ന, ഇന്നിന്റെ നമ്മൾ നാളെ വീണ്ടും കടന്നുവരാവുന്ന പാരതന്ത്ര്യത്തിന്റെ തനിയാവർത്തനങ്ങൾക്ക് ഇന്നേ താളം പിടിയ്ക്കുന്നവരായി മാറുകയാണോ?

ഈയുള്ളവൻ പുനർജന്മത്തിലൊന്നും വിശ്വസിയ്ക്കുന്നില്ല. എന്നാൽ പുനർജന്മം, സ്വർഗ്ഗ-നഗരം ഇതൊക്കെ സത്യമെന്നിരിയ്ക്കട്ടെ; അങ്ങനെയെങ്കിൽ, പുനർജ്ജനിച്ചവർക്കു പരലോകത്തിരുന്നുകൊണ്ടു ഇഹലോകം കാണാമെങ്കിൽ, ഇന്നിന്റെ യഥാർത്ഥ്യങ്ങൾക്കു നേരേ നോക്കി മണ്മറഞ്ഞ നമ്മുടെ സ്വാതന്ത്ര്യ പോരാളികൾ നമ്മോടു ഉറക്കെ വിളിച്ചു പറയുന്നുണ്ടാകണം; അരുതേ! നാം ത്യജിച്ചും സഹിച്ചും നിങ്ങൾക്കു നേടിത്തന്ന നന്മകൾ അടിയറ വയ്ക്കരുതേ എന്ന്! നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞചെയ്യാം നാം നമ്മുടെ പരമാധികാരം സംരക്ഷിയ്ക്കുമെന്ന് !

ഭദ്രൻ തീക്കുനിയുടെ ഒരു കവിത സാന്ദർഭികമായി ഇവിടെ ഒന്നുദ്ധരിച്ചുകൊള്ളട്ടെ;

മതിലുകൾ

പവിത്രൻ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അതെ, സ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിലാണ് നമ്മുടെ പൂർവ്വികർ പൊരുതി നേടിത്തന്ന സ്വാന്ത്ര്യം ഇന്നു നാം അനുഭവിയ്ക്കുന്നത്. ഇനി ഒരുവേള നമ്മുടെ രാജ്യം അസ്വസ്ഥതകളിലേയ്ക്കും, അസ്വാതന്ത്ര്യത്തിലേയ്ക്കും, അപകടങ്ങളിലേയ്ക്കും നീങ്ങിയലും ഈ സ്വാർത്ഥതയ്ക്കുള്ളിൽ അന്ധ-ബധിര-മൂകരായി അഭിനയിച്ച് നാം ഇന്നിന്റെ പൌരന്മാർ- ഒരുപക്ഷെ നാളെയുടേയും പൌരന്മാർ- അടയിരിയ്ക്കും! ഒടുവിൽ നമ്മുടെ സ്വാർത്ഥമായ ലോകത്തിലേയ്ക്ക്, നമ്മുടെ മതിൽക്കെട്ടുകൾ ഭേദിച്ചുകൊണ്ട് നമ്മുടെ സ്വത്തവും, സ്വാതന്ത്ര്യവും കവർന്നെടുക്കാൻ പിടിച്ചെടുക്കുവാൻ പുത്തൻ അധീശ ശക്തികൾ കടന്നു വരുമ്പോൾ നമുക്കുവേണ്ടി ശബ്ദിയ്ക്കുവാൻ ആർക്കാണു ശബ്ദമുണ്ടാ‍യിരിയ്ക്കുക? ഒരു വേള നമ്മുടെ രാജ്യത്തിനുവേണ്ടി നമുക്കൊന്നു സ്വാർത്ഥരാകാതിരിയ്ക്കുക എന്നു നമുക്കു പ്രതിജ്ഞചെയ്യാം; സ്വാതന്ത്ര്യത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ!

നിയന്ത്രിതമാക്കപ്പെടുന്ന സ്വാതന്ത്ര്യം

ഇനി സ്വാതന്ത്ര്യം എന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവിയ്ക്കാ‍ൻ കഴിയുമോയെന്നു നമുക്കൊന്നു പരിശോധിയ്ക്കാം. അപരിമിതമായ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിലോ സമൂഹത്തിലോ ആർക്കും അനുഭവിയ്ക്കുവാൻ കഴിയില്ല.നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം എന്നാൽ അരാജകത്വം എന്നാണ് അർത്ഥം. അതിരൂക്ഷമായ സംഘട്ടനങ്ങളിലേയ്ക്കായിരിയ്ക്കും അതു നയിക്കുക. ഈ സംഘട്ടനങ്ങളിലാകട്ടെ കൈയ്യൂക്കുള്ളവർക്കായിരിയ്ക്കും വിജയം. അപ്പോൾ അത് പ്രാകൃതകാലത്തെന്നോ കായികശേഷി കൂടുതൽ ഉള്ളവൻ കൂട്ടത്തിൽ തലവനാകുമ്പോലുള്ള അനുഭവമായിരിയ്ക്കും.

സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടവിധം അനുഭവിയ്ക്കണമെങ്കിൽ അതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകണം. സമൂഹത്തിന്റെ പൊതു നന്മയ്ക്കായി രാഷ്ട്രം തന്നെ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഒരാളുടെ സ്വാതന്ത്ര്യത്തിന്മേൽ മറ്റൊരാളോ സമൂഹമോ ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ടി വരുന്നതിനു പുറമെ, ഓരൊരൊത്തരും താന്താങ്ങളുടെ സ്വാതന്ത്ര്യങ്ങളെ സ്വയം തന്നെ നിയന്ത്രിയ്ക്കേണ്ടിയും വരും.

നമുക്ക് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ജനിച്ചുവീഴുന്ന നാൾ മുതൽ നാം ചില അസ്വാതന്ത്ര്യങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. വളർന്ന് സാമൂഹവുമായി കൂടുതൽ ഇടപഴകുന്നതിനനുസരിച്ച് പല അസ്വാതന്ത്ര്യങ്ങളും നാം ചോദിച്ചു വാങ്ങുന്നുമുണ്ട്. ജനിച്ചു വീഴുമ്പോൾ മുതൽ നാം അമ്മ, അച്ഛൻ മുതലായ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാകുന്നു.സ്വന്തം വീടും കുടുംബവും ഒരു നിയന്ത്രിത മേഖലയാണ്. ഓരോരോ കുടുംബംങ്ങളിലായിരിയ്ക്കുമല്ലോ ഓരോരുത്തരും ജനിച്ചു വളരുന്നത്.

കുടുംബത്തിന്റെ പൊതുവായ നിലനില്പിനും നന്മയ്ക്കും വേണ്ടിയും ഓരോരുത്തരും കുടുബത്തിന്റെ നിയന്ത്രണങ്ങൾക്ക് സ്വയമേവ വിധേയമാകുന്നു. കുടുംബത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി നമ്മുടെ പല ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും കുടുംബത്തിലെ ഓരോ അംഗങ്ങളും മാറ്റി വയ്ക്കുന്നു. ഈ വിട്ടു വീഴ്ച കുടുംബത്തിന്റെ നന്മയ്ക് അത്യന്താപേക്ഷിതമാണ്.ഇവിടെ ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യത്തെ സ്വയമേവ പരിമിതപ്പെടുത്തുകയാണ്. കുടുംബകാര്യത്തിൽ കുടുംബം എന്നത് വലിയ യൂണിറ്റും ഓരോ കുടുംബാംഗങ്ങളും അതിലെ ചെറിയ യൂണിറ്റുകളും ആണ്. ഇതിൽ കുടുബം എന്ന വലിയ യൂണിറ്റിനാണു കൂടുതൽ പ്രാധാന്യം. അതുകൊണ്ടു കുടുംബത്തിന്റെ മൊത്തം താല്പര്യത്തിനു വേണ്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും അവരുടെ പല സ്വാതന്ത്ര്യവും അനുഭവിയ്ക്കാതെ വിട്ടുവീഴ്ചചെയ്യുന്നു.

ഇനി കുടുംബത്തിൽ നിന്ന് സമൂഹത്തിലേയ്ക്കിറങ്ങുമ്പോഴോ? അവിടെ വീണ്ടും നാം നമ്മുടെ പല സ്വാതന്ത്ര്യങ്ങളെയും അടിയറവയ്കുന്ന ഓട്ടേറെ സന്ദർഭങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിനു ഒരു വിദ്യാർത്ഥിയായി പള്ളിക്കൂടത്തിൽ പോകുമ്പോൾ ആ പള്ളിക്കൂടത്തിന്റെ മൊത്തം താല്പര്യാർത്ഥം ഓരോ കുട്ടികളുടെയും പല അഭിരുചികളും മാറ്റി വയ്ക്കേണ്ടി വരുന്നു.

പൊതുവായ യൂണിഫോം, അച്ചടക്കം, കൃത്യനിഷ്ഠ തുടങ്ങിയ നിയന്ത്രണങ്ങൾ അവിടെയുമുണ്ട്. ഇവിടെയും വ്യക്തി താല്പര്യങ്ങളെക്കാളുപരി സ്കൂളിന്റെ മൊത്തം താല്പര്യങ്ങൾക്കാണു കൂടുതൽ പരിഗണന ലഭിയ്ക്കുക. അതുപോലെ ഒരു തൊഴിൽ സ്വീകരിച്ച് ഒരു തൊഴിൽ സ്ഥാപനത്തിൽ ചെന്നാൽ അവിടെയുമുണ്ട് നിയന്ത്രണങ്ങൾ. ആ തൊഴിൽ സ്ഥാപനത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനുതകുന്ന വിധമുള്ള നിയമാവലികളും പെരുമാറ്റ ചട്ടങ്ങളും അവിടെയുമുണ്ടാകും. അതെല്ലാം പാലിച്ചു കൊള്ളാമെന്നു വാക്കാലോ കൈയ്യൊപ്പാലോ സമ്മതിച്ചു കൊണ്ടാണ് ഒരാൾ ഒരു തൊഴിലിൽ പ്രവേശിയ്ക്കുന്നത്. അവിടെയും ഓരോരുത്തരും സ്വാതന്ത്ര്യത്തിന്റെ ഒരംശം സ്വയമേവ പണയപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതു താല്പര്യത്തിനും സ്വന്തം ജീവ സന്ധാരണത്തിനും വേണ്ടിയാണ് ഇവിടെ വ്യക്തി തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കുന്നത്‌

ഇനി നാം മറ്റേതെങ്കിലും ഒരു സംഘത്തിൽ ചേരുന്നുവെന്നു വിചാരിയ്ക്കുക. ഉദാഹരണത്തിനു ഒരു വായന ശാലയിൽ. അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സാംസ്കരിക സംഘടനയിൽ. അവിടെ ചെന്നു അംഗത്വമെടുക്കുമ്പോൾ ആ സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങളെയും താല്പര്യങ്ങളെയും മുന്നിർത്തിയുള്ള നിയമാവലികളും പെരുമാറ്റചട്ടങ്ങളും ഉണ്ടാകും.അവ ലംഘിച്ചാൽ അതിൽ നിന്നും പുറത്താകും. അതിന്റെ നിമാവലികളും പെരുമാറ്റ ചട്ടങ്ങളും പാലിയ്ക്കുവാൻ അത്തരം കൂട്ടായ്മകളിൽ അംഗമാകുന്ന ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. അപ്പോൾ അവിടെയും ആ ഒരു സംഘടനയ്ക്കുവേണ്ടി അതിൽ അംഗമാകുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ ഒരംശം അടിയറ വയ്ക്കുകയാണ്.

അതുപോലെ ഒരാ‍ളോ കുടുംബമോ ഏതെങ്കിലും ഒരു മതവിശ്വാസം പിന്തുടരുകയണെങ്കിൽ ആ മതത്തിന്റെ തത്വങ്ങളും ബന്ധപ്പെട്ട മത സ്ഥാപനങ്ങളുടെ നിയമാവലികളും പെരുമാറ്റചട്ടങ്ങളും പാലിയ്ക്കുക വഴി അവിടെയും സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ മതവിശ്വാസത്തിനു വേണ്ടി അടിയറ വയ്ക്കുകയാണ്. മത ശാസനകൾക്കും മത സ്ഥാപനങ്ങളുടെ അംഗീകൃത വഴക്കങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മതത്തിൽ നിന്നും നിഷ്കാസിതരായേക്കാം. സാമൂഹ്യ നിയന്ത്രണങ്ങളിൽ മത നിയന്ത്രണങ്ങൾക്കും ഒരു നല്ല പങ്കുണ്ട്.

മതത്തിന്റെ കാര്യത്തിൽ അല്പം അധികം പറയാനുള്ളത് മറ്റു സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മിക്കപ്പോഴും മതങ്ങളാണ്. പ്രത്യേകിച്ചും മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ. അവിടങ്ങളിൽ ചിലപ്പോൾ മതനിയമങ്ങൾ തന്നെ രാഷ്ട്രത്തിന്റെയും നിയമങ്ങൾ ആകുന്നത് ഫലത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കു മേൽ അതിരു കടന്ന നിയന്ത്രണങ്ങൾക്ക് ഇടയാക്കും. ജനാധിപത്യ സംവിധാനം കൂടി ഇല്ലാത്ത സമൂഹങ്ങളാണെങ്കിൽ പിന്നെ സ്വാതന്ത്ര്യം എന്നത് വ്യക്തികൾക്ക് അവിടെ ഒളിച്ചും ഭയന്നും അനുഭവിയ്ക്കേണ്ട ഒന്നായി മാറുന്നു.

ഇനി ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാകുന്നുവെന്നിരിയ്ക്കട്ടെ. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായ ഭരണഘടനയും, നിയമാവലികളും, പെരുമാറ്റച്ചട്ടങ്ങളും, പരിപാടികളും മറ്റും ഉണ്ടാകും. അപ്പോൾ ഏതെങ്കിലും പാർട്ടിയിൽ അംഗ മാകുന്നതോടെ ആ പാർട്ടിയുടെ പൊതുവായ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി അതിലെ അംഗങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ പാർട്ടിയ്ക്കു മുന്നിൽ അടിയറ വയ്ക്കുകയാണ്.

ഒരാൾ ഒരു പാർട്ടിയിൽ ചേരുന്നത് അതിന്റെ നിയമാവലികളും ലക്ഷ്യങ്ങളും മറ്റും അംഗീകരിച്ചുകൊണ്ടാണ്. അവിടെ പാർട്ടി എടുക്കുന്ന ഏതു പൊതുവായ തീരുമാനങ്ങളും അംഗീകരിയ്ക്കുവാൻ ഓരോ പാർട്ടി അംഗങ്ങളും ബാദ്ധ്യസ്ഥരാണ്. ഒരു അംഗത്തിന് ഏതെങ്കിലും കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായം ഉണ്ടെങ്കിലും പാർട്ടിയുടെ അഭിപ്രായവും തീരുമാനവുമാണ് അംഗീകരിയ്ക്കേണ്ടത്. അവിടെ പാർട്ടി താല്പര്യമാണ് വലുത്; വ്യക്തി താല്പര്യമല്ല. അതായത് ഭൂരിപക്ഷാഭിപ്രായം അനുസരിച്ചുള്ള തീരുമാനങ്ങൾ എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്നു സാരം. മറിച്ച് പാർട്ടിയുടെ നിയമാവലികളോ പെരുമാറ്റ ചട്ടങ്ങളോ ഏതെങ്കിലും അംഗം ലംഘിച്ചാൽ ആ അംഗം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടാം. അപ്പോൾ സ്വാതന്ത്ര്യം അവിടെയും പരിമിതപ്പെടുന്നു. അഥവാ ഒരാളുടെ സ്വാതന്ത്ര്യം പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി അയാൾ സ്വയം അടിയറ വയ്ക്കുന്നു.

ഇനി എല്ലാറ്റിലും പ്രധാനമായി ഒന്നുള്ളത് ഏതൊരാളും ജനിയ്ക്കുന്നതും വളരുന്നതും ഏതെങ്കിലും ഒരു രാഷ്ട്രത്തിൽ ആയിരിയ്ക്കുമല്ലോ. അഥവാ ഏതൊരാളും ഏതെങ്കിലും ഒരു രാഷ്ട്രത്തിലെ പൌരത്വം സ്വീകരിച്ചേ മതിയാകൂ.ഓരോ രാഷ്ട്രത്തിനും ലിഖിതവും അലിഖിതവുമായ ഭരണഘടനയും, നിയമങ്ങളും നിയമസംവിധാനങ്ങളും ഉണ്ടാകും. രാഷ്ട്രത്തിന്റെ ഭാഗമായി മാറുന്ന വ്യക്തികൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടി സ്വന്തം താല്പര്യങ്ങൾ പലതും ബലികഴിയ്ക്കേണ്ടി വരും. അങ്ങനെ രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടി നാം ഓരോരുത്തരും നമ്മുടെ പല സ്വാതന്ത്ര്യവും സ്വയം അടിയറ വയ്ക്കുന്നു. അഥവാ രഷ്ട്രം രാഷ്ട്രത്തിന്റെ പൊതു നന്മയ്ക്കായി പൌരന്മാർക്കുമേൽ ചില നിയന്ത്രണങ്ങൾ വയ്ക്കുന്നു. എല്ലാവർക്കുംസ്വാതന്ത്ര്യം ശരിയായ രീതിയിൽ അനുഭവിയ്ക്കുവാൻ ഈ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അന്യായമായ നിയന്ത്രണങ്ങൾ പാടില്ലെന്നു മാത്രം!

അങ്ങനെയങ്ങനെ പല വിധത്തിലും നിയന്ത്രണവിധേയമാക്കപ്പെട്ട് ലഭ്യമാകുന്നതാണു യതാർത്ഥസ്വാതന്ത്ര്യം എന്നു പറയുന്നത്. അതായത് സ്വാതന്ത്ര്യം എന്നാൽ ഏതൊരു രാഷ്ട്രത്തിലും അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായതുമായ ചില നിയന്ത്രണ സംവിധാനങ്ങളോടെ അതിലെ പൌരന്മാർക്കു ലഭ്യമാക്കുന്ന അമൂല്യമായ ഒന്നാണ്. അവ അനുഭവിയ്ക്കുന്നതും പക്വതയോടെ വേണം. നാം ഓരോരുത്തരും അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാകരുത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും ബാധകമാണ്.

ചുരുക്കത്തിൽ സ്വാതന്ത്ര്യം എന്നാൽ എവിടെയും ആർക്കും എന്തും ചെയ്യാം എന്നുള്ളതല്ല; സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഓരോ സമൂഹങ്ങളും രാഷ്ട്രങ്ങളും അടങ്ങുന്ന ആഗോള രാഷ്ട്ര സമൂഹത്തിന്റെ തന്നെയും മൊത്തം താല്പര്യങ്ങളെയും നന്മയെയും മുന്നിർത്തി ഓരോ വ്യക്തികളും രാഷ്ട്രങ്ങളൂം വളരെ പക്വതയോടെ പരസ്പര ബഹുമാനത്തോടേ അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായ ചില നിയന്ത്രണങ്ങളോടെയും സന്തോഷപൂർവ്വം അനുഭവിയ്ക്കേണ്ട ഒന്നാണ്.