Friday, April 29, 2011

എൻഡോ സൽഫാൻ നിരോധനത്തിലുള്ള സന്തോഷം പങ്കു വയ്ക്കുക!


എൻഡോ
സൽഫാൻ നിരോധനത്തിലുള്ള സന്തോഷം പങ്കു വയ്ക്കുക!

എൻഡോ സൽഫാൻ നിരോധനം ഘട്ടം ഘട്ടമായാണെങ്കിലും ഇന്ത്യയിലടക്കം നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം. സ്റ്റോക്ക്ഹോം (ജനീവ) കൺവെൻഷൻ ലോകവ്യാപകമായ നിരോധനം എന്നത് തത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് ജനകിയ സമ്മർദ്ദത്തിന്റെ ഫലമാണെന്നതിൽ സംശയമില്ല.

എൻഡോ സൽഫാൻ നിരോധനത്തിനെതിരെ സ്റ്റോക്ക് ഹോം സമ്മേളനത്തിൽ ഔദ്യോഗിക നിലപാട് എടുത്ത ഇപ്പോഴത്തെ ഇന്ത്യാ ഗവർണ്മെന്റ് ഈ നിരോധനം നടപ്പാക്കാൻ എത്രത്തോളം ആത്മാർത്ഥത കാണിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതുകൊണ്ടു തന്നെ നിരോധനം എന്ന ആവശ്യം മുൻ നിർത്തി നമ്മുടെ രാജ്യത്ത് ഇനിയും പ്രക്ഷോഭങ്ങൾ ഉണ്ടാക്കേണ്ടി വരുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

ജനകീയ ചെറുത്തു നില്പിനു മുമ്പിൽ ഗവർണ്മെന്റിനു പിടിച്ചി നിൽക്കാൻ കഴിയില്ലെന്ന ശുഭാപ്തി വിശ്വാസം നമുക്ക് വച്ചു പുലർത്തുക. എന്തായാലും ഏതെങ്കിലും ഒരു വിഷയത്തിൽ ജനകീയ സമ്മർദ്ദത്തിന് ലോക വ്യാപകമായ ഒരു വിജയം ഉണ്ടായിരിക്കുന്നു എന്നത് ആവേശകരം തന്നെയാണ്. എൻഡോ സൽഫാൻ നിരോധിക്കും എന്നതിലുള്ള ഈ സന്തോഷം നാം പങ്കു വയ്ക്കുക.

Tuesday, April 26, 2011

ആരു ജയിച്ചാലും.........


ആരു ജയിച്ചാലും..........

ആരു ജയിച്ചാലും കണക്കല്ല; കണക്കാണെന്ന് പറയാനായിരിക്കും വന്നതെന്നു കരുതിയെങ്കിൽ തെറ്റി. അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ പറയുന്നത് അതല്ല. മറ്റു ചില കാര്യങ്ങളാണ്. ഇനി തുടർന്നു വായിക്കുക.

ആരു ജയിക്കും? ആർക്കറിയാം. എല്ലാവരും കണക്കുകൂട്ടലുകൾ നടത്തുന്നു. വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്നു.എന്തിന്? ജങ്ങൾ വോട്ട് ചെയ്തു.അവ യന്ത്രപ്പെട്ടികളിലുമായി. ഇനി എണ്ണുന്ന ദിവസം വരെ കാത്തിരിക്കാനുള്ള ക്ഷമ മാത്രമാണാവശ്യം. തെരഞ്ഞെടുപ്പിനു മുമ്പ് മത്സരിക്കുന്ന എല്ലാവരും ആത്മവിശ്വാസം പ്രകടിപ്പിക്കും. വിജയിക്കുമെന്ന് ഉറപ്പിച്ച് പറയും. വിജയിക്കാൻ ഒരു സാദ്ധ്യതയുമില്ലാത്ത സ്ഥാനാർത്ഥികൾ പോലും വിജയപ്രതീക്ഷ പ്രകടിപ്പിക്കും. ഇത് സ്വാഭാവികം. തോൽക്കും എന്നു പറഞ്ഞ് സ്ഥാനാർത്ഥികൾക്കോ പാർട്ടികൾക്കോ മുന്നണികൾക്കോ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല.

തങ്ങൾ വിജയിക്കുമെന്ന ധാരണ ജനങ്ങളിൽ സൃഷ്ടിക്കുവാൻ മത്സര രംഗത്തുള്ള എല്ലാവരും ശ്രമിക്കും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരാൻ താമസം നേരിടുമ്പോൾ ഫലം വരുന്നതുവരെ കൂട്ടിയും കിഴിച്ചും അവകാശവാദങ്ങൾ ഉന്നയിച്ച് വൃഥാ സമയം കളയേണ്ട കാര്യമില്ല. പാർട്ടികളും മുന്നണികളും താഴേക്കിടയിലുള്ള പ്രവർത്തകർ നൽകുന്ന വിവരങ്ങളെ വിശ്വസിച്ചാണ് ഈ കൂട്ടൽക്കിഴിക്കലുകളും അവകാശവാദങ്ങളും നടത്തുന്നത്. ഈ വിവരങ്ങൾ ഒന്നും വിശ്വാസത്തിൽ എടുക്കാൻ പറ്റുന്നവയേ അല്ല എന്ന് എത്രയോ അനുഭവങ്ങൾ തെളിയിച്ചിരിക്കുന്നു. പൊട്ടക്കണ്ണൻ മാവിലെറിഞ്ഞ് മാങ്ങ വീഴുന്നതു പോലെ ചിലപ്പോൾ ചിലത് സത്യമായി വന്നേക്കാം എന്നേയുള്ളൂ.

തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഐക്യ ജനാധിപത്യ മുന്നണിയോ അധികാരത്തിൽ വരും. ഒരു കൂട്ടർ ഭരണ പക്ഷവും ഒരു കൂട്ടർ പ്രതിപക്ഷവും ആകും. ജനവിധി എല്ലാവരും അംഗീകരിച്ചേ മതിയാകൂ. സഹകരിക്കേണ്ട മേഖലകളിൽ എല്ലാം പ്രതിപക്ഷം ഭരണത്തോട് സഹകരിക്കണം. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രധാന ചുമതല ഭരണത്തെ സൂക്ഷ്മമായി വിലയിരുത്തുക എന്നതാണ്. ഭരണത്തിന്റെ ഗുണങ്ങൾ ചൂണ്ടി കാണിക്കുക എന്നതിനേക്കാൾ ദോഷങ്ങൾ ചൂണ്ടി കാണിക്കുക എന്നതാണ് പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രധാനമായിട്ടുള്ളത്. ഭരണ നേട്ടങ്ങൾ ഭരണപക്ഷം പറഞ്ഞുകൊള്ളും. ചുരുക്കത്തിൽ പ്രതിപക്ഷത്തിന്റെ ധർമ്മം ഭരണപക്ഷത്തെ വിമർശിക്കുക എന്നതു തന്നെയാണ്. ജനാധിപത്യം ശക്തിപ്പെടാനും ജനവിരുദ്ധ ഭരണ നടപടികളിൽ നിന്ന് ഭരണപക്ഷത്തെ ഒരു പരിധിവരെ പിന്തിരിപ്പിക്കാനും പ്രതിപക്ഷവിമർശനം ആവശ്യമാണ്.സ്വാഭാവികമായും പ്രതിപക്ഷത്തിന് ഒരു ദോഷൈക ദൃഷ്ടി അനിവാര്യമാകുന്നു.

ഇതൊക്കെയാണെങ്കിലും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട ചില സന്ദർഭങ്ങൾ ഉണ്ടാകും. ചില നിയമങ്ങൾ നിർമ്മിക്കുന്നതിനും ഈ ഐക്യം അനിവാര്യമാണ്. സംസ്ഥാനത്തിന്റെ പ്രത്യേക താല്പര്യങ്ങൾ ഉള്ള വിഷയങ്ങളിൽ ഇത്തരം സർവകക്ഷി ഐക്യത്തിനു പ്രത്യേക പ്രാധാന്യം ഉണ്ട്. എന്നാൽ നിർഭാഗ്യ വശാൽ വളരെ നിർണ്ണായകമായ അത്തരം ചില സന്ദർഭങ്ങളിൽ പോലും ഒരുമിച്ച് ഒരു മനസോടെ നീങ്ങാൻ കേരളത്തിൽ സാധിക്കാതെ പോകുന്നു എന്നത് ദു:ഖകരമാണ്. ഈ സ്ഥിതി മാറണം. അത്തരം പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാനത്തെ പാർട്ടി ഘടകങ്ങൾക്ക് സ്വന്തമായി നിലപാടെടുക്കാൻ രാഷ്ട്രീയ കക്ഷികളുടെ കേന്ദ്ര നേതൃത്വങ്ങൾ അനുവാദം നൽകണം. പാർട്ടികളുടെ പ്രഖ്യാപിത നിലപാടുകളിൽ ചില വിട്ടു വീഴ്ചകൾ ചെയ്യാൻ അതതു പാർട്ടികളുടെ കേന്ദ്ര നേതൃത്വങ്ങൾ തയ്യാറാകണം എന്നു സാരം. അഥവാ അത്തരം നിലപാടുകൾ സ്വീകരിക്കുവാനുള്ള അവകാശം പാർട്ടികളുടെ സംസ്ഥാന ഘടകങ്ങൾ നേടിയെടുക്കണം.

സ്വന്തം സംസ്ഥാനങ്ങളുടെ ചില പ്രത്യേക ആവശ്യങ്ങൾ വരുമ്പോൾ അല്പം സ്വാർത്ഥത ഒഴിവാക്കനാകാത്തതാണ്. അതിനെ സങ്കുചിത ചിന്ത എന്നു പറയാൻ കഴിയില്ല. സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ഒരു സ്വാർത്ഥത ഉണ്ടാകില്ലേ? അതിലെന്താ തെറ്റ്? സ്വന്തം കുടുംബ കാര്യങ്ങളിൽ ഈ സ്വാർത്ഥതയില്ലെങ്കിൽ സമൂഹത്തിനു നില നില്പില്ല. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. അതുപോലെ നമ്മുടെ വാസസ്ഥലത്തെ (റെസിഡൻഷ്യൽ ഏരിയ) സംബന്ധിച്ചും നമുക്ക് അത്യാവശ്യം സ്വാർത്ഥത ആകാം. സ്വന്തം സംസ്ഥാനത്തിന്റെ കാര്യത്തിലും വേണം ഈ സ്വാർത്ഥത. പിന്നെ വിഷയം അന്തർദേശീയമാകുമ്പോൾ നമ്മുടെ രാജ്യത്തിന്റെ കാര്യത്തിൽ നമ്മൾ ആവശ്യത്തിന് സ്വാർത്ഥരാകണം. ഇതിനെയൊക്കെ സങ്കുചിത പ്രാദേശിക വാദമെന്നോ സങ്കുചിത ദേശീയ വാദമെന്നോ പറയുന്നതിൽ അർത്ഥമില്ല. എന്നാൽ സ്വാർത്ഥതയുടെ അതിർ വരമ്പുകൾ ലംഘിക്കുകയും അതിൽ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അത് തെറ്റായി മാറുന്നത്.

Monday, April 18, 2011

തുഞ്ചൻപറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് മഹാസംഭവമായി


തുഞ്ചൻപറമ്പ്
ബ്ലോഗ്ഗേഴ്സ് മീറ്റ് മഹാസംഭവമായി

മികച്ച സംഘാടനം, വർദ്ധിച്ച പങ്കാളിത്തം;
ബ്ലോഗ്ഗേഴ്സ് മീറ്റ് ഒരു മഹാ സംഭവമായി!

ഇന്നലെ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റിനെ പറ്റി ഇങ്ങനെ ചുരുക്കി പറയാം. ഇതിലും നന്നായി പറയാനുള്ള വാക്ക് സമ്പത്ത് ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇങ്ങനെ പറയുന്നത്. ഇതിനേക്കാൾ കുറച്ചുകൂടി നല്ലവാക്കുകൾ തലയിലുദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. അത്ര സന്തോഷകരമായ അനുഭവമായിരുന്നു തുഞ്ചൻപറമ്പ് മീറ്റ്. ഇത് അതിശയോക്തിപരമായ പ്രസ്താവനയായി ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ മീറ്റിൽ പങ്കെടുക്കാത്തതുകൊണ്ടാണെന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.

ആദ്യംതന്നെ ഈ മീറ്റിന്റെ മുഖ്യ സംഘാടകർക്ക് മൊത്തമായി ഒരു ഷേക് ഹാൻഡ്. പിന്നെ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കുമായി മറ്റൊരു ഷേക് ഹാൻഡ്. ഒപ്പം നന്ദിയും. ഒന്നിനും ഒരു കുറവുണ്ടായില്ല. ബ്ലോഗ്ഗിംഗ് കൂടുതൽ സജീവവും ഗൌരവമുൾക്കൊള്ളുന്നതുമായ ഒരു പ്രവർത്തനമായി മാറുന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു ഈ ബ്ലോഗ്മീറ്റ്. ഏകദേശം നൂറ്റിത്തൊണ്ണൂറ്റി രണ്ടില്പരം പേർ രജിസ്റ്റർ ചെയ്തും ചെയ്യാതെയും മീറ്റിൽ പങ്കെടുത്തു എന്നാണ് മീറ്റിടത്ത് നിന്ന് എനിയ്ക്ക് ലഭിച്ച വിവരം. എത്ര പേർ പങ്കെടുത്തു എന്നത് സംബന്ധിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾ സംഘാടകരിൽ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

മീറ്റിൽ പങ്കെടുത്തിട്ട് ഇന്ന് രാവിലെ ആറര മണിയോടെ വീട്ടിൽ എത്തിയതേയുള്ളൂ. ഇതിനകം മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകൾ പലതും വന്നു കഴിഞ്ഞിരിക്കാം. എനിക്കും വിശദമായി ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹമുണ്ട്. . മനസിലുള്ള സന്തോഷം പങ്കുവയ്ക്കാനുള്ള വ്യഗ്രതയിൽ പെട്ടെന്ന് ഇങ്ങനെയൊരു പോസ്റ്റ് എഴുതിയിടുന്നുവെന്ന് മാത്രം. വിശദമായ പോസ്റ്റിടണം എന്നാഗ്രഹിക്കുന്നുണ്ട്. മറ്റാരെങ്കിലും നല്ല പോസ്റ്റുകൾ ഇടുന്നുവെങ്കിൽ എന്റെ പോസ്റ്റ് അധികപ്പറ്റാകുമോ എന്നും സംശയിക്കുന്നു.

സത്യം പറയട്ടെ ചില മുൻ അനുഭവങ്ങൾ വച്ച് പ്രതീക്ഷിക്കുന്ന ആളുകളൊന്നും ഉണ്ടാകില്ലെന്ന ഒരു മുൻ വിധിയോടെ തുഞ്ചൻ പറമ്പിൽ കാലെടുത്തുവച്ചപ്പോൾ കണ്ടത് ബ്ലോഗ്ഗർമാരുടെയും അല്ലാത്തവരുടെയും അമ്പരപ്പിക്കുന്ന പങ്കാളിത്തം. രജിസ്ട്രേഷൻ കൌണ്ടറിൽ ഒമ്പതര മണിക്ക് തിക്കും തിരക്കും. സംഘാടകരെ പോലും ഞെട്ടിപ്പിച്ചു കൊണ്ട് വളരെ നേരത്തേ സ്ഥലത്തെത്തിയവർ ബ്ലോഗ്ഗർമാർ പരിചയപ്പെടലും പരിചയം പുതുക്കലും ചിത്രമെടുപ്പും ഒക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു.

തലേ ദിവസം തന്നെ തിരൂരിൽ തങ്ങിയ എനിക്കും തബാറക്ക് റഹ്മാനും അതേ ഹോട്ടലിൽ ഉണ്ടായിരുന്ന ജെയിംസ് സണ്ണി പാറ്റൂരിനും കുറച്ചുകൂടി രാവിലെ മീറ്റിടത്ത് എത്താൻ കഴിയാത്തതിൽ നിരാശ. തലേ ദിവസം തുഞ്ചൻ പറമ്പിൽ തങ്ങാനുള്ള എന്റെ തീരുമാനം മാറ്റി ലോഡ്ജിൽ കൂടിയതിലും തെല്ലു നിരാശ തോന്നി.

സമയ നിഷ്ട പാലിച്ചു കൊണ്ട് ആരംഭിച്ചമീറ്റ് നിറഞ്ഞ സദസുമായി ആദ്യവാസാനം ഉത്സാഹഭരിതമായിരുന്നു. സാധാരണ മീറ്റുകളിൽ സ്വാഭാവികമായും കാണാറുള്ളതുപോലെ ഹാളിൽ മീറ്റ് നടക്കുമ്പോഴും ചിലരെങ്കിലും ഹാളിനു പുറത്ത് കൊച്ചുകൊച്ചു മീറ്റുകളും ചിത്രമെടുക്കലുകളും മറ്റുമായി ആഘോഷിക്കുകയായിരിക്കും. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. പക്ഷെ അപ്പോഴൊക്കെയും സദസിന്റെ നിറസാന്നിദ്ധ്യത്തിന് ഭംഗമുണ്ടായില്ല.

എപ്പോഴും ഹാളിൽ നിറഞ്ഞിരുന്ന പ്രൌഢമായ സദസുണ്ടായിരുന്നു. ബ്ലോഗ്ഗർമാരല്ലാത്തവരുടെ കൂടി സാധാരണയിൽ കവിഞ്ഞ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. ബ്ലോഗ്മീറ്റിലെ പതിവ് പരിചയപ്പെടലുകൾക്കും ബ്ലോഗ് ഈറ്റിനും പുറമേ നടന്ന ബ്ലോഗ് സംബന്ധിയായ ക്ലാസ്സുകളും സുവനിയർ പ്രകാശനവും പുസ്തക പ്രകാശനവും ഒക്കെയായി ബ്ലോഗ്മീറ്റ് അക്ഷരാർത്ഥത്തിൽ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും വേദിയായി.

തൽക്കാലം ഇത്രയും എഴുതി നിർത്തുന്നു........

തുഞ്ചൻപറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ച് ഈയുള്ളവൻ എഴുതിയ “ബ്ലോഗ് എന്ന മാദ്ധ്യമം ” എന്ന ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://easajim.blogspot.com/2011/04/blog-post.html

Friday, April 15, 2011

ബ്ലോഗ് എന്ന മാദ്ധ്യമം


മലയാള
ഭാഷയുടെ പിതാവായി കണക്കാക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തുഞ്ചൻപറമ്പിൽ 2011 ഏപ്രിൽ 17 -ആം തീയതി ബ്ലോഗ്ഗേഴ്സ് മീറ്റ് നടക്കുകയാണ്. തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നതിന് ഈയുള്ളവനവർകളും നാളെ പുറപ്പെടാനിരിക്കുകയാണ്. പ്രസ്തുത മീറ്റിന്റെ സന്തോഷം പങ്ക് വയ്ക്കുന്നതിനായി ബ്ലോഗുകളുടെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് ഈയുള്ളവനവർകൾ എഴുതി പ്രസിദ്ധീകരിച്ച ഒരു മുൻലേഖനം അല്പം ചില മാറ്റങ്ങളോടെ ഇവിടെ പുന: പ്രസിദ്ധീ‍കരിക്കുന്നു.

ബ്ലോഗ് എന്ന മാദ്ധ്യമം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാർത്ഥത്തിൽ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. സ്വന്തം കഥകളും കവിതകളും ലേഖനങ്ങളും മറ്റും മാത്രമല്ല, കാര്‍ട്ടൂണുകളും , ചിത്രങ്ങളും, ഫോട്ടോകളും, വീഡിയോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുവാൻ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍നെറ്റ് വായനയുടെ അനന്ത സാദ്ധ്യതകൾ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും വായിക്കപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. ബ്ലോഗുകളിലും വെബ്സൈറ്റുകളിലും തന്നെ പോഡ്കാസ്റ്റിംഗിനുള്ള സൌകര്യം കൂടി ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ബോധപൂർവ്വമായ ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗത്ത് ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രം പോര. ഇതുവരെയുള്ള ബ്ലോഗ് മീറ്റുകളുടെ കാര്യമെടുത്താൽ അവയിൽ ബ്ലോഗ്ഗർമാർ അല്ലാത്തവർ സാധാരണ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗ്ഗർമാർ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം -സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. -ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ നിലനില്പിനും വളർച്ചയ്ക്കും വികാസത്തിനും ബ്ലോഗ് മീറ്റുകളും അവയുടേതായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും ഉത്തേജനങ്ങളും നൽകട്ടെയെന്ന് ആശംസിക്കുന്നു.

Friday, April 8, 2011

ബ്ലോഗ് മീറ്റ് 2011


ബ്ലോഗ്
മീറ്റ് 2011

പ്രിയ ബ്ലോഗ്ഗർമാരെ,

ബ്ലോഗ് മീറ്റിന്റെ കാര്യം ഓർമ്മിപ്പിക്കുവാനാണ് ഈ പോസ്റ്റ് ഇടുന്നത്.

അവർ കുറച്ചു പാവം ബ്ലോഗ്ഗർമാർ മീറ്റിന്റെ സംഘാടനത്തിന്റെ തത്രപ്പാടുകളുമായി നടക്കുമ്പോൾ അവർക്കൊരു പ്രോത്സാഹനാർത്ഥവും മീറ്റിന്റെ പ്രചരണാർത്ഥവും നമ്മൾ ഒരു പോസ്റ്റെങ്കിലും ഇടേണ്ടതല്ലെ?

ഇത്തരുണത്തിൽ പ്രത്യേകിച്ചും പുതിയ ബ്ലോഗ്ഗർമാരോട് പറയാനുള്ളത്, ഈ സംഭവം എന്താണ് എന്നൊന്നും വലിയ പിടിയില്ലാതെ നിങ്ങൾ പകച്ച് നിൽക്കുകയൊന്നും വേണ്ട.

നമ്മൾ ബ്ലോഗ്ഗർമാർ എല്ലാവരും കൂടി ഒന്ന് ഒത്തു ചേരുന്നു. വരാൻ സമയവും സൌകര്യമുള്ള എല്ലാവർക്കും വരാം. നിങ്ങൾക്കും വരാം. ബ്ലോഗ്ഗർ അല്ലാത്തവർക്കും വരാം. കണ്ടുകേട്ട് മടങ്ങാം.

ഇതിനു മുമ്പും ഇത്തരം മീറ്റുകൾ നടക്കുകയും അവ ഊഷ്മളമായ സൌഹൃദങ്ങളെ ഊട്ടി ഊറപ്പിക്കുവാൻ സഹായകരമായിട്ടുള്ളതുമാണ് എന്നും പുതുമുഖ ബ്ലോഗ്ഗർമാരെ അറിയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ഇത്തവണ മീറ്റ് നടക്കുന്ന തീയതി 2011 ഏപ്രിൽ 17- നാണ്. സ്ഥലം മലപ്പുറം ജില്ലയിൽ തിരൂരിനടുത്തുള്ള നമ്മുടെ തുഞ്ചൻപറമ്പിൽ! രാവിലെ ഒൻപത് മണിയ്ക്ക് മീറ്റ് ആരംഭിക്കും.

ഇതൊക്കെ തന്നെയാണ് ക്ഷണം. കഴിയുന്നവരൊക്കെ അങ്ങോട്ട് എത്തുക. അത്രതന്നെ! നിങ്ങളും മറ്റുള്ളവരെ ഈ മീറ്റിലേയ്ക്ക് ക്ഷണിയ്ക്കുക.

നേരിൽ കാണുക, പരിചയപ്പെടുക, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുക തുടങ്ങി അധികം ഔപചാരികതകൾ ഒന്നുമില്ലാത്ത ഒരു സ്നേഹസംഗമം.

ചെറിയൊരു രജിസ്ട്രേഷൻ ഫീസ് ഉണ്ട്. പേടിയ്ക്കേണ്ട. വലിയ തുകയൊന്നുമല്ലെന്നെ! വിശദ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

മീറ്റിനെത്തുമെന്നുള്ളവർ അവിടെ കമന്റിട്ട് അറിയിക്കുകയും ചെയ്യുക. ഇവിടെ കൂടി കമന്റിയാൽ ഈയുള്ളവനവർകൾ കൂടി അറിയുമെന്ന മെച്ചമുണ്ട്!

എന്നാൽ പിന്നെ ഞാനങ്ങോട്ട്........

Thursday, March 24, 2011

സിന്ധു ജോയിയോട് സ്നേഹപൂർവ്വം


സ. സിന്ധു ജോയിയോട് സ്നേഹപൂർവ്വം


സ. സിന്ധു ജോയി സി. പി. ഐ (എം) വിട്ടു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ പുതിയ ലാവണം തേടാൻ സിന്ധുവിന് അവകാശമുണ്ട്. ജനധിപത്യത്തിൽ ഇതൊക്കെ സ്വാഭാവികം തന്നെ. സിന്ധുവിനോട് ഞങ്ങൾക്ക് പരാതിയോ പരിഭവമോ ഇല്ല. അഥവാ ഉണ്ടായിട്ട് കാര്യവുമില്ല. ഇപ്പോൾ പാർട്ടി വിട്ടെന്ന് കരുതി സഖാവ് ( ഇനി അങ്ങനെ വിളിക്കുന്നത് ഇഷ്ടമാകുമോ എന്നറിയില്ല ) പാർട്ടിക്ക് നൽകിയ സേവനങ്ങളും പ്രത്യേകിച്ച് എസ്. എഫ്. ഐ രംഗത്ത് നിന്ന് നടത്തിയ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളും ഞങ്ങൾ ഒരിക്കലും വിസ്മരിക്കില്ല.

എസ്. എഫ്. ഐ യിലെയും പാർട്ടിയിലെയും തിളങ്ങുന്ന നക്ഷത്രം തന്നെയായിരുന്നു സ. സിന്ധു ജോയി. ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും. എസ്. എഫ്. ഐ യുടെ കേരള സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയിരുന്ന ആദ്യത്തെ പെൺകുട്ടി എന്നതിലും നമ്മൾ എക്കാലത്തും അഭിമാനിക്കുക തന്നെ ചെയ്യും. എസ്. എഫ്. ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും എല്ലാം എക്കാലത്തും നമ്മുടെയും വേദന ആയിരിക്കും. നമ്മുടെ പാർട്ടി ശത്രുക്കളിൽ നിന്ന് കേൾക്കേണ്ടിവന്ന അപവാദങ്ങൾ ആണെങ്കിലും നമ്മൾ ഈ വേളയിൽ അതിനൊക്കെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിയിൽ നിന്നതുകൊണ്ടാണല്ലോ അതെല്ലാം സഖാവിന് ഏറ്റു വാങ്ങേണ്ടി വന്നത്.

സിന്ധു ജോയി നമ്മോടൊപ്പം ഉണ്ടായിരുന്ന നാളുകളേ നമ്മൾ മധുരദീപ്തവും ആവേശകരവുമായ ഒരു അനുഭവമായി തന്നെ സൂക്ഷിക്കും. ഒപ്പം സഖാവിനെ പോലെ ഒരാൾ നമ്മുടെ സംഘം വിട്ടുപോകുന്നതിലുള്ള ദു:ഖം വിങ്ങുന്ന ഒരോർമ്മയായിത്തന്നെ നമ്മുടെ മനസുകളിൽ എക്കാലത്തും ഉണ്ടാകും. എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ഇനി ആശ്വാസ വാക്കുകൾക്കോ അരുതെന്ന അഭ്യർത്ഥനകൾക്കോ ഒന്നും പ്രസക്തിയില്ലെന്നറിയാം. അതുകൊണ്ടു തന്നെ സഖാവിന്റെ പുതിയ കർമ്മ പഥങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു.

ഇതൊക്കെ ആണെങ്കിലും ഇപ്പോൾ പാർട്ടി വിട്ടു പോകാൻ സഖാവ് പറയുന്ന കാരണങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുന്നില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. ഇനി സഖാവ് പരസ്യമായി പറഞ്ഞ കാരണങ്ങൾക്കപ്പുറം സഖാവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പാർട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. ഇനി അതേ പറ്റി ചോദിക്കുന്നതിലോ പറയുന്നതിലോ എന്തെങ്കിലും കാര്യം ഉണ്ടോ എന്നും അറിയില്ല. ചോദിക്കുന്നുമില്ല. എന്തായാലും സഖാവ് പാർട്ടി വിടാൻ പറഞ്ഞ കാരണം പാർട്ടി സഖാവിനെ അവഗണിച്ചുകൊണ്ടിരുന്നു എന്നാ‍ണ്. അതാണ് നമുക്ക് മനസിലാകാത്തത്. എങ്ങനെ അവഗണിച്ചു? അല്ലെങ്കിൽ മന:പൂർവ്വം എന്തിന് സഖാവിനെ പോലെ നമുക്ക് വീണുകിട്ടിയ ഒരു നിധിയെ അവഗണിക്കണം? നമ്മുടെ പാർട്ടി നേതാക്കൾ അത്രയ്ക്കും ക്രൂരന്മാരായി എന്ന് നമുക്ക് വിശ്വസിക്കാനാകില്ല.

അഥവാ അവഗണിച്ചു എന്ന് പറയുന്നതിനു കാരണം ഇപ്പോൾ നടക്കാൻ ഇരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സഖാവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമനിച്ചില്ല എന്നതാണല്ലോ. സഖാവിനെ ഇപ്പോഴും സ്ഥാ‍നാർത്ഥി ആയി ഏതെങ്കിലും മണ്ഡലത്തിൽ നിറുത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ലാത്ത നേതാക്കളോ പ്രവർത്തകരോ ഈ പാർട്ടിയിൽ ഉണ്ടാകുമെന്ന് നമ്മൾ കരുതുന്നില്ല. ഇനി വ്യക്തിപരമായോ രാഷ്ട്രീയമായോ സഖാവിനോട് എന്തെങ്കിലും വൈരാഗ്യം ഉള്ള നേതാക്കൾ ആരെങ്കിലും പാർട്ടിയിൽ ഉണ്ടോ എന്നും ന്നമുക്കറിയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം ഉള്ളതായി ആരും പറഞ്ഞറിഞ്ഞിട്ടുമില്ല. ഉണ്ടാകാൻ വഴിയുമില്ല. പിന്നെ എന്താണ്?

സഖാവിന് എവിടെയാണ്, എപ്പോഴാണ്, അവഗണന ഉണ്ടായത്? ഇപ്പോൾ നിയമസഭാ സ്ഥാനാർത്ഥി ആക്കിയില്ല എന്നത് മാറ്റി നിർത്തിയാൽ സഖാവിന് വേണ്ട അംഗീകാരവും അവസരങ്ങളും നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുവാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. കാരണം എസ്.എഫ്.ഐ രംഗത്ത് നിന്ന സഖാവിനെ സംഘടയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ ആക്കി. വേറെയും സഖാവിനെ പോലെ സംഘടനയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച എത്രയോ ആൺ-പെൺ സഖാക്കൾ ഉള്ളപ്പോഴാണ് സഖാവിനെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഒക്കെ ആക്കിയത്. എല്ലാവർക്കും ഒരേ സമയം ഭാരവാഹികൾ ആകാൻ കഴിയുമോ? എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റോ, സെക്രട്ടറിയോ, പാർട്ടി ജില്ല്ലാ കമ്മിറ്റി അംഗമോ മറ്റോ ഒക്കെ ആകാൻ കഴിയാത്തവരെല്ലാം പ്രസ്ഥാനം വിട്ടുപോകുന്നതാണോ പതിവ്?

എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ. സിയിലും മറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ. സിന്ധു ജോയി. എസ്. എഫ്. ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്! അപ്പോൾ അവിടെയും അവഗണന ഉണ്ടായില്ല.

പല എസ്.എഫ്.ഐ ക്കാരും പാർട്ടി അംഗത്വം എടുത്ത് അധികം വൈകാതെ തന്നെ ഈ സ്ഥാനങ്ങളിൽ എത്താറുണ്ട്. വിദ്യാർത്ഥി സംഘടനയിൽ വന്ന് ഉത്തരവാദപ്പെട്ട ഭാരവാഹികളും മറ്റും ഒക്കെ ആകുമ്പോൾ മാത്രമാണ് പലരും പാർട്ടി അംഗത്വത്തെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ഒക്കെ മനസിലാക്കുന്നതുതന്നെ. പലരും പിന്നെയാണ് തങ്ങളുടെ പ്രദേശത്തുള്ള പാർട്ടിസഖാക്കളുമായി ബന്ധപ്പെടുന്നതും പാർട്ടി അംഗമാകുന്നതും ഒക്കെ. ചിലർക്ക് സംസ്ഥാന-ജില്ലാ നേതൃത്വം മുഖാന്തരമാണ് അംഗത്വം ലഭിക്കുന്നത്. അതിനു മുമ്പ് പാർട്ടിയുമായി വലിയ ബന്ധം എല്ലാവർക്കും ഉണ്ടായിരിക്കണം എന്നില്ല. വളരെ ചുരുക്കം വിദ്യാർത്ഥി-യുവജന നേതാക്കളാണ് ആ നല്ല പ്രായത്തിൽ ജില്ലാ-സംസ്ഥാന കമ്മിറ്റികളിൽ എത്താറുള്ളത്. സ. സിന്ധു ജോയി നല്ല പ്രായത്തിൽ തന്നെ സി.പി.ഐ (എം) ജില്ലാ നേതൃത്വത്തിൽ എത്തി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം ആകുന്നത് പാർട്ടിയിൽ അത്ര ചെറിയ കാര്യം അല്ല. പാർട്ടിയിലെ പല അറിയപ്പെടുന്ന നേതാക്കളും- പ്രത്യേകിച്ച് പാർളമെന്ററി രംഗത്തുള്ള പലരും- ജില്ലാ കമ്മിറ്റി അംഗങ്ങളോ അതിലും താഴെയുള്ള ഏതെങ്കിലും ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരോ ആണ്. അപ്പോൾ പാർട്ടി എന്ന നിലയിൽ സ. സിന്ധുവിനെ അവഗണിച്ചു എന്ന് പറയാനാകില്ലതന്നെ! മാത്രവുമല്ല ഇനിയും എത്രയോ അവസരങ്ങൾ പാർട്ടിയിലും മഹിളാ അസോസിയേഷൻ അടക്കം പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളിലും മറ്റും ലഭിക്കുമായിരുന്നു! നിലവിൽ ഓരൊ ചുമതലയിൽ ഇരിക്കുന്നവരെ സമ്മേളനങ്ങളിലൂടെയല്ലാതെ മാറ്റിയിട്ട് സഖാവിനെ അക്കാമഡേറ്റ് ചെയ്യാൻ കഴിയില്ലല്ലോ. ഇത് അങ്ങനത്തെ പാർട്ടിയും അല്ലല്ലോ. തീർച്ചയായും പാർട്ടിയിൽ ഭാവിയിൽ സിന്ധു ജോയി അവഗണിക്കാനാകാത്ത ഒരു സാന്നിദ്ധ്യമായി മാറുമായിരുന്നു. പിന്നെ അല്പം കയറ്റിറക്കങ്ങളൊക്കെ ഈ പാർട്ടിയിൽ സ്വാഭാവികമായി ഉള്ളതാണ്. എല്ലായ്പോഴും വലിയ സ്ഥാനങ്ങളിൽ ഇരിക്കണമെന്ന് മോഹിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് രീതി അല്ലല്ലോ സിന്ധൂ!

ഇനി പാർളമെന്ററി രംഗത്തെ അവഗണനയെ പറ്റിയാണെങ്കിൽ മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥി-യുവജന രംഗത്തുള്ളവരെ പാർളമെന്ററി രംഗത്തും പാർട്ടി ഇപ്പോൾ വേണ്ടവിധം തന്നെ പരിഗണിക്കുന്നുണ്ട്. പരിഗണിക്കുന്നു എന്നല്ല പാർളമെന്ററി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുന്നു, പ്രയോജനപ്പെടുത്തുന്നു എന്നൊക്കെ ഉള്ളതാണ് ശരിയായ കമ്മ്യൂണിസ്റ്റ് വാചകം എന്ന് സിന്ധുവിന് അറിയാതിരിക്കില്ലെന്നും അറിയാം. അപ്പോൾ ആ നിലയിലും സിന്ധുവിന് പരിഗണന കിട്ടിയില്ലെന്ന് പറയാമോ? ഇത്തവണ സിന്ധു ജോയിയെ സ്ഥാനാർത്ഥി ആക്കിയില്ലെന്നത് ശരിതന്നെ. പക്ഷെ മുമ്പോ?

കഴിഞ്ഞ തവണ സ. ഉമ്മൻ ചാണ്ടിയ്ക്കെതിരെ മത്സരിക്കാൻ സഖാവിനെ ചുമതലപ്പെടുത്തി. അത് വിജയ സാദ്ധ്യതയെ മുൻ നിർത്തി മാത്രമല്ല. കടുത്തൊരു മത്സരമെങ്കിലും സൃഷ്ടിക്കുവാനും കൂടിയായിരുന്നു. ഒപ്പം സഖാവിന് ഒരു അനുഭവവും. തോൽക്കാനാണെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ എത്രയോ പാർട്ടി സഖാക്കൾ ആഗ്രഹിക്കും! മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പോലെ ഒരാൾക്കെതിരെ സ. സിന്ധു ജോയിയെ മത്സരിപ്പിക്കുക എന്ന് പറയുന്നത് തന്നെ പാർട്ടി നൽകുന്ന വലിയൊരു അംഗീകാരമാണ്. അതിൽ സഖാവിന് അഭിമാനിക്കാവുന്നതുമാണ്. കാരണം ഉമ്മൻ ചാണ്ടി കോൺഗ്രസ്സിലെ മോശപ്പെട്ട ഒരു നേതാവല്ല. ഇപ്പോൾ ചില അഴിമതി ആരോപണങ്ങളുടെ കരിനിഴലിൽ ആണെങ്കിലും ഉമ്മൻ ചാണ്ടിയ്ക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം അനിഷേധ്യമാണ്. താരതമ്യേന ഇമേജുള്ള നേതാവുമാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയം കോൺഗ്രസ്സ് ആയി പോയി എന്നേയുള്ളൂ. അങ്ങനെ ഒരാളുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ജനധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ തിളക്കമാർന്ന ഒരു പ്രകടനമാണ്. അപ്പോൾ അവഗണനയെ പറ്റി സ. സിന്ധു ജോയി പറയുന്നത് ന്യായമല്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാതെ വയ്യ!

കോൺഗ്രസ്സിനെ സംബന്ധിച്ച് എം.എൽ.എയും, എം പിയും, മന്ത്രിയും പഞ്ചായത്ത് മെമ്പറും, പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആകുന്നതുതന്നെ എല്ലാറ്റിലും വലിയ കാര്യം. അതൊക്കെ ആകാൻ തന്നെ എല്ലാവരും നിൽക്കുന്നത്. നമ്മുടെ പാർട്ടിയിൽ ഉള്ള ആരും അതൊന്നും ആകാൻ ആഗ്രഹിക്കാത്തവർ ആണെന്നല്ല ഇതിന്റെ അർത്ഥം. അതൊക്കെ ആഗ്രഹിക്കുന്നവരും അത്യാഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഒക്കെ നമ്മുടെ പാർട്ടിയിലും ഉണ്ടാകാം. പക്ഷെ നമ്മുടെ പാർട്ടിയിൽ പാർളമെന്ററി രംഗത്ത് പ്രവർത്തിക്കാൻ അവസരം കിട്ടുക എന്നത് മാത്രമല്ലല്ലോ പ്രധാനം. ഒരുപാട് കർത്തവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ പാർളമെന്ററി പ്രവർത്തനം. അതുകൊണ്ട് എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ അവസരം കിട്ടാത്ത കാരണം പറഞ്ഞ് ഇപ്പോൾ യു.ഡി.എഫിലേയ്ക്കും കോൺഗ്രസ്സിലേയ്ക്കും പോകുന്നത് ഉചിതമായില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. പ്രത്യേകിച്ചും ഇത്തരം ഒരവസരത്തിൽ അത് വേണ്ടായിരുന്നു. സിന്ധു ജോയിയിൽ നിന്നും ഇങ്ങനെ ഒരു അപക്വമായ തീരുമാനം ഇപ്പോൾ ഉണ്ടാകരുതായിരുന്നു. നമുക്ക് അതൊരു നഷ്ടം ആണ് എന്ന് കരുതി ആത്മാർത്ഥമായി തന്നെയാണ് ഇത് പറയുന്നത്.

സ്വാഭാവികമായും കോൺഗ്രസ്സിലെ ജയാഡാളി കോൺഗ്രാസ്സ് വിട്ടതും പാർട്ടിയും ഇടതുപക്ഷവും അവരെ സ്വീകരിച്ചതും സംബന്ധിച്ച കാര്യം ഇത്തരുണത്തിൽ ഉയർന്നുവരാം. മുമ്പേ പറഞ്ഞല്ലോ എം.എൽ.എയും , എം.പി യും, മന്ത്രിയുമൊക്കെ ആകുന്നത് തന്നെയാണ് കോൺഗ്രസ്സുകാർക്ക് പ്രധാനം. അതിനൊക്കെ വേണ്ടി തന്നെയാണ് അതിൽ നേതാക്കൾ കൂടുതലും നിൽക്കുന്നത്. അവർക്കത് കിട്ടാതിരുന്നാൽ അവർ പ്രതികരിക്കും. ചിലർ പാർട്ടി വിടും. അതാണ് ജയാ ഡാളിയെ പോലുള്ളവർ കോൺഗ്രസ്സ് വിടാൻ കാരണം. അവർക്ക് സീറ്റ് കിട്ടിയില്ല. കോൺഗ്രസ്സിൽ നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം മത്സരിക്കാൻ സീറ്റ് കിട്ടുക എന്നത് വലിയ കാര്യം തന്നെ. അവർ കോൺഗ്രസ്സ് വിട്ടപ്പോൾ എൽ.ഡി.എഫുമായി സഹകരിക്കുവാൻ തീരുമാനിക്കുകയും നമ്മൾ അവരെ സ്വീകരിക്കുകയും ചെയ്തു. ഏതെങ്കിലും അഴിമതി കേസിലോ മറ്റോ അവർ ഉൾപ്പെട്ടിട്ടില്ല. അവരെ പറ്റി മറ്റ് ആക്ഷേപങ്ങൾ ഒന്നുമില്ല. ആ നിലയിൽ വിജയ സാദ്ധ്യത കൂടി കണക്കിലെടുത്ത് ജയാ ഡാളിയെ എൽ.ഡി.എഫ് സ്വീകരിക്കുന്നതിൽ തെറ്റും ഇല്ല. തെരഞ്ഞെടുപ്പ് കലത്ത് ഇതൊക്കെ സ്വാഭാവികം.

അതുപോലെ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലേയ്ക്ക് പോകാനുള്ള സിന്ധു ജോയിയുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നു. സ. വി.എസ്. ഇന്ന് പറഞ്ഞതുപോലെ കോൺഗ്രസ്സ്, യു.ഡി.എഫ് എന്നൊക്കെ പറയാൻ തന്നെ ആളുകൾ മടിക്കുന്ന ഈ വേളയിലും അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സിന്ധുവിനെ സ്വീകരിക്കാൻ കോൺഗ്രസ്സിനും യു.ഡി.എഫിനുമുണ്ട് സ്വാതന്ത്ര്യം. എന്നാൽ ഒരു കമ്മ്യുണിസ്റ്റ് കാരിയായ (ആയിരുന്നു എന്നുതന്നെ നമ്മൾ വിശ്വസിക്കുന്നു) സിന്ധു ജോയി സി. പി. ഐ (എം) ഉപേക്ഷിച്ച് പോകുന്നത് പാർളമെന്റ്ററി രംഗത്ത് പ്രവർത്തിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ ആകരുതായിരുന്നു എന്ന് നമുക്ക് അഭിപ്രായമുണ്ട് എന്നേയുള്ളൂ.

എസ്. എഫ്. ഐ യിലും , ഡി. വൈ. എഫ്. ഐ യിലും , മറ്റ് വർഗ്ഗബഹുജന സംഘടനകളിലും , പാർട്ടിയിൽ തന്നെയും പ്രവർത്തിച്ച് സിന്ധു ജോയിക്ക് ലഭിച്ചതുപോലെ വലിയ അവസരങ്ങൾ ഒന്നും ലഭിക്കാതെ പോയ എത്രയെങ്കിലും പേർ ഇപ്പോഴും പാർട്ടിക്കാരായി തന്നെ തുടരുന്നുണ്ട് എന്നത് സ. സിന്ധു ജോയി മറക്കരുതായിരുന്നു. പല സഖാക്കളും വിവിധ പോരാട്ടങ്ങളുടെ ഭാഗമായി പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായി. അവർക്കൊന്നും സ്ഥാനമാനങ്ങൾ കിട്ടിയില്ലെന്നതിന്റെ പേരിൽ പാർട്ടി മാറാൻ കഴിയില്ലല്ലോ. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയാതെ ആയുഷ്കാലം തങ്ങളുടെ ഇട്ടാവട്ടങ്ങളിൽ പാർട്ടിക്കു വേണ്ടി ആജീവനാന്തം പ്രവർത്തിക്കുന്ന പാർട്ടി സഖാക്കൾക്ക് ഇതു സഹിക്കില്ല സഖാവേ! അവസരങ്ങൾ എല്ലാവർക്കും എപ്പോഴും ഒരു പോലെ ലഭിക്കണമെന്നില്ല. എല്ലായ്പോഴും എല്ലാം ആകണം എന്ന ചിന്തയുമായി നമ്മുടെ പാർട്ടിയിൽ ആരും നിന്നിട്ട് കാര്യവുമില്ല.

ഈ എഴുതുന്ന നിസാരനും ഒരുപാട് കാലമായി പാർട്ടി പ്രവർത്തകനും ആണ്. പ്രവർത്തകനാണ്. ഒരു കാലത്ത് എസ്. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഒരുപാട് സമര പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ധാരാളം പ്രസംഗങ്ങങ്ങളും മറ്റും നടത്തിയിട്ടുമുണ്ട്. സിന്ധു ജോയിക്ക് ലഭിച്ചതുപോലെ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ല. ആകാൻ ആഗ്രഹിച്ചിട്ടുമില്ല. അതുകൊണ്ടാണോ എന്നറിയില്ല ഇപ്പോഴും പാർട്ടിയിൽ തന്നെ തുടരുന്നു. എന്നെ പോലെ എത്രയോ ആയിരങ്ങൾ!

ഇനി മതം, ദൈവം, പള്ളി മുതലായവയിലുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെയൊക്കെ കാര്യമാണെങ്കിൽ, വിശ്വാസികൾ ആയിട്ടുള്ളവരാണ് വിശ്വാസികൾ അല്ലാത്തവരെക്കാൾ കൂടുതൽ നമ്മുടെ ഈ പാർട്ടിയിൽ ഉള്ളത്. ഇക്കാര്യം മറച്ചു വയ്ക്കേണ്ട കാര്യവുമില്ല. അതുപോലെ മറ്റ് പാർട്ടികളെ അപേക്ഷിച്ച് അവിശ്വാസികൾ കൂടുതൽ ഉള്ളതും ഈ പാർട്ടിയിൽ തന്നെയാണെന്ന യാഥാർത്ഥ്യവും മറച്ചു വച്ചിട്ട് കാര്യമില്ലതന്നെ! ഇത് സ്വാഭാവികവുമാണ്. സിന്ധു ഇപ്പോൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്ന മത വിശ്വാസവും കർത്താവിലുള്ള വിശ്വാസവും പള്ളിസ്നേഹവും നിയമസഭയിൽ ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് നമ്മൾ കരുതുന്നതിൽ കുറ്റം പറയാനാകില്ലല്ലോ.

സിന്ധു ജോയി പറഞ്ഞത് മുമ്പേതന്നെ മത-ദൈവ വിശ്വാസം ഉള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നു എന്നാണല്ലോ. ബൈബിൾ കൊണ്ടു നടക്കുമായിരുന്നു എന്നാണല്ലോ. ഇത്തവണയും നിയമസഭാ സ്ഥാനാർത്ഥി ആക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിൽ ഒന്നുകിൽ മതത്തിലും ദൈവത്തിലും അവിശ്വാസി എന്ന നിലയിൽതന്നെ ആകുമായിരുന്നു മുന്നോട്ടുള്ള പ്രയാണം. അഥവാ തുടർന്നും മതത്തോടും കർത്താവിനോടും പള്ളിയോടും ഉള്ള സ്നേഹം രഹസ്യമാക്കി വച്ച് പാർട്ടിയിൽ തുടരുമായിരുന്നു എന്നൊക്കെയല്ലേ നമ്മൾ കരുതേണ്ടത്? സ്ഥാനാർത്ഥിത്വം കിട്ടിയിരുന്നെങ്കിൽ കർത്താവും മതവും പള്ളിക്കാരും ഒന്നും വേണ്ട. സ്ഥാ‍നാർത്ഥിത്വം കിട്ടിയില്ലെങ്കിൽ ഇതൊക്കെ വേണം എന്നായില്ലേ ഇപ്പോൾ? അല്ലാതെ അതെ പറ്റി നമ്മൾ ഇപ്പോൾ എന്തു പറയാനാ?


സി. പി. ഐ (എം)-ൽ നിൽക്കുന്നത് എം. എൽ. എയും എം.പിയും മറ്റും ആകാനാണെന്ന ഒരു തേറ്റായ സന്ദേശം എന്നെ പോലെ അനേകായിരം പാർട്ടി സഖാക്കൾക്ക് നൽകിയിട്ട് നമ്മൾക്കെല്ലാം ഏറെ ഇഷ്ടവും വാത്സല്യവും ഉള്ള സ. സിന്ധു ജോയിയെ പോലെ ഒരു സഖാവ് പോകുന്നതിലുള്ള ദു:ഖം പങ്കുവയ്ക്കുവാൻ ഈ കുറിപ്പ് എഴുതിയെന്ന് മാത്രം. പുനർവിചിന്തനങ്ങൾക്ക് ഇനിയും സമയമുണ്ട് സഖാവേ! ഇനിയും സ. സിന്ധു ജോയിയുടെ തീരുമാനം എന്തുതന്നെ ആയാലും അവർക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു!

Wednesday, March 23, 2011

മുഖ്യമന്ത്രി ആരെന്ന ചോദ്യം


മുഖ്യമന്ത്രി ആരെന്ന ചോദ്യം

തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ സ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.പക്ഷെ ഒരിക്കലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പറയാൻ സി.പി.ഐ (എം)-നു കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തും മുഖ്യമന്ത്രി ആരാകുമെന്ന് മുൻ കൂട്ടി ഔദ്യോഗികമായി പറഞ്ഞ് ചരിത്രവുമില്ല. യു.ഡി.എഫിനും അതിനെ നയിക്കുന്ന കോൺഗ്രസ്സിനും പോലും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഇരു മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ചില സൂചനകൾ കണ്ട് ജനങ്ങൾക്ക് മനസിലാക്കാം. ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്നൊക്കെ.

ഇപ്പോൾതന്നെ സ.വി.എസിനു മത്സരിക്കാൻ സീറ്റ് നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ട്. പക്ഷെ എങ്ങനെയായാലും അദ്ദേഹം സ്ഥാനാർത്ഥി ആകുക തന്നെ ചെയ്തു. ജനാധിപത്യം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജനഹിതം പരിഗണിക്കപ്പെടതെ പോകില്ലെന്നതിന്റെ തെളിവാണത്. പാർട്ടിയിൽ പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഏതൊരു കാര്യത്തിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു തീരുമാനം എടുക്കണം എന്നു വച്ചാൽ അത് നടക്കില്ല. കൂട്ടായി ഒരു പൊതു തീരുമാനത്തിൽ എത്തുകയേ നിവൃത്തിയുള്ളൂ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അതാണു സി.പി,ഐ (എം)


എന്നാൽ ഇരുമുന്നണികളിൽ ഏത് ജയിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവർക്കും ഊഹിക്കാനും കഴിയും. ആ ഊഹം സാധാരണ നിലയിൽ തെറ്റാറില്ല. ഇത് നമ്മുടെ മാദ്ധ്യമങ്ങൾക്ക് അറിയാത്തതല്ല. എന്നാൽ ഇപ്പോഴും ഇടതുമുന്നനി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന് സി.പി.എം നേതാക്കളുടെ ഓരോരുത്തരുടെയും പുറകെ നടന്ന് ചോദിച്ച് ശല്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകർ. ഈ ഒരു വിഷയത്തിന്റെ പുറകെ നടന്ന് ചീണ്ടുന്നതിനു പിന്നിലെ ദുരുദ്ദേശം സി.പി.എം നേതാക്കൾക്ക് അറിയാത്തതല്ല. പക്ഷെ ഔദ്യോഗികമായി മുൻ കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമ്പ്രദായം സി.പി.എമ്മിൽ ഇല്ല.അതിന്റെ ആവശ്യവും ഇല്ല. കാരണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉള്ള രാഷ്ട്രീ‍യ സാഹചര്യങ്ങൾ എന്താണെന്ന് മുൻ കൂട്ടി ഉറപ്പിക്കാനാകില്ല. ഒക്കെ ജനങ്ങളുടെ കൈയ്യിലാണിരിക്കുന്നത്.

എന്നുവച്ച് എന്താണോ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിൽ വലിയ വ്യത്യാസമൊന്നും വരാൻ സാദ്ധ്യതയുമില്ല.പ്രതീക്ഷകൾക്കപ്പുറത്ത് വലിയ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇപ്പോൾ യഥാർത്ഥത്തിൽ യു.ഡി.എഫ് ജയിച്ചാലാണ് ആരു മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടാകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും മത്സരരംഗത്തുള്ളപ്പോൾ സ്വാഭാവികമയും ആ ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ നമ്മുടെ മാദ്ധ്യമങ്ങൾക്ക് എൽ.ഡി.എഫ് ജയിച്ചാലത്തെ മുഖ്യമന്ത്രി ആരെന്ന് അറിയാനേ താല്പര്യമുള്ളൂ. സംഗതി ദുരുദ്ദേശപരം തന്നെ. വി.എസ്. മുഖ്യമന്ത്രിയാകും എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ച്, അത് പ്രചരിപ്പിച്ച് ജനങ്ങളിൽ ഒരു വികാരമുണ്ടാക്കി അവരെ എൽ.ഡി.എഫിനെതിരെ തിരിച്ച് യു.ഡി.എഫിനെ സഹായിക്കുക എന്നതാണ് ആ ദുരുദ്ദേശം.

പക്ഷെ ഒന്നുള്ളത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിതന്നെ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും, മുഖ്യമന്ത്രി ആരാകും എന്നതിലേ സംശയമുള്ളൂ എന്നും ഒരു ധ്വനി മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്ക് ഉറപ്പാണ്. ഇത്രയൊക്കെ ആകാമെങ്കിൽ ഇനി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സി.പി.എമ്മിനു തെറ്റൊന്നും സംഭവിക്കില്ല. പക്ഷെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഖ്യമന്ത്രി ആരാകും എന്നു വ്യക്തമാക്കണം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ചകളെ ഒരു വിഷയത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട ഗൌരവമേറിയ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ അതിൽനിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതുവഴി നടക്കുന്നത്. ജാഗ്രത!

പക്ഷെ രക്ഷയില്ല. മാദ്ധ്യമങ്ങളും മാദ്ധ്യമവിചാരക്കാരും, രാഷ്ട്രീയ നിരീക്ഷകരും ഒക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ഇത്തവണ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്. ചില സത്യങ്ങൾ അങ്ങനെയാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ചിന്തിക്കുന്ന ആർക്കും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാനുള്ള സാദ്ധ്യതയെ നിഷേധിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും കാര്യങ്ങൾ അങ്ങനെയാണ്. ഇത് എഴുതി തീർന്നപ്പോൽ മനോരമ ചാനലിൽ ഗ്രൌണ്ട് റിയാലിറ്റി ഷോയിൽ അവർ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം പറയുന്നുണ്ടായിരുന്നു.

പ്രസ്തുത ചാനൽ സർവ്വേയിൽ ഒന്നാം സ്ഥാനം ആരോഗ്യവകുപ്പും, രണ്ടാം സ്ഥാനം വ്യവസായ വകുപ്പും മൂന്നാം സ്ഥാനം ധനകാര്യവകുപ്പും നാലാം സ്ഥാനം ഭക്ഷ്യ വകുപ്പും ആണത്രേ. എന്തായാലും സമസ്ത മേഖലയിലും മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ ഈ ഗവർണ്മെന്റ് ഉണ്ടാക്കി എന്ന് മനോരമ ചാനൽ പോലും പരോക്ഷമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനൊക്കെ ഒരു അംഗീകാരം എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫിനു ഒരവസരം കൂടി കൊടുക്കണമെന്നാണ് ഈയുള്ളവന് അഭ്യർത്ഥിക്കുവാനുള്ളത്. നല്ല ഭരണത്തിന് ഒരു പ്രോത്സാഹനം എന്ന നിലയിലെങ്കിലും!

Tuesday, March 22, 2011

രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി


രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി

യു.ഡി.എ.എഫിനു തിരിച്ചടി. രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ തിരിഞ്ഞ കോൺഗ്രാസ്സ്-യുഡി എഫ് നിലപാട് പാവപ്പെട്ട ജനങ്ങളൊടുള്ള ക്രൂരതയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെടുന്ന യു.ഡി.എഫിന്റെ മുഖമാണ് അരിമുടക്കിയതിൽ കണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ കൂടുതൽ വെറുപ്പ് കോൺഗ്രസ്സും യു.ഡി.എഫും ഏറ്റുവാങ്ങുന്നതിനാണ് അവരുടെ അരിമുടക്കൽ നടപടി കാരണമായത്. തരിമ്പെങ്കിലും ബുദ്ധിയുള്ള ആരും ഇലക്ഷൻ അടുത്ത സമയത്ത് പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ദുഷ്പ്രവൃത്തി ചെയ്യില്ല.

ഇപ്പോൾ ഇതാ കോടതി അരി വിതരണം തുടരാമെന്നും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത് ശരിയല്ലെന്നും വിധിച്ചിരിക്കുന്നു. സ്വയം കൃതാനർത്ഥം വിളിച്ചു വരുത്തുന്നതായിരുന്നു കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അരിമുടക്കൽ പരിപാടി. ജനങ്ങളോട് അതിനു മറുപടി പറയാൻ ബദ്ധപ്പെടുകയാണ് കോൺഗ്രസ്സ് നേതൃത്വം. എന്തായാലും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും ഇത്തരമൊരു അരിമുടക്കൽ നടപടി സ്വീകരിച്ചത് ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയം തന്നെയായിരിക്കും.

മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി.

രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്നതിനും ഭരണകക്ഷിക്ക് പ്രത്യേക നേട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് രണ്ടുരൂപയ്ക്ക് അരി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന കമീഷന്റെ വാദം കോടതി അംഗീകരിച്ചില്ല. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനുമാണ് നടപടിയെടുത്തത്. എന്നാല്‍, ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്‍വാദം കോടതി നിരസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുള്ള കമീഷന്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയും ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍നയമാണ് നടപ്പാക്കുന്നതെന്നും കോടതി വിലയിരുത്തി.

Friday, March 18, 2011

മാദ്ധ്യമങ്ങൾ ബബ്ബബ്ബ!


മാദ്ധ്യമങ്ങൾ ബബ്ബബ്ബ
!!

വി.എസിനു സീറ്റില്ലെന്ന് വാർത്തനൽകി ആഘോഷം തുടങ്ങിയ മാദ്ധ്യമങ്ങൾ സി.പി.ഐ (എം) സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമയി പ്രഖ്യാപിച്ചതോടെ ഇനിയെന്തെന്ന മട്ടിൽ ബബ്ബബ്ബ ആയി. തെരഞ്ഞെടുപ്പുവരെ അടിച്ചുപൊളിക്കാമെന്നാണ് കരുതിയത്. ഇത്രമാത്രം മാധ്യമങ്ങളെ വിഢികളാക്കാൻ മാത്രം സി.പി.എമ്മിനോട് നമ്മൾ എന്തു തെറ്റു ചെയ്തു എന്നാണ് ചില മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ ചോദിക്കുന്നുണ്ടാവുക!

എന്തായാലും വച്ചൊരു കാച്ചങ്ങ് കാച്ചി. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ മൂലം വി.എസി നെ മത്സരിപ്പിച്ചു എന്നായിരുന്നു ആ കാച്ചൽ. അങ്ങനെ ഒരു കാച്ച് കാച്ചേണ്ടി വരും എന്നു മുൻ കൂട്ടി കണ്ടു കൊണ്ടാണ് എന്നും കൂടുന്ന അവൈലബിൾ പി.ബി കൂടിയത് വി.എസിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യാനാണെന്ന് ഒരു കാച്ച് മുമ്പേ കാച്ചിയത്. അതെന്തായാലും നന്നായി. ഊഹാപോഹങ്ങൾ വാർത്തകളായി അവതരിപ്പിച്ചിട്ട് പിന്നെ പറഞ്ഞു നിൽക്കാനൊരു പഴുതു വേണമല്ലോ.വി.എസ് സ്ഥാനാർത്ഥിയല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റോ സംസ്ഥാന കമ്മിറ്റിയോ ഔദ്യോഗികമായി പറയുന്നതിനു മുമ്പ് കയറി പറഞ്ഞ മാധ്യമങ്ങൾ വീണുടത്ത് കിടന്ന് ഉരുളുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്.

ഇനിയെങ്കിലും മറ്റു പാർട്ടികളുടെ കാര്യങ്ങൾ അവർ തീരുമാനിക്കും മുമ്പേ അവർ മനസിൽ കാണുമ്പോൾ നമ്മൾ മരത്തിൽ കാണുമെന്ന മട്ടിൽ വച്ച് കാച്ചുന്ന ലാഘവത്തൊടെ സി.പി.ഐ (എം) -നെ മാധ്യമങ്ങൾ കാ‍ണാതിരുന്നാൽ ഇതുപോലെ മാനഹാനി വരില്ല. സി.പി.ഐ (എം) പോലൊരു പാർട്ടിയിൽ ഏതുകാര്യത്തിൽ ഏതു തരത്തിലുള്ള തീരുമാനം എങ്ങനെ എപ്പോൾ വരുമെന്നോ അത് എപ്പോൾ മാറിമറിയുമെന്നോ ഒന്നും മുൻ കൂട്ടി കാണാനുള്ള കഴിവൊന്നും എല്ലായ്പോഴും നിങ്ങൾക്കുണ്ടാകില്ല മക്കളേ എന്നാണ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ വാർത്താനിർമ്മാതാക്കളോട് വളരെ വിനീതമായി പറയാനുള്ളത്.

ഇപ്പോൾ സ. വി.എസിന്റെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ, ജനവികാരവും പാർട്ടി പ്രവർത്തകരുടെ വികാരവും കണക്കിലെടുത്ത് കേന്ദ്രനേതൃത്വം ഇടപെട്ട് അദ്ദേഹത്തെ മത്സരിക്കേണ്ടെന്ന തീരുമാനം തിരുത്തിച്ചതാണെന്ന് വന്നാൽ തന്നെ അതിൽ ഒരു നാണക്കേടും ഇല്ല. തെറ്റ് ഒരു കീഴ് കമ്മിറ്റി തെറ്റ് ചെയ്താൽ അത് തിരുത്തിക്കാനുള്ള ബാദ്ധ്യത മേൽ കമ്മിറ്റിയ്ക്ക് ഉണ്ട്. ഇനി മേൽ കമ്മിറ്റി എടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ കീഴ് കമ്മിറ്റികൾക്ക് അത് ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പാട്ടിയ്ക്കുള്ളിൽതന്നെ സംവിധാനങ്ങൾ ഉണ്ട്.

ഇതൊന്നുമല്ല, വി.എസിനെ ഇപ്പോൾ മത്സരിപ്പിക്കാതിരുന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആദ്യം എടുത്ത തീരുമാനം പുന:പരിശോധിച്ചതാണെന്നിരുന്നാൽ തന്നെ അതിൽ യാതൊരു നാണക്കേടും ഇല്ല. സി.പി ഐ (എം) മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമാണ്. ചെറിയ കാര്യത്തിൽ പോലും ഗൌരവമേറിയ ചർച്ചയും ആലോചനകളും നടത്തുന്ന പാർട്ടിയാണിത്. എന്നാൽ പോലും ചില തീരുമാനങ്ങൾ എത്ര ആലോചിച്ചെടുത്തതാണെങ്കിൽ കൂടി അതിൽ ചിലത് തെറ്റായിരുന്നു എന്ന് പിന്നീട് ബോദ്ധ്യപ്പെട്ടാൽ അത് തുറന്ന് സമ്മതിക്കാനും തിരുത്താനും ശ്രമിക്കുന്ന പാർട്ടിയാണിത്. അങ്ങനെ എത്രയോ അനുഭവങ്ങൾ ഇരിക്കുന്നു.

ഇപ്പോൾ ഒരു പക്ഷെ അബദ്ധമായി പോയേക്കാവുന്ന ഒരു തീരുമാനത്തിൽ നിന്നും സി.പി.ഐ (എം) പിൻമാറി എന്നത് തന്നെ ഈ പാർട്ടിയുടെ സംഘടനാപരമായ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ആണ് കാണിക്കുന്നത്. പാർട്ടിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നിർണ്ണായക ഘട്ടത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുവാനും പാർട്ടിയെ ഒരുമിച്ചു നിന്ന് സംരക്ഷിക്കുവാനും പാർട്ടിയുടെ നേതൃത്വം തയ്യാറാകുമെന്ന തിരിച്ചറിവ് എല്ലാവർക്കും നൽകുന്നതും കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നവരല്ല സി.പി.എം നേതാക്കൾ. പാർട്ടിയിലും ജനങ്ങൾക്കിടയിലും അഹോരാത്രം പ്രവർത്തിച്ച് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്തവരാണ്.

പിന്നെ എന്തു കരുതി പാർട്ടി വിരുദ്ധർ? എന്തുകരുതി നമ്മുടെ വലതുപക്ഷ മാധ്യമ പുംഗവന്മാർ? ഭേദപ്പെട്ട ഒരു ഭരണം കാഴ്ചവച്ച് ജങ്ങളുടെ വിശ്വാസമാർജ്ജിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന ഉറപ്പും ആത്മ വിശ്വാസവും കൈവന്നിരിക്കുന്ന ഒരു വേളയിൽ പാർട്ടി നേതൃത്വം മണ്ടത്തരം കാണിക്കുമെന്നോ? വി.എസ് മത്സരത്തിനില്ലെങ്കിൽ ഇടതുമുന്നണി തോറ്റുപോകുമെന്ന് വ്യാമോഹിച്ച ചിലരുടെ മുഖങ്ങളൊക്കെ ഇപ്പോൾ ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെയാകുന്നത് നാം കാണുന്നു. മാധ്യമങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ സി.പി.ഐ (എം) എന്ന പാർട്ടിയെ വേണ്ടവിധം മനസിലാക്കുന്നതിന് നമ്മുടെ മാദ്ധ്യമപ്രവർത്തകർ ഇനിയും ബഹുദൂരം പോകേണ്ടി വരും. എപ്പോഴും അത്ര എളുപ്പം പിടിതരില്ല, ഈ പാർട്ടി നിങ്ങൾക്ക്; ഇത് സെറ്റ്-അപ്പ് വേറെയാ മക്കളേ!

Sunday, March 13, 2011

ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി


ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി


നാ‍ളിതുവരെ കേരളം ഭരിച്ച ഇടതുപക്ഷ-വലതുപക്ഷ ഗവർണ്മെന്റുകൾക്ക് ചെയ്യാൻ സാധിച്ചതിന്റെ പതിന്മടങ്ങ് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞ ഒരു ഗവർണ്മെന്റാണ് ഇപ്പോഴത്തെ ഇടതുപക്ഷ ഗവർണ്മെന്റ്. ഭരണമേറ്റ ആദ്യ നാളുകളിൽ പാർട്ടികളിലും മുന്നണിയിലും ഉണ്ടായിരുന്ന ആന്തരികമായ ചില പ്രതികൂല ഘടകങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. അതെല്ലാം പരിഹരിച്ചു വന്നപ്പോഴേയ്ക്കും സമയം അല്പം വൈകിയിരുന്നു. എന്നിട്ടും ഇത്രയും മെച്ചപ്പെട്ട ഒരു ഭരണം കാഴ്ചവയ്ക്കാനായി എന്നത് എടുത്തുതന്നെ പറയണം.

ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ കേരളം വികസന രംഗത്ത് അദ്ഭുതകരമായ വിജയം കൈവരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കാതെ ഈ ഗവർണ്മെന്റ് കൈവരിച്ച ഭരണ നേട്ടങ്ങൾക്ക് വോട്ടിലൂടെ കൈയ്യൊപ്പ് നൽകിയാൽ അത് കേരളത്തിന്റെ സൌഭാഗ്യം തന്നെ ആയിരിക്കും. ഭരണത്തെ വിലയിരുത്തി ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഒരാൾക്കും ഇടതുപക്ഷത്തിനല്ലാതെ വോട്ടു ചെയ്യാനാകില്ല.അവർ കടുത്ത ഇടതുപക്ഷ വിരുദ്ധരല്ലെങ്കിൽ!

എല്ലാ മേഖലകളിലും ഒരു ഭരണകൂടത്തിന്റെ നേതൃത്വവും സംരക്ഷണം കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതായിരുന്നു ഈ ഭരണം. സമസ്ത മേഖലകളിലും മാറ്റത്തിന്റെ കാഹളം മുഴക്കാൻ ഈ ഗവർണ്മെന്റിന് സാധിച്ചു. സർക്കാരിന്റെ ഇടപെടൽ എല്ലാ മേഖലകളിലും ദൃശ്യമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ഈ ഗവർണ്മെന്റ് പ്രത്യേകം ഊന്നൽ നൽകിയത് എന്നത് അഭിമാനപൂർവ്വം പറയാൻ കഴിയും. സമ്പന്നവർഗ്ഗ താല്പര്യങ്ങളെക്കാലുപരി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബാദ്ധ്യതപ്പെട്ട മുന്നണിയാണ് ഇടതുമുന്നണി. ആനിലയിൽ ഇടതുസർക്കാരിനു ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞു.

മൂലധന ശക്തികൾക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന വൻ കിട പദ്ധതികളെ മാത്രം വികസന അടയാളങ്ങളായി കൊട്ടി ഘോഷിക്കുന്നവർക്ക് കനത്ത മറുപടിയായിരുന്നു ഈ ഭരണം. വ്യാവസായിക മേഖലയിലും മുമ്പെങ്ങുമില്ലാത്ത വികസന വിപ്ലവങ്ങൾ ഈ ഭരണ കാലത്ത് നടന്നിട്ടുണ്ട്. എങ്കിലും പാവങ്ങളെ ഇത്രയധികം ശ്രദ്ധിച്ചതിനുതന്നെയാണ് കൂടുതൽ മാർക്ക് നൽകേണ്ടത്. എത്ര വൻ പദ്ധതികൾ വന്നാലും ദുരിത ഭാരം പേറി കഴിയുന്ന വിഭാഗം ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭരണനേട്ടമായി കരുതാനാകില്ല. ആനിലയിൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന് എൺപതു മാർക്ക് ഏതു പൊട്ടക്കണ്ണൻ രാഷ്ട്രീയ നിരീക്ഷകനും നൽകും.

സമ്പൂർണ്ണ സംതൃപ്തി എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തിനിടയിലാണ് ഭരണകാലാവധി തീരുന്നത്. ഇപ്പോൾ ഇടതുമുന്നണിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളം കുറഞ്ഞത് അഞ്ച് വർഷം പുറകിലേയ്ക്ക് പോകും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുഭരണം നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളെ ഒന്നൊന്നായി അട്ടിമറിക്കുവാനാണ് സാദ്ധ്യത. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും വന്നാൽ ഒന്നേന്ന് എല്ലാം ഉടർച്ചുവാർത്ത് തുടങ്ങണം. മറിച്ച് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ജനവിധി വീണ്ടും ഇടതുമുന്നണിയ്ക്ക് അനുകൂലമായാൽ കേരളം വികസനക്കുതിപ്പിൽ മറ്റ് സംസ്ഥാനങ്ങൾക്ക്തന്നെ ഒരു മാതൃകയാകും.

2006 മെയ് 18-ന് അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനകീയ വികസന പന്ഥാവിലൂടെ ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയത്. കർഷക ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും വ്യവസായ ഐറ്റി -ടൂറിസം മേഖലകളിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിലും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും സമ്പൂർണ്ണ പാർപ്പിട പദ്ധതിയും സമ്പൂർണ്ണ വൈദ്യുതീകരണവും നടപ്പിലാക്കിത്തുടങ്ങുന്നതിലും വിജയിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയും മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ നടപടിയെടുക്കുകയും ചെയ്തു. ക്ഷേമ പെൻഷനുകൾ മൂന്നു മടങ്ങോളമായി വർദ്ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കി.

ക്രമസമാധാന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനം കൈവരിച്ചു. ദശലക്ഷക്കണക്കിനായ പ്രവാസി മലയാളികൾക്ക് പെൻഷനുൾപ്പെടെ ക്ഷേമനിധി ഏർപ്പെടുത്തി. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യ വികസനം ഉൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. അങ്ങനെ ഭരണ നേട്ടങ്ങളുടെ വിജയപതാകയുമേന്തി മുന്നേറുന്ന ഇടതുഭരണത്തിന് തുടർച്ച കിട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂർത്തീകരിച്ച നിരവധി പദ്ധതികൾക്കൊപ്പം തുടങ്ങിവച്ച പല പദ്ധതികൾക്കും തുടർച്ചയും വിജയവും കൈവരിക്കുവാൻ ഇടതു മുന്നണി ഭരണം വീണ്ടും അധികാരത്തിൽ വരണം.

ഒരു ദിവസം പോലും ട്രഷറി പൂട്ടാതെ ഭരണം നടത്തിയത് ഇന്ദ്രജാല സമാനമായാണ് പല ധനകാര്യ വിദഗ്ദ്ധരും കരുതുന്നത്. കേരളത്തിന്റെ ഖജനാവിനെ ഇത്രയും സുരക്ഷിതമായി നിലനിർത്തുവാൻ കഴിഞ്ഞതിന് ഇടതുപക്ഷഗവർമെന്റിന്റെ നിറുകയിൽ പൊൻ തൂവൽ ചാർത്തിക്കൊടുക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും ആ ഓരോ പൊൻ തൂവലുകളാകുമെന്ന് പ്രത്യാശിക്കാം! കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സംഭവിച്ച കൈപ്പിഴകളിൽ കൈയ്യുടൻ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജനങ്ങൾ ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നുണ്ട്. ഇനിയും അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ! ഭരണം ഇത്തവണയും ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ തിമിരമൊന്നുമില്ലാത്ത പ്രധാന രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.