Tuesday, January 5, 2010

ബസ് സമരത്തെപ്പറ്റി

ബസ് സമരത്തെപ്പറ്റി

ബസ് യാത്രാ നിരക്ക് വർദ്ധിപ്പിയ്ക്കാൻ കാലാകാലങ്ങളിൽ ഉന്നതതലത്തിൽ നടക്കാറുള്ള ഗൂഢാലോചനയുടെ ഫലമായി നടക്കാറുള്ളതാണ് ബസ് സമരം. ഇപ്പോൾ ഇതാ വീണ്ടും ഒരു അനിശ്ചിതകാല സ്വകാര്യ ബസ് സമരം. ഒപ്പം കെ.എസ്.ആർ.റ്റി.സിയിലെ ചില പ്രതിപക്ഷ സംഘടനകൾ മറ്റുചില ആവശ്യങ്ങൾ ഉന്നയിച്ചും സമരം!

ഇപ്പോൾതന്നെ രാജ്യത്താകെ വൻ വിലവർദ്ധനവിൽ ജനം പൊറുതി മുട്ടുകയാണ്. കേരളഗവർണ്മെന്റിന്റേതല്ലാത്ത കാരണങ്ങളാൽ ഉണ്ടായിട്ടുള്ള ഈ വിലവർദ്ധനവിന്റെ പഴി കേരള ഗവർണ്മെന്റിനുംകൂടി ലഭിയ്ക്കുന്നുണ്ട്. ഈ വേളയിൽ ഇപ്പോൾ ബസ് ചാർജ് കൂടി കൂട്ടിയാൽ കേരളത്തിലെ ഇടതുപക്ഷ ഗവർണ്മെന്റിനെതിരെ ജനവികാരം ഉയരും. വിലവർദ്ധനവ് ഒഴികെയുള്ള ആവശ്യങ്ങൾ സർക്കാരിനു പരിഗണിയ്ക്കാം. പക്ഷെ ചാർജ് കൂട്ടുന്നതിനെ അംഗീകരിയ്ക്കാൻ കഴിയില്ല.

കാരണം യാത്രാനിരക്കു കൂട്ടുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നത് ഭൂരിപക്ഷം പാവപ്പെട്ടവരും, സാധാരണക്കാരും അടങ്ങുന്ന യാത്രക്കാരാണ്. പണക്കാർക്കെല്ലാം സ്വന്തം വണ്ടികളുണ്ട്. അവർക്കിതു പ്രശ്നമല്ല.

മാത്രവുമല്ല, ഒരു വൻ വ്യവസായമായി കാണേണ്ട ഒന്നല്ല ഗതാഗതം. അത് തികച്ചും ഒരു സേവനമാണ്. ഇതിൽ ലാഭം വേണം; നടത്തിക്കൊണ്ടു പോകാനും നടത്തിപ്പുകാർക്ക് മാന്യമായി ഒരുവിധം ഭംഗിയായി ജീവിയ്ക്കുവാനും. അല്ലാതെ ആക്രന്തക്കാർക്ക് പറ്റിയതല്ല ഈ ബിസിനസ്. ഇത് കെ.എസ്.ആർ.റ്റി.യോടും കൂടിതന്നെ പറയുന്നത്.

അമിതലാഭം മോഹിക്കുന്നവർക്ക് ബസെല്ലാം വിറ്റ് കൂടുതൽ ലാഭകരമായ മറ്റുമേഖലകൾ കണ്ടെത്താവുന്നതേയുള്ളു. ഒന്നും ഒരുമുറിയും ബസുള്ള പാവപ്പെട്ട ബസുടമകളുടേതല്ല, ഇപ്പോഴത്തെ ചാർജു വർദ്ധനയ്ക്കുള്ള ആവശ്യം. ധാരാളം ബസുകളുള്ള വൻ കിടക്കാരുടെ താല്പര്യമാണ് ചാർജു വർദ്ധിപ്പിയ്ക്കുക എന്നത്.

പണ്ടുമുതലേ ഇങ്ങനെ ചില ഒത്തുകളികൾ ഉണ്ട്. ചർച്ച ചെയ്യുക; ചർച്ച പരാജയപ്പെടുക. സമരം ചെയ്യുക; വീണ്ടും ചർച്ചയ്ക്കു വിളിയ്ക്കുക. യാത്രാനിരക്ക് കൂട്ടുക. പ്രതിപക്ഷം ഒന്നു രണ്ട് സമര പ്രഹസനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുക. ജനങ്ങൾ ഒക്കെ അങ്ങോട്ടു സഹിക്കുക.

പുതിയ വിഷയങ്ങൾ വാർത്തകളാകുമ്പോൾ ജനം നിരക്കുവർദ്ധനയുടെ കാര്യം തന്നെ മറക്കുക. അഥവാ ജനങ്ങൾ മണ്ടന്മാരായി അങ്ങ് അഭിനയിച്ചു കൊടുക്കുക; അനുഭവിക്കുക. സത്യത്തിൽ ജനങ്ങൾക്കിതൊന്നും അറിയാഞ്ഞിട്ടല്ല. സഹിക്കുന്നുവെന്നേയുള്ളു.

ഇടതുപക്ഷ ഗവർണ്മെന്റ് ഇപ്പോൾ ഒരു ചാർജു വർദ്ധനവിലൂടെ ബസ് ഉടമകൾക്കു മുന്നിൽ മുട്ടുമടക്കരുത്. ഒരു മാനേജ്മെന്റ് എന്ന നിലയിൽ കെ.എസ്.ആർ.റ്റി.സിയ്ക്കും നിരക്കുവർദ്ധനയിൽ കണ്ണു കാണും. എന്നാൽ അവരുടെ താല്പര്യവും ഇപ്പോൾ സംരക്ഷിയ്ക്കപ്പെടുന്നത് ന്യായമല്ല. ഇപ്പോൾ സർക്കാർ മുട്ടുകുത്തുക എന്നാൽ അത് ജനങ്ങളുടെ നടു വളച്ച് ഒടിയ്ക്കുന്നതിനു തുല്യമാണ്.

പ്ലീസ്, പാവങ്ങളെ ഉപദ്രവിക്കല്ലേ!

എന്ന് വിശ്വാസപൂർവ്വം

ഒരു പാവപ്പെട്ടവൻ (ഒപ്പ്)

2 comments:

mini//മിനി said...

പാവപ്പെട്ടവനെ, എനിക്കറിയാനിട്ട് ചോദിക്കുവാ, സേവനം’ അങ്ങനെയൊന്നുണ്ടോ? ഇതൊക്കെ വെറും കച്ചവടതന്ത്രങ്ങളല്ലെ?

മുക്കുവന്‍ said...

മാത്രവുമല്ല, ഒരു വൻ വ്യവസായമായി കാണേണ്ട ഒന്നല്ല ഗതാഗതം. അത് തികച്ചും ഒരു സേവനമാണ്. ഇതിൽ ലാഭം വേണം; നടത്തിക്കൊണ്ടു പോകാനും നടത്തിപ്പുകാർക്ക് മാന്യമായി ഒരുവിധം ഭംഗിയായി ജീവിയ്ക്കുവാനും. അല്ലാതെ ആക്രന്തക്കാർക്ക് പറ്റിയതല്ല ഈ ബിസിനസ്. ഇത് കെ.എസ്.ആർ.റ്റി.യോടും കൂടിതന്നെ പറയുന്നത്. ?????


if there is no returns who the heck is going to invest so much money?

yea... if you want serve poor people, govt has to start more bus trips... not the private agencies..


keralites believes that rich guy should invest money without any returns for the poor people. that logic does not fit in business.