Thursday, January 27, 2011

കരാർ പണികളിലെ കൊടും ചതികൾ


കരാർ പണികളിലെ കൊടും ചതികൾ

പൊതുമരാമത്ത് വകുപ്പിൽ കരാർ പണികളുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയുടെ വിവരങ്ങൾ മനോരമ ചാനൽ പുറത്ത് വിട്ടിരിക്കുന്നു. വാർത്ത രണ്ട് ദിവസമായി ആഘോഷിക്കുന്നുണ്ട്. ഇത് കേട്ടാൽ തോന്നും ഇതുവരെ ആർക്കും കണ്ടെത്താൻ കഴിയാത്ത ഒരു വിവരം ഇപ്പോൾ അവർ കണ്ടെത്തിരിക്കുന്നുവെന്ന്. ഇത് ശ്രദ്ധയിൽ‌പ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നു. അത് കേട്ടാൽ തോന്നും ഇതുവരെ ഇതു സംബന്ധിച്ച് അറിവില്ലാത്തതുകൊണ്ടാണ് നടപടികൾ ഉണ്ടാകാതിരുന്നതെന്ന്.

പൊതുമരാമത്ത് എഞ്ചിനീയറന്മാരും കോണ്ട്രാക്ടർ മാരും കൂടി ഒത്ത് കളിച്ച് കോടിക്കണക്കിനു രൂപാ സ്വന്തം കീശകളിലാക്കുന്ന കൊടിയ അഴിമതി ഇപ്പോൾ ചാനൽ വെളിപ്പെടുത്തിയപ്പോൾ മാത്രമേ മാലോകരും അധികൃതരും അറിഞ്ഞുള്ളൂ എന്ന് തോന്നും ഇപ്പോഴത്തെ പ്രതികരണങ്ങൾ കണ്ടാൽ.സത്യത്തിൽ കാരാർ പണിയുണ്ടായ കാലം മുതൽ രംഗത്ത് സർക്കാർ ഖജനാവിലെ പണം നല്ലൊരു പങ്കും അന്യാ‍യമായി കോണ്ട്രാക്ടർ മാരുടെയും എഞ്ചിനീയർമാരടക്കമുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കീശകളിലേയ്ക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് കൊച്ചു കുട്ടികൾക്കുപോലും അറിയാം.

രാഷ്ട്രീയക്കാർക്ക് പാർട്ടി ആവശ്യങ്ങൾക്ക് കോണ്ട്ട്രാക്ടർമാർ പണം കൊടുക്കാറുണ്ട്. എന്നാൽ പാർട്ടി ആവശ്യത്തിന് വാങ്ങുന്നതിനെക്കാൾ വലിയ വിഹിതം നേതാക്കൾ സ്വന്തം ആവശ്യത്തിന് പാർട്ടികളുടെ പേരും പറഞ്ഞ് വാങ്ങുന്നുണ്ട്. ബാദ്ധ്യത മൂലം കൊള്ളലാഭം കൊയ്യുന്ന കോണ്ട്രാക്ടർമാർ കരാർ പണികളിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതികരിക്കാൻ രാഷ്ട്രീയക്കാർക്കും കഴിയുന്നില്ല.

ഒരു പണിയ്ക്കനുവദിക്കുന്നതിന്റെ പകുതി പണം പോലും അതിനു വേണ്ടി വിനിയോഗിക്കുന്നില്ല. പകുതിയും കൊണ്ട്രാക്ടർമാരുടെ കീശകളിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. കൂടെകൂടെ റോഡ് പണികൾ നടത്തേണ്ടിവരുന്നതും മറ്റും കൊടുംചതിയുടെ ഫലമായാണ്. ഒരു റോഡ് പണിതാൽ അത് രണ്ട് വർഷം പോലും ഇളകാതെ കിടക്കുന്നില്ലാ എന്നത് കൊടിയ അഴിമതിയുടെ തെളിവാണ്.

വികസനത്തിനുപയോഗിക്കുന്ന പണം മുഴുവൻ കോണ്ട്രാക്ടർ മാരുടെ കീശകളിലേയ്ക്ക് പോകുന്നുവെന്നും അതിനാൽ ജനകീയ കമ്മിറ്റികൾ അഥവാ ബെനിഫിഷ്യറി കമ്മിറ്റികൾ ഉണ്ടാക്കി പണികൾ ഏറ്റെടുത്ത് ചെയ്യണമെന്നും കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയ കാലത്ത് നിർദ്ദേശം നൽകിയിരുന്നു.അതു പ്രകാരം പ്രാദേശിക തലത്തിൽ കുറെ കൊച്ചുകൊച്ചുപണികൾ ഒക്കെ ജനകീയ കമ്മിറ്റികൾ ഏറ്റെടുത്ത് ചെയ്തു. അപ്പോഴാണ് പണികളിലൊക്കെ കരാറുകാർക്ക് കിട്ടുന്ന വമ്പിച്ച ലാഭങ്ങളെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞത്.

എന്നാൽ വലിയ പണികൾ ഒന്നും ബെനിഫിഷ്യറി കമ്മിറ്റികൾക്ക് ഏറ്റെടുത്ത് ചെയ്യാൻ കഴിയാതെ വന്നു. ഒന്നാമത് പണി പൂർത്തിയാകുന്ന മുറയ്ക്കേ ബിൽ മാറാൻ കഴിയുകയുള്ളൂ. അപ്പോൾ മുമ്പേ ബെനിഫിഷ്യറി കമ്മിറ്റികൾ സ്വന്തമായി പണം കണ്ടെത്തേണ്ടി വരുന്നു. ഇത് മിക്കപ്പോഴും അപ്രായോഗികമായി. കരാറുകാരാണെങ്കിൽ മുമ്പേ പണം മുടക്കി പണി ചെയ്തിട്ട് ബില്ല് മാറിയെടുത്തു കൊള്ളും. ബെനിഫിഷ്യറി കമ്മിറ്റികൾക്ക് എവിടെയാണ് മുമ്പേ മുടക്കാൻ പണം?

ആദ്യകാലത്ത് കാശുള്ള ചിലരൊക്കെ പണം കടം കൊടുത്ത് സഹായിച്ചു. ചിലപ്പോൾ ബെനിഫിഷ്യറി കമ്മിറ്റിയിലുള്ള ആരെങ്കിലും പണം മുടക്കി പണി ചെയ്യാൻ തുടങ്ങി. എന്നാൽ പിന്നെപ്പിന്നെ ഇത് അപ്രായോഗികമായി തുടങ്ങി. പ്രത്യേകിച്ചും വലിയ പണികളുടെകാര്യത്തിൽ. റോഡ് ടാറിംഗ് പോലെയുള്ള പണികളിൽ ആവശ്യത്തിന് ആയുധങ്ങളും ഉപകരണങ്ങളും സാധന സാമഗ്രികളും എത്തിക്കുവാൻ ബെനിഫിഷ്യറികൾക്ക് പരിമിതികൾ ഉണ്ടായി. അത്തരം സാധന സാമഗ്രികൾക്കൊക്കെ കരാറുകാരെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടായി.

പിന്നെ പേരിന് ബെനിഫിഷ്യറി കമ്മിറ്റികൾ ഉണ്ടാക്കിയിട്ട് കമ്മിറ്റി പണി ഏതെങ്കിലും കരാറുകാരനെ ഏല്പിക്കും. അതായത് ഉപഭോക്തൃ കമ്മിറ്റികളുടെ ബിനാമികളായി മാറി കരാറുകാർ. അപ്പോൾ ഫലം പഴയതുപോലെതന്നെയായി. ബിൽ മാറാൻ സമയം ബെനിഫിഷ്യറിയുടെ കൺവീനർ ഒപ്പിട്ടുകൊടുക്കണം എന്നേയുള്ളൂ. വരവുചെലവു കണക്കുകൾ എഴുതി പ്രദർശിപ്പിക്കുകയും വേണം. അങ്ങനെ കമ്മിറ്റികളൂടെ കൺ വീനർമാരും കമ്മിറ്റി അംഗങ്ങളും കൂടി ചെറിയതോതിൽ വിഹിതം പറ്റുന്ന അഴിമതിക്കാരായി മാറി ചിലയിടങ്ങളിലെങ്കിലും.അതായത് അഴിമതിയ്ക്ക് ഒരു ജനകീയ സ്വഭാവം കൈവന്നു എന്ന് സാരം.

ഇപ്പോഴും ബെനിഫിഷ്യറി കമ്മിറ്റികൾ രൂപീകരിച്ച് ചില പണികൾ നടക്കുന്നുണ്ട്. പക്ഷെ കമ്മിറ്റികൾ പേരിനു മാത്രം. ബെനിഫിഷ്യറിയുടെ ബിനാമിയായി കരാറുകാർ പണി ഏറ്റെടുത്ത് ചെയ്യുന്നു. ഫലത്തിൽ പണമെല്ലം പഴയതുപോലെ കരാറുകാരന്റെയും ഉദ്യോഗസ്ഥന്മാരുടെയും കീശകളിലേയ്ക്ക് തന്നെ!

ഏതെങ്കിലും ഒരു അഴിമതി ശ്രദ്ധയിൽ‌പ്പെടുമ്പോ‍ൾ ഒരു അന്വേഷണത്തിനുത്തരവിടുന്നതുകൊണ്ടോ ഒന്നോരണ്ടോ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കുന്നതുകൊണ്ടോ മാത്രം മതിയായ പ്രയോജനം ഇല്ല. വലിയ എഞ്ചിനീയർമാരെക്കുറിച്ചൊക്കെ അന്വേഷിച്ച് അഴിമതി കണ്ടെത്തി അവരെ സർവീസിൽനിന്ന് പുറത്താക്കിയാൽ പോലും ആയുഷ്കാലം ലാവിഷായി ജീവിക്കാനുള്ളതിലധികം പണം അവർ അതിനകം ഉണ്ടാക്കി കഴിഞ്ഞിരിക്കും. അതായത് ജോലി പോയാലും അവർക്കൊന്നുമില്ല.

കരാറുകാർ ആകട്ടെ ഏതെങ്കിലും നല്ല രണ്ട് പണികൾ ഏറ്റെടുത്ത് ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ കോടീശ്വരന്മാരായി മാറിയിട്ടുണ്ടാകും.പിന്നെ പണിയൊന്നും കിട്ടിയില്ലെങ്കിലും അവർക്കൊന്നുമില്ല. അതുകൊണ്ട് കരാർ പണിയിലെ അഴിമതിയും ചൂഷണവും ഇല്ലാതാക്കാൻ ഫലപ്രദവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ ആരായേണ്ടിയിരിക്കുന്നു.

1 comment:

ഷാ said...

അഴിമതിയുടെ ജനകീയവല്‍ക്കരണം...

ഇപ്പോള്‍ എഴുതിയത് നന്നായി.