Saturday, June 25, 2011

ഫ്രീഡം വാ‍ക്ക്


തിരുവനന്തപുരത്ത് ഫ്രീഡം വാ‍ക്ക് നടത്തി

പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധം ഇക്കഴിഞ്ഞ 2011 ജൂൺ 23-ന് തിരുവനന്തപുരം നഗരത്തിൽ നടന്നു. കൊച്ചിയിൽ പുരുഷ സുഹൃത്തിനോടൊപ്പം തൊഴിൽ സ്ഥാപനത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ തട്ടുകടയിൽ നിന്ന് ചായ കുടിച്ചതിന് തസ്നി ബാനുവെന്ന പെൺകുട്ടിയെ സദാചാര പോലീസ് ചമഞ്ഞ സാമൂഹ്യ വിരുദ്ധർ ക്രൂരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ടുള്ളതായിരുന്നു ശ്രദ്ധേയമായ ഈ പ്രതിഷേധ മാർച്ച്. നടന്നതാകട്ടെ രാത്രിയിലും.

ഫ്രീഡം വാക്ക് എന്നായിരുന്നു രാത്രിയിൽ നടന്ന ഈ പ്രതിഷേധ പരിപാടിയുടെ പേര്. സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് എന്ന സാംസ്കാരിക കൂട്ടയ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതായിരുന്നു ഫ്രീഡം വാക്ക്. രാത്രി ഒൻപതര മണിയൊടെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള സാംസ്കാരികപ്രവർത്തകർ ഒത്തു ചേർന്നു. തുടർന്ന് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ വിളംബരം എന്നോണം രണ്ട് യുവതികൾ ഫ്രീഡം വാക്കിന്റെ ബാനറും പിടിച്ച് രാത്രിയെ കീറി മുറിച്ചുകൊണ്ട് തിരുവനന്തപുരം നഗരവീഥിയിലൂടെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് മാർച്ച് ചെയ്തു. തൊട്ടു പുറകെ ആണും പെണ്ണുമായി നൂറുകണക്കിന് പ്രവർത്തകർ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ബാനറുമേന്തി വീ ഷാൾ ഓവർ കം എന്ന ഗാനവും പാടി നടന്നു നീങ്ങി.

ടി.എൻ. സീമ എം.പി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായിരുന്ന ചലച്ചിത്ര നിരൂപകൻ വി.കെ.ജോസഫ്, വനിതാസാഹിതി നേതാവ് പി.എസ്.ശ്രീകല, കെ.ജി. സൂരജ്, ബി.എൻ.സന്ധ്യ, രോഷനാരാ മെഹ്രിൻ, ബിന്ദു, സന്തോഷ് വിത്സൺ, അനിൽ കുര്യാത്തി തുടങ്ങിയവർ നേതൃത്വം നൽകി.

സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്രീഡം വാക്ക് എത്തുമ്പോൾ പരിപാടിയുടെ അനുബന്ധമായി സ്ത്രീ പോരാട്ടാം പ്രതിരോധം എന്ന വിഷയത്തിൽ ഷാന്റോ ആന്റണിയുടെ നേതൃത്വത്തിൽ ചിത്രരചന നടക്കുകയായിരുന്നു.തുടർന്ന് വി.എസ്.ബിന്ദു രചനയും രോഷ്നാരാ മെഹ്രിൻ സംവിധാനവും നിർവ്വഹിച്ച തെരുവു നാടകവും ഒരു കൊച്ചു കൂട്ടുകാരിയുടെ കവിതാലാപനവും നടന്നു.ലഘുവെങ്കിലും സ്ത്രീസ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റങ്ങളെ അതിജീവിക്കുവാനുള്ള സ്ത്രീസമൂഹത്തിന്റെ ദൃഢനിശ്ചയം വിളിച്ചറിയിക്കുന്നതായിരുന്നു നാടകം. ടി.എൻ.സീമ എം.പി സംസാരിച്ചു. ഇന്റെർ നെറ്റിലെ ഫെയ്സ് ബൂക്ക് പോലെയുള്ള സോഷ്യൽ നെറ്റ്വർക്കുകളിലെ സൌഹൃദ ഗ്രൂപ്പുകൾ വഴി നടത്തിയ പ്രചരണം ഈ പ്രതിഷേധ സംഗമത്തിൽ ആണും പെണ്ണുമായി നല്ല ആൾപങ്കാളിത്തം ഉണ്ടാക്കി.

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ഇപ്പോൾ ഒരു മതേതര സ്വഭാവമൊക്കെ കൈവന്നിരിക്കുന്നു എന്ന് കൊച്ചി സംഭവം തെളിയിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരിൽ ജാതിമത ഭേദം ഇല്ല. ഇതുപോലെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ കേരളത്തിൽ നിത്യ സംഭവമാകുമ്പോൾ ഇത്തരം പ്രതിഷേധങ്ങളുടെ ചെറുതിരയിളക്കമെങ്കിലും ഉണ്ടാകുന്നതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു.

10 comments:

MOIDEEN ANGADIMUGAR said...

“സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരിൽ ജാതിമത ഭേദം ഇല്ല.” ശരിയാണ്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നല്ല കാര്യം.

sm sadique said...

നിരന്തര പീഡനങ്ങൾ അരങ്ങേറുമ്പോൾ , പ്രതിഷേധങ്ങൾ ചടങ്ങുകളാകുന്നു... പീഡനവാർത്തകൾ വെറും ചൂടുള്ളവാർത്തകൾ മാത്രം;എനിക്കും നിങ്ങൾക്കും . നമുക്ക് എന്ത് ചെയ്യാൻ കഴിയും ?

നിസ്സഹായന്‍ said...

തസ്നിബാനു ഒറ്റയ്ക്കു ഫ്രീഡം വാക്കുനടത്തി.
അവളെ പീഢിപ്പിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കാന്‍
നമുക്ക് കൂട്ടായി ഫ്രീഡം വാക്കു നടത്താം.
പക്ഷെ ശ്രദ്ധിക്കാം വീട്ടിലെ സ്ത്രീകളെ
ഒറ്റയ്ക്കു വിടാതിരിക്കാനും നമുക്ക് അവരുമായുള്ള ബന്ധം
വെളിപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതാനും !!

ശ്രീജിത് കൊണ്ടോട്ടി. said...

ഐക്യദാര്‍ഢ്യം...

ponmalakkaran | പൊന്മളക്കാരന്‍ said...

ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊള്ളുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവർക്കൊക്കെ എല്ലാവിധ പിന്തുണകളും പ്രഖ്യാപിച്ചുകൊള്ളുന്നൂ...

VANIYATHAN said...

ഫ്രീഡം വോക്ക്‌ നടത്തിയവർ തസ്നി ബാനുവിനെ പ്പോലെ തന്നെ ഫ്രീഡം വോക്ക്‌ നടത്തേണ്ടതായിരുന്നൂ. അതായത്‌ നമ്മുടെ സ്വന്തം ഭാര്യയെയും,സഹോദരിയെയും,മകളെയും അന്യ പുരുഷന്മാരുടെ ബൈക്കിന്റെ പുറകിൽ രാത്രിയിൽ കയറ്റിവിട്ടാകണമായിരുന്നൂ സദാചാര തീവ്രവാദികളെ വെല്ലുവിളിക്കേണ്ടിയിരുന്നത്‌. എങ്കിൽ ഞാനും ഐക്യദാർഢ്യം നൽകുമായിരുന്നൂ.

Anonymous said...

തസ്നി ബാനു തന്നെയല്ല അന്യണ്റ്റെ പ്റൈവസിയിലേക്കു ഒരു തെണ്ടിക്കും കടന്നു കയറാന്‍ യാതൊരു അവകാശവും ഇല്ല, ഇപ്പോള്‍ മലയാളിയുടെ ഒരു മുഖ മുദ്ര ആയിരിക്കുകയാണു അയലത്ത്‌ എന്തു നടക്കുന്നു എന്നു ബൈനോക്കുലറ്‍ വച്ചു നോക്കി ഇരിക്കുക എന്നത്‌

ഗള്‍ഫ്‌ കാരണ്റ്റെ വീടോ പട്ടാളക്കാരണ്റ്റെ വീടോ ആണെങ്കില്‍ പറയാനുമില്ല അതേ സമയം അവനു അവണ്റ്റെ സ്വന്തം ഭാര്യയുടെ ആവശ്യങ്ങളോ മക്കളുടെ പഠിത്തമോ ഒന്നും ശ്രധിക്കാന്‍ സമയവുമില്ല

ഇതു കാരണം ബസ്‌ സ്റ്റോപ്പിലോ ബസ്‌ സ്റ്റാന്‍ഡിലോ എങ്ങും ഒരു പ്റസന്നമായ മുഖം കാണാനില്ല എല്ലാം മസില്‍ പിടിച്ചു നില്‍ക്കുകയാണു

ഭാര്യയും ഭറ്‍ത്താവും കൂടി ചിരിച്ചു കൊണ്ട്‌ പോകുന്നത്‌ തന്നെ കാണാന്‍ വിരളം ആയിരിക്കുന്നു

പണം ഉള്ളവന്‍ അവണ്റ്റെ ഭാര്യയെ അല്ലെങ്കില്‍ അഡ്ജസ്റ്റ്മെണ്റ്റിനെ കാറില്‍ കയറ്റി കൊണ്ട്‌ നടക്കും പാവപ്പെട്ടവന്‍ എന്തു ചെയ്യും

ഓട്ടോ റിക്ഷക്കാരന്‍ മുന്നില്‍ ഒരു കണ്ണാടി ഫിറ്റ്‌ ചെയ്തിരിക്കുന്നു പിറകിലെ സീറ്റില്‍ എന്തു നടക്കുന്നു എന്നാണു അവനു അറിയേണ്ടത്‌ എപ്പോഴും അതില്‍ നോക്കി ആണു അവന്‍ ഓടിക്കുന്നത്‌ അപ്പോള്‍ മുന്നിലെ വണ്ടി സഡണ്‍ ബ്റേക്കിടുന്നത്‌ അവന്‍ കണ്ടെന്നു വരില്ല

മദ്യപാനം വ്യാപകമായതോടെ പിക്കപ്പ്‌ കുറഞ്ഞു പിക്കപ്പില്ലാത്തവനെല്ലാം ഭാര്യയെ സംശയം ആണു മദ്യപാനിയുടെ ഭാര്യ അനുഭവിക്കുന്ന മാനസിക പീഡനം ചില്ലറയല്ല

അവന്‍ ഇതാ സ്വന്തം ഭാര്യയെ വിട്ട്‌ നാട്ടിലെ ചാരിത്റ്യം സംരക്ഷിക്കാനും ഇറങ്ങിയിരിക്കുന്നു, ഇതൊക്കെ താലിബാനിസം ആണു

ഇതു കൊണ്ടു വരുന്നതും തീവ്റവാദ അഭിമുഖ്യമുള്ള സംഘടനകള്‍ ആണു, ഇസ്ളാം ഫണ്ടമെന്‍സ്റ്റലിസ്റ്റുകള്‍ ഹിദ്നു ഫണ്ടമെണ്റ്റലിസ്റ്റുകള്‍ എന്നാല്‍ പുരോഗമന സ്വഭാവമുള്ള ഡിഫി മാറ്‍ക്സിസ്റ്റ്‌ പോഷക സംഘടനകളും ഇതില്‍ ഇറങ്ങുന്നത്‌ മനസ്സിലാകുന്നില്ല

പ്രിയേഷ്‌ പാലങ്ങാട് said...

ഫ്രീഡം വാക്ക്‌ ശ്രദ്ധേയം തന്നെ..അതിനേക്കാളൊക്കെ വേണ്ടത് സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കലാണെന്നു തോന്നുന്നു.ഇത്തരം സദാചാരപോലീസുകാര്‍ക്കെതിരെ ഓരോരുത്തരും ഉണര്‍ന്നെണീറ്റെ മതിയാവൂ