Sunday, June 10, 2018

അകാലത്തിൽ കഥമാറിയ ജീവിതം

 അകാലത്തിൽ കഥമാറിയ ജീവിതം

സായന്തനക്കുറിപ്പുകൾ എന്ന് കരുതിയാൽ മതി. നല്ല പ്രായം കഴിഞ്ഞ ഏതൊരു അവിവാഹിതനും പിന്നെ എഴുതുന്നതെല്ലാം യാന്ത്രികമായിരിക്കും! ഞാൻ എന്നെക്കുറിച്ച് സ്വയം തിരഞ്ഞപ്പോൾ കിട്ടിയ കുറച്ചൊക്കെ വ്യക്തവും കുറച്ചൊക്കെ അവ്യക്തവും ശിഥിലവും എന്നാൽ അപൂർണ്ണവുമായ ചില വിവരങ്ങൾ.

ആരാണ് ഞാൻ? അകാലത്തിൽ കഥ മാറിയ- ഒരു ചെറിയ കഥയിലെ- ഒരു ചെറിയ കുടുംബത്തിലെ, ചെറിയ കഥാപാത്രം.അത്രതന്നെ! അറിഞ്ഞും അറിയാതെയും പറ്റിയ ഒരു കൈയ്യബദ്ധത്തിന്, ഒരു തിരുമാനത്തിന്, സ്വയം ശിക്ഷ വിധിച്ച്, സ്വപ്നവർണ്ണങ്ങളെ കുരുതി കൊടുത്ത്, ആത്മാവിനെ ഏകാന്തതടവറയിലിട്ടും ശരീരത്തെ തുറന്നുവിട്ടും പീഡിപ്പിച്ച് കാലം പോക്കുന്ന ഒരു അകമ്പുറം ജയിലാളി! ഇത്രയും ആയുസ്സ് നീട്ടിക്കിട്ടിയതു തന്നെ മഹാഭാഗ്യമായി കരുതുന്ന സംപ്രീതൻ. മറ്റുള്ളവരുടെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ആസ്വാദകനും നിരൂപകനുമായി നിസംഗനായി നിൽക്കുന്ന നിരീക്ഷകൻ.

വർഷം കൃത്യമായി ഞാൻ രേഖപ്പെടുത്തുന്നില്ല. ഒരിക്കൽ ഒരിടത്തൊരു മഹാത്യാഗം നടന്നു. തിളയ്ക്കുന്ന യൗവ്വനകാലത്ത് എന്ന് സാമാന്യമായി പറയാം. എങ്കിലും ത്യാഗിയെയോ ത്യാഗത്തെയോ ഞാൻ സൗകര്യാർത്ഥം തൽക്കാലം മറച്ചുതന്നെ വയ്ക്കുന്നു. മഹാത്യാഗത്തിന്റെ ആ നാൾ മുതൽ കൂടെക്കൂടെ പൊട്ടിത്തെറിക്കുന്ന ഒരു സജീവ അഗ്നിപർവ്വതം പോലെ വെന്ത് നീറുന്ന, ഇടയ്ക്കിടെ പൊട്ടിക്കരയുന്ന ഒരു ആത്മാവും പേറിയാണ്, പിന്നീടിങ്ങോട്ടുള്ള എന്റെ ജീവിതയാത്ര. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള പല കൈക്കുറ്റപ്പാടുകളെയും പാളിച്ചകളെയും കഷ്ടനഷ്ടങ്ങളെയും, പരാജയങ്ങളെയും എല്ലാം എന്റെ ആത്മാവിലെ ആ അഗ്നിപർവ്വതം അറിയാതെയെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ഞാനിപ്പോഴും മറച്ചു വയ്ക്കുന്ന ആ ത്യാഗദിനം മുതൽക്കിങ്ങോട്ട് പരപ്രേരണകളെ എനിക്ക് പേടിയാണ്. എങ്കിലും മനുഷ്യസഹജമായതിനാൽ ജീവിതത്തിൽ പലപ്പോഴും പല കാര്യത്തിലും പരപ്രേരണകൾക്ക് പിന്നെയും ഞാനും  വശം വദനായിട്ടുണ്ട്. അതിൽ വിജയവും പരാജയവും സംഭവിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷിക്കുന്ന ഒരു വേള, എന്നെന്നേയ്ക്കുമായി ചിരി മറന്നവർ ആരൊക്കെയെന്ന് ഇന്നും ആർക്കുമറിയില്ല. ചിലപ്പോൾ ചിലർക്കെങ്കിലും അറിയാമായിരിക്കാം. അറിയുന്നതിലോ അറിയാതിരിക്കുന്നതിലോ കാര്യമൊന്നുമില്ലതാനും!

അപരിഹാര്യമായ ഒരു കൈപ്പിഴ; പ്രായത്തിന്റെ അപക്വതകൊണ്ടും ജീവിദർശങ്ങൾക്കപ്പുറത്തേയ്ക്ക് ചിന്തകൾ വഴിമാറിയതുകൊണ്ടും സർവ്വോപരി സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും ജീവിതചരിത്രത്തിലെ അനിവാര്യമല്ലാതിരുന്ന ഒരു ഗതിമാറ്റത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ പ്രായച്ഛിത്തം . മഹാത്യാഗത്തിന്റെ അനന്തര ഫലം. ശേഷബാക്കി. എപ്പോൾ എനിക്ക് സന്തോഷം വന്നാലും ഞാൻ എന്റെ ആത്മാവിലെ അഗ്നിപർവ്വതത്തെ തൊട്ടുണർത്തും. അങ്ങനെ ഞാനെന്റെ സന്തോഷത്തെ മാച്ചു കളയും. എന്റെ സന്തോഷം എന്റെ സ്വാർത്ഥതയാണ്. ഞാൻ സന്തോഷിക്കുമ്പോൾ ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും എല്ലാം സന്തോഷിക്കണം. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ഒരതിഥിയുടെയും ദയാഹർജിയിൽ ഇളവു ചെയ്യുന്നതല്ല ഞാൻ എനിക്ക് നൽകിയ ശിക്ഷാ വിധി. അതുകൊണ്ടുതന്നെ ഇക്കാലമത്രയും അങ്ങനെ ഒരഥിതിയെ ഞാൻ ക്ഷണിക്കാത്തത്.

ഉള്ളതു തുറന്നു പറയട്ടെ. എന്റെ ഒരുവിധ സന്തോഷങ്ങളെയും എനിക്ക് വേണ്ടവിധം ആസ്വദിക്കാൻ കഴിയില്ല. കാരണം ഇതെന്റെ ശരീരത്തിന്റെയല്ല, ആത്മാവിന്റെ പ്രശ്നമാണ്. ആത്മാവിലെ സ്വകാര്യതയുടെ പ്രശ്നമാണ്. എന്നെങ്കിലും എന്റെ ആത്മാവിലെ ഈ അഗ്നിപർവ്വതം സുഷുപ്തിയിലാകുമോ, നിർജ്ജീവമാകുമോ എന്ന് ചോദിച്ചാൽ അത് എന്റെ ജീവിതാന്ത്യത്തോടെ മാത്രം എന്നേ എനിക്ക് ഇപ്പോൾ പറയാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഞാൻ പരമാവധി എന്നിലേയ്ക്കൊതുങ്ങി, എന്റേത് മാത്രമായ വിജനമായ ഒരു ആത്മഭൂഖണ്ഡമുണ്ടാക്കി, അതിൽ നീറിപ്പുകയുന്ന, പൊട്ടിക്കരയുന്ന, പൊട്ടിത്തെറിക്കുന്ന, ചിന്നിച്ചിതറുന്ന, ആ അഗ്നി പർവ്വതത്തെ പ്രതിഷ്ഠിച്ച്, ചുറ്റിലും സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും ഏറെയുള്ളപ്പോഴും എന്റെ ആത്മനിർമ്മിതിയെ ഏകാന്തതയുടെ തടവറയാക്കി ആ ആത്മഭൂമികയെ പൂജിച്ച് കഴിയുന്നത്! ഒരു ഫലിതം പറഞ്ഞ് തൽക്കാലം ചുരുക്കാം; ഇനിയും എന്നെ വിവാഹം കഴിക്കാൻ പറയുന്നവരുടെ പേരിൽ നിരപരാധിയായ ഏതോ ഒരു പെൺ കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന്റെ പേരിൽ കേസെടുക്കാവുന്നതാണ്!

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

'ആരാണ് ഞാൻ..?
അകാലത്തിൽ കഥ മാറിയ
ഒരു ചെറിയ കഥയിലെ- ഒരു ചെറിയ കുടുംബത്തിലെ,
ചെറിയ കഥാപാത്രം.അത്രതന്നെ..!
അറിഞ്ഞും അറിയാതെയും പറ്റിയ ഒരു കൈയ്യബദ്ധത്തിന്,
ഒരു തിരുമാനത്തിന്, സ്വയം ശിക്ഷ വിധിച്ച്, സ്വപ്നവർണ്ണങ്ങളെ
കുരുതി കൊടുത്ത്, ആത്മാവിനെ ഏകാന്തതടവറയിലിട്ടും ശരീരത്തെ
തുറന്നുവിട്ടും പീഡിപ്പിച്ച് കാലം പോക്കുന്ന ഒരു അകമ്പുറം ജയിലാളി.. !
ഇത്രയും ആയുസ്സ് നീട്ടിക്കിട്ടിയതു തന്നെ മഹാഭാഗ്യമായി കരുതുന്ന സംപ്രീതൻ..!
മറ്റുള്ളവരുടെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ആസ്വാദകനും നിരൂപകനുമായി
നിസംഗനായി നിൽക്കുന്ന നിരീക്ഷകൻ...!'
കൊള്ളാം കേട്ടോ ഭായ് ... ഈ സ്വയം നിരീക്ഷണങ്ങൾ ...

ഇ.എ.സജിം തട്ടത്തുമല said...

ഇയാ....എഡ്യൂ......123