Tuesday, January 1, 2019

വനിതാമതിൽ വൻവിജയമായി


വനിതാമതിൽ

വനിതാ മതിൽ വൻവിജയമായി. അതിൽ അദ്ഭുതമൊന്നുമില്ല. ഇതുപോലൊരു പരിപാടി നടത്താനുള്ള ആൾബലവും സംഘാടകശേഷിയും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്-പ്രത്യേകിച്ച് സി പി ഐ എമ്മിനുണ്ട്. ഇത് സർക്കാരിന്റെ ഒരു പരിപാടി എന്ന നിലയ്ക്കല്ലായിരുന്നെങ്കിലും വിജയിക്കുമായിരുന്നു. കാരണം മുമ്പ് പലപ്രാവശ്യം മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയുമൊക്കെ സംഘടിപ്പിച്ചപ്പോഴും വമ്പിച്ച സ്ത്രീ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വനിതാമതിലിനെക്കുറിച്ച് വീമ്പ് പറയാനൊന്നും ഞാൻ മിനക്കെടുന്നില്ല. വനിതാമതിലിനോളമൊന്നും ആയില്ലെങ്കിലും ബി.ജെ പിയുടെ സംഘാടക ശേഷിക്കനുസൃതമായി അഥവാ വിഷയം ഭക്തിയുടേതായിതിനാൽ അവരുടെ ആൾബലത്തിനും സംഘാടകശേഷിക്കുമല്പമപ്പുറം അയ്യപ്പജ്യോതി എന്നൊരു പരിപാടി അവർക്കും സംഘടിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ അയ്യപ്പജ്യോതിക്കു നേരെ ഒരിടത്തും ഒരക്രമവും ഉണ്ടായില്ല. 

സി പി എമ്മിനു വലിയ ആൾശേഷിയും സംഘടനാ സംവിധാനങ്ങളൊമൊക്കെയുള്ള സ്ഥലങ്ങളിൽ ഉടനീളം തന്നെയാണ് അയ്യപ്പജ്യോതി തെളിച്ചത്. സംഘടനാ ശേഷിയുടെ അഹങ്കാരം ഒരിടത്തും സി പി എമ്മോ മറ്റ് ഇടതുപക്ഷമോ കാണിച്ചില്ല. നേരിട്ടും പതിയിരുന്നും ഒക്കെ കല്ലെറിയാനും ആക്രമിക്കാനുമൊക്കെ ശക്തിയുള്ള സ്ഥലങ്ങളിലൊക്കെ അവർ കൗതുകത്തോടെ അത് നോക്കി നിൽക്കുകയും ചിത്രങ്ങളെടുക്കുകയുമേ ചെയ്തിട്ടുള്ളൂ. നമ്മുടെ സ്ഥലത്തും എം സി റോഡിൽ  ഏതോ പഞ്ചായത്തിലുള്ളവർ വന്ന് അയ്യപ്പജ്യോതി തെളിയിച്ചിരുന്നു. അന്ന് വൈകുന്നേരം ഞങ്ങളും അതാഘോഷപൂർവ്വം കൗതുകത്തോടെ തന്നെ നിരീക്ഷിച്ചു നിന്നത്. കാരണംരവർ ആരെയും ആക്രമിക്കാനല്ല വന്നത്. എന്നാൽ വനിതാമതിലിനു നേരെ കാസർകോട്ടും മറ്റും ഒറ്റപ്പെട്ട് നടന്ന അക്രമങ്ങൾ ഇപ്പോൾ നടക്കുന്ന ജനാധിത്യപരവും സമാധാനപരവുമായ സംവാദാത്മകമായ അന്തരീക്ഷത്തിന്  കളങ്കമേല്പിക്കുന്നതായി.

കാസർകോട്ടെ ബി ജെ പിക്കാർക്കെന്താ കൊമ്പുണ്ടോ? ബി ജെ പിക്ക് ശക്തിയുള്ള എത്രയോ പ്രദേശങ്ങൾ ദേശീയപാതയ്ക്കരികുകളിൽ ഉണ്ട്. അവിടെയൊന്നുമുള്ള ഒരു ബി ജെ പിക്കർക്കും തോന്നാത്ത അക്രമബുദ്ധി കാസർകോട്ടെ ബി ജെ പിക്കാർക്കുണ്ടായതെന്തുകൊണ്ട്? അല്പം ശക്തിയുള്ളതിന്റെ അഹങ്കാരത്തിൽ നിന്നും ഉദ്ഭവിച്ച ഫാസിസ്റ്റ് മനോഭാവം. മന:പൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഇരു ഭാഗത്തും നാശനഷ്ടങ്ങളുണ്ടാക്കാനുള്ള ചെകുത്താൻ പണി. ശബരിമലവിഷയം  കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതൊക്കെ ആയതിന്റെ വഴിക്ക് നീങ്ങും. ചിലപ്പൊൾ പുതിയ നിയമനിർമ്മാണങ്ങളുണ്ടാകും. ഈ സംവാദങ്ങളും വിവാദങ്ങളും പ്രതിഷേധങ്ങളുമൊക്കെ തുടരും. അതിന് ഇതുപോലെ ജനങ്ങളെ അണിനിരത്തി നടത്തുന്ന വൻപരിപാടികൾക്കു നേരെ അവിടവിടെയുമിവിടെയും നിന്ന്  അക്രമം നടത്തുന്നത് വെറും ക്രിമിനൽ പ്രവർത്തനമാണ്. 

ഇപ്പോഴും പലയിടത്തുമുണ്ടാകുന്ന മറ്റ്  രാഷ്ട്രീയ സംഘട്ടനങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടതില്ല. അത്തരം സംഘട്ടനങ്ങളും തീരെ ന്യായീകരിക്കത്തക്കതല്ലെങ്കിലും അതിനൊക്കെ പ്രാദേശികവും പരസ്പരപ്രകോപനപരവുമായ പല കാരണങ്ങളുമുണ്ടാകും. 
ഒരു കൂട്ടർ സംഘടിപ്പിക്കുന്ന ഇതുപോലൊരു പരിപാടിയെ മറ്റൊരു കൂട്ടർ ആക്രമിക്കുന്ന പ്രവണത ഏത് ഭാഗത്തു നിന്നാണ് ആരംഭിക്കുന്നതെങ്കിലും അത് മുളയിലെ നുള്ളപ്പെടേണ്ടതാണ്. ഇതിനുമുമ്പൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഇത് മതിലിന്റെയോ അയ്യപ്പജ്യോതിയുടേയോ നവോത്ഥാനത്തിന്റെയോ ശബരിമലയുടെയോ പ്രശ്നമല്ല. ജനാധിപത്യ വിരുദ്ധതയുടെയും ഫാസിസത്തിന്റെയും പ്രശ്നമാണ്. മന:പൂർവ്വം സ്വന്തം പ്രസ്ഥാനത്തിലുള്ളവർക്കും എതിർ പ്രസ്ഥാനത്തിലുള്ളവർക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തികച്ചും പ്രകോപനപരമായ ക്രിമിനൽ പ്രവർത്തനമാണ്. 

ഇത് അവരുടെ നേതൃത്വത്തിന്റെ അറിവോടെയാണെങ്കിൽ കൂടുതൽ ഗൗരവമർഹിക്കുന്ന വിഷയമാണ്. ഇതിനെ അവരുടെ നേതൃത്വംപലപിക്കുന്നില്ലെങ്കിൽ, തടയിടുന്നെങ്കിൽ അത് അതിലും വലിയ അപകടമാണ്. ഇന്നത്തെ ചാനൽ ചർച്ചകളിൽ മുഖ്യ ചർച്ചാ വിഷയമാകേണ്ടിയിരുന്നത് വനിതാമതിലിന്റെ വിജയമോ നവോത്ഥാനമോ ശബരിമലയോ അയ്യപ്പ ജ്യോതിയോ ഒന്നുമായിരുന്നില്ല; മറിച്ച് ഒറ്റപ്പെട്ടതെങ്കിലും ഈക്രംമസംഭവങ്ങളാണ് ചർച്ചയ്ക്കെടുക്കേണ്ടിയിരുന്നത്. മാദ്ധ്യമങ്ങൾ ആ ഉത്തരവാദിത്വം നിറവേറ്റിയില്ല. അതിനെ നിസാരവൽകരിച്ചു. കൈരളി ചാനൽപോലും.  ഫാസിസത്തിനെതിരെയുള്ള പോരാട്ടമെന്നാൽ പ്രധാനമായും അത് അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടിയാണ്. 

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കൂട്ടർ സംഘടിപ്പിക്കുന്ന ഇതുപോലൊരു
പരിപാടിയെ മറ്റൊരു കൂട്ടർ ആക്രമിക്കുന്ന പ്രവണത
ഏത് ഭാഗത്തു നിന്നാണ് ആരംഭിക്കുന്നതെങ്കിലും അത്
മുളയിലെ നുള്ളപ്പെടേണ്ടതാണ്...