Monday, November 15, 2010

ചിയേഴ്സ്

ചിയേഴ്സ്

മദ്യം വിഷമാണ്;
ചുംബിച്ച് ദുരന്തങ്ങളെ വരവേൽക്കുന്നവരെ
ആൾക്കഹോളിനെ എന്ന പോലെ
വെറുപ്പാണെനിക്ക്!

പുകയില വിഷമാണ്;
രോഗപീഡകളെ വലിച്ചെടുക്കുന്നവരെ
നിക്കോട്ടിനെ എന്ന പോലെ
വെറുപ്പാണെനിക്ക്!

വെറ്റമുറുക്കാനും വിഷക്കൂട്ടാണ്;
കാൻസറിനെ ചവച്ചരച്ചു രസിക്കുന്നവരെ
ചെരുക്കിനെയെന്ന പോലെ
വെറുപ്പാണെനിക്ക്!

ഒക്കെയും ദുശ്ശീലങ്ങളല്ല, ദുശ്ശാഠ്യങ്ങളാണ് ;
സ്വയംകൃതാനർത്ഥങ്ങൾ !
ഈ പമ്പര വിഡ്ഡികളെ
ലഹരിയെ എന്ന പോലെ
വെറുപ്പാണെനിക്ക്!

എനിക്ക് മനസിലാകാത്തത് അതൊന്നുമല്ല;
ഇതൊന്നും ഒഴിവാക്കാനാകാതെ
അനിഷ്ടങ്ങളെ ഇഷ്ടങ്ങളാക്കി
ഞാനെങ്ങനെ വിഡ്ഢിയായി എന്നാണ്!

അലോസരപ്പെടുത്തുന്ന ഇത്തരം ചോദ്യങ്ങൾ
ആരോഗ്യത്തിനു ഹാനികരമാകുമ്പോൾ
ഞാനെന്റെ ഉൽക്കണ്ഠകളെ
അപരന്റെ ഉൾക്കണ്ഠകളുമയി
ഇങ്ങനെ പങ്കുവയ്ക്കുന്നു:
“ചിയേഴ്സ് ”!

Saturday, November 13, 2010

അല്പംചില കവിതക്കാര്യങ്ങൾ

ശ്രീനാഥന്റെ സർഗ്ഗസാങ്കേതികം എന്ന ബ്ലോഗിലെ കവിത അറിയാതെ പോകുന്ന കാമ്പസ് എന്ന പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതിയത് !

അല്പംചില കവിതക്കാര്യങ്ങൾ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേയുമായി മധുസൂദനൻ നായർ രംഗപ്രവേശം ചെയ്ത ശേഷം ഒരുപാട് അനുകരണങ്ങൾ ഉണ്ടായി. ഒരുപക്ഷെ മധുസൂദനൻ നായർ അത് തുടങ്ങി വച്ചില്ലായിരുന്നെങ്കിൽ ചിലർ കവികൾ തന്നെ ആകുമായിരുന്നില്ല. കവിതയും സംഗീതവും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് കവിത ചൊല്ലിക്കേൾക്കുന്നത് ആസ്വാദ്യകരമായ ഒരനുഭൂതി തന്നെയാണ്. ചൊല്ല്ലൽ സാദ്ധ്യതയെ മുൻ നിർത്തി കവിത എഴുതുമ്പോൾ കവിതയ്ക്കുണ്ടാകേണ്ട മറ്റുഗുണങ്ങൾ ഇല്ലാതെ പോകും. അത് സ്വാഭാവികമാണ്. സംഗീതസംവിധായകന്റെ ഈണത്തിനൊപ്പിച്ച് സിനിമാ പാട്ടെഴുതും പോലെയാണ് അത്. എങ്കിലും കവിതയ്ക്ക് പുതിയൊരാസ്വാദക വിഭാഗത്തെ ഉണ്ടാക്കിയെടുക്കുവാൻ സി.ഡി കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്രവുമല്ല കവിതയ്ക്കും ഒരു വിപണിസാദ്ധ്യത കൈവന്നത് ഒരു കണക്കിന് ഗുണംതന്നെ.

സിനിമാപാട്ടും ആൽബം ഗാനങ്ങളും മാത്രമല്ല ചൊൽകവിതകൾക്കും ഇന്ന് ആസ്വാദകരുണ്ട് എന്നത് ആശ്വാസകരമാണ്. ബുദ്ധിജീവികളിൽ മാത്രം (അങ്ങനെ ധരിച്ചും ധരിപ്പിച്ചും നടക്കുന്നവർ) ഒതുങ്ങി നിന്നിരുന്ന കവിത ജനകീയവൽക്കരിക്കപ്പെട്ടതിൽ കാസറ്റ് കവികൾക്കും കവിതകൾക്കും ഒരു വലിയ പങ്കുണ്ട്. പക്ഷെ പിന്നീട് കാസറ്റ് കവികൾക്ക് കവിത വെറുമൊരു കച്ചവട വസ്തുവായും ആസ്വാദകർക്ക് അത് വെറുമൊരു ഉപഭോഗ വസ്തുവായും മാറി. കാസറ്റ് കമ്പനികൾക്ക് വേണ്ടി കൂലിക്കെഴുതുന്നവരും ചൊല്ലുന്നവരുമായി പല കവികളും മാറി. അങ്ങനെ സിനിമയിലെന്ന പോലെ കൊമേഴ്സ്യൽ- കവികളുംആർട്ട്കവികളും ഉണ്ടായിവന്നു. ചുരുക്കത്തിൽ ഒരു കവിയായി അംഗീകരിക്കപ്പെടണമെങ്കിൽ , കവിയരങ്ങുകൾക്കും മറ്റും ക്ഷണിക്കപ്പെടണമെങ്കിൽ സ്വന്തമായിട്ടെങ്കിലും ഒരു സി. ഡി. ഇറക്കണമെന്ന നിലയിലായി കര്യങ്ങൾ!

കാമ്പസുകളുടെ കാര്യം പറയുകയാണെങ്കിൽ കാസറ്റ് കവികൾ അടക്കം പല കവികളെയും വളർത്തി വലുതാക്കിയത് കാമ്പസുകൾ ആണ്. പക്ഷെ ഇന്ന് കാസറ്റ്കവികൾപോലും കാമ്പസുകളിലേയ്ക്ക് പോകുന്നില്ല. കാരണം കുട്ടികൾ വിളിക്കുന്നില്ല. ചൊല്ലുന്ന ഓരോ വരിഉകൾക്കും ഇത്ര രൂപാ എന്ന് ചൊൽകവി വിലപേശിയാൽ ആരു വിളിക്കും മഹാകവികളെ ? (പണ്ട് ടെലഗ്രാമിന് വാക്കൊന്നിന് ഇത്ര പൈസ എന്നു പറയുന്നതുപോലെയണ് ഇന്ന് പല കവികളും സാംസ്കാരിക സമ്മേളനങ്ങൾക്കു വിളിക്കുമ്പോൾ വില പറയുന്നത് ). എന്തൊക്കെയായാലും കവികതകൾക്ക് നല്ലൊരാരാസ്വാദക സമൂഹം ഉണ്ടായി വന്നിരിക്കുന്നു എന്നത് നല്ലതുതന്നെ. കലയുടെ എല്ലാ മേഖലകളും നല്ല സമ്പത്തുണ്ടാക്കാൻ ഉതകുന്ന രീതിയിലേയ്ക്ക് കാലം പുരോഗമിച്ചിരിക്കെ കവിത എഴുതുന്നവർക്കു മാത്രം കവിത എഴുത്തോ ചൊല്ലലോ വഴി പണമുണ്ടായിക്കൂടെന്ന് പറയുന്നതും ശരിയല്ല. സിനിമയോ മറ്റോ പോലെ അല്ലല്ലോ. കവിയരങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളും ഒക്കെ വയ്ക്കുന്നവർ സമ്പന്നരായിരിക്കില്ലല്ലോ. പ്രയാ‍സപ്പെട്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

"പുതിയ കവികൾ കാമ്പസുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ വിമുഖരാണ്. കടമ്മനിട്ടയായാലും ബാലചന്ദ്രനായാലും ഒക്കെ ക്യാമ്പസിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു." എന്ന് ശ്രീനാഥ് തന്റ് ബ്ലോഗിൽ എഴുതിയിരിക്കുന്നു. ഇത് പറയുമ്പോൾ നാം ഓർക്കേണ്ടത്, ഇന്ന് കാമ്പസുകൾക്കാവശ്യം കവികളെയും കഥാകൃത്തുക്കളെയും ഒന്നുമല്ല വല്ല സീരിയൽ നടന്മാരെയോ മിമിക്രിക്കാരെയോ ഒക്കെയാണ്. സർഗ്ഗാത്മക കലാലയം എന്നൊന്ന് ഇന്നുണ്ടോ? പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നിടത്തേക്ക് മാത്രം വിദ്യാഭ്യാസം ചുരുങ്ങിക്കൊണ്ടിരിക്കുന്നതാണ് കാലം. ചിലർക്കാകട്ടെ വിദ്യാഭ്യാസം ഒരു അലങ്കാരമായി മാറിയിരിക്കുന്നു. അങ്ങനെയുള്ളിടത്ത് എന്ത് സർഗ്ഗാത്മക കലാലയം. ഇന്ന് കലാലയത്തിനു പുറത്ത് ഒരു വായനശാല കണ്ടിട്ടുള്ള എത്ര വിദ്യാർത്ഥികൾ കാണും, നമ്മുട കാമ്പസുകളിൽ ?

മറ്റൊന്ന്, ആനുകാലികങ്ങളിൽ വരുന്ന കവിതകൾ ഇന്ന് ആരാലും വായിക്കപ്പെടുന്നതേയില്ല. വളരെ കുറച്ചാളുകൾ മാത്രമാണ് ആനുകാലികങ്ങൾ വാങ്ങുന്നതുതന്നെ. അതാകട്ടെ മിക്കവരും അലങ്കാരത്തിന് വാങ്ങുന്നവരാണ്. മറ്റൊന്ന് ഇന്നും ചിലവിശിഷ്ടപദവിയുള്ള ആനുകാലികങ്ങളിൽ ആരുടെയെങ്കിലും സൃഷ്ടി -കവിതയായാലും മറ്റെന്തായാലും പ്രസിദ്ധീകരിക്കപ്പെട്ടാൽ മാത്രമേ അവർ സാഹിത്യകാരന്മാരായി തന്നെ അംഗീകരിക്കപ്പെടുന്നുള്ളൂ. സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട് അങ്ങനെയാണ്. പുസ്തകമാണെങ്കിലും വൻകിട പ്രസാധകർ ഇറക്കിയാൽ മാത്രമേ എഴുത്തുകാരന് സാമൂഹികാംഗീകാരം ലഭിക്കുന്നുള്ളൂ. സത്യത്തിൽ ഉന്നതനിലവാരത്തിലുള്ളതെന്നു പരക്കെ കരുതപ്പെടുന്ന വൻ കിട പ്രസിദ്ധീകരണങ്ങളിൽ വരുന്നതിനേക്കാൾ മികച്ച കൃതികൾ ചെറു പ്രസിദ്ധീകരണങ്ങളിൽ വരുന്നുണ്ട്. പുസ്തകങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വലിയ എഴുത്തുകാർ എഴുതുന്നവയേക്കാൾ മികച്ച കൃതികൾ പല എഴുത്തുകാരും സ്വന്തം നിലയിലും ചെറുകിട പ്രസാധകർ മുഖാന്തരവും പ്രസിദ്ധീകരിക്കുന്നുണ്ട്.

അതുപോലെ ബ്ലോഗുകളിൽ എല്ലാത്തരം രചനകളും വരുന്നുണ്ട്. ബ്ലോഗുകളിൽ വരുന്ന കവിതകൾ പലതും ഉയർന്ന നിലവാരത്തിലുള്ളവയാണ്. അവനവൻ പ്രസാധനം ആയതുകൊണ്ട് തീരെ നിലവാരം ഇല്ലാത്തവയും ബ്ലോഗുകളിൽ വരാം. പക്ഷെ എന്നുവച്ച് മികച്ചവയെ അവഗണിക്കുന്നത് ശരിയല്ല. കവിതാസ്വാ‍ദകരെ സംബന്ധിച്ച് കവിതകൾ മേയാൻ ഇന്ന് ഏറ്റവും പറ്റിയ ഒരു മേച്ചിൽ പുറമായി മാറിയിട്ടുണ്ട് ബ്ലോഗുകൾ. പക്ഷെ വായനയും എഴുത്തും ആഗ്രഹിക്കുന്ന നല്ലൊരു പങ്ക് ആളുകൾക്കും കമ്പെട്ടിയുടെയും തമ്മിൽവലയുടെയും ഉപയോഗം അറിയില്ലാ എന്ന കുറവ് ഇനിയും പരിഹരിക്കേണ്ടി ഇരിക്കുന്നു. കമ്പെട്ടിയുടെയും വലയുടെയും മേഖലയിൽ വ്യാപരിക്കാൻ അറിയാത്തത് സാഹിത്യ കുതുകികൾക്ക് വലിയ നഷ്ടമാണ്. ആരൊക്കെ അവഗണിച്ചാലും ബ്ലോഗുകൾ എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമമായി വളർന്നുകഴിഞ്ഞിരിക്കുന്നു; ഇപ്പോഴും വളർന്നുകൊണ്ടേയിരിക്കുകയും ചെയ്യൂന്നു. ബ്ലോഗുകൾ വഴി ഓരോ പൌരനും ജേർണലിസ്റ്റുകളും സാഹിത്യകാരൻമരും ആ‍ായിത്തീരുന്ന നിലയിലേയ്ക്ക് കാലം പുരോഗമിക്കുന്നു. ഇന്റെർനെറ്റ് സാക്ഷരത വർദ്ധിക്കുന്നതിനനുസരിച്ച് ബ്ലോഗുകളുടെയും മറ്റും എണ്ണം കൂടിക്കൊണ്ടിരിക്കും.


ഇനിയും കവിതകളെയെ പറ്റി കൂടുതൽ പറയുകയാണെങ്കിൽ നല്ല കവിതകൾ എക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോഴും നല്ല കവിതകൾ എഴുതപ്പെടുന്നുമുണ്ട്. ഒരു സാമൂഹ്യ സാഹചര്യം നിശ്ചയമായും ആവശ്യപ്പെടുകയും അങ്ങനെ കവിത ഉണ്ടാകുകയും അത് സാമൂഹ്യപരിവർത്തനത്തിന് കാരണമായി തീരുകയും ചെയ്യുമ്പോൾ മാത്രമാണ് കവിതയെന്നല്ല ഏതൊരു സാഹിത്യ സൃഷ്ടിയും ഒരു മഹാസംഭവവും ചരിത്രവും ഒക്കെ ആയി മാറുന്നത്. ആശാന്റെയും വള്ളത്തോളിന്റെയും മറ്റും കൃതികളുടെ ചരിത്രപ്രാധാന്യം കൊണ്ട് നമുക്ക് ഇതിനെ ഉദാഹരിക്കാം. ടാഗോറിന്റെ കൃതികൾ ദേശീയ സമരത്തെ ഉത്തേജിപ്പിച്ചുവെന്നതുപോലെ വേറെയും ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ എല്ലായ്പോഴും ഒരു സാഹിത്യ സൃഷ്ടി ഉണ്ടാകുമ്പോൾ അത് ഒരു ആവിഷ്കാരം എന്നതിനപ്പുറം സാമൂഹ്യ പ്രാധാന്യം നേടിക്കൊള്ളണം എന്നില്ല. അതുകൊണ്ട് കൃതികൾക്ക് മൂല്യമില്ലെന്നു വരുന്നില്ല. കലയും സാഹിത്യവും ഒക്കെ സമൂഹത്തെ സദാ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തുടർപ്രക്രിയയാണ്. കാലാകലങ്ങളിൽ നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടായിക്കൊണ്ടിരിക്കും. കവിതയും ഇതിൽ നിന്നു വ്യത്യസ്ഥമല്ല.

കവിതയ്ക്ക് വായനക്കാർ കുറയുന്നെങ്കിൽ അത് കവിതയിലെ യാഥാസ്ഥിതിക സ്വഭാവം മുറുകെ പിടിക്കുന്നതിനാലും, സങ്കീർണ്ണമായ വാക്യ ഘടനയും ബിംബങ്ങളും മറ്റും കോണ്ട് കവിതയെ ദുർഗ്രാഹ്യമാക്കി, ഭാഷാപരമായ പരിമിതികൾ ഉൾക്കൊള്ളുന്ന സാധാരണ വായനക്കാരെ പരീക്ഷിക്കുന്നതുകൊണ്ടുമാണ്. ദുർഗ്രാഹ്യമായി എഴുതുന്നതെന്തോ അതാണ് ചിലർക്ക് കവിത. ഇത് ഒരു തരം ബുദ്ധിജീവി ജാഡയാണ്. ആർക്കും മനസിലാകാത്ത വിധം കുറെ പദങ്ങൾ തോന്നുമ്പോലെ കടലാസിലോ ബ്ലോഗിലോ മറ്റോ പറക്കി ഒട്ടിച്ചുവച്ചാൽ അതാണ് കവിതയെന്ന അവകാശവാദം അംഗീകരിക്കുന്നിടത്ത് കവിത മരിച്ചു വീഴുന്നു. ഭാഷയിൽ ഡോക്ടറേറ്റെടുത്തവർക്ക് മാത്രം മൊത്തിക്കുടിക്കാനുള്ളതല്ല കവിത. അത് സാധാരണക്കാരന് അപ്രാപ്യമാക്കുന്നിടത്ത് സാഹിത്യം ലക്ഷ്യം തെറ്റുകയാണു ചെയ്യുന്നത്. കവിക്ക് തോന്നുന്നത് എഴുതുക; വായിക്കുന്നവന് തോന്നുന്ന അർത്ഥത്തിൽ വ്യാ‍ഖ്യാനിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നിടത്ത് കവിയും വായനക്കാരനും ഒരു പോലെ പരാജിതനാകുകയാണ് ചെയ്യുന്നത്.

എഴുത്തുകാരന്റെ നിലവാരത്തിലേയ്ക്ക് ഓരോ വായനക്കാ‍രനെയും വളർത്തിയെടുത്ത ശേഷം കൃതി വായിപ്പിക്കുക എന്നത് പ്രായോഗികമല്ല. ആനിലയിൽ കവിതയായാലും മറ്റു സാഹിത്യസൃഷ്ടികളായാലും വായനക്കാർ എന്ന സമൂഹത്തിലെ ഭൂരിപക്ഷ താല്പര്യത്തെ മാനിക്കാനുള്ള ജനാധിപത്യബോധം എഴുത്തുകാരിൽ ഉണ്ടാകണം. വായനാസമൂഹത്തിലെ ഭൂരിപക്ഷം എന്നു പറയുന്നത് ശരാശരി നിലവാരത്തിലും അതിനു താഴെയും ഉള്ളവരാണ്. അവർക്ക് മനസിലാകുന്നില്ലെങ്കിൽ, പ്രയോജനപ്പെടുന്നില്ലെങ്കിൽ പിന്നെ സാഹിത്യസൃഷ്ടിയുടെ ലക്ഷ്യം എന്താണ്? ഉയർന്ന ഭാഷാജ്ഞാനമുള്ള എഴുത്തുകാരുടെയും അങ്ങനെ തന്നെയുള്ള വായനക്കാരുടെയും ബുദ്ധിപരമായ വ്യായാമത്തിനുള്ളതാണ് സാഹിത്യരചനയെന്ന് കരുതുന്നവർക്ക് കവിതയെയും അങ്ങനെതന്നെ സമീപിക്കാം. അത് ഭാഷയുടെ നിലനില്പിനും വളർച്ച്യ്ക്കും സഹായകമായേക്കാം. പക്ഷെ സാഹിത്യകർമ്മം ഭാഷാപരമായ ധർമ്മങ്ങൾ മാത്രം ഉൾക്കൊള്ളുന്നതല്ലല്ലോ. എന്തായാലും കവിതയടക്കം ഓരോരുത്തരുടെയും സാഹിത്യ സങ്കല്പങ്ങൾ എന്തുതന്നെയയാലും നമുക്ക് നല്ല രചനകൾ ഉണ്ടാകട്ടെ!

Friday, November 12, 2010

Saturday, November 6, 2010

കഴുകന്‍

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്. ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ പ്രതീകം തന്നെ ഒബാമയും!

കവിത

കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചമർത്താനറിയുന്നോൻ

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.

Tuesday, October 26, 2010

കവി എ.അയ്യപ്പനെക്കുറിച്ച്


കവി എ.അയ്യപ്പനെക്കുറിച്ച്

കവി എ. അയ്യപ്പന്റെ ശവസംസ്കാരം നടക്കുന്ന ദിവസമാണ് ഈ കുറിപ്പ് എഴുതുന്നത്. സംസ്കാരചടങ്ങുകൾ നീണ്ടു പോയത് വിവാദമായിക്കിടക്കുന്നുമുണ്ട്. അയ്യപ്പന്റെ ജീവിതം താളം തെറ്റിയതായിരുന്നെങ്കിലും മരണപ്പെട്ട അദ്ദേഹത്തിന് സാംസ്കാരിക കേരളം താളം തെറ്റാത്ത ഒരു അന്ത്യ യാത്ര നൽകേണ്ടതുതന്നെ. മരിച്ചുകിടക്കുന്ന കവിയ്ക്ക് താളം പിഴക്കില്ലല്ലോ. പക്ഷെ സാംസ്കാരിക കേരളത്തിന് അല്പം താളം പിഴച്ചോ എന്ന് പലർക്കും സംശയം തോന്നിയതിൽ കുറ്റം പറയുന്നില്ല. എന്തായാലും സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഈയുള്ളവൻ അവർകൾ ഇല്ല. കാരണം ബേബി കവിതയെയും സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ സ്നേഹിക്കുന്ന ആളാണ്. ബോധപൂർവ്വം അയ്യപ്പനെയെന്നല്ല ഒരാളെയും അപമാനിക്കുവാൻ എം.എ. ബേബി ശ്രമിക്കില്ല.അതവിടെ നിൽക്കട്ടെ; മനപ്പൂർവ്വം അല്ലാതെ സംസ്കാരം അല്പം വൈകിയാലും കവിയോടുള്ള ആദരവിൽ കുറവുവരാതിരുന്നാൽ മതി.

കവിതയിലും ജീവിതത്തിലും താളവും താളമില്ലായ്മയുമായി നടന്ന അയ്യപ്പൻ സ്വയം അയ്യപ്പനെ നിഷേധിച്ചു നടന്നെങ്കിലും അയ്യപ്പൻ എന്ന കവിയെ സാംസ്കാരിക കേരളത്തിന് നിഷേധിക്കുവാനാകില്ല. അയ്യപ്പൻ എന്ന കവി ഒരു മഹാസംഭവമായി നമുക്കിടയിൽ ജീവിച്ചു മരിച്ചു. സമൂഹത്തിലെ അനീതികളോടും ജീർണ്ണതകളോടും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പരിഹാസം ചൊരിഞ്ഞു. കവിത വിൽക്കുന്ന ഈ യാചകൻ ഇനി ആരുടെയും മുന്നിൽ അനുവാദമില്ലതെ ചെന്ന് കവിത ചൊല്ലില്ല. തെരുവോരത്ത് നിന്ന് ആരോടെന്നില്ലാതെ കലഹിക്കില്ല. അലഞ്ഞുതിരിഞ്ഞു നടന്ന് ഒടുവിൽ അപരിചിതന്റെ ആട്ടോയും വിളിച്ച് ബഹുദൂരം താണ്ടി പരിചിതരുടെ മുന്നിൽ ചെന്നിറങ്ങി ആട്ടോക്കൂലിയും കൊടുപ്പിച്ച് തനിക്ക് അന്നത്തെ അന്നവും കിടപ്പും തരപ്പെടുത്താൻ ഇനി ഈ കൂട്ടുകാരുടെ ശല്യക്കാരൻ ഉണ്ടാകില്ല. പത്രമാഫീസുകളിൽ അക്ഷരം കോറിയ കടലാസു തുണ്ടുമായി ചെന്ന് വില പറയാൻ ഇനി അയ്യപ്പനില്ല. വഴിനീളെ പിറുപിറുത്ത് കവിതചൊല്ലി കാഴ്ചക്കാരന് കൌതുകമായി നടന്നു നീങ്ങുന്ന അയ്യപ്പൻ ഇനി ഓർമ്മകളിൽ മാത്രം. കലാലയങ്ങളിലെ സാഹിത്യകുതുകികൾക്കിടയിൽ ചെന്ന് കൂട്ടുകൂടി കതിതചൊല്ലി പണം പിരിക്കാനും ചിലപ്പോൾ വെറും കയ്യോടെ മടങ്ങാനും ഇനി ഈ തെരുവോരകവി ഇല്ല. വീടും കുടുംബവും അനാവശ്യ വസ്തുക്കളായിക്കണ്ട്, ഇരിക്കാൻ തോന്നുന്നിടം ഇരിപ്പിടമായും, കിടക്കാൻ തോന്നുന്നിടം കിടപ്പാടമായും കണ്ട് നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത യാചകനെ പോലെ അയ്യപ്പൻ നമുക്കിടയിൽ നിർഭയനായി ജീവിച്ചു. ഒന്നും നഷ്ടപ്പെടുവാനില്ലാത്തവർക്ക് ഭയം വേണ്ടല്ലോ! ഒടുവിൽ തനിക്ക് പ്രിയപ്പെട്ട തെരുവോരത്തൊരിടത്ത്തന്നെ അദ്ദേഹം ഇനിയുണരാത്ത ഉറക്കവും ഉറങ്ങി.

അയ്യപ്പന്റെ നഷ്ടം അയ്യപ്പനു നിസാരമായിരിക്കാം. പക്ഷെ മലയള സാഹിത്യത്തിനും സാംസ്കാരിക കേരളത്തിനും അയ്യപ്പന്റെ വേർപാട് തീരാദു:ഖമാണ്. അയ്യപ്പനെ കാണുമ്പോൾ ഒഴിഞ്ഞു മാറിപോകുന്നവരും ഒളിഞ്ഞുനിന്ന് അയ്യപ്പന്റെ ചലനങ്ങളെ നോക്കിക്കാണുമായിരുന്നു. അതെ, അയ്യപ്പൻ ഒരു കവി എന്നതിലുപരി ഒരു കൌതുക മനുഷ്യനും ആയിരുന്നു. അയ്യപ്പനിലെ വിപ്ലവകാരി തന്റേതുമാത്രമായ വൈചിത്ര്യങ്ങളെ സമരായുധങ്ങളാക്കിക്കൊണ്ടാണ് വ്യവസ്ഥിതിയോടുള്ള പരിഹാസവും പ്രതിഷേധവും ചൊരിഞ്ഞത്;പൊരുതിയത്. ജീവിതവും കവിതയും അയ്യപ്പന് തന്റേതായ പോരാട്ടമായിരുന്നു. ഇവിടെ ഏക്കറുകളും ഹെക്ടറുകളും വെട്ടിപ്പിടിക്കാൻ വെമ്പുന്ന സമൂഹത്തിനു മുന്നിൽ അളന്നു തിട്ടപ്പെടുത്താനാകാത്തത്ര വിശാലമായ ഭൂമിയിൽ അയ്യപ്പൻ വിരാജിച്ചു. താൻ ചെല്ലുന്നുടമെല്ലാം തനിക്കുള്ളതായിരുന്നു അയ്യപ്പന്. താൻ കണ്ടുമുട്ടുന്നവരെല്ലാം ചിര പരിചിതരെ പോലെയായിരുന്ന അയ്യപ്പൻ ആർക്കും അന്യനായിരുന്നില്ല.

തിരുവനന്തപുരം നഗരത്തിൽ കറങ്ങി നടക്കുന്ന ഏതൊരാളും നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തുവച്ച് അയ്യപ്പനെ കണ്ടുമുട്ടുക പതിവാണ്. തിരുവനന്തപുരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കവി അയ്യപ്പൻ. എവിടെയെങ്കിലും നാലാൾ കൂടുന്നിടത്ത് പ്രത്യേകിച്ചും സാംസ്കാരിക പരിപാടികളിൽ വലിഞ്ഞുകയറിചെല്ലുവാനുള്ള തന്റെ അവകാശം അയ്യപ്പൻ അരക്കിട്ടുറപ്പിച്ചിരുന്നു. അയ്യപ്പനോടൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുവാൻ അവിടങ്ങളിലൊക്കെ പുതിയപുതിയ കൂട്ടുകാരും! ഇനി അയ്യപ്പനില്ലാത്ത അനന്തപുരിയുമായും നാം പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. നഗരത്തിൽ പലപല കാഴ്ചകളുണ്ട്. അയ്യപ്പനും ഒരു നഗരക്കാഴ്ചയായിരുന്നു. കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെയും മനസിൽ വിപ്ലവത്തിന്റെ തിരയിളകുന്നവരുടേയും നഗരക്കാഴ്ച. അങ്ങനെയുള്ളവർ എല്ലാം അയ്യപ്പന്റെ ശല്യങ്ങളെ സ്നേഹംകൊണ്ട് സഹിച്ചു. അയ്യപ്പനെ പ്രസാദിപ്പിക്കാൻ വേണ്ടതൊക്കെ കൊടുത്തു. അയ്യപ്പന് പ്രായമായി തലനരച്ചിട്ടും, തലമുറകൾ മാറിമാറി വന്നിട്ടും, ഓരോകാലത്തെയും ഇളം തലമുറയുടെ കൂട്ടുകാരനായിനടന്ന അയ്യപ്പൻ അങ്ങനെ നിത്യയൌവ്വനവുമായി കഴിഞ്ഞുകൂടി.

ഒരു സംഭവം ഇത്തരുണത്തിൽ ഈയുള്ളവനവർകൾ ഓർത്തെഴുതുന്നു. ഒരിക്കൽ ഞങ്ങൾ ഡി.സി ബുക്സിൽ നാട്ടിലെ വായനശാലയ്ക്ക് പുസ്തകമെടുക്കാൻ ചെല്ലുമ്പോൾ അയ്യപ്പൻ അവിടെ ഉണ്ടായിരുന്നു. അവിടെ അപ്പോൾ മാനേജർ ഇല്ല. സെയിത്സിനു നിൽക്കുന്ന പയ്യൻ മാരുമായി ചങ്ങാത്തം കൂടി ഒരു സ്മാളിനുള്ള കാശൊപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അയ്യപ്പൻ. ഇടയ്ക്ക് ഞങ്ങളോടും കുശലം പറയുന്നുണ്ട്. ആ രവി തന്നെ കുഴയ്ക്കുന്നതായി അയ്യപ്പൻ പരാതിപ്പെട്ടു. രവിയെന്നാൽ രവി ഡി.സി. ഞങ്ങൾ കാര്യം ചോദിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ആയിരം രൂപയൊക്കെ തനിക്കെടുത്ത് തന്നാൽ താൻ കുഴയത്തില്ലയോ എന്നാണ്. അത്രയും വലിയ തുകയൊന്നും താങ്ങാനുള്ള ശക്തി തനിക്കില്ലെന്നാണ് അയ്യപ്പൻ ഉദ്ദേശിച്ചത്. കാരണം ആയിരം രൂപയ്ക്കൊക്കെ കുടിയ്ക്കുകയെന്നുവച്ചാൽ..! കൂടെക്കൂടെ അദ്ദേഹം ആയിരം രൂപാ തന്ന് കുഴയ്ക്കുന്നുണ്ടത്രേ! എന്നിട്ട് വീണ്ടും പറയുകയാണ്; അല്ല തന്നാലെന്താ? തന്റെ കവിതയൊക്കെ പ്രസിദ്ധീകരിക്കുന്നതല്ലേ? എന്താ രവിക്കു തന്നാൽ? വീണ്ടും സെയിത്സ് ബോയികൾക്കടുത്ത് ചെന്ന് വഴക്കിടുന്നു. ഇടയ്ക്ക് ഈയുള്ളവനവർകളുടെ കൂടെ വന്ന സുഹൃത്തിന്റെ നോട്ടം കണ്ടിട്ട് താങ്കളെന്താ ഇല്ല പോലീസുകാർ നോക്കുന്നതുപോലെ നോക്കുന്നത് എന്നൊരു ചോദ്യം! കാഴ്ചയിൽ ഏതാണ്ട് പോലീസുകാരന്റെ ഗാംഭീര്യമുള്ള സുഹൃത്ത് താൻ പോലീസുതന്നെന്നും അതുകൊണ്ടാണ് പോലീസുകാരനെ പോലെ നോക്കുന്നതെന്നും വെറുതേ പറഞ്ഞു! തനിക്കതു കണ്ടപ്പോഴേ മനസിലായെന്ന് അയ്യപ്പനും!

കടയ്ക്കു പുറത്ത് റോഡിൽ യഥാർത്ഥ പോലീസുകാർ പലരും പലഭാഗത്തായി നില്പുണ്ടായിരുന്നു. കടയ്ക്കുമുന്നിൽതന്നെ റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെ ചീത്തപറഞ്ഞുകൊണ്ട് അയാൾക്കരികിലേയ്ക്ക് നീങ്ങുന്ന അയ്യപ്പനെയാണ് പിന്നെ കാണുന്നത്. ഞങ്ങൾ കരുതി പോലീസുകാരുമായി ഇപ്പോൾ പ്രശ്നമാകുമെന്ന്. പുറകെ ചെന്നു ഞങ്ങൾ നോക്കുമ്പോൾ , ഇവിടെ നിങ്ങൾ പോലീസുകാർ വന്നു നിൽക്കാൻ മാത്രം വിഷയമെന്തെന്നു മാന്യമായി ചോദിച്ചു നിൽക്കുകയാണ് അയ്യപ്പൻ. പിന്നെ പെരുമ്പാവൂർ പോകാനുള്ള ബസ്ഫെയറും അറിയണം. അത് പോലീസുകാരൻ പറഞ്ഞുകൊടുക്കാൻ ബാധ്യസ്ഥനാണത്രേ! പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളുമായാണ് അയ്യപ്പൻ പോലീസുകാരനെ സമീപിച്ചിരിക്കുന്നത്. ആളെ മനസിലാക്കിയ പോലീസുകാരൻ ഞങ്ങളെ നോക്കി കണ്ണീറുക്കിയിട്ട് അയ്യപ്പന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകുന്നുണ്ടായിരുന്നു. പിന്നെ പോലീസിനെ വിട്ട് ഞങ്ങളുടെ അരികിൽ തിരിച്ചു വന്നിട്ട് ഒരിക്കൽ പറഞ്ഞു സുഗത കുമാരിയുടെ വീട്ടിൽ പോകുന്നുവെന്ന്. ചോദിച്ചിട്ടൊന്നുമല്ല, ചുമ്മാ പറയുകയാണ്.

അല്പം കഴിഞ്ഞ് കറങ്ങി തിരിഞ്ഞ് വന്നിട്ട് പറഞ്ഞു ഹിന്ദുവിൽ (ദിനപത്രം) പോകുന്നുവെന്ന്. അവിടെ പോയാൽ പൈസ കിട്ടുമത്രേ. പിന്നെ പെരുമ്പാവൂരും പോകണം.അതിടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അവിടെ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ബുക്സ് ക്സ് സ്റ്റാളിൽ വരുന്നവരോടും പോകുന്നവരോടുമൊക്കെ പെരുമ്പാവൂരിലേയ്ക്കുള്ള ബസ്ഫെയർ തിരക്കുകയാണ് അയ്യപ്പൻ. ആരും വ്യക്തമായ ഉത്തരം നല്കുന്നില്ലെന്ന പരാതിയുമായി കുറച്ചു നേരം അവിടെ കറങ്ങിനിന്നിട്ട് പുറത്തുനിന്ന പോലീസുകാരനോട് ചെന്നു പറഞ്ഞു ഒരു ആട്ടോ വിളിച്ചു കൊടുക്കാൻ. സ്വന്തമായി വിളിച്ചു പോയാൽ മതിയെന്നായി പോലീസുകാരൻ. ഉടനെ നമ്മുടെ അടുത്ത് വന്നു പറഞ്ഞു ആ പോലീസുകാരന്റെ സർവീസ് ശരിയല്ല, റാസ്കൽ എന്ന്! പിന്നെ വീണ്ടും ചെന്ന് അതേ പോലീസുകാരനോട് സ്നേഹ സല്ലാപം നടത്തിയിട്ട് ഒരു ആട്ടോയിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്രയായി. എന്തായാലും ആ ആട്ടോയുടെ കൂലി കൊടുക്കാൻ വിധിക്കപ്പെട്ട് നഗരത്തിൽ എവിടെയോ ഇരിക്കുന്ന അയ്യപ്പന്റെ ഏതോ ഒരു സുഹൃത്തിനെക്കുറിച്ചായി പിന്നെ നമ്മുടെ പറച്ചിലും ചിരിയും. ഒരു പക്ഷെ അത് നഗരത്തിനു പുറത്തുമാകാം! പാവം സുഹൃത്ത്! എത്ര ദൂരത്തെ ആട്ടോക്കൂലി ആ ഹതഭാഗ്യൻ കൊടുക്കേണ്ടിവരുമോ എന്തോ!

അങ്ങനെ അയ്യപ്പൻ കഥകൾ പറഞ്ഞാൽ ഒരുപാടുണ്ട്. നഗരത്തിലെ പല സമ്മേളനങ്ങളിലും കയറി വേദി പിടിച്ചെടുക്കുന്ന അയ്യപ്പനെ പിടിച്ചിറക്കാൻ പെടുന്ന പാട് പലരും അനുഭവിച്ചിട്ടുണ്ട്. ചില വേദികളിൽ അയ്യപ്പനെ ക്ഷണിച്ചിരുത്തുകയും സംസാരിപ്പിക്കുകയും ചെയ്യും. പിന്നെ എത്രയൊക്കെ ശല്യമാണെങ്കിലും അയ്യപ്പനെ സ്നേഹിക്കാതിരിക്കാൻ ആർക്കുമാകില്ല. സ്നേഹത്തിന്റെ ഒരു അഭൌമസ്പർശം അയ്യപ്പനിൽ എപ്പോഴുമുണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അയ്യപ്പനാകട്ടെ ആരോടും സ്നേഹം യാചിച്ചു ചെല്ലുകയല്ല പതിവ്; ഒരു പിടി “കടുത്ത” സ്നേഹവുമായി കടന്നുചെന്ന് പിടിമുറുക്കുകയാണ് പതിവ്. ഒഴിവാക്കി വിടുന്നവരെയും ഒഴിഞ്ഞുതിരിഞ്ഞ് രക്ഷപ്പെടുന്നവരെയും തെല്ലും പരിഭവമില്ലാതെ അയ്യപ്പൻ വീണ്ടും വീണ്ടും തിരക്കി ചെല്ലുമായിരുന്നു. അല്ലെങ്കിൽതന്നെ പരിഭവിച്ച് സമയം കളയാൻ അയ്യപ്പനു സമയമെവിടെ? അവർക്ക് സമയമുള്ളപ്പോൾ അയ്യപ്പനെ കിട്ടില്ല. അയ്യപ്പനു സമയമുള്ളപ്പോൾ അവരെ ചെന്നു കാണുകയേ നിവൃത്തിയുള്ളൂ!

അയ്യപ്പൻ എന്ന വ്യക്തിയും അയ്യപ്പൻ എന്ന കവിയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നുവെന്നത് പലപ്പോഴും ഈയുള്ളനവർകളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ താളം തെറ്റി നടക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര നല്ല കവിതകൾ എഴുതാൻ കഴിയുന്നത് എന്നത് അദ്ഭുതകരം തന്നെ! കരുതലില്ലാത്ത ശരീരവും മനസുമായി നടക്കുന്ന ഈ കവി വെറും കവിയല്ല; ഒരു വിസ്മയകവിതന്നെ! അയ്യപ്പൻ എന്ന ആ ദുർബല ശരീരവും താളം തെറ്റിയ ആ അയ്യപ്പമനസിൽ നിന്ന് ഉയിരെടുത്ത കവിതകളും എക്കാലത്തും സാഹിത്യ ലോകത്ത് ചർച്ചചെയ്യപ്പെട്ട് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും!

കവി എ. അയ്യപ്പന് ആദരാഞ്ജലികൾ!

Thursday, August 12, 2010

ബ്ലോഗ്‌ മീറ്റ്‌ -2010 അവലോകനം

Align Center
എറണാകുളം ബ്ലോഗ് മീറ്റ് അവലോകനം

ദൂരെയിരുന്നു നാം കൂട്ടുകൂടി; കൂടിയിരുന്നുനാം പാട്ടുപാടി!

വിരൽത്തുമ്പുകൊണ്ട് സൌഹൃദത്തിന്റെ നിത്യവസന്തം വിരിക്കുന്ന കാണാമറയത്തെ കൂട്ടുകാർ ഒത്തുകൂടുന്നത് ആദ്യമല്ല. എന്നാൽ ഓരോ ഒത്തുചേരലുകളിലും പുതിയ കൂട്ടുകാരുടെ കൂടിവരൽ ബ്ലോഗ് മീറ്റുകളുടെ എക്കാലത്തെയും പ്രത്യേകതയായിരിരിക്കും. അകലങ്ങളിലിരുന്ന് സല്ലപിച്ചും, സംവദിച്ചും, കലഹിച്ചും ഇഴയടുപ്പങ്ങളുണ്ടാക്കുന്ന അക്ഷരസ്നേഹികൾ പരസ്പരം നേരിൽ കാണുമ്പോൾ ദൃഢപ്പെടുന്നത് വിവരസാങ്കേതികവിപ്ലവകാലത്തെ നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത സൌഹൃദാനുഭവങ്ങൾ! ബൂലോകത്തിനു പുറത്ത് നിൽക്കുന്നവർക്ക് എളുപ്പം മനസിലാകാത്തതാണ് സ്നേഹാനുഭവങ്ങൾ. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും സഹിഷ്ണുതയിലും പരസ്പര ബഹുമാനത്തിലും അടിയുറച്ചതുമായ വൈവിധ്യമാർന്ന പുത്തൻ ജീവിതാനുഭവമാണ്. ഒരു പക്ഷെ നാളെ എല്ലാവരുടേതുമാകാൻ പോകുന്ന അഥവാ ആയിത്തീരേണ്ട സ്നേഹാധിപത്യത്തിന്റെയും വിശ്വമാനവികതയുടെയും നല്ലനാളുകളിലേയ്ക്കുള്ള മുന്നൊരുക്കങ്ങൾ.

അതിരുകളില്ലാത്ത ഭൂമിക ഇനിയും ഒരു വിദൂര സ്വപ്നമല്ല, അതിവേഗം പുരോഗമിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. രാജ്യാതിർത്തിൽകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾപോലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നതിൽ ഇന്റെർനെറ്റിന്റെ പങ്ക് വളരെ വലുതാണെന്ന് ഇന്ന് പ്രത്യേകം എടുത്തു പറയാതെ തന്നെ എല്ലാവർക്കും അറിയാം. ചോദിക്കേണ്ടപ്പോൾ ഇന്നലെ വരെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേൽ വിലാസം മാത്രം ചോദിച്ചിരുന്നിടത്ത് പിന്നെ ലാൻഡ്ഫോൺ നമ്പരും അതും കഴിഞ്ഞ് മൊബൈൽ ഫോൺ നമ്പരും ചോദിച്ചു തുടങ്ങി. പിന്നെപിന്നെ ഇ-മെയിലും കൂടി ചോദിക്കുന്ന നിലയെത്തി. ഇപ്പോൾ ഓരോരുത്തരുടെയും ബ്ലോഗും, വെബ്സൈറ്റും കൂടി ചോദിക്കുന്ന നിലയിലേയ്ക്ക് ഇപ്പോൾ കാര്യങ്ങൾ പുരോഗമിച്ചിരിക്കുന്നു. ഇന്റെർനെറ്റ് ഉപയോഗത്തിൽ ഏറെ പ്രചാരമുള്ള ഒരു വിഭാഗമാണ് ബ്ലോഗുകൾ
ഈ ഒരു നേരറിവിന്റെ നിറവിൽനിന്നു വേണം നാം ബ്ലോഗ് മീറ്റിനെ വിലയിരുത്തേണ്ടത്.

നമ്മൾ നേരിട്ട് കാണാതെ പലവിധത്തിൽ വായിച്ചും, കേട്ടും ചിത്രങ്ങളിൽ കണ്ടൂം മറ്റും അറിയുന്ന വ്യക്തികളെ നേരിട്ട് കാണുവാനുള്ള ഒരു കൌതുകം സ്വതവേ എല്ലാവർക്കുമുണ്ടാകും. അത് രാഷ്ട്രീയനേതാക്കളാകട്ടെ, ശാസ്ത്രഞ്ജരാകട്ടെ, സാഹിത്യകാരകട്ടെ, കലാകാരന്മരകട്ടെ, സിനിമാതാരങ്ങളാകട്ടെ ആരുമാകട്ടെ . അതിൽ ഒരു സസ്പെൻസ് ഉണ്ട്. സിനിമാതാരങ്ങളെ കാണാൻ സാധാരണ ജനങ്ങളിൽ കുറച്ച് കൂടുതൽ തല്പര്യം ഉണ്ടാകും. നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഫീൽഡുകളിൽ നിൽക്കുന്നവരെ കാണാനായിരിക്കും അവരവർക്ക് കൂടുതൽ താല്പര്യം. ഓരോരുത്തരുടെയും പ്രശസ്തിയുടെ വലിപ്പം അനുസരിച്ചിരിക്കും അവരെ കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കാണാനുള്ള ജിജ്ഞാസയുടെ അളവും. ഇതുപോലെ ബ്ലോഗിംഗിന്റെ മേഖലയിൽ വിരാജിക്കുന്നവർക്കും കാണാമറയത്തിരിക്കുന്ന ഇതര ബ്ലോഗ്ഗർമാരെ നേരിട്ട് കാണാനുള്ള താല്പര്യം ഉണ്ടാകും. പുതിയ ബ്ലോഗ്ഗർമാർക്ക് പ്രത്യേകിച്ചും. പഴയബ്ലോഗ്ഗർമാർക്കും കാണും പുതിയ പുതിയ ബ്ലോഗ്ഗർ മാരെ കാണാനുള്ള ഒരു ജിജ്ഞാസ. ബ്ലോഗെഴുത്തുകൾ വായിച്ചും കമന്റുകൾ ഇട്ടും ചാറ്റിംഗിലൂടെയും ഫോണിലൂടെയും ഒക്കെ പുരോഗമിക്കുന്ന സൌഹൃദം നേരിൽ കാണുമ്പോൾ കൂടുതൽ ദൃഢപ്പെടുകയും ചെയ്യുന്നു. നേരിട്ട് കണ്ടറിയാനുള്ള ഈ ഒരു കൌതുകത്തിന്റെ സാക്ഷാൽക്കാരം കൂടിയാണ് ഇടയ്ക്കിടെ സംഘടിപ്പിക്കുന്ന ബ്ലോഗ്മീറ്റുകൾ!

ഇത്തവണ ബ്ലോഗ്മീറ്റ് നടന്നത് എറണാകുളത്താണ്. ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന മീറ്റിൽ അൻപതില്പരം ബ്ലോഗർമാർ പങ്കെടുത്തു. തോടുപുഴയിൽ വച്ച് മീറ്റ് നടത്താൻ ആദ്യം തീരുമാനിച്ച് മുന്നൊരുക്കങ്ങൾ നടത്തിയതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസ്തുത മീറ്റ് അവിടെ വച്ച് നടത്തുന്നത് ഒഴിവാക്കാൻ പോലീസ് അധികൃതർ ആവശ്യപ്പെട്ടതിനാൽ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. പെട്ടെന്നുള്ള ഈ സ്ഥലമാറ്റം മീറ്റിന്റെ നടത്തിപ്പിനെയും പങ്കാളിത്തത്തെയും ബാധിച്ചുവെങ്കിലും മീറ്റ് ഗംഭീരമായി തന്നെ നടന്നു. മറ്റ് സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടത്തുന്നതും ബ്ലോഗ് മീറ്റും തമ്മിൽ വ്യത്യാസമുണ്ട്. ബ്ലോഗ് മീറ്റ് അധികം ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒത്തു ചേരലാണ്.

ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടതോ ആർക്കെങ്കിലും എന്തെങ്കിലും സ്ഥാനമാനങ്ങളോ ഉള്ള ഒരു സംഘടിതപ്രസ്ഥാനം നിലവിൽ ബ്ലോഗർമാർക്കില്ല. അതുകൊണ്ട് ബ്ലോഗർമാർക്കിടയിൽ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും തുല്യരാണ്. ഇതാണ് ബ്ലോഗ് മീറ്റികളെ ഏറെ സവിശേഷമാക്കി തീർക്കുന്നത്. എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനോ മുൻ കാല പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനു വേണ്ടിയോ അല്ല ബ്ലോഗ് മീറ്റുകൾ സംഘടിപ്പിക്കുന്നത്. ഇത് ഇന്റെർനെറ്റിന്റെ വിസ്മയലോകത്തെ അവനവൻ പ്രസാധനം അഥവാ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ എഴുതുകയും വരയ്ക്കുകയും പറയുകയും പാടുകയും വീഡിയോ ചിത്രീകരണങ്ങൾ നടത്തുകയും മറ്റും ചെയ്യുന്നവരുടെ സൌഹൃദസംഗമമാണ്. മലയാളത്തിൽ ബൂലോകം എന്ന് അറിയപ്പെടുന്ന ഈ സമാന്തര സാഹിത്യ മേഖല അതിവേഗം വളർന്ന് വ്യാപിക്കുകയും മലയാള ഭാഷയെയും സംസ്കാരത്തെയും ഗണ്യമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയുമാണ്. . തളരുന്നുവെന്ന് നാം വിലപിക്കുന്ന നമ്മുടെ മലയാള ഭാഷയിലേയ്ക്ക് ബ്ലോഗുകൾ പ്രത്യാശയുടെ നറുമലരുകൾ വാരി വിതറുകയാണ്.

എറണാകുളം ബ്ലോഗ് മീറ്റ് നടന്നത് 2010 ആഗസ്റ്റ് മാസം എട്ടാം തീയതി ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിലണ്. രാവിലെ പതിനൊന്നു മണിയോടെ ബ്ലോഗ്സംഗമം ആരംഭിച്ചു. ഈ അടുത്ത ദിവസം മരണപ്പെട്ട കവയിത്രി രമ്യാ ആന്റണിയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മീറ്റംഗങ്ങൾ ഏതാനും നിമിഷങ്ങൾ എഴുന്നേറ്റ് നിന്ന് മൌനം ആചരിച്ചു. അതിനുശേഷമാണ് മറ്റ് പരിപാടികൾ നടന്നത്.
ആദ്യം തന്നെ ബ്ലോഗർമാർ ഓരൊരുത്തരായി സ്വയം പരിചയപ്പെടുത്തി. ബ്ലോഗിന്റെ പേരും ബ്ലോഗിലെ പേരും (ബ്ലോഗ്ഗർ നാമം അഥവാ ബ്ലോഗിൽ പലരും സ്വീകരിക്കുന്ന തൂലികാ നാമം) യഥാർത്ഥ പേരുമൊക്കെയായി ചിലർ അവരുടെ മൾട്ടിപ്പിൾ പേർസണാലിറ്റികൾ വെളിപ്പെടുത്തുമ്പോൾ പലപ്പോഴും സദസിൽ ചിരിയും ആശ്ചര്യവും പടർന്നു. ചിലരാകട്ടെ തങ്ങളുടെ യഥർത്ഥ പേരും വിവരങ്ങളും ഒളിച്ചു വച്ചപ്പോൾ ചിലർ തങ്ങളുടെ ചില ബ്ലോഗിന്റെ പേരുകളും ബ്ലോഗ്ഗർ നാമങ്ങളുമാണ് മറച്ചു വച്ചത്. എങ്കിലും മിക്കവരും പരസ്പരം തിരിച്ചറിഞ്ഞു. ആദ്യമായി മീറ്റിനെത്തിയവരിൽ പോലും പലർക്കും പരിചയപ്പെടും മുൻപു തന്നെ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞു. നേരിട്ടുള്ള സംഗമം ആദ്യമെങ്കിലും മീറ്റിനു പുറപ്പെടുന്ന സമയം വരെയും ബ്ലോഗിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയും മറ്റും ബന്ധം പുലർത്തിയിരുന്നവരായിരുന്നു മിക്കവരും. അതുകൊണ്ട്തന്നെ പരിചയപ്പെടുത്തൽ പലരെ സംബന്ധിച്ചും ഔപചാരികതയ്ക്കു വേണ്ടി മാത്രമായിരുന്നു.

കവി മുരുകൻ കാട്ടാക്കട മീറ്റിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു.ആദ്യവസാനം സംഗമത്തിലുണ്ടായിരുന്ന അദ്ദേഹം പാട്ടും കവിതകളും കൊണ്ട് സംഗമത്തിനു മേമ്പൊടിയേകി. ബ്ലോഗ്ഗർമാർ അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും ഇടയ്ക്കിടെ ഏറ്റുപാടിയത് അക്ഷരാർത്ഥത്തിൽ സംഗമത്തെ സംഗീതമയമാക്കി. ഒരു രാഷ്ട്രീയ നേതാവിന്റെ വേഷഭൂഷാ‍ദികളോടേ പാവപ്പെട്ടവൻ എന്ന പേരിൽ ബൂലോകത്ത് സുപരിചിതനായ സുസുമുഖനായ ചെറുപ്പകാരൻ മീറ്റിന്റെ കാര്യസ്ഥസ്ഥാനം ഏറ്റെടുത്ത് എല്ലാറ്റിനും നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം ബ്ലോഗർമാരും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. അതിനുശേഷമാണ് മീറ്റ് സമാപിച്ചത്. കുട്ടി ബ്ലോഗർമർ മുതൽ മക്കളും ചെറുമക്കളും ആയവർവരെയുള്ള വിവിധതലമുറകളെ പ്രതിനിധീകരിക്കുന്നവർ മീറ്റിൽ ഉണ്ടായിരുന്നു. മുൻ മീറ്റുകളിൽ പങ്കെടുത്തിട്ടുള്ളവരൊക്കെ പരസ്പരം ചിരപരിചിതരെപോലെയും ആത്മ മിത്രങ്ങളെ പോലെയും പെരുമാറുന്നത് പുതുമുഖ ബ്ലോഗ്ഗർമാർക്ക് കൌതുകമായിരുന്നു.

പലരും തലേദിവസമേ എറണാകുളത്ത് വന്ന് തമ്പടിച്ച് സൌഹൃദം പുതുക്കുകയായിരുന്നു. ബ്ലോഗുകളിലൂടെ പരസ്പരം സല്ലപിച്ചവരും സംവദിച്ചവരും കലഹിച്ചവരും എല്ലാം ഒരുമിച്ചു കണ്ടപ്പോൾ പരസ്പരം ആലിംഗനബദ്ധരായി. ആശയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും സ്നേഹബന്ധങ്ങളും രണ്ടാണെന്ന് തെളിയിക്കുന്ന സ്നേഹപ്രകടനങ്ങളാണ് ബ്ലോഗർമാർ നേരിട്ട് കാണുമ്പോഴും പ്രകടമാകുന്നത്. ആത്യന്തികമായ മനുഷ്യ സ്നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവും ജനാധിപത്യത്തിന്റെ അനിവര്യതകളാണ്. അവയാണ് ബ്ലോഗർമാരെ പരസ്പരം അടുത്തു നിർത്തുന്ന പ്രധാന ഘടകങ്ങൾ. ഒരേ കാറിൽ സൌഹൃദ സംഭാഷണങ്ങളും തമാശകളുമായി ചാനൽ ചർച്ചകൾക്ക് സ്റ്റുഡിയോയിൽ വന്ന് പരസ്പരം അഭിപ്രായസംഘട്ടനങ്ങളിലേർപ്പെട്ടിട്ട് വീണ്ടും തോളിൽ കൈയ്യിട്ട് മടങ്ങിപ്പോകുന്ന രാഷ്ട്രീയ നേതാക്കളെ പോലെ ബ്ലോഗിൽ മേഞ്ഞു നടന്ന് കടിപിടി കൂടിയിട്ട് സ്വകാ‍ര്യമായ ചാറ്റുകളിലും ഫോൺ സംഭാഷണങ്ങളിലും നേരിൽ കാണുമ്പോഴും ഉറ്റ സൌഹൃദത്തോടെ കഴിയുന്ന ബ്ലോഗർമാർ ശരിയായ ജനാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. പല ബ്ലോഗ്ഗർമാരും പുതിയ പോസ്റ്റെഴുതി പബ്ലിഷ് ചെയ്യുന്നതിനു മുൻപ് അത് ആശയപരമായി അവരുടെ എതിരാളികളായ ബ്ലോഗർമാക്ക് അയച്ചു കൊടുക്കുന്ന പതിവുണ്ട്. അത് മുന്നേ വായിച്ച് നല്ല കമന്റുകൾ എഴുതി പോസ്റ്റും കമന്റുകളും കൊഴുപ്പിക്കുകയാണ് ലക്ഷ്യം. തികച്ചും ജനാധിപത്യപരമായ സംവാദങ്ങൾ ബ്ലോഗുകളിൽ കാണാൻ കഴിയും. ഇത് ബ്ലോഗുകൾക്ക് ആധുനിക ജനാധിപത്യ സമൂഹത്തിലുള്ള പ്രസക്തി വർദ്ധിപ്പിക്കുന്നു.

ഈയുള്ളവൻ മീറ്റിനെത്തുമെന്ന് ഉറപ്പുണ്ടായിരുന്നതല്ല. പിതാശ്രീ സുഖമില്ലാതിരിക്കുന്നതിനാൽ ദൂരെ യാത്രകൾ ഒഴിവാക്കി വരികയാണ്. എന്നിട്ടും മീറ്റിന്റെ തലയ്ക്കുംതലേദിവസം വാപ്പയെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ച് വലിയ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ വച്ച് അപ്പൂട്ടൻസ് എന്ന ബ്ലോഗ്ഗർ ബ്ലോഗ് മീറ്റിനു എത്തുമോ എന്നു ചോദിച്ചപ്പോഴും ഞാൻ ഉറപ്പൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ പിറ്റേന്ന് ആഗസ്റ്റ് 7-ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് ഞാൻ മീറ്റിനായി ഇറങ്ങിപുറപ്പെടുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോൾ ദുബായിൽ നിന്നും ലീവിൽ വന്നിട്ടുള്ള എന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഷിനോയ് കാർകൊണ്ട് നിർത്തി. എന്റെ നില്പു കണ്ടപ്പോഴേ വടക്കോട്ടൊരു യാത്രയ്ക്കാണെന്നു വടശേരിക്കരയ്ക്ക് പോകാൻ വന്ന അവൻ മനസിലാക്കി കൊട്ടാരക്കരവരെ ഷിനോയിയുടെ ചുവന്ന “എന്തെരാ പോലത്തെ“ കാറിലും ( സോറി, കാറിന്റെ ഇനം ചോദിക്കാൻ മറന്നതാണ്) കെ.എസ്.ആർ.റ്റി.സി ബസിൽ ( സോറി, ബസിന്റെയും ഷിനോയിയുടെ കാറിന്റെയും നമ്പർ നോക്കാൻ പറ്റിയില്ല) കോട്ടയത്തേക്കും. കോട്ടയത്ത് നിന്ന് വീണ്ടും കെ.എസ്.ആർ.റ്റി സി ബസിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക്ക് അക്ഷമയോടെ അതിജീവിച്ച് എറണാകുളത്തേയ്ക്ക്. ഉറക്കം കാരണം ബസ്റ്റാൻഡിലെത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ബ്ലോഗ് മീറ്റിനു തിരിച്ചതും വണ്ടിയിൽ കയറിയതും ഒക്കെ ഓർമ്മ വന്നത്. പിന്നെ ബസ്റ്റാൻഡിനടുത്ത് ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് അതിനെതിരെയുള്ള ഒരു ലോഡ്ജിൽതന്നെ അതീവ രഹസ്യമായി മുറിയെടുത്ത് ഒരു താമസം അങ്ങു വച്ചുകൊടുക്കാമെന്നു കരുതി.

ബ്ലോഗ്ദേവതയുടെ ഭാഗ്യംകോണ്ട് റൂം ഒരുവിധം വൃത്തിയൊക്കെയുണ്ട്. പക്ഷെ എന്റെ അടുത്ത മുറികളിലൊന്നും എന്നെപോലെ കുറ്റീംതട്ടി വന്നവരാരുമില്ല. ഒരു നിഗൂഢനിശബ്ദത. എനിക്കും അതുതന്നെ ആവശ്യം. ശുദ്ധമായ ഏകാന്തത. റൂം തുറക്കുമ്പോൾ കൊതുകുജികൾ ഉണ്ടാകരുതേ എന്നാണ് മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ഇന്റെർനെറ്റ് ദേവന്മാരെ വിളിച്ചപേക്ഷിച്ചത്. വ ട്രാഫിക്ക് പോലീസുകാരെങ്ങാനുമാണെങ്കിൽ കൊതുകിനെ അടിക്കാൻ പ്രത്യേകിച്ച് നിപുണത വേണ്ട. സംഘടിത ആക്രമണമൊന്നുമല്ലെങ്കിൽ ഫാനിട്ട് നേരിടാമെന്നധൈര്യം കൈവിട്ടില്ല. അവറ്റകൾ കടിച്ചാലും മൂളാതിരുന്നാൽ മതിയായിരുന്നു. കൊതുകുസംഗീതം ആസ്വദിക്കാനുള്ള മൂടിലുമല്ല. ഭാഗ്യത്തിനു വലിയ കൊതുകുശല്യമില്ല. പ്രതീക്ഷിച്ചതിനേക്കാൾ ഒരുവിധം വൃത്തിയൊക്കെയുണ്ട് മുറിയ്ക്ക്. ഇതറിഞ്ഞെങ്കിൽ രണ്ടു ദിവസം മുൻപേ വന്നു കിടക്കാമായിരുന്നു. പക്ഷെ ഡ്രസ്സ് മാറുന്നതിനു മുൻപ് പൊതുവേ എന്നിലെ സംശയാലു ഉണർന്നു പ്രവർത്തിച്ചു. മുറിയിലും പിന്നെ ബാത്ത് റൂമിലുമുള്ള ചുവരിലും മച്ചിലുമെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി. ഇനി വല്ല രഹസ്യ ക്യാമറയും ഒളിപ്പിച്ചു വച്ചിരുന്നാലോ? മീറ്റൊക്കെ കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോൾ ഏതെങ്കിലും സിനിമാനടികളുടെ തല എന്റെ ഉടലിലൊട്ടിച്ച ചലച്ചിത്രമായി മൊബൈൽ ഫോണുകളിലൂടെ പ്രചരിക്കുകയായിരിക്കും! ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവൻമാർക്ക് അങ്ങനെയൊന്നുമില്ല. അവന്മാർ ആ‍ണിന്റെ തല പെണ്ണിന്റെ ഉടലിലും ആണിന്റെ ഉടൽ പെണ്ണിന്റെ തലയിലുമൊക്കെ തിരിച്ചും മറിച്ചും ആരോപിക്കും. പെണ്ണുപോലും കെട്ടാതെ ഇത്രനാളും കാത്തു സൂക്ഷിച്ച ചാരിത്ര്യം ഒരു ലോഡ്ജ് മുറിയിലെ സൂക്ഷ്മതക്കുറവുകൊണ്ട് നഷ്ടപ്പെടുത്താനുള്ളതല്ല. സൂക്ഷ്മപരിശോധനയിൽ കുഴപ്പമൊന്നും കാണാഞ്ഞ് ഡ്രസ്സ് ഒന്നു മാറി. എറണാകുളംവരെ വന്നിട്ട് രാത്രിയിൽ ഇവിടുത്തെ ശുദ്ധവായു അല്പം ശേഖരിച്ചു കൊണ്ടു പോയില്ലെങ്കിൽ അതൊരു നഷ്ടമല്ലേ എന്നു കരുതിയാണ് മുറിയിലെ ജനൽ പാളി ഒന്നു തുറന്നത്. അപ്പോഴാണറിയുന്നത് ഈ ടൂറിസ്റ്റ് ഹോം നഗരത്തിന്റെ ഒരു മുഖം മൂടിമാത്രമാണെന്നും പുറകിൽ ഗുജറാത്തിലെ ഗിർവനമാണെന്നും! ഇവിടെ സിംഹങ്ങൾ മാത്രമല്ല, ശസ്ത്രജ്ഞാനം കൊണ്ടും യുക്തിവാദമമന്ത്രങ്ങൾ കൊണ്ടും നാടുകടത്തിയ യക്ഷികളും ഭൂത പ്രേത പിശാചുക്കളും ഓടിരക്ഷപ്പെട്ട് വന്ന് ഓളിപ്പോരു നടത്തുന്ന ഭീകരതാഴ്വരയാണിതെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിക്കപ്പുറത്തുള്ള യുക്തിബോധമൊന്നും ആവശ്യമായി വന്നില്ല. പണ്ടേ ശാസ്ത്രം പ്രചരിപ്പിച്ചും യുക്തിവാദാനന്ദസ്വാമികളായ ഇടമറുക്, ഏ.ടി. കോവൂർ, ബി. പ്രേമാനന്ദ് തുടങ്ങിയ ദുർമന്ത്രവാദികളുടെ ചിത്രങ്ങൾ കാണിച്ചും അവരുടെ ദുർമന്ത്രങ്ങൾ ചൊല്ലിയും ഇതുങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുള്ളതാണ് ഇവനോട് പ്രതികാരം തീർക്കാൻ പറ്റിയ സമയം ഇതുതന്നെയെന്നുകരുതി ഈ ഹിംസ്രജന്തുക്കളൊക്കെക്കൂടി ജനൽ വഴി ചാടിക്കയറിവന്നാൽ മുരുകൻ കാട്ടാകട പാടിയതുപോലെ പിഞ്ചുമടിക്കുത്തൻപതുപേർചേർന്നുഴുതുമറിക്കും കാഴ്ചകളായിരിക്കും പിന്നെ ഇവിടെ സംഭവിക്കുക. നാളെ സുപ്രഭാതത്തിൽ ലോഡ്ജുമുറിയിൽ, മരണശേഷം ദാനം കൊടുക്കാമെന്ന് കരുതിയ കണ്ണുകൾ പോലും ചൂഴ്ന്നെടുക്കപ്പെട്ട് പിച്ചിച്ചീന്തപ്പെട്ട ഒരു ഡെഡ് ബോഡിയായിരിക്കും കാണപ്പെടുക ! ഒരു പുരുഷൻ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വിചിത്രവർത്തമാനങ്ങളുമായിട്ടായിരിക്കും നാളെ ചാനലുകലും പത്രങ്ങലുമൊക്കെ തൃശൂർപൂരം കൊണ്ടാടുന്നത്! യക്ഷി-ഭൂത-പ്രേത പിശാചുക്കൾ സർവ്വ തെളിവുകളും നശിപ്പിച്ചുമിരിക്കും. . അഥവാതെളിവുകൾ കിട്ടിയാൽ തന്നെ ഇവറ്റകൾക്കെതിരെ കേസെടുക്കാൻ ഇന്ത്യം പീനൽ കോഡിൽ വ്യവസ്ഥകളുമില്ല. പച്ചവെള്ളം കൊടുത്താൽ ചവച്ചുകുടിക്കുന്ന പാവം ബ്ലോഗ്ഗർമാരെ ചുറ്റിപ്പറ്റിയായിരീക്കും പിന്നെ ചിലപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുകാരണം എല്ലാ ആടു-പുലി ബ്ലോഗുകളും ഒരു സുപ്രഭാതത്തിൽ ഡിലീറ്റ് ആയെന്നും വരാം. എന്തിനാ റിസ്കെടുക്കുന്നേ. ജനലങ്ങടച്ച് ഞാൻ ഇവിടെ വന്നിട്ടേയില്ലെന്ന മട്ടിൽ കയറി കണ്ണുമടച്ച് കിടന്നു. ഞാനെന്റെ കണ്ണടച്ചാൽ പിന്നെ എന്നെ ഒരു ഹിംസ്രജന്തുക്കൾക്കും കണ്ടെത്താനാകില്ല. അങ്ങനെ നന്നായി ഉറങ്ങി.

രാവിലെ ലോഡ്ജ് മുറിയിൽ നിന്നും കുളിയും തേവാരവു കഴിഞ്ഞ് പ്രഭാതഭക്ഷണവും കഴിച്ച ശേഷം മീറ്റിനായി ഇറങ്ങി. ഇടപ്പള്ളിവരെ പോകാൻ എത്രരൂപയാകുമെന്ന് ഒരു ആട്ടോപൌരനോട് ചോദിച്ചപ്പോൾ തൊണ്ണൂറു രൂപയത്രേ. എന്റെ പട്ടി കയറും ആട്ടോയിൽ. അവിടെനിന്ന് തിരിച്ച് വീട്ടിലെത്താൻ ഒറ്റവണ്ടിക്ക് തൊണ്ണൂറു രൂപയാകില്ല! അപ്പോഴാണ് അതിയാന്റെ ഒരു തൊണ്ണൂറ് രൂഫാ! സത്യത്തിൽ ബസ്റ്റാൻഡും ഇടപ്പള്ളിയും തമ്മിലുള്ള അന്തരം മനസിലാക്കാനാണ് ചാർജ് ചോദിച്ചത്. പിന്നെ കെ.എസ്.ആർ. റ്റിസിയുടെ മഹത്വങ്ങൾ മനസാ വാഴ്ത്തി ഇടപ്പള്ളിവഴി പോകുന്ന ഒരു ബസിൽ കയറി. ഇടപ്പള്ളിയിൽ ഏതു സ്റ്റോപ്പെന്നു ചോദിച്ചപ്പോൾ അതൊന്നും എനിക്കറിയില്ലെന്നും എവിടെയെങ്കിലും ചവിട്ടിത്തള്ളാനും പറഞ്ഞു. തിരുവന്തപുരം ചുവയുള്ള സംഭാഷണത്തിൽ ആകൃഷ്ടനായതുകൊണ്ടാകാം കണ്ടക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് തക്കതായ സ്റ്റോപ്പിൽ ഇറക്കിത്തന്നു. ഒപ്പം ഇറങ്ങിവന്ന് എന്നെ ഹൈവേഗാർഡനിൽ കൊണ്ടുചെന്നാക്കാൻ തന്റെ ഔദ്യോകിക കൃത്യനിർവ്വഹണം തടസമാകുന്നതിന്റെ വിഷമം കണ്ടക്ടറുടെ മുഖത്ത് കണ്ടു. (ബാർ ഹോട്ടലാണെന്നറിഞ്ഞിട്ടാണോ ആവോ).

ഇറങ്ങിയ സ്റ്റോപ്പിൽ നിന്നും ഒരു ചുമട്ടു തൊഴിലാളിപൌരനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ശിരസാവഹിച്ച് ഒരു ഓട്ടോ വിളിച്ച് മീറ്റിടത്തേയ്ക്ക് പോകുകയും ചെയ്തു. ഹോട്ടൽ ഹൈവേ ഗാർഡനിൽ എത്തിയപ്പോൾ തന്റെ ഹോട്ടൽമുതലാളിക്ക് ഒരു ഇരയെ കൂടി കിട്ടിയെന്ന മട്ടിൽ സല്യൂട്ടടിച്ച സെക്യൂരിറ്റിക്കാരനെ ബ്ലോഗ് മീറ്റ് നടക്കുന്ന ഭാഗം ചോദിച്ച് നിരാശനാക്കിക്കൊണ്ട് ഞാനും ഹാളിലെത്തി. സെക്യൂരിറ്റിക്കാരൻ ആദ്യം കരുതിയിട്ടുണ്ടാകുക ഞാൻ വെള്ളമടിക്കാനോ ഹോട്ടലിൽ താമസിക്കാനോ ചെന്നതെന്നാ‍യിരിക്കും.

ഹാളിലെത്തുമ്പോൾ അവിടെ ഊശാൻ താടി വച്ചൊരു ബുദ്ധിജീവി മേശയുമിട്ട് ഭിക്ഷയ്ക്കിരിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് ഭിക്ഷക്കരനല്ല ഒരു പിടിച്ചു പറിക്കാരനാണെന്ന് ശരിക്കും മനസ്സിലാക്കിയത്. പണത്തേക്കാൾ വലുത് ജീവനായതിനാൽ മുന്നൂറു രൂപാ വാരിയെറിഞ്ഞുകൊണ്ട് മീറ്റിൽ ലയിച്ചു. മീറ്റിന്റെ സംഘാടകരിൽ ഒരാളായ യൂസഫ് എന്ന ബ്ലോഗ്പരാക്രമിയായിരുന്നു ആയിരുന്നു ആ പിടിച്ചുപറിക്കാരൻ. രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ചില ബ്ലോഗർമാർ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു തുടങ്ങി. ഷെരീഫ് കൊട്ടാരക്കരയെ പരിചയപ്പെട്ടുകൊണ്ടിരിക്കേ തന്നെ കാഴ്ചയിലും പെരുമാറ്റത്തിലും തെളിമയുള്ള ഒരു ചെറുപ്പക്കാരൻ വന്ന് നമ്മുടെ മാഷ് അല്ലേ എന്ന് ചോദിച്ചുകൊണ്ട് താനാണ് കൂതറ ഹാഷിം എന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു. കാരണം ഒരു കൂതറയ്ക്കുണ്ടാകേണ്ട മിനിമം യോഗ്യതകൾ പോലും നേരിട്ട് കാണുമ്പോൾ ആ ചെറുപ്പക്കാരനിൽ ലവലേശം ദർശിക്കുവാനായില്ല. വാക്കിലോ പെരുമാറ്റത്തിലോ ഒന്നും ഒരു കൂതറത്തരവും വെളിവാക്കപ്പെട്ടില്ല. ബ്ലോഗിൽ കൂതറ നേരിൽ കാതരൻ!

പിന്നെ ഞാൻ ചെന്ന് ബൂലോകരുടെ ആരാധനാമൂർത്തിയും ബൂലോകത്തിന്റെ സ്വന്തം കാർട്ടൂണിസ്റ്റും കേരള ഹാഹഹ, ഊണേശ്വരം തുടങ്ങിയ ബ്ലോഗുകളുടെ അധിപനുമായ സജ്ജീവേട്ടനെ പരിചയപ്പെട്ടു. ഞാൻ ബ്ലോഗിൽ വരുന്ന കാലം തൊട്ടേ എന്നെങ്കിലും ഒരിക്കൽ കാണാനും പരിചയപ്പെടാനും അദ്ദേഹത്തെക്കൊണ്ട് എന്റെയും ഒരു കാരിക്കേച്ചർ വരപ്പിക്കാനും ആഗ്രഹിച്ചതാണ്. മുൻപൊരു ബ്ലോഗ് മീറ്റിൽ വച്ച് ഏതോ എഫ്.എം റേഡിയോയിൽ ബ്ലോഗിനെക്കുറിച്ച് സജ്ജീവേട്ടൻ സംസാരിക്കുന്ന വീഡിയോ ചിത്രം കണ്ട അന്നു മുതൽ നേരിൽ കാണാൻ ആഗ്രഹിച്ചതാണ്. അത് സാധിച്ചു എന്നു മത്രമല്ല എന്റെ കരിക്കേച്ചറും വരച്ചു. മീറ്റ് കഴിഞ്ഞ് സജ്ജീവേട്ടൻ ഞാൻ തബാറക്ക് റഹ്മാൻ, വ്നോദ് തിരുവനന്തപുരം, ജുനൈദ് തിരുവല്ല എന്നീ മൂന്നു പേർക്ക് ബസ്റ്റാ‍ൻഡ്-റെയിൽ വേ സ്റ്റേഷൻ പരിസരം വരെ ലിഫ്റ്റും തന്നു. ആരെയെങ്കിലുമൊക്കെ കയറ്റിയില്ലെങ്കിൽ തടിപരമായ കാരണങ്ങളാൽ തന്റെ കാറ് വശത്തേക്ക് ചരിഞ്ഞുപോകാനും ഇടയുണ്ട്. കഴിഞ്ഞ ബ്ലോഗ് മീറ്റിൽ തനിക്ക് ഇരിക്കാനിട്ട കസേരകൾ എല്ലാം മണലിൽ പൂഴ്ന്നും കാലൊടിഞ്ഞും അകാല ചരമഗതി പ്രാപിച്ചെന്നു പറഞ്ഞത് അന്ന് വിശ്വസിച്ചില്ല. നേരിൽ കണ്ടപ്പോൾ അതൊന്നും അതിശയോക്തികളായിരുന്നില്ലെന്നും പച്ചയായ യാഥാർത്ഥ്യങ്ങളായിരുന്നെന്നും മനസിലായി. കാറിൽ വച്ച് പലതും പറഞ്ഞ കൂട്ടത്തിൽ മുരുകൻ കാട്ടാക്കട കാസറ്റ് കവിത ഇതൊക്കെ ചർച്ചാ വിഷയമായി. കാസ്റ്റ് കവിതൾ വിമർശിക്കപ്പെടുന്നെങ്കിലും കവിതയെ ജനകീയമാക്കുന്നതിൽ കാസറ്റ് കവിതകൾക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ പറഞ്ഞത് സജീവേട്ടനും അംഗീകരിച്ചു.

ബ്ലോഗ് വിദ്യാർത്ഥികളുടെ സർവ്വകലാശാലകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇൻഫ്യൂഷൻ തുടങ്ങിയ ബ്ലോഗുകൾ. ഇതിൽ ഇന്ദ്രധനുസ്സ് എന്ന ബ്ലോഗിന്റെ “വൈസ് ചാൻസലറും “ ഉടമയും പ്രൊഫസ്സറും എല്ലാമായ ഷാജി മുള്ളൂക്കാരൻ നേരത്തെതന്നെ എത്തിയിരുന്നു. ഹാളിനു മുന്നിൽ ഒരു വശത്ത് മേശയിട്ട് ലാപ്ടോപ്പും ആ‍ം ക്യാമറയും മറ്റ് സങ്കേതങ്ങളുമായി മീറ്റ് ലൈവായി ബൂലോകരെ കാണിയ്ക്കാനുള്ള തിരക്കിലായിരുന്നു. കമ്പ്യൂട്ടറിന്റെ അളവറ്റ സാങ്കേതികഞ്ജാനങ്ങളുമായി നമുക്കെല്ലാം അപ്രാപ്യമായ ഏതോ ലോകത്തിരിക്കുന്ന നമുക്ക് അപ്രാപ്യനായ ഒരു ടെക്നോക്രാറ്റ് എന്ന് മുള്ളൂക്കാരനെക്കുറിച്ച് ഞാൻ കരുതിയിരുന്നു. എന്നാൽ യാതൊരു ജാഡകളുമില്ലാതെ മെലിഞ്ഞ ശരീരവും പിരുന്ന മുടിയും ഒതുക്കമുള്ള താടിയുമുള്ള കൌമാരത്വം മുഖം വിട്ടുപോകാത്ത നിഷ്കളങ്കനും നിർമ്മലനുമായ ഈ യുവാവാണ് സാക്ഷാൽ മുള്ളൂക്കാരനെന്ന തിരിച്ചറിവിനോട് പൊരുത്തപ്പെടാൻ അല്പം സമയമെടുത്തു. കാരണം ഇങ്ങനെയൊരാളായിരുന്നില്ല എന്റെ മനസ്സിൽ. മീറ്റ് തീർന്ന ശേഷവും ഞാനും കൂതറ ഹാഷിമും മുള്ളൂക്കാരനോടൊപ്പം കൂടി കമ്പ്യൂട്ടറും ബ്ലോഗും സംബന്ധിച്ച പല സംശയങ്ങളും ചോദിച്ചറിഞ്ഞു. എല്ലാം ഷാജി മുള്ളൂക്കാരൻ സ്നേഹപൂർവ്വം പറഞ്ഞുതന്നു. സ്വന്തം തൊഴിൽ പരമായ തിരക്കുകൾക്കും അലച്ചിലുകൾക്കുമിടയിലും മെയിലായും ചാറ്റായും തന്റെ ഇന്ദ്രധനുസ്സ് ബ്ലോഗിൽ കമന്റായും ഒക്കെ ബ്ലോഗ് സംബന്ധമായി വരുന്ന സംശയങ്ങൾക്കെല്ലാം മറുപടിപറയാനും പുതിയ ബ്ലോഗ്ടിപ്പുകളും ട്രിക്കുകളും നിർമ്മിച്ചു നൽകാനും സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരൻ ഒരു വ്സ്മയം തന്നെ. തീർച്ചയായും മുള്ളൂക്കാരൻ എന്നെങ്കിലും ഒരിക്കൽ ഇന്നുള്ളതിലും എത്രയോ ഏറെ വാഴ്തപ്പെട്ടവനാകും; ബൂലോകത്തിന് അകത്തും പുറത്തും. ആദ്യാക്ഷരി അപ്പുമാഷ് ഈ മീറ്റിന് ഇല്ലായിരുന്നു. അദ്ദേഹത്തെയും ഞാൻ ഇതേമാതിരി വാഴ്തപ്പെടാൻ ഇഷ്ടപ്പെടുന്നു.

കാരണം എങ്ങനെയൊക്കെയോ അനല്പമായി ലഭിച്ച അറിവുമായി ബ്ലോഗ് തുടങ്ങി പകച്ചു നിൽക്കുമ്പോൾ സംശയം ചോദിക്കാൻ ആരെയും കിട്ടാതിരിക്കേ, ബ്ലോഗൊരുക്കുകളുടെ ‘ആകെമൊത്തം ടോട്ടൽ‘ കാര്യങ്ങൾ മിനക്കെട്ടിരുന്ന് ഞാൻ നോക്കി പഠിച്ച ബ്ലോഗുകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് മുതലായവ. ബ്ലോഗിംഗിൽ ഞാൻ സാമാന്യ ബിരുദമെടുത്ത എന്റെ സർവ്വകലാശാലകൾ ആണ് അവ. നിങ്ങൾ തരുന്ന എല്ലാ ട്രിക്കുകളും ടിപ്പുകളും ബ്ലോഗിൽ പ്രയോഗിച്ചാൽ പിന്നെ ബ്ലോഗ് ചലിക്കില്ലെന്നും, ലോഗിം സമയം നീണ്ടുപോകുന്നതുകാരണം ബ്ലോഗിൽ വരുന്നവർ ക്ഷമകെട്ട് ഇറങ്ങിയോടുമെന്നും മുള്ളൂക്കാരനോട് തമാശപറഞ്ഞത് ആസ്വദിച്ചുകൊണ്ട് അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അല്പം വിശദമായി തന്നെ മുള്ളൂകാരൻ പറഞ്ഞുതന്നു. എനിക്കാണെങ്കിൽ ബ്ലോഗിൽ ഉപയോഗിക്കാവുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നാണാഗ്രഹം. എല്ലാം ഒരു ബ്ലോഗിൽ ചെയ്യാൻ പറ്റാ‍ത്തതുകൊണ്ട് പല ബ്ലോഗിലായിട്ടാണ് ഞാൻ ഓരോന്ന് പ്രയോഗിക്കുന്നത്. എന്റെ ഏതൊരു ബ്ലോഗിലും ഇന്ദ്ര ധനുസ്സിന്റെയും ആദ്യാക്ഷരിയുടെയും ഇൻഫ്യൂഷന്റെയും ഒക്കെ ഒരു സ്വാധീനം ഉണ്ടാകും. എന്റെ അഭിപ്രായത്തിൽ ഇത്തരം സേവനങ്ങളെ ബൂലോകവാസികൾ അർഹമായ അവാർഡുകൾ നൽകി ആദരിക്കേണ്ടതാണ്. എന്തായാലും മുള്ളൂക്കാരനെ നേരിട്ട് കണ്ടതിലും പരിചയപ്പെട്ടതിലുമുള്ള എന്റെ അതിരറ്റ ആഹ്ലാദം ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു. മുള്ളൂക്കാരൻ കീ ജയ്!

തന്റെ സ്വന്തം ബൂലോക ആശ്രമത്തിൽ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ ബൂലോകത്തെ മൊത്തമായും നെഞ്ചേറ്റി ലാളിച്ച് അതിന്റെ പ്രചാരണത്തിനും വളർച്ചയ്ക്കും വേണ്ടി ഉത്സാഹപൂർവ്വം ഓടി നടക്കുന്ന മറ്റൊരു വിസ്മയമാണ് ബൂലോകമഹാകവിയെന്നു ചേർക്കാതെ പേരു പറഞ്ഞാൽ കോപിക്കാൻ സാദ്ധ്യതയുള്ള, ഗ്രന്ധകാരൻ കൂടിയായ നമ്മുടെ സ്വന്തം കാപ്പിലാൻ. ബൂലോകത്ത് എന്തുനടക്കുന്നുവെന്ന് അതിന്റെ പുറം ലോകത്തുള്ളവരെക്കൂടി അറിയിക്കുവാൻ തുടങ്ങിയ ബൂലോകം ഓൺലെയിൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രസംരഭകരിലൊരാൾമുഖ്യനായ കാപ്പിലാൻ പെട്ടിയിൽ ബൂലോകം ഓൺലെയിൻ പത്രത്തിന്റെ കോപ്പികൾ കൊണ്ടുവന്നിരുന്നു. അത് പാവപ്പെട്ടവൻ മീറ്റിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. ബ്ലോഗ് പത്രത്തിൽ എഴുതാൻ എല്ലാവരെയും കാപ്പിലാൻ സന്തോഷപൂർവ്വം ക്ഷണിച്ചു. ബൂലോകം ബ്ലോഗ്പത്രത്തിന്റെ പ്രകാശന ചടങ്ങ് റിപ്പോർട്ട് ചെയ്ത എന്നെ കണ്ടയുടൻ തന്നെ അദ്ദേഹം അടുത്ത് വിളിച്ച് സംസാരിച്ചു. ഈ കാപ്പിലാനെയും ബ്ലോഗിൽ വന്ന അന്നുമുതൽ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നതാണ്. കാപ്പിലാനെ പോലുള്ളവർ നമ്മുടെ ബൂലോകത്തിന് ഒരാവേശം തന്നെ!

ബ്ലോഗ് മീറ്റ് നടക്കുമ്പോൾ അതിന്റെ ലൈവ് കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും അത് പബ്ലിഷ് ചെയ്യുന്നതും ഒക്കെ ബ്ലോഗ്ഗർമാർ തന്നെയാണ്. അക്കാര്യത്തിൽ നമ്മൾ ബൂലോകവാസികൾ സ്വയം പര്യാപ്തരാണ്. ബൂലോകത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫറായ ഹരീഷ് തൊടുപുഴ മീറ്റിനു വന്നിട്ട് ക്യാമറ താഴെ വച്ചിട്ടില്ല. ഒപ്പം മറ്റൊരു ക്യാമറയുമായി അപ്പൂട്ടൻസും. ക്യാമറകൊണ്ടുവന്നവരെല്ലാം ചിത്രങ്ങൾ എടുത്തെങ്കിലും എല്ലാവർക്കുംവേണ്ടി ചിത്രങ്ങളെടുക്കാൻ ചുമതലയെടുത്തവർ അവരായിരുന്നു. ഇതിൽ ഹരീഷ് തൊടുപുഴയെയും ഞാ‍ൻ ആദ്യമായി കാണുന്നതാണ്. തൊടുപുഴയിൽ വച്ച് മീറ്റ് നടക്കാതെ പോയതിലുള്ള നിരാശ ഹരീഷിന്റെ മുഖത്ത് ഉള്ളതു പോലെ തോന്നി. സാരമില്ല ഹരീഷ്, പ്രശ്നങ്ങൾ ഒക്കെ ഒന്നു കെട്ടടങ്ങുമ്പോൾ നമുക്ക് അങ്ങോട്ടു വന്ന് കൂടാമല്ലോ.

മീറ്റിൽ എല്ലാവരും സദസ്സിനു മുന്നിൽ വന്ന് പരിചയപ്പെട്ടുകൊണ്ടിരിക്കെ ഒരാൾക്ക് ഇങ്ങോട്ട് വരാൻ കഴിയില്ലെന്നും മൈക്ക് അങ്ങോട്ടു കൊടുക്കാമെന്നും പാവപ്പെട്ടവൻ പറഞ്ഞപ്പോൾ മുന്നിലിരുന്ന എല്ലാവരും പുറകിലേക്ക് നോക്കി. താടിയും തേജസ്സുള്ള മുഖവും ഇഷ്കളങ്കമായ ചിരിയുമായി വീൽചെയറിൽ ഇരിക്കുന്ന ഉൾക്കഴ്ച എന്ന ബ്ലോഗ് ചെയ്യുന്ന സദിക്ക് എസ്. എം ആയിരുന്നു അത്. കാൽമുട്ടിനു സുഖമില്ലാത്ത അദ്ദേഹം കായംകുളത്തു നിന്നും കാറോടിച്ച് മീറ്റിന് എത്തിച്ചേർന്നതാണ്. പിന്നെ മീറ്റിൽ പങ്കെടുത്തവരെല്ലാം അദ്ദേഹത്തെ പരിചയപ്പെടാനും സ്നേഹത്തിൽ പൊതിയാനും തിരക്കുകൂട്ടുകയായിരുന്നു. മുരുകൻ കാട്ടാക്കടയടക്കം പലരും സാദീക്കിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ഉത്സാഹിക്കുന്നുണ്ടായിരുന്നു. മീറ്റ് തീരുന്നതിന് കുറച്ചുമുൻപ് അദ്ദേഹം മടങ്ങാൻ നേരത്തും യാത്രയാക്കാനും സലാം പറയാനും ഷേക്ക് ഹാൻഡ് കൊടുക്കാനും ബ്ലോഗർമാർ തിരക്കു കൂട്ടി. ഈ ബ്ലോഗ്മീറ്റിനെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു സാദിക്കിന്റെ സാന്നിദ്ധ്യം. സൌഹൃദം തേടിയെത്തിയ സാദിക്ക് സ്നേഹതിരേകത്തിന്റെ ഉഷ്ണ-ശൈത്യങ്ങൾ ശരിക്കും സമ്മാനിച്ചു തന്നെയാണ് സഹബ്ലോഗർമാർ യാത്രയാക്കിയത്.

സജ്ജീവേട്ടൻ ഇത്തവണയും മീറ്റിൽ പങ്കെടുത്തവരുടെ കാരിക്കേച്ചർ വരച്ചു. ഡോ. ജയൻ ദാമോദരനും ഞാനും ചിത്രകലയ്ക്ക് വേഗം വഴങ്ങുന്ന മുഖങ്ങളല്ലെന്ന് സജ്ജീവേട്ടൻ വെളിപ്പെടുത്തിയെങ്കിലും ഞങ്ങളെയും നന്നായി വരച്ചു തന്നു. വരച്ചുകൊണ്ടിരിക്കെ ചിലരെ ഇടത്തേയ്ക്ക് ചരിഞ്ഞു നോക്കാൻ പറയും. ചിലരോട് അദ്ദേഹംതന്നെ ചിരിച്ചുകാണിച്ചുകൊണ്ട് ചിരിക്കാൻ പറയും. പിന്നെ തൊഴിൽ പരമായി എന്തു ചെയ്യുന്നു എന്ന് ചോദിക്കും. അതനുസരിച്ചായിരിക്കും ചിത്രത്തിലെ വേഷം. നിമിഷങ്ങൾക്കുള്ളിൽ കരിക്കേച്ചർ റെഡി. ജയൻ ഡോക്ടർക്ക് കാതിൽ സ്റ്റെതസ് സ്കോപ്പ്. എന്റെ വെള്ളമുണ്ടും ഷർട്ടും കണ്ട് രാഷ്ട്രീയമാണോ എന്ന് ചോദിച്ചു. ആണെന്നു വേണമെങ്കിൽ പറയാം എന്ന് പറഞ്ഞപ്പോൾ ഗ്രൂപ്പേതെന്ന തമാശച്ചോദ്യം. വെളിപ്പെടുത്തില്ലെന്ന് ഞാനും. നിമിഷങ്ങൾക്കുള്ളിൽ കക്ഷത്ത് ഒരു ഡയറിയുമായി മുണ്ടും നൂത്തിട്ട് ഞാൻ നടക്കുന്ന ചിത്രം വരച്ചുതന്നു. അങ്ങനെ കാരിക്കേച്ചറിൽ ഞാൻ ഒരു എം.എൽ.യോ എം. പിയോ ഒക്കെ ആയി!

ഒരു സംഭവമായി കുമാരൻ തലേദിവസമേ മീറ്റിനെന്ന വ്യജേന എറണാകുളത്തെത്തി കൊച്ചി അധോലോകത്തെ നായകളുമായി- സോറി- നായകന്മാരുമായി ചേർന്ന് കുമാരസംഭവങ്ങൾ എന്ന ഭീകര ഗ്രന്ധം വിറ്റതായും തലനാരിഴയിൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടാണ് മീറ്റിലെത്തിയതെന്നും സ്ഥിരീകരിക്കാത്ത വർത്തയുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ പോലീസ് സംഗതികൾ രഹസ്യമാക്കി വച്ചിരിക്കുകയാണത്രേ. ബ്ലോഗ് മീറ്റിനുള്ളിലും ഇതിനകം നിരോധീക്കപ്പെട്ട ഭീകരനർമ്മങ്ങൾ കുത്തിനിറച്ച കുമാര സംഭവങ്ങൾ വിൽക്കാൻ ശ്രമിച്ചവരെയും അതിനു സഹയിച്ച പാവപ്പെട്ടവനെയും പോലീസ് തിരയുന്നുണ്ട്. വട്ടിയിലും കുട്ടയിലും ഭീക്രഗ്രന്ധവും ചുമന്ന് സമ്മേളനങ്ങളും മറ്റും നടക്കുന്ന സ്ഥലങ്ങളിൽ നുഴഞ്ഞുകയറി വില്പന ചെയ്യുന്നതായി നേരത്തേ ചില ബ്ലോഗർമാർ പോലീസിൽ രഹസ്യവിവരം നൽകിയിരുന്നു. മര്യാദയ്ക്ക് നടക്കുന്ന വായനാകുതുകികളെ ഭീകരനർമ്മം വായിപ്പിച്ച് ചിരിപ്പിച്ച് കുടൽകലക്കികുടൽമാല പുറത്തെടുത്ത് കഴുത്തിലിട്ട് നൃത്തമാടി അർത്തട്ടഹസിക്കുന്നുവെന്ന അതീവ ഗുരുതരനായ ക്രിമിനൽ കുറ്റമാണ് കുമാരനു മേൽ ആരോപിച്ചിരിക്കുന്നത്. ഒരിക്കൽ അറസ്റ്റിലായ കുമാരൻ പോലീസുകാരെ പ്രലോഭിപ്പിച്ച് തന്റെ പുസ്തകം വയിപ്പിച്ച് ചിരിപ്പിച്ച് പോലീസിന്റെ വീര്യം കെടുത്തി രക്ഷപ്പെട്ടതിന് കണ്ണൂരിൽ നിലവിൽ വേറെയുംകേസുണ്ട്. രണ്ടു പോലീസുകാർ ഈ സംഭവത്തിൽ സസ്പെൻഷനിലായിരുന്നു. ബൂലോകത്തെ കേന്ദ്രീകരിച്ചാണ് ഇതിയാന്റെ പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോ(ബൂ)ലോക നയകനയ കാപ്പിലാനുമായി രചനാപരമായ ചില നിഗൂഢ കരാറുകളിസ്ൽ ഏർപ്പെട്ടതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും കുമാരന്റെ വിദേശബന്ധം വെളിവാക്കപ്പെട്ടിട്ടുണ്ട്. ബൂലോകം ഓൺലൈൻ വഴി ഭീകരനർമ്മഗ്രന്ധം രാജ്യം വിട്ടുപോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊച്ചിയിലേതാണ്ടൊരു ചാണ്ടിക്കുഞ്ഞ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

മീറ്റ് തുടങ്ങി ഞാൻ എന്നെ പരിചയപ്പെടുത്തിയീട്ട് സീറ്റിൽ വന്നിരിക്കുമ്പോൾ കണ്ണാടികൊണ്ട് മുഖം രക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്ന് എന്റെ കാതിൽ പറഞ്ഞു ഒന്നു കാണണമെന്ന്. ഞാനൊന്നു ഞട്ടി. ഇവനാര്? അമേരിക്കയുടേ കറുത്ത കൈകളുടെ പ്രവർത്തന ഫലമായി മീറ്റിലേയ്ക്ക് നുഴഞ്ഞു കയറിയ ആഗോള ഭീകരന്മാരോ ചാരന്മരോ മറ്റോ ആണോ? എന്തായാലും നേരിടുകതന്നെയെന്നുറച്ച് ചെല്ലുമ്പോഴാണ് ഭീകരൻ പേരു പറഞ്ഞത്; മലബാർ മേഖലയിലിരുന്ന് ബ്ലോഗ് തിന്നുന്ന കൊട്ടോട്ടിക്കാരൻ! കൊട്ടോട്ടി എന്നത് വീട്ടുപേരാണെന്നും ആ വീട് നമ്മുടെ നാട്ടിലാണെന്നും ആകയാൽ നമ്മൾ ഒരു നാട്ടുകാരാണെന്നും ആ കൂട്ടിമുട്ടലിൽ വെളിപ്പെടുത്താനാണ് കാതിൽ മന്ത്രവുമായി എത്തിയത്. ഇനി വീണ്ടും ഇങ്ങ് തെക്കോട്ട് വീടുംകുടിയും വച്ച് കെട്ടിയെടുക്കുന്നുവത്രേ! അപ്പോൾ നേരിൽ കാണാമെന്നൊരു കടുത്ത ഭീഷണിയും. വരട്ടെ വേണ്ടിവന്നാൽ “കൊട്ടെഷൻബ്ലോഗുകാരെ“ വച്ച് നേരിടും!

വിസ്താരഭയത്താൽ എല്ലാവരുടെയും പേരു വിവരങ്ങൾ എടുത്തു പറഞ്ഞ് വിശദീകരിക്കുന്നില്ല. മീറ്റിനെത്തി പരിചയപ്പെട്ട പലരെക്കുറിച്ചും ഇനിയും എഴുതാനുണ്ടെങ്കിലും തൽക്കാലം ഇത്രയിൽ ഒതുക്കുന്നു. മാത്രവുമല്ല പലരുടെയും യഥാർത്ഥപേരും ബ്ലോഗർ പേരും ബ്ലോഗിന്റെ പേരും യു.ആർ.എലും ഒക്കെ ചേർന്ന സങ്കീർണ്ണതകളും സ്വതവേയുള്ള ഓർമ്മപ്പിശകും കാരണം പലരുടെയും പേരൊക്കെ മറന്നുപോയി. എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവമായി. ഇനിയും ഇത്തരം ഒത്തുചേരലുകളുടേതായ പ്രത്യാശകൾ പങ്കുവച്ചുകൊണ്ടാണ് മീറ്റിനെത്തിയ എല്ലാവരും യാത്രപറഞ്ഞത്. മീറ്റിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ യൂസഫ് അടക്കമുള്ള എറണാകുളത്തെ ബ്ലോഗർ സുഹൃത്തുക്കളോടുള്ള നന്ദിയും ഇവിടെ പ്രകാശിപ്പിക്കുന്നു.

Saturday, August 7, 2010

രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികൾ!


കവയിത്രി രമ്യ ആന്റണി നിര്യാതയായി

ഒടുവില്‍ മരണത്തിന്റെ ഇംഗിതത്തിനു മുന്നില്‍ രമ്യ ദുര്‍ബലയായി; സ്നേഹം കൊണ്ടും കവിതകൊണ്ടും മരണത്തോട് സംവദിച്ച് സംവദിച്ച് രമ്യ ഒടുവില്‍ അനുതാപപൂര്‍വ്വം മരണത്തിനു കീഴ്പെട്ടു.

കവയിത്രി രമ്യാ ആന്റണി (24) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ഒരു വര്‍ഷമായി ആര്‍.സി.സി യില്‍ ചികിത്സയിലായിരുന്നു. ബ്ലോഗിൽ കവിതകൾ എഴുതിയിരുന്നു. ഓര്‍ക്കൂട്ട്, കൂട്ടം, ഫെയ്സ് ബൂക്ക്, തുടങ്ങിയ കൂട്ടായ്മകളിലൂടെ പ്രശസ്തയായിരുന്നു രമ്യ. ശലഭായനം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പര്‍ശം എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു. തിരുമലയിലാണ് താമസിച്ചിരുന്നത്. അച്ഛന്‍ ആ‍ന്റണി, അമ്മ ജാനറ്റ്. സഹോദരങ്ങള്‍ ധന്യ, സൌമ്യ.

രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികള്‍!

Monday, August 2, 2010

ബ്ലോഗ്‌ പത്രം: " ബൂലോകം ഓണ്‍ലൈന്‍ " തുടങ്ങി

ബ്ലോഗ്പത്രം “ബൂലോകം ഓണ്‍ലൈന്‍” പ്രകാശനം ചെയ്തു

പോസ്റ്റിന്റെ രത്നച്ചുരുക്കം: ഇന്ത്യയില്‍ ആദ്യത്തെ ബ്ലോഗ് പത്രം “ബൂലോകം ഓണ്‍ലൈന്‍” തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 2010 ജൂലായ് 31-ന് വൈകുന്നേരം പ്രകാശനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യ-രാഷ്ട്രീയ- കലാ- സാഹിത്യരംഗത്തെ പ്രശസ്തര്‍ വിശിഷ്ടാതിഥികളായി. ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെ നല്ലൊരു സഹൃദയ സദസ്സും ചടങ്ങിനു സാക്ഷ്യം വഹിച്ചു.

പുസ്തകങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ബൂലോകത്തിന് അകത്തുനിന്നും പുറത്തുനിന്നും വായനക്കാരെ ലഭിക്കുന്നു. എന്നാല്‍ ബ്ലോഗ് രചനകളാകട്ടെ ബൂലോക വായനയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. ഇതിനൊരു പരിഹാരമാണ് ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം. ഇനി ഇതിലൂടെ മികച്ച ബ്ലോഗ് രചനകള്‍ അച്ചടി മഷി പുരണ്ട് ബൂലോകത്തിനു പുറത്തും വായിക്കപ്പെടാന്‍ പോകുന്നു. കാലം ആവശ്യപ്പെടുന്ന ഈ ഒരു മഹനീയ സംരംഭം ഒരു നിയോഗം പോലെ സ്വയം ഏറ്റെടുത്തു കൊണ്ട് ബൂലോകത്തെയും സാഹിത്യത്തെയും സര്‍വ്വോപരി മലായാള ഭാഷയെയും സ്നേഹിക്കുന്ന ഏതാനും സുഹൃത്തുക്കള്‍ രംഗത്ത് വന്നതിലുളള സന്തോഷം ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ! ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന്റെ സംഘാടകര്‍ക്ക് ഒരായിരം നന്ദി; അഭിനന്ദനങ്ങള്‍!

അങ്ങനെ ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മികച്ച രചനകളെ അച്ചടി മഷി പുരട്ടാന്‍ ഇതാ ഒരു സംരഭത്തിനു നാന്ദി കുറിച്ചിരിക്കുന്നു. ബൂലോക പ്രവര്‍ത്തകരും, മലയാള ഭാഷയെയും സാഹിത്യത്തെയും അളവറ്റ് സ്നേഹിക്കുന്നവരുമായ ഏതാനും പ്രവാസി സുഹൃത്തുക്കളാണ് സംരംഭകര്‍. ഒപ്പം നില്‍ക്കാന്‍ ധാരാളം ബൂലോക സുഹൃത്തുക്കളും. കാലം ആവശ്യപ്പെടുന്ന ഈ സംരംഭം ഇന്ത്യയില്‍ ആദ്യമെന്ന സംഘാടകരുടെ അവകാശവാദം ഈയുള്ളവന്റെ അറിവു വച്ച് നിഷേധിക്കാന്‍ കഴിയില്ല. 2010 ആഗസ്റ്റ് 31-ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢ ഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകത്തിന്റെ സ്വന്തമാകാന്‍ പോകുന്ന ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന മികച്ചരചനകളും മറ്റ് ബൂലോക വിശേഷങ്ങളും ബൂലോകത്തിനു പുറത്തുള്ള വായനാക്കാരിലേയ്ക്കു കൂടി എത്തിക്കുകയാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ ലക്ഷ്യം. ബ്ലോഗ്സാഹിത്യത്തെയും മുഖ്യധാരാ സാഹിത്യത്തെയും പരസ്പരം കൂട്ടിയിണക്കുവാനും, ബ്ലോഗുകള്‍ക്ക് കൂടുതല്‍ പ്രചാരവും സാമൂഹ്യമായ അംഗീകാരവും നേടിയെടുക്കുവാനും ഈ സംരഭം സഹായകരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ബൂലോകത്ത്നിന്ന് പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാതൃഭൂമി ബ്ലോഗനയിലൂടെ ഏതാനും മികച്ച ബ്ലോഗ് രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനപ്പുറം ബൂലോകത്തിനു പുറത്ത് ബ്ലോഗ് രചനകള്‍ക്ക് നമ്മുടെ നാട്ടില്‍ ഇനിയും പ്രചാരം വന്നിട്ടില്ല. ഏറെ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശേഷമാണ് ധരാളം മികച്ച രചനകള്‍ പുസ്തകങ്ങള്‍ ആകുന്നത്. അതുവഴി ബ്ലോഗര്‍മാരില്‍ ചിലര്‍ക്കും മറ്റ് മുഖ്യധാരാ എഴുത്തുകാര്‍ക്കൊപ്പം അറിയപ്പെടുന്ന എഴുത്തുകാരാകാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂലോക വാസികള്‍ക്ക് പിന്നെ ആകെ ഒരു പ്രോത്സാഹനം അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തി മാത്രമാണ്. അതിലൂടെ ചില മികച്ച ബ്ലോഗ് രചനകള്‍ ബൂലോകത്തിനു പുറത്തും വായിക്കപ്പെടുന്നുണ്ട്. ബ്ലോഗുകള്‍ എന്ന അവനവന്‍ പ്രസാധനത്തെ അംഗീകരിക്കുവാന്‍ നമ്മുടെ മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ ഇപ്പോഴും മടി കാണിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ ബ്ലോഗുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് താനും! എന്നാല്‍ ബ്ലോഗുകളെ എഴുത്തിന്റെയും വായനയുടെയും ഒരു സമാന്തര മേഖലയായി പോലും കാണുവാനും അംഗീകരിക്കുവാനും ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളും എഴുത്തുകാരും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. ഇത് ഒരു തരം അസൂയയും കോമ്പ്ലക്സും ഗമയും മാത്രമാണ്. അതെന്തുമാകട്ടെ ബ്ലോഗുകള്‍ക്ക് ലോകമാകെ സ്വീകാര്യതയും അംഗീകാരവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍, കണ്ടെത്തലുകളുടെ നാള്‍വഴിയില്‍ തെളിഞ്ഞ അറിവിന്റെ ഈ വെള്ളിവെളിച്ചത്തെ ആര്‍ക്കാണ് ഇവിടെ മാത്രം എക്കാലത്തും മറച്ചു പിടിക്കാനാകുക?

നാളെ അച്ചടിയുടെ ഭാവി എന്തെന്ന് നമുക്കറിയില്ല. എഴുത്തും വായനയും എല്ലാം കമ്പ്യൂട്ടറിലും ഇന്റെര്‍നെറ്റിലുമായി മാത്രം ഒതുങ്ങുന്ന ഒരു കാലം വന്നേക്കാം. എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം, എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍, എല്ലാവര്‍ക്കും ഇന്റെര്‍നെറ്റ് കണക്ഷന്‍ എന്നിവയുള്ള ഒരു കാലം. സ്കൂളില്‍ കുട്ടികളും അദ്ധ്യാപകരും ലാപ് ടോപ്പുമായി പോകുകയും പുസ്തകക്കെട്ടുകള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം. എല്‍. സി. ഡി മോണിട്ടര്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളില്‍ ഇരിക്കുന്ന കുട്ടികള്‍. വിദ്ദൂരത്ത് ഒരു കേന്ദ്രത്തിലിരുന്ന് ഏറ്റവും വിദഗ്ദ്ധരായ അദ്ധ്യാപകര്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും (കോളേജുകളിലും അതേ) കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സെടുക്കുന്ന ഒരു കാലം. അദ്ധ്യാപകര്‍ ക്ലാസ്സിന്റെ മേല്‍നോട്ടക്കാരും അത്യാവശ്യം വിശദീകരണം നല്‍കുന്നവരുമായി മാറുന്ന ഒരു കാലം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേരളത്തില്‍ ( ഇന്ത്യയിലും ലോകത്തും എന്നൊക്കെയുള്ള അര്‍ത്ഥത്തിലും എടുക്കാം) എവിടെയുമുള്ള കുട്ടികളുമായും അദ്ധ്യാപകരുമായി സംവദിക്കുന്ന ഒരു കാലം. കുട്ടികള്‍ ഓണ്‍ലൈനായി പരീക്ഷയെഴുതി അപ്പപ്പോള്‍ തന്നെ പരീക്ഷാഫലം അറിയുന്ന ഒരു കാലം. ചുരുക്കത്തില്‍ ഒക്കെയും ഓണ്‍ലൈനാകുന്ന എല്ലാവരും എപ്പോഴും ഓണ്‍ലൈനിലാകുന്ന ഒരു കാലം. ഇങ്ങനെ പോയാല്‍ തീര്‍ച്ചയായും അങ്ങനെയൊക്കെയുള്ള ഒരു കാലം വരും.

അന്ന് അച്ചടിച്ച പുസ്തകങ്ങളോ പത്രങ്ങളോ മറ്റ് ആനുകാലികങ്ങളോ ഉണ്ടാകുമോ എന്നറിയില്ല. പുസ്തങ്ങള്‍ ശേഖരിക്കപ്പെടുന്ന വായന ശാലകള്‍ വരും കാലത്ത് കേവലം ഓര്‍മ്മകള്‍ മത്രമായി മാറുമോ എന്നുമറിയില്ല. എന്തായാലും അന്നും ഒരു കാര്യം ഉറപ്പ് ; വായന മരിക്കില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വായന നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം പുസ്തകങ്ങള്‍ വായനശാലകളില്‍ ഇരുന്ന് മാറാല കെട്ടുമ്പോഴും സമാന്തരമായ വായനയുടെ ഒരു പുതിയ ലോകം ആവിര്‍ഭവിച്ച് വികസിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം അനുഭവിച്ചറിയുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലോഗുകള്‍. എല്ലാവരും എഴുത്തുകാരും, എല്ലാവരും പത്രപ്രവര്‍ത്തകരും, എന്തിന് എല്ലവരും പത്രാധിപന്മാര്‍ പോലുമാകുന്ന ഒരു ലോകമാണ് ബ്ലോഗുകള്‍ സമ്മാനിക്കുന്നത്. ഇനി ജേര്‍ണലിസ്റ്റുകള്‍ അല്ലാത്തവര്‍ എന്നൊരു തരംതിരിവിന് നിലനില്പില്ല. കാരണം ആരും ഏതു സമയത്തും ഒരു ജേര്‍ണലിസ്റ്റായി മാറാം. എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഇനി ഒരു വരേണ്യവല്‍ക്കരണം അസാദ്ധ്യമാണ്. അതുകൊണ്ട് ബ്ലോഗിംഗിനെ വെറും നേരം പോക്കായി എഴുതി തള്ളാന്‍ വരട്ടെ. ഇത് ഗൌരവമുള്ള ഒരു മാധ്യമമാണ്. മാധ്യമ പ്രവര്‍ത്തനമാണ്.

ഇതൊക്കെ ഇനി സംഭവിക്കാന്‍ പോകുന്ന അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ നിലവില്‍ കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റിന്റെയും ലോകത്ത് സമൂഹത്തിലെ നേരിയൊരു വിഭാഗം മാത്രമേ കടന്നു വന്നിട്ടുള്ളു. ബഹുഭൂരിപക്ഷം ബൂലോകത്തിനു പുറത്താണെന്ന് സാരം. വിദ്യാസമ്പന്നരില്‍ തന്നെ നല്ലൊരു പങ്കും കമ്പ്യൂട്ടറിനും ഇന്റെര്‍നെറ്റിനും മുന്നില്‍ ഇന്നും പകച്ചു നില്‍ക്കുന്നതേയുള്ളു. കറണ്ടടിക്കുമെന്ന് പേടിച്ച് കീബോര്‍ഡില്‍ പോലും തൊടത്തവര്‍ പോലുമുണ്ട് അവരില്‍. തങ്ങള്‍ക്ക് അപ്രാപ്യമായ എന്തെല്ലാമോ ആണ് കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സാദ്ധ്യതകളും എന്ന് ഇവര്‍ വൃഥാ തെറ്റിധരിക്കുന്നു. ഇത് മാറിവരാന്‍ ഇനിയും അല്പകാലങ്ങളെടുത്തേക്കും. ഞാന്‍ സൂചിപ്പിക്കുന്നത് വായനക്കാരും എഴുത്തുകാരും അധികവും ഇന്നും ബൂലോകത്തിന് പുറത്താണെന്ന വസ്തുതയാണ്. ഈ ഒരു സാഹചര്യത്തിലാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രസക്തി. ഇതുവഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് ബൂലോകത്ത് എന്ത് നടക്കുന്നുവെന്ന് അറിയാനും മികച്ച ബൂലോക രചനകള്‍ പത്രത്തിലൂടെ വായിക്കുവാനും കഴിയും . ബൂലോകത്തെക്കുറിച്ച് മനസിലാക്കി കൂടുതല്‍ പേര്‍ക്ക് അങ്ങോട്ടേയ്ക്ക് കടന്നുവരാന്‍ ഇത് അവസരമകും. അതുപോലെ തന്നെ ബ്ലോഗര്‍മാര്‍ക്ക് ബൂലോകസൃഷ്ടികള്‍ അച്ചടി മഷി പുരണ്ട് കാണുവാനും തങ്ങളുടെ സൃഷ്ടികള്‍ ബൂലോകത്തിനു പുറത്തുള്ളവരിലേയ്ക്ക് കൂടി എത്തിയ്ക്കുവാനും കഴിയും . ഇതിലൂടെ ബ്ലോഗെഴുത്തുകള്‍ക്ക് കുറച്ചുകൂടി പ്രചരവും സാമൂഹ്യമായ അംഗീകാരവും ലഭിക്കുമെന്നും പ്രത്യാശിക്കാം.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ്പത്രത്തിന്റെ പ്രകാശനം വി.ശിവന്‍ കുട്ടി എം.എല്‍.എ പ്രശസ്ത കഥാകൃത്ത് രഘുനാഥ് പലേരിക്ക് പത്രത്തിന്റെ പ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. പ്രൊ.ഡി.വിനയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരന്‍ തമ്പി, മുരുകന്‍ കാട്ടാക്കട, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി കലാ സാഹിത്യ സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്ലോഗ്ഗര്‍മാര്‍ അടക്കമുള്ള ഒരു നല്ല സൌഹൃദയ സദസ്സ് പരിപാടികള്‍ക്ക് സാക്ഷിയായി. കെ.ജി സൂരജിന്റെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് ചടങ്ങിന് മിഴിവേകി. ഡി.വിനയചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, രാജേഷ് ശിവ, ജോഷി തുടങ്ങിയവര്‍ കവിത ചൊല്ലി. ജെയിംസ് ബ്രൈറ്റ്, മോഹന്‍ ജോര്‍ജ് , അനില്‍ കുര്യാത്തി, സുനില്‍ പണിക്കര്‍, ജിക്കു വര്‍ഗ്ഗീസ്, ഖാന്‍ പോത്തന്‍ കോട് തുടങ്ങിയവര്‍ പരിപാടിയുടെ നടത്തിപ്പിനു നേതൃത്വം നല്‍കി. ഉള്ളില്‍ നിറഞ്ഞ സന്തോഷവുമായി എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ എന്ന മഹാനവര്‍കളും! ഈയുള്ളവനോടും കവിത ചൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും ആ സദസ്സിലുള്ളവര്‍ ആരും ഈയുള്ളവനോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്തതിനാല്‍ ശിക്ഷിക്കാനില്ലെന്നും മറ്റേതെങ്കിലും അവസരത്തില്‍ മറ്റേതെങ്കിലും ഹതഭാഗ്യര്‍ക്കുമുന്നില്‍ അങ്ങനെയൊരു കടും കൈ ചെയ്തുകൊള്ളാമെന്നും പറഞ്ഞ് മഹാനവര്‍കള്‍ ഒഴിയുകയായിരുന്നു.

തുടര്‍ന്ന് നടന്ന ലഘുഭക്ഷണം എന്ന അജണ്ട അക്ഷരാര്‍ത്ഥത്തില്‍ സജീവമായ കലാ-സാഹിത്യ-ബൂലോക ചര്‍ച്ചാ വേദിയായി മാറി. ചടങ്ങിന് എത്തിച്ചേര്‍ന്ന ബൂലോകവാസികള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും കഴിഞ്ഞു. ആദ്യം പ്രസ്സ്ക്ലബ്ബില്‍ എത്തി പരസ്പരം അറിയാതെ അന്യരെ പോലെ നിന്ന പലരും പിന്നീട് പരസ്പരം പേരുകള്‍ പറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ അദ്ഭുതം കൊള്ളുകയും പിന്നെ സന്തോഷം കൊള്ളുകയും ബ്ലോഗുകളിലൂടെയും ഓര്‍ക്കുട്ടിലൂടെയും മറ്റും മറ്റുമുള്ള സ്വന്തവും ബന്ധവും നേരിട്ട് പുതുക്കുകയും ചെയ്തു. ഈയുള്ളവന് പിറ്റേന്നു വെളുപ്പിന് ആലുവായില്‍ ഒരു വിവാഹത്തില്‍ സംബന്ധിക്കേണ്ടതുള്ളതുകൊണ്ട് മാത്രമാണ് അല്പം നേരത്തെ, രാത്രി എട്ടരയോടെ മടങ്ങിയത്.

തിരക്കിനിടയില്‍ അന്ന് വന്ന എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവരുടെ പേരുകളും അറിയില്ല. അത് ഇത് വായിക്കുന്നവരുടെ ഭാഗ്യം. ഇല്ലെങ്കില്‍ ഈ പോസ്റ്റ് ഇനിയും നീണ്ടുനീണ്ടു പോയേനെ! ( അല്ല, അവരില്‍ ആരെങ്കിലും ഇനി പേരു പറഞ്ഞാലും ഇത് .....). പക്ഷെ മിക്കവരെയും ഇനി കണ്ടാലറിയാം. ഏതായാലും കാണാമറയത്തിരുന്ന് പരസ്പരം ആശയവിനിമയം നടത്തിയിരുന്ന ചിലരെക്കൂടി നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷം. ഈ ഒരു സസ്പെന്‍സ് ഇന്റെര്‍നെറ്റ് ലോകത്ത് കടന്നുവരുന്ന ഏതൊരാളെയും എപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കും. കാരണം കുറെ പേരെ നേരിട്ട് കണ്ട് കഴിയുമ്പോഴേയ്ക്കും കാണാമറയത്ത് നിന്ന് പുതിയവര്‍ വരും. പല പേരിലും രൂപത്തിലും ഭാവത്തിലും!

ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് എല്ലാവിധ ഭാവുകങ്ങളും !

വാലെഴുത്ത്: ബൂലോകം ഓണ്‍ലെയിനെക്കുറിച്ച് അതിന്റെ പ്രവര്‍ത്തകര്‍ ആദ്യലക്കത്തില്‍ ആമുഖമായി പറയുന്ന വാക്കുകളില്‍ നിന്ന്:-

“ഇതൊരു നിയോഗമാണ്. അക്ഷരങ്ങളുടെ ചരിത്രത്തില്‍ ഞങ്ങള്‍ എഴുതിച്ചേര്‍ത്ത നിയോഗം. ഒരിക്കലും അച്ചടി മഷി പുരളില്ലെന്നു കരുതിയ ഒരു പുതിയ മാധ്യമത്തിന്റെ ലിഖിതരൂപം. ഇത് ബ്ലോഗര്‍മാരുടെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ബ്ലോഗ് പേപ്പര്‍ എന്ന ഈ സങ്കല്പം പ്രാവര്‍ത്തികമകുന്നത്. ഈ പത്രത്തിന്റെ താളുകളില്‍ ബ്ലോഗര്‍മാര്‍ എഴുതിയ രചനകള്‍ നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയും...........

.........വരും കാലങ്ങളില്‍ ബ്ലോഗുകള്‍ ജനജീവിതത്തിന്റെ ഭാഗമാകും. വാര്‍ത്തകള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ അനുവാചകരിലേയ്ക്ക് എത്തിയ്ക്കുക മാത്രമല്ല, പൊതുജനോപകാരപ്രദമായ പല കാര്യങ്ങളും ബ്ലോഗുകള്‍ വഴി ചെയ്യുവാന്‍ കഴിയും. കാലം മാറുന്നതിനനുസരിച്ച് വായനാ സങ്കല്പങ്ങളും മാറേണ്ടത് ആവശ്യമാണ്. ഇന്ന് ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും വെറും കഴ്ചക്കാരായി മാത്രം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. നമുക്ക് പറയുവാനുള്ള കാര്യങ്ങള്‍ ആരെയും പേടിക്കതെ പ്രകടിപ്പിക്കുവാനുള്ള അവസരം നിഷേധിക്കുവാന്‍ പാടുള്ളതല്ല.

.........മലയാള ബ്ലോഗര്‍മാരുടെ രചനകള്‍ പൊതുജന സമക്ഷം എത്തിക്കുക എന്നതാണ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ ധര്‍മ്മം. ഇന്ന് ബ്ലോഗുകള്‍ അധികവും വായിക്കുന്നത് ബ്ലോഗര്‍മാര്‍ തന്നെയാണെന്ന് തോന്നുന്നു. പൊതുജന പങ്കാളിത്തം ഈ വളര്‍ന്നു വരുന്ന മേഖലയിലും അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ ബ്ലോഗര്‍മാരുടെ രചാകള്‍ വായിക്കുകയും വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതിനോടൊപ്പം സ്വയം ബ്ലോഗെഴുത്തുകാരായി മാറി കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്യണം.

ബ്ലോഗ് പേപ്പറിനെ ന്യൂസ് പേപ്പറുമായി താരതംയം ചെയ്യാന്‍ കഴിയില്ല. ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പറില്‍ ബ്ലോഗര്‍മാര്‍ എഴുതിയിട്ടുള്ള കഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവയില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ഈ അച്ചടി രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.........”


ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് തല്‍ക്കാലം ഇതങ്ങു പോസ്റ്റുന്നു!

Sunday, July 25, 2010

പൊതുയോഗനിരോധനം പെരുവഴിയിൽ

മുൻമൊഴി: രാഷ്ട്രീയവും ജനാധിപത്യവും ഇഷ്ടപ്പെടുന്നതിനാൽ ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നു; പൊതുയോഗനിരോധനത്തിന്റെ അർത്ഥശൂന്യതയെപറ്റി വീണ്ടും ഏതാനും വരികൾ.....

പോസ്റ്റിന്റെ ചുരുക്കം: പൊതുവഴിയരികിലെ പൊതുയോഗനിരോധനം അപ്രായോഗികം. അനുചിതം. ജനാധിപത്യവിരുദ്ധം. അർത്ഥശൂന്യം. ഈ വിധി പരാജയപ്പെടുന്നു. രാഷ്ട്രീയപാർട്ടികൾ ഒന്നും ഈ വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികിൽ പൊതുയോഗങ്ങൾ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതുതന്നെ. പക്ഷെ ബഹുമാനപ്പെട്ട കോടതി ഇത്തരം ഒരു വിധി ഒഴിവാക്കണമായിരുന്നു. തിരുത്താൻ ഇനിയും സമയമുണ്ട്. തിരുത്തിയില്ലെങ്കിൽ സർക്കാർ നിയമം കൊണ്ടുവന്നേക്കും. കോടതിയുടെ ഗൌരവം ഇതില്ലാതാക്കും. രാഷ്ട്രീയവും നീതിന്യായവിഭാഗവും കൊമ്പു കോർക്കുന്നത് നന്നല്ല. ഒരു കോമ്പ്രമൈസായിരിക്കും നല്ലത്; എല്ലായ്പോഴും!


പൊതുയോഗനിരോധനം പെരുവഴിയിൽ

കളിതമാശയല്ല കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ നിയമ നിർമ്മാണ സഭകൾക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്. നമ്മുടെ ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും അതുവഴി ഏതു സന്ദർഭത്തിലും ജനങ്ങൾക്ക് ശരിയായ നീതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഗൌരവമേറിയ ധർമ്മമാണ് നീതിപീഠത്തിനു നിർവഹിക്കുവാനുള്ളത്. അത് നമ്മുടെ ഭരണഘടനാസംബന്ധിച്ചും നിയമങ്ങൾ സംബന്ധിച്ചും കാലകാലങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുകയും സങ്കീർണ്ണതകൾ മറ്റുകയും ചെയ്യുന്നു. വിവാദവിഷയങ്ങളിൽ അത് അന്തിമ വിധി കല്പിക്കുന്നു.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തിൽ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങൾ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിർമ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിർമ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതി പീഠം പലപ്പോഴും. കടുത്ത പരസ്യ വിമർശനങ്ങളിൽനിന്നു പോലും ജനം കോടതിയെ ഒഴിച്ചു നിർത്തുന്നതും ഒരർത്ഥത്തിൽ ജനകീയമല്ലാത്ത ഈ ജനാധിപത്യ സ്ഥാപനത്തിന്റെ പ്രാധാന്യം ഉള്ളിൽ വച്ചുകൊണ്ടാണ്. അല്ല്ലാതെ കോടതിയലക്ഷ്യമാകും എന്ന ഉൾഭയം കൊണ്ട് മാത്രമല്ല.

നീതിപീഠങ്ങൾ ജനാധിപത്യവ്യവസ്ഥിതിയുടെ മാർഗ്ഗദർശിയും കാര്യദർശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉൾപ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീർക്കുന്ന നാഡിഞരമ്പുകളുമാണ്. അതല്ല, നീതിപീഠമാണ്. ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ രാഷ്ട്രീയം അതിന്റെ തുടിപ്പാണ്. തുടിപ്പ് നിലച്ചാൽ പിന്നെ ഹൃദയവുമില്ല ശരീരവുമില്ല. അതുമല്ല രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ നീതിപീഠം അതിന്റെ ധമനിയാണ്. നമ്മുടെ മാധ്യമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളുമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് മറ്റൊന്നിന്റെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലർത്തണമെന്നുണ്ട്. എന്നാൽ മറ്റെന്തിനെക്കാളും കുറച്ച് കൂടുതൽ ബഹുമാനവും വിശ്വാസ്യതയും ജനം നീതിപീഠത്തിനു കല്പിച്ചുകൊടുക്കുന്നുണ്ട്. കാരണം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അനീതിയിൽ നിന്നും അതിക്രമങ്ങളിൽനിന്നും പോലും ജങ്ങളെ രക്ഷിക്കാൻ അധികാരപ്പെട്ട സ്ഥാപനമാണ് നീതി പീഠം . സാധാരണ വ്യവസ്ഥിതിയിൽ അത് അവസാന വാക്കാണ്. ചിലപ്പോൾ അത് അവസാനത്തെ അത്താണിയാണ്. അതുകൊണ്ടു തന്നെ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവാദിത്വം അല്പം കൂടി ഗൌരവമുള്ളതാകുന്നു. സമൂഹത്തെ ഉൾക്കാഴ്ചയോടെ കാണുകയും ജനാധിപത്യത്തെ സർവാത്മനാ അംഗീകരിക്കുകയും ചെയ്യുന്നവർക്കാണ് കുറ്റമറ്റ രീതിയിൽ നീതി നടപ്പിലാക്കാൻ കഴിയുക. സാമൂഹ്യബോധമില്ലാത്തവർ നീതി പീഠങ്ങളുടെ അമരത്തെത്തിയാൽ പൊതുജനത്തിനതു ദുർവിധി; ജനാധിപത്യത്തിന് അത് ഭീഷണിയും!

എന്റെ അറിവു വച്ച് ഇപ്പോൾ ഈ പോസ്റ്റ് എഴുതുന്ന കാലയളവിൽ കേരളത്തിൽ ഉടനീളം ഏരിയാതലത്തിൽ സി.പി.ഐ (എം) കാൽനടപ്രചരണ ജാഥകൾ നടന്നുവരികയാണ്. അത്തരം ഒരു ജാഥയ്ക്ക് ഞാനും അനുഭവസാക്ഷിയാണ്. സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ആ ജാഥ. ഓരോ ദിവസവും രാവിലെ ഏകദേശം ഒൻപത് മണിയോടെ ആരഭിക്കുന്ന ജാഥ രാത്രിയാണ് സമാപിക്കുന്നത്. പ്രവർത്തകരുടെ നല്ല പങ്കാളിത്തമുണ്ട് ജാഥയിൽ. ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട ആളുകളാണ് ജാഥയിൽ ഉടനീളം സഞ്ചരിക്കുന്നത്.

ജാഥ എം.സി റോഡ് ഉൾപ്പെടെയുള്ള പൊതു വഴിയിലൂടെ തന്നെയാണ് സഞ്ചരിച്ചത്. രണ്ടുവരികളായി ചിട്ടയോടെയാണ് ജാഥ നയിക്കപ്പെട്ടത്. ഓരോ സ്വീകരണസ്ഥലങ്ങളിലും വൻപിച്ച സ്വീകരണവും ജാഥയിൽ സഞ്ചരിക്കുന്ന നേതാക്കളുടെ പ്രസംഗവുമൊക്കെയായി പൊടിപൊടിച്ചു. റോഡരികിൽ തന്നെ സ്വീകരണ കേന്ദ്രങ്ങളും. അവിടെത്തന്നെ ഉച്ചഭാഷിണി കെട്ടിവച്ച് മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ. കാണാനും കേൾക്കാനും നിരവധി ആളുകൾ. പൊതുവഴികളിൽ പൊതുയോഗം വിലക്കിയ കോടതിക്കെതിരെ തന്നെ അതിശക്തമായി വിമർശനവും നേതാക്കൾ പരസ്യമായി നടത്തി. നാളിതുവരെ എങ്ങനെയാണോ ജാഥയും പൊതുയോഗവുമൊക്കെ നടന്നു വന്നിരുന്നത്, അതുപോലെതന്നെ എല്ലാം. എന്നിട്ട് ആരുടെ ആകാശവും ഇടിഞ്ഞുവീണില്ല. ഗതാഗതത്തിനു പറയത്തക്ക തടസമൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ആർക്കും വലിയ അസൌകര്യങ്ങൾ ഒന്നുമുണ്ടായില്ല.

വിവിധ സ്വീകരണ സ്ഥലങ്ങളിൽ ഓരോന്നിലും നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. റോഡരികിൽ തന്നെ സ്വീകരണവും പൊതുയോഗവും മണിക്കൂറുകൾ നീളുന്ന പ്രസംഗവും എല്ലാം. ഇത് കണ്ടും കേട്ടും നിന്നവർക്കോ കടന്നു പോയവർക്കോ ഒന്നും ഒരു കുടയും സംഭവിച്ചില്ല. ആരെയും ഇത് അലോസരപ്പെടുത്തിയില്ല. രാഷ്ട്രീയ ശത്രുക്കളിൽ ചിലർക്ക് അലോസരം തോന്നിയിരിക്കാം. അത് പക്ഷെ റോഡരികിൽ യോഗം നടന്നതുകൊണ്ടല്ല. അവർ രാഷ്ട്രീയ എതിരാളികൾ ആയതുകൊണ്ട് മാത്രമാണ്. അത് സ്വാഭാവികവുമാണ്. ജാഥയിൽ ഉടനീളം പോലീസ് എസ്കൊർട്ട് ഉണ്ടായിരുന്നു. അത് ഭരണ കക്ഷിയായതുകൊണ്ടല്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇന്ന് മിക്ക ജാഥകളെയും പൊതുയോഗങ്ങളെയും പോലീസ് ശ്രദ്ധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കോടതിവിധി നടപ്പിലാക്കി ജാഥയും പൊതുയോഗവും തടയാനൊന്നും പോലീസ് ശ്രമിച്ചില്ല. കോടതികളെപോലെ ജനാധിപത്യത്തിൽ തീരെ വിശ്വാസം നഷ്ടപ്പെട്ടവരാകില്ലല്ലോ പോലീസുകാർ!

സംഭവിക്കുന്നത് ഒന്നുമാത്രം; ഒരു കോടവിധി കാറ്റിൽ! അതെ, പൊതുയോഗം പൊതുവഴിയരികിൽത്തന്നെ , കോടതിവിധിയും “പെരുവഴിയിൽ”തന്നെ. ജനങ്ങൾക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതിവിധിയാണെങ്കിൽ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. ബാലിശമെന്നു പറയാവുന്ന ഒരു വിധി വരുത്തിയത് വിനയല്ലാതെ മറ്റൊന്നുമല്ല. വെറുതെ നീതിപീഠത്തിന്റെ വിലകളഞ്ഞു. ഒട്ടേറെ ജനപ്രിയ വിധികൾ പറഞ്ഞിട്ടുള്ള നല്ല ന്യായാധിപന്മാർ ഒരുപാടുണ്ട് നമുക്ക്. അവർക്കൊക്കെ അപമാനമാണ് ചില ന്യായാധിപന്മാർ. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ഉള്ളതിനേക്കാൾ കൂടുതൽ ബഹുമാനം നീതിന്യായവിഭാഗത്തിനോട് ജനം കാണിക്കുന്നതിന്റെ മറവിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചില ന്യായാധിപന്മാരിൽ നിന്നും ഉണ്ടാകാറുണ്ട് എന്നതിൽ നിന്നും നീതിപീഠവും സദാ സംശുദ്ധമല്ല എന്ന സന്ദേശം നമുക്ക് ഇടയ്ക്കിടെ ലഭിയ്ക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ നീതിപീഠവും വിമർശനങ്ങൾക്ക് അതീതമല്ല.

പാലിക്കാതിരിക്കാൻ വേണ്ടി മാത്രം കോടതികൾ വിധിന്യാ‍യങ്ങൾ പുറപ്പെടുവിക്കുന്നത് ശരിയല്ല. പൊതു താല്പര്യഹർജ്ജികൾ വരുമ്പോൾ കോടതികൾ കുറച്ചുകൂടി സൂക്ഷ്മത പുലർത്തണം. പൌരന്റെയും സമൂഹത്തിന്റെ ആകെയും ജനാധിപത്യ അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതരത്തിൽ വിധിപ്രസ്താവനകൾ നടത്തിയാൽ അത് പൊതുജനം അപ്പാടെ അനുസരിക്കുമെന്നു ധരിക്കരുത്. അനുസരിക്കാനും വേണം ഒരു സൌകര്യമൊക്കെ!

ഇപ്പോൾ സി.പി. ഐ(എം) മാത്രം ജാഥ നയിക്കുന്നു. തൊട്ടുപുറകെ ഓരോ പാർട്ടികളുടെയും ജാഥകൾ വരും. എല്ലാം റോഡിലും റോഡ് വക്കിലും ഒക്കെ തന്നെ! പഞ്ചായത്ത് ഇലക്ഷൻ വരികയല്ലേ? കോടതി വിധിയൊക്കെ പെരുവഴിതന്നെ. അല്ലാതെന്ത്? റോഡരികിൽ പൊതുയോഗം നടത്തരുതെന്നും ജാഥനടത്തരുതെന്നും ഒക്കെ കോടതികൾ പറഞ്ഞുകൊണ്ടിരിക്കും . ജനം അത്തരം വിധികൾ നേരമ്പോക്കുകളായി കരുതും. ജാഥകളും യോഗങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ നടന്നുകൊണ്ടുമിരിക്കും. വേണ്ടിവന്നാൽ കോടതിവിധികളെ മറികടക്കാൻ സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം മനസിൽ വച്ചു കൊണ്ടു വേണം കോടതികൾ വിധിപ്രസ്താവനകൾ നടത്താൻ. അല്ലെങ്കിൽ പലവിധികളും വെള്ളത്തിൽ വരച്ച വരപോലെ ആകും. വിധിയെ പരസ്യമായി എതിർക്കുന്നവർക്കെതിരെ വേണമെങ്കിൽ കോടതിയലക്ഷ്യത്തിനു കേസെടുക്കാം. എന്നിരുന്നാലും ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും കോടതിവിധി അനുസരിക്കാതിരുന്നാൽ പിന്നെ വിധികൊകൊണ്ടെന്തുകാര്യം?

പൊതുനിരത്തുകളിൽ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. കോടതികൾക്കും തെറ്റുകൾ സംഭവിച്ചാൽ തിരുത്താവുന്നതേയുള്ളൂ. പൊതുജനങ്ങൾക്ക് പൊതുയോഗങ്ങൾ അസൌകര്യങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിൽ ചില മാനദണ്ഡങ്ങൾ കോടതികൾക്ക് നിർദ്ദേശിക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലുള്ള വിധിപ്രഖ്യാപനങ്ങൾ നടത്തിയാൽ ജനം (അരാഷ്ട്രീയവാദികൾ ഒഴികെ) അത് സ്വീകരിക്കുകയുമില്ല . ഫലത്തിൽ നീതി പീഠങ്ങളുടെ വിലയും വിശ്വാസ്യതയും തകരുകയും ചെയ്യും. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവർ അതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിൽ കോടതികൾക്ക് മൂക സാക്ഷികളായിരിക്കാനേ കഴിയൂ. ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർക്ക് അത്രയ്ക്ക് ശക്തിയുണ്ട്.

ഈയുള്ളവന് മനസിലാകാത്തത് അതല്ല, ഈ രാഷ്ട്രീയക്കാരോട് മാത്രം എന്താണിത്ര പുച്ഛം? ജീവിതത്തിന്റെ ബാക്കി എല്ലാ മേഖലകളും സംശുദ്ധമാണോ? രാഷ്ട്രീയക്കാർ മാത്രമാണോ ഇവിടത്തെ കുഴപ്പക്കാർ? പൊതുജന നന്മയെ ലക്ഷ്യമാക്കി ഗവർണ്മെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ പോലും കോടതികൾ നൂലാമാലകൾ പറഞ്ഞ് അസാധുവാക്കുന്ന വിധിപ്രസ്താവങ്ങൾ നടത്തുന്ന അനുഭവം നമുക്കു മുന്നിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിധികളിൽ ചിലത് ഉദാഹരണങ്ങളാണ്. പണത്തിനു മീതെ പരുന്ത് മാത്രമല്ല ജഡ്ജിമാരും പറക്കുമെന്ന് ചില ജഡ്ജിമാർ തെളിയിക്കുന്നുമുണ്ടല്ലോ. അഴിമതികാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരുണ്ടെന്നു പറഞ്ഞ് നീതിന്യായ വിഭാഗം തന്നെ വേണ്ടെന്നു വയ്ക്കുമോ? അതുപോലെ രാഷ്ട്രീയരംഗത്ത് അഭിലഷണീയമല്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടെന്നുപറഞ്ഞ് രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാൻ കഴിയുമോ?

പൊതുനിരത്തിലെ പൊതുയോഗനിരോധനത്തിനെതിരെ ഞാൻ എഴുതിയ പോസ്റ്റിൽ രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. അവരോടൊക്കെ എനിക്കുള്ള ചോദ്യം ജനാധിപത്യവും അതിന്റെ ഭാഗമായ രാഷ്ട്രീയവും ഇല്ലാതെ മറ്റെന്തു സംവിധാനമാണ് നിങ്ങൾക്ക് പകരം വയ്ക്കാനുള്ളത്? രാജാധിപത്യമോ? ഏകാധിപത്യമോ? അതോ പട്ടാള ഭരണമോ? സമൂഹത്തെ മുഴുവൻ അരാഷ്ട്രീയവൽക്കരിക്കേണ്ടത് ആരുടെ ആവശ്യമാണ്? സമൂഹത്തിലെ സമ്പന്ന വർഗ്ഗത്തിന്റെയും മുതലാളിത്തവ്യവസ്ഥിതിയുടെയും ആവശ്യമാണത്. സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കാൻ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്തം പരിശ്രമിക്കും. നമ്മുടെ കോടതികളും അറിഞ്ഞും അറിയാതെയും അതിൽ ഭാഗവാക്കായിപ്പോവുകയാണ്. രാഷ്ട്രീയക്കാരിലും ചിലർ അറിഞ്ഞും അറിയാതെയും ഈ മുതലാളിത്ത തന്ത്രത്തിൽ വീണു പോകുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നു വേണം പൊതുനിരത്തിലെ പൊതുയോഗ നിരോധനം പോലെയുള്ള കോടതിവിധികളെ നാം നോക്കിക്കാണാൻ.

സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇപ്പോൾ പുതിയതന്ത്രങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മുതലാളിത്തം, സാമ്രാജ്യത്വ അധിനിവേശം മുതലായവയൊക്കെ മാർക്സിസ്റ്റുകാരുടെ കേവലം ബുദ്ധിജീവിപദങ്ങളാണെന്നും അവർ അത് ചുമ്മാ ഉച്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അവർ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുമാരായി സ്വയം മാറുകയാണ്. സാമ്പ്രാജ്യത്വം എന്നത് മാർക്സിസ്റ്റുകൾ മാത്രം ഉച്ചരിക്കുന്ന-ഉച്ചരിക്കേണ്ട പദമല്ല. മാർക്സിസ്റ്റുകൾ ഉള്ള രാജ്യങ്ങളെ മാത്രമല്ല സാമ്പ്രാജ്യത്വം ബാധിക്കുക. രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമായി ചുരുക്കി കാണുന്നുണ്ട് ചില രാഷ്ട്രീയ ചിന്തകന്മാർ. എന്നാൽ ഇതു ശരിയല്ല. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി ഒരു പ്രതിരോധം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും, ജനനന്മയ്ക്കും വിരുദ്ധമായി കടന്നുവരാവുന്ന ശക്തികൾക്കും പ്രവർത്തനങ്ങൾക്കും എതിരെയുള്ള പ്രതിരോധം!

വാലെഴുത്ത്: മുഴുവൻ വായിക്കുന്നവർ വേഗത്തിലുള്ള ടൈപ്പിംഗിലെ അക്ഷരത്തെറ്റുകൾ ശ്രദ്ധയില്പെട്ടാൽ ചൂണ്ടിക്കണിക്കുക. പാവം ഞാനൊരു ഭാഷാസ്നേഹിയാണ്!

അതിന് ഇതൊക്കെ ആരു വായിക്കാൻ പോകുന്നു!

Saturday, July 17, 2010

കുമാരാ, താങ്കൾ ഒരു സംഭവം തന്നെ!

കുമാരാ, താങ്കൾ ഒരു സംഭവം തന്നെ!

കുമാരന്റെ കുമാരസംഭവങ്ങൾ എന്ന പുത്തൻ പുസ്തകം (ഡിസംബർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചത്) വായിച്ചപ്പോൾ പറയാൻ തോന്നിയ കാര്യങ്ങൾ താഴെ വാരിവിതറി പോസ്റ്റാക്കുന്നു:

അങ്ങനെ ബ്ലോഗ് രചനകളിൽ നിന്ന് വീണ്ടും ഒരു പുസ്തകം പിറന്നു. കുമാരസംഭവങ്ങൾ. ഇത് കുമാരൻ തന്റെ ബ്ലോഗുകളിൽ എഴുതി ഇതിനകം ഒരുപാട്പേർ വായിച്ച് രുചിയറിഞ്ഞവയാണ്. ബ്ലോഗെഴുത്തുകൾ പുസ്തകമാകുമ്പോൾ നെറ്റകത്തിന് പുറത്ത് നിൽക്കുന്നവർക്കും വായിക്കാൻ അവസരം വരുന്നു. ബ്ലോഗുകൾ ഇങ്ങനെ കൊഴുത്താൽ ഭാവിയിൽ പുസ്തകങ്ങൾ ഷോകേസുകളിലെങ്കിലും ഉണ്ടാകുമോ എന്നത് തൽക്കാലം അവിടെ നിൽക്കട്ടെ. ഇപ്പോൾ ബ്ലോഗകത്ത് എന്തു നടക്കുന്നു എന്നത് പുറം ലോകം കൂടി അറിയാൻ ബ്ലോഗ് രചനകളിൽനിന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതിനു പുറമെ മറ്റ് മീഡിയകളും കൂടി പ്രയോജനപ്പെടുത്തേണ്ടതുമാണ്. ആ നിലയിൽ കുമാര സംഭവങ്ങൾ എന്ന പുസ്തകം ബ്ലോഗുകൾക്ക് ഒരു പ്രചരണം കൂടിയാണ്. കുമാരാന് അഭിനന്ദനങ്ങളോടെ!

പുസ്തകത്തിന്റെ പുറത്തുതന്നെ ബ്ലോഗ് രചനകൾ എന്ന് എഴുതിയിരിക്കുക കൂടി ചെയ്തിരിക്കുന്നതിനാൽ ഒരു പുസ്തകവില്പനശാലയിലോ, ഒരു വായനശലയിലോ ഇരിക്കുന്ന ഈ പുസ്തകം എടുത്തു നോക്കി എന്താണീ ബ്ലോഗെഴുത്ത് എന്ന് അന്വേഷിക്കുവാനും പുസ്തകം വാങ്ങി കൊണ്ടുപ്പോയി വാ‍യിച്ചു നോക്കുവാനും പലരും തയ്യാറായെന്നുവരാം. അങ്ങനെ ഈ രചനകൾ വായിക്കപ്പെടുന്നു എന്നതിനു പുറമേ ബ്ലോഗിന് പ്രചരണവും കൂടിയാകുന്നു. ബ്ലോഗുകളിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യകാല കൃതികൾക്ക് അങ്ങനെ ഒരു കർത്തവ്യം കൂടി നിറവേറ്റുവാൻ ഉണ്ട്. ബ്ലോഗുകളിൽ എന്തു സംഭവിക്കുന്നുവെന്ന് നെറ്റകം ഇനിയും വേണ്ടവിധം പരിചയമില്ലാത്തവരും കൂടി അറിയട്ടെ. ഒരു സമാന്തര സാഹിത്യ ഭൂമിക ഉദിച്ചുയരുന്നുവെന്ന യാഥാർത്ഥ്യം എല്ലവരും അറിയട്ടെ!

ബ്ലോഗുകൾ അവനവൻ പ്രസാധനമാണ്. അവിടെ എഴുത്തുകാരൻ തന്നെ തിരുത്തുകാരനും അടുക്കുകാരനും. ബ്ലോഗുകളാകട്ടെ ആർക്കും തുടങ്ങുകയുമാകാം. അതിനാൽ ഈ രംഗത്ത് നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടാകാം. അത് ഒരു പോരായ്മയായി കാണേണ്ടതില്ല. കാരണം വായനക്കാരന് അവനവന്റെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനും വായനയെ തന്റെ സൌകര്യാർത്ഥം ക്രമപ്പെടുത്താനും സാധിക്കും. ഭാഷാപരമായും സഹിത്യപരമായും പാണ്ഠിത്യത്തിന്റെ മറുതല കണ്ടവർക്ക് മാത്രമേ എഴുത്തിന്റെ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്നൊന്നുമില്ല. മനസിന്റെ ഉള്ളിലുള്ളത് മറ്റുള്ളവർക്ക് വായിച്ചാൽ മനസിലാകത്തക്കവിധം ഒരു കടലാസിലോ ബ്ലോഗിലോ പകർത്തി വച്ചാൽ അതിനുള്ളിൽ എങ്ങനെയായാലും സാഹിത്യത്തിന്റെ ഒരംശം ഉണ്ടാകും. വായിക്കുന്നവന് അതിൽ ആസ്വദിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ അത് സാഹിത്യം തന്നെ. ഇനി അല്പം ചിന്തിക്കുവാൻ കൂടിയുണ്ടെങ്കിൽ അല്പം നിലവാരം കൂടിയെന്ന് അർത്ഥമുണ്ടെന്നേയുള്ളു.

അല്ലാതെ കലയും സാഹിത്യവുമൊന്നും ആരുടെയും കുത്തകയല്ല. അഥവാ ആണെന്നു വിചാരിച്ചാൽ തന്നെ ഇനിയുള്ള കാലം അത് നടക്കില്ല. നമ്മൾ ബ്ലോഗേഴ്സ് അത് അനുവദിക്കില്ല. മനുഷ്യൻ മനസിലാകാത്ത വിധം എന്തെങ്കിലും എഴുതിവയ്ക്കുന്നത് മാത്രമല്ല സാഹിത്യം. ഞങ്ങളും എഴുതും. അത് വായിക്കുന്ന ഏതൊരു സാധാരണക്കരനും മനസ്സിലാകും. അത് വായിക്കാൻ ആളെക്കിട്ടുകയും ചെയ്യും. അതിൽ ചിലതെങ്കിലും പുസ്തകമായി, മഹാപണ്ഠിതന്മാരെന്ന് ഊറ്റം കൊണ്ട് നടക്കുന്നവരുടെ കേൾവിപ്പെട്ട ഗ്രന്ധങ്ങൾക്കിടയിൽ നമ്മൾ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളും ഇരുന്നു ചിരിക്കും. നമ്മുടെ പുസ്തകങ്ങൾ വായനക്കാരനെ സൈറ്റടിക്കും. ഏതു പടുവൃദ്ധരെയും നമ്മുടെ പുസ്തകങ്ങൾ വീഴ്ത്തും. മറ്റൊന്ന് നമ്മുടെ രചനകൾ ലോകം മുഴുവൻ ചുറ്റിയടിച്ചിട്ടാണ് പുസ്തകമാകുന്നത്. കൊക്കെത്ര കുളം കണ്ടതാണെന്ന മട്ടിലാണ് വരവ്!

നമ്മുടെ പുസ്തകങ്ങളുടെ ഒരേയൊരു കുറവ് അത് എല്ലാവർക്കും മനസിലാകും എന്നതാണ് നിങ്ങൾ ബുദ്ധികൊണ്ട് കട്ടപിടിച്ച തലച്ചോറുമായി നടക്കുന്നവരുടെ പുസ്തകങ്ങൾ ആളുകളെ നോക്കി മസിലും പിടിച്ചിരിക്കുമ്പോൾ നാമ്മൾ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളുടെ ഉള്ളുതുറന്ന നിഷ്കളങ്കമായ ചിരികണ്ട് ആളുകൾ വാങ്ങിക്കൊണ്ടുപോയി വായിക്കും. മസിലും പിടിച്ചിരിക്കുന്ന ബുദ്ധിജീവിഗ്രന്ധങ്ങൾ അവിടെയിരുന്ന് പൂത്ത് അവസാനം ആക്രിക്ക് കൊടുക്കും. എവിടെനിന്നെങ്കിലും കടിച്ചാൽ പൊട്ടാത്തതും മനുഷ്യനു മനസിലാകാത്തതുമായ കുറെ വാചകങ്ങൾ മോഷ്ടിച്ച് പറക്കിക്കൂട്ടിവച്ച് ഒന്നോരണ്ടോ പുസ്തകമെഴുതിയിട്ട് തലയും മുഖവും വീർപ്പിച്ചു നടക്കുന്ന ചില ബുദ്ധിജീവിജാഡക്കാരോടുള്ള മൂത്ത കുടിപ്പക കൊണ്ട് വെട്ടിക്കീറാൻ ഇങ്ങനെ മേൽവരികൾ കൂടി എഴുതിപ്പോയതാണ്.

കുമാരന്റെ പുസ്തകത്തിൽ ആമുഖമായിതന്നെ തന്റെ പരിമിതികൾ കുമാരൻ എഴുതിവച്ചിട്ടുണ്ട്. ബ്ലോഗ് വായനക്കാരനും പുസ്തകവായനക്കാരനും തമ്മിൽ അല്പം ചില വ്യത്യാസങ്ങൾ ഉണ്ട്. ബ്ലോഗ് വായനയ്ക്ക് അല്പം വേഗത കൂടുതലാണെന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഇവിടെ ബ്ലോഗ് വായനക്കാരിൽ ഭാഷാപരമായി പരിമിതികൾ ഉള്ളവരും കൂടിയുണ്ട് എന്നതാണ്. എന്നാൽ ഇന്ന് ബ്ലോഗിംഗ് രംഗത്തേക്ക് കടന്നുവരുന്നവർ ബ്ലോഗിംഗിലൂടെ ആ പരിമിതികൾ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള ഭാഷയുമായും സാഹിത്യവുമായും സ്കൂൾ തരം വരെ മാത്രം ബന്ധമുണ്ടായിരുന്നവർ പോലും ഇന്ന് നന്നയി മാതൃഭാഷ കൈകാര്യം ചെയ്തു വരുന്നു. അതിനു കാരണം ബ്ലോഗുകളിലെ നർമ്മം തുളുമ്പുന്ന രചനകളാണ്. നർമ്മം ഇഷ്ടപ്പെടാത്തവർ ആരുമില്ല. നർമ്മം തുളുമ്പുന്ന ബ്ലോഗ് രചനകൾ നിരവധിയാളുകളെ വായനയുടെ ലോകത്തേക്കും എഴുത്തിന്റെ ലോകത്തേക്കും ആനയിച്ചു.

ഇന്ന് ബ്ലോഗിലെത്താൻ അറിയാവുന്നവർക്ക് മലയളത്തിൽ നന്നായി കമന്റെഴുതാനെങ്കിലുമുള്ള മലയാളഭാഷാജ്ഞാനം ഉണ്ടെന്നത് അഭ്മാനകരമാണ്. ടൈപ്പുചെയ്യുന്നതിന് കീ ബോർഡിലെ ഇംഗ്ലീഷ് അക്ഷരമാലയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും പതിയുന്നത് മലയാള അക്ഷരങ്ങളാണ്. വളരുന്നത് മലയാള ഭാഷയാണ്. കേരളത്തിലെ എല്ലാ മേഖലകളിൽ ഉള്ളവരും ബ്ലോഗെഴുതുന്നതിനാൽ ഓരോ പ്രദേശത്തെയും പ്രാദേശികമായ ഭാഷാന്തരങ്ങൾ കൂടി എല്ലാവരും പങ്കുവയ്ക്കുകയാണ്. ഇത് മലയാള ഭാഷയുടെ സമഗ്രമായ വികാസത്തിന് കാരണമാകുകയാണ്. എന്നിട്ടും ഇത് ചിലർ കണ്ടില്ലെന്ന് നടിക്കുന്നതാണ് കഷ്ടം. (കമ്പ്യൂട്ടർ കണ്ട് കണ്ണുമിഴിച്ച് നിൽക്കുന്നവരാണ് ഇതിൽ പല ബുദ്ധിജീവികളും. കറണ്ടടിക്കുമെന്ന് പേടിച്ച് ഇവരിൽ പലരും കീ ബോർഡിൽ പോലും തൊടില്ല.)

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചെറുതും വലുതുമാ‍യ പല സംഭവങ്ങളും ഉണ്ടാകും. അതിൽ ചിലതിലൊക്കെ നർമ്മത്തിന്റെ അംശങ്ങൾ ഉണ്ടാകും. അതല്ല ഗൌരവമായ അനുഭവങ്ങളാണെങ്കിൽ കൂടിയും അതിൽ നർമ്മം ചാലിച്ച് അത് പറഞ്ഞുകേൾക്കാനും എഴുതാനും നമ്മളിൽ പലർക്കും കഴിയും. നർമ്മഭാവന അധികമില്ലാത്തവർക്ക് ഗൌരവത്തിലും കാര്യങ്ങൾ അവതരിപ്പിക്കാം. എന്നാൽ കണ്ണീരിൽ പോലും നർമ്മം ചാലിച്ച് കേൾക്കുന്നവനെയും വായിക്കുന്നവനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും കരയിക്കുവാനും നർമ്മ ബോധമുള്ള ഒരാൾക്ക് കഴിയും. ഏതെങ്കിലും ഒരു സംഭവം അക്ഷരമറിയാത്തവരാണെങ്കിൽ അവർ പറഞ്ഞു കേൾപ്പിക്കും. അക്ഷരമറിയാവുന്നവർക്ക് അവ എഴുതിവയ്ക്കുകയുമാകാം. നർമ്മബോധവും അല്പം സാഹിത്യബോധവും കൂടി ചേർന്നാൽ എഴുത്ത് വായനക്കാരന് നല്ലൊരു വിഭവമായിരിക്കും.

എന്നാൽ എല്ലാവർക്കും ഒരു പോലെ നർമ്മ ബോധവും സാഹിത്യബോധവും ഒരു പോലെ കൈൽമുതലായി ഉണ്ടാകണമെന്നില്ല. ചിലർക്ക് നർമ്മ ബോധമുണ്ടാകും. ചിലർക്ക് സാഹിത്യബോധമുണ്ടാകും. ചിലർക്ക് ഇത് രണ്ടുംകൂടി ഉണ്ടാകും. ഇവിടെ കുമാരനെ സംബന്ധിച്ചിടത്തോളം നർമ്മഭാവനയും സാഹിത്യവും കൈമുതലായുണ്ട്. ഗൌരവമുള്ള സംഭവമാണെങ്കിലും കുമാരൻ എഴുതിയാൽ അത് നർമ്മമാകും. എന്നാൽ ആ നർമ്മത്തിനിടയിൽ നിന്ന് നമുക്ക് സംഭവത്തിന്റെ ഗൌരവം വായിച്ചെടുക്കുകയും ചെയ്യാം. വായിക്കുന്നവന് വായിക്കാനൊരു താല്പര്യം വരണം. എല്ലാവരും ഗൌരവബുദ്ധികളാകണമെന്നില്ല. അത്തരക്കാരെ വായനയിലേയ്ക്ക് ആകർഷിക്കാൻ നർമ്മം വേണം. നർമ്മം ആസ്വദിച്ചുകൊണ്ട് വായനയിൽ മുഴുകുമ്പോൾ ഒരെഴുത്ത്കാരന് നൽകാനുള്ള സന്ദേശം വളരെ ലളിതമായി കൈമാറാൻ കഴിയുന്നു. ഇക്കാര്യത്തിൽ കുമാരന് അഭിമാനിക്കാം. കുമാരസംഭവങ്ങൾ വായിക്കുന്ന ഏതൊരാൾക്കും തോന്നും.ഈ കുമാരൻ ഒരു സംഭവം തന്നെയാണെന്ന്!

കുമാരൻ എഴുതിയിരിക്കുന്ന ഓരോ നുറുങ്ങുകളോടും സാമ്യമുള്ള പല അനുഭവങ്ങളും അവരവരുടെ ജീവിതപരിസരങ്ങളിൽ എല്ലാവർക്കും ഉണ്ടായിരിക്കും. കേരളത്തിലെവിടെയുമുള്ള ജീവിത രീതികൾ തമ്മിൽ പൊതുവായ സമാനതകൾ ഉള്ളതിനാൽ എല്ലാവർക്കും ഓരേ തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാം. കണ്ണൂരിലുള്ള കുമാരൻ കോറിയിട്ടിരിക്കുന്ന് നർമ്മ നുറുങ്ങുകളിൽ മിക്കതും ഇങ്ങ് തിരുവനന്തപുരം ഭാഗത്തുള്ള എന്റെ ഗ്രാമ പരിസരത്തും സംഭവിച്ചിട്ടുള്ളതാണ്. ചില നുറുങ്ങുകൾ വായിക്കുമ്പോൾ ങേ, കണ്ണൂരിലും നമ്മുടെ ഇവിടത്തെപോലുള്ള കാര്യങ്ങൾ തന്നെയോ നടക്കുന്നതെന്നു ചോദിച്ചു പോകും. എന്നെ ഞെട്ടിപ്പിച്ചത് എന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങൾ പോലും കുമാരൻ കുമാരനിൽ ആരോപിച്ച് എഴുതിവച്ചിരിക്കുന്നു. കുമാരൻ എന്നെങ്കിലും എന്റെ ജീവിതത്തെ ഒളിഞ്ഞു നോക്കിയോ എന്നറിയില്ല. പക്ഷെ അതേതൊക്കെ അനുഭവങ്ങൾ എന്ന് എന്നോട് ചോദിക്കരുതേ കുമാരാ, ഞാൻ കൊന്നാലും പറയില്ല. കുമാരന് നാണവും മാനവുമ്മില്ലെന്നുവച്ച് നമ്മ അങ്ങനെയാണോ? ഹഹഹ!

പട്ടിണിക്കാരനായ കുട്ടിരാമൻ ഉസ്കൂളിൽ ഉപ്പുമാവിനു വേണ്ടി തള്ളി ചട്ടിയിൽ വീണ സംഭവം നർമ്മത്തിൽ പൊതിഞ്ഞാണ് എഴുതിയതെങ്കിലും നമ്മുടെ മനസ്സിൽ അതൊരു നൊമ്പരമുണ്ടക്കുന്നുണ്ട്. ചട്ടിയിൽ വീണെങ്കിലെന്താ ഇഷ്ടം പോലെ ഉപ്പുമാവു കിട്ടിയല്ലോ എന്ന് കുട്ടിരാമൻ പറയുന്നുണ്ട്. ഉണങ്ങാത്ത മുറിപ്പാടുകൾ എന്ന കഥയും നമ്മെ നന്നേ നൊമ്പരപ്പെടുത്തും. നർമ്മം മാത്രമല്ല ഗൌരവമുള്ള വിഷയങ്ങളും കൈകര്യം ചെയ്യാൻ കുമാരനു കഴിയാത്തതല്ല എന്ന് തെളിയിക്കുന്ന കഥകളും കുമാര സംഭവങ്ങളിലുണ്ട്.

കുമാരസംഭവങ്ങളിൽ നിന്ന് ചില വരികൾ മാത്രം ഇവിടെ ഉദ്ധരിക്കാം:

“നാലുമണി കഴിഞ്ഞാൽ ഞങ്ങൾ മൂന്നുപേരും പെൺപിള്ളേരുടെ സെൻസസ് എടുക്കുന്നതുകൊണ്ട് ഫുൾ ബിസിയായിരിക്കും സ്കൂളിൽനിന്നും അണക്കെട്ടു പൊട്ടിയ പോലെ ആർത്തിരമ്പി വരുന്ന ആൺകുട്ടികളും മന്ദം മന്ദം കുളിർകാറ്റ് പോലെ തഴുകിവരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെൺകുട്ടികളും, അതിനു ശേഷം വൃദ്ധരെപ്പോലും രോമാഞ്ചമണിയിച്ചുകൊണ്ട് ജൂനിയർ ഐശ്വര്യറയി മി.ജമീലയുടെ നേതൃത്വത്തിൽ കമലാ കോളേജിലെ ആൽമരം പോലെ വളർന്നുപന്തലിച്ച പെൺകുട്ടികളും ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചുവിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വർണ്ണക്കാഴ്ചകളെ ഒഴിവാക്കി വെറുതെ ഡീസന്റാവാൻ ഞങ്ങൾ കണ്ണുപൊട്ടന്മാരോ ടൌൺഹാളിന്റെ മുന്നിൽ ഒരുപണിയുമെടുക്കാതെ വെറുതെ സുഖിച്ചു കൈചൂണ്ടി നിൽക്കുന്ന കോൺക്രീറ്റ് പ്രതിമയോ അല്ലല്ലോ....” ( കുമാരൻ റൈറ്ററുടെ നാൾവഴിപുസ്തകം എന്ന അദ്ധ്യായം)

അച്ഛൻ മരിക്കുമ്പോൾ കരയുന്ന മക്കളിൽ ഒരുത്തി പറയുന്നതു കേൾക്കൂ: “ എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചിൽ....അവളുടേത് (ചേച്ചി) കള്ളക്കരച്ചിലാണേ...” ( ശരിയായ കരച്ചിൽ)

“പ്രേമിക്കുന്നവർ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ കാമുകനായ നളിനക്ഷനെ നളേട്ടാ, എന്നും, വനജയെ അയാ‍ൾ തിരിച്ച് വനൂ, വാ‍.. എന്നിങ്ങനെ വിളിക്കാൻ തുടങ്ങി.....“ (പ്രതികാര വനജ)

ലോകചരിത്രത്തിലെ പല പ്രേമങ്ങളും പൂത്തു വിടർന്ന് പരപരാഗണം നടത്തിയത് കോളേജ് കലോത്സവ ദിനത്തിലാണ്. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന് ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്. ......” ( കോളേജ് ഡേയിൽ കോമളകുമാരി)`

“മാരുതി സ്വിഫ്റ്റ് കാറുപോലെ ഷെയ്പ്പുള്ള സുന്ദരി. വട്ടമുഖി, നീണ്ട മുടി, അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപ്പാവാട ആൻഡ് ഗ്രീൻ ബ്ലൌസ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.” (ദേവതാരു പൂത്തു, പക്ഷെ......)

ഇങ്ങനെ ഒരുപാടുണ്ട് “കുമാരൻ എന്ന സംഭവം” എഴുതിയ കുമാര സംഭവങ്ങളിൽ! പക്ഷെ കുമാരന്റെ പുസ്തകം പകർത്തലല്ലല്ലോ എന്റെ ജോലി! വേണമെന്നുള്ളവർ അറുപത് രൂപാ കൊടുത്ത് വാങ്ങി വായിക്കിനെടേയ്. ( കുമാരനെ നേരിൽ കണ്ട് ഒന്നു പൊക്കിക്കൊടുത്താൽ പുസ്തകം ഫ്രീയായും ലഭിക്കുന്നതായിരിക്കും! എനിക്ക് കൂട്ടം തിരുവനന്തപുരം മീറ്റിൽ വച്ച് നേരിൽ കണ്ടപ്പോൾ ഈ ബുദ്ധി പോകാത്തതിനാൽ വിലകൊടുത്തു വാങ്ങേണ്ടിവന്നു. കുമാരൻ പുസ്തകം തലയിലേറ്റിവരുമ്പോൾ ഒരു കൈ സഹായിച്ചും പുസ്തകം കരസ്ഥമാക്കാവുന്നതാണ്)

അത്യുന്നതങ്ങളിൽ കുമാരനു മഹത്വം!

വാലെഴുത്ത്:

ഒരു നിലാവുള്ള രത്രി; കുമാരന്റെ ഫോൺ റിംഗ്ടോണടിച്ചു. വിറയ്ക്കുന്ന കൈകളോടെ കുമാരൻ ഫോൺ എടുത്തു.

മറുതലയ്ക്കൽ: കുമാരേട്ടാ! എന്റെ കുമാരേട്ടാ!

കുമാരൻ: (വിച്ചുകൊണ്ട്) ആരാ? മി.ജമീലയാണോ?

മറുതല: അല്ല കുമാരേട്ടാ, എന്നെ ഇത്രയ്ക്കങ്ങോട്ട് മറന്നോ?

കുമാരൻ: പിന്നെ, ദിവ്യയാണോ?

മറുതല: (ദ്വേഷ്യം) കുമാരേട്ടാ!

കുമാരൻ: അല്ല, ശ്രീദേവി....?

മറുതല: ശ്യോ! കു....മാ...രേ...ട്ടാ‍.... !

കുമാരൻ: (വിറച്ചുകൊണ്ട്) റോംഗ് നംബർ...റോംഗ് നംബർ.....!