Friday, July 26, 2013

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ഡിഗ്രിയ്ക്ക് ഇപ്പോൾ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം ആണല്ലോ. ഏതാനും വർഷങ്ങളായി കേരള യൂണിവേഴ്സിറ്റിയിൽ ഇത് തുടങ്ങിയിട്ട്. ഈയുള്ളവൻ അതിനെതിരാണ്. നമ്മളൊക്കെ പഠിച്ചെഴുതിയതു പോലെ കോളേജിൽ പഠിപ്പിക്കുക, യൂണിവേഴ്സിറ്റി പരീക്ഷ നടത്തുക. എഴുതുന്നതുവച്ച് മാർക്കോ ഗ്രേഡോ നൽകുക. “തിരക്കുകൾ“ മൂലം കോളേജിൽ ക്ലാസ്സിൽ കയറാതെ നടക്കുന്നവർക്കും പരീക്ഷാസമയത്ത് അന്തസ്സായി വീട്ടിലിരുന്ന് സ്വന്തമായി പഠിച്ച് പരീക്ഷയിൽ വിജയിച്ച്, ക്ലാസ്സിൽ മുടങ്ങാതെ പോയിരുന്ന പഠിപ്പിസ്റ്റുകളെ ഞെട്ടിക്കാൻ കഴിയുന്ന ആ മുൻസമ്പ്രദായം തന്നെ എന്തുകൊണ്ടും നല്ലത്. അല്ലാതെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ അല്ല.  പഴയ സമ്പ്രദായത്തിൽ പഠിച്ചു ജയിച്ചവർ തന്നെയാണ് ഇപ്പോൾ ഉന്നതങ്ങളിൽ വിരാജിക്കുന്നവർ എല്ലാം; കോളേജ് അദ്ധ്യാപകർ ഉൾപ്പെടെ! അതുപോലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ വരുന്നതോടെ കോളേജിൽ കിട്ടാത്തവർക്ക് ഇഷ്ടവിഷയങ്ങൾ പാരലലായി പഠിക്കാനുള്ള അവസരം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റിയിലെ മുൻ അദ്ധ്യാപകരുടെയും ജിവനക്കാരുടെയും വൈസ് ചാൻസലർമാരുടെയും കൂടിച്ചേരൽ ഉണ്ടായിരുന്നു. അതിൽ ഒരു മുൻ വൈസ് ചാൻസലർ തന്നെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തെ വിമർശിച്ചിരിക്കുന്നു. ക്രെഡിറ്റ് ആൻഡ് സെമസ്റ്ററിൽ അദ്ധ്യാപകരിൽ ചിലരിൽ നിന്നെങ്കിലും കുട്ടികൾ പലവിധ പീഡനങ്ങൾക്കും ഇരയാകും എന്ന കാര്യവും അവിടെ പ്രസംഗിച്ച ആ മുൻ വി.സി തന്നെ സ്ഥിരീകരിക്കുന്നു. ഇത്  ഈയുള്ളവന്റെ അഭിപ്രായത്തിനു കൂടുതൽ ദൃഢത നൽകുന്നതാണ് എന്നതിനാലണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. അദ്ധ്യാപകർക്ക് അപ്രമാദിത്വം കല്പിക്കുന്ന ഒരു പാഠ്യപദ്ധതിയും നല്ലതല്ല. അഥവാ വേണമെങ്കിൽ അല്പം  അപ്രമാദിത്വം കല്പിക്കുന്നെങ്കിൽ  അത് എൽ.പി ക്ലാസ്സിലും  യു.പി ക്ലാസ്സിലും  പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കല്പിക്കണം! കാരണം അവർ പഠിപ്പിക്കുന്നത് ഒന്നുമറിയാത്ത കുട്ടികളെയാണ്. ഡിഗ്രി നിലവാരത്തിൽ എത്തുന്ന കുട്ടികളിൽ  നല്ലൊരു പങ്കും അവരുടെ നല്ലൊരുപങ്ക്  അദ്ധ്യാപകരെക്കാൾ നിലവാരം ഉള്ളവരായിരിക്കും എന്നു പറയുമ്പോൾ കോളേജ് അദ്ധ്യാപകർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങൾ!

നിലവിലുള്ള  ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകൾ നിർത്തലാക്കണം (അടുത്ത വർഷം മുതൽ ബി.എഡ് രണ്ട് വർഷ കോഴ്സ് ആക്കുകയാണത്രേ!). ഡിഗ്രീ വരെ പഠിച്ചവർക്ക് യു.പി വരെയും പി.ജി വരെ പഠിച്ചവർക്ക് പ്ലസ് ടൂ വരെയും ഒന്നിലധികം വിഷയങ്ങളിൽ  പി.ജിയുള്ളവർക്ക് (രണ്ട് പി.ജിയ്ക്ക് പകരം കോളേജ് തലത്തിലേയ്ക്ക് മാത്രം വേണമെങ്കിൽ മറ്റൊരു എലിജിബിലിറ്റി ടെസ്റ്റ് ആകാം)   കോളേജ് വരെയും പഠിപ്പിക്കാൻ അർഹത നൽകണം. അതിനനുസരിച്ച് ഡിഗ്രീ, പി.ജി പാഠ്യപദ്ധതി ക്രമീകരിക്കണം. ചുരുക്കത്തിൽ പിള്ളേരെ പഠിപ്പിക്കാൻ ഡിഗ്രിയും പി.ജിയുമൊക്കെ ധാരാളമാണെന്ന് സാരം. ഓരോ സമയത്തും കുട്ടികൾക്കുള്ള സിലബസ് അനുസരിച്ച് പഠിച്ചാണ് അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്. അല്ലാതെ അദ്ധ്യാപകർ അവരുടെ പഠനകാലത്ത് മനപാഠമാക്കിയ കാര്യങ്ങൾ അല്ലല്ലോ  കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്തിനേറെ പറയുന്നു, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമേ പൊളിച്ചെഴുതണം.

Sunday, July 21, 2013

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

(തരംഗിണി ഓൺലെയിൻ മാഗസിന്റെ 2013 ജൂലൈ ലക്കത്തിൽ ഞാൻ എഴുതിയ ലേഖനം)

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

ഈ അടുത്ത സമയത്ത് കേരളത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു വിവാദ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു ആ സർക്കുലർ. ഇത് വലിയ വിവാദമായി. പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമ സാധുതനൽകുന്നതാണ് ആ സർക്കുലറെന്ന് ആക്ഷേപമുണ്ടായി.  അതു സംബന്ധിച്ച ചർച്ചകളിൽ പലതും  ഒരു പ്രത്യേകസമുദായത്തിലേയ്ക്ക് മാത്രം വിരൽ ചൂണ്ടുന്നതായും കണ്ടു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ആ സർക്കുലർ പിന്നീ‍ട്  പിൻ‌വലിക്കുകയുണ്ടായി. എങ്കിലും ആ വിവാദ ഉത്തരവ്‌  ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് സജീവമായ ചർച്ചകൾക്ക് കാരണമായി. മൊത്തം വായിക്കാൻ സമയമില്ലാത്തവർക്കായി ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം ആദ്യമേതന്നെ പറയാം; പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമല്ല. അത് തടയാൻ  നിലവിലുള്ള നിയമങ്ങൾ കർശനമയി നടപ്പിലാക്കണം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമോ പ്രായോഗിക വൈഷമ്യങ്ങൾ ഉള്ളവയോ ആണെങ്കിൽ കൂടുതൽ ശക്തവും പ്രായോഗികവുമായ പുതിയ നിയമങ്ങൾ കോണ്ടുവരണം. നിയമങ്ങൾ അവ പാലിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതാണെന്ന്  പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമൂഹത്തിന്റെ ജഗ്രതയും വളരെ പ്രധാനമാണ്.

പ്രായപൂർത്തിയാകാത്തവർ  തമ്മിലുള്ള വിവാഹം കേരളത്തിലോ ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ  മാത്രം  നടന്നുവരുന്ന ഒന്നല്ല. അത് ഏതെങ്കിലും ഒരു സമുദായത്തിലോ സവിശേഷസമൂഹത്തിലോ മാത്രം നടക്കുന്നതുമല്ല. ചില ഗോത്രവർഗ്ഗ സമുദായങ്ങൾക്കിടയിൽ അത് സർവ്വ സാധാരണമായി കാണപ്പെടുന്നുണ്ട്. ഏതെങ്കിലും  പ്രത്യേക പ്രദേശങ്ങളിലോ  പ്രത്യേക സമുദായങ്ങൾക്കിടയിലോ  സവിശേഷസമൂഹങ്ങൾക്കിടയിലോ  അത് ആപേക്ഷികമായി കുറച്ച് കൂടുതൽ നടക്കുന്നുണ്ടാകാം. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും  എല്ലാ സമുദായങ്ങളിലും പെട്ടവർക്കിടയിൽ സർവ്വവ്യാപകമായിത്തന്നെ അത്തരം വിവാഹങ്ങൾ ഏറിയും കുറഞ്ഞും നടന്നുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അല്ലാതെ  അത്തരം വിവാഹങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണത  എന്ന തരത്തിലുള്ള  പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ല.  എന്നാൽ കേരളത്തിലെന്നല്ല,  ഇന്ത്യയിൽ എവിടെയും  പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുവാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. പ്രായപൂർത്തിയകാ‍ത്ത വിവാഹങ്ങൾ തടയാൻ പര്യാപ്തമായ നിയമങ്ങൾ നിലവിൽ ഇവിടെ ഇല്ലാഞ്ഞിട്ടല്ല; ഉള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രായോഗികമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിനു പല കാരണങ്ങളുമുണ്ട്. 

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമായ കാര്യമല്ല. അത്തരം വിവാഹങ്ങൾക്ക് നിയമപ്രാബല്യം നൽകാൻ ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതുമല്ല. മുമ്പേ നടന്നുപോയ വിവാഹങ്ങൾക്ക് മാനുഷിക പരിഗണന വച്ച് നിയമസാധുത നൽകാൻ ഉദ്ദേശിച്ച് ഏതെങ്കിലും സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിലോ  നിയമം ഉണ്ടാക്കുന്നതിലോ അപാകതയില്ല. എന്നൽ ഇക്കാര്യത്തിൽ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. അത്തരം താൽക്കലികമായ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ഭാവിയിലും പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾക്ക് പ്രേരണയോ നിയമസാധുതയോ ലഭിക്കാൻ ഇടവരുന്ന വിധത്തിൽ ഉള്ളതാകരുത്. കേരളത്തിൽ ഈയിടെ തദ്ദേശസ്വയംഭരണവകുപ്പ് ഇതുവരെ നടന്നുപോയ പ്രയപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമസാധുത നൽകാനെന്ന നിലയിൽ  ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അത് ഭാവിയിലും പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതായി വ്യാഖ്യാനിക്കപ്പെടാമെന്നു കണ്ടാണ് വിവാദമായത്. പിന്നീട് സർക്കാർ ആ വിവാദ സർക്കുലർ പിൻ‌വലിക്കുകയുണ്ടായി.

വിവാഹം കഴിക്കാൻ പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് ഇരുപത്തിയൊന്നും പ്രായം വേണമെന്ന് അനുശാസിക്കുന്ന നിയമം നിലവിൽത്തന്നെ ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷനുമേൽ ബലാത്സംഗത്തിനു കേസെടുക്കാൻ പോലും വകുപ്പുണ്ട്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രക്ഷകർത്താക്കൾക്കെതിരെയും കേസെടുക്കാൻ നിയമത്തിനു കഴിയും. മാത്രമല്ല പ്രായപൂർത്തിയാകത്ത പെൺകുട്ടികളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേരിൽപോലും കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ എന്നിട്ടും നമ്മുടെ നാട്ടിൽ പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾ നടനു വരുന്നു. പ്രായപൂർത്തിയാകതെയുള്ള വിവാഹം നടക്കുന്നതിന് മതപരം ഗോത്രപരം എന്നിവയിലുപരി സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ  കാരണങ്ങൾ ഉണ്ട്. ചില വിശ്വാസങ്ങൾ ആചാരങ്ങൾ എന്നിവ ശൈശവ വിവാഹങ്ങൾക്ക് കാരണമകുന്നുണ്ട്. രാജ്യവ്യാപകമായി എല്ലാ സമുദായങ്ങൾക്കിടയിലും പ്രായപൂർത്തിയാകതെയുള്ളവരുടെ വിവാഹം നടക്കുന്നുണ്ട്. അതിനു കാരണം സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാണ്. കുറച്ചേറെ അന്ധ വിശ്വാസങ്ങളും അത്തരം  വിവാഹങ്ങൾക്ക് കാരണമാകുന്നുണ്ട്.

അപക്വമായ പ്രായത്തിലെ പ്രേമബന്ധങ്ങളുടെയും മറ്റും തുടർച്ചയായി ഒളിച്ചോടി ജീവിക്കുന്നവരുണ്ട്.  ചില പ്രത്യേക സാഹചര്യങ്ങളിൽപെട്ട് നിയമപരമായി വിവാഹം നടക്കുന്നതിനുമുമ്പുതന്നെ രക്ഷകർത്താക്കളുടെ അറിവോടെയും അല്ലാതെയും ഒരുമിച്ചു ജീവിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ ഈ സാക്ഷരകേരളത്തിൽത്തന്നെ സാധാരണ ഏതൊരു വിവാഹവും നടക്കുന്നതുപോലെ   പ്രായപൂർത്തിയകാ‍തെയുള്ള കുട്ടികളുടെ  വിവാഹങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.  ബന്ധുക്കളും  നാട്ടുകാരും പൊതു പ്രവർത്തകരും എന്തിന്, നിയമപാലന രംഗത്ത് സേവനമനുഷ്ഠിക്കുന്നവർ കൂടി  പരസ്യമായുള്ള അത്തരം വിവാഹങ്ങളിൽ പങ്കെടുക്കുകയും സദ്യയുണ്ട് മടങ്ങുകയും ചെയ്യുന്നുണ്ട്. നിയമങ്ങളുടെ ദൌർബല്യംകൊണ്ടും സമൂഹത്തിന്റെ ജാഗ്രതക്കുറവുകൊണ്ടും ആണ് ഇത്തരം തിന്മകൾ സമൂഹത്തിൽ നില നിൽക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് എന്തു വേണം?  നമ്മുടെ പൊതു പ്രവർത്തകരെങ്കിലും നിയമവിധേയമല്ലാത്ത അത്തരം വിവാഹച്ചടങ്ങുകലിൽനിന്നും വിട്ടുനിന്ന് സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകാൻ തയ്യാറാകേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം ചെയ്യിക്കുന്ന വിവരം അറിഞ്ഞ് ഏതെങ്കിലും രഷ്ട്രീയ സംഘടനകളോ  സന്നദ്ധസംഘടനകളോ സാമൂഹ്യ സേവകരോ അത് നിയമപാലകരെ അറിയിക്കാറുണ്ടോ? അറിയിച്ചാൽ തന്നെ രക്ഷകർത്താക്കളുടെ അനുഗ്രഹാശിസുകളോടെ നടക്കുന്ന അത്തരം വിവാഹങ്ങൾ നടക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാൻ നിയമ പാലകർ തയ്യാറാകുമോ? നിയമമുണ്ട്, പക്ഷെ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നു സാരം.

പ്രായപൂർത്തിയാകാത്ത വിവാഹങ്ങളിൽ പെൺകുട്ടികൾക്കാണ് സാധാരണയയി പ്രായംതികയാതെ വരുന്നത്. വിവാഹം കഴിക്കുന്ന ചെറുക്കൻ മിക്കവാറും ഇരുപത്തൊന്നു കഴിഞ്ഞ ആൾ തന്നെ ആയിരിക്കും. വേണമെങ്കിൽ ഒരു രഹസ്യപരാതി ലഭിച്ചാൽപോലും അതിൻപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പുരുഷനെതിരെ ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച കേസെടുക്കാം. പക്ഷെ ചെയ്യുന്നുണ്ടോ? ഇവിടെ പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. എല്ലാവരും അനീതികൾക്കെതിരെ വാതോരാതെ സംസാരിക്കും. പക്ഷെ സ്വന്തം നിലയിൽ പ്രായോഗികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുകയുമില്ല. അനീതികൾക്കെതിരെ ശബ്ദിക്കുന്നവർതന്നെ അവർ ഏത് അനീതികൾക്കെതിരെ സംസാരിക്കുന്നുവോ അതേ അനീതികൾ  അവർതന്നെ നടത്തുന്നതും നമുക്ക് കാണാം.ഏത് അനീതികൾ തടയുന്നതിനും സമൂഹത്തിന്റെ ജാഗ്രത  ആവശ്യമാണ്. ഇവിടെ ചർച്ചചെയ്യുന്ന കാര്യത്തിനും അതെ!

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താൻ സമൂഹത്തിനു പലതും ചെയ്യാൻ കഴിയും. കഴിയണം.  ബോധ വൽക്കരണം ഇതിൽ ഒരു ഘടകം തന്നെ. എന്നാൽ അതിലുപരി പ്രായോഗികമായും ഫലപ്രദമായും   ചെയ്യാവുന്ന മറ്റ് പലതുണ്ട്. നിയമ പാലകർക്ക് നിലവിലുള്ള നിയമങ്ങൾ വച്ചുതന്നെ ഇത് തടയാൻ  കഴിയും എന്നതും ഇവിടെ ഊന്നിപ്പറയുന്നു. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നടക്കാൻ പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ സാമൂഹ്യ ബോധമുള്ളവർ ഇടപെടണം. അത് നിയമവൃത്തങ്ങളെ യഥാസമയം അറിയിച്ച് നിയമനടപടികൾക്ക്  അവസരമൊരുക്കണം.വ്യക്തികൾക്കും സംഘടനകൾക്കും ചെയ്യാം. ഇനി അങ്ങനെയുള്ള  പൊല്ലാപ്പുകൾക്കൊന്നും  പോകാൻ താല്പര്യമില്ലാത്തവർക്ക് അത്തരം വിവാഹങ്ങളിൽ നിന്നും പ്രതിഷേധ സൂചകമായി വിട്ടുൽക്കുകയെങ്കിലും ചെയ്യാം. പ്രത്യേകിച്ചും നമ്മുടെ പൊതു പ്രവർത്തകരും ജനപ്രതിനിധികളും. അവർക്ക്  അത്തരം വിവാഹച്ചടങ്ങുകളിൽനിന്ന്  നിർബന്ധമായും വിട്ടു നിൽക്കുകയെങ്കിലും വേണം. സർക്കാർ ഉദ്യോഗമുള്ളവർ പ്രായപൂർത്തിയാകാത്തവരുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നത് കർശനമയി തടയുന്ന നിയമം വരണം.

നിയമപാലകരും  സമൂഹത്തിന്റെ ഭഗമാണെന്നും മറക്കേണ്ട. പ്രായ പൂർത്തിയാകാത്ത വിവാഹം സംബന്ധിച്ച് പരാതി കിട്ടിയാൽ നിയമപാലകർ  ഉടൻ നടപടി എടുക്കണം. അത്തരം  വിവാഹത്തിൽ ഏർപ്പെടുന്നവർക്കും അതിനു ഒത്താശ ചെയ്യുന്നവർക്കും എതിരെ കേസെടുക്കണം.  അത്തരം വിവാഹങ്ങളിൽ  പങ്കെടുത്ത് വിജയിപ്പിക്കുവാൻ വരുന്ന ക്ഷണിതാക്കൾകെതിരെയും “കൂട്ടക്കേസ്“ എടുക്കണം. അത്തരത്തിൽ  ഒരു  സംഭവം   റിപ്പോർട്ട് ചെയ്താൽമതി അത്തരം വിവാഹങ്ങൾ ഏറെയും  നിലയ്ക്കും. ഒരു കല്യാണത്തിനു പങ്കെടുത്ത്  കേസിൽ പ്രതിയാകൻ ആരും തയ്യാറാകില്ല. നിയമം ഉണ്ടായിരുന്നാൽ മാത്രം  പോരാ. അത് നടപ്പിലാക്കാമുള്ള ആർജ്ജവവും കൂടി വേണം. അതിനാകട്ടെ സമൂഹത്തിന്റെ ശക്തമായ പിന്തുണയും വേണം. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാകുകയും വേണം. സത്യത്തിൽ പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സിൽപോലും  വിവാഹം കഴിക്കാൻ വേണ്ട പക്വത എത്തുന്നുല്ല. ആണിനും ഇരുപത്തൊന്നിലൊന്നും പക്വത വരണമെന്നില്ല്ല. എന്നിരുന്നാലും   ഏത് മതത്തിൽ‌പ്പെട്ടവരായാലും ആണിനും പെണ്ണിനും ഒരേ മിനിമം പ്രായം- മിനിമം ഇരുപത് വയസ്സ്- വിവാഹപ്രായമായി നിശ്ചയിക്കണം. പ്രായത്തിന് ഇളയതിനെ കിട്ടാൻ ആൺ പിള്ളേർ ഇരുപത് കഴിഞ്ഞ് അല്പം കൂടി കാത്തിരിക്കട്ടെ! ആണിനൊരു നിയമം പെണ്ണിനൊരു നിയമം എന്നതിൽ സമത്വമില്ല.

Sunday, July 14, 2013

കമ്പിസന്ദേശം നിർത്തലാക്കി

കമ്പിസന്ദേശസേവനം നിർത്തലാക്കി 

അങ്ങനെ കമ്പിയടി നിർത്തി. ഇന്നും കുടേ ഒള്ളാരുന്ന്! 2013 ജൂലായ് 14 ഞായർവരെ. കമ്പിയടി അഥവാ ടെലഗ്രാം സേവനം തപാൽ വകുപ്പ്  അവസാനിപ്പിക്കുന്ന ഇന്നത്തെ ഈദിവസം അവസാനമായി കമ്പിയടിച്ച് ചരിത്രത്തിന്റെ ഭാഗമാകൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ധാരാളം ആളുകൾ വിവിധ തപാലഫീസുകളിൽ എത്തിയത്രേ!  മുമ്പ് നമ്മുടെ തപാൽ വകുപ്പിന്റെ പേരുതന്നെ കമ്പി-തപാൽ വകുപ്പെന്നായിരുന്നു. അങ്ങനെ കമ്പി സന്ദേശം ഇനി  ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

നമ്മുടെ നാട്ടിൽ തട്ടത്തുമല പോസ്റ്റ് ഓഫീസിൽ കമ്പിയടിക്കാൻ  സൌകര്യമുണ്ടായിരുന്നില്ല. അതിന് അടുത്തുള്ള ടൌണായ കിളീമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ പോകണമായിരുന്നു. ആരെങ്കിലും ആർക്കെങ്കിലും ഇങ്ങോട്ട് കമ്പിയടിച്ചാൽ ആ സന്ദേശം കിളിമാനൂർ പോസ്റ്റ് ഓഫീസ് വഴിയാണ് വന്നു കൊണ്ടിരുന്നതും. അടിയന്തിര കമ്പിസന്ദേശവുമായി കിളിമാനൂർ പോസ്റ്റ് ഓഫീസിൽ നിന്നും സൈക്കിളും ചവിട്ടി തട്ടത്തുമലഭാഗത്തുള്ള  വിലാസക്കാരെ തേടിയെത്തുന്ന പോസ്റ്റുമാന്റെ ചിത്രം  ഇന്നും ഓർമ്മയിലുണ്ട്.

ഒരിക്കൽ എന്റെ ജ്യേഷ്ഠൻ ജവാദ് (വലിയുമ്മയുടെ മകൻ)  മഞ്ഞക്കാമല പിടിച്ച് വളരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ  സ്വന്തം ജ്യേഷ്ഠനായ നൌഷാദ്ക്കയ്ക്ക്  സൌദിയിലേയ്ക്ക് കമ്പിയടിയ്ക്കാൻ പോയത് ഇപ്പോൾ ഓർമ്മിക്കുന്നു.  എന്റെ  മറ്റൊരു വലിയുമ്മയുടെ മകനാണ് (ഈയിടെമരണപ്പെട്ട അദ്ദേഹം പട്ടാളക്കാരനായിരുന്നു) അന്ന്  എന്നെയും കൂട്ടി മെഡിക്കൽ കോളേജിനടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയത്. അദ്ദേഹമാണ് കമ്പിസന്ദേശം അയക്കേണ്ട വാചകവും മേൽവിലാസവും ഒക്കെ പറഞ്ഞുകൊടുത്തത്.

ഏറ്റവും കുറച്ചു വാക്കുകളിലാണല്ലോ കമ്പി സന്ദേശം അയക്കുക. വാക്കൊന്നിന് ഇത്ര രൂപയെന്നായിരുന്നു ചാർജ്. അതുകൊണ്ട് എത്രയും ചുരുങ്ങിയ വാചകങ്ങളിലാണ് കമ്പി സന്ദേശങ്ങൾ  അയച്ചിരുന്നത്.  അന്ന് നമ്മൾ അയച്ച ആ സന്ദേശം  ഇതായിരുന്നു: Javad in serious. come sharp. പക്ഷെ ജവാദ്ക്കയുടെ ജ്യേഷ്ഠന് ആ സമയത്ത് സൌദിയിൽ നിന്ന് വരാനൊന്നും കഴിഞ്ഞില്ല. ഭാഗ്യത്തിന് അന്നുപിന്നെ ഏതാനും ദിവസങ്ങൾ  കഴിഞ്ഞപ്പോൾ ജാവദ്ക്ക അദ്ഭുതകരമായി സുഖം പ്രാപിച്ചുവന്നു. അദ്ദേഹം പിന്നീട് വിവാഹിതനായി ഇപ്പോൾ ഒരു കുട്ടിയുടെ അച്ഛനുമായി കഴിയുന്നു.

തിരുവനന്തപുരത്തേയ്ക്കോ ഗൽഫിലേയ്ക്കോ മറ്റോ ടെലഫോൺ ചെയ്യണമെങ്കിലും നമ്മുടെ നാട്ടുകാർക്ക് അന്നൊക്കെ  കിളിമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ എത്തേണ്ടിയിരുന്നു. തട്ടത്തുമല പോസ്റ്റ് ഓഫീസിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും ലോക്കൽ കാളുകളേ വിളിക്കാൻ പറ്റിയിരുന്നുള്ളൂ.  ട്രങ്ക്കാൾ ബൂക്ക് ചെയ്ത് വിളിക്കാൻ കിളിമാനൂർ പോസ്റ്റ് ഓഫീസിൽ തന്നെ പോകേണ്ടിയിരുന്നു. അവർ ആറ്റിങ്ങൽ വിളിച്ച് ട്രങ്ക് കാൾ ബൂക്ക് ചെയ്യും. നമുക്ക് ലെയിൻ കിട്ടുമ്പോൾ ചിലപ്പോൾ വൈകുന്നേരമാകും.

തിരുവനന്തപുരത്തേയ്ക്കാണ് കാൾ എങ്കിൽപോലും നമ്മൾ ട്രങ്ക് കാൾ ബൂക്ക് ചെയ്ത് കാത്തിരുന്ന് നമുക്ക് മറുതലയ്ക്കലേയ്ക്ക് ഫോൺ  കണക്ട് ചെയ്ത് കിട്ടുന്ന  സമയം കൊണ്ട്  തിരുവനന്തപുരത്ത് പോയി  കാര്യം   പറയേണ്ട ആളോട് നേരിട്ട്   കാര്യം പറഞ്ഞു മടങ്ങി വരാമായിരുന്നുവെന്നർത്ഥം. ഇനിയിപ്പോൾ എന്നാണാവോ ഇതുപോലെ  ആ ലാൻഡ് ഫോൺസേവനം  അവസാനിപ്പിക്കുന്നത്? എന്നാണാവോ മൊബെയിൽ ഫോൺ സേവനം നിർത്തലാക്കുന്നത്? ഇന്റെർനെറ്റിന്റെയും ബ്ലോഗിന്റെയും ഫെയ്സ് ബുക്കിന്റെയുമൊക്കെ ആയുസ്സ് ഇനിയും എത്രകാലമുണ്ടാകും?കാത്തിരുന്ന് കാണുക!

Wednesday, July 10, 2013

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ 

ഉമ്മൻ ചാണ്ടിയോ മറ്റാരെങ്കിലുമോ എന്നതല്ല പ്രശ്നം. കേരളത്തിൽ ഒരു മുഖ്യമന്ത്രിയ്ക്ക് ഈ ഗതി വന്നുപോയല്ലോ എന്നതാണ്. രാഷ്ട്രീയ- നേതാക്കൾ  തങ്ങളുടെ രാഷ്ട്രീയവും ഭരണപരവും വ്യക്തിപരവുമായ കാര്യങ്ങളിൽ എത്രകണ്ട് സൂക്ഷ്മത  പുലർത്തേണ്ടതുണ്ട് എന്നതിലേയ്ക്കാണ് സോളാർ തട്ടിപ്പുകേസ് വിരൽ ചൂണ്ടുന്നത്.  കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും മോശപ്പെട്ട നേതാവായോ കേരളം കണ്ടതിൽ ഏറ്റവും മോശപ്പെട്ട  മുഖ്യമന്ത്രിയായായോ  ഉമ്മൻ ചാണ്ടിയെ ആരും കരുതുന്നതുമെന്നു തോന്നുന്നില്ല. ഉറച്ച മർക്സിസ്റ്റുകാരനായ ഈയുള്ളവനവർകളും  അങ്ങനെ കരുതുന്നില്ല. പക്ഷെ ഒക്കെ സംഭവിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു. എല്ലാം സിൽബന്ധികൾ കാരണമാണ്. പക്ഷെ സിൽബന്ധികൾ വഴിതെറ്റിക്കാൻ ശ്രമിച്ചാലും  താല്പര്യമില്ലെങ്കിൽ അറിഞ്ഞുകൊണ്ട്  ആവഴി പോകില്ലല്ലോ. അതുകൊണ്ടുതന്നെ സ്വയംകൃതാനർത്ഥങ്ങൾ ബന്ധപ്പെട്ടവരെല്ലാം  അനുഭവിച്ചു തീർക്കുകയേ നിവൃത്തിയുള്ളൂ.

കോൺഗ്രസ്സ് രാഷ്ട്രീയവും ഭരണവും എല്ല്ലാം കാലത്തും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതൊന്നും അവർക്ക് അത്ര ഉളുപ്പ് നൽകുന്ന കാര്യങ്ങൾ ഒന്നുമല്ല. പക്ഷെ  ജനാധിപത്യത്തിലെ പ്രതിപക്ഷധർമ്മം നിർവ്വഹിക്കാതിരിക്കുന്നത് നിരുത്തരവാദപരവുമാണ്. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ ജനകീയപ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്. നാടൻ ഭാഷയിൽ സമ്പർക്കാ ഗുണാ ദോഷാ കഷണ്ടി എന്നൊരു തമാശ  പറയാറുണ്ട്. മറ്റുള്ളവരുമായുള്ള സമ്പർക്കങ്ങൾകൊണ്ട് ഗുണവും ദോഷവുമുണ്ടാകും എന്നാണ് ഈ നാടൻചൊല്ല് സൂചിപ്പിക്കുന്നത്. കഷണ്ടിയുമായി ആ ചൊല്ല് ബന്ധിപ്പിച്ചതിന്റെ പൊരുൾ എന്താണെന്ന് അറിയില്ല. ചില ആളുകളുമായുള്ള സമ്പർക്കങ്ങൾ സമ്പർക്കപ്പെടുന്ന മറ്റുള്ളവരെക്കൂടി ദുഷിപ്പിക്കും. എന്നാൽ ദുഷിക്കണം എന്നു പറഞ്ഞ് എന്തെങ്കിലും പ്രവർത്തികളിൽ  ഏർപ്പെടുന്നവരല്ല എല്ലാവരും. എന്നാൽ അങ്ങനെയുള്ളവരും ഇല്ലാതില്ല. ഭരണ-രാഷ്ട്രീയ നേതൃത്വത്തിലുള്ളവരോട്  പലതരത്തിലുള്ള ആളുകൾ അടുത്തുകൂടാനും   പലവിധത്തിൽ സ്വാധീനിക്കാനും സ്വന്തം കാര്യങ്ങൾ നേടാനുംമറ്റും  ശ്രമിക്കുമെന്ന് ആരും പറഞ്ഞുകൊടുക്കാതെ തന്നെ സ്വയം എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

പണത്തോടുള്ള അത്യാർത്തികൊണ്ട് നാലും തുനിഞ്ഞ് നല്ലിപ്പുംകെട്ട് ആരെങ്കിലും ഇറങ്ങിയാൽ അവരുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തുന്നവർ കൂടി ഒടുവിൽ കുഴപ്പത്തിലാകും. അതാണ് ഇപ്പോൾ പല കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സോളാർ തട്ടിപ്പിലായാലും സമീപകാലത്തുണ്ടായ മറ്റ് പല കേസുകളായാലും  അതിന്റെയൊക്കെ പിന്നിൽ ധനാർത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകൾ ഉണ്ട്. രാഷ്ട്രീയ  നേതാക്കൾ പലരും ഇപ്പോൾ പൊതുജനസേവകർ മാത്രമായി ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. അവരെല്ലാം പലപല ബിസിനസ്സുകളിലും ഏർപ്പെട്ട് ധനശേഷി വർദ്ധിപ്പിക്കാനും കൂടുതൽ ആർഭാടകരമയ ജീവിതം നയിക്കാനും ശ്രമിക്കുന്നവരാണ്. ഇതാണ് പൊതുരംഗം ഇത്രയേറെ ദുഷിക്കാൻ കാരണം. ചിലരാകട്ടെ സ്വന്തമായി ബിസിനസ്സുകളിൽ ഏർപ്പെടാതെതന്നെ രാഷ്ട്രീയത്തിൽ നിന്നു ലഭിക്കുന്ന സ്ഥാനമാനങ്ങൾ ഉപയോഗപ്പെടുത്തി കൊടിയ അഴിമതികൾ നടത്തി പണമുണ്ടാക്കുന്നു. മുതൽ മുടക്കില്ലാത്ത ബിസിനസ്സ് ആയി  രാഷ്ട്രീയത്തെയും അധികാരത്തെയും  കാണുന്നവരിൽ നിന്നും നമ്മൾ എന്തെങ്കിലും പ്രതീക്ഷിക്ഷിക്കുന്നതേ മണ്ടത്തരം. .

ധനദുർദ്ദേവതയുടെ കുത്തിത്തിരിപ്പുകൾ ഒരു മുതലാളിത്ത സമൂഹത്തിൽ സ്വാഭാവികമാണ്. പണമില്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥിതിയിൽ ആർക്കും ഒരു വിലയുമില്ലെന്ന സ്ഥിതിയുണ്ട്. നമ്മുടെ രാജ്യം അനുദിനം തനിമുതലാളിത്തത്തിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന  ഒരു രാജ്യമാണ്. ഉല്പാദനത്തിലും വിപണനത്തിലും മാത്രമല്ല  എല്ലാത്തരം കൊടുക്കൽ വാങ്ങലുകളിലും  സാധാരണ ജീവിതത്തിന്റെ എല്ലാ മേഖലകളിലും  കിടമത്സരമുണ്ടാകുക എന്നത് മുതലാളിത്ത വ്യവസ്ഥിതിയിൽ സ്വാഭാവികമാണ്. മുതലാളിത്ത വ്യവസ്ഥിതിയിലെ സാമൂഹ്യ ജീർണ്ണതകളിൽ നിന്നും പൂർണ്ണമായും  വഴിമാറി നടക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ ദുഷ്കരമാണ്. അത് രാഷ്ട്രീയത്തിലും ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമെല്ലാം ഉയർന്ന നിലകളിൽ ഉള്ളവരെ ഏറ്റവും എളുപ്പത്തിൽ വഴിതെറ്റിക്കും.

ധനാർത്തിയിൽ അധിഷ്ഠിതമായ പ്രലോഭനങ്ങളെ അതിജീവിച്ചൊരു വ്യക്തിജീവിതവും പൊതു ജീവിതവും മുന്നോട്ട് കൊണ്ടു പോകുക എന്നത്  എല്ലാവരെ സംബന്ധിച്ചും അത്ര എളുപ്പമാകില്ല. എന്തെങ്കിലും തത്വശാസ്ത്രം വിളമ്പി ആരുടെയും തെറ്റുകളെ ന്യായീകരിക്കുകയല്ല ഇവിടെ. ഇവിടെ ജനാധിപത്യവും രാഷ്ട്രീയപ്രസ്ഥാനങ്ങളും തമ്മിൽ അടർത്തി മാറ്റാനാകാത്ത ബന്ധങ്ങളുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. അവയിൽ ഏറ്റവും പ്രധാനം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടെ ഭരണത്തിലെയും രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിലാകെയുമുള്ള അപചയങ്ങൾക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ഭരണ രംഗത്തും ഉദ്യോഗസ്ഥ രംഗത്തും സ്ഥിരമായ ഒരു മോണിട്ടറിംഗ് ആവശ്യമാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയക്കാർക്കും കോടതികൾക്കും മാധ്യമങ്ങൾക്കും  മാധ്യമങ്ങൾക്കും വലിയ പങ്ക് വഹിക്കുവാനുണ്ട്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തട്ടിപ്പുകേസുകളും  മറ്റും പുറത്തുകൊണ്ടുവന്നത്  മാധ്യമങ്ങളാണല്ലോ. മാധ്യമങ്ങളുടെ പ്രതിപക്ഷദൃഷ്ടി  സമൂഹത്തിനുമേലുള്ള ഒരു ജാഗ്രതയാണ്. എന്നാൽ രാഷ്ട്രീയപ്രതിപക്ഷമാകട്ടെ അവരുടെ ധർമ്മം നിറവേറ്റുന്നതും   കേവലം ചടങ്ങുപോലെ ആക്കരുത്. ഇവിടെ ഭരണപക്ഷത്ത് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്ത് പ്രതിപക്ഷത്തുനിന്നും ഒരു പ്രതിപക്ഷദൃഷ്ടി ഉണ്ടാകണം. പാർട്ടികളിലെയോ മുന്നണികളിലെയോ ഗ്രൂപ്പ് പ്രവർത്തനങ്ങളെയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളുടെ പക്ഷത്തിന്റെ ധാർമ്മികവും സദാചാരപരവും മറ്റുമായ ഉത്തരവാദിത്വങ്ങൾ യഥാവിധിയും ദോഷങ്ങളില്ലാതെയും നിർവ്വഹിച്ചുപോരുന്നുണ്ടോ എന്ന അന്വേഷണം സദാ ഉണ്ടാകണം. സ്വന്തം കുടുംബംഗങ്ങളുടെ ജീവിതത്തിൽ ഓരോരുത്തരും പുലർത്തുന്ന ജാഗ്രത പൊതു രംഗത്തുള്ളവർ പൊതുക്കാര്യങ്ങളിലും കാണിക്കണം. മൊത്തത്തിൽ സാമൂഹ്യമായ ഒരു ജാഗ്രത എല്ലാ കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നമ്മുടെ പൊതുരംഗവും ഭരണരംഗവും ഇനിയും ഏറെ ദുഷിച്ചുകൊണ്ടിരിക്കും.

തെറ്റു സംഭവിച്ചവർ അത് പൊതു സമൂഹത്തോട് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയാണു വേണ്ടത്. പിന്നെ തെറ്റുകളുടെ ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തങ്ങളുടെ സ്ഥാനമാനങ്ങൾ രാജി വയ്ക്കണമോ തുടരണമോ എന്നതൊക്കെ അവരവരുടെ മനസാക്ഷിക്കനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. ആരും വീണിടം വിദ്യയാക്കുകയോ കിടന്നുരുളുകയോ ചാനൽ ചർച്ചകളിലിരുന്ന് വിയർക്കുകയോ ചെയ്തിട്ടൊന്നും കാര്യമില്ല. ചിലർ കുരുക്കുകളിൽ പെട്ട് വാർത്താ പ്രാധാന്യം നേടുമ്പോൾ മറ്റു പലരും ഇതിനിടയിൽ രക്ഷപ്പെട്ടു പോകുന്നുമുണ്ടാകാം. അറിയുന്നതിനേക്കാൾ എത്രയോ കാണും അറിയാത്തതായി. എല്ലാം പുറത്തുവരില്ലല്ലോ. ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പേർസണൽ സ്റ്റാഫിൽ പെട്ടവരും കുഴപ്പത്തിലായി എന്നതുകൊണ്ട് മറ്റുള്ളവരെല്ലാം പുണ്യാളൻ‌മാരാണെന്നും അർത്ഥമില്ല. ഓരോ കഥകളുടെ ചുരുളഴിയുമ്പോഴാണ് ഓരോരോ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴുന്നത്. ഇനിയും സൂര്യകിരീടങ്ങൾ ഓരോന്നായി  വീണുടയാതിരിക്കട്ടെ!

Sunday, June 23, 2013

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

എന്തുകൊണ്ടാണ് നമ്മുടെ പുതുതലമുറ ഇങ്ങനെ ആകുന്നത്? അവരിൽ മാനവികമൂല്യങ്ങൾ എത്രത്തോളമുണ്ട്? മനുഷ്യസഹജമായ സർഗ്ഗാത്മകതകളുടെ ലവലേശങ്ങൾപോലും ആരാലൊക്കെയോ, എന്തിനാലൊക്കെയോ അപഹരിക്കപ്പെട്ട ഒരു തലമുറ; പുസ്തകങ്ങൾ വയിക്കാത്ത തലമുറ. പത്രപാരായണം പോലും ഒരു ശീലമേ അല്ലാത്ത തലമുറ. ഈണത്തിൽ ഒരു കവിത ചൊല്ലുന്നത് കേട്ടാൽ അത് ആസ്വദിക്കാൻ കഴിയാത്തവരാണ് അവർ. അടിച്ചുപൊളി പാട്ടുളിലാണ് അവർ സംഗീതം കണ്ടെത്തുന്നത്. പ്രസംഗങ്ങൾക്കും പ്രഭാഷണങ്ങൾക്കും കാതുകൊടുക്കാത്ത തലമുറ കലയോടും സംസ്കാരത്തോടും തീരെ മുഖം തിരിക്കുന്നു. സിനിമയും മിമിക്രിയും മാത്രമാണ് അവർക്ക് കല. മറ്റൊരു കലയോടും അവർക്ക് താല്പര്യമില്ല. സഹജീവീയ സ്നേഹത്തെപറ്റിയൊന്നും അവർ അധികം ചിന്തിക്കാൻ ഇടവരുന്നില്ല. ഈ തലമുറ ഒരു മൊബെയിൽ ഫോണും കുറെ എസ്.എം.എസും ഉണ്ടെങ്കിൽ തീർത്തും സംതൃപ്തരാണ്!

തനിക്കു ചുറ്റുമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നുവെന്ന് തീരെ അന്വേഷിക്കാൻ താല്പര്യപ്പെടാത്ത തലമുറ അയൽക്കാരന്റെ വീട്ടിലേയ്ക്കുള്ള വഴിപോലുമറിയാതെ ഉഴലുന്നതും കാണാം. തന്റെ വീടിന്റെ മതിലുകൾപ്പുറത്ത് ആരൊക്കെ താമസിക്കുന്നുവെന്ന് അറിയാത്തവർ. അറിഞ്ഞിട്ടും വലിയ കാര്യമില്ലത്തവർ! സ്വന്തബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകബുദ്ധിപോലും കൈവിട്ടുപോകുന്ന തലമുറ ജീവിക്കുന്നതോ തികച്ചും യാന്ത്രികമായി. എന്നാൽ ഇതേ തലമുറയിൽ നല്ലൊരു പങ്ക് അക്രമത്തിലേയ്ക്കും മതതീവ്രവാദത്തിലേയ്ക്കും അതിവേഗം ആകർഷിക്കപ്പെടുന്നു. സ്വയം പൊട്ടിത്തെറിക്കുന്ന ബോംബുകളാകാൻ അവർക്ക് മടിയില്ല. ഭയമില്ല. മറ്റൊരു പങ്ക് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. മറ്റു ചിലരാകട്ടെ സ്വന്തം സ്വാർത്ഥത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് സ്വയം തീരുമാനത്തിലെത്തി സായൂജ്യമടയുന്നു. അവനവനിലേയ്ക്ക് ചുരുങ്ങിച്ചുരുങ്ങി അവനവനെത്തന്നെ അവനവനു കാണാൻ കഴിയാത്തത്ര അവർ ചെറുതാകുന്നു. സ്ഥിതിഗതികൾ സങ്കീർണ്ണം തന്നെ! ഒന്നുമാത്രമറിയാം. നമ്മുടെ തലമുറ വഴിപിഴച്ചിരിക്കുന്നു.

സാമൂഹ്യബോധം തീരെയില്ലാത്തവരായി പുതുതലമുറ മാറുന്നതെന്തുകൊണ്ട്? സാമൂഹ്യ പരിതസ്ഥിതികൾ പലതും പുതുതലമുറയെ സ്വാധീനിക്കും. എങ്കിൽ അങ്ങനെയൊരു സാമൂഹ്യപരിതസ്ഥിതി ഇവിടെ രൂപപ്പെടാൻ കാരണമെന്ത്? കുടുംബവും സമൂഹവും എത്ര മൂല്യബോധം പഠിപ്പിച്ചാലും അവർ ഒന്നും പഠിക്കാത്തതെന്തുകൊണ്ട്?
കേരളത്തിലെ സർഗ്ഗാത്മക കലാലയങ്ങൾ എവിടെ? നമ്മുടെ ഗ്രന്ഥശാലകളിലെ ആ പഴയകാല സർഗ്ഗാത്മകസായാഹ്‌നങ്ങൾ ആര് അപഹരിച്ചുകൊണ്ടുപോയി? പഴയ നാടകക്കളരികളുടെ സ്ഥാനത്ത് മറ്റെന്താണ് പ്രതിഷ്ഠിക്കപ്പെട്ടത്? അതോ അവിടം  ഒഴിഞ്ഞുതന്നെ കിടക്കുന്നുവോ? രാഷ്ട്രീയപാർട്ടികളുടെ ഇടവഴിതാണ്ടിയുള്ള കാൽ നടജാഥകളും തെരുവോരയോഗങ്ങളും രാഷ്ട്രീയ ബോധവൽക്കരണവും എവിടെ? നവോത്ഥാനനായകൻ‌മാർ ഉഴുതു മറിച്ച മണ്ണിൽ അക്രമവും സ്ത്രീപീഡനവും മതതീവ്രവാദവും ഇത്രമേൽ കടന്നുവന്നതെങ്ങനെ?

വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അഭൂതപൂർവ്വമായ പുരോഗതിയുണ്ടായിട്ടും സമ്പൂർണ്ണ സാക്ഷരത നേടിയിട്ടും സങ്കുചിതചിന്താഗതികളും വർഗ്ഗീയതയും അക്രമങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടങ്ങി എല്ലാ അനഭിലഷണീയപ്രവണതകളും കൊടികുത്തിവാഴുന്ന ഒരു സാമൂഹ്യസാഹചര്യം ഇവിടെ എങ്ങനെ ഉടലെടുത്തു? പുരോഗമന ജനധിപത്യ പ്രസ്ഥാനങ്ങളെ വെല്ലുവിളിക്കാൻ പാകത്തിൽ പ്രതിലോമപ്രസ്ഥാനങ്ങൾക്ക് ആളും അർത്ഥവും ഇവിടെ ലഭിക്കാനിടയാകുന്ന സാഹചര്യം എങ്ങനെ ഉണ്ടായി? എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്? സമൂഹത്തിന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനെ ആരും മോണിട്ടർ ചെയ്തിരുന്നില്ല. മോണിട്ടർ ചെയ്യാൻ അരും അരെയും നിയോഗിച്ചിരുന്നില്ലല്ലോ. സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും ശരിയായ ദിശാബോധം നൽകുവാനുമുള്ള നിയോഗം വന്നുചേർന്നവരോ സ്വയം ആ നിയോഗം ഏറ്റെടുത്തവരോ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയോ?

ഇന്നത്തെ തലമുറയെ നോക്കി നാളെയെക്കുറിച്ച് ഭയന്നു നിൽക്കുന്നവർക്ക് ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്. പക്ഷെ ഉത്തരം നൽകേണ്ടതാര്? അങ്ങനെ ഉത്തരം തരാൻ ബാദ്ധ്യസ്ഥരായി ആരും മുന്നോട്ട് വരാനില്ലെന്നിരിക്കെ, ചോദ്യകർത്താക്കൾതന്നെ സ്വയം ഉത്തരം കണ്ടെത്തണം. കണ്ടെത്തുന്ന ഉത്തരങ്ങൾക്ക് വ്യക്തത വരണം. ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വരാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ ആരായണം? ആര് ആരോട്? നമ്മൾ നമ്മളോട് തന്നെ!


(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ ലേഖനം)

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ.......

അങ്ങനെ മലയാളം ശ്രേഷ്ഠഭാഷയുമായി. അതിനു തൊട്ടു മുമ്പുതന്നെ മലയാളത്തിനു മാത്രമായി നാമൊരു സർവ്വലകലാശാലയും രൂപീകരിച്ചു. ഇനി മലയാളം വേണ്ടുന്ന ഒരു തലമുറയെക്കൂടി നമ്മൾ വളർത്തിയെടുക്കണം. കാരണം ജീവിതസാഹചര്യങ്ങൾ അത്രകണ്ട് മെച്ചപ്പെടാത്തവരുടെ മക്കൾക്കുമാത്രം പഠനമാധ്യമമായി മാറുന്ന ഒരു ഭാഷയായി മലയാളം പുരോഗമിക്കുന്ന ഒരു കാലത്താണ് നമ്മുടെ ഭാഷയ്ക്ക് ഒരു സർവ്വകലശലയുണ്ടാകുന്നതും നമ്മുടെ ഭാഷ ശ്രേഷ്ഠഭാഷയാകുന്നതും! ഒരു ഭാഷ വികസിക്കുന്നതും നിലനിൽക്കുന്നതും ആ ഭാഷ സംസാരിക്കുവാനും എഴുതുവാനും പഠിക്കുവാനും ആളുണ്ടാകുമ്പോഴാണ്. അങ്ങനെയല്ലാത്ത ഒരു ഭാഷയ്ക്കുവേണ്ടി എത്ര സർവ്വകലാശാലകൾ സ്ഥാപിച്ചാലും എത്രവലിയ പദവികൾ ലഭിച്ചാലും ആ ഭാഷ നിലനിൽക്കില്ല. ഭാഷയ്ക്കുവേണ്ടി മുറവിളികൂട്ടിയതുകൊണ്ടുമാത്രവും ഒരു ഭാഷയും നിലനിൽക്കില്ല. ഒരു ഭാഷാസമൂഹത്തിന്റെ ഇച്ഛാശക്തിയോടെയുള്ള തീരുമാനങ്ങളിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. സമൂഹത്തിന്റെ ഇച്ഛ നടപ്പാക്കേണ്ടത് ആ സമൂഹത്തെ നയിക്കുന്ന ഭരണകൂടസംവിധാനമാണ്.

ആധുനിക കാലത്ത് ഒരു സമൂഹത്തിന്റെ മാതൃഭാഷ പത്താം തരം വരെയെങ്കിലും ഒരു നിർബന്ധിത പഠനമാധ്യമമായി നിലനിർത്താൻ കഴിയുന്നില്ലെങ്കിൽപിന്നെ അവിടെ ഒരു ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും സാംസ്കാരികപരമയ പ്രസക്തി എന്താണ്? മലയാളത്തെ പത്താംതരം വരെയെങ്കിലും നിർബന്ധിതപഠന മാധ്യമമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ ഒരു തീരുമാനം മത്രം മതി. പക്ഷെ ആ തീരുമാനം ഉണ്ടാകുന്നതേയില്ല. ഇനി ഉണ്ടായാൽത്തന്നെ നീതിപീഠം ഇടപെട്ട് തടയിടും എന്നൊരു വാദം ഉണ്ട്. ശരിയാകാം. ഇംഗ്ലീഷ് ഭാഷയെ വില്പനച്ചരക്കാക്കി തൂക്കി വിൽക്കുന്ന പള്ളിക്കൂടക്കച്ചവടക്കാർ നീതിപീഠത്തെ സമീപിച്ച് അവർക്കനുകൂലമയ വിധികൾ സമ്പാദിക്കാൻ ഇടയുണ്ട്. അതിനിടയാക്കുന്ന പഴുതുകളാകട്ടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ളവയാണ്. അത്തരം പ്രതിസന്ധികളെ മറികടക്കാൻ ഭരണകൂടത്തിന് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടാകണം. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ. സ്വന്തം മാതൃഭാഷയെ നില‌നിർത്താനുള്ള നിയമ നിർമ്മാണങ്ങൾക്ക് വിഘാതമായേക്കാവുന്ന പഴുതുകൾ ഭരണഘടനാപരയുള്ളവയാണെങ്കിൽ അവ തിരുത്തുവാനുള്ള മാർഗ്ഗങ്ങൾ തേടണം. പക്ഷെ സത്യത്തിൽ ഇക്കാര്യത്തിൽ അത്രത്തോളമൊന്നും നമ്മൾ കടന്നു ചിന്തിക്കാൻ മാത്രമൊന്നുമില്ല.

കേരളത്തിലെ സർക്കാർ സ്കൂളുകളായാലും എയിഡഡ് സ്കൂളുകളായാലും അൺ-എയ്ഡഡ് സ്കൂളുകളായാലും പത്താം തരംവരെ പഠനമധ്യമം മലയാളമായിരിക്കണമെന്നൊരു നിഷ്കർഷ മത്രം മതി നമ്മുടെ ഭാഷയെ ഇംഗ്ലീഷ് വിഴുങ്ങാ‍തിരിക്കാൻ. നേരിട്ട് അത്തരത്തിലൊരു നിയമം നിർമ്മിക്കാതെ മറ്റ് ചില നടപടികളിലൂടെയും നമ്മുടെ നാട്ടിലെ രക്ഷകർത്താക്കളെ തങ്ങളുടെ കുട്ടികളെ മലയാളഭാഷതന്നെ പഠിപ്പിക്കാൻ പ്രേരിപ്പിക്കാ‍ൻ കഴിയുമെന്നും ചില സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഉദാഹരണത്തിന് പി.എസ്.സി ജോലികൾക്ക് മലയാളം ഒരു രണ്ടാം ഭാഷയായെങ്കിലും പഠിച്ചിരിക്കണമെന്ന നിയമം വന്നപ്പോൾതന്നെ ചിലർ ഇംഗ്ലീഷ് മീഡിയം ഉപേക്ഷിച്ച് കുട്ടികളെ മലയാളം മീഡിയത്തിൽ വിട്ടുതുടങ്ങിയിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം ശമ്പളം സംബന്ധിച്ച് കോടതിവിധിയുണ്ടായി, അത്തരം സ്കൂളുകൾ ഫീസുകൾ കുത്തനെ കൂട്ടിയതോടെയും പലരും കുട്ടികളെ ചേർക്കാൻ സർക്കാർ-എയ്ഡഡ് സ്കൂളുകൾ തേടിയെത്തിയിട്ടുണ്ട്. അത് സാമ്പത്തികകാരണത്താലുള്ള മാറ്റം.

നമ്മുടെ നാട്ടിൽ ഒരു പറച്ചിൽ ഉണ്ടല്ലോ; സർക്കാർ സ്കൂ‍ളുകൾ ആ‍ർക്കും വേണ്ട. സർക്കാർ ആശുപത്രികൾ ആർക്കും വേണ്ട. സർക്കാർ വണ്ടികൾ ആർക്കും വേണ്ട. പക്ഷെ സർക്കാർ ജോലി എല്ലാവർക്കും വേണം! സംസ്ഥാന സർക്കാർ ജോലികൾക്ക് പാത്താം ക്ലാസ്സ് വരെയെങ്കിലും മാതൃഭാഷ പഠനമാധ്യമമായെടുത്തവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നൊരു പി.എസ്.സി നിഷ്ക്കർഷ വന്നൽത്തന്നെ സ്കൂളുകളിൽ മലയാളം ഒരു ആകർഷഭാഷയാകും. മുമ്പ് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് സർക്കാർ സ്കൂളുകളിലേയ്ക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആ സ്കൂളുകൾ ടി.സി കൊടുക്കാതെ ബുദ്ധിമുട്ടിച്ചിരുന്നു. കാരണം അന്ന് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ടി.സി നിർബന്ധിതമായിരുന്നു. എന്നാൽ ആ നിയമത്തിൽ ഇളവ് വന്നതോടെതന്നെ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് സാധാരണ സ്കൂളുകളിലേയ്ക്ക് കുട്ടികൾ എത്തിത്തുടങ്ങി. ഇവ്വിധം സർക്കാരിന്റെ ചില കൊച്ചുകൊച്ച് തീരുമാനങ്ങൾക്കുതന്നെ എടുത്തുപറയത്തക്ക ഫലങ്ങൾ ഉളവാക്കൻ കഴിയും എന്നിരിക്കെ അല്പം വലിയൊരു തീരുമാനമെടുത്താൽ വളരെ വലിയ ഫലങ്ങൾ ഉണ്ടാകും എന്നകാര്യത്തിൽ സംശയിക്കേണ്ടതില്ലല്ലോ. സർക്കാർ വിചാരിച്ചാൽ എന്തെല്ലാം നിയമങ്ങൾ കൊണ്ടുവരാം!

ഇവിടെ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കേരളത്തിൽ പത്താംതരംവരെയെങ്കിലും പഠനമാധ്യമം മലയാളത്തിലാക്കണം എന്നുള്ളതാണ്. ഇത് മുമ്പേ ചർച്ച ചെയ്തുവരുന്ന ഒരു കാര്യമണെങ്കിലും മലയാലഭാഷയെസംബന്ധിച്ച് നമ്മൾ അഭിമാനപുളകിതരാകാൻ മാത്രം വലിയചില സന്തോഷങ്ങൾ വന്നുഭവിച്ചിരിക്കുമ്പോൾകൂടി നമ്മൾ ഭാഷാതല്പരമായ ഈ വിഷയം ചർച്ചയ്ക്കെടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ. മലയളം നിർബന്ധിത പഠനമധ്യമമാകാന്നും അത് നിർബന്ധിതഭരണഭാഷയകാനുമൊക്കെ കർക്കശമായ നിഷ്കർഷയുണ്ടാകണം. ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അല്ലെങ്കിൽ അടുത്ത തലമുറകളിൽ നിന്നും നമ്മുടെ ഭാഷ അന്യം നിന്നുപോകും.

ഒരു കാലത്ത് സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ഉള്ളവർ മത്രമായിരുന്നു ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയച്ചിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരും തീരെ ദർദ്രരായുള്ളവരും അടക്കം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയക്കാൻ വ്യഗ്രത കാട്ടുന്നുണ്ട്. രക്ഷകർത്താക്കളുടെ പൊങ്ങച്ചസംസ്കരത്തിന്റെ ബലിയാടുകളായി കുട്ടികൾക്ക് അവരുടെ മാതൃഭാഷ അന്യമാകുന്നു. ഒരു ഭാഷയോടും തലമുറയോടും ചെയ്യുന്ന ക്രൂരതായാണിത്. അൺ-എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കുത്തൊഴുക്കിൽ പിടിച്ചു‌നിൽക്കാനായി സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപകമയതോടെ മലയാളം മീഡിയത്തിൽ പഠിക്കാൻ ആൾ കുറഞ്ഞുവരുന്ന പ്രവണത ചില മേഖലകളിലെങ്കിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് ഭാഷയ്ക്കൊരു വെല്ലുവിളിയാണ്. എന്നാൽ പൊതു വിദ്യാലയങ്ങളെ രക്ഷിക്കുവാൻ പല സർക്കാർ-എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയംകൂടി തുടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെവന്നിരിക്കുന്നു. സാഹചര്യങ്ങൾ ആനിലയിൽ ആയിരിക്കെ, നമ്മുടെ ഭാഷയെ രക്ഷിക്കൂ, നമ്മുടെ ഭാഷയെ രക്ഷിക്കൂ എന്ന കേവലമയ മുറവിളികൾകൊണ്ട് മാത്രം കാര്യമില്ല.

ഭാഷയും ഒരു ഭരണകൂടബാദ്ധ്യതയാണ്. അല്ലെങ്കിൽ ആകണം. ഭാഷയ്ക്ക് ഭരണപരമായും നിയമപരമായും സംരക്ഷണം ഉറപ്പുവരുത്തണം. അതിനായി നിലവിലുള്ള നിയമങ്ങളും സമ്പ്രദയങ്ങളും മാറ്റിമറിയ്ക്കണം. മലയാളസർവ്വകലാശാലയ്ക്ക് വേണ്ടി ഇനിയും നാം എത്രയോ പണവും അദ്ധ്വാനവും വിനിയോഗിക്കാൻ പോകുന്നു. ശ്രേഷ്ഠഭാഷയാകുമ്പോൾ കിട്ടുന്ന നൂറ് കോടിയും നാം ചെലവഴിക്കാനും ചിലതൊക്കെ ചെയ്യാനും പോകുകകാണ്. അതിനുമുമ്പ് ഹയർസെക്കണ്ടറിതലം വരെയോ അതുമല്ലെങ്കിൽ പത്താംതരം വരെയെങ്കിലുമോ നിർബന്ധമായും പഠനമാധ്യമം മലയാളമാക്കുന്ന കാര്യത്തിലും ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തിലും തുടങ്ങി നമ്മുടെ ഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും നാം ഉറച്ച ചില ചുവടുവയ്പുകൾ നടത്തേണ്ടിയിരിക്കുന്നു. അതേപറ്റിയൊക്കെ ഗൌരവപ്പെടാൻ പറ്റിയ ഒരു സമയമാണിത്.

(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ  എഴുതിയ എഡിറ്റോറിയൽ)

Monday, June 17, 2013

മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ?

മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ? 

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. ഭാഷാസ്നേഹികൾക്ക് വളരെ സന്തോഷകരം തന്നെ. പക്ഷെ ഇന്ന് എത്രപേരുണ്ട് ഈ ഭാഷാ സ്നേഹികൾ?  സ്വന്തം മക്കളുടെ പഠനമാധ്യമം  ഇൽഗ്ലീഷിൽ ആയിരിക്കണം,   ഇംഗ്ലീഷിൽ സംസാരിക്കണം, ഇംഗ്ലീഷിൽ എഴുതണം, ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം എന്നിങ്ങനെ വാശിപിടിയ്ക്കുന്ന  ഒരു സമൂഹത്തിലാണ് മലയാളഭാഷയ്ക്ക്  ശ്രേഷ്ഠഭാഷാ പദവി! കുറച്ചുമുമ്പ് നമ്മൾ ഒരു മലയാള സർവ്വകലാശാലയും സ്ഥാപിച്ചു.

ഈ ശ്രേഷ്ഠഭാഷാ പദവിയും മലയാള സർവ്വകലാശാലയുമൊക്കെ പ്രയോജനപ്പെടുത്തി നാം  മുന്നേറുമ്പോൾ  നാളെ ഈ ഭാഷയിൽ സംസാരിക്കുവാനും സംസാരിക്കുവാനും കൂലിയ്ക്ക് ആളുകളെ വയ്ക്കേണ്ടി വരുമോ എന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്കുണ്ട് പൊങ്ങച്ചം പേറുന്ന മലയാളികളുടെ മലയാളവിരോധം. അതുകൊണ്ട് ഒരു ശ്രേഷ്ഠഭാഷാ പദവി കൊണ്ടോ മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മാത്രം മലയാള ഭാഷ നില നിൽക്കുകയോ വളരുകയോ ചെയ്യില്ല.

മലയാള ഭാഷ ഒരു നിർബന്ധമായും നിബന്ധനയായും മലയാളികളോ ഏറ്റേടുത്താൽ മാത്രമേ ഈ ഭാഷയ്ക്ക് നിലനില്പുള്ളൂ. ഭാഷ നിലനിൽക്കുന്നതും വളരുന്നതും വികസിക്കുന്നതും തലമുറകളിലൂടെയാണ്. മാറിമാറിവരുന്ന തലമുറകൾ ഒരു ഭാഷയെ മാതൃഭാഷയായി സ്വീകരിച്ചാലേ ആ ഭാഷ നിലനിൽക്കുകയുള്ളൂ. ഇവിടെ മലയാളികളുടെ തലമുറകൾ മലയാളം ഉപേക്ഷിച്ചാൽ  ഇതിനോടകം  മണ്ണടിഞ്ഞ മറ്റ് പല ഭാഷകളുടെയും ഗതിയാകും മലയാളത്തിനും.

വിദ്യാഭ്യാസക്കച്ചവടക്കാർക്ക് ഇവിടെ ഇംഗ്ലീഷ് ഒരു ഭാഷയെന്നതിലപ്പുറം അതൊരു വില്പനച്ചരക്കാണ്. അത് നല്ല വിലനൽകി വാങ്ങാൻ ധാരാളം ഉപഭോക്താക്കളുണ്ട്. അതുകൊണ്ടാണ് ആ വിപണി വളർന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വ്യവസായത്തിലെ അസംസ്കൃതവസ്തുവും ഇംഗ്ലീഷ് എന്ന ഭാഷതന്നെ. ഈ ഭാഷയോടുള്ള അഭിനിവേശമാണ് ഇവിടെ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളൂകൾ പെരുകാൻ തന്നെ കാരണം.

അൺ എയ്യ്ഡഡ് വിദ്യാലയങ്ങളുടെ ഭീഷണി കാരണം സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ നിർബന്ധിതമായി. ചുരുക്കത്തിൽ പൊതു വിദ്യാലയമയാലും അൺ എയ്ഡഡ് ആയാലും ഭാവിയിൽ പഠനമധ്യമം ഇംഗ്ലീഷ് ഒൺലി ആകും. ഹയർ സെക്കണ്ടറിതലംവരെ പഠന മധ്യമം നിർബന്ധമായും മലയാളമാക്കാൻ നിയമം കൊണ്ടുവരികയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ആയാലും സർക്കാർ-എയ്ഡഡ് തുടങ്ങിയ പൊതുവിദ്യാലയങ്ങളിൽ ആയാലും.

Tuesday, June 11, 2013

ഞാൻ അവനു കീഴടങ്ങി

ഞാൻ അവനു കീഴടങ്ങി

രണ്ട് ദിവസം മുമ്പാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആ‍ാദ്യമാദ്യം അവന്റെ വെല്ലുവിളികളെ ഞാൻ വളരെ ലാഘവത്തോടെ നേരിട്ടു. കാരണം അവൻ ചില മുരളലുകളിലും ചീറ്റലുകളിലും അവന്റെ വെല്ലുവിളികൾ ഒതുക്കി. അവൻ ഇടയ്ക്കിടെ തന്ത്രപരമയി തണുക്കുകയും പിന്നെ ചൂടാവുകയും ക്രമാനുഗതമായി ഉറഞ്ഞുതുള്ളുകയുമായി. എന്നിട്ടും ഞാൻ വഴങ്ങാതിരുന്നപ്പോൾ അവൻ അവന്റെ തനിസ്വരൂപം പുറത്തെടുത്തു. . അവൻ അവന്റെ അരയിൽ നിന്നും കത്തി വലിച്ചൂരി മാറാപ്പ് ഉയർത്തിക്കെട്ടി തനി ഊച്ചാളിയായി. അവൻ കത്തി വിവർത്തി എനിക്കുനേരേ നീട്ടി ഗർജ്ജിച്ചു; “കിടക്കെടാ അവിടെ!“നിരായുധനും നിർമ്മലനും നിർദ്ദോഷനും നാവിന്റെ ബലത്തിൽ മാത്രം ജീവിക്കുന്ന വെറും ദുർബലനുമായ ഞാനെവിടെ? നിരവധി ആയോധനകലകളിൽ പ്രാവീണ്യം നേടിയ വീരശൂരപ്രാക്രമിയായ അവനെവിടെ? ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ഞാൻ അവന് കീഴടങ്ങി. അതെ, ഞാനിപ്പോൾ പനിക്കിടക്കയിലാണ്! 


(ഒരു ന്യൂ ജനറേഷൻ ചെറുകഥ)

Monday, June 10, 2013

അദ്വാനിയുടെ രാജി

അദ്വാനിയുടെ രാജി

എൽ.കെ അദ്വാനി ബി.ജെ.പിയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളെല്ലാം  രാജി വച്ചു. അദ്ദേഹത്തിനുപോലും മോഡിയെപ്പോലെ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിനെ ഉൾക്കൊള്ളാനകുന്നില്ല. തനിക്ക് പ്രധാന മന്ത്രിയാകാൻ  കഴിയില്ലാ എന്നതിനപ്പുറം മോഡി വരുന്നത് രാജ്യതാല്പര്യത്തിന് ഹിതകരമല്ലെന്നത്  കണ്ടിട്ടാണ് അദ്വാൻ‌ജി  കടുത്ത തീരുമാനങ്ങൾ എടുത്തതെങ്കിൽ നന്ന്‌! ബാബറി മസ്ജിദ് തകർക്കാനുറപ്പിച്ച്  രഥയാത്രചെയ്ത അദ്വാനിയിൽ നിന്നും ഇന്നത്തെ അദ്വാനിയിലേയ്ക്കുള്ള മാറ്റം ഒരു ചരിത്രപാഠമാണ്.

ഇന്ത്യയിൽ ഇന്നത്തെപ്പോലെ മുസ്ലിം തീവ്രവാദം വളരാനുള്ള കാരണം ബാബറി മസ്ജിദ് തകർത്തതാണ്. അന്നുമുതൽ  ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനിടയിൽ മുമ്പില്ലാത്തവിധം പല ഭയാശങ്കകളും ഉടലെടുത്തു. അത് മുസ്ലിം -വർഗ്ഗീയ തീവ്രവാദികൾ നന്നായി മുതലെടുത്തു. അതിന്റെ ഫലങ്ങൾ പതിയെ പതിയെ കണ്ടു തുടങ്ങി. ഇന്ന് ഹിന്ദു തീവ്രവാദത്തിനു കടുത്ത വെല്ലുവിളി ഉയർത്താൻ ചില ഭാഗങ്ങളിലെങ്കിലും മുസ്ലിം തീവ്രവാദത്തിനും കഴിയുന്നുണ്ട്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഇന്ത്യയുടെ ആത്മാവിൽ ആവാഹിക്കപ്പെട്ട  ഒരു മാനവികബോധമാണത്. അതിനെ തകർത്തുകൊണ്ട് ഒരു ഹിന്ദു രാഷ്ട്രമോ ഇസ്ലാമിക- രാഷ്ട്രമോ ഒന്നും ഇവിടെ ആർക്കും സ്ഥാപിക്കുവാനാകില്ല. അത് അദ്വാനിക്കുമറിയാം. ബി.ജെ.പിയിലുള്ള പലർക്കുമറിയാം. പക്ഷെ അധികാര ലബ്ദ്ധിയ്ക്ക് ആയുധമാക്കാൻ അവർക്ക് മതവികാരങ്ങളെ മുതലെടുക്കണം. മതം നില നിൽക്കുവോളമല്ലേ അതിനെ മുതലെടുക്കുവാനാകൂ!

മതങ്ങൾ എല്ലാം ശാശ്വതമാണെന്നത് ഒരു  മിഥ്യാധരണയാണ്. മാറ്റം മതങ്ങളെയും കാലാന്തരേണ കീഴ്പ്പെടുത്തും. ഇന്ന് ലോകത്ത് എല്ലാ മതങ്ങളും നില നിൽക്കുന്നത് ധനശേഷിയുടെയും അക്രമ ശേഷിയുടെയും പിൻ‌ബലത്തിലാണ്. അല്ലാതെ ആത്മീയതയുടെ പിൻ‌ബലത്തിലല്ല. ജനങ്ങൾക്ക് വിശ്വസിക്കനൊരു ദൈവമോ- ദൈവപ്രതീകങ്ങളോ  വേണമെന്നത് ഒരു ഭൂരിപക്ഷ താല്പര്യമാണ്. പക്ഷെ മതം ജനത്തിന് ഒരു നിർബന്ധമേയല്ല. അത് അടിച്ചേൽ‌പ്പിക്കപ്പെടുന്നതാണ്.

മതം മാത്രമല്ല, രാഷ്ട്രീയവും ഭൂരിപക്ഷജനതയ്ക്ക് ഒരു താല്പര്യവിഷയമല്ല. പൊതുക്കാര്യങ്ങളിലും അധികാരലബ്ദ്ധിയിലും  താല്പര്യമുള്ളവർക്ക് മാത്രമാണ് രാഷ്ട്രീയം  ഒരു മാധ്യമമാകുന്നത്. അല്ലാതെ ഒരു ജന സമൂഹത്തിനു നേർക്കും ദീർഘകാലം ആർക്കും ഒന്നും അടിച്ചേല്പിക്കുവാനകില്ല. ഇപ്പോൾ ഇതിങ്ങനെയൊക്കെ  പറയാൻ കാരണം മതവും രാഷ്ട്രീയവും  ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് സങ്കീർണ്ണമാകുന്ന ഒരു വികൃതവും ഭയാനകവുമായ രാഷ്ട്രീട്രീയ വ്യവസ്ഥിതി ഇവിടെ രൂപപ്പെടുകയാണ് എന്നതുകൊണ്ടാണ്. കാലത്തിന്റെ അത്യന്തം അപകടകരമായ ചില ഗതിവിഗതികൾ!

എന്തായാലും തികഞ്ഞ ഹിന്ദുത്വപ്പാർട്ടിയായ ബി.ജെ.പിയിൽ നിന്നുതന്നെ  ഇന്ത്യയുടെ  മതേതരമനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്ന മോഡിത്വത്തിനെതിരെ കലാപമുയർന്നത് ഒരുപക്ഷെ നൈമിഷികമാകാമെങ്കിലും മതേതരവദികൾക്കൊരു ആശ്വാസമാണ്. മതമില്ലാത്തവർക്ക് പ്രത്യേകിച്ചും! കാരണം എന്തെങ്കിലുമൊരു അപചയം  ഇത്തരം പാർട്ടികൾക്കില്ലാതെ പറ്റില്ലല്ലോ. ചരിത്രത്തിലെ അനിവാര്യതകൾ അല്പം വൈകിയാണെങ്കിലും  സംഭവിക്കുകതന്നെ ചെയ്യുമെന്നത് ഒരു പ്രത്യാശയാണ്. .

Friday, May 31, 2013

ക്രിക്കറ്റ്‌ കോഴ വിവാദം

സൂര്യകിരീടങ്ങൾ വീണുടയുമ്പോൾ

ഈ കുറിപ്പ് വായിക്കുവാൻ തരംഗിണി ഓൺലെയിൻ മാസികയുടെ എഡിറ്റോറിയൽ പേജ് കാണുക. ഈ ലിങ്ക് വഴി വരാം. കമന്റ് ഇവിടെ ഈ ബ്ലോഗിലും ഇടാം.