Wednesday, September 18, 2013

ആഘോഷങ്ങളും മതങ്ങളും

ആഘോഷങ്ങളും മതങ്ങളും 

മതങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു ആഘോഷവും ഇതുവരെ കണ്ടു പിടിക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ എന്നത് ദു:ഖകരം തന്നെ. പല കാര്യങ്ങളിലും പഴയ തലമുറ തുടങ്ങിവച്ചവയിൽ നിന്നും വേറിട്ടൊന്നും പിന്നീടുള്ള തലമുറകൾക്ക് കണ്ടെത്താനായില്ല. സാംസ്കാരികമായി നാം ചില കാര്യങ്ങളിലെങ്കിലും നിന്നേടങ്ങളിൽ തന്നെ നിൽക്കുകയാണ്. പകരം വയ്ക്കാൻ ഒന്നുമില്ലെങ്കിൽ ആവർത്തനങ്ങൾ തുടരുകയേ നിവൃത്ത്യുള്ളൂ. 

പക്ഷെ ശാസ്ത്രത്തിന്റെ കാര്യം അതല്ല. കാളവണ്ടിയ്ക്ക് പകരം യന്ത്രവണ്ടികൾ വന്നു. വിമാനം വന്നു. അമ്മിയ്ക്ക് പകരം മിക്സി വന്നു. ഉരലിനു പകരം മില്ല് വന്നു. വിറകടുപ്പിനു പകരം ഗ്യാസ് സ്റ്റൌ വന്നു. റേഡിയോയ്ക്ക് പകരം ടി.വി വന്നു. താളിയോലകൾക്ക് പകരം കടലാസ്സ്. അച്ചടി മാധ്യമങ്ങൾക്ക് പകരമിതാ നവ മാധ്യമങ്ങൾ വന്നു. ശാസ്ത്രം മുന്നോട്ടുതന്നെ. സംസ്കാരമോ? ഒരർത്ഥത്തിൽ അതിപ്പോഴും മതബന്ധിതമായി കിടക്കുന്നു. 

കാ‍ലത്തിന്റെ മാറ്റം മതങ്ങൾക്ക് അത്രവേഗം ഉൾക്കൊള്ളാനുമാകില്ല. അത് നിലനില്പിന്റെ പ്രശ്നമാണ്. ആചാരങ്ങളുടെയും ധനശേഷിയുടെയും കായികശേഷിയുടെയും ബലത്തിലാണ് മതങ്ങൾ നില‌നിൽക്കുന്നത്. അത്തരം ശേഷികൾ ഏറ്റവും കൂടുതലുള്ളത് ഇന്നും മതങ്ങൾക്കാണ്. കാരണം മതം അത്രമാത്രം അടിവേരുകൾ ഉള്ളതാണ്. അവയുടെ നല്ലവശങ്ങൾ സ്വാംശീകരിച്ച് കാലനുസൃതമാക്കിയാൽ തന്നെ സംസ്കാരം പുരോഗമിമിക്കും. മതങ്ങളും മനുഷ്യരും ഗുണപരമായും കാലാനുസൃതമായും പുരോഗമിക്കും. 

മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല. മറ്റൊന്ന് ആത്യന്തികമായി ശാസ്ത്രത്തിന് മാനവരാശിയുടെ സമ്പൂർണ്ണവിജയം നേടാതിരിക്കാനുമാകില്ല. കാരണം ഇന്ന് ശാസ്ത്രത്തെ അംഗീകരിക്കാത്തവരും ശാസ്ത്രത്തിന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും അനുഭവിക്കുന്നുണ്ട്. ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുന്നുപോലുമുണ്ട്. നല്ല ചിന്തകളും നല്ല സ്വപ്നങ്ങളും കാണാനെങ്കിലും ഓണം പോലെ നിലവിലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെട്ടാൽ മതിയായിരുന്നു.

Monday, September 16, 2013

ബ്ലോഗാത്മകം

തരംഗിണി ഓൺലെയിൻ മാസികയുടെ ഓണപ്പതിപ്പിൽ (2013 സെപ്റ്റംബർ ലക്കം) ഞാനുമായി ജെസ്‌ലി ജെയിംസ് നടത്തിയ അഭിമുഖം.
http://tharamginionline.com/articles/viewarticle/392.html


ആ അഭിമുഖം ഇപ്പോൾ ഇവിടെയും  വായിക്കാം.  പിന്നിട്  2013 നവംബർ 25-ന്  അപ്ഡേറ്റ് ചെയ്തത്

ബ്ലോഗാത്മകം 

(തരംഗിണി ഓണ്‍ലൈൻ മാസികയിൽ   ശ്രിമതി ജെസിലി ജെയിംസ്‌   ഞാനുമായി  നടത്തിയ ഓൺലെയിൻ അഭിമുഖം)

Q:താങ്കൾ ഒരു ബ്ലോഗറും ബൂലോഗത്തിന്റെ  നല്ല പ്രചാരകനുമാണ്.  എന്നാ‍ൽ അച്ചടി മാധ്യമങ്ങളിലും എഴുതാറുണ്ട്. പക്ഷെ ബ്ലോഗിനോട് മത്രം എന്താണിത്ര വൈകാരികത? ബ്ലോഗിന്റെ ആവേശം ഇനിയും കെട്ടടങ്ങിയില്ലേ?

A:എന്തുകൊണ്ട് കെട്ടടങ്ങണം? ബ്ലോഗ് എനിക്ക് ഇന്നും ആവേശമാണ്. അതിന് കാരണങ്ങളുമുണ്ട്. ഞാൻ ബ്ലോഗിംഗ് ഇന്നും തുടരുന്നു. ഇപ്പോൾ ബ്ലോഗിംഗിന്റെ മേഖലകൾ കൂടുതൽ വിശാലമായിരിക്കുന്നു. സ്വന്തം നിലയിൽ വിവിധ ഓൺലെയിൻ മാഗസിനുകളിലും  ഫെയ്സ്ബൂക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്വർക്കുകളിലും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതും ബ്ലോഗിംഗ് ആണ്. ശരിക്കും അവനവൻ പ്രസാധനത്തെയാണ് ബ്ലോഗിംഗ് എന്നു വിളിക്കുക. അത് ഒറ്റയ്ക്കോ കൂട്ടമായോ ചെയ്യാം. സർവ്വതന്ത്രസ്വതന്ത്രമായ എഴുത്തും വായനയുമാണ് ബ്ലോഗിംഗ്. അവിടെ എഴുത്തുകാരനും തിരുത്തുകാരനും പ്രസാധകനും ഒന്നുതന്നെ. ഓൺലെയിൻ എഴുത്തിനെ നമുക്ക്  മൊത്തത്തിൽ  ഇ-എഴുത്ത് എന്ന് വിശേഷിപ്പിക്കാം. അച്ചടി മേഖലയിലെ എഴുത്തിനെ അ-എഴുത്ത് എന്നും വിശേഷിപ്പിക്കാം. രണ്ടും തമ്മിലുള്ള വ്യത്യാസം പക്ഷെ സാങ്കേതികാർത്ഥത്തിലുള്ളതു മാത്രമാണ്.

Q: ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന വിമർശനങ്ങളെപറ്റി?

A: നല്ല ബ്ലോഗുകൾ വായിച്ച് അസൂയ മൂത്തവർ പറയുന്നതാകും. അ, ഇ എന്നീ  എഴുത്തുകളിൽ ഒന്ന് മെച്ചവും മറ്റൊന്ന് മോശവും അല്ല. രണ്ടിനും അതിന്റേതായ മെച്ചവും പരിമിതികളും ഉണ്ട്. നിലവാരമുള്ളതും ഇല്ലാത്തതും അ-എഴുത്തിലും ഇ-എഴുത്തിലും ഉണ്ട്. ഇ-എഴുത്തുകാർ ഇന്റെർ നെറ്റ് ഉപയോഗിക്കാൻ അറിയാത്ത തങ്ങളെ കവച്ചു വയ്ക്കുമോ എന്ന പേടി കൊണ്ട് ചില അ-എഴുത്തുകാർ ബ്ലോഗുകൾക്കെതിരെ പിച്ചും പേയും പറഞ്ഞു നടക്കുന്നുണ്ട്. കാലം മാറുന്നത് അവർ അറിയുന്നില്ല.

Q: എന്തുകൊണ്ടാണ് താങ്കൾക്ക് ബ്ലോഗ് ഇത്ര പ്രിയങ്കരമായ ഒരു മാധ്യമമായത്?

A: എനിക്ക് മാത്രമല്ല, ലോകത്തുതന്നെ എത്രയോ പേർക്ക് ബ്ലോഗ് പ്രിയങ്കരമാണ്! സ്വന്തമായൊരു ബ്ലോഗും  സർവ്വതന്ത്രസ്വതന്ത്രമായ എഴുത്തും എനിക്കും പ്രിയങ്കരംതന്നെ. അവരവർക്ക് ഇഷ്ടപ്പെടുന്നത്, ഇഷ്ടപ്പെടുന്നതുപോലെ, ഇഷ്ടപ്പെടുന്ന  സമയങ്ങളിൽ ആരുടെയും ഇടപെടലുകളില്ലാതെ പ്രസിദ്ധീകരിക്കാൻ കഴിയുന്ന മാധ്യമമാണ് ബ്ലോഗ്. എഴുതാൻ കഴിവുള്ളവർക്ക് മാത്രമുള്ളതല്ല, എഴുതാൻ ആഗ്രഹിക്കുന്നവർക്കു കൂടിയുള്ളതാണ് ബ്ലോഗ്. അത് പുതിയ എഴുത്തുകാരെ സൃഷ്ടിക്കും. ബ്ലോഗുകൾ ജനാധിപത്യത്തെ സാക്രികമാക്കും. ശക്തിപ്പെടുത്തും. ബ്ലോഗെഴുത്തിന്റെയും വായനയുടെയും സുഖവും സംതൃപ്തിയും ഒന്ന് വേറെതന്നെയാണ്. ബ്ലോഗിന്റെ വസന്തകാലം കഴിഞ്ഞു എന്നെല്ലാമുള്ള പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ല. മലയാളത്തിലെ പ്രശസ്തരായ ബ്ലോഗർമാരിൽ ചിലർ സജീവമല്ലാതായി  എന്നു കരുതി ബ്ലോഗിന്റെ കാലം കഴിയുകയില്ല. ബ്ലോഗ് വിവിധ ഭാഷകളിൽ ലോക വ്യാപകമായി പ്രചാരമുള്ള ഒരു മാധ്യമമാണ്. സ്വന്തം വെബ് സൈറ്റുകൾ വഴി എഴുതുന്നതും ബ്ലോഗിംഗ് ആണ്. മുമ്പത്തെ പോലെ ഗൂഗിളിന്റെ ബ്ലോഗ്ഗർ സൈറ്റിലോ വേർഡ് പ്രസ്സിലോ എഴുതുന്നത് മാത്രമല്ല ബ്ലോഗ്. ആദ്യമായി ബ്ലോഗെഴുത്തിന് വേണ്ടത്ര സൌകര്യമൊരുക്കിയത് ബ്ലോഗ്ഗെർ സൈറ്റ് സേവനത്തിലൂടെ   ഗൂഗിൾ ആണെന്നു പറയാം. ബ്ലോഗ് എന്ന വാക്കുതന്നെ അവരിൽ നിന്ന് പ്രചാരം നേടിയതാണ്. അതുകൊണ്ടുതന്നെ ഇന്റെർനെറ്റിലൂടെയുള്ള  സർഗ്ഗസൃഷ്ടിപ്രസാധനത്തെ മൊത്തത്തിൽ   ബ്ലോഗിംഗ് എന്നു പറയുന്നതിൽ അപാകതയൊന്നുമില്ല.

Q: എങ്ങനെയാണ് ബൂലോകത്തേയ്ക്ക് വന്നത്?

A: സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തൊന്നും കമ്പ്യൂട്ടർ പഠിക്കാൻ അവസരമുണ്ടായില്ല. ശരിക്കും കമ്പെട്ടി നേരെ കണ്ടിട്ടുകൂടിയില്ലായിരുന്നു അക്കാലത്ത്. പിന്നീട് ഞാൻ പാരലൽ കോളേജ് അദ്ധ്യാപനത്തിലേയ്ക്ക് കടന്നു. സ്വന്തമായി ഒരു പാരലൽ കോളേജ്  തുടങ്ങിയപ്പോൾ കമ്പ്യൂട്ടർ വാങ്ങി. ഐ.ടി ഒക്കെ അതിനോടകം പാഠ്യപദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. അപ്പോൾ അതൊരാവശ്യമായി. എനിക്കത് പഠിക്കണമെന്നും  തോന്നി. പഠിച്ചാൽ അത്യാവശ്യം കുട്ടികളെ പഠിപ്പിക്കുകയുമാകാമല്ലോ. കമ്പെട്ടി നമ്മളെക്കൊണ്ട് പഠിക്കാൻ കഴിയില്ല, നമുക്കതു വഴങ്ങില്ലാ എന്നൊക്കെയായിരുന്നു അതുവരെ മറ്റ് പലരെയും പോലെ ഞാനും  തെറ്റിദ്ധരിച്ചിരുന്നത്. എന്റെ സ്ഥാപനത്തിലെ ചില സഹാദ്ധ്യാപകരുടെ സഹായത്തോടെയാണ് ഞാൻ കമ്പെട്ടി പഠിച്ചത്. അവരിൽ ചിലർ എന്റെ പൂർവ്വ വിദ്യാർത്ഥികൾതന്നെ ആയിരുന്നു. അവരിൽ  കമ്പ്യൂട്ടർ ഹാർഡ് വെയറും സോഫ്റ്റ് വെയറുമൊക്കെ പഠിച്ചവരുണ്ടായിരുന്നു. അവരിൽ കപിലായിരുന്നു എന്നെ ആദ്യം മൌസ് പിടിപ്പിച്ചത്. കാര്യങ്ങൾ നന്നായി പറഞ്ഞുതരാൻ കപിലിനു  കഴിഞ്ഞു. (കഴിയാതിരിക്കില്ലല്ലോ. അവൻ എന്റെ വിദ്യാർത്ഥിയല്ലേ? :) ) തുടക്കം നന്നായി. മൌസിന്റെ പ്രവർത്തനമൊക്കെ എനിക്ക് ആദ്യം മഹാത്ഭുതമായിരുന്നു. “ശിഷ്യഗുരുക്കളിൽ“ നിന്നും ബാലപാഠങ്ങൾക്കു ശേഷം ദിവസങ്ങളോളം  മിനക്കെട്ടിരുന്ന് സ്വന്തം നിലയിൽ  പഠനം തുടർന്നു.  ഒരുവിധം ഭംഗിയായി കമ്പെട്ടി ഉപയോഗിക്കാൻ പഠിച്ചുവെന്നർത്ഥം. പിന്നീട് തട്ടത്തുമലയിൽ  ബ്രോഡ് ബാൻഡ് വന്നപ്പോൾ ഞാനും ഒരു കണക്ഷൻ എടുത്തു. പിന്നെ നെറ്റിലായി കളി. ഇന്റെർനെറ്റ് ബ്രൌസിംഗ് തുടങ്ങിയതോടെതന്നെ ഇ-മെയിൽ ഐ.ഡി ഉണ്ടാക്കി. താമസിയാതെതന്നെ  ഓർക്കുട്ടിൽ അക്കൌണ്ട് തുടങ്ങി. കുറെനാൾ അതിലായിരുന്നു കളി. കൂടെത്തന്നെ  ഓർക്കുട്ടിൽ നിന്നും ലഭിച്ച ചില ലിങ്കുകൾ വഴി ഏതൊക്കെയോ ബ്ലോഗുകളിലെത്തി. ബ്ലോഗിനെക്കുറിച്ച് അല്പം ചിലതു മനസ്സിലാക്കിയിരുന്ന എന്റെ പൂർവ്വവിദ്യാർത്ഥിയും സഹാദ്ധ്യാപകനുമായിരുന്ന സുഹാസിന് ബ്ലോഗിനെക്കുറിച്ച് അല്പമാത്രമായി  അറിയാമായിരുന്നു. അത് വച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ ബ്ലോഗ് തുടങ്ങി.

Q: ആദ്യപോസ്റ്റുകൾ എന്തൊക്കെയായിരുന്നു?

A: ബ്ലോഗ് തുടങ്ങി ആദ്യംതന്നെ മുമ്പ് പ്രസിദ്ധീകരിച്ചതും എഴുതി വച്ചിരുന്നതുമായ കുറെ കവിതകളും കഥകളും  ലേഖനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ  ആദ്യാക്ഷരി എന്ന   പാഠശാലാ ബ്ലോഗിൽ എത്തിയതോടെ  ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങൾ അത്യാവശ്യം വേണ്ടതെല്ലാം മനസ്സിലാക്കി. ആ ആവേശത്തിൽ ഒരുപാട് ബ്ലോഗുകൾ ഞാൻ ക്രിയേറ്റ് ചെയ്തു.   അങ്ങനെ  ഞാനും ഒരു സജീവ ബ്ലോഗ്ഗർ ആയി. പിന്നെ ബ്ലോഗില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല. ഒരു ഇന്ത്യൻ പൌരൻ കമ്പ്യൂട്ടർ സാക്ഷരനായിരിക്കണം. ഓരോ പൌരനും സ്വന്തമായി മിനിമം ഒരു ഇ-മെയിൽ ഐഡിയും ഒരു ബ്ലോഗും ഉണ്ടായിരിക്കണം എന്നാണെന്റെ പക്ഷം. ഒരു ഓൺലെയിൻ മേൽ വിലാസം.

Q: പ്രിന്റഡ് മീഡിയയിലും ഓൺലെയിൻ മീഡിയകളിലും എഴുതുന്നുണ്ടല്ലോ. ഏതിനോടാണ് കൂടുതൽ താല്പര്യം?

A: താല്പര്യം രണ്ടിനോടും ഉണ്ട്. ഒന്ന് നല്ലതും ഒന്നു മോശവും എന്നു പറയാനാകില്ല. രണ്ടിനും മെച്ചവും പരിമിതിയുമുണ്ട്. പക്ഷെ ബ്ലോഗ് തുടങ്ങിയപ്പോൾ  എനിക്ക് പറ്റിയ മേഖലയിൽ ഞാൻ എത്തിയെന്നൊരു തോന്നൽ. പ്രിന്റഡ് മീഡിയയിൽ എഴുതിയാൽ സാമ്പത്തികനേട്ടം കൂടി ലഭിക്കുമെന്ന പ്രചോദനമുണ്ട്. അത് ഭാവിയിൽ ഓൺലെയിൻ മീഡിയകളിലും ഉണ്ടായ്‌വരും. ഇപ്പോഴും ഓൺലെയിൻ പ്രസിദ്ധീകരണങ്ങളിൽ ചിലത് എഴുത്തുകാർക്ക് റോയൽറ്റി നൽകുന്നുണ്ട്. പക്ഷെ നിലവിൽ ബ്ലോഗെഴുത്ത് ആത്മസംതൃപ്തിയ്ക്കേ ഉപകരിക്കൂ. പണം കിട്ടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. പക്ഷെ അവനവൻ പ്രസാധനത്തിൽ പ്രതിഫലമല്ലല്ലോ പ്രചോദനം. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിനും മറ്റ് ഓൺലെയിൻ പ്രസിദ്ധീകരണങ്ങൾക്കുമാണ് ഇന്ന് വായനക്കാർ കൂടുതൽ. മാത്രവുമല്ല എഴുത്തുകാരനും വായനക്കാരനും തമ്മിൽ സംവദിക്കാൻ ബ്ലോഗിൽ കഴിയും. അവിടെ എഴുത്തുകാരനും വായനക്കരനും തമ്മിൽ നല്ലൊരു ബന്ധം ഉടലെടുക്കാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ലോകത്തെങ്ങും ഇന്ന് ബ്ലോഗ് മീറ്റുകളും മറ്റും നടക്കുന്നത്. മലയാള ബ്ലോഗ്ഗർമാർ നാട്ടിലും പുറത്തും കൂടെക്കൂടെ ഒത്തു ചേരുന്നുണ്ടല്ലോ. അത് ബ്ലോഗ്‌ലോകത്തിന്റെ ഒരു സവിശേഷതയാണ്.  എന്നാൽ പ്രിന്റഡ് മീഡിയയിൽ എഴുത്തുകാരനും വായനക്കാരനും തമ്മിൽ വലിയ അകലമുണ്ട്. സാധാരണ ബ്ലോഗെഴുത്തുകാർക്ക് പ്രിന്റെഴുത്തുകാരുടെ ജാഡകളും  ഞാനെന്ന ഭാവങ്ങളും മസിലു പിടിത്തവുമൊന്നുമില്ല. അതുകൊണ്ട് ഞാൻ ബ്ലോഗ് കൂടുതൽ ഇഷ്ടപ്പെടുന്നു. എം.ടിയ്ക്കില്ലാത്ത ജാഡകളാണ് ചില തുക്കടാ അച്ചടി എഴുത്തുകാർക്ക്!

Q: അത്തരം ചിലരുടെ ജാഡകളായിരിക്കും മുഖ്യധാരാ എഴുത്തുകാർക്കെതിരെ പലപ്പോഴും താങ്കൾ വിമർശനങ്ങൾ ഉന്നയിക്കുന്നത്?

A: ഹേയ്, അല്ലല്ല. മറ്റുള്ളവർ ജാഡ കാണിക്കുന്നതുകൊണ്ട് എനിക്ക് ഒരു നഷ്ടവുമില്ല. മറിച്ച് അ-എഴുത്ത് കേമവും ഇ-എഴുത്ത് തരംതാണതും എന്നമട്ടിൽ അഭിപ്രായം പറയുന്നവരെ വിമർശിച്ച് ഞാൻ ബ്ലോഗെഴുതാറുണ്ട്. ബ്ലോഗ്ഗർമാരെ തൊട്ടുള്ള കളി വേണ്ട. പിന്നെ ഈ മുഖ്യധാര,  അല്ലാത്ത ധാര എന്ന് ഇനി വെറുതെ പറഞ്ഞുപരത്തരുത്. അങ്ങനെയൊരു വേർതിരിവില്ല. എഴുത്തുകാർക്ക് ഒരു ധാരയേ ഉള്ളൂ. ഓൺലെയിനിലും അച്ചടിയിലും നല്ലതും ചള്ളുമുണ്ട്. എഡിറ്ററുടെ കത്തികയറാത്ത സാഹിത്യസൃഷ്ടിയൊന്നും മെച്ചമല്ലെന്ന് പറയാൻ ആർക്കാണധികാരം? “മഹാനായ” എഡിറ്ററവർകളുടെ ഇടപെടലുകൾ കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന അച്ചടി സാഹിത്യം മുഴുവൻ എല്ലാം തികഞ്ഞവയാണോ? ഈ എഡിറ്റർ എന്നു പറയുന്നത് എല്ലാം തികഞ്ഞ ആളല്ല.

Q: താങ്കളും  ഒരു എഡിറ്ററല്ലേ?

A: അതെ,  ഞാൻ എല്ലാം തികഞ്ഞ ആളല്ല. ഒരു പക്ഷെ ഒന്നുമല്ല. ഓൺലെയിൻ മാധ്യമങ്ങൾ ആയാലും അച്ചടിമാധ്യമങ്ങൾ ആയാലും അതിൽ വരുന്ന എല്ലാ സൃഷ്ടികളും ചീഫ് എഡിറ്റർ കണ്ടിട്ടാ‍ണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നതുതന്നെ തെറ്റായ ധാരണയണ്. ചീഫ് എഡിറ്ററുടെ  മൊത്തത്തിലുള്ള  ഒരു കണ്ണോട്ടവും ചില ഇടപെടലുകളും ഉണ്ടാകും. എല്ലാം അങ്ങനെയെന്നല്ല. കൂടുതലും അങ്ങനെ തന്നെ. ഞാൻ ഒന്ന് സാമാന്യവൽക്കരിച്ചു പറഞ്ഞതാണ്. എന്തായാലും മിക്ക പ്രസിദ്ധീകരണങ്ങളിലും  എഡിറുടെയോ ഉടമസ്ഥന്റെയോ അല്ലെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്നവരുടെയോ വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ അവരുടെ സ്വാധീനത്താൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഡിറ്റർമഹാൻ അടുത്ത ലക്കം തുറന്നു നോക്കുമ്പോൾ തന്റെ മുന്നിൽ വരാത്ത സൃഷ്ടികളും  കണ്ടെന്നിരിക്കും. അല്ലെങ്കിൽ ഒരുപാട് പേർ എഴുതുന്നു, കുറച്ചുപേരുടേത് മാത്രം വെളിച്ചം കാണുന്നു, കുറച്ചുപേർ മാത്രം അറിയപ്പെടുന്നു എന്നൊരു നില വരില്ലല്ലോ.  അങ്ങനെ “സ്വന്തംകൊണ്ടാടി“ വളർന്ന എത്രയോ “മഹാ” സാഹിത്യകാരൻ‌മാർ ഇവിടെയുണ്ട്. ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അതൊക്കെ സ്വാഭാവികം. അല്ലാതെ അച്ചടി മാധ്യമങ്ങൾക്കു മാത്രമായി വലിയ കേമത്തമൊന്നും ആരും  അവകശപ്പേടേണ്ടതില്ല. 

Q: തരംഗിണിയിൽ വരുന്ന സൃഷ്ടികളിൽ താങ്കളുടെ കത്രിക എത്രത്തോളം പ്രവർത്തിക്കാറുണ്ട്?

A: ആ ചോദ്യം താങ്കൾ ഈ അഭിമുഖത്തിൽ ചോദിച്ചുകൂടാത്തതാണ്. എങ്കിലും പറയാം. തരംഗിണി ഒരു  വ്യക്തിഗത ബ്ലോഗോ ഗ്രൂപ്പ് ബ്ലോഗോ അല്ല. മാഗസിനാണ്. അതിന്റെ നടത്തിപ്പുകാരന് അഥവാ നടത്തിപ്പുകാർക്ക്  അത് പരമാവധി സൂക്ഷ്മതയോടും മെച്ചപ്പെട്ടരീതിയിലും ചെയ്യണമെന്നുണ്ടാകും. അതുകൊണ്ട് എഡിറ്റോറിയൽ ബോർഡിനെ വയ്ക്കും.  അതിൽ ഒരാൾ മാത്രമാണ് ഞാൻ. അതിൽ ഒരു നേതൃത്വം  എഡിറ്റർക്കുണ്ടെന്നു മാത്രം. തരംഗിണിയിൽ വരുന്ന എല്ലാ സൃഷ്ടികളിലും ഞാൻ ഇടപെടാറില്ല. എനിക്ക് നിലവാരം നിർണ്ണയിക്കാനാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട സൃഷ്ടികൾ നോക്കി തീർപ്പു കല്പിക്കുവാൻ  എഡിറ്റോറിയൽ ബോർഡിൽ വേറെയും  ആളുകളുണ്ട്. തരംഗിണിയുടെ സാരഥി ഡോ. ബിജു ഏബ്രഹാമാണ്. അദ്ദേഹത്തിനിഷ്ടപ്പെടുന്ന ചിലത് അദ്ദേഹം തന്നെ എഡിറ്റ് ചെയ്തിടും. അതിനു കഴിയുമെന്നതുകൊണ്ടാണല്ലോ  അദ്ദേഹമീ മാസിക തുടങ്ങിയത്. ഇത് കൂട്ടായ പ്രവർത്തനമാണ്. ഇതിൽ ആർക്കും അപ്രമാദിത്വമില്ല. എന്റെ പരിമിതമായ അറിവ് വച്ച് ഞാൻ എന്നെ ഏല്പിക്കുന്ന ജോലികൾ ചെയ്യുന്നു. അതുമാത്രമല്ല, ഒരാൾക്ക് മൊശമെന്ന് തോന്നുന്നത് മറ്റുള്ളവർക്കും അങ്ങനെ തന്നെ തോന്നണമെന്നില്ല. പല എഡിറ്റർമാരും ചവറ്റുകുട്ടകളിലേയ്ക്ക് വലിച്ചെറിഞ്ഞ പല സൃഷ്ടികളും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട് പ്രശസ്തരായ എത്രയോ എഴുത്തുകാരുണ്ട്. അവർ എത്രയോ വലിയ പുരസ്കാരങ്ങൾ നേടിയിരിക്കുന്നു. ഇതെല്ലാം എല്ലാവർക്കും അറിയാം. പിന്നെ എന്തിന് നമ്മൾ കണ്ണടച്ചിരുട്ടാക്കണം?

Q: ബ്ലോഗുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതൽ താല്പര്യമെന്നുപറഞ്ഞപ്പോൾതന്നെ മനസ്സിലായിരുന്നു അതുമായി ബന്ധപ്പെട്ട് താങ്കൾ കുറെ കാര്യങ്ങളിൽ വാചാലമാകുമെന്ന്. ഇനി നമുക്ക് അല്പം വ്യക്തിപരമായ കാര്യങ്ങൾ ആയാലോ? ഒരു ജീവിതരേഖ?
 
A: എന്നുവച്ചാൽ  ആത്മപ്രശംസയാണ്. സാരമില്ല. നമ്മെപ്പറ്റി നമ്മൾ ആല്ലാതെ ആരു പറയാൻ! 

Q: താങ്കൾ ശരിക്കും ഒരു രാഷ്ട്രീയ ജീവിയായിരുന്നില്ലേ? എങ്ങനെയാണ് എഴുത്തിന്റെ വഴിയിലേയ്ക്ക് വന്നത്?

A: ഹഹഹ! രാഷ്ട്രീയ ജിവിയോ? അങ്ങനെ ഒരു ജീവി ഉണ്ടോ? ഞാൻ ജനിച്ചുവളർന്ന ജീവിതപരിസരങ്ങൾ എന്നെ പലവിധത്തിലും സ്വാധീനിച്ചിട്ടുണ്ട്. വലിയ കേമനും പ്രശസ്തനുമൊന്നുമായില്ലെങ്കിലും എനിക്ക് രാഷ്ട്രീയം  വായന എഴുത്ത് അദ്ധ്യാപനം പ്രസംഗം  അഭിനയം വായനശാലാ പ്രവർത്തനം   ഇതൊക്കെ പണ്ടേ ഇഷ്ടവിഷയങ്ങളാണ്. ഇതിൽ ഏതിനോടാണ് കൂടുതൽ ആഭിമുഖ്യം എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വിഷമിക്കും. ഒത്താലും ഒത്തില്ലെങ്കിലും ഞാൻ ഇതിലെല്ലാം കൈവച്ചിട്ടുണ്ട്. കഴിവുണ്ടായിട്ടൊന്നുമല്ല, താല്പര്യം കൊണ്ടുമാത്രം!  എന്റെ പിതാവ് പലകാര്യങ്ങളിലും  എനിക്ക് പ്രചോദനമായിട്ടുണ്ട്.  വാപ്പ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക   പ്രവർത്തകനായിരുന്നു. ഞാനും ചെറിയതോതിൽ  അങ്ങനെയൊക്കെയായി. വാപ്പ വായനശാലാ പ്രവർത്തകനായിരുന്നു. ഞാനും വായനശാലാ പ്രവർത്തകനായി. അദ്ദേഹം നാടകപ്രവർത്തകനായിരുന്നു. നാടകമെഴുത്തും അഭിനയവും എനിക്കും ഹരം തന്നെ. വാപ്പ അദ്ധ്യാപകനായിരുന്നു. ഞാൻ പാരലൽ കോളേജ് അദ്ധ്യാപകനെങ്കിലും ആയി. വാപ്പ വ്യാപരിച്ച മേഖലകളിലെല്ലാം ഞാനും കൈവയ്ക്കാൻ നോക്കി. പഴയ വായനക്കാലത്തിന്റെ ആവേശത്തിൽ വല്ലപ്പോഴും  വല്ലതുമൊക്കെ എഴുതാനും ശ്രമിക്കുന്നു.  എല്ലാം എന്റെ ഇട്ടാവട്ടങ്ങളിൽ നിന്ന്, പരിമിതികൾക്കുള്ളിൽ നിന്ന് അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതുപോലെ!

Q: വായനാ ശീലം കൊച്ചിലേ ഉണ്ടോ? ഒരുപാട് വായിക്കുമ്പോഴാണ് കുറച്ച് എഴുതാൻ കഴിയുക എന്ന് താങ്കൾ ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിട്ടുണ്ട്. ?

A: തട്ടത്തുമലയിലെ  കെ.എം. ലൈബ്രറി സ്ഥാപിക്കുന്നതിൽ മുൻ‌നിന്ന്, അതിനുവേണ്ടി ജീവിതം  ഉഴിഞ്ഞുവച്ച ആളാണ് എന്റെ പിതാവ്.  ആ  ലൈബ്രറിയിലുള്ള ഒരുമാതിരി പുസ്തകങ്ങൾ എല്ലാം ഞാൻ ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ തന്നെ വായിച്ചു തീർത്തിരുന്നു. അന്നത്തെ അറിവുകൾ മാത്രമാണ് സത്യത്തിൽ എന്റെ കൈമുതൽ. അല്ലാതെ പിന്നീട് അത്ര  വയനയൊന്നുമുണ്ടായിട്ടില്ല. ബ്ലോഗിൽ വന്നശേഷം കുറച്ച് വായനയും എഴുത്തുമൊക്കെ വീണ്ടും ഉണ്ടായി വന്നിട്ടുണ്ട്.
 
Q: ജിവിതരേഖ പൂർണ്ണമായില്ലല്ലോ, സാർ......ജനനം, വിദ്യാഭ്യാസം, കുടുംബം.......?

ഒരു സാധാരണ മനുഷ്യൻ. തട്ടത്തുമല ഗവ.എച്ച്.എസ്.എസ്, നിലമേൽ എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം ഗവ. ആർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൂൾ കോളേജ് കാലം മുതൽക്കേ രാഷ്ട്രീയ പ്രവർത്തനമുണ്ട്. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ  എളിയ പ്രവർത്തനങ്ങൾ ഇപ്പോഴുമുണ്ട്. ഉപജീവനാർത്ഥം ചെറിയൊരു പാരലൽ കോളേജ് നടത്തിവരുന്നു. പിതാവ് പ്രൈമറി സ്കൂൾ അദ്ധ്യാപകനും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനുമായിരുന്നു. നാട്ടിലെ സ്കൂൾ, വായനശാല തുടങ്ങിയ പല പൊതു സ്ഥാപനങ്ങളും  സ്ഥാപിക്കുന്നതിൽ മുൻനിന്നു പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.  അവർ സ്ഥാപിച്ച സർക്കാർ സ്കൂളിൽ തന്നെ ജിവിതത്തിന്റെ നല്ലൊരു പങ്കും അദ്ധ്യാപകനായിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്റെ പിതാവ് മുൻനിന്ന്  സ്ഥാപിച്ച വായനശാലയിൽ  അദ്ദേഹത്തോടൊപ്പം ചെലവഴിച്ച കുട്ടിക്കാലം എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഉമ്മ വിദ്യാഭ്യാസമുണ്ടെങ്കിലും വീട്ടമയാണ്. ഒരു സഹോദരി. അവൾക്ക് ഭർത്താവും രണ്ടു കുട്ടികളും. ഞാൻ വിവാഹിതനല്ല. ഇപ്പോൾ തന്നെ ഇത്രയൊക്കെ സ്വയം വാഴ്ത്താൻ ഇവൻ ആരെടാ എന്ന് വായിക്കുന്നവർ ചോദിക്കാൻ മാത്രമായി. ഇനി നമുക്ക് നിർത്തിയാലോ?

Q: അല്ലാതെ ഇതിലപ്പുറം ഒന്നുമില്ലെന്നു സമ്മതിക്കില്ല?

A: സമ്മതിച്ചു സമ്മതിച്ചു. ഇതുതന്നെ കൂടുതലാണ്.

Q: ഇത്രയും കാര്യങ്ങൾ തരംഗിണിയ്ക്കു വേണ്ടി പങ്കിട്ടതിനു നന്ദി.

A: താങ്കൾ ഈ വർത്തമാനം സഹിച്ചതിനും നന്ദി! ഇത് വായിച്ച് സഹിക്കാൻ പോകുന്ന ഹതഭാഗ്യർക്കും നന്ദി!

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

(തരംഗിണി ഓൺലെയിൻ മാഗസിനിലെ ഓണപ്പതിപ്പിൽ (2013 സെപ്റ്റംബർ ലക്കം ) എഴുതിയ എഡിറ്റോറിയൽ)


വീണ്ടുമൊരു ഓണക്കാലം വന്നു. മലയാളികളുടെ ഏറ്റവും വലിയ ഉത്സവകാലം. മഹാബലിക്കഥ ഒരു ഐതിഹ്യം മാത്രമല്ല. അത് മലയാളികളുടെ സമത്വദർശനമാണ്. ഭൂതകാലക്രിയയിൽ അവതരിപ്പിക്കുന്ന ആ ഐതിഹ്യം ഭവിയിയിലേയ്ക്കുള്ള വർത്തമാനമാണ്. പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള ഉപാധികൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. സൽഭരണവും ശാന്തിയും സമാധാനവും സാഹോദര്യവും സമത്വവും എല്ലം   അതിലുണ്ട്. മാനുഷരെല്ലാരുമൊന്നുപോലെ, ആമോദത്തോടെ, ആപത്തെങ്ങാനുമതാർക്കുമില്ലാതെ, കള്ളവും ചതിയുമില്ലാതെ  എള്ളോളം പൊളിവചനം പോലുമില്ലാതെ, കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാതെ ജീവിക്കുന്ന   സമ്പൽ സമൃദ്ധമായ ഒരു ലോകം സമ്പൂർണ്ണ സോഷ്യലിസമല്ലാതെ മറ്റൊന്നുമല്ല. ആ  ലക്ഷ്യത്തിലേയ്ക്ക് മുന്നേറാൻ നമുക്ക് ഈ ഓണവും പ്രചോദനമാകട്ടെ.

സമൃദ്ധിയുടെ ഉത്സവമാണ് ഓണം. എന്നാൽ സമൃദ്ധിയുടെ കര്യത്തിൽ ഇത്തവണത്തെ ഓണം എല്ലാവർക്കും ഒരു പോലെ അത്  അനുഭവഭേദ്യമാകുമോ എന്നറിയില്ല. കാരണം കാണം വിറ്റാലും ഓണംകൊള്ളാനാകുമോ എന്ന സന്ദേഹമാണ് പരക്കെ.  അത്രയ്ക്കുണ്ട് ഭരണകൂടനിയന്ത്രണങ്ങൾ ഭേദിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന വിലവർദ്ധനവ്. തീപിടിച്ച വിലവർദ്ധനവിൽ അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ് പൊതുജനം. അതുകൊണ്ടുതന്നെ,  സൽഭരണം കൊണ്ട് ജനങ്ങളുടെ സം‌പ്രീതിയ്ക്ക് പാത്രീഭവിച്ച  മഹാബലിയുടെ  വരവ് നമ്മളിൽ നല്ലൊരുപങ്ക് ആളുകളും ഇപ്പോൾ ആഘോഷിക്കുന്നത് സമകാലിക ഭരണകൂടസംവിധാനങ്ങളെ  തലയിൽ കൈവച്ച് പിരാകിക്കൊണ്ടായിരിക്കും. ജാതിമതഭേദമന്യേ എല്ലാ മലയാളികൾക്കും ഓണം ഏറിയും കുറഞ്ഞും ആഘോഷിക്കാതിരിക്കാനാകില്ല. കാരണം അതൊരു ആഘോഷം മാത്രമല്ല, ഒരു പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ്. 

രോഗങ്ങളോ മറ്റ് തരത്തിലുള്ള  ജീവിതപ്രയാസങ്ങളോ  അനുഭവിക്കുന്നവർക്ക് ഓണം ഒരു ആഘോഷമായിരിക്കുകയില്ല. ഓണം ആഘോഷിക്കാനാകാത്തതിന്റെ മനോവേദനയോടെയായിരിക്കും അവർക്ക് ഓണനാളുകൾ കടന്നു പോകുന്നത്. അത്തരം ആളുകളുടെ  ദു:ഖങ്ങളെ ആഘോഷത്തിമിർക്കുകൾക്കിടയിൽ നാം ഓർക്കാതെ പോകരുത്. സഹജീവികളോടുള്ള സ്നേഹവും ദയാവായ്പുകളും   ഒരു ആഘോഷവേളയിലും നമുക്ക് കൈവിട്ടുപോകരുത്. ആവശ്യത്തിനും അനാവശ്യത്തിനും  പണം ധൂർത്തടിക്കുമ്പോഴും നല്ലൊരു ആഘോഷത്തെ മദ്യമഹോത്സവമാക്കുമ്പോഴും ഭക്ഷണത്തിനും ഉടുതുണിയ്ക്കും പാർപ്പിടത്തിനും ചികിത്സയ്ക്കും മരുന്നിനും ഗതിയില്ലാതെ ഉഴലുന്നവർ നമുക്കിടയിൽ ധാരാളമുണ്ടെന്ന കാര്യം നമ്മൾ മറന്നുപോകരുത്.

മാനുഷരെല്ലാരുമൊന്നുപോലെ  സാഹോദ്യത്തോടും സൌഹൃദത്തോടും സമാധാനത്തോടും കഴിഞ്ഞുപോരുന്ന സമൂഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ വെറുപ്പും വിദ്വേഷങ്ങളും സംഘർഷങ്ങളും ഉണ്ടാകാതിരിക്കാൻ നമ്മൾ സദാ ജാഗ്രതപുലർത്തേണ്ടതുമുണ്ട്. അത് ഓണത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാണ്. ഓണം നമ്മിൽ ഒരുത്സാഹമായി കടന്നുപോകുമ്പോഴും ചില അപ്രിയ സത്യങ്ങളെ നമ്മൾ വിസ്മരിച്ചുകൂട. ആഘോഷങ്ങൾ നമുക്ക് ഉത്സാഹമാണ്. സന്തോഷമാണ്. കരുത്താണ്. പ്രതീക്ഷയാണ്. പ്രത്യേകിച്ചും ഓണം. അത് നമ്മൾ ആഘോഷിക്കുക. പക്ഷെ നമ്മൾ സ്വയം മതിമറക്കരുത്. കടമകൾ മറക്കരുത്.  അത്തരം ചില ഓർമ്മപ്പെടുത്തൽ കൂടിയാകട്ടെ ഈ  ഓണസന്ദേശം. തരംഗിണിയുടെ എല്ലാ വായനക്കാർക്കും ഓണാശംസകൾ! 

അ- എഴുത്തും ഇ-എഴുത്തും

 അ- എഴുത്തും ഇ-എഴുത്തും

ഓൺലെയിൻ സാഹിത്യം തഴച്ചുവളരുന്ന ഈ കാലത്ത് വായന മരിക്കുന്നു എന്ന വിലാപം അർത്ഥശൂന്യമാണ്. ഒരു കാലത്തും എല്ലാവരും എഴുത്തുകാരും എല്ലാവരും വായനക്കാരുമായിരുന്നിട്ടില്ല. ഇപ്പോഴും അതെ! സമൂഹത്തിൽ ഒരു ചെറുന്യൂനപക്ഷം മാത്രമാണ് ഏതു കാലത്തും എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് കടന്നുവന്നിട്ടുള്ളത്. കാലങ്ങളെ താരമ്യം ചെയ്യുമ്പോൾ ഇക്കാലത്ത്   മുൻ കാലങ്ങളെ അപേക്ഷിച്ച് എഴുത്തുകാരുടെയും വായനക്കരുടെയും ലോകം വിപുലീകരിക്കപ്പെടുകയാണ്. വായനശാലയിൽനിന്നോ പുസ്തകക്കമ്പോളത്തിൽനിന്ന് വിലകൊടുത്തോ   പുസ്തകം വാങ്ങി വായിക്കുന്നതു മാത്രമാണ് വായനയെന്ന് കണക്കു കൂട്ടുന്നത് പുതിയ കാലത്ത് ഭൂഷണമല്ല. എഴുത്തെന്നാൽ അച്ചടിക്കുന്ന സൃഷ്ടികൾ മാത്രമാണ് എന്ന ധാരണയും ശരിയല്ല.   ഇ-വായനയും വായനയുടെ ഭാഗമാണ്. ഇ- എഴുത്തും എഴുത്തിന്റെ ഭാഗമാണ്. അ-എഴുത്തും ഇ-എഴുത്തും ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ മുതൽക്കൂട്ടാണ്. ഭാഷയെ കൊല്ലാൻ ചിലരുണ്ടെങ്കിലും ഇനി മലയാള ഭാഷയും സാഹിത്യവും മരിക്കുമെന്നൊരു ഭയാശങ്ക നമുക്ക് മാറ്റിവയ്ക്കാം.   എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്താൽ ഒരു ഭാഷയ്ക്ക് മരണമില്ല.  ഇ-എഴുത്തിന്റെയും ഇ-വായനയുടെയും  സജീവത നമ്മുടെ ഭാഷയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അതിർ വരമ്പുകൾ ഓൺലെയിൻ സാഹിത്യം വഴി ഇല്ലാതാകുകയാണ്. വായനക്കാർ ബഹുഭൂരിപക്ഷവും എഴുത്തുകാർ കൂടിയാകുന്ന വിസ്മയങ്ങൾക്ക് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സർഗ്ഗസംവാദം ഒരു പുതിയ സാഹിതീയസംസ്കാരത്തിന് വിധേയമാകുകയാണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്.

ആർ എന്തൊക്കെ  പറഞ്ഞാലും വന്നുകൊണ്ടിരിക്കുന്നത് ഒരു ഓൺലെയിൻ യുഗമാണ്. എഴുത്തും വായനയും ഇനി ഓൺലെയിനിൽ ആയിരിക്കും. ചിത്രങ്ങളും ചലച്ചിത്രങ്ങളും ഇനി ഏറ്റവും കൂടുതൽ വീക്ഷിക്കപ്പെടുവാൻ പോകുന്നത് ഓൺലെയിനിൽ ആയിരിക്കും. ഓൺലെയിനിൽ ലഭ്യമാകുന്നത് ഡൌൺലോഡ്  ചെയ്ത് തങ്ങളുടെ കമ്പ്യൂട്ടർ ഡ്രൈവുകളിലാക്കി സമയവും സൌകര്യവും പോലെ ഉപയോഗിക്കുവാനുള്ള ഓപ്ഷൻ കൂടിയുള്ളതിനാൽ ഓൺലെയിൻ മാധ്യമങ്ങളുടെ പ്രസക്തി പിന്നെയും വർദ്ധിക്കുന്നു. പുസ്തകം, പത്രം, മാസിക ഇതെല്ലാം ഇനി വായിക്കപ്പെടാൻ പോകുന്നത് ഓൺലെയിനിൽ നിന്നായിരിക്കും. ലോകത്തെ പ്രശസ്തമായ പല പത്രങ്ങളും മാസികകളും അവയുടെ അച്ചടി മതിയാക്കി ഓൺലെയിൻ വെർഷനുകൾ മാത്രമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് വാർത്തകൾ. ഇന്നോ നളെയോ അച്ചടി മാധ്യമങ്ങളെ മൊത്തമായും ഓൺലെയിൻ മാധ്യമങ്ങൾ വിഴുങ്ങിക്കളയും എന്നല്ല; പക്ഷെ അച്ചടി മാധ്യമങ്ങളെക്കൾ ശക്തിയും പ്രാധാന്യവും ഓൺലെയിൻ മാധ്യമങ്ങൾക്ക് കൈവരും എന്ന കാര്യത്തിൽ സംശയിക്കാനില്ല. പുതുതലമുറയുടെ എഴുത്തും വായനയും മറ്റ് ബൌദ്ധികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങളുമെല്ലാം കമ്പെട്ടിബന്ധിതമയിരിക്കും. കമ്പെട്ടിയും ഇന്റർനെറ്റുമില്ലാത്ത ഒരു ലോക്കം ഇനിയുള്ള കാലത്ത് ചിന്തിക്കാൻ കൂടി കഴിയില്ല.

മൊബെയിൽ ഫോണുകൾ വഴി അനായാസം ഇന്റെർനെറ്റ് സൌകര്യം ലഭ്യമാകുന്നതിനാൽ പുതുതലമുറ സദാസമയവും ഓൺലെയിനിൽ ആയിരിക്കും. എഴുത്തിന്റെയും വായനയുടെയും ചിത്രം വരയുടെയും ലോകം ഇനിയാർക്കും കുത്തകയാക്കി വയ്ക്കാനാകില്ല.  ചലച്ചിത്രാവിഷ്കാരവും  ഒരു “വരേണ്യവർഗ്ഗത്തിനും” തങ്ങളുടെ അഹങ്കാരമായി കൊണ്ടു നടക്കാനാകില്ല. പത്രപ്രവർത്തനത്തിന്റെ കാര്യം  പറയാനുമില്ല. ഇന്ന് എല്ലാവരും ജേർണലിസ്റ്റുകൾ ആണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെ സിറ്റിസൺ ജേർണ്ണലിസം അരങ്ങുവാഴുന്ന കാലം സംജാതമായിക്കഴിഞ്ഞു. പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങളിൽ വരുന്നതിനേക്കാൾ വേഗത്തിൽ ഇന്ന് വാർത്തകൾ ഓൺലെയിൻ മാധ്യമങ്ങളിലൂടെ ലോകമറിയുന്നു. ഒരേസമയം ഫോണും കമ്പ്യൂട്ടറും ക്യാമറയും  കൊണ്ടു നടക്കുന്നവരാണ് ഇന്ന് ഓരോ പൌരൻ‌മാരും. എല്ലാവരും സദാജേർണ്ണലിസ്റ്റുകൾ എന്നർത്ഥം. എല്ലാവർക്കും സ്വയം എഴുത്തുകാരും പ്രശസ്തരും ആകാം.  ജനാധിപത്യത്തെയും പൌരാവകാശങ്ങളെയും അരക്കിട്ടുറപ്പിക്കുവാൻ ഓൺലെയിൻ മീഡിയകൾക്ക് കഴിയും. ജനാഭിപ്രായ രൂപീകരണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ഇനി ഓൺലെയിൻ മീഡിയകൾ ആയിരിക്കും. സാക്ഷരതയെന്നാൽ  കമ്പ്യൂട്ടർസാക്ഷരത എന്നായിരിക്കും ഭാവിയിൽ അർത്ഥമാക്കുക. ഇനിയുള്ള കാലം നിരക്ഷരർ എന്നു പറഞ്ഞാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചിട്ടില്ലാത്തവർ എന്നാകും അർത്ഥമാക്കുക. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണല്ലോ. അത് നേടാൻ നമ്മൾ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനം നടത്തിയതു പോലെ ഇനി കമ്പ്യൂട്ടർസാക്ഷരതാ പ്രവർത്തനം നടത്തേണ്ടിയിരിക്കുന്നു.

കമ്പ്യൂട്ടർ യുഗം ഇവ്വിധം പുരോഗമിക്കുമ്പോഴും നമ്മുടെ ചില പരമ്പരാഗത “അച്ചടിപ്രതിഭകൾക്ക്” ഓൺലെയിൻ സഹിത്യത്തെ ഉൾക്കൊള്ളാനാകുന്നില്ല. ഓലെയിൻ സാഹിത്യം “സർവ്വവിജ്ഞാനകോശമായ” ഒരു  എഡിറ്ററുടെ കത്രികയ്ക്ക് വിധേയമാകാത്തതിനാൽ അവയ്ക്ക് നിലവാരം പോരെന്നത്രേ  വാദം. സത്യത്തിൽ അച്ചടി മാധ്യമമായാലും അവിടെയെത്തുന്ന രചനകൾ എല്ലാം എഡിറ്റ് ചെയ്യപ്പെടുന്നു എന്നതുതന്നെ തെറ്റിദ്ധാരണയാണ്. എഡിറ്റിംഗ് ആവശ്യമുള്ളവ മാത്രമാണ് എഡിറ്റ് ചെയ്യപ്പെടുക. കുറ്റങ്ങളും കുറവുകളും ഒട്ടുമില്ലാത്ത സൃഷ്ടികൾ എഡിറ്റ് ചെയ്യപ്പെടുന്നില്ല. അതിന്റെ കാര്യമില്ല. എന്നാൽ അച്ചടി മുതലാളിമാരുടെയും അവരുടെ കൂലിക്കാരായ “എഡിറ്റർമഹാരഥന്മാരുടെയും” വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ എത്ര നിലവാരമില്ലാത്തവയാണെങ്കിലും അവ വെളിച്ചപ്പെട്ട് അതിന്റെ സൃഷ്ടാക്കൾ മഹാസാഹിത്യകാരൻ‌മാരായി വാഴ്ത്തപ്പെടുന്നുമുണ്ട്. അത്തരം ആളുകളുടെ സൃഷ്ടികൾ പലതും  എഡിറ്ററാൽ പാടേ മാറ്റിയെഴുതപ്പെട്ട് എഴുത്തുകാരനെത്തന്നെ ഞെട്ടിച്ചാകും പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടുക.  പല മഹാസാഹിത്യകാരൻ‌മാരുടെയും സൃഷ്ടികൾ അവരുടെ പേരുകളിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും  ജ്ഞാതരും അജ്ഞാതരുമായ എഡിറ്റർപുംഗവൻ‌മാരുടെ  സ്വന്തം രചനകളായി അടിമുടി  രൂപാന്തരീകരണം സംഭവിച്ചവയാണെന്നത് എഴുത്തുകാരനും എഡിറ്റർക്കും മാത്രം അറിയാവുന്ന രഹസ്യമാണ്.  ഈ സത്യങ്ങൾ നില നിൽക്കുമ്പോഴാണ് ഓൺലെയിൻ സാഹിത്യത്തിന്റെ നിലവാരമില്ലായ്മയെ പറ്റി ചിലർ വാചാലരാകുന്നത്.

യഥാർത്ഥത്തിൽ നിലവാരമുള്ളതും ഇല്ലാത്തതും അച്ചടി മാധ്യമങ്ങളിലും വരും. അതുപോലെ ഓൺലെയിൻ സാഹിത്യത്തിലും നിലവാരമുള്ളവയും ഇല്ലാത്തവയും വരും. ഒരു എഡിറ്റർക്കും കത്രിക്കുവാൻ തോന്നാത്ത, അഥവാ അതിന്റെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള രചനകൾ ബ്ലോഗുകളിലൂടെയും ഫെയിസ് ബൂക്കിലൂടെയും ഓൺലെയിൻ മാഗസിനുകളിലൂടെയും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഴുതിയ പ്രതലം ഓൺലെയിനിൽ ആയതുകൊണ്ട് അവയ്ക്കൊന്നിനും നിലവാരമില്ലെന്ന ആക്ഷേപം ഒരിക്കലും മൌസ് വഴങ്ങാത്തവരുടെ അഥവാ കമ്പ്യുട്ടറും കീബോർഡും മൌസുമൊക്കെ കണ്ടാൽ തലകറങ്ങുന്ന മന്ദബുദ്ധിസാഹിത്യപ്രഭൃതികളുടെ അസൂയയിൽ നിന്നും ഉണ്ടാകുന്നതാണ്. എഡിറ്റ് ചെയ്യപ്പെട്ടും പ്രതിഫലം ലഭിച്ചും പ്രസിദ്ധീകരിക്കപ്പെടുന്നവ മാത്രമാണ് ഉദാത്തം എന്ന ധാരണ തിരുത്തപ്പെടണമെങ്കിൽ അനുനിമിഷം ബ്ലോഗുകളിലൂടെയും ഓൺലെയിൻ മാസികകളിലൂടെയും വെളിച്ചപ്പെടുന്ന സൃഷ്ടികൾ മുൻ‌വിധിയില്ലാതെ വായിക്കുകതന്നെ വേണം. സർക്കാർ അവർഡുകൾക്കും മറ്റും മേലിൽ ഓൺലെയിൻ സാഹിത്യത്തെ അവഗണിച്ച്  അച്ചടിസാഹിത്യത്തെ മാത്രം പരിഗണിയ്ക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്.

എല്ലാവീട്ടിലും ടി.വി എന്നപോലെ എല്ലാ വീട്ടിലും കമ്പെട്ടിയും ഇന്റെർനെറ്റ് കണക്ഷനും ലഭിക്കുന്ന കാലം വരെയെങ്കിലും അച്ചടി മാധ്യമങ്ങൾ ഇന്നത്തെപ്പോലെ പ്രചാരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇത് ഒന്ന് മറ്റൊന്നിനാൽ നിരാകരിക്കപ്പെടുന്ന അഭിപ്രായമല്ല. കാലത്തിന്റെ മാറ്റങ്ങൾ വീക്ഷിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന കാര്യമാണ്.  ഒരു പത്രം മാത്രം വീട്ടിൽ വരുത്തുന്നവർക്ക് ഇന്ന് എല്ലാ പത്രങ്ങളും ഓൺലെയിനിൽ വായിക്കാം എന്നിരിക്കെ അച്ചടിപ്പത്രങ്ങളുടെ ഭാവി ഏതുവരെ എന്നതും ചിന്തനീയമാണ്. എന്തായാലും ഓൺലെയിൻ സാഹിത്യത്തെ അടച്ചാപേക്ഷിക്കുന്നവർക്കുള്ള മറുപടി അനുനിമിഷം പുരോഗമിക്കുന്ന ഓൺലെയിൻ സാഹിത്യം തന്നെയാണ്. അതെ, ഇനിയുള്ള കാലം എല്ലാവരും സദാ ഓൺലെയിനിലായിരിക്കും. അഥവാ ആകേണ്ടിവരും. ഇന്ന് ഓൺലെയിൻ സാഹിത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നവർകൂടി  ഓൺലെയിനിൽ ആകാൻ നിർബന്ധിതമാകുന്ന കാലം വിദൂരമല്ല. പരസ്പരം  കൊടുത്തും വാങ്ങിയും കൈകോർത്തും അച്ചടി മാധ്യമങ്ങളും ഓൺലെയിൻ മാധ്യമങ്ങളും ഒരുപോലെ നിലനിന്നുപോകുന്നത്  നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും ഏറെ ഗുണപ്പെടും. അതിനായി ഇനിയും ഓഫ്‌ലെയിനിൽ കിടക്കുന്നവർ കൂടി വേഗം ഓൺലെയിനിൽ ആകുക എന്നുംകൂടി പറഞ്ഞ് ഈ കുറിപ്പിനു തൽക്കാലം വിരാമം.

(തരംഗിണി ഓൺലെയിൻ മാസികയുടെ 2013 ആഗസ്റ്റ് ലക്കത്തിൽ എഴുതിയത്)

Wednesday, August 28, 2013

കളിമണ്ണും പ്രസവവും സദാചാരവും മറ്റും

കളിമണ്ണ്: വേറിട്ടൊരു ചലച്ചിത്രാനുഭവം

വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. അത്രകണ്ട് നിലവാരമൊന്നും പുലര്‍ത്താന്‍ പോകുന്നില്ല എന്ന മുന്‍വിധിയോടെതന്നെയാണ് ഈ ചിത്രം കാണാന്‍ സ്ക്രീനിനുമുന്നിലെത്തിയത്. വലിയ പ്രതീക്ഷവയ്ക്കാതിരുന്നാല്‍ സമയവും ടിക്കറ്റുകാശും നഷ്ടപ്പെട്ടതില്‍ വലിയ നിരാശ തോന്നില്ലല്ല്ലോ. എന്നാല്‍ കളിമണ്ണ് എന്ന വിവാദചലച്ചിത്രം കണ്ടുതുടങ്ങിയതോടെ എന്റെ മുന്‍വിധികള്‍ ശരിയായിരുന്നില്ലാ എന്നു തോന്നി. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായതല്ല, ഉണ്ടാക്കിയതാണെങ്കില്‍ അത് കച്ചവടതന്ത്രത്തിന്റെതന്നെ ഭാഗമായിരിക്കാം. കലയും കച്ചവടവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ ഇപ്പോള്‍ ആരും അത്ര കാര്യമായെടുക്കുന്നുമില്ലല്ലോ. സിനിമ പിടിക്കാന്‍ പണം വേണം. പണം മുടക്കുന്നവര്‍ ആരോ അവര്‍ക്ക് ലാഭം വേണം. അതുകൊണ്ടുതന്നെ കച്ചവട തന്ത്രങ്ങളെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. കച്ചവടം തന്നെ ലക്ഷ്യമെന്നവര്‍ തുറന്നു പ്രഖ്യാപിച്ചാല്‍ ആ വിമര്‍ശനം കുറെക്കൂടി ദുര്‍ബ്ബലമാകും. എന്തായാലും ഈ സിനിമ കാണാതിരുന്നെങ്കില്‍ അതൊരു നഷ്ടമായിപ്പോയേനെ എന്ന് സിനിമയുടെ തുടക്കത്തില്‍ത്തന്നെ തോന്നി. കാബറേ കണ്ടിട്ടല്ല, സിനിമയുടെ ഗതിയെങ്ങോട്ടാണ് എന്ന സൂചന ലഭിച്ചതുകൊണ്ടാണ് അങ്ങനെ തോന്നിയത്.

കളിമണ്ണ് ഒരു വിശ്വോത്തര കലാശില്പമൊന്നുമല്ല. കച്ചവടവും കലാമൂല്യവും വിളക്കിച്ചേര്‍ത്തിരിക്കുന്ന ഒരു ചിത്രം തന്നെ. പ്രസവരംഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു സാധാരണ ചിത്രം. ഇതിന്റെ പ്രമേയം അത്രകണ്ട് പുതുമയുള്ളതല്ല. മുമ്പും ഇതിനോട് സാമ്യമുള്ള പ്രമേയങ്ങള്‍ പലരും കൈകാര്യം ചെയ്തിട്ടുള്ളതാണ്. കണ്ടിറങ്ങി കഥപറയാന്‍ പാകത്തിലുള്ള ഒരു കഥാചിത്രവുമല്ല ഇത്. എന്നാല്‍ ഈ ചിത്രം മറ്റൊന്നിന്റെയും തനിപ്പകര്‍പ്പല്ല. ഇത് വേറിട്ടൊരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. മരിച്ചുപോയ ഒരാളില്‍ നിന്ന് ധാതുശേഖരിച്ച് ഗര്‍ഭം ധരിക്കുന്നതും തുടര്‍ന്ന് ആ പ്രസവം ചിത്രീകരികരിച്ച് കാണിക്കുന്നു എന്നതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സമാനപ്രമേയങ്ങളും കഥാഗതികളുമുള്ള മറ്റ് സിനിമകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളായി. കളിമണ്ണ്‌ മോശപ്പെട്ട ഒരു ചിത്രം എന്നു പറയാനാകില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് കരുതാവുന്ന ഒരു ചിത്രത്തെ എങ്ങനെ മോശപ്പെട്ട ചിത്രം എന്നു പറയാനാകും? കഥയ്ക്കും പ്രമേയത്തിനുമപ്പുറം ഇതിലെ രംഗചിത്രീകരണങ്ങളും സംഭാഷണങ്ങളും വളരെ പ്രധാനപ്പെട്ടതാകുന്നു. സിനിമയുടെ ദൃശ്യഭാഷാപരമായ മികവും ഈ ചിത്രത്തില്‍ അത്യന്തം ദര്‍ശിക്കാം. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ ഇതിന്റെ സംവിധായകന്‍ ബ്ലെസ്സി ഒരു മികച്ച സംവിധായകന്‍ തന്നെ. ശ്വേതാമേനോന്‍ ഏറ്റവും മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം. ഒരു പക്ഷെ ഇതില്‍ എഴുത്തുകാരനും സംവിധായകനും (രണ്ടും ബ്ലെസ്സിതന്നെ) ഉദ്ദേശിച്ച നിലയില്‍ ആ കഥാപാത്രമായി മാറാന്‍ ശ്വേതാമേനൊനല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ലെന്ന് പറയാന്‍ തോന്നുന്ന മികച്ച അഭിനയമാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.

നായികപ്രാധാന്യമുള്ള ഒരു ചിത്രമാണിത്. എന്നിരുന്നാലും നായകനോ നായികയോ എന്നതിലപ്പുറം ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഇതില്‍ ശരിക്കും നായകത്വം വഹിക്കുന്നത്. അതായത് വിഷയസംബന്ധിയായ ഒരു സര്‍ഗ്ഗചിത്രം. ഈ സിനിമ ചില നല്ല സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വെറുമൊരു കച്ചവട സിനിമയെന്നോ വെറുമൊരു വിനോദസിനിമയെന്നോ പറഞ്ഞ് ഇതിനെ വിലകുറച്ചുകാണാന്‍ കഴിയില്ല. കലാമൂല്യവും വൈജ്ഞാനികമൂല്യവും കച്ചവട-വിനോദ മൂല്യങ്ങളെക്കാള്‍ പ്രകടമായി കാണാന്‍ കഴിയുന്നതാണ് ഈ ചിത്രം. സിനിമയ്ക്കകത്തും പുറത്തും സംവാദങ്ങള്‍ കൊണ്ട് സമ്പന്നമായതിനാല്‍ ഒരു സര്‍ഗ്ഗാത്മക പരിസരത്തുനിന്നുകൊണ്ട് ഈ ചിത്രം കാണുവാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു. അതായത് തികച്ചും സചേതനമായ ഒരു സര്‍ഗ്ഗക്കാഴ്ച.
ചില അന്ധവിശ്വാസങ്ങള്‍ ഈ ചിത്രത്തിലൂടെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സൂര്യന്‍ ചക്രവളത്തിലേയ്ക്ക് താഴ്ന്നിറങ്ങുന്ന സമയത്ത് മനസ്സില്‍ വിചാരിക്കുന്നതെന്തും നടക്കുമെന്ന് സുഹാസിനിയെക്കൊണ്ട് പറയിക്കുന്ന ഒരു രംഗം ഉദാഹരണമാണ്. കൂടാതെ ഒഴിവാക്കാവുന്നതോ കുറച്ചുകൂടി മിതത്വം പാലിക്കാവുന്നതോ ആയിരുന്ന ചില രംഗങ്ങള്‍ ഇതിലുണ്ട്. അതിഭാവുകത്വം അരോചകമായ ചില രംഗങ്ങളുമുണ്ട്. അതൊന്നും ചൂഴ്ന്നെടുക്കുന്നില്ല. അങ്ങനെ ചിലതൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍ , ഏത് അളവുകോല്‍ വച്ച് അളന്നാലും ഇത് ശരാശരിയിലും എത്രയോ ഉയര്‍ന്നു നില്‍ക്കുന്ന ചിത്രമായിരിക്കും. എന്നാല്‍ ഈ ചിത്രത്തെ സംബന്ധിച്ച് സംവിധായകനടക്കമുള്ള സംഘാടകരുടെ എല്ലാ അവകാശവാദങ്ങളെയും അതേപടി അംഗീകരിച്ചുകൊടുക്കുവാനുമാകില്ല. അതില്‍ വളരെ പ്രധാനപ്പെട്ടത് ആ പ്രസവരംഗത്തിന്റെ ചിത്രീകരണം സംബന്ധിച്ചുള്ളതാണ്.
സ്വന്തം പ്രസവരംഗം പൂര്‍ണ്ണമായോ ഭാഗീകമായോ ചിത്രീകരിക്കുവാനും പ്രദര്‍ശിപ്പിക്കാമുള്ള സ്വാതന്ത്ര്യം ശ്വേതയ്ക്ക് അനുഭവിക്കാം. ഒരു സ്ത്രീ സ്വന്തം പ്രസവരംഗം തന്റെ ഇഷ്ടപ്രകാരം പ്രദര്‍ശിപ്പിച്ചാല്‍ തകര്‍ന്നുപോകുന്നതൊന്നുമല്ല സദാചാരം. ഇന്റെര്‍നെറ്റില്‍ കണ്ടാലറയ്ക്കുന്ന നിരവധി യൂ-ട്യൂബ് വീഡിയോകള്‍ സുലഭമാണ്. അതൊക്കെവച്ചുനോക്കുമ്പോള്‍ ഒരു പ്രസവരംഗമൊന്നും അശ്ലീലമേ അല്ല. കളിമണ്ണ് എന്ന സിനിമയിലാകട്ടെ പ്രസവരംഗം കാണിച്ചിരിക്കുന്നത് അശ്ലീലമായിട്ടല്ലതാനും. അതിലെ പ്രസവരംഗം ഏതാനും സെക്കന്റുകളില്‍ അവസാനിക്കുന്നതാണ്. പ്രസവാര്‍ത്ഥിയുടെ പ്രസവസമയത്തെ മുഖഭാവങ്ങള്‍ക്കും ശരീരിക ചലനങ്ങള്‍ക്കുമാണ് അതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. കുഞ്ഞ് പുറത്തേക്കുവരുന്ന രംഗം ഒന്നു മിന്നിമറയുന്നുണ്ടെന്നുമാത്രം. ആ രംഗം ആരെങ്കിലും മറ്റൊരു തരത്തില്‍ ആസ്വദിക്കുമെന്ന് കരുതാനാകില്ല. പ്രസവം സദാചാരവിരുദ്ധവുമല്ല. അതൊരു ജൈവികപ്രക്രിയയാണ്. എന്നാല്‍ ചോദിക്കും ലൈംഗികത ജൈവിക പ്രക്രിയ അല്ലേയെന്ന്. ആണ്. പക്ഷെ ലൈംഗികരംഗങ്ങള്‍ കാമോദ്ദീപകങ്ങളും പല പ്രായത്തിലുള്ളവരെ പലതരത്തില്‍ സ്വാധീനിക്കാനിടയുള്ളതുമാണ്. നമ്മുടെ സദാചാര സങ്കല്പങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രമായ ലൈംഗികതയെ അംഗീകരിക്കുന്നുമില്ല. പക്ഷെ പ്രസവം അതല്ലല്ലോ.
 
ഇതൊക്കെയാണെങ്കിലും പ്രസവരംഗം എന്തിനു ചിത്രീകരിക്കുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യം അല്ലാതാകുന്നില്ല. പ്രസവരംഗങ്ങള്‍ പഠനത്തിനും മറ്റുമായി മുമ്പും സിനിമകളിലും അല്ലാതെയും ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്റെര്‍നെറ്റില്‍ പരതിയാല്‍ ധാരാളം പ്രസവദൃശ്യങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഒട്ടും മറയില്ലാത്തവതന്നെ. എന്നാല്‍ കളിമണ്ണ്‌ എന്ന സിനിമയില്‍ ആ പ്രസവരംഗം നിമിഷാര്‍ദ്ധങ്ങളുടെ ദൈര്‍ഘ്യം മാത്രമുള്ളതായിരുന്നെങ്കിലും അത് അനിവാര്യമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. തന്റെ ചിത്രത്തില്‍ എന്ത് ചിത്രീകരിക്കണം, എന്ത് ചിത്രീകരിക്കേണ്ടാ എന്നതെല്ലാം ബ്ലെസ്സിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മാതൃത്വത്തിന്റെ മഹത്വം ആളുകള്‍ മനസ്സിലാക്കുവാനാണ് പ്രസവരംഗം ചിത്രീകരിച്ചതെന്ന ബ്ലെസ്സിയുടെ അവകാശവാദത്തെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊടുക്കാനാകില്ല. മാതൃത്വത്തിന്റെ മഹത്വം ലോകം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പ്രസവരംഗം ചിത്രീകരിച്ചു കാണിക്കേണ്ടതില്ല. ഫോട്ടോയും സിനിമയുമെല്ലാം കണ്ടുപിടിക്കുന്നതിനുമുമ്പും സ്ത്രീയുണ്ട്. പ്രസവമുണ്ട്. മാതൃത്വമുണ്ട്. അതിനു മഹത്വവുമുണ്ട്.
സ്ത്രീയെയും മാതൃത്വത്തെയും ബഹുമാനിക്കാത്ത കുറച്ചാളുകള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അത് പ്രസവരംഗം ചിത്രീകരിച്ചുകാണാത്തതുകൊണ്ടല്ല . ദൈവത്തെ ആരും കണ്ടിട്ടല്ലല്ലോ ആളുകള്‍ ദൈവത്തിനു മഹത്വം കല്പിക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും അതുകൊണ്ട് എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞാ‍ലേ അംഗികരിക്കൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കളിമണ്ണ് ഒരു നല്ല ചലച്ചിത്രമാണ്. എന്നാല്‍ അതില്‍ ആ പ്രസവരംഗം അങ്ങനെതന്നെ ചിത്രീകരിക്കുന്നത് അത്രകണ്ട് അനിവാര്യമായിരുന്നുവെന്ന് ചിത്രം കണ്ട എല്ലാവരും അഭിപ്രായപ്പെടുമെന്ന് തോന്നുന്നില്ല. കാരണം കുഞ്ഞ് ജനിച്ച് പുറത്തേയ്ക്ക് വരുന്നത് കാണിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും കളിമണ്ണ് നല്ല ചിത്രമാണ്. അതായത് പ്രസവരംഗം ചിത്രീകരിച്ചു എന്നതുകൊണ്ട് കളിമണ്ണ് ഒരു മോശം ചിത്രം ആകുന്നില്ലാ എന്നതുപോലെതന്നെ പ്രസവരംഗം ചിത്രീകരിച്ചില്ലായിരുന്നെങ്കിലും ഇതൊരു മോശം ചിത്രമാകുമായിരുന്നില്ല.

(ഈ ലേഖനം അക്ഷരം മാസികയിൽ  പ്രസിദ്ധീകരിച്ചിരുന്നു. കമന്റ് അവിടെയും ഇവിടെയും ഇടാം.)

ലിങ്ക്:  http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.fbpwqD9l.dpuf
വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. - See more at: http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.OjzX97s3.dpuf
വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. - See more at: http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.OjzX97s3.dpuf

Thursday, August 22, 2013

നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച്

നരേന്ദ്ര ധാബോല്‍ക്കറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുക

മഹാരാഷ്ട്രയിൽ സാമുഹ്യപ്രവർത്തകനും ശാസ്ത്രപ്രചാരകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോൽക്കറെ  കൊലപ്പെടുത്തിയത് ആരായാലും അത് എന്തിന്റെ പേരിലായാലും അതിൽ  അതിശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം ബ്ലോഗിലും ഫെയ്സ് ബൂക്കിലും ഞാൻ പ്രതിഷേധവാരം  ആചരിക്കുന്നു. ഇന്നലെ രാത്രി മുതൽ ഇത് ആരംഭിച്ചു. പ്രതിഷേധ സൂചകമായി ഒരാഴ്ചക്കാലം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രതികരണങ്ങൾ ഇട്ടുകൊണ്ടായിരിക്കും. ഒപ്പം മാനവികത ഉയർത്തിപ്പിടിക്കുന്ന കുറിപ്പുകളും ഇടും.
 
ഇനിയത്തെ  ഇന്ത്യ  ഇങ്ങനെയൊക്കെ ആയിരിക്കുമോ?

മഹരാഷ്ട്രയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയിരുന്ന സാമൂഹ്യ പ്രവർത്തകനും  ശാസ്ത്ര പ്രചാരകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധാബോല്‍ക്കര്‍ 2013 ആഗസ്റ്റ് 19-ന്  കൊല്ലപ്പെട്ടു. 1945 നവംബർ 1നായിരുന്നു ജനനം. അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ  മഹാരാഷ്ട്രയിൽ പൂനെ കേന്ദ്രീകരിച്ച് അദ്ദേഹം  ശക്തമായ പോരാട്ടമാണ് നടത്തിക്കൊണ്ടിരുന്നത്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള നരേന്ദ്ര ധാബോൽക്കർ  അന്ധവിശ്വാസങ്ങളെ എതിർക്കുന്ന മഹാരാഷ്ട്ര അന്ധശാസ്ത്ര നിർമൂലൻ സമിതിയുടെ നേതാവായിരുന്നു. ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖിൽ ഭാരതീയ അന്ധശാസ്ത്ര നിർമൂലൻ സമിതിയയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരുമായിരുന്നു. ഇന്ത്യൻ കബഡി ടീം അംഗമായിരുന്നു അദ്ദേഹത്തിന്  മഹാരാഷ്ട്ര സർക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവൻ ഗൗരവ് പുരസ്‌കാരം  ലഭിച്ചിട്ടുണ്ട്.

അജ്ഞാതരുടെ വെടിയേറ്റാണ് നരേന്ദ്ര ധാബോല്‍ക്കര്‍ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പൂനെ നഗരത്തിലെ ഓംകാരേശ്വര്‍ മന്ദിറിന് സമീപം ധാബോല്‍ക്കറുടെ ജഡം വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ സാസൂണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളോട് ശത്രുത പുലർത്തിയിരുന്നവരാണ് കൊലപാതകത്തിനുപിന്നിലെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിൽ അദ്ദേഹത്തിന്റെ വധത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂനെയിൽ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യസംഘടനകളും ബന്ദും വായ്‌മൂടിക്കെട്ടി  പ്രകടനങ്ങളും മറ്റും നടത്തിയിരുന്നു. പർദ്ദയിട്ട സ്ത്രീകൾ പോലും പ്രതിഷേധത്തിനെത്തിയിരുന്നുവെന്നുമാണ് വാർത്തകളീൽനിന്നും മനസ്സിലാകുന്നത്. നരേന്ദ്ര ധാബോൽക്കറുടെ ശവസംസ്കാര ചടങ്ങുകളിൽ  മഹാരാഷ്ട്രാ മുഖ്യ മന്ത്രി പൃഥിരാജ് ചവാൻ പങ്കെടുത്തിരുന്നു.  അദ്ദേഹത്തോടുള്ള ആദര സൂചകമായി അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കുമെന്ന് മഹാരാഷ്ട്ര ഗവർണ്മെന്റ് സൂചന നൽകിയിട്ടുണ്ട്. വർഷങ്ങളോളം താമസിപ്പിച്ച ബില്ലാണ് ഇപ്പോ‍ൾ പാസാക്കാൻ ഒരുങ്ങുന്നത്. ഈ നിയമം പാസാക്കണമെന്ന് നരേന്ദ്ര ധാബോൽക്കർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതും  അത് പാസാക്കത്തതിന്റെ പേരിൽ സർക്കാരിനെ ശക്തമായി വിമർശിച്ചുകൊണ്ടിരുന്നതുമാണ്.

നമ്മുടെ രാജ്യത്ത് ശാസ്ത്രപ്രചാരകന്മാർ ആക്രമിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ട സംഭവങ്ങൾ അത്രകണ്ട് കേട്ട്കേഴ്വിയുള്ളതല്ല. ഇപ്പോൾ അതും സംഭവിച്ചു. എന്നാൽ ഈ സംഭവം നമ്മുടെ മാധ്യമലോകം വേണ്ടത്ര ഗൌരവത്തിലെടുത്തതായി തോന്നുന്നില്ല. നിസ്സാര വാർത്തകൾ പോലും ആഘോഷമാക്കുന്ന മാധ്യമങ്ങൾ ഈ പൈശാചിക സംഭവത്തിന് മതിയായ പ്രാധാന്യം നൽകുകയോ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് നാമമാത്രമായ വാർത്തകളാണ് പത്രങ്ങളിലും ചാനലുകളിലും വന്നിട്ടുള്ളത്. കൊല്ലപ്പെട്ട നരേന്ദ്ര ധാബോൽക്കർ ഒരു രാഷ്ട്രീയക്കാരനോ മാതാത്മീയ ആചാര്യനോ മറ്റോ ആയിരുന്നെങ്കിൽ  ഇപ്പോൾ  രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമായിരുന്നു. അപലപിക്കുവാനും പ്രതിഷേധിക്കുവാനും നിരവധി സംഘടനകളും നേതാക്കന്മാരും ഉണ്ടാകുമായിരുന്നു. കോൺഗ്രസ്സും സി.പി.ഐ.എമ്മുമടക്കം ഏതാനും പാർട്ടികളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും  നരേന്ദ്ര ധാബോൽക്കർ കൊല്ലപെട്ട സംഭവത്തെ ശക്തമായി അപലപിച്ചതിനെ കുറച്ചുകാണുന്നില്ല. എന്നാൽ അർഹിക്കുന്ന ഗൌരവം രാജ്യവ്യാപകമായി ഈ സംഭവത്തിനു  ലഭിച്ചിട്ടില്ല. ഇനി  ലഭിക്കുമെന്നും  തോന്നുന്നില്ല.

ലോക ചരിത്രത്തിൽ ശാസ്ത്രകാരന്മാർ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. പക്ഷെ അതൊക്കെ എത്രയോ പഴക്കമുള്ള കാലത്താണ്. എന്നാൽ ഈ ആധുനിക യുഗത്തിൽ അതും ഒരു മതേതര- ജനാധിപ്യരാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ലജ്ജാകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തെവിടെയും എപ്പോഴും സംഭവിക്കാവുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങൾ ഇന്ത്യയിൽ രൂപപ്പെട്ടുതുടങ്ങിയിട്ട് കുറച്ചു നാളായി. മുമ്പ് അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ പലരും ഭാവിയിലും അത്തരം സംഭവങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇപ്പോൾ അത്തരം ഉൽക്കണ്ഠകൾ അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയുന്നു. നരേന്ദ്ര ധാബോൽക്കറുടെ കൊലപാതകവും മറ്റ് പല വാർത്തകളുടെയും കൂട്ടത്തിൽ തേഞ്ഞുമാഞ്ഞു പോകും എന്നേ ഇപ്പോൾ കരുതാനാകുന്നുള്ളൂ. ഒഴുക്കിനെതിരെ നീന്തുന്നവർ എക്കാലത്തും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. ആക്രമിക്കപ്പെട്ടിട്ടേയുള്ളൂ. അവർക്കുവേണ്ടി ശബ്ദിക്കാൻ നാവുകളുടെ എണ്ണം കുറവായിരിക്കും. പക്ഷെ ചരിത്രം അതിനു മാപ്പ് നൽകില്ല. നൽകിയ ചരിത്രമില്ല. 

വിശ്വാസികളുടെയും അവിശ്വാസികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ യുക്തിവാദികൾ സദാ മുന്നോട്ട് വരാറുണ്ട്. വിശ്വാസികലെയും അവിശ്വാസികളെയുമെല്ലാം മനുഷ്യരായി കാണുവാനുള്ള വിശാല മനസ്കത അവർക്കുണ്ട്.  പക്ഷെ അവരുടെ കൂട്ടത്തിൽനിന്ന് ഒരാൾ കൊല്ലപ്പെട്ടാൽ പോലും അവർക്കുവേണ്ടി സംസാരിക്കുവാൻ അധികമാരും ഉണ്ടാകാറില്ല. ജനാധിപത്യ അവകാശങ്ങൾ യുക്തിവാദികൾക്കുമെണ്ടെന്ന കാര്യം ആരും പരിഗണിക്കുന്നില്ല. സമൂഹത്തിൽ നിലനിന്ന പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതിൽ ഒരു നല്ല പങ്ക് വഹിച്ചിട്ടുള്ളവരാണ് യുക്തിവാദികൾ. കേരളത്തിലെ ഭൂതപ്രേതപിശാചുക്കളെ വെറും സങ്കല്പങ്ങൾ എന്നതിപ്പുറം മറ്റൊന്നുമല്ലാതാക്കിയതിൽ യുക്തിവാദികൾക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോൾ ഭൂത-പ്രേത-പിശാചുകളെക്കുറിച്ച് പറഞ്ഞാൽ കേരളത്തിലെങ്കിലും അത് വെറും തമാശയാണ്. അതുപോലെതന്നെ എത്രയോ “മഹാത്ഭുതങ്ങളുടെ“ ശാസ്ത്രീയ വശങ്ങൾ അവർ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

എ.ടി. കോനൂർ മുതൽക്കിങ്ങോട്ട് ഇടമറുകും പ്രേമാനന്ദും പവനനുംവരെ  കേൾവിപ്പെട്ട പല യുക്തിവാദചിന്തകരും എത്രയോ അന്ധ വിശ്വാസങ്ങൾക്കെതിരെ പ്രചാരണം നടത്തിയിട്ടുള്ളവരാണ്‌. അവരിൽ പലരും വിവിധ മത ഗ്രന്ഥങ്ങളെ വിമർശിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുള്ളവരാണ്. ക്രിസ്തുവും ക്രിസ്തുവും ജീവിച്ചിരുന്നില്ലെന്ന് പുസ്തകമെഴുതിയ ഇടമറുക് ഖുറാനെതിരെയും ശക്തമായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ അവരെയൊന്നും ആരും കൊന്നിട്ടില്ല. ആ ഗ്രന്ഥങ്ങളൊന്നും ആരും ചുട്ടുകരിച്ചില്ല.  അവയൊക്കെ വായിച്ച് കുറെ പേർ യുക്തിവാദികൾ ആയിരിക്കാം. പക്ഷെ ഒരു മതങ്ങളും ഒലിച്ചുപോയിട്ടുമില്ല. മറിച്ച് മതദൈവാദികളെ എതിർക്കുന്നവരോട് ജനാധിപത്യ മര്യാദകൾ പാലിച്ച് സംവദിയ്ക്കാനും  തങ്ങളുടെ വാദമുഖങ്ങൾ നിരത്തി അവരവരുടെ മതങ്ങളെ പ്രതിരോധിക്കുവാനുമാണ് മതപണ്ഡിതന്മാരടക്കം  ശ്രമിച്ചിട്ടുള്ളത്. അല്ലാതെ ആശയപരമായി എതിർക്കുന്നവരെ കൊല്ലാനല്ല.  യുക്തിവാദവും ഒരു വിശ്വാസമാണ്, അവിശ്വാസമല്ല. ആ വിശ്വാസം വച്ചുപുലർത്തുവാൻ അവർക്കും അവകാശമുണ്ട് എന്ന ബോധം യുക്തിവാദത്തെ എതിർത്തിരുന്ന മതപണ്ഡിതന്മാർക്കുണ്ടായിരുന്നിട്ടുണ്ട്. .

സർഗ്ഗാത്മകമായ  സംവാദങ്ങൾ വിശ്വാസികൾക്ക് മത-ദൈവ കാര്യങ്ങളിലും അവിശ്വാസികൾക്ക് നിർമത-നിരീശ്വരവാദ കാര്യങ്ങളിലും ഉള്ള അറിവുകളെ വിപുലീകരിക്കാനാണ് സഹായിക്കുക. അത്തരം ചർച്ചകൾ മതവിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസങ്ങളെയും യുക്തിവാദികൾക്ക് അവരുടെ വിശ്വാസങ്ങളെയും ദൃഢീകരിക്കുവാനാണ് സഹായിക്കുക. ഇത് വിവരവും പാണ്ഡിത്യവുമുള്ള ഏത് മതാചാര്യന്മാർക്കും യുക്തിവാദാചാര്യന്മാർക്കും ഒരു പോലെ അറിവുള്ളതാണ്. പക്ഷെ ഇപ്പോൾ സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ആളെണ്ണത്തിലും ധനശേഷിയിലും ദുർബ്ബലരായതിനാൽ യുക്തിവാദാശയക്കാരെയും ശാസ്ത്ര പ്രചാരകരെയും ആക്രമിച്ചും കൊന്നും ഒടുക്കിക്കളയാനാണ് സർവ്വമതതീവ്രശക്തികളും ശ്രമിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മതങ്ങൾക്കുതന്നെ തിരിച്ചടിയാകും എന്നതായിരിക്കും ആത്യന്തിക ഫലം. ക്രിമിനലുകളും മതങ്ങളെക്കുറിച്ച് അല്പജ്ഞാനം മാത്രമുള്ളവരും   മത-ദൈവാദി വിശ്വാസങ്ങളുടെ വക്താക്കളും സംരക്ഷക വേഷക്കാരുമാകുമ്പോൾ സംഭവിക്കുന്ന ദുരന്തമാണിത്. ഇനിയത്തെ ഇന്ത്യ  ഇങ്ങനെയൊക്കെത്തന്നെ   ആയിരിക്കുമോ എന്നതാണ് ഉൽക്കണ്ഠപ്പെടുത്തുന്ന ചോദ്യം! 

Tuesday, August 20, 2013

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

2013 ജൂലായ് ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ പ്രസിദ്ധീകരിച്ചത്

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

അഴിമതി ഒരു മാറാവ്രണമായി  നമ്മുടെ അധികാരകേന്ദ്രങ്ങളെ ഗ്രസ്സിച്ചിരിക്കുന്നു. സാധാരണ ചികിത്സകൊണ്ടൊന്നും ഈ രോഗത്തിന് ഒരു ചെറിയ ആശ്വാസംപോലും നൽകാനാകില്ല. ഭയംപോലും ഭയക്കുന്ന സ്ഥിതിവിശേഷങ്ങളിലൂടെയാണ്  ആ രോഗാവസ്ഥകൾ  പുരോഗമിക്കുന്നത്. പഴുത്ത് പൊട്ടിയൊലിക്കുന്നു. അധികാരകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി വിജയകരമായി നടത്താവുന്ന അഴിമതികളുടെ പുതിയപുതിയ മേഖലകൾ കണ്ടെത്താനും അത് വിപുലീകരിക്കുവാനുമുള്ള ഗവേഷണബുദ്ധി തെല്ലൊന്നുമല്ല നിഗൂ‍ഢമായി പ്രവർത്തിച്ചുപോരുന്നതെന്ന്  നമ്മെ ഓർമ്മപ്പെടുത്തുന്ന നിരവധി വാർത്തകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. നടുക്കം പോലും നടുങ്ങുന്ന തട്ടിപ്പുവാർത്തകൾ പലതും അപസർപ്പകകഥകളെ വെല്ലുന്നവയാണ്.  തട്ടിപ്പുകൾ ഒരു അംഗീകൃത തൊഴിൽമേഖലയായി കരുതപ്പെടുന്ന നില വന്നിരിക്കുന്നുവെന്നുവേണം കരുതാൻ. സുഖഭോഗതൃഷ്ണയിൽ  ധനദുർമോഹികളായി മാറുന്ന ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയാധികാര കേന്ദ്രങ്ങളും അധോലോകമാഫിയകളുംകൂടി കൈമെയ് മറന്ന് ഒരുമിച്ചു ചേരുമ്പോൾ  മറിയുന്നത് കോടികൾ. അതിലേറെയും ഖജനാവിൽ നിന്ന്!  സർവ്വസദാചാരങ്ങളും കാറ്റിൽ‌പ്പറത്തിയുള്ള ഉന്നതരുടെ  ദുർനടപ്പുകളുടെ കഥകൾകൂടി  ചേരുമ്പോൾ അത്യാവശ്യത്തിനുമപ്പുറം മസാലകളുമായി! എല്ലാത്തരം അഴുക്കുകൾകൊണ്ടും ദുർഗന്ധപൂരിതമാകുന്ന സാമൂഹ്യ-രാഷ്ട്രീയന്തരീക്ഷത്തിൽ നാം മൂക്കുംപൊത്തി ശ്വാസംമുട്ടി ജീവിക്കേണ്ടി വന്നിരിക്കുന്നു.

സുഖഭോഗതൃഷ്ണകളും ധനദുർമോഹവും  നമ്മുടെ സമൂഹത്തെ ഒന്നാകെ ദുഷിപ്പിക്കുമ്പോൾ അതിന്റെ സാധീനം ഉന്നതതലങ്ങളിലേയ്ക്കും കടന്നു ചെല്ലുകയാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ അപകടകരമായ തരത്തിൽ  മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ആളുകളുടെ അഭിരുചികളും കാഴ്ചപ്പാടുകളും നമ്മുടെ സമൂഹത്തെ വളരെ മോശപ്പെട്ട വഴികളിലൂടെയാണ് നയിക്കുന്നത്.  സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിയും സാമൂഹ്യതിന്മകളും അസമത്വങ്ങളും എല്ലാം മഹത്വവൽക്കരിക്കപ്പെടുകയാണ്. ഭരണം എന്നാൽ അഴിമതിയെന്നും നേതാവെന്നാൽ മാഫിയയെന്നും ആളുകൾ മനസ്സിലാക്കുന്ന നിലയിൽ ആ വാക്കുകൾക്ക് അർത്ഥവ്യത്യാസമുണ്ടായിരിക്കുന്നു. ഭരണം എന്നതിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭരണനേതാക്കളും ഉൾപ്പെടും. മാഫിയ എന്ന പദം നേതാക്കൾക്കു മാത്രമല്ല, നല്ലൊരു പങ്ക്  ഉദ്യോഗസ്ഥർക്കും ചേരുന്ന പദമാണ്. ജനങ്ങളുടെ തലയിൽ ചവിട്ടിനിന്ന് അവരെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്ന ഭരണ-രാഷ്ട്രീയനേതൃത്വങ്ങളെ  പ്രതിരോധിക്കാതെ നിഷ്ക്രിയരും കേവലം കാഴ്ചക്കാരുമായി നിൽക്കുന്നത് പൌരധർമ്മത്തിന് നിരക്കുന്നതല്ലെന്ന് നമ്മൾ സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. പോരാട്ടത്തിന്റെ വിവിധവഴികൾ തുറക്കേണ്ടിയിരിക്കുന്നു. തിരിയാത്ത ഭൂമിയെ ചവിട്ടിത്തിരിക്കേണ്ടിയിരിക്കുന്നു.

സമ്പത്ത്-അതൊന്നുമാത്രം അന്തസ്സിന്റെ അടയാളമാകുമ്പോൾ മനുഷ്യർ ഏത് വിധത്തിലും പണമുണ്ടാക്കാൻ നോക്കും. അതിനുള്ള ശ്രമത്തിനിടയിൽ തങ്ങൾക്ക് വഴങ്ങുന്നവരെയെല്ലാം അവർ വിധേയരാക്കി മുന്നേറും. അതല്ല്ല, തനിക്കു മുന്നിൽ പ്രതിബന്ധമായി നിൽക്കുന്നവരാണെങ്കിൽ അവരെ ആക്രമിച്ചും കൊന്നും കൊലവിളിച്ചും മുന്നേറാൻ ധനദുർമോഹികൾക്ക് മടിയില്ല. ഭരണക്കാരും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം സൌകര്യാർത്ഥം ഇക്കൂട്ടർക്ക്  സഹായികളായും കൂട്ടു സംരംഭകരായും ഇരുന്നുകൊടുത്ത് നേട്ടങ്ങളുണ്ടാക്കുകയാണ്. ഈ ലോകം എത്തിപ്പെട്ടവരുടേത് മാത്രമാകുന്നു. എത്തിപ്പെട്ടവരെന്നാൽ രാഷ്ട്രീയ-ഭരണരണ രംഗത്തെ   ഉത്തുംഗങ്ങളിൽ എത്തി വിരാജിക്കുന്നവർ! അവരുടെ മുന്നിൽ അവർ മാത്രമേയുള്ളൂ. അവരുടെ സുഖഭോഗലഭ്യതകളുടെ അനന്തസാദ്ധ്യതകളിൽ മാത്രമാണ് അവരുടെ കണ്ണ്. എത്തിപ്പെടുന്നവർക്ക് പിന്നെ തിരിഞ്ഞുനോക്കുമ്പോൾ പൊതുസമൂഹം   ഒരു ബാദ്ധ്യതയായിട്ടാണ് അനുഭവപ്പെടുക. ഇവിടെ നാം അടുത്തിടെ വായിച്ചും  കണ്ടും  കേട്ടും അറിഞ്ഞ കൊടിയ അഴിമതികൾ, തട്ടിപ്പുകൾ,  ഉന്നതരുടെ ദുർനടപ്പുകൾ തുടങ്ങിയ സംഭവങ്ങൾ ഒന്നൊന്നായി പേരെടുത്ത് പറയുന്നില്ല. കാരണം അവ എല്ല്ലാവർക്കും അറിയാം. ഒന്നുമാത്രം പറയുന്നു. അധികാര വർഗ്ഗത്തിനും അവർ നയിക്കുകയോ അവരെ നയിക്കുകയോ ചെയ്യുന്ന അധോലോകമാഫിയകൾക്കുമെതിരെ   പൌരസമൂഹം ശക്തമായ ഒരു തിരുത്തൽശക്തിയായി മാറുന്നില്ലെങ്കിൽ ഒരു നല്ല നാളെയെക്കുറിച്ചുള്ള വിദൂരസ്വപ്നങ്ങൾ പോലും വൃഥാവിലാകും!

Friday, July 26, 2013

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ഡിഗ്രിയ്ക്ക് ഇപ്പോൾ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം ആണല്ലോ. ഏതാനും വർഷങ്ങളായി കേരള യൂണിവേഴ്സിറ്റിയിൽ ഇത് തുടങ്ങിയിട്ട്. ഈയുള്ളവൻ അതിനെതിരാണ്. നമ്മളൊക്കെ പഠിച്ചെഴുതിയതു പോലെ കോളേജിൽ പഠിപ്പിക്കുക, യൂണിവേഴ്സിറ്റി പരീക്ഷ നടത്തുക. എഴുതുന്നതുവച്ച് മാർക്കോ ഗ്രേഡോ നൽകുക. “തിരക്കുകൾ“ മൂലം കോളേജിൽ ക്ലാസ്സിൽ കയറാതെ നടക്കുന്നവർക്കും പരീക്ഷാസമയത്ത് അന്തസ്സായി വീട്ടിലിരുന്ന് സ്വന്തമായി പഠിച്ച് പരീക്ഷയിൽ വിജയിച്ച്, ക്ലാസ്സിൽ മുടങ്ങാതെ പോയിരുന്ന പഠിപ്പിസ്റ്റുകളെ ഞെട്ടിക്കാൻ കഴിയുന്ന ആ മുൻസമ്പ്രദായം തന്നെ എന്തുകൊണ്ടും നല്ലത്. അല്ലാതെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ അല്ല.  പഴയ സമ്പ്രദായത്തിൽ പഠിച്ചു ജയിച്ചവർ തന്നെയാണ് ഇപ്പോൾ ഉന്നതങ്ങളിൽ വിരാജിക്കുന്നവർ എല്ലാം; കോളേജ് അദ്ധ്യാപകർ ഉൾപ്പെടെ! അതുപോലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ വരുന്നതോടെ കോളേജിൽ കിട്ടാത്തവർക്ക് ഇഷ്ടവിഷയങ്ങൾ പാരലലായി പഠിക്കാനുള്ള അവസരം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റിയിലെ മുൻ അദ്ധ്യാപകരുടെയും ജിവനക്കാരുടെയും വൈസ് ചാൻസലർമാരുടെയും കൂടിച്ചേരൽ ഉണ്ടായിരുന്നു. അതിൽ ഒരു മുൻ വൈസ് ചാൻസലർ തന്നെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തെ വിമർശിച്ചിരിക്കുന്നു. ക്രെഡിറ്റ് ആൻഡ് സെമസ്റ്ററിൽ അദ്ധ്യാപകരിൽ ചിലരിൽ നിന്നെങ്കിലും കുട്ടികൾ പലവിധ പീഡനങ്ങൾക്കും ഇരയാകും എന്ന കാര്യവും അവിടെ പ്രസംഗിച്ച ആ മുൻ വി.സി തന്നെ സ്ഥിരീകരിക്കുന്നു. ഇത്  ഈയുള്ളവന്റെ അഭിപ്രായത്തിനു കൂടുതൽ ദൃഢത നൽകുന്നതാണ് എന്നതിനാലണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. അദ്ധ്യാപകർക്ക് അപ്രമാദിത്വം കല്പിക്കുന്ന ഒരു പാഠ്യപദ്ധതിയും നല്ലതല്ല. അഥവാ വേണമെങ്കിൽ അല്പം  അപ്രമാദിത്വം കല്പിക്കുന്നെങ്കിൽ  അത് എൽ.പി ക്ലാസ്സിലും  യു.പി ക്ലാസ്സിലും  പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കല്പിക്കണം! കാരണം അവർ പഠിപ്പിക്കുന്നത് ഒന്നുമറിയാത്ത കുട്ടികളെയാണ്. ഡിഗ്രി നിലവാരത്തിൽ എത്തുന്ന കുട്ടികളിൽ  നല്ലൊരു പങ്കും അവരുടെ നല്ലൊരുപങ്ക്  അദ്ധ്യാപകരെക്കാൾ നിലവാരം ഉള്ളവരായിരിക്കും എന്നു പറയുമ്പോൾ കോളേജ് അദ്ധ്യാപകർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങൾ!

നിലവിലുള്ള  ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകൾ നിർത്തലാക്കണം (അടുത്ത വർഷം മുതൽ ബി.എഡ് രണ്ട് വർഷ കോഴ്സ് ആക്കുകയാണത്രേ!). ഡിഗ്രീ വരെ പഠിച്ചവർക്ക് യു.പി വരെയും പി.ജി വരെ പഠിച്ചവർക്ക് പ്ലസ് ടൂ വരെയും ഒന്നിലധികം വിഷയങ്ങളിൽ  പി.ജിയുള്ളവർക്ക് (രണ്ട് പി.ജിയ്ക്ക് പകരം കോളേജ് തലത്തിലേയ്ക്ക് മാത്രം വേണമെങ്കിൽ മറ്റൊരു എലിജിബിലിറ്റി ടെസ്റ്റ് ആകാം)   കോളേജ് വരെയും പഠിപ്പിക്കാൻ അർഹത നൽകണം. അതിനനുസരിച്ച് ഡിഗ്രീ, പി.ജി പാഠ്യപദ്ധതി ക്രമീകരിക്കണം. ചുരുക്കത്തിൽ പിള്ളേരെ പഠിപ്പിക്കാൻ ഡിഗ്രിയും പി.ജിയുമൊക്കെ ധാരാളമാണെന്ന് സാരം. ഓരോ സമയത്തും കുട്ടികൾക്കുള്ള സിലബസ് അനുസരിച്ച് പഠിച്ചാണ് അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്. അല്ലാതെ അദ്ധ്യാപകർ അവരുടെ പഠനകാലത്ത് മനപാഠമാക്കിയ കാര്യങ്ങൾ അല്ലല്ലോ  കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്തിനേറെ പറയുന്നു, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമേ പൊളിച്ചെഴുതണം.

Sunday, July 21, 2013

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

(തരംഗിണി ഓൺലെയിൻ മാഗസിന്റെ 2013 ജൂലൈ ലക്കത്തിൽ ഞാൻ എഴുതിയ ലേഖനം)

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

ഈ അടുത്ത സമയത്ത് കേരളത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു വിവാദ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു ആ സർക്കുലർ. ഇത് വലിയ വിവാദമായി. പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമ സാധുതനൽകുന്നതാണ് ആ സർക്കുലറെന്ന് ആക്ഷേപമുണ്ടായി.  അതു സംബന്ധിച്ച ചർച്ചകളിൽ പലതും  ഒരു പ്രത്യേകസമുദായത്തിലേയ്ക്ക് മാത്രം വിരൽ ചൂണ്ടുന്നതായും കണ്ടു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ആ സർക്കുലർ പിന്നീ‍ട്  പിൻ‌വലിക്കുകയുണ്ടായി. എങ്കിലും ആ വിവാദ ഉത്തരവ്‌  ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് സജീവമായ ചർച്ചകൾക്ക് കാരണമായി. മൊത്തം വായിക്കാൻ സമയമില്ലാത്തവർക്കായി ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം ആദ്യമേതന്നെ പറയാം; പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമല്ല. അത് തടയാൻ  നിലവിലുള്ള നിയമങ്ങൾ കർശനമയി നടപ്പിലാക്കണം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമോ പ്രായോഗിക വൈഷമ്യങ്ങൾ ഉള്ളവയോ ആണെങ്കിൽ കൂടുതൽ ശക്തവും പ്രായോഗികവുമായ പുതിയ നിയമങ്ങൾ കോണ്ടുവരണം. നിയമങ്ങൾ അവ പാലിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതാണെന്ന്  പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമൂഹത്തിന്റെ ജഗ്രതയും വളരെ പ്രധാനമാണ്.

പ്രായപൂർത്തിയാകാത്തവർ  തമ്മിലുള്ള വിവാഹം കേരളത്തിലോ ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ  മാത്രം  നടന്നുവരുന്ന ഒന്നല്ല. അത് ഏതെങ്കിലും ഒരു സമുദായത്തിലോ സവിശേഷസമൂഹത്തിലോ മാത്രം നടക്കുന്നതുമല്ല. ചില ഗോത്രവർഗ്ഗ സമുദായങ്ങൾക്കിടയിൽ അത് സർവ്വ സാധാരണമായി കാണപ്പെടുന്നുണ്ട്. ഏതെങ്കിലും  പ്രത്യേക പ്രദേശങ്ങളിലോ  പ്രത്യേക സമുദായങ്ങൾക്കിടയിലോ  സവിശേഷസമൂഹങ്ങൾക്കിടയിലോ  അത് ആപേക്ഷികമായി കുറച്ച് കൂടുതൽ നടക്കുന്നുണ്ടാകാം. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും  എല്ലാ സമുദായങ്ങളിലും പെട്ടവർക്കിടയിൽ സർവ്വവ്യാപകമായിത്തന്നെ അത്തരം വിവാഹങ്ങൾ ഏറിയും കുറഞ്ഞും നടന്നുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അല്ലാതെ  അത്തരം വിവാഹങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണത  എന്ന തരത്തിലുള്ള  പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ല.  എന്നാൽ കേരളത്തിലെന്നല്ല,  ഇന്ത്യയിൽ എവിടെയും  പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുവാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. പ്രായപൂർത്തിയകാ‍ത്ത വിവാഹങ്ങൾ തടയാൻ പര്യാപ്തമായ നിയമങ്ങൾ നിലവിൽ ഇവിടെ ഇല്ലാഞ്ഞിട്ടല്ല; ഉള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രായോഗികമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിനു പല കാരണങ്ങളുമുണ്ട്. 

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമായ കാര്യമല്ല. അത്തരം വിവാഹങ്ങൾക്ക് നിയമപ്രാബല്യം നൽകാൻ ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതുമല്ല. മുമ്പേ നടന്നുപോയ വിവാഹങ്ങൾക്ക് മാനുഷിക പരിഗണന വച്ച് നിയമസാധുത നൽകാൻ ഉദ്ദേശിച്ച് ഏതെങ്കിലും സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിലോ  നിയമം ഉണ്ടാക്കുന്നതിലോ അപാകതയില്ല. എന്നൽ ഇക്കാര്യത്തിൽ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. അത്തരം താൽക്കലികമായ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ഭാവിയിലും പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾക്ക് പ്രേരണയോ നിയമസാധുതയോ ലഭിക്കാൻ ഇടവരുന്ന വിധത്തിൽ ഉള്ളതാകരുത്. കേരളത്തിൽ ഈയിടെ തദ്ദേശസ്വയംഭരണവകുപ്പ് ഇതുവരെ നടന്നുപോയ പ്രയപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമസാധുത നൽകാനെന്ന നിലയിൽ  ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അത് ഭാവിയിലും പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതായി വ്യാഖ്യാനിക്കപ്പെടാമെന്നു കണ്ടാണ് വിവാദമായത്. പിന്നീട് സർക്കാർ ആ വിവാദ സർക്കുലർ പിൻ‌വലിക്കുകയുണ്ടായി.

വിവാഹം കഴിക്കാൻ പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് ഇരുപത്തിയൊന്നും പ്രായം വേണമെന്ന് അനുശാസിക്കുന്ന നിയമം നിലവിൽത്തന്നെ ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷനുമേൽ ബലാത്സംഗത്തിനു കേസെടുക്കാൻ പോലും വകുപ്പുണ്ട്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രക്ഷകർത്താക്കൾക്കെതിരെയും കേസെടുക്കാൻ നിയമത്തിനു കഴിയും. മാത്രമല്ല പ്രായപൂർത്തിയാകത്ത പെൺകുട്ടികളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേരിൽപോലും കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ എന്നിട്ടും നമ്മുടെ നാട്ടിൽ പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾ നടനു വരുന്നു. പ്രായപൂർത്തിയാകതെയുള്ള വിവാഹം നടക്കുന്നതിന് മതപരം ഗോത്രപരം എന്നിവയിലുപരി സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ  കാരണങ്ങൾ ഉണ്ട്. ചില വിശ്വാസങ്ങൾ ആചാരങ്ങൾ എന്നിവ ശൈശവ വിവാഹങ്ങൾക്ക് കാരണമകുന്നുണ്ട്. രാജ്യവ്യാപകമായി എല്ലാ സമുദായങ്ങൾക്കിടയിലും പ്രായപൂർത്തിയാകതെയുള്ളവരുടെ വിവാഹം നടക്കുന്നുണ്ട്. അതിനു കാരണം സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാണ്. കുറച്ചേറെ അന്ധ വിശ്വാസങ്ങളും അത്തരം  വിവാഹങ്ങൾക്ക് കാരണമാകുന്നുണ്ട്.

അപക്വമായ പ്രായത്തിലെ പ്രേമബന്ധങ്ങളുടെയും മറ്റും തുടർച്ചയായി ഒളിച്ചോടി ജീവിക്കുന്നവരുണ്ട്.  ചില പ്രത്യേക സാഹചര്യങ്ങളിൽപെട്ട് നിയമപരമായി വിവാഹം നടക്കുന്നതിനുമുമ്പുതന്നെ രക്ഷകർത്താക്കളുടെ അറിവോടെയും അല്ലാതെയും ഒരുമിച്ചു ജീവിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ ഈ സാക്ഷരകേരളത്തിൽത്തന്നെ സാധാരണ ഏതൊരു വിവാഹവും നടക്കുന്നതുപോലെ   പ്രായപൂർത്തിയകാ‍തെയുള്ള കുട്ടികളുടെ  വിവാഹങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.  ബന്ധുക്കളും  നാട്ടുകാരും പൊതു പ്രവർത്തകരും എന്തിന്, നിയമപാലന രംഗത്ത് സേവനമനുഷ്ഠിക്കുന്നവർ കൂടി  പരസ്യമായുള്ള അത്തരം വിവാഹങ്ങളിൽ പങ്കെടുക്കുകയും സദ്യയുണ്ട് മടങ്ങുകയും ചെയ്യുന്നുണ്ട്. നിയമങ്ങളുടെ ദൌർബല്യംകൊണ്ടും സമൂഹത്തിന്റെ ജാഗ്രതക്കുറവുകൊണ്ടും ആണ് ഇത്തരം തിന്മകൾ സമൂഹത്തിൽ നില നിൽക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് എന്തു വേണം?  നമ്മുടെ പൊതു പ്രവർത്തകരെങ്കിലും നിയമവിധേയമല്ലാത്ത അത്തരം വിവാഹച്ചടങ്ങുകലിൽനിന്നും വിട്ടുനിന്ന് സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകാൻ തയ്യാറാകേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം ചെയ്യിക്കുന്ന വിവരം അറിഞ്ഞ് ഏതെങ്കിലും രഷ്ട്രീയ സംഘടനകളോ  സന്നദ്ധസംഘടനകളോ സാമൂഹ്യ സേവകരോ അത് നിയമപാലകരെ അറിയിക്കാറുണ്ടോ? അറിയിച്ചാൽ തന്നെ രക്ഷകർത്താക്കളുടെ അനുഗ്രഹാശിസുകളോടെ നടക്കുന്ന അത്തരം വിവാഹങ്ങൾ നടക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാൻ നിയമ പാലകർ തയ്യാറാകുമോ? നിയമമുണ്ട്, പക്ഷെ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നു സാരം.

പ്രായപൂർത്തിയാകാത്ത വിവാഹങ്ങളിൽ പെൺകുട്ടികൾക്കാണ് സാധാരണയയി പ്രായംതികയാതെ വരുന്നത്. വിവാഹം കഴിക്കുന്ന ചെറുക്കൻ മിക്കവാറും ഇരുപത്തൊന്നു കഴിഞ്ഞ ആൾ തന്നെ ആയിരിക്കും. വേണമെങ്കിൽ ഒരു രഹസ്യപരാതി ലഭിച്ചാൽപോലും അതിൻപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പുരുഷനെതിരെ ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച കേസെടുക്കാം. പക്ഷെ ചെയ്യുന്നുണ്ടോ? ഇവിടെ പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. എല്ലാവരും അനീതികൾക്കെതിരെ വാതോരാതെ സംസാരിക്കും. പക്ഷെ സ്വന്തം നിലയിൽ പ്രായോഗികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുകയുമില്ല. അനീതികൾക്കെതിരെ ശബ്ദിക്കുന്നവർതന്നെ അവർ ഏത് അനീതികൾക്കെതിരെ സംസാരിക്കുന്നുവോ അതേ അനീതികൾ  അവർതന്നെ നടത്തുന്നതും നമുക്ക് കാണാം.ഏത് അനീതികൾ തടയുന്നതിനും സമൂഹത്തിന്റെ ജാഗ്രത  ആവശ്യമാണ്. ഇവിടെ ചർച്ചചെയ്യുന്ന കാര്യത്തിനും അതെ!

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താൻ സമൂഹത്തിനു പലതും ചെയ്യാൻ കഴിയും. കഴിയണം.  ബോധ വൽക്കരണം ഇതിൽ ഒരു ഘടകം തന്നെ. എന്നാൽ അതിലുപരി പ്രായോഗികമായും ഫലപ്രദമായും   ചെയ്യാവുന്ന മറ്റ് പലതുണ്ട്. നിയമ പാലകർക്ക് നിലവിലുള്ള നിയമങ്ങൾ വച്ചുതന്നെ ഇത് തടയാൻ  കഴിയും എന്നതും ഇവിടെ ഊന്നിപ്പറയുന്നു. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നടക്കാൻ പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ സാമൂഹ്യ ബോധമുള്ളവർ ഇടപെടണം. അത് നിയമവൃത്തങ്ങളെ യഥാസമയം അറിയിച്ച് നിയമനടപടികൾക്ക്  അവസരമൊരുക്കണം.വ്യക്തികൾക്കും സംഘടനകൾക്കും ചെയ്യാം. ഇനി അങ്ങനെയുള്ള  പൊല്ലാപ്പുകൾക്കൊന്നും  പോകാൻ താല്പര്യമില്ലാത്തവർക്ക് അത്തരം വിവാഹങ്ങളിൽ നിന്നും പ്രതിഷേധ സൂചകമായി വിട്ടുൽക്കുകയെങ്കിലും ചെയ്യാം. പ്രത്യേകിച്ചും നമ്മുടെ പൊതു പ്രവർത്തകരും ജനപ്രതിനിധികളും. അവർക്ക്  അത്തരം വിവാഹച്ചടങ്ങുകളിൽനിന്ന്  നിർബന്ധമായും വിട്ടു നിൽക്കുകയെങ്കിലും വേണം. സർക്കാർ ഉദ്യോഗമുള്ളവർ പ്രായപൂർത്തിയാകാത്തവരുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നത് കർശനമയി തടയുന്ന നിയമം വരണം.

നിയമപാലകരും  സമൂഹത്തിന്റെ ഭഗമാണെന്നും മറക്കേണ്ട. പ്രായ പൂർത്തിയാകാത്ത വിവാഹം സംബന്ധിച്ച് പരാതി കിട്ടിയാൽ നിയമപാലകർ  ഉടൻ നടപടി എടുക്കണം. അത്തരം  വിവാഹത്തിൽ ഏർപ്പെടുന്നവർക്കും അതിനു ഒത്താശ ചെയ്യുന്നവർക്കും എതിരെ കേസെടുക്കണം.  അത്തരം വിവാഹങ്ങളിൽ  പങ്കെടുത്ത് വിജയിപ്പിക്കുവാൻ വരുന്ന ക്ഷണിതാക്കൾകെതിരെയും “കൂട്ടക്കേസ്“ എടുക്കണം. അത്തരത്തിൽ  ഒരു  സംഭവം   റിപ്പോർട്ട് ചെയ്താൽമതി അത്തരം വിവാഹങ്ങൾ ഏറെയും  നിലയ്ക്കും. ഒരു കല്യാണത്തിനു പങ്കെടുത്ത്  കേസിൽ പ്രതിയാകൻ ആരും തയ്യാറാകില്ല. നിയമം ഉണ്ടായിരുന്നാൽ മാത്രം  പോരാ. അത് നടപ്പിലാക്കാമുള്ള ആർജ്ജവവും കൂടി വേണം. അതിനാകട്ടെ സമൂഹത്തിന്റെ ശക്തമായ പിന്തുണയും വേണം. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാകുകയും വേണം. സത്യത്തിൽ പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സിൽപോലും  വിവാഹം കഴിക്കാൻ വേണ്ട പക്വത എത്തുന്നുല്ല. ആണിനും ഇരുപത്തൊന്നിലൊന്നും പക്വത വരണമെന്നില്ല്ല. എന്നിരുന്നാലും   ഏത് മതത്തിൽ‌പ്പെട്ടവരായാലും ആണിനും പെണ്ണിനും ഒരേ മിനിമം പ്രായം- മിനിമം ഇരുപത് വയസ്സ്- വിവാഹപ്രായമായി നിശ്ചയിക്കണം. പ്രായത്തിന് ഇളയതിനെ കിട്ടാൻ ആൺ പിള്ളേർ ഇരുപത് കഴിഞ്ഞ് അല്പം കൂടി കാത്തിരിക്കട്ടെ! ആണിനൊരു നിയമം പെണ്ണിനൊരു നിയമം എന്നതിൽ സമത്വമില്ല.

Sunday, July 14, 2013

കമ്പിസന്ദേശം നിർത്തലാക്കി

കമ്പിസന്ദേശസേവനം നിർത്തലാക്കി 

അങ്ങനെ കമ്പിയടി നിർത്തി. ഇന്നും കുടേ ഒള്ളാരുന്ന്! 2013 ജൂലായ് 14 ഞായർവരെ. കമ്പിയടി അഥവാ ടെലഗ്രാം സേവനം തപാൽ വകുപ്പ്  അവസാനിപ്പിക്കുന്ന ഇന്നത്തെ ഈദിവസം അവസാനമായി കമ്പിയടിച്ച് ചരിത്രത്തിന്റെ ഭാഗമാകൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ധാരാളം ആളുകൾ വിവിധ തപാലഫീസുകളിൽ എത്തിയത്രേ!  മുമ്പ് നമ്മുടെ തപാൽ വകുപ്പിന്റെ പേരുതന്നെ കമ്പി-തപാൽ വകുപ്പെന്നായിരുന്നു. അങ്ങനെ കമ്പി സന്ദേശം ഇനി  ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

നമ്മുടെ നാട്ടിൽ തട്ടത്തുമല പോസ്റ്റ് ഓഫീസിൽ കമ്പിയടിക്കാൻ  സൌകര്യമുണ്ടായിരുന്നില്ല. അതിന് അടുത്തുള്ള ടൌണായ കിളീമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ പോകണമായിരുന്നു. ആരെങ്കിലും ആർക്കെങ്കിലും ഇങ്ങോട്ട് കമ്പിയടിച്ചാൽ ആ സന്ദേശം കിളിമാനൂർ പോസ്റ്റ് ഓഫീസ് വഴിയാണ് വന്നു കൊണ്ടിരുന്നതും. അടിയന്തിര കമ്പിസന്ദേശവുമായി കിളിമാനൂർ പോസ്റ്റ് ഓഫീസിൽ നിന്നും സൈക്കിളും ചവിട്ടി തട്ടത്തുമലഭാഗത്തുള്ള  വിലാസക്കാരെ തേടിയെത്തുന്ന പോസ്റ്റുമാന്റെ ചിത്രം  ഇന്നും ഓർമ്മയിലുണ്ട്.

ഒരിക്കൽ എന്റെ ജ്യേഷ്ഠൻ ജവാദ് (വലിയുമ്മയുടെ മകൻ)  മഞ്ഞക്കാമല പിടിച്ച് വളരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ  സ്വന്തം ജ്യേഷ്ഠനായ നൌഷാദ്ക്കയ്ക്ക്  സൌദിയിലേയ്ക്ക് കമ്പിയടിയ്ക്കാൻ പോയത് ഇപ്പോൾ ഓർമ്മിക്കുന്നു.  എന്റെ  മറ്റൊരു വലിയുമ്മയുടെ മകനാണ് (ഈയിടെമരണപ്പെട്ട അദ്ദേഹം പട്ടാളക്കാരനായിരുന്നു) അന്ന്  എന്നെയും കൂട്ടി മെഡിക്കൽ കോളേജിനടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയത്. അദ്ദേഹമാണ് കമ്പിസന്ദേശം അയക്കേണ്ട വാചകവും മേൽവിലാസവും ഒക്കെ പറഞ്ഞുകൊടുത്തത്.

ഏറ്റവും കുറച്ചു വാക്കുകളിലാണല്ലോ കമ്പി സന്ദേശം അയക്കുക. വാക്കൊന്നിന് ഇത്ര രൂപയെന്നായിരുന്നു ചാർജ്. അതുകൊണ്ട് എത്രയും ചുരുങ്ങിയ വാചകങ്ങളിലാണ് കമ്പി സന്ദേശങ്ങൾ  അയച്ചിരുന്നത്.  അന്ന് നമ്മൾ അയച്ച ആ സന്ദേശം  ഇതായിരുന്നു: Javad in serious. come sharp. പക്ഷെ ജവാദ്ക്കയുടെ ജ്യേഷ്ഠന് ആ സമയത്ത് സൌദിയിൽ നിന്ന് വരാനൊന്നും കഴിഞ്ഞില്ല. ഭാഗ്യത്തിന് അന്നുപിന്നെ ഏതാനും ദിവസങ്ങൾ  കഴിഞ്ഞപ്പോൾ ജാവദ്ക്ക അദ്ഭുതകരമായി സുഖം പ്രാപിച്ചുവന്നു. അദ്ദേഹം പിന്നീട് വിവാഹിതനായി ഇപ്പോൾ ഒരു കുട്ടിയുടെ അച്ഛനുമായി കഴിയുന്നു.

തിരുവനന്തപുരത്തേയ്ക്കോ ഗൽഫിലേയ്ക്കോ മറ്റോ ടെലഫോൺ ചെയ്യണമെങ്കിലും നമ്മുടെ നാട്ടുകാർക്ക് അന്നൊക്കെ  കിളിമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ എത്തേണ്ടിയിരുന്നു. തട്ടത്തുമല പോസ്റ്റ് ഓഫീസിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും ലോക്കൽ കാളുകളേ വിളിക്കാൻ പറ്റിയിരുന്നുള്ളൂ.  ട്രങ്ക്കാൾ ബൂക്ക് ചെയ്ത് വിളിക്കാൻ കിളിമാനൂർ പോസ്റ്റ് ഓഫീസിൽ തന്നെ പോകേണ്ടിയിരുന്നു. അവർ ആറ്റിങ്ങൽ വിളിച്ച് ട്രങ്ക് കാൾ ബൂക്ക് ചെയ്യും. നമുക്ക് ലെയിൻ കിട്ടുമ്പോൾ ചിലപ്പോൾ വൈകുന്നേരമാകും.

തിരുവനന്തപുരത്തേയ്ക്കാണ് കാൾ എങ്കിൽപോലും നമ്മൾ ട്രങ്ക് കാൾ ബൂക്ക് ചെയ്ത് കാത്തിരുന്ന് നമുക്ക് മറുതലയ്ക്കലേയ്ക്ക് ഫോൺ  കണക്ട് ചെയ്ത് കിട്ടുന്ന  സമയം കൊണ്ട്  തിരുവനന്തപുരത്ത് പോയി  കാര്യം   പറയേണ്ട ആളോട് നേരിട്ട്   കാര്യം പറഞ്ഞു മടങ്ങി വരാമായിരുന്നുവെന്നർത്ഥം. ഇനിയിപ്പോൾ എന്നാണാവോ ഇതുപോലെ  ആ ലാൻഡ് ഫോൺസേവനം  അവസാനിപ്പിക്കുന്നത്? എന്നാണാവോ മൊബെയിൽ ഫോൺ സേവനം നിർത്തലാക്കുന്നത്? ഇന്റെർനെറ്റിന്റെയും ബ്ലോഗിന്റെയും ഫെയ്സ് ബുക്കിന്റെയുമൊക്കെ ആയുസ്സ് ഇനിയും എത്രകാലമുണ്ടാകും?കാത്തിരുന്ന് കാണുക!