Saturday, December 28, 2013

ആം ആത്മി പാർട്ടിയുടെ ഡൽഹി വിജയം

 ഡൽഹി നൽകിയ പുതിയപാഠം

ഡൽഹിയിൽ ആം ആത്മി പാർട്ടി അധികാരത്തിലേയ്ക്ക്. അരവിന്ദ് ഗജരിവാ‍ാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കൂടെ ആറ്‌  മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മനീഷ് സിസോദിയ, സോംനാഥ് ഭാരതി, സൗരവ് ഭരദ്വാജ്, സത്യേന്ദ്രകുമാര്‍ ജെയിന്‍, രാഖി ബിര്‍ള, ഗിരീഷ് സോണി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഡെല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍. ഡൽഹിയുടെ ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഇത് പുതിയൊരു അദ്ധ്യായമാണ് തുറന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചെറുതല്ലാത്ത വെല്ലുവിളിയാണ് ഒരു വർഷം മാത്രം പഴക്കമുള്ള ഈ പുതിയ പാർട്ടി സൃഷ്ടിച്ചിരിക്കുന്നത്. 

ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി രാം ലീലാ മൈതാനത്ത് അന്നാ ഹസാരെയും സംഘവും നടത്തിയ ഗാന്ധിയൻ സമരം നേടിയ ജനപിന്തുണ ശ്രദ്ധാർഹമായിരുന്നു. അതിന്റെ ഒരു തുടർച്ചയെന്നോണമാണ്  പുതിയ പാർട്ടി രൂപീകൃതമായത്. എന്തിന് ചൂൽ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയാണ് അവരീ തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നതാണ് ഏറെ വിചിത്രം! എന്നാൽ അന്നാ ഹസാരെ രാഷ്ട്രീയ പാർട്ടി രൂപ്പികരണത്തോട്  അനുകൂമായ നിലപാ‍ടിലല്ലായിരുന്നു.ഇപ്പോൾ ഡൽഹിയിലെ അധികാര ലബ്‌ധിയിൽ അദ്ദേഹവും സന്തോഷത്തിലാണ്. പുതിയ  ഭരണം എങ്ങനെയൊക്കെ ആയിരിക്കും  എന്നത് കാത്തിരുന്ന് കാണുക!

കോൺഗ്രസ്സ് പിന്തുണയിലാണ് ഭരണം എന്നൊരു പോരായ്മ ഉണ്ട്. എന്നാൽ മന്ത്രിസഭ ബി.ജെ.പി പിന്തുണയിൽ ആയില്ല എന്നതിൽ ആശ്വാസവുമുണ്ട്. സീറ്റ് കുറഞ്ഞവരുടെ പിന്തുണയാണ് സൌകര്യം എന്നതുകൊണ്ടാകാം. ബി.ജെ.പിയെ വിട്ട് കോൺഗ്രാസ്സിന്റെ പിന്തുണ അവർ  സ്വീകരിച്ചത് എന്ന് കരുതാം.  അല്ലാതെ വർഗ്ഗിയ പാർട്ടികളോടുള്ള സമീപനം ആം ആത്മി പാർട്ടിക്കാർ ഇതുവരെ വേണ്ടവിധം  വെളിപ്പെടുത്തിയതായി അറിയില്ല. ഈ പുതിയ ആം ആത്മി മന്ത്രിസഭയിൽ ദൈവനാമത്തിലല്ലാതെ സത്യ‌പ്രതിജ്ഞചെയ്ത ഒരു മന്ത്രിപോലും ഇല്ലാതെ പോയി എന്നത് അവരോട് അനുഭാവമുള്ള നിർമതരെയും നിരീശ്വരവാദികളെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. എന്തായാലും അവർ നേടിയ തെരഞ്ഞെടുപ്പ് വിജയത്തെ കണ്ടില്ലെന്നു നടിക്കാനോ  അഭിനന്ദിക്കാതിരിക്കാനോ കഴിയില്ല.

ആം ആത്മി പാർട്ടിയുടെ  ഭരണം അവരിൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്നുള്ളതൊക്കെ വേറെ കാര്യം. എന്തായാലും  മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതൊരു പാഠമാണ്. മാത്രവുമല്ല മറ്റേതോ ഒരു പാർട്ടിയുടെ ഒരു സ്പെയിസിലേയ്ക്കാണ് ആം ആത്മികൾ നുഴഞ്ഞുകയറി അവർ പോലും പ്രതീക്ഷിക്കാത്ത വിജയം  നേടി  അവർതന്നെ സ്വയം ഞെട്ടിയത്. ആ ഒഴിഞ്ഞു കിടന്ന  സ്പെയിസ് സി.പി.ഐ.എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്.  സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ. അതുകൊണ്ട് സി.പി.ഐ.എമ്മിനും മറ്റ് ഇടതുപക്ഷപാർട്ടികൾക്ക് കൂടി ഇത് പുതിയചില പാഠങ്ങൾ നൽകുന്നു എന്നു പറയാൻ മടിക്കുന്നില്ല.

എന്നാൽ ആം ആത്മികളുടെയും മറ്റും രൂപത്തിലല്ലാതെ കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴിച്ച് ചുവപ്പു കൊടിയും പിടിച്ച് സി.പി.ഐ.എമ്മിനോ സി.പി.ഐയ്ക്കോ ഒന്നും ഡൽഹിയിലോ  ഉത്തരേന്ത്യയിലടക്കം മറ്റ് സംസ്ഥാനങ്ങളിലോ ഇതുപോലെ പെട്ടെന്ന്   ജനപിന്തുണ ആർജ്ജിക്കുവാൻ കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങളല്ല ഉള്ളത്   എന്നത് കാണാതിരിക്കുന്നില്ല. എന്നാൽ ശക്തമായൊരു മതേതര പ്രസ്ഥാനത്തിന്റെയും മുന്നണിയുടെയും സ്പെയിസ് എല്ലാ സംസ്ഥാനങ്ങളിലും ഒഴിഞ്ഞു കിടപ്പുണ്ട്. ആ ഒഴിവിൽ ആരും ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും വിജയിക്കൂവാൻ കഴിയുന്നത്. ആ ഒഴിവ് നികന്നാൽ ബി.ജെ.പി എന്ന അപകടത്തെ കാര്യമായി ദുർബ്ബലപ്പെടുത്താൻ സാധിക്കും  എന്ന് ആം ആത്മികളുടെ ഡൽഹി വിജയം സൂചന നൽകുന്നു.

വർഗ്ഗീയതകൊണ്ടല്ല, കോൺഗ്രസ്സിനു ബദൽ  മറ്റൊന്നില്ലാത്തതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ ബി.ജെ.പി വളർച്ച നേടിയതെന്നു കരുതണം.   അതുകൊണ്ടു ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്രം നരേന്ദ്രമോഡിയിലൂടെ അത്ര എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നാകില്ല എന്നതും ആശ്വാസകരം തന്നെ. എന്നാൽ മതേതര പ്രസ്ഥാനങ്ങൾ ചിലതെങ്കിലും ആവശ്യം വന്നാൽ തത്വ ദീക്ഷയില്ലാതെ അധികാരത്തിനു വേണ്ടി ബി.ജെ.പിയെ പിന്തുണയ്ക്കും  എന്ന ദുര്യോഗം ഇനിയും സംഭവിക്കാം. എന്തിന് ഈ ആം ആത്മികളെ പോലും ബി.ജെ.പിക്കാർ വശത്താക്കില്ലെന്ന് ആരു കണ്ടു!

ഇപ്പോഴത്തെ ഡൽഹിയിലെ പുതിയ പാഠം ഉൾക്കൊണ്ട് ആം ആത്മികൾ അടക്കം മതേതര പ്രസ്ഥാനങ്ങളുമായി മുഴുവൻ കൈകോർത്ത് വർഗ്ഗീയത എന്ന വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ സ്.പി.ഐ.എമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളും നേതൃത്വപരമായ പങ്ക് വഹിക്കേണ്ടിയിരിക്കുന്നു.  അഴിമതി ഇല്ലാതാക്കേണ്ടതൂതന്നെ. പക്ഷെ അഴിമതിയേക്കാൾ അപകടം മതരാഷ്ട്രസ്ഥാപനമാണ്. അത് ഹിന്ദു രാഷ്ട്രമായാലും മുസ്ലിം രാഷ്ട്രമായാലും ക്രിസ്തുരാഷ്ട്രമായാലും. മതരാഷ്ട്രം അപകടമാണെന്നതിന് ലോകത്ത് എത്രയോ ഉദാഹരണങ്ങൾ ഉണ്ടുതാനും !

Tuesday, December 17, 2013

രാജഭരണവും ജനാധിപത്യവും

രാജഭരണവും ജനാധിപത്യവും

വിവര ദോഷം പലതരം ഉണ്ടല്ലോ. ചില വിവരദോഷികളും അരാഷ്ട്രീയ വാദികളും  തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാദേശിക ജന നേതാവിനോടുള്ള വല്ല ദ്വേഷ്യവും കാരണം പറയാറുണ്ട്. ഇവിടെ രാജ ഭരണം വരണം.എങ്കിലേ നാടു നന്നാവൂ എന്നും മറ്റും! രാജ ഭരണം സംബന്ധിച്ച് ചരിത്ര പുസ്തകങ്ങൾ വായിച്ചും പ്രായംചെന്നവർ പറഞ്ഞും നമ്മൾ പലതും മനസിലാക്കിയിട്ടുണ്ട്. അതിലൊന്ന് ഇവിടെ പറയാം. പണ്ട് ചില രാജാക്കൻ‌മാർ ഇന്ന് നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ചെയ്യും പോലെ  പോലെ ജനസമ്പർക്കത്തിനിറങ്ങും.  പലർക്കും സമ്മാനങ്ങൾ നൽകും. സമ്പർക്കവഴിയിൽ വല്ല സുന്ദരിയെയും കണ്ടു മോഹിച്ചാൽ തിരിച്ച് കൊട്ടാരത്തിൽ പോയിട്ട് കിങ്കരന്മാർപക്ഷം കട്ടിൽ  കൊടുത്തുവിടും. ഈ കട്ടിൽ രാജ കിങ്കരൻ‌മാർ രാജാവിനിഷ്ടപ്പെട്ട സുന്ദരിയുടെ വീട്ടിൽ കൊണ്ടു ചെന്നിടും. താമസം വിനാ രാജാവും കട്ടിലിട്ട വീട്ടിൽ  എത്തും എന്നർത്ഥം. സുന്ദരി ആരുടെ മകളായാലും ഭാര്യയായാലും രാജാവിനു പ്രശ്നമല്ല. രാജാവിന്റെ ഇംഗിതം നടന്നിരിക്കും. ജാതിമത ഭേദമന്യേ ഇത്തരം കട്ടിലിടൽ പരിപാടി ആചരിച്ചിരുന്ന പല രാജാക്കന്മാരും ഉണ്ടായിരുന്നുവത്രേ! എന്നാൽ ഇന്ന്` അത് നടക്കില്ല. ഇന്ന് ഇവിടെ  ജനാധിപത്യ ഭരണമാണ്.

ഉമ്മൻ ചാണ്ടി ജന സമ്പർക്കപരിപാടി നടത്തും. എൽ.ഡി.എഫ് കരിങ്കൊടി കാണിയ്ക്കും. പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യും. (നാണമില്ലാത്തതുകൊണ്ട് ഉമ്മൻ ചാണ്ടി രാജിവയ്ക്കുന്നില്ലെന്നതൊക്കെ വേറേ കാര്യം). ജന സമ്പർക്ക പരിപാടിയും കരിങ്കൊടി പ്രതിഷേധവുമൊക്കെ അതാതിന്റെ വഴിയ്ക്ക് നടന്നെനും നടന്നില്ലെന്നും ഇരിക്കും. നടന്നാൽ അത് കഴിഞ്ഞ് ഉമ്മൻ ചാണ്ടി സെക്രട്ടറിയേറ്റിലേയ്ക്ക് പോകും. പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേയ്ക്കും. മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ ചെന്നിട്ട് ജനസമ്പർക്കത്തിനു വന്ന ഒരു പ്രജയുടെയും വീട്ടിലേയ്ക്ക് കിങ്കരന്മാർ പക്ഷം കട്ടിലും കൊടുത്ത്  വിടില്ല. കാരണം ഇത് ജനാധിപത്യ ഭരണമാണ്. രാജാവ് അഥവാ മുഖ്യമന്ത്രി ഇവിടെ അവസാന വാക്കല്ല. പ്രജകളുടെ പ്രതിനിധി മാത്രമാണ്. രാജാവ് (മുഖ്യമന്ത്രി) തന്നെയും ഒരു പ്രജയാണ്. രാജ ഭരണം വരണമെന്ന് വാദിക്കുന്ന അരാഷ്ട്രീയ വാദികൾ ഇനി പറയൂ. ഇവിടെ ജനാധിപത്യം വേണോ? അതോ നിങ്ങളുടെ വീട്ടിലും “രാജകട്ടിൽ വരണോ?“ ( ഈയടുത്ത ദിവസങ്ങളിലെ ചിലരുടെ രാജഭക്തിയും രാജഭരണ വാഴ്ത്തലുകളും ഫെയ്സ് ബൂക്കിലും മറ്റും  വായിച്ചതിന്റെ പ്രതികരണം എന്ന നിലയിൽ എഴുതിപ്പോയതാണ്. ക്ഷമിക്കണമെന്നില്ല)

Monday, December 16, 2013

സമരവിരോധികളുടെ രാഷ്ട്രീയം

 സമരവിരോധികളുടെ രാഷ്ട്രീയം

12-12-2013 വ്യഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനു മുന്നിൽ നടന്ന എൽ.ഡി.എഫ് ഉപരോധ സമരത്തിന്റെ മുന്നിൽ വന്ന് ഒരു വീട്ടമ്മ കലപിലത്തു. അവർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം മാർഗ്ഗതടസ്സം ഉണ്ടായി എന്നാരോപിച്ചാണ് അവർ കലപിലയുണ്ടാക്കിയത്. ഉപരോധത്തിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ പോലീസ് തിർത്ത ബാരിക്കേഡ് ആണ് യതാർത്ഥത്തിൽ യാത്രക്കാർക്ക് മാർഗ്ഗതടസ്സം ഉണ്ടാക്കിയത്. അതിൽ എൽ.ഡി.എഫ് നേതാക്കൾ പോലീസിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. മറ്റെന്തോ ദ്വേഷ്യവുമായിട്ടായിരിക്കണം, വീട്ടിൽ നിന്നിറങ്ങിയ ആ സ്ത്രീ സമരസ്ഥലത്തു വന്നപ്പോൾ പെട്ടെന്നുണ്ടായ ദ്വേഷ്യത്തിൽ എന്തൊക്കെയോ പുലമ്പി. വലിയൊരു സംഘടിത പ്രസ്ഥാനത്തിന്റെ സമര മുഖത്തു വന്നു നിന്നാണ് താൻ തട്ടിക്കയറുന്നതെന്നോ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നോ എന്നൊന്നും അവർ അപ്പോൾ ചിന്തിച്ചിട്ടുണ്ടാകില്ല.

പ്രതികരണം ഇടതുപക്ഷത്തിനും സമരത്തിനും എതിരായതിനാൽ തല്പരകക്ഷികൾ അവസരത്തിനൊത്ത് ഉയർന്നു. മാധ്യമധർമ്മം പൊടുന്നനേ കൊടുമ്പിരിക്കൊണ്ടു. പ്രതിഷേധിച്ചത് സ്ത്രീയായതുകൊണ്ടു പ്രത്യേകിച്ചും! സന്ധ്യ എന്ന ആ സ്ത്രീയ്ക്ക് ഞൊടിയിടയിൽ വീരപരിവേഷം നൽകി. ഭയങ്കര ധീരത! പെൺകരുത്ത്! ഹോ! സഹിക്കാൻ പറ്റുന്നില്ല. ബഹുമാന്യയായ ആ പ്രതിഷേധക്കാരി സ്ത്രീയോട് സിമ്പിൾ ആയ ഒരു ചോദ്യം ചോദിക്കുവാനുണ്ട്. ഇവിടുത്തെ ഏതെങ്കിലും ഹിന്ദു- മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( പല പേരുകളുള്ള അവയെ എടുത്ത് പറയേണ്ടല്ലോ) സമര മുഖത്തേയ്ക്കാണെങ്കിൽ ഏതെങ്കിലും ഒരു സ്ത്രീ ഉണിയാർച്ച ചമഞ്ഞ് ഇതുപോലെ  പ്രതികരിക്കാൻ ചെല്ലുമായിരുന്നോ? എങ്കിൽ വിവരം അറിഞ്ഞേനേ! എന്തിന്,  ഏതെങ്കിലും പുരുഷൻ വീരചേകവൻ ചമഞ്ഞ് ഒരു ജനകീയ സമരസ്ഥലത്തു ചെന്ന് ചെനക്കുമോ? ആ ഉപരോധം നടത്തുന്നത് കോൺഗ്രസ്സുകാർ ആയിരുന്നെങ്കിൽക്കൂടി ആ പ്രതിഷേധക്കാരി സ്ത്രീയ്ക്ക് നല്ല പണി കിട്ടിയേനെ!

ഇടതുപക്ഷത്തിന്റെ ജാഥകൾ പല‌പ്പോഴും യാത്രക്കാർ മുറിച്ചു കടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷെ ഹിന്ദു-മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( അവയുടെ പേരിനു ഞാൻ പരസ്യം കൊടുക്കുന്നില) ജാഥകളെ ഒരുത്തനും ഒരുത്തിയും ചെന്ന് മുറിച്ചു കടക്കാൻ ശ്രമിക്കാറില്ല. പേടിച്ച് ഒതുങ്ങി പോകുന്നതു കാണാം. ഇടതുപക്ഷക്കാർ അടുത്ത കാലത്തായി അല്പം ചില ഗന്ധിമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലരും ദൌർബല്യമായി കരുതി മെക്കിട്ടു കയറാൻ ചെല്ലുന്നുണ്ട്. അത് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മും തിരിച്ചറിയുന്നുണ്ട്. ഇത് സി.പി.ഐ.എം അടക്കം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഗൌരവമായെടുത്താൽ പിന്നെ ആരും വലിയ ആളുചമഞ്ഞ് ചീപ് പബ്ലിസിറ്റിയ്ക്കുവേണ്ടി ഇത്തരം നാടകങ്ങളുമായി ഇറങ്ങില്ല. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ എന്തോ പാതകമാണെന്ന വിധത്തിലുള്ള പ്രചരണങ്ങൾ കുറെ നാളായി ശക്തിപ്രാപിക്കുന്നുണ്ട്.

ഇവിടെ ഒരു പെണ്ണാളത്തി എൽ.ഡി.എഫ് സമരത്തിനെതിരെ രോഷാകുലയായതിൽ രോമാഞ്ചപുളകിതനായി കൊച്ചിയിലൊരു കൊച്ചു വലിയ മുതലാളി അഞ്ചു ലക്ഷം രൂപാ പ്രോത്സാഹന സമ്മാ‍നം നൽകി! തൊഴിലാളികളുടെ തൊഴിൽ തട്ടിപ്പറിച്ച് സ്വന്തമായി ലോഡിറക്കി നക്കിത്തരം കാട്ടി അതിന്റെ പോട്ടം പിടിച്ച് പരസ്യപ്പെടുത്തി പേരെടുത്ത പുംഗവനാണ്. പിന്നെ വൃക്ക കൊടുത്തും പേരു നില നിർത്തി. പാവങ്ങൾ പലരും ഇവിടെ വൃക്ക ദാനം ചെയ്യുന്നത് അത്രകണ്ട് പരസ്യപ്പെടുന്നില്ല. പണക്കാർ വൃക്ക കൊടുക്കുമ്പോൾ മാത്രമാണ് അത് കേൾവിപ്പെട്ട പുണ്യപ്രവൃത്തിയാകുന്നത്!  ആ പുണ്യപ്രവൃത്തിയെ നിഷ്ഭ്രഭമാക്കാൻ ആവോളമായി കൊച്ചൌസേപ്പിന്റെ ഈ സമര വിരുദ്ധ സന്ദേശം.
വൃക്കദാനത്തേക്കാൾ മഹത്തരമായ ഒരു വിപ്ലവം സൃഷ്ടിച്ചുനെന്ന് ഇനി അദ്ദേഹത്തിന് ആശ്വസിക്കാം. അപഹാസ്യം എന്നല്ലാതെ എന്തു പറയാൻ! !

സ്വന്തം സാഹസിക വ്യവസായത്തിൽ ചെന്നു കളിച്ച് വീണ് കിടപ്പിലായ പയ്യന് ന്യായമായ ചികിത്സാ സഹായം പോലും നൽകാത്തയാളാണ് എൽ.ഡി.എഫിന്റെ ന്യായമായ സമരത്തിനു ദുഷ്പേരു നൽകാൻ ആരുടെയോ നിയോഗം പോലെ  ചെന്ന പെണ്ണൊരുത്തിയ്ക്ക് അഞ്ച് ലക്ഷം കൊടുത്തത്. വേണ്ടാത്തിടത്ത് കയറി ചൊറിയുന്ന ഒരുതരം മാനസിക രോഗം. കരിങ്കാലിപ്പണി എന്നും പറയാം. ചാള കൊടുത്ത് വാളയല്ല, സ്രാവുതന്നെ വാങ്ങുന്ന പരസ്യ തന്ത്രം!  മുമ്പ് വൃക്ക ദാനം ചെയ്ത കണ്ണൂർ സ്വദേശി ജോർജ്ജിന്  ഈ  വെള്ളപ്പാർക്ക്മുതലാളി അഞ്ചു ലക്ഷം രൂപാ പാരിതോഷികം നൽകിയിരുന്നു.  ആ  അഞ്ചു ലക്ഷം ഇതിനകം ചെലവായി പോയെങ്കിലും ആ തുക തെണ്ടിപ്പിരിച്ചെങ്കിലും തിരിച്ചു നൽകാൻ ജോർജ്ജ് തീരുമാനിച്ചിരിക്കുകയാണ്. ജോർജ്ജിന് ഒരു പൂച്ചെണ്ട്! ജനകീയ സമരങ്ങൾക്കെതിരെ തെറ്റായ സന്ദേശം നൽകുന്ന മൂരാച്ചിനടപടിയിൽ പ്രതിഷേധിച്ചാണ് ജോർജ്ജ് തനിക്ക് ഔസേപ്പ് മുതലാളി നൽകിയ പാരിതോഷികം മടക്കി നൽകുന്നത്.

എൽ.ഡി.എഫ് ആരുടെയും വഴി മുടക്കി സമരം ചെയ്യുന്നില്ല. അഥവാ വഴി മുടങ്ങുന്നുണ്ടെങ്കിൽ അത്തരം സമരം ചെയ്യേണ്ടി വരുന്നതിന്റെ കാരണം എന്തെന്നു ചിന്തിക്കണം. സമരത്തെയല്ല സമര കാരണത്തെയാണ് ചികിത്സിക്കേണ്ടത്. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ജനാധിപത്യ രാജ്യത്ത് സ്വാഭാവികമാണ്. അതൊന്നുമില്ലാത്ത സ്ഥലത്ത് ജീവിക്കണമെന്നുള്ളവർ സ്വന്തമായി വല്ല ദ്വീപോ കിട്ടുമെങ്കിൽ പോയി വാടകയ്ക്കെടുത്ത് ജീവിക്കണം. ഇവിടെ സമരങ്ങളും ജാഥകളും റോഡുപരോധങ്ങളും അത്യാവശ്യം ഹർത്താലുകളും ഒക്കെയുണ്ടാകും. അതൊന്നും  ഇഷ്ടപെടാത്തവർ ഇന്ത്യൻ ഭരണഘടനയും അത് പൌരന്മാർക്കു നൽകുന്ന അവകാശങ്ങളും അംഗീകരിക്കാത്തവരാണ്. അവർക്ക് പറ്റിയ രാജ്യം ഇതല്ല. ഇവിടെ ജനകീയ പോരാട്ടങ്ങൾ ഇനിയും തുടരും. ആരൊക്കെ കുരച്ച് തൊണ്ട കീറിയാലും!

Monday, November 25, 2013

മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പോ ശേഷമോ ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:


മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?

മലയാളഭാഷാസ്നേഹികളെ ഏറെ സന്തോഷിപ്പിച്ച രണ്ടുകാര്യങ്ങൾ അടുത്തകാലത്ത് സംഭവിച്ചു. ഒന്ന് മലയാളസർവ്വകലാശാലയുടെ രൂപീകരണം. മറ്റൊന്ന്  മലയാളത്തിന്  ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്. മലയാള സർവകലാശാല പ്രവർത്തനമാരംഭിക്കുന്നതോടെ ഭാഷയ്ക്ക് ഏറെ ഗുണങ്ങൾ സ്വാഭാവികമായും  പ്രതീക്ഷിക്കാവുന്നതുതന്നെ. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചാലുള്ള നേട്ടങ്ങളെപ്പറ്റിയും ഏറെ വായിച്ചറിഞ്ഞിരുന്നു. ഇവ രണ്ടിന്റെയും ഫലങ്ങൾ വല്ലതും കണ്ടുതുടങ്ങിയോ? അതേപറ്റി പൊതുജനങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് ലഭിച്ചുകാണുന്നില്ല. അറിയാനുള്ള ആഗ്രഹം പൊതുജനങ്ങൾക്ക്,  പ്രത്യേകിച്ച് ഭാഷാസ്നേഹികൾക്ക് ഉണ്ടാകും. കാര്യങ്ങൾ യഥാസമയം അറിയാൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്നത് വാർത്താമാധ്യമങ്ങളെയാണ്. മലയാളസർവ്വകലാശാല രൂപീകരിച്ച് അതിന് കൊള്ളാവുന്ന ഒരു വൈസ് ചാൻസലറെയും നിയമിച്ചു. ആവശ്യത്തിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടാകും  എന്നു കരുതാം. എന്നിട്ടിപ്പോൾ എന്തൊക്കെയായി? മലയാളത്തിന്റെ വളർച്ചയ്ക്കും വികാസനത്തിനും ഉതകുന്ന വല്ല പരിപാടിയും ആലോചിച്ചോ? തീരുമനിച്ചോ? നടപ്പിലാക്കിയോ? എന്തെല്ല്ലാം കോഴ്സുകൾ ഇതിനകം അരംഭിച്ചു? എന്തൊക്കെ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു? എന്തുണ്ട് മലയാള സർവ്വകലാശാലാവിശേഷങ്ങൾ? ബാലാരിഷ്ടതകൾ ഉണ്ടാകും. എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാനുള്ള സമയം ഇതിനകം ആയിക്കഴിഞ്ഞല്ലോ. അപ്പോൾ ജനങ്ങൾക്ക് അതേപ്പറ്റി തിരക്കിത്തുടങ്ങാമല്ലോ. അതുപോലെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചാൽ ഉണ്ടാകുന്ന വല്ല നേട്ടവും കൈവന്നു തുടങ്ങിയോ? വാർത്തകളില്ലൊന്നും ഇപ്പോൾ മലയാളസർവ്വകലശാലയോ ശ്രേഷ്ഠഭാഷാ പദവിയോ സംബന്ധിച്ച കാര്യങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. അതേപറ്റിയെല്ലാം അറിയാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് ഭാഷാസ്നേഹികളുടെ കൌതുകം അദ്യംതന്നെ പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിൽ.

ഒരു മലയാള സർവ്വകലാശാല രൂപീകരിച്ചതുകൊണ്ടോ മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതുകൊണ്ടോ മാത്രം നമ്മുടെ ഈ ഭാഷ രക്ഷപ്പെട്ടുകൊള്ളും എന്നൊരു മിഥ്യാധാരണ ആർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഭാഷയെ സംരക്ഷിക്കുവാൻ സ്വീകരിക്കാവുന്ന നിരവധി നടപടികളിൽ സർകലാശാലാരൂപീകരണവും ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കലുമൊക്കെ ഉൾപ്പെടുമെന്നുമാത്രം.  ആ വഴിയും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാം. ഭരണതലത്തിലും സാമൂഹ്യതലത്തിലും മറ്റും  പല ഇടപെടലുകളും ഉണ്ടെങ്കിൽ മാത്രമേ ഒരു ഭാഷയ്ക്ക് നിലനിൽക്കാനാകൂ. വളരാനും വികസിക്കാനും ആകൂ. ഒക്കെയുണ്ടെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കുവാനും തല്പരരായ  ഒരു ജനസമൂഹവുമുണ്ടാകണം. ഒരു ഭാഷ ഒരു ജനസമൂഹത്തിന് ആവശ്യമയിരിക്കുകയും വേണം. ഇവിടെ മലയാളഭാഷ ആവശ്യമില്ലെന്നും ഇംഗ്ലീഷ് മതിയെന്നുമുള്ള  മനോഭാവക്കാരുടെ എണ്ണം കൂടിവരുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പല കാര്യങ്ങളിലും ജനങ്ങൾക്കുമേൽ നിയമസംവിധാനങ്ങളും  ഭരണകൂടവും  പല നിബന്ധനകളും ഏർപ്പെടുത്തപ്പെടുന്നുണ്ട്. അതുപോലെ മാതൃഭാഷയും പലകാര്യത്തിലും ഒരു നിബന്ധനയാകണം. ഉദാഹരണത്തിന് പി.എസ്.സി ജോലികൾ ലഭിക്കാൻ മലയാളഭാഷ നിർബന്ധമാക്കുന്ന നിബന്ധന ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന്  ആർജ്ജവമുണ്ടാകണം.

മറുനാട്ടിലുള്ള മലയാളികൾ ഇതരഭാഷകൾ മാധ്യമമായിട്ടുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പ്രത്യേകമായിത്തന്നെ മലയളം പഠിപ്പിക്കുവാൻ സൌകര്യം ചെയ്യാറുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളിസമാജങ്ങൾ പോലുള്ള സംഘടനകൾ  ഇക്കാര്യങ്ങളിൽ നേതൃത്വം വഹിക്കാറുണ്ട്. അതുപോലെ മക്കളുടെ  പഠനമാധ്യമം ഏതായാലും വീട്ടിൽ നിർബന്ധമായും മലയാളം സംസാരിക്കണമെന്ന് മറുനാടൻ മലയാളി രക്ഷകർത്താക്കളിൽ ചിലരെങ്കിലും നിബന്ധന വയ്ക്കാറുണ്ട്. അതുകൊണ്ടണ് മറ്റ് സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പ്രവാസത്തിൽ കഴിയുന്നവരുടെ മക്കൾ നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും മറ്റും ചെയ്യുന്നത്. മറുനാടൻസ്കൂളുകളിൽ മിക്കതിലും മലയാളം പഠിപ്പിക്കുന്നില്ലെങ്കിലും അവിടങ്ങളിൽ പഠിച്ചുവളരുന്ന കുട്ടികൾ മലയളത്തിൽ സാഹിത്യസൃഷ്ടികൾ പോലും രചിക്കുന്നത് അത്തരം ഇടപെടലുകൾ ഉള്ളതുകൊണ്ടാണ്. അല്ലാതെ മറുനാട്ടിൽ അവരുടേതല്ലാത്ത ഒരു ഭാഷ നിർബന്ധമായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാനാകില്ലല്ലോ. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്ത് മലയാളം സംസാരിക്കാൻ അനുവദിക്കാത്ത, മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനിഷ്ടപ്പെടാത്ത സ്കൂളുകൾക്കുപോലും അംഗീകാരം ലഭിച്ചെന്നുവരും!

കേരളത്തിൽ ചില പൊങ്ങച്ചകുടുംബങ്ങളിൽ കുട്ടികളെ കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രക്ഷകർത്താക്കളെ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിൽപോലും കാണാം. ഭാവിയിൽ ഇംഗ്ലീഷ് പഠിക്കാൻ പ്രയാസം തോന്നാതിരിക്കാനാണ് ഈ മുറി ഇംഗ്ലീഷ് പരിശീലനം. അല്ലാതെ ഭാവിയിൽ മലയാളം എഴുതാനും പറയാനും കഴിയാതെ പോകുന്നതിലല്ല, അവരുടെ ഉൽക്കണ്ഠ!  മലയാളം നിലനിൽക്കണമോ വേണ്ടയോ  എന്നു തീരുമാനിക്കേണ്ടത് മലയാളികളാണ്. അവർ വേണ്ടെന്നു വച്ചാൽ എത്ര മലയാള സർവ്വകലാശാലകൾ വന്നാലും എത്ര ശ്രേഷ്ഠഭാഷാ പദവികൾ ലഭിച്ചാലും മലയാളം നിലനിൽക്കില്ല. മലയാള സർവ്വകലശലാരൂപീകരണം,  ശ്രേഷ്ഠഭാഷാലഭ്യത, പി.എസ്.സി നിയമനങ്ങൾക്ക് മലയാളപഠനം നിർബന്ധമാക്കുന്നത് തുടങ്ങിയവയെല്ലാം ഭാഷയുടെ കാര്യത്തിൽ ഭരണകൂട ഇടപെടലുകൾക്കുദാഹരണങ്ങളാണ്. അതാകട്ടെ ഭാഷാസ്നേഹികളുടെ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും ഫലവുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിജ്ഞാബദ്ധരും ജാഗരൂകരുമാകേണ്ടത്  ഭാഷാ സ്നേഹികളും സർക്കാരുമാണ്. മലയാളസർവകലശാലയുടെ സാന്നിദ്ധ്യം,  ശ്രേഷ്ഠഭാഷ എന്നതിലുള്ള  അഭിമാനം എന്നതിലപ്പുറം നമ്മുടെ ഭാഷയെ സംരക്ഷിക്കുവാനും  വികസിപ്പിക്കുവാനും ഭാഷാ സ്നേഹികളും ഭരണകൂടവും മേലിലും ശ്രദ്ധാലുക്കളായിരിക്കണം എന്ന് ഓർമ്മപ്പെടുത്തുവാൻകൂടിയാണ് ഈ കുറിപ്പ്.

(ഈ ലേഖനം ഇതിനു മുമ്പ് തരംഗിണിയി ഓൺലെയിൻ മാ‍ഗസിനിലും  പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്)

ഇനി ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം  കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:

Tuesday, November 5, 2013

ഇനിയെന്ത് ലാവ്‌ലിൻ?

ഇനിയെന്ത് ലാവ്‌ലിൻ?
 
ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തോടുള്ള പ്രതികരണം എന്ന നിലയിൽ   ഞാൻ  2012 ജനുവരി 18-ന്  എന്റെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ച  ലേഖനം സ. പിണറയി വിജയനെ ലാവ്‌‌ലിൻ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ പുനർവായനയ്ക്കയി ഒന്നുകൂടി ലിങ്ക് ചെയ്യുന്നു. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ പോസ്റ്റിലെത്താം

Friday, October 4, 2013

വെളുത്തിരൻ ഓർമ്മയായി

വെളുത്തിരൻ ഓർമ്മയായി

തട്ടത്തുമല, 2013 ഒക്ടോബർ 3: തട്ടത്തുമലയിലെ പ്രശസ്ത കർഷകത്തൊഴിലാളിയും “മീൻ‌വെട്ടുവിദഗ്ദ്ധനും”  നാട്ടുകാർക്ക് ഏറെ  സുപരിചിതനും പ്രിയങ്കരനുമായിരുന്ന വെളുത്തിരൻ 2013 ഒക്ടോബർ 3-നു  രാവിലെ മരണപ്പെട്ടു.  ജീവിതത്തിലുടനീളം നാട്ടുകാരുടെ ഉൾനിറഞ്ഞ സ്നേഹവായ്പുകൾ  ഏറ്റുവാങ്ങി ജീവിച്ച  പരേതന്റെ  പ്രായം  അത്രമേൽ ആർക്കും നിശ്ചയമില്ല. നൂറുവയസ്സിനു മുകളിൽ പ്രായമുണ്ടാകുമെന്ന കാര്യത്തിൽ അധികമാരും തർക്കിച്ചു കാണുന്നില്ല. അപൂർവ്വം  മാത്രം ഉടുപ്പിട്ടു കാണുന്ന  വെളുത്തിരൻ എന്ന ഈ ദളിദ് വൃദ്ധൻ    മുട്ടിനുമേൽ ഇത്തിരിതുണ്ടം തുണിയുമുടുത്ത് ഇളിയിൽ ഒരു വെട്ടുകത്തിയുമായി ഒരു ചെറുവടിയും കുത്തി നടന്നു നീങ്ങുന്നത് ഏവർക്കും  കൌതുകമുള്ള കാഴ്ചയായിരുന്നു. ഒരു വട്ടക്കണ്ണടയും അല്പം കൂടി പൊക്കവും ഉണ്ടായിരുന്നെങ്കിൽ സാക്ഷാൽ  ഗാന്ധിജിയെപ്പോലെ തന്നെയിരുന്നേനെ!  സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരുടെയും കുശലാന്വേഷണങ്ങൾക്ക് കാതുകൊടുത്ത് മുച്ചുണ്ടു നീട്ടി നിഷ്കളങ്കമയി  ചിരിച്ചുനിന്ന് മറുപടിയേകാൻ  ഇനി വെളുത്തിരനില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട വെളുത്തിരൻ ഇനി ഓർമ്മകളിൽ മാത്രം. പേരു വെളുത്തിരൻ എന്നാണെങ്കിലും ആളു “കറുത്തിരനായിരുന്നു“. കുള്ളനല്ലെങ്കിലും അധികം ഉയരമില്ലാത്ത ഈ മനുഷ്യന്റെ മൊത്തത്തിലുള്ള ശരീരഘടന ഓർമ്മയിൽ എപ്പോഴും തങ്ങിനിൽക്കും വിധമായിരുന്നു. 

ജന്മനാ മുച്ചുണ്ട് എന്ന ദൌർഭാഗ്യം ബാധിച്ചിരുന്നതിനാൽ അദ്ദേഹം സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമായിരുന്നു.   മുച്ചുണ്ട് എന്നാൽ ചുണ്ടിന്റെ ഒരുവശം കീറി വായ് പൂർണ്ണമായുമടച്ചുവയ്ക്കനാകാത്ത അവസ്ഥ; സംസാരിക്കാനും  അല്പം പ്രയാസമുണ്ടാകും. ശബ്ദം മൂക്കിൽ നിന്നും വരുമ്പൊലെ തോന്നും. അതുകൊണ്ടാകാം ആവശ്യത്തിലധികം സംസാരിക്കുന്ന പ്രകൃതം വെളുത്തിരനുണ്ടായിരുന്നില്ല. വെളുത്തിരൻ മുന്നിൽ വന്നു നിന്നാൽ അദ്ദേഹത്തിന്റെ ഇംഗിതമെന്തെന്ന് പറയാതെതന്നെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാമായിരുന്നു. പൈസയാണു വേണ്ടതെങ്കിൽ വീട്ടിന്റെ മുൻ‌വശത്തു വന്നു നിൽക്കും. അല്ല വിശന്നിട്ടാണു വരവെങ്കിൽ നേരെ വീടിന്റെ അടുക്കള ഭാഗത്ത് ചെന്ന് ഒരു ചെറുസദ്യയുണ്ണാനുള്ള തയ്യാറെടുപ്പോടെ ചമ്രം പടഞ്ഞിരിക്കും. തമ്പ്രാക്കൾ കോരനു കഞ്ഞി കുമ്പിളിൽ നൽകിയിരുന്ന പണ്ടത്തെ ദളിതരുടെ ആ  ദുരിതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ   തറയിലെവിടെയെങ്കിലുംതന്നെ വെളുത്തിരന്റെ  ആ ഇരിപ്പ്!  വെളുത്തിരനു ഒരു ചെറുതുകയോ  ഒരു നേരത്തെ ആഹാരമോ മിക്ക വീടുകളിലും ഒരു അവകാശം പോലെ ആയിരുന്നു. ആവുന്ന കാലത്ത് അവരുടെയൊക്കെ നിലങ്ങളിലും കരപ്പുരയിടങ്ങളിലും എല്ലാം എല്ലുമുറിയെ പണിചെയ്തിട്ടുള്ളതാണ് വെളുത്തിരൻ. അതുകൊണ്ടുതന്നെ അത് അദ്ദേഹത്തിന്റെ അവകാശവും സ്വാതന്ത്ര്യവുമായിരുന്നു. തട്ടത്തുമല കവലയിൽ വച്ച് വെളുത്തിരനെ കാണുന്ന പരിചയക്കാർ പലരും ഇടയ്ക്കിടെ  ചോദിക്കാതെതന്നെ ചെറുതുകകൾ  സംഭാവനകൾ നൽകിയിരുന്നു.

 

ആരോഗ്യമുള്ളകാലമത്രയും  വയലായ വയലുകളും  കരയായ കരകളും ഉഴുതുമറിച്ച് മണ്ണൊരുക്കി  മണ്ണിൽ പൊന്നു വിളയിച്ച ഈ കർഷകത്തൊഴിലാളിയെ അത്രവേഗം ആർക്കും മറക്കാനാകില്ല. കാളപൂട്ടിയും മൺ‌വെട്ടികൊണ്ടും ഉഴുതുമറിച്ച് പച്ചപ്പു വിരിച്ച് സ്വർണ്ണവ്വർണ്ണത്തിൽ നെൽമണികൾ  വിളയിച്ചിരുന്ന  കൃഷിനിലങ്ങളിൽപോലും കോൺക്രീറ്റ്കൃഷികൾ  ആകാശത്തോളം വളർന്നു പരിലസിച്ചു  നിൽക്കുമ്പോഴും ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാതെ, തല ചായ്ക്കാൻ സ്വന്തമായി ഒരു കുടിൽ‌ക്കൂരയെങ്കിലുമില്ലാതെ  മണ്മറഞ്ഞുപോയ എത്രയോ “കറുത്തിരന്മാർക്ക്“ പിന്നാലെ പേരുകൊണ്ടു വെളുത്തിരനായ  ഒരു കറുത്തിരൻ കൂടി ഓർമ്മയായി.  വയലുകളിലാണ്  വെളുത്തിരൻ കൂടുതലും  പണിയെടുത്തിരുന്നത്. നിലമൊരുക്കലിന്റെയും നെൽകൃഷിയുടെയും കാര്യത്തിൽ പരിണിതപ്രജ്ഞനായിരുന്നു വെളുത്തിരൻ. പ്രത്യേകിച്ച് മറ്റ് പണികളൊന്നുമില്ലാത്ത സമയങ്ങളിലും  മിക്കവാറും ഏതെങ്കിലും വയൽ വരമ്പിലോ തോട്ടുവരമ്പിലോ കുത്തിയിരുന്ന് വെളുത്തിരൻ ചൂണ്ടയിടുന്നതു കാണാം. ചിലപ്പോൾ വെട്ടുകത്തിയുമായി മീൻ വെട്ടാൻ വാക്കുനോക്കി വയലിലും തോട്ടിലുമൊക്കെ ഇറങ്ങി നടക്കുന്നുണ്ടാകും. എപ്പോഴുമിങ്ങനെ വയൽനിലങ്ങളെ ചുറ്റിപ്പറ്റി  കഴിഞ്ഞുകൂടുന്നതുകൊണ്ട്  വെളുത്തിരം പോയാൽ അങ്ങേ കണ്ടം അല്ലെങ്കിൽ ഇങ്ങേകണ്ടം എന്നൊരു ചൊല്ലുതന്നെ നാട്ടിലുണ്ടായി.

വർദ്ധക്യത്തിന്റെ അനാരോഗ്യം മൂലം  മണ്ണിൽ അദ്ധ്വാനിക്കുവാനുള്ള ശേഷി തീരെ ഇല്ലാതായശേഷവും തന്റെ ഇഷ്ടവിനോദവും “അഡീഷണൽ” തൊഴിലുമായിരുന്ന  തോട്ടു മീൻ പിടിക്കൽ  വെളുത്തിരൻ  അടുത്തകാലം വരെയും തുടർന്നിരുന്നു. നടക്കാൻ തീരെ പ്രയാസമനുഭവപ്പെട്ടു തുടങ്ങിയിട്ടേ തന്റെ ഇഷ്ട വിനോദം കൂടിയായ തോട്ടുമീൻ‌പിടിത്തം  അദ്ദേഹം നിർത്തിയുള്ളൂ. തോട്ടു മീനുകളെ വെട്ടിപ്പിടിക്കുന്നതിലും ചൂണ്ടയിട്ട് പിടിക്കുന്നതിലും  അതീവ സാമർദ്ധ്യമായിരുന്നു അദ്ദേഹത്തിന്. കൊണ്ടു വച്ചിരുന്നത് എടുക്കുന്നതുപോലെയാണ് തോടുകളിൽ ആ ഈ മനുഷ്യൻ  മീൻപിടിക്കുന്നത്!  തരപ്പെട്ടാൽ മീൻവെട്ടാനാണ് സദാ ഒരു വെട്ടുകത്തി ഇളിയിൽ തൂക്കി നടക്കുന്നത്. എപ്പോഴും ശാന്തനും സമാധാന പ്രിയനുമായിരുന്ന വെളുത്തിരനു പക്ഷെ മിൻവെട്ടുന്ന സമയത്ത്  വല്ലാത്തൊരാവേശവും വെപ്രാളവുമൊക്കെയാണ്. നിമിഷങ്ങൾക്കുള്ളിൽ കനത്തു നീണ്ട എത്രയോ നെടുമീനുകൾ തന്റെ  വെട്ടുകത്തിക്കിരയായും ചൂണ്ടനൂലിൽ കുരുങ്ങിയും  വെളുത്തിരന്റെകൈകളിലായിരിക്കുന്നു! വെട്ടുകത്തിയോ  ചൂണ്ടയോ ഒന്നുമില്ലാതെ  ഫ്രീഹാൻഡിൽത്തന്നെ മീൻപിടിക്കുന്നതിലും വിരുത് കാട്ടിയിരുന്ന വെളുത്തിരൻ. മണിക്കൂറുകളോളം ചൂണ്ടയുമിട്ട് പലരും നിരാശരായിരിക്കുമ്പോഴാകും വെളുത്തിരന്റെ പെർഫോമൻസ്. ഇത് എല്ലാവരെയും   അതിശയിപ്പിച്ചിരുന്നു.  മഴക്കലാമായാൽ അദ്ദേഹം കിലോമീറ്ററുകൾ താണ്ടി വിവിധ സ്ഥലങ്ങളിൽ പോയി  തോട്ടു‌മീൻ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയിരുന്നു. മഴക്കാലമായിരുന്നു അദ്ദേഹത്തിന്റെ ആഘോഷകാലം  എന്നുതന്നെ പറയാം.

പക്ഷെ താൻ പിടിക്കുന്ന വിലപിടിപ്പുള്ള നെടുമീനുകളെ വിലപേശി വിൽക്കാൻ മാത്രം ഈ പാവം നിരക്ഷരന് അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ചെറിയ നോട്ടുകൾ നൽകിയാൽ വെളുത്തിരൻ പിടിച്ച മീനുകളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത്  പലരും ചൂഷണം ചെയ്തിരുന്നു. തട്ടത്തുമലക്കാരല്ല,  തട്ടത്തുമലയ്ക്ക് പുറത്തുള്ള ആളുകളാണ് അങ്ങനെ ആ പാവത്തിനെ  പറ്റിച്ചിരുന്നത്. സ്വന്തം നാട്ടുകാർക്ക് വെളുത്തിരനെ അങ്ങനെ പറ്റിയ്ക്കാൻ ഒരിക്കലും മനസ്സനുവദിക്കില്ല. തട്ടത്തുമല പ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ വച്ച് വെളുത്തിരനെ പറ്റിച്ചും വിരട്ടിയും  മീൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽ‌പ്പെടുന്ന  തട്ടത്തുമലക്കാർ ഇടപെട്ട് പറ്റിപ്പുകാരിൽ നിന്ന് വെളുത്തിരനെ രക്ഷപ്പെടുത്തിയ  സന്ദർഭങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. വെളുത്തിരന്റെ   അദ്ധ്വാനഫലത്തെ പറ്റിച്ചുവാങ്ങുന്നത് കണ്ടു നിന്നാൽ തട്ടത്തുമലക്കാരുടെ ധാർമ്മികരോഷം ഉണരാതിരിക്കില്ലല്ലോ! തട്ടത്തുമലയിൽ ത്തന്നെ എം.സി റോഡിനരികിൽ  വെളുത്തിരൻ പിടിച്ച മീനുകളെ പ്രദർശനം-കം- വില്പനയ്ക്കു വയ്ക്കുമ്പോൾ മീൻ കാണാനും  വാങ്ങാനുമായി അതുവഴി പോകുന്ന വാഹനങ്ങൾ നിർത്തി യാത്രക്കാരിറങ്ങിയിരുന്നു. അപ്പോൾ വെളുത്തിരൻ പറ്റിയ്ക്കപ്പെടാതിരിക്കാൻ   മീനിന്റെ വില നിശ്ചയിക്കുന്നത് നാട്ടുകാരായിരുന്നു.

അനാരോഗ്യം മൂലം കാർഷികജോലികളും  തോട്ടുമീൻ പിടിത്തവും ഉൾപ്പെടെ എല്ലാജോലികളിൽ നിന്നു വിരമിച്ചശേഷം നാട്ടിലെ ഓരോ വീടുകളിലും കയറിയിറങ്ങിയും തട്ടത്തുമലക്കവലയിൽനിൽക്കുമ്പോൾ ആളുകൾ അറിഞ്ഞു നൽകുന്ന ചെറുസംഭാവനകൾ കൊണ്ടും   അന്നന്നത്തെ വിശപ്പിന്റെ പ്രശ്നം ഭക്ഷണപ്രിയനായ  വെളുത്തിരൻ പരിഹരിച്ചു പോന്നു. വെളുത്തിരൻ വളരെ സമാധാനത്തിലിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നതു കണ്ടു നിൽക്കുന്നവർ ഭക്ഷണത്തോട് ആദരവുള്ളവരായി മാറും. വാർദ്ധക്യത്തിന്റെ അത്യുച്ചാവസ്ഥയിലും വഴിയായ  വഴികളിലും വീടായ വീടുകളിലും നിരന്തര സാന്നിധ്യമായിരുന്നു വെളുത്തിരൻ. പ്രായത്തിന്റെ അവശതകൾ കുറച്ചേറെ അലട്ടിത്തുടങ്ങിയിട്ടും  ഏതാനും നാളുകൾക്കു മുമ്പുവരെയും അദ്ദേഹം  ഇറങ്ങി നടന്നിരുന്നു. ഏതാണ്ട് മൂന്നു മാസത്തിനിപ്പുറമാണ് ദീർഘായുഷ്മാനായ വെളുത്തിരൻ തീരെ കിടപ്പിലായത്. വെളുത്തിരന്റെ ഭാര്യ വർഷങ്ങൾക്കുമുമ്പേ മരിച്ചു. പകൽ മുഴുവൻ ഊരു ചുറ്റിയശേഷം മക്കളുടെയും ചെറുമക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ മാറിമാറിയായിരുന്നു വെളുത്തിരന്റെ അന്തിയുറക്കം.

എത്രയോ വർഷങ്ങളായി എന്റെ വീട്ടിലും അത്ര ദൈർഘ്യമില്ലാത്ത ഇടവേളകൾവച്ച് സന്ദർശനം നടത്തിയിരുന്ന ആളാണ് വെളുത്തിരൻ. വെളുത്തിരന്റെ സന്ദർശനങ്ങളും അദ്ദേഹത്തിനു   ചെറുകൈമടക്കും   ഭക്ഷണം നൽകലുമെല്ലം നാട്ടിൽ മറ്റ് പലരെയുമെന്നപോലെ എനിക്കും എന്റെ കുടുംബത്തിനും ഏറെ  സന്തോഷമുള്ള കാര്യങ്ങളായിരുന്നു. വെളുത്തിരനെ  സ്നേഹിക്കാനും വെളുത്തിരനാൽ സ്നേഹിക്കപ്പെടാനും കഴിഞ്ഞ എനിക്ക്  അദ്ദേഹത്തിന്റെ മരണം അകാലത്തിലല്ല, വാർദ്ധക്യത്തിലാണെങ്കിലും ദു:ഖമാണ്. എന്റെ  ഓർമ്മകളിൽ നിന്ന് അദ്ദേഹം അത്രവേഗം  മറഞ്ഞു പോവുകയുമില്ല.  മനുഷ്യായുസിന്റെ  പരിമിതികൾ അറിയാവുന്നതിനാൽ വെളുത്തിരനും മരിച്ചുവെന്നയാഥാർത്ഥ്യം അത്യന്തം ദു:ഖപൂർവ്വം ഉൾക്കൊണ്ടുകൊണ്ടുതന്നെ ദീർഘകാലം മണ്ണിനോട് മല്ലടിച്ച് മണ്ണിൽ ധാന്യം വിളയിച്ച കർഷകത്തൊഴിലാളിയും   നിഷ്കളങ്കനും നിരുപദ്രവകാരിയുനായിരുന്ന ആ നല്ലമനുഷ്യന്   എന്റെ ആദരാഞ്‌ജലികൾ!

Wednesday, September 18, 2013

ആഘോഷങ്ങളും മതങ്ങളും

ആഘോഷങ്ങളും മതങ്ങളും 

മതങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു ആഘോഷവും ഇതുവരെ കണ്ടു പിടിക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ എന്നത് ദു:ഖകരം തന്നെ. പല കാര്യങ്ങളിലും പഴയ തലമുറ തുടങ്ങിവച്ചവയിൽ നിന്നും വേറിട്ടൊന്നും പിന്നീടുള്ള തലമുറകൾക്ക് കണ്ടെത്താനായില്ല. സാംസ്കാരികമായി നാം ചില കാര്യങ്ങളിലെങ്കിലും നിന്നേടങ്ങളിൽ തന്നെ നിൽക്കുകയാണ്. പകരം വയ്ക്കാൻ ഒന്നുമില്ലെങ്കിൽ ആവർത്തനങ്ങൾ തുടരുകയേ നിവൃത്ത്യുള്ളൂ. 

പക്ഷെ ശാസ്ത്രത്തിന്റെ കാര്യം അതല്ല. കാളവണ്ടിയ്ക്ക് പകരം യന്ത്രവണ്ടികൾ വന്നു. വിമാനം വന്നു. അമ്മിയ്ക്ക് പകരം മിക്സി വന്നു. ഉരലിനു പകരം മില്ല് വന്നു. വിറകടുപ്പിനു പകരം ഗ്യാസ് സ്റ്റൌ വന്നു. റേഡിയോയ്ക്ക് പകരം ടി.വി വന്നു. താളിയോലകൾക്ക് പകരം കടലാസ്സ്. അച്ചടി മാധ്യമങ്ങൾക്ക് പകരമിതാ നവ മാധ്യമങ്ങൾ വന്നു. ശാസ്ത്രം മുന്നോട്ടുതന്നെ. സംസ്കാരമോ? ഒരർത്ഥത്തിൽ അതിപ്പോഴും മതബന്ധിതമായി കിടക്കുന്നു. 

കാ‍ലത്തിന്റെ മാറ്റം മതങ്ങൾക്ക് അത്രവേഗം ഉൾക്കൊള്ളാനുമാകില്ല. അത് നിലനില്പിന്റെ പ്രശ്നമാണ്. ആചാരങ്ങളുടെയും ധനശേഷിയുടെയും കായികശേഷിയുടെയും ബലത്തിലാണ് മതങ്ങൾ നില‌നിൽക്കുന്നത്. അത്തരം ശേഷികൾ ഏറ്റവും കൂടുതലുള്ളത് ഇന്നും മതങ്ങൾക്കാണ്. കാരണം മതം അത്രമാത്രം അടിവേരുകൾ ഉള്ളതാണ്. അവയുടെ നല്ലവശങ്ങൾ സ്വാംശീകരിച്ച് കാലനുസൃതമാക്കിയാൽ തന്നെ സംസ്കാരം പുരോഗമിമിക്കും. മതങ്ങളും മനുഷ്യരും ഗുണപരമായും കാലാനുസൃതമായും പുരോഗമിക്കും. 

മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല. മറ്റൊന്ന് ആത്യന്തികമായി ശാസ്ത്രത്തിന് മാനവരാശിയുടെ സമ്പൂർണ്ണവിജയം നേടാതിരിക്കാനുമാകില്ല. കാരണം ഇന്ന് ശാസ്ത്രത്തെ അംഗീകരിക്കാത്തവരും ശാസ്ത്രത്തിന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും അനുഭവിക്കുന്നുണ്ട്. ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുന്നുപോലുമുണ്ട്. നല്ല ചിന്തകളും നല്ല സ്വപ്നങ്ങളും കാണാനെങ്കിലും ഓണം പോലെ നിലവിലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെട്ടാൽ മതിയായിരുന്നു.

Monday, September 16, 2013

ബ്ലോഗാത്മകം

തരംഗിണി ഓൺലെയിൻ മാസികയുടെ ഓണപ്പതിപ്പിൽ (2013 സെപ്റ്റംബർ ലക്കം) ഞാനുമായി ജെസ്‌ലി ജെയിംസ് നടത്തിയ അഭിമുഖം.
http://tharamginionline.com/articles/viewarticle/392.html


ആ അഭിമുഖം ഇപ്പോൾ ഇവിടെയും  വായിക്കാം.  പിന്നിട്  2013 നവംബർ 25-ന്  അപ്ഡേറ്റ് ചെയ്തത്

ബ്ലോഗാത്മകം 

(തരംഗിണി ഓണ്‍ലൈൻ മാസികയിൽ   ശ്രിമതി ജെസിലി ജെയിംസ്‌   ഞാനുമായി  നടത്തിയ ഓൺലെയിൻ അഭിമുഖം)

Q:താങ്കൾ ഒരു ബ്ലോഗറും ബൂലോഗത്തിന്റെ  നല്ല പ്രചാരകനുമാണ്.  എന്നാ‍ൽ അച്ചടി മാധ്യമങ്ങളിലും എഴുതാറുണ്ട്. പക്ഷെ ബ്ലോഗിനോട് മത്രം എന്താണിത്ര വൈകാരികത? ബ്ലോഗിന്റെ ആവേശം ഇനിയും കെട്ടടങ്ങിയില്ലേ?

A:എന്തുകൊണ്ട് കെട്ടടങ്ങണം? ബ്ലോഗ് എനിക്ക് ഇന്നും ആവേശമാണ്. അതിന് കാരണങ്ങളുമുണ്ട്. ഞാൻ ബ്ലോഗിംഗ് ഇന്നും തുടരുന്നു. ഇപ്പോൾ ബ്ലോഗിംഗിന്റെ മേഖലകൾ കൂടുതൽ വിശാലമായിരിക്കുന്നു. സ്വന്തം നിലയിൽ വിവിധ ഓൺലെയിൻ മാഗസിനുകളിലും  ഫെയ്സ്ബൂക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്വർക്കുകളിലും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതും ബ്ലോഗിംഗ് ആണ്. ശരിക്കും അവനവൻ പ്രസാധനത്തെയാണ് ബ്ലോഗിംഗ് എന്നു വിളിക്കുക. അത് ഒറ്റയ്ക്കോ കൂട്ടമായോ ചെയ്യാം. സർവ്വതന്ത്രസ്വതന്ത്രമായ എഴുത്തും വായനയുമാണ് ബ്ലോഗിംഗ്. അവിടെ എഴുത്തുകാരനും തിരുത്തുകാരനും പ്രസാധകനും ഒന്നുതന്നെ. ഓൺലെയിൻ എഴുത്തിനെ നമുക്ക്  മൊത്തത്തിൽ  ഇ-എഴുത്ത് എന്ന് വിശേഷിപ്പിക്കാം. അച്ചടി മേഖലയിലെ എഴുത്തിനെ അ-എഴുത്ത് എന്നും വിശേഷിപ്പിക്കാം. രണ്ടും തമ്മിലുള്ള വ്യത്യാസം പക്ഷെ സാങ്കേതികാർത്ഥത്തിലുള്ളതു മാത്രമാണ്.

Q: ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന വിമർശനങ്ങളെപറ്റി?

A: നല്ല ബ്ലോഗുകൾ വായിച്ച് അസൂയ മൂത്തവർ പറയുന്നതാകും. അ, ഇ എന്നീ  എഴുത്തുകളിൽ ഒന്ന് മെച്ചവും മറ്റൊന്ന് മോശവും അല്ല. രണ്ടിനും അതിന്റേതായ മെച്ചവും പരിമിതികളും ഉണ്ട്. നിലവാരമുള്ളതും ഇല്ലാത്തതും അ-എഴുത്തിലും ഇ-എഴുത്തിലും ഉണ്ട്. ഇ-എഴുത്തുകാർ ഇന്റെർ നെറ്റ് ഉപയോഗിക്കാൻ അറിയാത്ത തങ്ങളെ കവച്ചു വയ്ക്കുമോ എന്ന പേടി കൊണ്ട് ചില അ-എഴുത്തുകാർ ബ്ലോഗുകൾക്കെതിരെ പിച്ചും പേയും പറഞ്ഞു നടക്കുന്നുണ്ട്. കാലം മാറുന്നത് അവർ അറിയുന്നില്ല.

Q: എന്തുകൊണ്ടാണ് താങ്കൾക്ക് ബ്ലോഗ് ഇത്ര പ്രിയങ്കരമായ ഒരു മാധ്യമമായത്?

A: എനിക്ക് മാത്രമല്ല, ലോകത്തുതന്നെ എത്രയോ പേർക്ക് ബ്ലോഗ് പ്രിയങ്കരമാണ്! സ്വന്തമായൊരു ബ്ലോഗും  സർവ്വതന്ത്രസ്വതന്ത്രമായ എഴുത്തും എനിക്കും പ്രിയങ്കരംതന്നെ. അവരവർക്ക് ഇഷ്ടപ്പെടുന്നത്, ഇഷ്ടപ്പെടുന്നതുപോലെ, ഇഷ്ടപ്പെടുന്ന  സമയങ്ങളിൽ ആരുടെയും ഇടപെടലുകളില്ലാതെ പ്രസിദ്ധീകരിക്കാൻ കഴിയുന്ന മാധ്യമമാണ് ബ്ലോഗ്. എഴുതാൻ കഴിവുള്ളവർക്ക് മാത്രമുള്ളതല്ല, എഴുതാൻ ആഗ്രഹിക്കുന്നവർക്കു കൂടിയുള്ളതാണ് ബ്ലോഗ്. അത് പുതിയ എഴുത്തുകാരെ സൃഷ്ടിക്കും. ബ്ലോഗുകൾ ജനാധിപത്യത്തെ സാക്രികമാക്കും. ശക്തിപ്പെടുത്തും. ബ്ലോഗെഴുത്തിന്റെയും വായനയുടെയും സുഖവും സംതൃപ്തിയും ഒന്ന് വേറെതന്നെയാണ്. ബ്ലോഗിന്റെ വസന്തകാലം കഴിഞ്ഞു എന്നെല്ലാമുള്ള പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ല. മലയാളത്തിലെ പ്രശസ്തരായ ബ്ലോഗർമാരിൽ ചിലർ സജീവമല്ലാതായി  എന്നു കരുതി ബ്ലോഗിന്റെ കാലം കഴിയുകയില്ല. ബ്ലോഗ് വിവിധ ഭാഷകളിൽ ലോക വ്യാപകമായി പ്രചാരമുള്ള ഒരു മാധ്യമമാണ്. സ്വന്തം വെബ് സൈറ്റുകൾ വഴി എഴുതുന്നതും ബ്ലോഗിംഗ് ആണ്. മുമ്പത്തെ പോലെ ഗൂഗിളിന്റെ ബ്ലോഗ്ഗർ സൈറ്റിലോ വേർഡ് പ്രസ്സിലോ എഴുതുന്നത് മാത്രമല്ല ബ്ലോഗ്. ആദ്യമായി ബ്ലോഗെഴുത്തിന് വേണ്ടത്ര സൌകര്യമൊരുക്കിയത് ബ്ലോഗ്ഗെർ സൈറ്റ് സേവനത്തിലൂടെ   ഗൂഗിൾ ആണെന്നു പറയാം. ബ്ലോഗ് എന്ന വാക്കുതന്നെ അവരിൽ നിന്ന് പ്രചാരം നേടിയതാണ്. അതുകൊണ്ടുതന്നെ ഇന്റെർനെറ്റിലൂടെയുള്ള  സർഗ്ഗസൃഷ്ടിപ്രസാധനത്തെ മൊത്തത്തിൽ   ബ്ലോഗിംഗ് എന്നു പറയുന്നതിൽ അപാകതയൊന്നുമില്ല.

Q: എങ്ങനെയാണ് ബൂലോകത്തേയ്ക്ക് വന്നത്?

A: സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തൊന്നും കമ്പ്യൂട്ടർ പഠിക്കാൻ അവസരമുണ്ടായില്ല. ശരിക്കും കമ്പെട്ടി നേരെ കണ്ടിട്ടുകൂടിയില്ലായിരുന്നു അക്കാലത്ത്. പിന്നീട് ഞാൻ പാരലൽ കോളേജ് അദ്ധ്യാപനത്തിലേയ്ക്ക് കടന്നു. സ്വന്തമായി ഒരു പാരലൽ കോളേജ്  തുടങ്ങിയപ്പോൾ കമ്പ്യൂട്ടർ വാങ്ങി. ഐ.ടി ഒക്കെ അതിനോടകം പാഠ്യപദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. അപ്പോൾ അതൊരാവശ്യമായി. എനിക്കത് പഠിക്കണമെന്നും  തോന്നി. പഠിച്ചാൽ അത്യാവശ്യം കുട്ടികളെ പഠിപ്പിക്കുകയുമാകാമല്ലോ. കമ്പെട്ടി നമ്മളെക്കൊണ്ട് പഠിക്കാൻ കഴിയില്ല, നമുക്കതു വഴങ്ങില്ലാ എന്നൊക്കെയായിരുന്നു അതുവരെ മറ്റ് പലരെയും പോലെ ഞാനും  തെറ്റിദ്ധരിച്ചിരുന്നത്. എന്റെ സ്ഥാപനത്തിലെ ചില സഹാദ്ധ്യാപകരുടെ സഹായത്തോടെയാണ് ഞാൻ കമ്പെട്ടി പഠിച്ചത്. അവരിൽ ചിലർ എന്റെ പൂർവ്വ വിദ്യാർത്ഥികൾതന്നെ ആയിരുന്നു. അവരിൽ  കമ്പ്യൂട്ടർ ഹാർഡ് വെയറും സോഫ്റ്റ് വെയറുമൊക്കെ പഠിച്ചവരുണ്ടായിരുന്നു. അവരിൽ കപിലായിരുന്നു എന്നെ ആദ്യം മൌസ് പിടിപ്പിച്ചത്. കാര്യങ്ങൾ നന്നായി പറഞ്ഞുതരാൻ കപിലിനു  കഴിഞ്ഞു. (കഴിയാതിരിക്കില്ലല്ലോ. അവൻ എന്റെ വിദ്യാർത്ഥിയല്ലേ? :) ) തുടക്കം നന്നായി. മൌസിന്റെ പ്രവർത്തനമൊക്കെ എനിക്ക് ആദ്യം മഹാത്ഭുതമായിരുന്നു. “ശിഷ്യഗുരുക്കളിൽ“ നിന്നും ബാലപാഠങ്ങൾക്കു ശേഷം ദിവസങ്ങളോളം  മിനക്കെട്ടിരുന്ന് സ്വന്തം നിലയിൽ  പഠനം തുടർന്നു.  ഒരുവിധം ഭംഗിയായി കമ്പെട്ടി ഉപയോഗിക്കാൻ പഠിച്ചുവെന്നർത്ഥം. പിന്നീട് തട്ടത്തുമലയിൽ  ബ്രോഡ് ബാൻഡ് വന്നപ്പോൾ ഞാനും ഒരു കണക്ഷൻ എടുത്തു. പിന്നെ നെറ്റിലായി കളി. ഇന്റെർനെറ്റ് ബ്രൌസിംഗ് തുടങ്ങിയതോടെതന്നെ ഇ-മെയിൽ ഐ.ഡി ഉണ്ടാക്കി. താമസിയാതെതന്നെ  ഓർക്കുട്ടിൽ അക്കൌണ്ട് തുടങ്ങി. കുറെനാൾ അതിലായിരുന്നു കളി. കൂടെത്തന്നെ  ഓർക്കുട്ടിൽ നിന്നും ലഭിച്ച ചില ലിങ്കുകൾ വഴി ഏതൊക്കെയോ ബ്ലോഗുകളിലെത്തി. ബ്ലോഗിനെക്കുറിച്ച് അല്പം ചിലതു മനസ്സിലാക്കിയിരുന്ന എന്റെ പൂർവ്വവിദ്യാർത്ഥിയും സഹാദ്ധ്യാപകനുമായിരുന്ന സുഹാസിന് ബ്ലോഗിനെക്കുറിച്ച് അല്പമാത്രമായി  അറിയാമായിരുന്നു. അത് വച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ ബ്ലോഗ് തുടങ്ങി.

Q: ആദ്യപോസ്റ്റുകൾ എന്തൊക്കെയായിരുന്നു?

A: ബ്ലോഗ് തുടങ്ങി ആദ്യംതന്നെ മുമ്പ് പ്രസിദ്ധീകരിച്ചതും എഴുതി വച്ചിരുന്നതുമായ കുറെ കവിതകളും കഥകളും  ലേഖനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ  ആദ്യാക്ഷരി എന്ന   പാഠശാലാ ബ്ലോഗിൽ എത്തിയതോടെ  ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങൾ അത്യാവശ്യം വേണ്ടതെല്ലാം മനസ്സിലാക്കി. ആ ആവേശത്തിൽ ഒരുപാട് ബ്ലോഗുകൾ ഞാൻ ക്രിയേറ്റ് ചെയ്തു.   അങ്ങനെ  ഞാനും ഒരു സജീവ ബ്ലോഗ്ഗർ ആയി. പിന്നെ ബ്ലോഗില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല. ഒരു ഇന്ത്യൻ പൌരൻ കമ്പ്യൂട്ടർ സാക്ഷരനായിരിക്കണം. ഓരോ പൌരനും സ്വന്തമായി മിനിമം ഒരു ഇ-മെയിൽ ഐഡിയും ഒരു ബ്ലോഗും ഉണ്ടായിരിക്കണം എന്നാണെന്റെ പക്ഷം. ഒരു ഓൺലെയിൻ മേൽ വിലാസം.

Q: പ്രിന്റഡ് മീഡിയയിലും ഓൺലെയിൻ മീഡിയകളിലും എഴുതുന്നുണ്ടല്ലോ. ഏതിനോടാണ് കൂടുതൽ താല്പര്യം?

A: താല്പര്യം രണ്ടിനോടും ഉണ്ട്. ഒന്ന് നല്ലതും ഒന്നു മോശവും എന്നു പറയാനാകില്ല. രണ്ടിനും മെച്ചവും പരിമിതിയുമുണ്ട്. പക്ഷെ ബ്ലോഗ് തുടങ്ങിയപ്പോൾ  എനിക്ക് പറ്റിയ മേഖലയിൽ ഞാൻ എത്തിയെന്നൊരു തോന്നൽ. പ്രിന്റഡ് മീഡിയയിൽ എഴുതിയാൽ സാമ്പത്തികനേട്ടം കൂടി ലഭിക്കുമെന്ന പ്രചോദനമുണ്ട്. അത് ഭാവിയിൽ ഓൺലെയിൻ മീഡിയകളിലും ഉണ്ടായ്‌വരും. ഇപ്പോഴും ഓൺലെയിൻ പ്രസിദ്ധീകരണങ്ങളിൽ ചിലത് എഴുത്തുകാർക്ക് റോയൽറ്റി നൽകുന്നുണ്ട്. പക്ഷെ നിലവിൽ ബ്ലോഗെഴുത്ത് ആത്മസംതൃപ്തിയ്ക്കേ ഉപകരിക്കൂ. പണം കിട്ടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. പക്ഷെ അവനവൻ പ്രസാധനത്തിൽ പ്രതിഫലമല്ലല്ലോ പ്രചോദനം. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിനും മറ്റ് ഓൺലെയിൻ പ്രസിദ്ധീകരണങ്ങൾക്കുമാണ് ഇന്ന് വായനക്കാർ കൂടുതൽ. മാത്രവുമല്ല എഴുത്തുകാരനും വായനക്കാരനും തമ്മിൽ സംവദിക്കാൻ ബ്ലോഗിൽ കഴിയും. അവിടെ എഴുത്തുകാരനും വായനക്കരനും തമ്മിൽ നല്ലൊരു ബന്ധം ഉടലെടുക്കാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ലോകത്തെങ്ങും ഇന്ന് ബ്ലോഗ് മീറ്റുകളും മറ്റും നടക്കുന്നത്. മലയാള ബ്ലോഗ്ഗർമാർ നാട്ടിലും പുറത്തും കൂടെക്കൂടെ ഒത്തു ചേരുന്നുണ്ടല്ലോ. അത് ബ്ലോഗ്‌ലോകത്തിന്റെ ഒരു സവിശേഷതയാണ്.  എന്നാൽ പ്രിന്റഡ് മീഡിയയിൽ എഴുത്തുകാരനും വായനക്കാരനും തമ്മിൽ വലിയ അകലമുണ്ട്. സാധാരണ ബ്ലോഗെഴുത്തുകാർക്ക് പ്രിന്റെഴുത്തുകാരുടെ ജാഡകളും  ഞാനെന്ന ഭാവങ്ങളും മസിലു പിടിത്തവുമൊന്നുമില്ല. അതുകൊണ്ട് ഞാൻ ബ്ലോഗ് കൂടുതൽ ഇഷ്ടപ്പെടുന്നു. എം.ടിയ്ക്കില്ലാത്ത ജാഡകളാണ് ചില തുക്കടാ അച്ചടി എഴുത്തുകാർക്ക്!

Q: അത്തരം ചിലരുടെ ജാഡകളായിരിക്കും മുഖ്യധാരാ എഴുത്തുകാർക്കെതിരെ പലപ്പോഴും താങ്കൾ വിമർശനങ്ങൾ ഉന്നയിക്കുന്നത്?

A: ഹേയ്, അല്ലല്ല. മറ്റുള്ളവർ ജാഡ കാണിക്കുന്നതുകൊണ്ട് എനിക്ക് ഒരു നഷ്ടവുമില്ല. മറിച്ച് അ-എഴുത്ത് കേമവും ഇ-എഴുത്ത് തരംതാണതും എന്നമട്ടിൽ അഭിപ്രായം പറയുന്നവരെ വിമർശിച്ച് ഞാൻ ബ്ലോഗെഴുതാറുണ്ട്. ബ്ലോഗ്ഗർമാരെ തൊട്ടുള്ള കളി വേണ്ട. പിന്നെ ഈ മുഖ്യധാര,  അല്ലാത്ത ധാര എന്ന് ഇനി വെറുതെ പറഞ്ഞുപരത്തരുത്. അങ്ങനെയൊരു വേർതിരിവില്ല. എഴുത്തുകാർക്ക് ഒരു ധാരയേ ഉള്ളൂ. ഓൺലെയിനിലും അച്ചടിയിലും നല്ലതും ചള്ളുമുണ്ട്. എഡിറ്ററുടെ കത്തികയറാത്ത സാഹിത്യസൃഷ്ടിയൊന്നും മെച്ചമല്ലെന്ന് പറയാൻ ആർക്കാണധികാരം? “മഹാനായ” എഡിറ്ററവർകളുടെ ഇടപെടലുകൾ കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന അച്ചടി സാഹിത്യം മുഴുവൻ എല്ലാം തികഞ്ഞവയാണോ? ഈ എഡിറ്റർ എന്നു പറയുന്നത് എല്ലാം തികഞ്ഞ ആളല്ല.

Q: താങ്കളും  ഒരു എഡിറ്ററല്ലേ?

A: അതെ,  ഞാൻ എല്ലാം തികഞ്ഞ ആളല്ല. ഒരു പക്ഷെ ഒന്നുമല്ല. ഓൺലെയിൻ മാധ്യമങ്ങൾ ആയാലും അച്ചടിമാധ്യമങ്ങൾ ആയാലും അതിൽ വരുന്ന എല്ലാ സൃഷ്ടികളും ചീഫ് എഡിറ്റർ കണ്ടിട്ടാ‍ണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നതുതന്നെ തെറ്റായ ധാരണയണ്. ചീഫ് എഡിറ്ററുടെ  മൊത്തത്തിലുള്ള  ഒരു കണ്ണോട്ടവും ചില ഇടപെടലുകളും ഉണ്ടാകും. എല്ലാം അങ്ങനെയെന്നല്ല. കൂടുതലും അങ്ങനെ തന്നെ. ഞാൻ ഒന്ന് സാമാന്യവൽക്കരിച്ചു പറഞ്ഞതാണ്. എന്തായാലും മിക്ക പ്രസിദ്ധീകരണങ്ങളിലും  എഡിറുടെയോ ഉടമസ്ഥന്റെയോ അല്ലെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്നവരുടെയോ വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ അവരുടെ സ്വാധീനത്താൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഡിറ്റർമഹാൻ അടുത്ത ലക്കം തുറന്നു നോക്കുമ്പോൾ തന്റെ മുന്നിൽ വരാത്ത സൃഷ്ടികളും  കണ്ടെന്നിരിക്കും. അല്ലെങ്കിൽ ഒരുപാട് പേർ എഴുതുന്നു, കുറച്ചുപേരുടേത് മാത്രം വെളിച്ചം കാണുന്നു, കുറച്ചുപേർ മാത്രം അറിയപ്പെടുന്നു എന്നൊരു നില വരില്ലല്ലോ.  അങ്ങനെ “സ്വന്തംകൊണ്ടാടി“ വളർന്ന എത്രയോ “മഹാ” സാഹിത്യകാരൻ‌മാർ ഇവിടെയുണ്ട്. ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അതൊക്കെ സ്വാഭാവികം. അല്ലാതെ അച്ചടി മാധ്യമങ്ങൾക്കു മാത്രമായി വലിയ കേമത്തമൊന്നും ആരും  അവകശപ്പേടേണ്ടതില്ല. 

Q: തരംഗിണിയിൽ വരുന്ന സൃഷ്ടികളിൽ താങ്കളുടെ കത്രിക എത്രത്തോളം പ്രവർത്തിക്കാറുണ്ട്?

A: ആ ചോദ്യം താങ്കൾ ഈ അഭിമുഖത്തിൽ ചോദിച്ചുകൂടാത്തതാണ്. എങ്കിലും പറയാം. തരംഗിണി ഒരു  വ്യക്തിഗത ബ്ലോഗോ ഗ്രൂപ്പ് ബ്ലോഗോ അല്ല. മാഗസിനാണ്. അതിന്റെ നടത്തിപ്പുകാരന് അഥവാ നടത്തിപ്പുകാർക്ക്  അത് പരമാവധി സൂക്ഷ്മതയോടും മെച്ചപ്പെട്ടരീതിയിലും ചെയ്യണമെന്നുണ്ടാകും. അതുകൊണ്ട് എഡിറ്റോറിയൽ ബോർഡിനെ വയ്ക്കും.  അതിൽ ഒരാൾ മാത്രമാണ് ഞാൻ. അതിൽ ഒരു നേതൃത്വം  എഡിറ്റർക്കുണ്ടെന്നു മാത്രം. തരംഗിണിയിൽ വരുന്ന എല്ലാ സൃഷ്ടികളിലും ഞാൻ ഇടപെടാറില്ല. എനിക്ക് നിലവാരം നിർണ്ണയിക്കാനാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട സൃഷ്ടികൾ നോക്കി തീർപ്പു കല്പിക്കുവാൻ  എഡിറ്റോറിയൽ ബോർഡിൽ വേറെയും  ആളുകളുണ്ട്. തരംഗിണിയുടെ സാരഥി ഡോ. ബിജു ഏബ്രഹാമാണ്. അദ്ദേഹത്തിനിഷ്ടപ്പെടുന്ന ചിലത് അദ്ദേഹം തന്നെ എഡിറ്റ് ചെയ്തിടും. അതിനു കഴിയുമെന്നതുകൊണ്ടാണല്ലോ  അദ്ദേഹമീ മാസിക തുടങ്ങിയത്. ഇത് കൂട്ടായ പ്രവർത്തനമാണ്. ഇതിൽ ആർക്കും അപ്രമാദിത്വമില്ല. എന്റെ പരിമിതമായ അറിവ് വച്ച് ഞാൻ എന്നെ ഏല്പിക്കുന്ന ജോലികൾ ചെയ്യുന്നു. അതുമാത്രമല്ല, ഒരാൾക്ക് മൊശമെന്ന് തോന്നുന്നത് മറ്റുള്ളവർക്കും അങ്ങനെ തന്നെ തോന്നണമെന്നില്ല. പല എഡിറ്റർമാരും ചവറ്റുകുട്ടകളിലേയ്ക്ക് വലിച്ചെറിഞ്ഞ പല സൃഷ്ടികളും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട് പ്രശസ്തരായ എത്രയോ എഴുത്തുകാരുണ്ട്. അവർ എത്രയോ വലിയ പുരസ്കാരങ്ങൾ നേടിയിരിക്കുന്നു. ഇതെല്ലാം എല്ലാവർക്കും അറിയാം. പിന്നെ എന്തിന് നമ്മൾ കണ്ണടച്ചിരുട്ടാക്കണം?

Q: ബ്ലോഗുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതൽ താല്പര്യമെന്നുപറഞ്ഞപ്പോൾതന്നെ മനസ്സിലായിരുന്നു അതുമായി ബന്ധപ്പെട്ട് താങ്കൾ കുറെ കാര്യങ്ങളിൽ വാചാലമാകുമെന്ന്. ഇനി നമുക്ക് അല്പം വ്യക്തിപരമായ കാര്യങ്ങൾ ആയാലോ? ഒരു ജീവിതരേഖ?
 
A: എന്നുവച്ചാൽ  ആത്മപ്രശംസയാണ്. സാരമില്ല. നമ്മെപ്പറ്റി നമ്മൾ ആല്ലാതെ ആരു പറയാൻ! 

Q: താങ്കൾ ശരിക്കും ഒരു രാഷ്ട്രീയ ജീവിയായിരുന്നില്ലേ? എങ്ങനെയാണ് എഴുത്തിന്റെ വഴിയിലേയ്ക്ക് വന്നത്?

A: ഹഹഹ! രാഷ്ട്രീയ ജിവിയോ? അങ്ങനെ ഒരു ജീവി ഉണ്ടോ? ഞാൻ ജനിച്ചുവളർന്ന ജീവിതപരിസരങ്ങൾ എന്നെ പലവിധത്തിലും സ്വാധീനിച്ചിട്ടുണ്ട്. വലിയ കേമനും പ്രശസ്തനുമൊന്നുമായില്ലെങ്കിലും എനിക്ക് രാഷ്ട്രീയം  വായന എഴുത്ത് അദ്ധ്യാപനം പ്രസംഗം  അഭിനയം വായനശാലാ പ്രവർത്തനം   ഇതൊക്കെ പണ്ടേ ഇഷ്ടവിഷയങ്ങളാണ്. ഇതിൽ ഏതിനോടാണ് കൂടുതൽ ആഭിമുഖ്യം എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വിഷമിക്കും. ഒത്താലും ഒത്തില്ലെങ്കിലും ഞാൻ ഇതിലെല്ലാം കൈവച്ചിട്ടുണ്ട്. കഴിവുണ്ടായിട്ടൊന്നുമല്ല, താല്പര്യം കൊണ്ടുമാത്രം!  എന്റെ പിതാവ് പലകാര്യങ്ങളിലും  എനിക്ക് പ്രചോദനമായിട്ടുണ്ട്.  വാപ്പ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക   പ്രവർത്തകനായിരുന്നു. ഞാനും ചെറിയതോതിൽ  അങ്ങനെയൊക്കെയായി. വാപ്പ വായനശാലാ പ്രവർത്തകനായിരുന്നു. ഞാനും വായനശാലാ പ്രവർത്തകനായി. അദ്ദേഹം നാടകപ്രവർത്തകനായിരുന്നു. നാടകമെഴുത്തും അഭിനയവും എനിക്കും ഹരം തന്നെ. വാപ്പ അദ്ധ്യാപകനായിരുന്നു. ഞാൻ പാരലൽ കോളേജ് അദ്ധ്യാപകനെങ്കിലും ആയി. വാപ്പ വ്യാപരിച്ച മേഖലകളിലെല്ലാം ഞാനും കൈവയ്ക്കാൻ നോക്കി. പഴയ വായനക്കാലത്തിന്റെ ആവേശത്തിൽ വല്ലപ്പോഴും  വല്ലതുമൊക്കെ എഴുതാനും ശ്രമിക്കുന്നു.  എല്ലാം എന്റെ ഇട്ടാവട്ടങ്ങളിൽ നിന്ന്, പരിമിതികൾക്കുള്ളിൽ നിന്ന് അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതുപോലെ!

Q: വായനാ ശീലം കൊച്ചിലേ ഉണ്ടോ? ഒരുപാട് വായിക്കുമ്പോഴാണ് കുറച്ച് എഴുതാൻ കഴിയുക എന്ന് താങ്കൾ ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിട്ടുണ്ട്. ?

A: തട്ടത്തുമലയിലെ  കെ.എം. ലൈബ്രറി സ്ഥാപിക്കുന്നതിൽ മുൻ‌നിന്ന്, അതിനുവേണ്ടി ജീവിതം  ഉഴിഞ്ഞുവച്ച ആളാണ് എന്റെ പിതാവ്.  ആ  ലൈബ്രറിയിലുള്ള ഒരുമാതിരി പുസ്തകങ്ങൾ എല്ലാം ഞാൻ ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ തന്നെ വായിച്ചു തീർത്തിരുന്നു. അന്നത്തെ അറിവുകൾ മാത്രമാണ് സത്യത്തിൽ എന്റെ കൈമുതൽ. അല്ലാതെ പിന്നീട് അത്ര  വയനയൊന്നുമുണ്ടായിട്ടില്ല. ബ്ലോഗിൽ വന്നശേഷം കുറച്ച് വായനയും എഴുത്തുമൊക്കെ വീണ്ടും ഉണ്ടായി വന്നിട്ടുണ്ട്.
 
Q: ജിവിതരേഖ പൂർണ്ണമായില്ലല്ലോ, സാർ......ജനനം, വിദ്യാഭ്യാസം, കുടുംബം.......?

ഒരു സാധാരണ മനുഷ്യൻ. തട്ടത്തുമല ഗവ.എച്ച്.എസ്.എസ്, നിലമേൽ എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം ഗവ. ആർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൂൾ കോളേജ് കാലം മുതൽക്കേ രാഷ്ട്രീയ പ്രവർത്തനമുണ്ട്. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ  എളിയ പ്രവർത്തനങ്ങൾ ഇപ്പോഴുമുണ്ട്. ഉപജീവനാർത്ഥം ചെറിയൊരു പാരലൽ കോളേജ് നടത്തിവരുന്നു. പിതാവ് പ്രൈമറി സ്കൂൾ അദ്ധ്യാപകനും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനുമായിരുന്നു. നാട്ടിലെ സ്കൂൾ, വായനശാല തുടങ്ങിയ പല പൊതു സ്ഥാപനങ്ങളും  സ്ഥാപിക്കുന്നതിൽ മുൻനിന്നു പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.  അവർ സ്ഥാപിച്ച സർക്കാർ സ്കൂളിൽ തന്നെ ജിവിതത്തിന്റെ നല്ലൊരു പങ്കും അദ്ധ്യാപകനായിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്റെ പിതാവ് മുൻനിന്ന്  സ്ഥാപിച്ച വായനശാലയിൽ  അദ്ദേഹത്തോടൊപ്പം ചെലവഴിച്ച കുട്ടിക്കാലം എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഉമ്മ വിദ്യാഭ്യാസമുണ്ടെങ്കിലും വീട്ടമയാണ്. ഒരു സഹോദരി. അവൾക്ക് ഭർത്താവും രണ്ടു കുട്ടികളും. ഞാൻ വിവാഹിതനല്ല. ഇപ്പോൾ തന്നെ ഇത്രയൊക്കെ സ്വയം വാഴ്ത്താൻ ഇവൻ ആരെടാ എന്ന് വായിക്കുന്നവർ ചോദിക്കാൻ മാത്രമായി. ഇനി നമുക്ക് നിർത്തിയാലോ?

Q: അല്ലാതെ ഇതിലപ്പുറം ഒന്നുമില്ലെന്നു സമ്മതിക്കില്ല?

A: സമ്മതിച്ചു സമ്മതിച്ചു. ഇതുതന്നെ കൂടുതലാണ്.

Q: ഇത്രയും കാര്യങ്ങൾ തരംഗിണിയ്ക്കു വേണ്ടി പങ്കിട്ടതിനു നന്ദി.

A: താങ്കൾ ഈ വർത്തമാനം സഹിച്ചതിനും നന്ദി! ഇത് വായിച്ച് സഹിക്കാൻ പോകുന്ന ഹതഭാഗ്യർക്കും നന്ദി!

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

(തരംഗിണി ഓൺലെയിൻ മാഗസിനിലെ ഓണപ്പതിപ്പിൽ (2013 സെപ്റ്റംബർ ലക്കം ) എഴുതിയ എഡിറ്റോറിയൽ)


വീണ്ടുമൊരു ഓണക്കാലം വന്നു. മലയാളികളുടെ ഏറ്റവും വലിയ ഉത്സവകാലം. മഹാബലിക്കഥ ഒരു ഐതിഹ്യം മാത്രമല്ല. അത് മലയാളികളുടെ സമത്വദർശനമാണ്. ഭൂതകാലക്രിയയിൽ അവതരിപ്പിക്കുന്ന ആ ഐതിഹ്യം ഭവിയിയിലേയ്ക്കുള്ള വർത്തമാനമാണ്. പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള ഉപാധികൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. സൽഭരണവും ശാന്തിയും സമാധാനവും സാഹോദര്യവും സമത്വവും എല്ലം   അതിലുണ്ട്. മാനുഷരെല്ലാരുമൊന്നുപോലെ, ആമോദത്തോടെ, ആപത്തെങ്ങാനുമതാർക്കുമില്ലാതെ, കള്ളവും ചതിയുമില്ലാതെ  എള്ളോളം പൊളിവചനം പോലുമില്ലാതെ, കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാതെ ജീവിക്കുന്ന   സമ്പൽ സമൃദ്ധമായ ഒരു ലോകം സമ്പൂർണ്ണ സോഷ്യലിസമല്ലാതെ മറ്റൊന്നുമല്ല. ആ  ലക്ഷ്യത്തിലേയ്ക്ക് മുന്നേറാൻ നമുക്ക് ഈ ഓണവും പ്രചോദനമാകട്ടെ.

സമൃദ്ധിയുടെ ഉത്സവമാണ് ഓണം. എന്നാൽ സമൃദ്ധിയുടെ കര്യത്തിൽ ഇത്തവണത്തെ ഓണം എല്ലാവർക്കും ഒരു പോലെ അത്  അനുഭവഭേദ്യമാകുമോ എന്നറിയില്ല. കാരണം കാണം വിറ്റാലും ഓണംകൊള്ളാനാകുമോ എന്ന സന്ദേഹമാണ് പരക്കെ.  അത്രയ്ക്കുണ്ട് ഭരണകൂടനിയന്ത്രണങ്ങൾ ഭേദിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന വിലവർദ്ധനവ്. തീപിടിച്ച വിലവർദ്ധനവിൽ അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ് പൊതുജനം. അതുകൊണ്ടുതന്നെ,  സൽഭരണം കൊണ്ട് ജനങ്ങളുടെ സം‌പ്രീതിയ്ക്ക് പാത്രീഭവിച്ച  മഹാബലിയുടെ  വരവ് നമ്മളിൽ നല്ലൊരുപങ്ക് ആളുകളും ഇപ്പോൾ ആഘോഷിക്കുന്നത് സമകാലിക ഭരണകൂടസംവിധാനങ്ങളെ  തലയിൽ കൈവച്ച് പിരാകിക്കൊണ്ടായിരിക്കും. ജാതിമതഭേദമന്യേ എല്ലാ മലയാളികൾക്കും ഓണം ഏറിയും കുറഞ്ഞും ആഘോഷിക്കാതിരിക്കാനാകില്ല. കാരണം അതൊരു ആഘോഷം മാത്രമല്ല, ഒരു പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ്. 

രോഗങ്ങളോ മറ്റ് തരത്തിലുള്ള  ജീവിതപ്രയാസങ്ങളോ  അനുഭവിക്കുന്നവർക്ക് ഓണം ഒരു ആഘോഷമായിരിക്കുകയില്ല. ഓണം ആഘോഷിക്കാനാകാത്തതിന്റെ മനോവേദനയോടെയായിരിക്കും അവർക്ക് ഓണനാളുകൾ കടന്നു പോകുന്നത്. അത്തരം ആളുകളുടെ  ദു:ഖങ്ങളെ ആഘോഷത്തിമിർക്കുകൾക്കിടയിൽ നാം ഓർക്കാതെ പോകരുത്. സഹജീവികളോടുള്ള സ്നേഹവും ദയാവായ്പുകളും   ഒരു ആഘോഷവേളയിലും നമുക്ക് കൈവിട്ടുപോകരുത്. ആവശ്യത്തിനും അനാവശ്യത്തിനും  പണം ധൂർത്തടിക്കുമ്പോഴും നല്ലൊരു ആഘോഷത്തെ മദ്യമഹോത്സവമാക്കുമ്പോഴും ഭക്ഷണത്തിനും ഉടുതുണിയ്ക്കും പാർപ്പിടത്തിനും ചികിത്സയ്ക്കും മരുന്നിനും ഗതിയില്ലാതെ ഉഴലുന്നവർ നമുക്കിടയിൽ ധാരാളമുണ്ടെന്ന കാര്യം നമ്മൾ മറന്നുപോകരുത്.

മാനുഷരെല്ലാരുമൊന്നുപോലെ  സാഹോദ്യത്തോടും സൌഹൃദത്തോടും സമാധാനത്തോടും കഴിഞ്ഞുപോരുന്ന സമൂഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ വെറുപ്പും വിദ്വേഷങ്ങളും സംഘർഷങ്ങളും ഉണ്ടാകാതിരിക്കാൻ നമ്മൾ സദാ ജാഗ്രതപുലർത്തേണ്ടതുമുണ്ട്. അത് ഓണത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാണ്. ഓണം നമ്മിൽ ഒരുത്സാഹമായി കടന്നുപോകുമ്പോഴും ചില അപ്രിയ സത്യങ്ങളെ നമ്മൾ വിസ്മരിച്ചുകൂട. ആഘോഷങ്ങൾ നമുക്ക് ഉത്സാഹമാണ്. സന്തോഷമാണ്. കരുത്താണ്. പ്രതീക്ഷയാണ്. പ്രത്യേകിച്ചും ഓണം. അത് നമ്മൾ ആഘോഷിക്കുക. പക്ഷെ നമ്മൾ സ്വയം മതിമറക്കരുത്. കടമകൾ മറക്കരുത്.  അത്തരം ചില ഓർമ്മപ്പെടുത്തൽ കൂടിയാകട്ടെ ഈ  ഓണസന്ദേശം. തരംഗിണിയുടെ എല്ലാ വായനക്കാർക്കും ഓണാശംസകൾ! 

അ- എഴുത്തും ഇ-എഴുത്തും

 അ- എഴുത്തും ഇ-എഴുത്തും

ഓൺലെയിൻ സാഹിത്യം തഴച്ചുവളരുന്ന ഈ കാലത്ത് വായന മരിക്കുന്നു എന്ന വിലാപം അർത്ഥശൂന്യമാണ്. ഒരു കാലത്തും എല്ലാവരും എഴുത്തുകാരും എല്ലാവരും വായനക്കാരുമായിരുന്നിട്ടില്ല. ഇപ്പോഴും അതെ! സമൂഹത്തിൽ ഒരു ചെറുന്യൂനപക്ഷം മാത്രമാണ് ഏതു കാലത്തും എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് കടന്നുവന്നിട്ടുള്ളത്. കാലങ്ങളെ താരമ്യം ചെയ്യുമ്പോൾ ഇക്കാലത്ത്   മുൻ കാലങ്ങളെ അപേക്ഷിച്ച് എഴുത്തുകാരുടെയും വായനക്കരുടെയും ലോകം വിപുലീകരിക്കപ്പെടുകയാണ്. വായനശാലയിൽനിന്നോ പുസ്തകക്കമ്പോളത്തിൽനിന്ന് വിലകൊടുത്തോ   പുസ്തകം വാങ്ങി വായിക്കുന്നതു മാത്രമാണ് വായനയെന്ന് കണക്കു കൂട്ടുന്നത് പുതിയ കാലത്ത് ഭൂഷണമല്ല. എഴുത്തെന്നാൽ അച്ചടിക്കുന്ന സൃഷ്ടികൾ മാത്രമാണ് എന്ന ധാരണയും ശരിയല്ല.   ഇ-വായനയും വായനയുടെ ഭാഗമാണ്. ഇ- എഴുത്തും എഴുത്തിന്റെ ഭാഗമാണ്. അ-എഴുത്തും ഇ-എഴുത്തും ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ മുതൽക്കൂട്ടാണ്. ഭാഷയെ കൊല്ലാൻ ചിലരുണ്ടെങ്കിലും ഇനി മലയാള ഭാഷയും സാഹിത്യവും മരിക്കുമെന്നൊരു ഭയാശങ്ക നമുക്ക് മാറ്റിവയ്ക്കാം.   എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്താൽ ഒരു ഭാഷയ്ക്ക് മരണമില്ല.  ഇ-എഴുത്തിന്റെയും ഇ-വായനയുടെയും  സജീവത നമ്മുടെ ഭാഷയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അതിർ വരമ്പുകൾ ഓൺലെയിൻ സാഹിത്യം വഴി ഇല്ലാതാകുകയാണ്. വായനക്കാർ ബഹുഭൂരിപക്ഷവും എഴുത്തുകാർ കൂടിയാകുന്ന വിസ്മയങ്ങൾക്ക് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സർഗ്ഗസംവാദം ഒരു പുതിയ സാഹിതീയസംസ്കാരത്തിന് വിധേയമാകുകയാണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്.

ആർ എന്തൊക്കെ  പറഞ്ഞാലും വന്നുകൊണ്ടിരിക്കുന്നത് ഒരു ഓൺലെയിൻ യുഗമാണ്. എഴുത്തും വായനയും ഇനി ഓൺലെയിനിൽ ആയിരിക്കും. ചിത്രങ്ങളും ചലച്ചിത്രങ്ങളും ഇനി ഏറ്റവും കൂടുതൽ വീക്ഷിക്കപ്പെടുവാൻ പോകുന്നത് ഓൺലെയിനിൽ ആയിരിക്കും. ഓൺലെയിനിൽ ലഭ്യമാകുന്നത് ഡൌൺലോഡ്  ചെയ്ത് തങ്ങളുടെ കമ്പ്യൂട്ടർ ഡ്രൈവുകളിലാക്കി സമയവും സൌകര്യവും പോലെ ഉപയോഗിക്കുവാനുള്ള ഓപ്ഷൻ കൂടിയുള്ളതിനാൽ ഓൺലെയിൻ മാധ്യമങ്ങളുടെ പ്രസക്തി പിന്നെയും വർദ്ധിക്കുന്നു. പുസ്തകം, പത്രം, മാസിക ഇതെല്ലാം ഇനി വായിക്കപ്പെടാൻ പോകുന്നത് ഓൺലെയിനിൽ നിന്നായിരിക്കും. ലോകത്തെ പ്രശസ്തമായ പല പത്രങ്ങളും മാസികകളും അവയുടെ അച്ചടി മതിയാക്കി ഓൺലെയിൻ വെർഷനുകൾ മാത്രമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് വാർത്തകൾ. ഇന്നോ നളെയോ അച്ചടി മാധ്യമങ്ങളെ മൊത്തമായും ഓൺലെയിൻ മാധ്യമങ്ങൾ വിഴുങ്ങിക്കളയും എന്നല്ല; പക്ഷെ അച്ചടി മാധ്യമങ്ങളെക്കൾ ശക്തിയും പ്രാധാന്യവും ഓൺലെയിൻ മാധ്യമങ്ങൾക്ക് കൈവരും എന്ന കാര്യത്തിൽ സംശയിക്കാനില്ല. പുതുതലമുറയുടെ എഴുത്തും വായനയും മറ്റ് ബൌദ്ധികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങളുമെല്ലാം കമ്പെട്ടിബന്ധിതമയിരിക്കും. കമ്പെട്ടിയും ഇന്റർനെറ്റുമില്ലാത്ത ഒരു ലോക്കം ഇനിയുള്ള കാലത്ത് ചിന്തിക്കാൻ കൂടി കഴിയില്ല.

മൊബെയിൽ ഫോണുകൾ വഴി അനായാസം ഇന്റെർനെറ്റ് സൌകര്യം ലഭ്യമാകുന്നതിനാൽ പുതുതലമുറ സദാസമയവും ഓൺലെയിനിൽ ആയിരിക്കും. എഴുത്തിന്റെയും വായനയുടെയും ചിത്രം വരയുടെയും ലോകം ഇനിയാർക്കും കുത്തകയാക്കി വയ്ക്കാനാകില്ല.  ചലച്ചിത്രാവിഷ്കാരവും  ഒരു “വരേണ്യവർഗ്ഗത്തിനും” തങ്ങളുടെ അഹങ്കാരമായി കൊണ്ടു നടക്കാനാകില്ല. പത്രപ്രവർത്തനത്തിന്റെ കാര്യം  പറയാനുമില്ല. ഇന്ന് എല്ലാവരും ജേർണലിസ്റ്റുകൾ ആണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെ സിറ്റിസൺ ജേർണ്ണലിസം അരങ്ങുവാഴുന്ന കാലം സംജാതമായിക്കഴിഞ്ഞു. പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങളിൽ വരുന്നതിനേക്കാൾ വേഗത്തിൽ ഇന്ന് വാർത്തകൾ ഓൺലെയിൻ മാധ്യമങ്ങളിലൂടെ ലോകമറിയുന്നു. ഒരേസമയം ഫോണും കമ്പ്യൂട്ടറും ക്യാമറയും  കൊണ്ടു നടക്കുന്നവരാണ് ഇന്ന് ഓരോ പൌരൻ‌മാരും. എല്ലാവരും സദാജേർണ്ണലിസ്റ്റുകൾ എന്നർത്ഥം. എല്ലാവർക്കും സ്വയം എഴുത്തുകാരും പ്രശസ്തരും ആകാം.  ജനാധിപത്യത്തെയും പൌരാവകാശങ്ങളെയും അരക്കിട്ടുറപ്പിക്കുവാൻ ഓൺലെയിൻ മീഡിയകൾക്ക് കഴിയും. ജനാഭിപ്രായ രൂപീകരണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ഇനി ഓൺലെയിൻ മീഡിയകൾ ആയിരിക്കും. സാക്ഷരതയെന്നാൽ  കമ്പ്യൂട്ടർസാക്ഷരത എന്നായിരിക്കും ഭാവിയിൽ അർത്ഥമാക്കുക. ഇനിയുള്ള കാലം നിരക്ഷരർ എന്നു പറഞ്ഞാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചിട്ടില്ലാത്തവർ എന്നാകും അർത്ഥമാക്കുക. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണല്ലോ. അത് നേടാൻ നമ്മൾ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനം നടത്തിയതു പോലെ ഇനി കമ്പ്യൂട്ടർസാക്ഷരതാ പ്രവർത്തനം നടത്തേണ്ടിയിരിക്കുന്നു.

കമ്പ്യൂട്ടർ യുഗം ഇവ്വിധം പുരോഗമിക്കുമ്പോഴും നമ്മുടെ ചില പരമ്പരാഗത “അച്ചടിപ്രതിഭകൾക്ക്” ഓൺലെയിൻ സഹിത്യത്തെ ഉൾക്കൊള്ളാനാകുന്നില്ല. ഓലെയിൻ സാഹിത്യം “സർവ്വവിജ്ഞാനകോശമായ” ഒരു  എഡിറ്ററുടെ കത്രികയ്ക്ക് വിധേയമാകാത്തതിനാൽ അവയ്ക്ക് നിലവാരം പോരെന്നത്രേ  വാദം. സത്യത്തിൽ അച്ചടി മാധ്യമമായാലും അവിടെയെത്തുന്ന രചനകൾ എല്ലാം എഡിറ്റ് ചെയ്യപ്പെടുന്നു എന്നതുതന്നെ തെറ്റിദ്ധാരണയാണ്. എഡിറ്റിംഗ് ആവശ്യമുള്ളവ മാത്രമാണ് എഡിറ്റ് ചെയ്യപ്പെടുക. കുറ്റങ്ങളും കുറവുകളും ഒട്ടുമില്ലാത്ത സൃഷ്ടികൾ എഡിറ്റ് ചെയ്യപ്പെടുന്നില്ല. അതിന്റെ കാര്യമില്ല. എന്നാൽ അച്ചടി മുതലാളിമാരുടെയും അവരുടെ കൂലിക്കാരായ “എഡിറ്റർമഹാരഥന്മാരുടെയും” വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ എത്ര നിലവാരമില്ലാത്തവയാണെങ്കിലും അവ വെളിച്ചപ്പെട്ട് അതിന്റെ സൃഷ്ടാക്കൾ മഹാസാഹിത്യകാരൻ‌മാരായി വാഴ്ത്തപ്പെടുന്നുമുണ്ട്. അത്തരം ആളുകളുടെ സൃഷ്ടികൾ പലതും  എഡിറ്ററാൽ പാടേ മാറ്റിയെഴുതപ്പെട്ട് എഴുത്തുകാരനെത്തന്നെ ഞെട്ടിച്ചാകും പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടുക.  പല മഹാസാഹിത്യകാരൻ‌മാരുടെയും സൃഷ്ടികൾ അവരുടെ പേരുകളിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും  ജ്ഞാതരും അജ്ഞാതരുമായ എഡിറ്റർപുംഗവൻ‌മാരുടെ  സ്വന്തം രചനകളായി അടിമുടി  രൂപാന്തരീകരണം സംഭവിച്ചവയാണെന്നത് എഴുത്തുകാരനും എഡിറ്റർക്കും മാത്രം അറിയാവുന്ന രഹസ്യമാണ്.  ഈ സത്യങ്ങൾ നില നിൽക്കുമ്പോഴാണ് ഓൺലെയിൻ സാഹിത്യത്തിന്റെ നിലവാരമില്ലായ്മയെ പറ്റി ചിലർ വാചാലരാകുന്നത്.

യഥാർത്ഥത്തിൽ നിലവാരമുള്ളതും ഇല്ലാത്തതും അച്ചടി മാധ്യമങ്ങളിലും വരും. അതുപോലെ ഓൺലെയിൻ സാഹിത്യത്തിലും നിലവാരമുള്ളവയും ഇല്ലാത്തവയും വരും. ഒരു എഡിറ്റർക്കും കത്രിക്കുവാൻ തോന്നാത്ത, അഥവാ അതിന്റെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള രചനകൾ ബ്ലോഗുകളിലൂടെയും ഫെയിസ് ബൂക്കിലൂടെയും ഓൺലെയിൻ മാഗസിനുകളിലൂടെയും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഴുതിയ പ്രതലം ഓൺലെയിനിൽ ആയതുകൊണ്ട് അവയ്ക്കൊന്നിനും നിലവാരമില്ലെന്ന ആക്ഷേപം ഒരിക്കലും മൌസ് വഴങ്ങാത്തവരുടെ അഥവാ കമ്പ്യുട്ടറും കീബോർഡും മൌസുമൊക്കെ കണ്ടാൽ തലകറങ്ങുന്ന മന്ദബുദ്ധിസാഹിത്യപ്രഭൃതികളുടെ അസൂയയിൽ നിന്നും ഉണ്ടാകുന്നതാണ്. എഡിറ്റ് ചെയ്യപ്പെട്ടും പ്രതിഫലം ലഭിച്ചും പ്രസിദ്ധീകരിക്കപ്പെടുന്നവ മാത്രമാണ് ഉദാത്തം എന്ന ധാരണ തിരുത്തപ്പെടണമെങ്കിൽ അനുനിമിഷം ബ്ലോഗുകളിലൂടെയും ഓൺലെയിൻ മാസികകളിലൂടെയും വെളിച്ചപ്പെടുന്ന സൃഷ്ടികൾ മുൻ‌വിധിയില്ലാതെ വായിക്കുകതന്നെ വേണം. സർക്കാർ അവർഡുകൾക്കും മറ്റും മേലിൽ ഓൺലെയിൻ സാഹിത്യത്തെ അവഗണിച്ച്  അച്ചടിസാഹിത്യത്തെ മാത്രം പരിഗണിയ്ക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്.

എല്ലാവീട്ടിലും ടി.വി എന്നപോലെ എല്ലാ വീട്ടിലും കമ്പെട്ടിയും ഇന്റെർനെറ്റ് കണക്ഷനും ലഭിക്കുന്ന കാലം വരെയെങ്കിലും അച്ചടി മാധ്യമങ്ങൾ ഇന്നത്തെപ്പോലെ പ്രചാരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇത് ഒന്ന് മറ്റൊന്നിനാൽ നിരാകരിക്കപ്പെടുന്ന അഭിപ്രായമല്ല. കാലത്തിന്റെ മാറ്റങ്ങൾ വീക്ഷിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന കാര്യമാണ്.  ഒരു പത്രം മാത്രം വീട്ടിൽ വരുത്തുന്നവർക്ക് ഇന്ന് എല്ലാ പത്രങ്ങളും ഓൺലെയിനിൽ വായിക്കാം എന്നിരിക്കെ അച്ചടിപ്പത്രങ്ങളുടെ ഭാവി ഏതുവരെ എന്നതും ചിന്തനീയമാണ്. എന്തായാലും ഓൺലെയിൻ സാഹിത്യത്തെ അടച്ചാപേക്ഷിക്കുന്നവർക്കുള്ള മറുപടി അനുനിമിഷം പുരോഗമിക്കുന്ന ഓൺലെയിൻ സാഹിത്യം തന്നെയാണ്. അതെ, ഇനിയുള്ള കാലം എല്ലാവരും സദാ ഓൺലെയിനിലായിരിക്കും. അഥവാ ആകേണ്ടിവരും. ഇന്ന് ഓൺലെയിൻ സാഹിത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നവർകൂടി  ഓൺലെയിനിൽ ആകാൻ നിർബന്ധിതമാകുന്ന കാലം വിദൂരമല്ല. പരസ്പരം  കൊടുത്തും വാങ്ങിയും കൈകോർത്തും അച്ചടി മാധ്യമങ്ങളും ഓൺലെയിൻ മാധ്യമങ്ങളും ഒരുപോലെ നിലനിന്നുപോകുന്നത്  നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും ഏറെ ഗുണപ്പെടും. അതിനായി ഇനിയും ഓഫ്‌ലെയിനിൽ കിടക്കുന്നവർ കൂടി വേഗം ഓൺലെയിനിൽ ആകുക എന്നുംകൂടി പറഞ്ഞ് ഈ കുറിപ്പിനു തൽക്കാലം വിരാമം.

(തരംഗിണി ഓൺലെയിൻ മാസികയുടെ 2013 ആഗസ്റ്റ് ലക്കത്തിൽ എഴുതിയത്)