Monday, January 24, 2011

ആകാശവാണി സതീഷ് ചന്ദ്രന് ആദരാഞ്ജലികളോടെ!

ആകാശവാണി സതീഷ് ചന്ദ്രന് ആദരാഞ്ജലികളോടെ!

ഇന്ന് ഈ പോസ്റ്റ് എഴുതാനുള്ള കാരണം ആകാശവാണി ആർട്ടിസ്റ്റും ഉന്നതസ്ഥനീയനുമായിരുന്ന സതീഷ് ചന്ദ്രന്റെ മരണമാണ്. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തെ നല്ല പരിചയം ഉണ്ടാകില്ല. റേഡിയോയുടെ വസന്തകാലത്തേ ജനിച്ചു വളരാൻ കഴിഞ്ഞവർക്ക് സതീഷ ചന്ദ്രനെ അറിയാതെ വയ്യ. ആളെ ആരും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം മിക്കവർക്കും തിരിച്ചറിയാം.

റേഡിയോ നാടകങ്ങളിലെ കഥാപാത്രങ്ങളായിട്ടാണെങ്കിലും അവതാരകനായിട്ടാണെങ്കിലും എഴുത്തുകാരനും സംവിധായകനുമായിട്ടാണെങ്കിലും കമന്ററി പറയുന്ന ആളായിട്ടാണെങ്കിലും റേഡിയോ അമ്മാവനായിട്ടാണെങ്കിലും നക്ഷത്ര ശോഭയോടെ തിളങ്ങി നിന്നിരുന്നു അദ്ദേഹം. ഇന്ന് സൂപ്പർ താരങ്ങൾ അറിയപ്പെടുന്നതുപോലെ അവരും ഒക്കെ ഒരു കാലത്ത് സൂപ്പർ താരങ്ങളായിരുന്നു. ശബ്ദം കൊണ്ട് ഇന്ദ്രജാലങ്ങൾ സൃഷ്ടിച്ച് ശ്രോതാക്കളാൽ തിരിച്ചറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്നവർ ആയിരുന്നു അവർ.

സതീഷ് ചന്ദ്രനു പുറമേ വാർത്ത വായിക്കുന്ന രാമചന്ദ്രൻ, പ്രതാപൻ, ഡൽഹി വാർത്ത വായിക്കുന്ന സുഷമ, ശങ്കരനാരായണൻ, ശ്രീകുമാർ, സത്യൻ, മാവേലിക്കര രാമചന്ദ്രൻ, വെണ്മണി വിഷ്ണു തുടങ്ങിയവർ ഒക്കെ അന്ന് ശബ്ദം കൊണ്ട് എല്ലാവരാലും തിരിച്ചറിയപ്പെടുന്നവരായിരുന്നു. രാമചന്ദ്രത്തെ കൌതുകവാർത്തകളുടെ വായന ഏറെ ഹൃദ്യമായിരുന്നു. കൂടാതെ റേഡിയോ നാടകങ്ങളിൽ പങ്കെടുക്കുന്ന പി.ഗംഗാധരൻ, കൃഷണൻ കുട്ടി നായർ, പി.വേണു, റ്റി.പി. രാധാമണിയും സുഷമയും സി.എസ്. രാധാദേവിയും ഒക്കെ ഒരുകാലത്ത് ആളുകളുടെ ഹരമായിരുന്നു. അങ്ങനെ എത്രയോ പേർ. എല്ലാവരുടെയും പേരുകൾ ഒന്നും ഇപ്പോൾ ഓർക്കുന്നില്ല.

ഇപ്പോൾ സതീഷ് ചന്ദ്രൻ മരിച്ചു എന്നറിഞ്ഞപ്പോൾ വലിയ നഷ്ടബോധം തോന്നി. മാത്രവുമല്ല അദ്ദേഹത്തിനേ അൻപത്തിയഞ്ചിൽ താഴെ മാത്രമേ പ്രയമായിരുന്നുള്ളൂ എന്നത് കൂടുതൽ പ്രയാസപ്പെടുത്തുന്നു. ഇനിയും ഏറെ കാലം ഈ ശബ്ദതാരം ജീവിച്ചിരിക്കേണ്ടതായിരുന്നു. ഇനിയും അദ്ദേഹത്തിന് പലതും ചെയുയ്യാൻ കഴിയുമായിരുന്നു. അല്ലയോ ശബ്ദതാരമേ നിങ്ങളുടെ ഭൌതിക ശരീരം മാത്രമേ നഷ്ടമായിട്ടുള്ളൂ. രേഖപ്പെടുത്തപെട്ട ശബ്ദങ്ങൾ എല്ലാം എക്കാലത്തും സൂക്ഷിക്കപ്പെടും. സതീഷ് ചന്ദ്രൻ തന്റെ ശബ്ദങ്ങളിലൂടെ ഇനിയും ജീവിക്കും.

ഞാൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അഥവാ ഇനി എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടെങ്കിൽ തന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് നന്നായി തിരിച്ചറിയാം. സതീഷ് ചന്ദ്രന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും മറ്റും ഉള്ള ദു:ഖത്തിൽ ഈയുള്ളവരും പങ്ക് ചേരുന്നു. സതീഷ് ചന്ദ്രന് ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് ഞാൻ ഈ കുറിപ്പ് സമർപ്പിക്കുന്നു.

പണ്ട് റേഡിയോ ഒരു കൂട്ടുകാരനെ പോലെയായിരുന്നു. അന്ന് റ്റി.വി പ്രചാരത്തിൽ വന്നിട്ടില്ല. റേഡിയോ മാത്രമായിരുന്നു ആശ്രയം. ആകാശവാണിയും, ആകാശവാണിയുടെ തന്നെ വിവിദ് ഭാരതിയുടെ വാണിജ്യപ്രക്ഷേപണവും മാത്രമല്ല്ല ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളം പ്രക്ഷേപണവും സ്ഥിരമായി കേട്ടിരുന്നു. ശ്രീലങ്കാ പ്രക്ഷേപണ നിലയം, റേഡിയോ മോസ്കോ ഒക്കെ മലയാളത്തിൽ പ്രക്ഷേപണം ഉള്ളവയായിരുന്നു. ഓരോ ദിവസവും ഓരോ സമയത്തും റേഡിയോവിൽ സ്ഥിരമായുള്ള പരിപാടികൾ ഒക്കെ ഇന്ന് റ്റി.വി പരിപാടികൾ എന്ന പോലെ മിക്കവർക്കും കാണാപാഠമായിരുന്നു.

ഇന്നത്തെ പോലെ കാതിൽ കുന്ത്രാണ്ടം വച്ച് സിനിമാ പാട്ട് കേൾക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നില്ല അന്ന് റേഡിയോ.മുമ്പ് അഭിരുചികൾക്കനുസരിച്ച് മിക്ക പരിപാടികളും ആളുകൾ ശ്രദ്ധിച്ചിരുന്നു. സമയം അറിയാനും റേഡിയോ പരിപാടികളെ ആശ്രയിച്ചിരുന്നു. വാച്ചെങ്ങാനും നിലച്ചാൽ പിന്നെ വാച്ചിൽ സമയം പിടിച്ച് കൃത്യപ്പെടുത്തുന്നതും റേഡിയോയിലെ നേരമൂത്ത് കേട്ടിട്ടായിരുന്നു. ഡൽഹി വാർത്തകൾക്ക് മുമ്പോ പിമ്പോ ഒക്കെ നേരമൂത്തുകൾ ഉണ്ട്.

ഉറക്കമെഴുന്നേൽക്കൽ, മറ്റു ദിന ചര്യകൾ , സ്കൂളിലേയ്ക്ക് പുറപ്പെടൽ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന റേഡിയോയെ ആശ്രയിച്ചായിരുന്നു. തിരികെ വീട്ടിൽ എത്തിയാലും അങ്ങനെ തന്നെ. പഠിക്കാനിരിക്കുമ്പോഴും വീട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ശബ്ദം കുറച്ചെങ്കിലും റേഡിയോ കേട്ടുകൊണ്ടിരിക്കും. ഇന്ന് റ്റി.വി ഇല്ലാത്ത വീട് പോലെയാണ് പണ്ട് റേഡിയോ ഇല്ലാത്ത വീട്.

ആദ്യമായി റേഡിയോ വാങ്ങിയ ദിവസത്തെ സന്തോഷം ഇപ്പോഴും പറഞ്ഞറിയിക്കുവാൻ ആകില്ല. ഞാൻ പിതാശ്രീയിൽ നിന്നും പണം വാങ്ങി അയൽ വാസിയായ ഒരാളിൽനുന്നും നിന്നും ഒരു പോക്കറ്റ് റേഡിയോ വാങ്ങിയതോടെയാണ് നമ്മുടെ വീടിന്റെ റേഡിയോയുഗം ആരംഭിക്കുന്നത്. സ്കൂളിൽ പഠിക്കുന്നകാലത്താണ്. അന്ന് വെറും ഇരുപത്തിയഞ്ചു രൂപയ്ക്കാണ് ആ പഴയ പോക്കെറ്റ് റേഡിയോ വാങ്ങിയത്. അയാൾ അത് കാതിൽ വച്ച് കേട്ടാണ് റേഡിയോ വയ്ക്കാനും സ്റ്റേഷൻ മാറ്റി പിടിക്കാനും ഒക്കെ എന്നെ അത് വാങ്ങുന്ന സമയത് അയാൾ പഠിപ്പിച്ചത്. അപ്പോൾ എത്ര ഒച്ച അതിനുണ്ടാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലൊ. പെൻ ടോർച്ചിൽ ഇടുന്ന രണ്ട് ബാറ്ററിയായിരുന്നു അതിൽ ഇടേണ്ടിയിരുന്നത്. അക്കാലത്ത് റേഡിയോ ഉള്ള വീടുകളിൽ ആൺകുട്ടികൾ ഒക്കെ ശാസ്ത്രജ്ഞന്മാരാകുന്നത് റേഡിയോയെ പീഡിപ്പിച്ചുകൊണ്ടായിരുന്നു.

റേഡിയോ അഴിച്ചു പിരുത്ത് പണിയുക എന്നത് ആൺകുട്ടികളുടെ ഇഷ്ട വിനോദം ആയിരുന്നു. എനിക്കാകട്ടെ അത് വെറും ഒരു നേരം പോക്കായിരുന്നില്ല. ഒരു ഹോബി തന്നെ ആയിരുന്നു. പെൻ ടോർച്ച് ഇടേണ്ട കൊച്ചു റേഡിയോയിൽ മൂന്നു വലിയ ബാറ്ററികൾ വെളിയിൽ വച്ച് റേഡിയോയുമായി ബന്ധിപ്പിച്ച് വലിയ റേഡിയോയെ പോലെ ഒച്ചകൂട്ടി കേൽക്കുന്ന വിദ്യ അന്ന് ഞാൻ കണ്ടു പിടിച്ചിരുന്നു. പക്ഷെ നോബൽ സമ്മാനമോ മറ്റോ കിട്ടിയാൽ അത് പോയി വാങ്ങാനൊക്കെയുള്ള ബുദ്ധിമുട്ടുകൊണ്ട് അന്ന് അത് ആരോടും പറഞ്ഞില്ലെന്നേയുള്ളൂ. മാത്രമല്ല അടുത്ത വീട്ടിലെ ഒരു ചേട്ടൻ ഘടിപ്പിച്ചിരിക്കുന്നതിന്റെ കോപ്പിയടിയാണെന്ന് ആരോപണം ഉയരാനും സാദ്ധ്യതയുണ്ടായിരുന്നു.

റേഡിയോ ഓൺ ചെയ്ത് കൂട്ടി വച്ചിട്ട് വീട്ടിൽ നിന്നും അവ എത്രദൂരം കേൾക്കാമെന്നറിയാൻ വേണ്ടി വീട്ടുപറമ്പിലും അടുത്തുള്ള വീടുകളിലും റോഡിലും ഒക്കെ ചെന്നുനിന്ന് ശ്രദ്ധിച്ചിരുന്നു. കുളിക്കാൻ കുളക്കരയിലും കിളയ്ക്കാൻ പോകുന്ന പറമ്പിലും ഒക്കെ റേഡിയോ കൊണ്ടു പോയി ഓൺ ചെയ്ത് വയ്ക്കുമായിരുന്നു. ആകാശവാണിയിൽ ചില സമയങ്ങളിൽ റെസ്റ്റ് ഉള്ളത് നമുക്ക് ഇഷ്ടമേ ആയിരുന്നില്ല. ഫുൾടൈം പ്രക്ഷേപണം വേണം!

റേഡിയോയിലെ തുടർനാടകങ്ങൾ സ്ത്രീകൾ അടക്കം നിത്യവും കേട്ടിരുന്നു. നാടകോത്സവങ്ങൾ യഥാർത്ഥ ഉത്സവകാലം പോലെയും. റേഡിയോ പരിപാടികൾ കേട്ട് എഴുത്തുപെട്ടിയിൽ കത്തയക്കൽ, റേഡിയോ അമ്മാവനു കത്തയക്കൽ ഒക്കെ അന്ന് സ്ഥിരമായി ചെയ്തിരുന്നതാണ്. വല്ലപ്പോഴും സൃഷ്ടികൾ അയച്ച് അത് തിരിച്ചു കിട്ടി നിരാശപ്പെടുന്നതും രണ്ടുമൂന്നുദിവസം റേഡിയോയോട് പിണങ്ങി നടക്കുന്നതും പതിവായിരുന്നു.

റേഡിയോയിൽ എഴുത്തുപെട്ടിയിൽ നമ്മുടെ പേരു പറയുമ്പോഴും റേഡിയോ അമ്മാവൻ നമ്മുടെ റേഡിയോ ക്ലബ്ബിന്റെ (സ്റ്റാർ ബാലജനസഖ്യം) പേരു പറയുമ്പോഴും ഒക്കെ രോമാഞ്ചം കൊണ്ടിരുന്നു. തീരെ കൊച്ചിലേ ഏതെങ്കിലും റേഡിയോ കേട്ടുകൊണ്ടിരിക്കെ റേഡിയോയുടെ മുന്നിലെ സുഷിരങ്ങളിൽകൂടി അതിനുള്ളിൽ ഇരുന്ന് സംസാരിക്കുന്നതാരാണെന്ന് കുതൂഹലത്തോടെ സൂക്ഷ്മ നിരീക്ഷണം നടത്തുമായിരുന്നു. അതിനകത്തുള്ള കോയിലുകൾ ഒക്കെ ആൾ രൂപങ്ങളായാണ് മനസിൽ പതിഞ്ഞിരുന്നത്.

നമ്മൾ നല്ല മലയാളം ഒരു വിധം വിധം പറയാൻ പഠിച്ചതിൽ ആകാശവാണിയ്ക്കും ഒരു പങ്കുണ്ട്. ഇന്നും തനത് മലയാളം കേൾക്കണമെങ്കിൽ ആകാശവാണി പിടിക്കണം. ഇപ്പോൾ ചില എഫ്.എം സ്റ്റേഷനുകൾ ഇറങ്ങിയിട്ടുണ്ട്. ആൺപിള്ളേരെയും പെൺപിള്ളേരെയും പ്രേമിക്കാൻ ഫുൾ സ്റ്റോപ്പില്ലാതെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ അതിലെ ജോക്കിക്കൊച്ചുങ്ങൾ. വിദേശികൾ ആരെങ്കിലും എഫ്.എം മലയാളം കേട്ടാൽ നമ്മുടെ മലയാള ഭാഷ കുത്തും കോമയുമില്ലാത്ത ഭാഷയാണെന്നേ ധരിക്കൂ. നോൺസ്റ്റോപ്പായാലും ഇടയ്ക്കെങ്കിലും ഒന്നു ഫുൾ സ്റ്റോപ്പിടണ്ടേ. അറ്റ് ലീസ്റ്റ് ഒരു അർദ്ധവിരാമം എങ്കിലും! അതിന് എഫ്.എം മുതലാളിമാർ അവരെ ശ്വാസം വിടാൻ അനുവദിച്ചിട്ടു വേണ്ടേ?

എന്തായാലും ആകാശവാണിയും അതിന്റെ അനന്തപുരി എഫ്.എമ്മും ഒക്കെ ഇന്നും നല്ല മലാളം പറയുന്നുണ്ട്. അതിനും ശ്രോതാക്കൾ ഉണ്ട്. അവർ സദാ ആരെയും പ്രേമിക്കാനോ കാമിക്കാനോ ആഹ്വാനം ചെയ്യുന്നില്ല. പ്രേമുന്നതും കാമുന്നതും ഒക്കെ അവരവരുടെ വ്യക്തിപരമായ കാര്യം. അതിലൊന്നും അവർ ഇടപെടുന്നില്ല. നല്ല നിലവാരമുള്ള പരിപാടികൾ ഇന്നും ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ എത്ര പേർ റേഡിയോ കേൾക്കുന്നു എന്നറിയില്ല. നമ്മുടെ വീടുകളിൽ നിന്നൊക്കെ റേഡിയോ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ ചോദിക്കും ഇതെഴുതുന്ന തന്റെ വീട്ടിൽ റേഡിയോ ഉണ്ടോ എന്ന്.

തീർച്ചയായും ഉണ്ട്. ദാ ഇതെഴുതുന്ന കമ്പെട്ടിയുടെ പുറകിലെ ജനലിൽ സ്ഥിരമായി കെട്ടിത്തൂക്കി ഇട്ടിരിക്കുകയാണ്. ഇപ്പോൾ കുറെ നാളായി കേട്ടിട്ട്. ഇപ്പോഴും നേരം കിട്ടുമ്പോൾ ഞാൻ വിമർശിക്കുന്ന ഭാഷാശൈലിയുടെ കാര്യത്തിൽ ഞാൻ വിമർശിക്കുന്ന സ്വകാര്യ എഫ്.എം ചാനലുകൾ അടക്കം കേൾക്കാറുണ്ട്. കേട്ട്മാത്രം ആസ്വദിക്കുന്നതിലും ഉണ്ട് പ്രത്യേകമാ‍യ ഒരു സുഖം. ഒരു പാട്ട് കണ്ണടച്ചിരുന്ന് കേട്ടാസ്വദിക്കുമ്പോൾ കൂടുതൽ ആസ്വാദ്യകരമായി തോന്നാറില്ലേ?

അങ്ങനെ ഒരു ശക്തിവിശേഷം ശബ്ദത്തിനുണ്ട്. ശബ്ദത്തിനു നമ്മെ മാസ്മരിക ലോകത്ത് എത്തിക്കാനുള്ള കഴിവുണ്ട്. ശബ്ദത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയത് റേഡിയോ യുഗം തന്നെ! ഇന്നും ശബ്ദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. പക്ഷെ അത് കേട്ട് പ്രയോജനപ്പെടുത്താൻ ആളുകൾ വിരളമെന്നേ ഉള്ളൂ.

7 comments:

zephyr zia said...

ആദരാഞ്ജലികള്‍!

മുകിൽ said...

സതീഷ് ചന്ദ്രനു ആദരാഞ്ജലികൾ.
നമ്മൾ നല്ല മലയാളം ഒരു വിധം വിധം പറയാൻ പഠിച്ചതിൽ ആകാശവാണിയ്ക്കും ഒരു പങ്കുണ്ട്..
തീർച്ചയായും!

പകല്‍കിനാവന്‍ | daYdreaMer said...

ആദരാഞ്ജലികള്‍.

ChethuVasu said...

തീര്‍ച്ചയായും ... കുട്ടിക്കാലത്തെ ഓര്‍മകളാണ് സതിഷ് ചന്ദ്രന്റെ നാടകവും കമന്ടരിയും മറ്റും ..... വല്ലാത്ത ദുഃഖം തോന്നുന്നു ..ഒപ്പം നഷ്ടബോധവും .കുഞ്ഞു നാളില്‍ കൈ പിടിച്ചു നടത്തിയവര്‍ ...ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എങ്കില്‍ പോലും...പരിചിതമായ ലോകം പതുക്കെ ഇല്ലാതാകുന്നത് പോലെ .....യുവ വാണിയുടെയും -വിദ്യാര്തികള്‍ക്ക് വേണ്ടിയുടെയും ഒക്കെ ടൈറ്റില്‍ മ്യൂസിക്‌ ഇപ്പോഴും ഒരു ഈണമായി മനസ്സിലുണ്ട് ....

Muralee Mukundan , ബിലാത്തിപട്ടണം said...

ആദരാഞ്ജലികൾ...

Sulfikar Manalvayal said...

ആദരാഞ്ജലികള്‍.
കൂടെ റേഡിയോ എന്ന കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു മാധ്യമത്തിന്‍റെ ഓര്‍മക്കുറിപ്പും നന്നായി.

Sabu Hariharan said...

സതീഷ്‌ ചന്ദ്രന്‌ ആദരാഞ്ജലികൾ.
മലയാളികൾ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിനോട്‌ കടപ്പെട്ടിരിക്കുന്നു.