Friday, January 28, 2011

കുമ്പസാരക്കൂട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്!

കുമ്പസാരക്കൂട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്!

മുൻകുറിപ്പ്: ഇത് വായിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസിൽ ജീവിച്ചിരിക്കുന്ന ഏതാനും ചിലകഥാപാത്രങ്ങൾ കടന്നുവരും. എന്നാൽ അവർ മാത്രമല്ല ജീവിച്ചിരിക്കുന്ന മറ്റ് നിരവധി പേർ വേറെയുമുണ്ടാകും, ഇതുപോലെ. പക്ഷെ എല്ലാവരും കുഴപ്പത്തിലായി വെളിപ്പെടുത്തപ്പെടുന്നില്ല എന്നേ ഉള്ളൂ. ഇതുവരെ വെളിപ്പെടുത്തപ്പെട്ടവരെക്കാൾ എത്രയോ കാണും ഇനിയും വെളിപ്പെടുത്തപ്പെടാതെ മന്യന്മാരായി ജീവിക്കുന്നവർ!

അല്ലയോ സാഹിബ്, പേരൊന്നും വിളിക്കുന്നില്ല. പേടിച്ചിട്ടാണ്. താങ്കൾ ഇതെന്തിനുള്ള പുറപ്പാടാണ്? നിങ്ങളൊക്കെ ഇതിനകം ജീവിതം നന്നെ അഘോഷിച്ചു കഴിഞ്ഞവരാണ്.സമൂഹത്തിലെ ഉന്നത ശ്രേണിയില്പെടുന്നവർ. മന്ത്രിയാകുന്നതൊന്നും ചെറിയ കാര്യമല്ല. മന്ത്രിയായാലത്തെ സാദ്ധ്യതകളും ചില്ലറയല്ല. പക്ഷെ നമ്മൾ ഒക്കെ പാവങ്ങളാണ്. അന്നന്നത്തെ അഷ്ടിയ്ക്ക് കഷ്ടപ്പെടുന്നവർ. ഉടുതുണിയ്ക്ക് മറുതുണി തേടാൻ ബദ്ധപ്പെടുന്നവർ. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നവർ. ഒന്നും തിന്നാനില്ലാത്തപ്പോൾ വിശപ്പിനെത്തന്നെ ചവച്ചരച്ച് വിശപ്പടക്കുന്നവർ.

വോട്ട് തേടി നിങ്ങൾ വരുമ്പോൾ മാത്രം ശ്രദ്ധിക്കപ്പെടുന്നവർ. അപ്പോൾ നിങ്ങളുടെയൊക്കെ ചിരിയും തലോടലുമേറ്റ് രോമാഞ്ചകഞ്ചുകമണിഞ്ഞ് നിങ്ങൾക്ക് വോട്ട് കുത്തുന്നവർ. നമ്മുടെ ഈ വോട്ട് കൊണ്ട് നിങ്ങൾക്ക് കിട്ടുന്ന അധികാരം എങ്ങനെയൊക്കെ എന്തിനൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് പിന്നീട് ഞങ്ങൾ അന്വേഷിക്കാറില്ല. അതിനുള്ള സമയം നമുക്കില്ല. അഥവാ അന്വേഷിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എങ്കിലും എന്തൊക്കെയോ ഞെട്ടിപ്പിക്കുന്ന ദുരൂഹതകൾ നിങ്ങളെയൊക്കെ ചൂഴ്ന്നു നിൽക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെയും നിങ്ങളെയൊക്കെ അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരുടെ മർമ്മറിംഗുകളിലൂടെയും നമ്മൾ മനസിലാക്കിയിട്ടുണ്ട്. പക്ഷെ എങ്കിലും അതൊക്കെ വിശ്വസിക്കാതിരിക്കാനാണ് നമ്മൾ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്. അതൊക്കെ വിശ്വസിച്ചാലുണ്ടാകുന്ന മാനസികാഘാതങ്ങൾ താങ്ങാനോ അതിന് പ്രതിവിധി കാണാനോ ഉള്ള കഴിവുള്ളവരല്ല നമ്മൾ പാവങ്ങൾ. നമ്മൾ ജനങ്ങൾ പൊതുവെ ദുർബലരാണല്ലോ.

നിങ്ങൾ യാതൊരു ടെൻഷനുമില്ലാതെ ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്ത് ജീവിക്കുമ്പോൾ നമ്മൾ എന്തിന് അനാശ്യമായ കാര്യങ്ങൾ മനസിലിട്ട് മനസിനെ അസ്വസ്ഥമാക്കണം. നിങ്ങളെ പോലെയല്ല, നമുക്ക് ഈ ഭൂമി പലപ്പോഴും ഒരു നരകമാണ്. അതിനിടയിൽ ഇത്തരം കാര്യങ്ങളെ പറ്റി വേവലാതിപ്പെട്ട് സമയം കളയാൻ നമ്മളില്ല. പക്ഷെ നമ്മൾ ഇതിലൊന്നും തല്പരരല്ലാതിരുന്നിട്ടും നിങ്ങൾ എന്തിനാണ് നമ്മെ ഇങ്ങനെ വേട്ടയാടുന്നത്? മറ്റുള്ളവർ പറഞ്ഞ് നമ്മൾ വിശ്വസിക്കാതെ തള്ളിയ കാര്യങ്ങൾ നിങ്ങൾ തന്നെ സ്വയം വിളിച്ചു പറയാൻ തുടങ്ങിയാൽ നമ്മൾ എന്തു ചെയ്യും? നിങ്ങളുടെ കൂട്ടുകാരും വളരെ വേണ്ടപ്പെട്ടവരും വോട്ട് ചെയ്ത് ജയിപ്പിച്ച പാവം ജങ്ങളൊന്നുമായിരുന്നില്ല; നിങ്ങളെത്തന്നെ കൊട്ടേഷനാളെ വച്ച് കൊല്ലാൻ മടിക്കാത്തത്ര ക്രൂരതകൾ കൈമുതലായിട്ടുള്ളവരുമായിട്ടായിരുന്നു നിങ്ങളുടെ ചങ്ങാത്തമെന്നറിയുമ്പോൾ നമ്മളൊന്നും നിങ്ങൾക്കെതിരെ തിരിയാതിരുന്നത് എത്ര നന്നായി?

അല്ലെങ്കിൽ ഇവരുടെയൊക്കെ കൊട്ടേഷൻ സംഘങ്ങൾ പാവം ജങ്ങളെ എന്നേ കൊന്നു കുഴിച്ചുമൂടിയേനെ. നിങ്ങൾക്കൊക്കെ എതിരെ നിയമയുദ്ധത്തിനും മറ്റുമൊക്കെ ഇറങ്ങിത്തിരിച്ചവർ പലരും ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു.കാരണം താങ്കളെത്തന്നെ വധിക്കാൻ മടിക്കാത്തവരായിരുന്നല്ലോ താങ്കളുടെ ബന്ധുക്കൾ. അവർ താങ്കളുടെ കൂടെ നിൽക്കുമ്പോൾ താങ്കൾക്ക് വേണ്ടിയും എന്ത് ചയ്യാൻ മടിക്കില്ല? ഇനി ആരെയൊക്കെ നിങ്ങളുടെ ഈ കൂട്ടുകമ്പനികൾ നേരത്തെ യമ പുരിയിലേയ്ക്കയച്ചിട്ടുണ്ടെന്നും കൂടി വെളിപ്പെടുത്തിയാൽ നമുക്കൊക്കെ കുറച്ചു കൂടി ഭയന്നും വിറച്ചും മാനം മര്യാദയ്ക്ക് ജീവിക്കാമായിരുന്നു. താങ്കളുടെ വാക്കുകളിൽ അങ്ങനെ ചില സൂചനകളും കടന്നു വന്നിട്ടുണ്ട്. ഇനി ഇത്രയുമായ സ്ഥിതിയ്ക്ക് എല്ലാം തുറന്നങ്ങ് പറയുന്നതല്ലേ നല്ലത്.

അല്ല, ഇപ്പോൾ രണ്ടുപേരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടല്ലോ.അതുകൊണ്ടാണ് ചോദിക്കുന്നത്; നമ്മൾ പാവം ജനങ്ങളെ എന്തിനാണിങ്ങനെ പിരിമുറുക്കത്തിൽ ആക്കുന്നത്? നിങ്ങളിൽ ആർ പറയുന്നതാണ് സത്യം? നമ്മൽ ഇതെങ്ങനെ തിരിച്ചറിയും? കാരണം നമ്മുടെ കൈകളിൽ ഒന്നിനും തെളിവുകളില്ലല്ലോ. തെളിവുകൾ എല്ലാം നിങ്ങൾ രണ്ടു പേരുടെയും കൈകളിൽ ആണല്ലോ. നിങ്ങളുടെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വേണ്ടി നമ്മൾ കാത്തിരിക്കുന്നില്ല. സമയമില്ലാത്തതും താല്പര്യക്കുറവും മാത്രമല്ല കാരണം.എന്തായാലും അവയെല്ലാം അപ്രിയ സത്യങ്ങൾ ആയിരിക്കും എന്ന് നമുക്കറിയാം. അഥവാ ആണെങ്കിലും അല്ലെങ്കിലും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം എന്നു ചോദിച്ച പോലെ നമ്മൾ ഇതൊക്കെ എന്തിനറിയണം? നാളെ നിങ്ങൾ വീണ്ടും ഒന്നിച്ചു കൂടെന്നുമില്ല. നിങ്ങളൊക്കെ അടിച്ചു പൊളിച്ച് ജീവിച്ചുകൊള്ളുക. നമ്മൾ പാവങ്ങൾ അതൊക്കെ കണ്ടും കേട്ടും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒന്നും അറിയാത്തവരെ പോലെ ജീവിച്ചുകൊള്ളാം. അതിനെങ്കിലും നമ്മെ അനുവദിക്കണമേ, പ്ലീസ്!

മേൽ പറഞ്ഞതിലെ കഥാപാത്രങ്ങൾ കേരളത്തിലെ ഒരു മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവുമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിന് ഈ പറഞ്ഞ രണ്ടാളും മാത്രമാണ് ഉത്തരവാദികൾ എന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു! സ്വയം കുറ്റാരോപണങ്ങളുമായി ഓരോരുത്തർ ഇറങ്ങിത്തിരിച്ചാൽ നമ്മൾ എന്തു ചെയ്യും? ഒക്കെ ഒരു ചെവിയിലൂടെ കേട്ട് മരു ചെവിയിലൂടെ കളഞ്ഞിട്ട് വോട്ട് ചെയ്ത് വീണ്ടും അധികരത്തിലേറ്റുകതന്നെ! നമുക്ക് ആ ഒരു സിമ്പിൾ ജോബ് മാത്രമല്ലേ ഉള്ളൂ! ഒരു കൈ സഹായം! ഒപ്പം ആശംസകളും!

പിൻകുറിപ്പ്:എന്തായാലും ഇപ്പോഴെങ്കിലും പറഞ്ഞത് നന്നാ‍യി. എല്ലാവരുടെയും ജീവന്റെ വില വളരെ വലുതാണ്. കൊന്ന് പക തീർക്കാൻ ആർക്കും അവകാശമില്ല. പകയുള്ളവരൊക്കെ മംഗലാപുരത്ത് നിന്ന് ആളെ ഇറക്കാൻ തുടങ്ങിയാൽ പിന്നെ അതിനല്ലേ കാലമുള്ളൂ. ഇവിടെ നിയമങ്ങൾ ഉണ്ട്. തെറ്റു ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരികയേ വേണ്ടൂ!

4 comments:

മുക്കുവന്‍ said...

ഒന്നും അറിയാത്തവരെ പോലെ ജീവിച്ചുകൊള്ളാം. അതിനെങ്കിലും നമ്മെ അനുവദിക്കണമേ, പ്ലീസ്!


well said buddy!

ആസാദ്‌ said...

ഗോദയില്‍ ചെന്നായ്ക്കള്‍ കളിക്കുന്നു, മാധ്യമങ്ങളത്‌ അവര്‍ക്കിഷ്ടമുള്ള പോലെ ജനങ്ങളെ കാണിക്കുന്നു. ജനങ്ങള്‍! അവരെത്ര പാവങ്ങള്‍! അരണയുടെ മറവിയുള്ള ഒരു തരം നിര്‍വികാര ജീവികളെയാണല്ലോ നമ്മളീ വോട്ടര്‍മ്മാര്‍ അല്ലെങ്കില്‍ പൊതു ജനം എന്നൊക്കെ വിളിക്കുന്നത്‌! ലേഖനം അസ്സലായിരിക്കുന്നു. ഞാന്‍ ബ്ളോഗിലൊരു തുടക്കക്കാരനാണ്‌. എല്ലാവരേയുമൊക്കെ പരിചയപ്പെട്ടു വരുന്നു.

Anonymous said...

എന്നാലും എന്റെ കല്ലട സാറേ....

കൈതപ്പുഴ said...

നന്ദി മാഷേ ..ബ്ലോഗില്‍ വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിന് ..