Monday, March 12, 2012

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ............

തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടത്തിയ സ്ത്രീകൾക്കെതിരെ പോലീസ് കേസ്! പൊങ്കാലയിട്ടവർക്കെതിരെ കേസ് എടുക്കുന്നത് ഇടതുപക്ഷസർക്കാരിന്റെ കാലത്തെങ്ങാനുമാണെങ്കിൽ കാണാമായിരുന്നു പുകിൽ. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നുപറഞ്ഞ് ഉറഞ്ഞുതുള്ളിയേനേ. കോൺഗ്രസ്സും യു.ഡി.എഫും ബി.ജെ.പിയും എല്ലാം. എന്തായാലും ഇനിയിപ്പോൾ പാതയോര പൊതുയോഗ നിരോധനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരുമായിരിക്കും. കാരണം ഭക്തിയ്ക്ക് മേലാണല്ലോ നിയമക്കുരുക്ക് വീണിരിക്കുന്നത്. അതും ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തിനുമേൽ. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുന്നതിന്റെ  ജനാധിപത്യവിരുദ്ധതയും പൌരാവകാശ നിഷേധവും അതുണ്ടക്കുന്ന പ്രത്യാഘാതങ്ങളും ജനാധിപത്യവാദികൾ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കുന്നത് എല്ലാ രാഷ്ട്രീയകക്ഷികളെയും പൊതുവായി ബാധിക്കുന്നതായിട്ടുകൂടി ഈ വിഷയത്തിലെങ്കിലും ഒരുമിച്ച് നിന്ന് ശക്തമായ നിയമനിർമ്മാണം നടത്താൻ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയി. രാഷ്ട്രീയാവകാശങ്ങൾക്കു വേണ്ടി മാത്രമല്ല ആളുകളുടെ വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കു വേണ്ടികൂടിയാണ് എം.വി.ജയരാജനെപോലുരു പൊതുപ്രവർത്തകൻ ജയിൽ‌വാസമനുഭവിക്കേണ്ടി വന്നത് എന്ന കാര്യം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. രാഷ്ട്രീയക്കാർ പൊതുയോഗവും പ്രകടനവും നടത്തുന്നതാണത്രേ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്! ഇപ്പോൾ മനസിലായല്ലോ ഭക്തിമാർഗ്ഗവും ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന്! ജനാധിപത്യരാജ്യത്ത് ജുഡീഷ്യറിയും ജനാധിപത്യത്തിനു വിധേയമാണ്. ജനാധിപത്യത്തിനു മീതെ പറന്നല്ല ഇവിടെ ജുഡീഷ്യറി പൌരാവകാശത്തെ സംരക്ഷിക്കേണ്ടത്. പൌരാവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്താണ് നീതിന്യായവിഭാഗം  ഇടപെടേണ്ടത് എന്നിരിക്കെ, നീതിപീഠങ്ങൾ  തന്നെ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചാൽ എന്തു ചെയ്യും? പുതിയ നിയമനിർമ്മാണമല്ലാതെ മറ്റു വഴിയില്ല.

പാതയോര പൊതുയോഗ നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് വാദിച്ച്  ഈയുള്ളവൻ മുമ്പും പല പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാക്കാൻ അവസരം വന്നിരിക്കുന്നു. മുമ്പ് പറഞ്ഞതൊക്കെത്തന്നെ മറ്റൊരുവിധത്തിൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും  നിരോധിക്കുന്നത് നഗ്നമായ ജനാധിപത്യ നിഷേധമാണ്. ആളുകളുടെ വിശ്വാസസാതന്ത്ര്യങ്ങളെ ഹനിക്കുന്നതിന്  ജനാധിപത്യ വിരുദ്ധം എന്നല്ലാതെ ഒരു വിശേഷണമില്ല. ഏതുകാര്യത്തിനും നിയന്ത്രണങ്ങൾ ആവശ്യമാണ്. പരിമിതികളോ നിയന്ത്രണങ്ങളോ ഇല്ലാത്ത  സ്വാതന്ത്ര്യമല്ല യഥാർത്ഥ സ്വാതന്ത്ര്യം. എന്നാൽ അടിസ്ഥാനപരമായ സ്വാതന്ത്ര്യാവകാശങ്ങളെത്തന്നെ പാടേ   നിഷേധിക്കുന്നത് നീതിയല്ല; അനീതിയാണ്. പൊതുയോഗ നിരോധനം എന്നുപറഞ്ഞാൽ അത് പല അടിസ്ഥാനാവകാശങ്ങൾക്കും മേലുള്ള കടന്നാക്രമണമാണ്. അത് സമാധാനപരമായി കൂട്ടം ചേരാനുള്ള അവകാശത്തിന്റെ നിഷേധം മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യനിഷേധം കൂടിയാണ്. പ്രകടനങ്ങൾ നിരോധിക്കുകയെന്നു പറഞ്ഞാൽ അത് പ്രതിഷേധിക്കുവാനും സമരം ചെയ്യുവാനും  ആഹ്ലാദം പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യങ്ങളുടെയൊക്കെ നിഷേധമാണ്. പൊങ്കാല ഇട്ടവർക്കു നേരെ കേസെടുക്കുകയെന്നു പറഞ്ഞാൽ അത് വിശ്വാസസ്വാതന്ത്ര്യ നിഷേധവുമാണ്.  കേസ് എടുക്കട്ടെ; ആറ്റുകാൽ പൊങ്കാലയിട്ട  ലക്ഷക്കണക്കിനുവരുന്ന  സ്ത്രീകളുടെ പേരിൽ മാത്രമല്ല,   ഈയിടെ  തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സമ്മേളനസമാപനത്തിന് വന്നു നിറഞ്ഞ ജനസഞ്ചയത്തിനെതിരെയും,   ഇനി കൊഴിക്കോട്ട് സി.പി.ഐ.എം  പാർട്ടി കോൺഗ്രസ്സിന് അലയടിച്ച് വരാനിരിക്കുന്ന  ജനസാഗരത്തിന്റെ പേരിലും  ഒക്കെ കേസുകൾ എടുക്കട്ടെ. തിരുവനന്തപുരത്ത് ഓണാഘോഷം കാണാൻ വന്ന് റോഡേ നടക്കുന്ന ജനബാഹുല്യത്തിനും ഒക്കെ എതിരെ കേസുകൾ എടുക്കണം. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങൾക്കെതിരെയും കേസെടുക്കണം.എല്ലായിടത്തും പൌരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുകയല്ലേ? വാഹനസഞ്ചാരികളും, പിന്നെ  വല്ലയോഗവും നടക്കുമ്പോൾ അതുവഴി കടന്നുപോകുന്നവരും  മാത്രമാണല്ലോ, പൌരന്മാർ!  എന്താ കഥ!

മറ്റ് ചിലതുകൂടി ഇത്തരുണത്തിൽ സൂചിപ്പിക്കുന്നു. സത്യത്തിൽ ഇവിടെ രാഷ്ട്രീയക്കാർ നടത്തുന്ന പ്രകടനങ്ങളോ യോഗങ്ങളോ അല്ല ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. മതപരമായ ആഘോഷങ്ങളാണ്. അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങ‌ളും ഘോഷയാത്രകളുമാണ് ജനങ്ങൾക്ക് പലപ്പോഴും വലിയ  പ്രയാസങ്ങൾ ഉണ്ടാക്കുന്നത്. പല ഉത്സസവങ്ങളും  ഘോഷയാത്രകളും കാരണം ഗതാഗതംപോലും  തടസ്സപ്പെടാറുണ്ട്. ഇത് ഉത്സവ കാലത്ത് കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാൽ ആർക്കും മനസിലാകും..  അതു വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാർ എത്രഭേദം. അവർ യോഗം നടത്തിയാലും പ്രകടനം നടത്തിയാലും ഒരറ്റത്തുകൂടി വാഹനങ്ങളും വഴിയാത്രക്കാരും വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോകും. എന്നാൽ മതാഘോഷങ്ങൾ അങ്ങനെയല്ല. അത് ഒരേസമയം സന്തോഷവും അതേ സമയം ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ശബ്ദമലിനീകരണത്തിന്റെ കാര്യമെടുത്താൽ പോലും ആരാധനാലയങ്ങളാണ് മുൻപന്തിയിൽ. സദാസമയവും ഉച്ചഭാഷിണി വച്ച് പ്രവർത്തിച്ച് ശബ്ദഘോഷമുണ്ടാക്കുന്നത് ആരാധനാലയങ്ങളാണ്. ഉത്സവകാലത്ത് പ്രത്യേകിച്ചും. പക്ഷെ ഇതെല്ലാം നമ്മുടെ ജനജീവിതത്തിന്റെ ഭാഗമാണ്. അത് ഉത്‌സവാഘോഷങ്ങളായാലും പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റുമായാലും. യാതൊരു സന്തോഷങ്ങളുമില്ലാതെ ജീവിക്കുക എന്നത് യാതനയാണ്. യതൊരു അലോസരവുമില്ലാതെ ജീവിക്കുകയെന്നത് അതിമോഹവുമാണ്. ജനങ്ങളുടെ രാഷ്ട്രീയവും വിശ്വാസപരവുമായ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നത് സ്വേച്ഛാധിപതികളുടെ ഭരണകൂടമാതൃകയാണ്. അത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല.

ഇവിടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താൻ കഴിയില്ല.പ്രകടനങ്ങൾ നടത്താൻ കഴിയില്ല. ഒരു സെമിനാർ നടത്താൻ കഴിയില്ല. തെരഞ്ഞെടുപ്പ് യോഗം നടത്താൻ കഴിയില്ല. ഒരു തെരുവു നാടകം നടത്താൻ കഴിയില്ല.എന്തിന് ആരെങ്കിലും മരിച്ചാൽ ഒരു അനുശോചനയോഗം നടത്താൻകൂടി കഴിയില്ല.നാളെ ഒരു വിവാഹ മണ്ഡപത്തിനുമുന്നിൽ ബസ് നിർത്തി വിവാഹപാർട്ടിയ്ക്ക് ഇറങ്ങി നടക്കാനാകില്ല.   രാഷ്ട്രീയ പാർട്ടികൾക്കോ സാംസ്കാരിക സംഘടനക്കോ ഏതെങ്കിലും പരിപാടികൾക്ക്  ഇപ്പോൾ  മൈക്ക് ഒർഡർ ലഭിക്കാനും   പ്രയാസമാണ്. എന്നാൽ ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഏത് സമയത്തും പ്രവർത്തിപ്പിക്കുന്നു. അവർക്ക് മൈക്ക് ഓർഡർ വേണ്ട . അവർക്ക് ആവക നിയമങ്ങൾ ബാധകവുമല്ല. അവർ ഘോഷയാത്ര നടത്തിയും പൊങ്കാലയിട്ടും മറ്റും തെരുവുകൾ കൈയ്യടക്കുന്നു. ഒരു നിയമവും മതകാര്യങ്ങളിൽ ഇടപെടുന്നില്ല. മറിച്ച് രാഷ്ട്രീയക്കാർക്കുമേൽ കുതിരകയറുന്നു. അവരാണത്രേ സർവ്വ കുഴപ്പങ്ങൾക്കും കാരണം.  ഇതാണ് ഇതുവരെയുള്ള സ്ഥിതി. എന്നാൽ ഇപ്പോൾ മതത്തിന്റെയും ഭക്തിയുടെയും പേരിലുള്ള നിയമലംഘനങ്ങളിലും നിയമം ഇടപെടാനുള്ള ധൈര്യം കാണിച്ചു തുടങ്ങിയെങ്കിൽ ഒരർത്ഥത്തിൽ നല്ലതു തന്നെ. അതിൽ  വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുംകൂടി  നിയമപരമായി നേരിടട്ടെ.

തൻകാര്യം മാത്രം നോക്കി ജീവിക്കുന്ന സ്വാർത്ഥമതികളായ അരാഷ്ട്രീയ വാദികളെ തൃപ്തിപ്പെടുത്താനല്ല ബഹുമാനപ്പെട്ട  നീതി പീഠങ്ങൾ വിധിപറയേണ്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജനങ്ങൾക്കുമേലുള്ള ഭരണകൂടങ്ങളുടെ അന്യായമായ  ഇടപെടലുകളെ തടയാനും ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും മതപരവും മറ്റുമായ അവകാശങ്ങളെ സംരക്ഷിക്കുവാനുമാണ് ജുഡീഷ്യറി ശ്രമിക്കേണ്ടത്. അല്ലാതെ ഉള്ള അവകാശങ്ങൾ കൂടി ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. പാതയോര പൊതുയോഗ-പ്രകടനനിരോധനം പോലുള്ള നിയമങ്ങൾ മൂലം പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല തടയപ്പെടുന്നത്;  ഉത്‌സവങ്ങളും പൊങ്കാലകളും   നബിദിനഘോഷയാത്രകളും  ക്രിസ്‌ത്‌മസ് കരോളുകളും  ഒക്കെക്കൂടിയാണ് എന്ന് മനസിലാക്കുവാൻ പൊങ്കാലയ്ക്കെതിരെയുള്ള കേസ് ഉദാഹരണമാണ്. നീതിപീഠങ്ങളുടെ പൊതുയോഗ നിരോധനവും പ്രകടന നിരോധനവും മറികടന്ന് പൌരാവകാശങ്ങളെ സംരക്ഷിക്കുവാൻ   നിയമനിർമ്മാണ സഭ ശക്തമായ നിയമങ്ങൾ കൊണ്ടുവരണം.അതിന് രാഷ്ട്രീയ പാർട്ടികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നിലകൊള്ളണം. ലെജിസ്ലേറ്റീവ് ആയാലും ജുഡീഷ്യറിയായാലും എക്സിക്യൂട്ടീവ് ആയാലും ജനാധിപത്യത്തിനു മീതെ പറന്നുകൂടെന്ന് നീതിപീഠങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും ബോദ്ധ്യപ്പെടേണ്ടതുമുണ്ട്.
*************************************************
പിൻ‌കുറിപ്പ്: പൊങ്കാലയിട്ടവർക്കെതിരെ കേസെടുത്ത പോലീസ് ഓഫീസർമാർക്കെല്ലാം സസ്പെൻഷൻ! പൊതുയോഗവും പ്രകടനവും മറ്റും  നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ ഇതിനകം കേസെടുത്തവരെ സസ്പെൻഡ് ചെയ്യാൻ ആരെയും കണ്ടില്ല.

23 comments:

Anonymous said...

ശെല്‍വ രാജന്‍ ജാള്യം മറയ്ക്കാനും പിറവത്തിനു ഒരു ആപ്പായും ചില സഖാവ് പോലീസുകാര്‍ ആയിരിക്കും ഇതിന്റെ പിന്നില്‍ സംശയം വേണ്ട, അല്ലെങ്കില്‍ കേസ് എടുക്കേണ്ട സമയം കഴിഞ്ഞിരുന്നു

ഞാന്‍ പുണ്യവാളന്‍ said...

സത്യസന്ധമായി ഒരു പരാതിയുമായി ചെല്ലുന്ന നിരപരാധികളെ പിടിച്ചു ഇടിക്കുന്ന കേരളാ പോലീസിന്റെ , ഉരുട്ടികൊല നടത്തി പുകള്‍പെറ്റ മാതൃക ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ടു ഒരു ഗുഡാലോചന നടന്നിട്ടുണ്ടാക്കില്ലേ എന്ന് സംശയിച്ചു പോകുന്നു ...

ആറ്റുകാല്‍ പൊങ്കാലയുടെ മറവില്‍ നടക്കുന്ന തരികിട പരിപാത്യക്ളിലേക്ക് വെളിച്ചം വീശുന്ന പുന്യന്റ്റ്‌ പൊങ്കാല സ്പെഷ്യല്‍ ലേഖനം

സന്ദര്‍ശിക്കൂ .....
കാണാനാവുന്നതും കാണാതെ പോകുന്ന ചിലതും

ഇ.എ.സജിം തട്ടത്തുമല said...

ങാ,ങാ! തന്നെതന്നെ സുശീൽ! ഭൂരിപക്ഷമായ ഹിന്ദുക്കളുടെ വിശ്വാസസ്വാതന്ത്ര്യത്തിനെതിരെ ക്രിസ്ത്യാനിയായ ഉമ്മൻ ചാണ്ടിസാറും മുസ്ലിം ലീഗും ഒക്കെക്കൂടി ചേർന്ന് നടത്തിയ ഒരു ഉന്നത ഗൂഢാലോചനയുടെ ഫലമായി.......എന്നിങ്ങനെ പറയാൻ തൽക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഞാൻ കോൺഗ്രസ്സ്കാരെയോ യു.ഡി.എഫ്കാരെയോ പോലെ ആകരുതല്ലോ. ചില പോയിന്റുകൾ കൂടി പിന്നീട് എഡിറ്റ് ചെയ്ത് കയറ്റിയിട്ടുണ്ട്. വായിക്കുമല്ലോ!

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ ബാലെ ഭേഷ്‌ .......
സജീം മാഷിന്റെ ആ കമന്റ്‌ പുണ്യാളനു ഇഷ്ടമായി

ദിവാരേട്ടN said...

പൊതുയോഗങ്ങള്‍ക്കും, ജാഥകള്‍ക്കും ഉപരിയായി പൊങ്കാല ഇടുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷമലിനീകരണം വലിയ ഒരു വിപത്ത് തന്നെ ആണ്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ചൂട്ടുകറ്റ കത്തിച്ച് പൊങ്കാല ഇടുന്നതിന് ഒരു substitute ദേവസ്വം അധികാരികള്‍ കണ്ടെത്തണം. പുണ്യം നേടാന്‍ വേണ്ടിയുള്ള ഈ കുറുക്കുവഴി ആസ്തമ രോഗികളെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട്. ആരോട് പറയാന്‍ ???. ഈ നാട്ടില്‍ എന്തും നടക്കും; ചെയ്യുന്നത് മതത്തിന്റെ/ദൈവത്തിന്റെ പേരില്‍ ആയാല്‍ മാത്രം മതി.

ഇ.എ.സജിം തട്ടത്തുമല said...

ദിവാരേട്ടാ,

രാഷ്ടീയക്കാരെ പറയുംപോലെയല്ല, മതകാര്യങ്ങൾ!സൂക്ഷിക്കണേ! ഇപ്പോൾ തന്നെ കണ്ടില്ലേ? പൊങ്കാലയിട്ടവർക്കെതിരെ കേസെടുത്ത പോലീസ് ഓഫീസർമാർക്കെല്ലാം സസ്പെൻഷൻ! യോഗവും പ്രകടനവും നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ കേസെടുത്തവരെ സസ്പെൻഡ് ചെയ്യാൻ ആരെയും കണ്ടില്ല.

ദിവാരേട്ടൻ രാഷ്ട്രീയക്കാർ പൊതുയോഗം നടത്തുന്നതും പ്രകടനം നടത്തുന്നതും മറ്റും മാത്രമാണ് പലരോഗങ്ങളും ഉണ്ടാക്കുന്നതെന്നും മറ്റും പറഞ്ഞുപഠിക്കുക.

Paranoid Spook said...

അതെന്താ മതത്തിനു കൊമ്പുണ്ടോ?
മതത്തിന്‍റെ പേരില്‍ എന്ത് കോപ്രായവും ആവാമെന്നുള്ള സ്ഥിതി ആദ്യം മാറണം.

THOMA said...

മഹാനായ സുശീലന്റെ അഭിപ്രായം കണ്ടു കുളിരു കോരുന്നു.
പിറവം തിരഞ്ഞെടുപ്പ് മുന്നിലുള്ളകൊണ്ട് ആര് എന്തു നിയമ ലംഘനം നടത്തിയാലും യൂഡിയെഫ് സര്‍ക്കാര്‍ നടപടിയെടുക്കില്ലെന്നാണോ മനസിലാക്കണ്ടത് അതോ ഇപ്പോഴും കേരളം ഭരിക്കുന്നത് എല്‍ഡിയെഫ് ആഭ്യന്തര മന്ത്രി ആണെന്നോ? അതോ കേരളത്തില്‍ സര്‍ക്കാരു തന്നെ ഇല്ലെന്നോ?

പൊങ്കാലയിടാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി കൂട്ട് നില്‍ക്കുന്ന പടം പത്രത്തില്‍ വന്നത് തെളിവായെടുത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെയും മറ്റു സീരിയല്‍ സിനിമാ താരങ്ങള്‍ക്കെതിരെയും കേസെടുക്കേണ്ടതെല്ലേ? അല്ലാതെ ഏതെങ്കിലും ആയിരം പാവപ്പെട്ട സ്ത്രീകള്‍ക്കെതിരേ കേസെടുത്തിട്ട് എന്തു കാര്യം?

SHANAVAS said...

ഈ കേസും സസ്പെന്‍ഷനും എല്ലാം ഈയാണ്ടിലെ ഏറ്റവും വലിയ ഫലിതം പോലെ തോന്നുന്നു.. നമുക്ക് എന്നും ആഘോഷം തന്നെ.. ഇന്നലെ വീയസ്സിന്റെ വക.. ഇന്ന് പോലീസിന്റെ വക.. നാളെ ആരുടെ വക ആവും ആവോ.. ഒരു ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള വകുപ്പ് ഉണ്ടായിരുന്നു..എന്ത് ചെയ്യാം..പിള്ളേര്‍ക്ക് പരൂക്ഷ ആയിപ്പോയില്ലേ?? കഷ്ടം..എന്ന് പറഞ്ഞാല്‍ കഷ്ടം തന്നെ.. ഒരു നാടിന്റെ അധ:പതനം..

കുസുമം ആര്‍ പുന്നപ്ര said...

പൊങ്കാല ആണ്ടിലൊരിയ്ക്കലല്ലേ ഉള്ളു സലിമെ

കുസുമം ആര്‍ പുന്നപ്ര said...

പൊങ്കാല ആണ്ടിലൊരിയ്ക്കലല്ലേ ഉള്ളു സജീമെ

ajith said...

കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യം. കേസെടുത്താല്‍ അതിലും പുകില്. എന്തു ചെയ്യുമെന്റെ ആറ്റുകാലമ്മച്ച്യോയ്.

Manoj മനോജ് said...

പൊതുവഴി തടസ്സപ്പെടുത്തരുതെന്ന് ഒരു ഹൈകോടതി വിധി പണ്ടേ ഉള്ളതല്ലേ...

ആ വിധി വന്ന വര്‍ഷം ഫോര്‍ട്ട്കൊച്ചിയില്‍ ന്യൂയിര്‍ കാര്‍ണിവില്‍ നടന്നില്ല. പിന്നീട് ഒരു ദിശയിലേയ്ക്ക് ഗതാഗതം അനുവദിക്കുന്ന തരത്തില്‍ നടത്താം എന്ന് വിധിച്ചപ്പോഴാണു വീണ്ടും കാര്‍ണിവല്‍ ആരംഭിച്ചത്. അതിനു ശേഷം പശ്ചിമ കൊച്ചിയിലെ പല ഉത്സവങ്ങളും, പെരുനാളുകളും ഇത് പോലെ റോഡ് മുഴുവന്‍ ബ്ലോക്കാക്കാതെ നടന്ന് വന്നിരുന്നു. തടസ്സം സൃഷ്ടിച്ചാല്‍ കേസ് എടുക്കണമെന്നാണു വിധി. പലപ്പോഴും സംഘാടകര്‍ക്ക് നോട്ടീസും കിട്ടാറുണ്ടായിരുന്നു. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണു തോന്നുന്നത്. അതിനാല്‍ തന്നെ ആരെങ്കിലും ഇപ്പോള്‍ കോടതി കയറിയാല്‍ സര്‍ക്കാര്‍ ക്ഷ വരയ്ക്കും. സസ്പെന്റ് ചെയ്ത കക്ഷിയെ തിരിച്ചെടുക്കേണ്ടി വരും. പൊങ്കാലയിട്ടവര്‍ കോടതി കയറേണ്ടിയും വരും.

അതു കൂടാതെ പൊതുയോഗത്തിനെതിരെ വിധി പറഞ്ഞ ജഡ്ജി പൊങ്കാലയും തന്റെ പരിഗണനയിലുണ്ട് എന്ന് അന്ന് പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടിരുന്നു.

ദിവാരേട്ടന്‍ സൂചിപ്പിച്ചത് പോലെ പൊങ്കാലയിടാത്ത ആസ്തമ രോഗികളായ പരിസരവാസികളുടെ അവസ്ഥ ആറ്റുകാലമ്മ കാണില്ലല്ലോ, ആറ്റുകാലമ്മ കണ്ടാലും വരുമാനം കിട്ടുന്ന വഴി പുരോഹിതവര്‍ഗ്ഗം നിര്‍ത്തില്ലല്ലോ ;)

Anonymous said...

പീ സി മോഹനന്‍ മൂത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ആയ ഒരുത്തന്‍ ആണ് മുകളില്‍ എത്ര ഐ പി എസ് കാര്‍ ഇരിക്കുന്നു അവരോടൊന്നും ചോദിക്കാതെ എസ് ഐ മാരെ നിര്‍ബന്ധിച്ചാണ് എഫ് ഐ ആര്‍ പെട്ടെന്ന് രജിസ്ടര്‍ ചെയ്തത്, ഇത് തീര്‍ച്ചയായും പാര ആണെന്ന് ആര്‍ക്കും മനസ്സിലാകും ഇങ്ങിനെ ഉള്ളവരെ സര്‍വീസില്‍ വച്ച് കൊണ്ടിരിക്കരുത്, സസ്പെന്‍ഷന്‍ അല്ല ഡിസ്മിസല്‍ തന്നെ വേണം , മോഹനന്‍ മാത്രമല്ല പല പ്രധാന പോസ്റ്റിലും ഇങ്ങിനെ ഇടതു പക്ഷത്തിനു വേണ്ടി പാര വയ്ക്കുന്നവര്‍ ഇരിപ്പുണ്ട് , ഭരണം മാറുമ്പോള്‍ ഇടത് മുന്നണി ആദ്യം ചെയ്യുന്നത് വൈര നിര്യാതനവും പ്രധാന പോസ്റ്റില്‍ വിശ്വസ്തരെ വയ്ക്കലും ആണ് , ഇത് ഉമ്മന്‍ ചാണ്ടി ചെയ്തിട്ടില്ല അതാണ്‌ ഇതൊക്കെ അനുഭവിക്കുന്നത് കരുണാകരന്‍ ആകാന്‍ പഠിക്കുന്നതല്ലേ ഉള്ളു , (ഏതായാലും ഈ ഇടതു പക്ഷം എന്ന് പറയുന്നവര്‍ കോടികള്‍ കൊടുത്താല്‍ മറുകണ്ടം ചാടുമെന്നു മനസ്സിലാക്കിയല്ലോ അത് തന്നെ ഉമ്മന്‍ ചാണ്ടിക്കൊരു വിജയം ) മോഹനന്റെ മൊബൈല്‍ കാള്‍ കൂടി പരിശോധിക്കണം കടകംപള്ളിയുടെ നമ്പര്‍ ഉണ്ടോ എന്ന് പരിശോധിക്കണം വൈകാതെ അത് പുറത്തു വരും, മോഹനന് നിയമം നടപ്പാക്കാന്‍ ഇത്ര ആവേശം എങ്ങിനെ പെട്ടെന്ന് വന്നത് ഉടനെ മനസ്സിലാകും

Anonymous said...

പൊങ്കാല ഒരു ശല്യം ആകുന്നു എന്നതും സംശയമില്ലാത്തതാണ് , വാണിജ്യ താല്‍പ്പര്യം തന്നെ ആണ് ഇതിനു പിന്നില്‍ , പിന്നെ മീഡിയ കൊടുക്കുന്ന അമിതമായ പ്രാധാന്യം , ഒരു അവധി ആയിരുന്നത് ഇപ്പോള്‍ ഒന്നര അവധി ആയി അടുത്ത കൊല്ലം രണ്ട അവധി ആകും , അത് കൊമ്പന്സേറ്റ് ചെയ്യാന്‍ ബീമ പള്ളിക്കും വെട്ടുകാട് പള്ളിക്കും രണ്ട് അവധി വീതം ആക്കും എത്ര അവധി കിട്ടുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷം, പൊങ്കാലയുടെ പേരില്‍ പലതരം പിരിവു കൊടുക്കാന്‍ നിര്‍ബന്ധിതരാണ്‌ ജനം, പൌരസമിതി, രസിടന്‍സ്റ്റ് അസോസിയേഷന്‍ , ചുമട്ടു തൊഴിലാളി ഫ്ലോട്ട്, ഇങ്ങിനെ മിനിമം ഒരു രണ്ടായിരം രൂപയോളം പിരിവു പോകുന്നുണ്ട്, പത്തും നൂറും കലങ്ങളില്‍ പൊങ്കാല ഇട്ടു അതെല്ലാം വഴിയില്‍ കളഞ്ഞു പോകുന്ന സ്ത്രീകളും , പതിനൊന്നു മണിയോടെ തീരുന്ന പൊങ്കാല നിവേദിക്കാന്‍ നാല് മണി വരെ സമയം എടുത്ത് അത്രയും നേരം നഗരം സ്ടാ ന്ദ്‌ സ്റ്റില്‍ ആക്കുന്നതും ഒക്കെ തെറ്റാണ് , ഈ ദിവസം ഒരാള്‍ക്ക് അറ്റാക് വന്നാല്‍ അവന്‍ വീട്ടില്‍ ഇരുന്നു മരിക്കാനെ പറ്റു, തീര്‍ച്ചയായും ഗതാഗതം ഇല്ല ആ ദിവസം , പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും? സ്വന്തം സ്വാര്‍ത്ഥം സ്ഥാപിക്കാന്‍ മതം അത് കൊണ്ട് പറ്റിയെല്ലെങ്കില്‍ മത തീവ്രവാദം ഇതാണല്ലോ ഇന്ന് നാട്ടു നടപ്പ്. മീഡിയ അറ്റന്ഷന് വേണ്ടി ശിവന്‍ കുട്ടി എം എല്‍ എ , ശിവ കുമാര്‍ എം എല്‍ എ , ഓ രാജഗോപാല്‍ എക്സ് എം പി പിന്നെ സീരിയല്‍ സിനിമാ നടികള്‍, ശശി തരൂര്‍ ഒക്കെ പൊങ്കാല അടുപ്പിന്റെ മൂട്ടില്‍ വന്നു കുത്തിയിരിക്കുന്നത് കണ്ടിട്ടില്ലേ?

ഇ.എ.സജിം തട്ടത്തുമല said...

സുശീലൻ അവസാനമിട്ടതിൽ രണ്ടാമത്തെ കമന്റിന് താഴെ ഒരു കയ്യൊപ്പ്, എന്റെയും (സഖാവ് ശിവൻ‌കുട്ടിയുടെ പേര് ഒഴിച്ച്. ഹഹഹ! എല്ലാരും ചെന്ന് ജനപ്രീതി പിടിക്കുമ്പോൾ പിന്നെ നമ്മൾ എന്തുചെയ്യും? വോട്ടർമരെല്ലാം ഭക്തരല്ലേ?)

പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കരുത്. അത് ജനാധിത്യം ശക്തിപ്പെടുത്താനുള്ളതാണ്. എന്നാൽ ഇങ്ങനത്തെ പൊങ്കാലകളും ഉറൂസുകളും വെട്ടുകാടുകളും അങ്ങനെയല്ല. അവയാണ് സത്യത്തിൽ നിയന്ത്രണവിധേയമാക്കേണ്ടത്. തൊട്ടാൽ പൊള്ളുന്നതും അവതന്നെ. ഭക്തി വീട്ടിലിരുന്നും ആകാം. രാഷ്ട്രീയ പ്രവർത്തനം അവനവനന്റെ വീട്ടിനകത്തിരുന്ന്മാത്രം ചെയ്യേണ്ടതല്ല. മതാഘോഷങ്ങളുടെ പേരിലുള്ള അവധികളും പാടില്ല. ഇവിടെ യഥാർത്ഥത്തിൽ ജനം ബുദ്ധിമുട്ടുന്നത് മതങ്ങളെക്കൊണ്ടാണ്. (ഇങ്ങനെയും പറയാം)
March 13, 2012 10:30 AM

Harinath said...

ഇതിനൊന്നും പരിഹാരം കാണാൻ സാധിക്കില്ല.

K.P.Sukumaran said...
This comment has been removed by the author.
K.P.Sukumaran said...

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയവല്‍ക്കരിക്കുക എന്നത് മാര്‍ക്സിസ്റ്റ് അടവാണ്. യു.ഡി.എഫ്. അപ്രകാരം ചെയ്യേണ്ടതില്ല. എന്നാല്‍ രാഷ്ട്രീയപക്ഷപാതിത്വമുള്ള ഉദ്യോഗസ്ഥരെ മാറ്റി നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ അതാത് സ്ഥാനങ്ങളില്‍ മാറ്റി പ്രതിഷ്ഠിക്കാന്‍ അമാന്തിക്കരുത്. ഉമ്മന്‍ ചാണ്ടി വല്ലാതങ്ങ് ശുദ്ധനായാല്‍ മാര്‍ക്സിസ്റ്റ് തന്ത്രങ്ങളില്‍ കുടുങ്ങി ദുഷ്ടനായിപ്പോകും എന്നൊരു ആപത്ത് കാ‍ണാതിരുന്നുകൂട. അതാണ് പൊങ്കാലക്കേസ് നല്‍കുന്ന പാഠം.

എങ്ങനെ നോക്കിയാലും പൊങ്കാല പബ്ലിക്ക് റോഡില്‍ വെച്ചു നടത്തുന്നത് ശരിയല്ല. സുശീലന്‍ പറഞ്ഞത് തന്നെയാണതിലെ ശരി. ഭക്തിക്കും ആത്മീയതയ്ക്കും ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഒക്കെ ഒരു വകതിരിവ് വേണം. റോഡ് സൈഡില്‍ അടുപ്പ് കൂട്ടി പായസം വേവിച്ച് നേദിക്കുക എന്നത് ഒരു ദൈവവും ദേവനും ദേവിയും, ഭഗവാനും ഭഗവതിയും, അപ്പനും അമ്മയും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല. ആരാധിക്കുക എന്നത് പവിത്രമായ ഒരു കര്‍മ്മമല്ലെ. അതിങ്ങനെ നടുത്തെരുവില്‍ വന്ന്.... ജനങ്ങള്‍ക്ക് സാമ്പത്തിക സൌകര്യം കൂടിയപ്പോള്‍ ആക്രാന്തവും കൂടി. പൊങ്കലയുടെ പേരില്‍ നടക്കുന്ന ഈ ആചാരാഭാസം ആക്രാന്തത്തില്‍ കവിഞ്ഞ ഒന്നുമല്ല.

Manoj മനോജ് said...

കെ.പി.എസ്സ്.ന്റെ നിലപാടുകൾക്ക് വീണ്ടും തിരിച്ചടി കിട്ടുന്നു... :))))))

വഴി തടസ്സം ഉണ്ടാക്കിയാൽ കേസ്സ് രജിസ്റ്റെർ ചെയ്യുന്നതിനെ പറ്റി പോലീസ് ഉന്നതർ ചർച്ച ചെയ്തിരുന്നു എന്നും ഇപ്പോഴത്തെ കക്ഷിയെ ബലിയാടാക്കിയതാണെന്ന വാർത്ത പുറത്ത് വന്നു :)))))

Anonymous said...

വോ.. തന്നേ തന്നേ...
ഇവിടെ വഴിയില്‍ അടുപ്പുകൂട്ടി പൊങ്കാല ഇടുന്നവരും കല്ലിനെ ദൈവമാക്കി ആരാധിക്കുന്നവ‌രുമായ ഒരു ജന സഞ്ചയം ഉണ്ടായിരുന്നതു കൊണ്ട് തട്ടത്തുമല സാറിനൊക്കെ ബ്ലൊഗ് എഴുതാനും വഴിയില്‍ പൊതുയോഗം കൂടാനുമൊക്കെ പറ്റുന്നു. അവര്‍ക്കു വംശനാശം വന്നിരുന്നെങ്കില്‍ ബ്ലോഗ്ഗെഴുന്നവന്റെ തല വെട്ടുന്ന താലിബാനും(മിഡില്‍ ഈസ്റ്റ്) വഴിയില്‍ പ്രധിക്ഷേധിക്കുന്നവനെ റ്റാങ്കു കേറ്റി കൊല്ലുന്നവനും (ടിയാനമെന്‍) ഒക്കെ തട്ടത്തുമല സാറിനേപ്പോലുള്ളവര്‍ക്ക് രോമാഞ്ചമായേനെ...

സോറി സാറെ.... തല്‍ക്കാലം അതിവിടെ നടക്കില്ല...

ഇ.എ.സജിം തട്ടത്തുമല said...

അനോണിയായൊക്കെ സൂചിപ്പിക്കുന്ന ഈ പറഞ്ഞ വിഭാഗം ആളുകളെയും ഭീകരർ ആക്കാനാണല്ലോ പലരും പാടുപെട്ടുകൊണ്ടിരിക്കുന്നത്. മുസ്ലിം താലിബാൻ മാത്രമല്ല,ഇപ്പോൾ ഹിന്ദു താലിബാനും, ക്രിസ്തു താലിബാനും ഒക്കെയുണ്ട്.ഒരു മതത്തെമാത്രം ഭീകരവാദികളായി ചിത്രീകരിക്കുന്നതിനു പിന്നിൽ തന്നെ ഒരു തരം താലിബാനിസമാണ്. എല്ലാ താലിബാനിസക്കാർക്കും വേണ്ടത് കമ്മ്യുണിസ്റ്റ്കാരന്റെ ചോരയാണെന്നതിൽ അവരെല്ലാം ഐക്യത്തിലുമാണ്. ഒരു ടിയാമൻ സ്ക്വ്വയർ കാണിച്ച് കമ്മ്യൂണിസ്റ്റുകളെ ജനാധിപത്യ വിരുദ്ധരായി ചിത്രീകരിക്കാനും മറ്റുള്ളവരുടെ ജനാധിപത്യ ധ്വംസനങ്ങളെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങൾ പുതിയതൊന്നുമല്ലല്ലോ. ഇവിടെ ജനങ്ങളുടെ പണ്ടു മുതലേയുള്ള ജനാധിപത്യാവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും ഉത്സവങ്ങൾ പോലുള്ള അവരുടെ സന്തോഷങ്ങളും എന്നും അനുഭവിക്കാൻ അവസരമുണ്ടാകണമെന്ന് കമ്മ്യൂണിസ്റ്റുകൾ ഉറക്കെത്തന്നെ പറഞ്ഞുകൊണ്ടിരിക്കും. വിശ്വാസികളായ കമ്മ്യൂറൂണിസ്റ്റുകളും അല്ലാത്ത കമ്മ്യ്യൂ‍ണിസ്റ്റുകളും. ഒരു നഗരം മുഴുവൻ പിടിച്ചടക്കി പൊങ്കാലയും ഉറൂസുകളും പള്ളിപ്പെരുന്നാളുകളും നടത്തണമോ എന്നത് വിശ്വാസികളും വിശ്വാസങ്ങൾക്ക് നേതൃത്വം നൽകുന്നവരും വേറെതന്നെ ചർച്ച ചെയ്യേണ്ടതാണ്. ഇവിടെ പൊതുയോഗങ്ങളും പൊങ്കാലകളും നടത്തുന്നതിന് ചില നിയന്ത്രണങ്ങൾ വേണ്ടെന്ന് ആരും പറയുന്നില്ല. സമ്പൂർണ്ണ നിരോധനങ്ങളെയാണ് എതിർക്കുന്നത്. പാതയോരം എന്നത് ആളുകൾക്ക് കൂട്ടംകൂടിക്കൂടാത്ത സ്ഥലങ്ങളല്ല. ഇത്തരം നിരോധനങ്ങൾ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തന്നെ ലഭിക്കുമായിരുന്നില്ല.

ജയിംസ് സണ്ണി പാറ്റൂർ said...

തെറ്റുകൾ അസഹനീയതയുടെ
സീമകൾ ലംഘിച്ചപ്പോൾ
ഭരണകൂടത്തിനെ
തെരുവിലിറങ്ങി കൂകി വിളിച്ച
എന്നെയെന്തിനു , നിങ്ങൾ
കല്ലെറിഞ്ഞു കൊന്നു

എന്റെ കവിതയുടെ
വരികൾ സാന്ദർഭികമായി കുറിക്കുക്കുന്നു