Thursday, December 11, 2014

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

രത്നച്ചുരുക്കം: ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഇനി വിശദമായ പോസ്റ്റിലേയ്ക്ക്: 

വെറുതെ ബഹളം വച്ചതുകൊണ്ട് ഒരു കാര്യവുമില്ല. മതതീവ്രശക്തികൾ അധികാരശക്തിയായാൽ ഏതൊരു രാജ്യത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇന്ത്യയിലും സംഭവിക്കും. സാധാരണ പിന്നെ പ്രതീക്ഷകൾക്ക് വകയില്ല. മതരാഷ്ട്രം അരക്കിട്ടുറപ്പിക്കപ്പെടും. ഇന്ത്യയിൽ പക്ഷെ ഇപ്പോഴും ചില പ്രതീക്ഷകൾക്ക് നേരിയ സാദ്ധ്യതകൾ നില നിൽക്കുന്നുവെന്നു മാത്രം.

മതേതരത്വത്തിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. അവർ പൂർണ്ണമായും അടിച്ചമർത്തപ്പെടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ സാധിച്ചു. നീണ്ടു പോകുന്തോറും മതേതരത്വം എന്ന വാക്കു പോലും ഉച്ചരിക്കാനുള്ള സ്വാതന്ത്ര്യം  നഷ്ടപ്പെട്ടേക്കാം. പക്ഷെ അധികാരലബ്ധിയെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാൽ ഛിന്നഭിന്നമായി കിടക്കുകയാണ് ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ. പ്രത്യയശാസ്ത്ര ബാദ്ധ്യതയുള്ള പ്രസ്ഥാനങ്ങൾ വിരളമാണു താനും.

ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഈ തിരിച്ചറിവ് എന്നത് തന്നെ മതേതര പ്രസ്ഥാനങ്ങളുടെ ഒരു ഉ ഉത്തരവാദിത്വമാണ്. പക്ഷെ ചില തിരിച്ചറിവുകളും ഉത്തരവാദിത്വ ബോധങ്ങളും പ്രബലമായ മതേതര പ്രസ്ഥാനങ്ങൾക്കൊന്നിനും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു ദുരന്തം.

എന്നാൽ പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഛിന്ന ഭിന്നമായി പോയ ചില പ്രസ്ഥാനങ്ങൾ ഒരുമിച്ചു ചേരാൻ ചില പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ആ പ്രസ്ഥാനങ്ങളുടെ നേതാക്കളായ മുലയാം സിംഗ് യാദവ്, ലാലു പ്രസദ് യാദവ്, നിതീഷ് കുമാർ, ദേവ ഗൗഡ തുടങ്ങിയവരുടെ ലയന നീക്കങ്ങൾ പ്രതീക്ഷകൾക്ക് വകയുള്ളതാണ്. അതുപോലെ കോൺഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ മറ്റ് മതേതര പ്രസ്ഥാനങ്ങളും യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയ ആലോചനകളും നീക്കങ്ങളും  ഇപ്പോഴേ ആരംഭിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ മതേതരത്വം  നില നിർത്താൻ മതേതര പ്രസ്ഥാനങ്ങൾക്ക് മറ്റെന്തിനേക്കാളുപരി ബാദ്ധ്യതയുണ്ട്. അത് വേണ്ട വിധം നിറവേറ്റാനായില്ലെങ്കിൽ പിന്നീട്  ചരി‌ത്രം വഴി തെറ്റി പോയതിനെക്കുറിച്ച് ഒന്ന്  ദു:ഖിക്കാൻ പോലും സ്വാതന്ത്ര്യം ലഭിച്ചെന്നു വരില്ല. കാരണം ഫാസിസം എന്നാൽ നമുക്ക് മനസ്സിലാക്കനുള്ള ശേഷിക്കുമപ്പുറം അപകടകരമയ ഒരു പ്രത്യയശസ്ത്രമാണ്. അത് വർഗ്ഗീയ ഫാസിസമാണെങ്കിൽ പതിൻമടങ്ങ് മാരകമായിരിക്കും.

മാത്രവുമല്ല ഒരു വർഗ്ഗീയ ഫാസിസത്തിനെതിരെ  മറ്റ് വർഗ്ഗീയ ഫാസിസ്റ്റുകൾ കൂടി പ്രതിരോധത്തിനിറങ്ങിയാൽ  അത് ഇന്ത്യയുടെ സമാധാനത്തിനും സ്വൈര ജീവിതത്തിനും നിരന്തര‌ഭീഷണിയായി   മാറും. അപ്പോൾ ആ അപകടാവസ്ഥയെ വിശേഷിപ്പിക്കാൻ മാരകം എന്നതിനേക്കാൾ വലിയ വാക്കുകൾ നാം അന്വേഷിക്കേണ്ടി വരും. ആവശ്യപ്പെടുന്ന വലിയ ജാഗ്രതകളെ സൂചിപ്പിക്കുവൻ വേറെ പദങ്ങൾ ഇല്ലാത്തതിനൽ 'ജാഗ്രത'  എന്ന് മാത്രം പറഞ്ഞ് ഈ ചെറുകുറിപ്പ് തൽക്കാലം ചുരുക്കുന്നു. . 

2 comments:

ajith said...

മുലയാം സിംഗ് യാദവ്, ലാലു പ്രസദ് യാദവ്, നിതീഷ് കുമാർ, ദേവ ഗൗഡ>>>>>>>>>>>ക്രെഡിബിലിറ്റി ഉള്ള നേതാക്കന്മാര്‍ ഇല്ലെന്നതാണേറ്റവും വലിയ അപകടം

ഇ.എ.സജിം തട്ടത്തുമല said...

വർഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത്. ക്രെഡിബിലിറ്റിയൊക്കെ പിന്നീടുള്ള കാര്യം.