Friday, November 6, 2015

ചില വിജയപരാജയ തത്വചിന്തകൾ


ചില വിജയപരാജയ തത്വചിന്തകൾ 

(ഈ കുറിപ്പ്  2015 നവംബറിലെ തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് എഴുതിയതാണ്.)

തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ മഹോത്സവമാണ്. ആയിരിക്കണം. അല്ലാതെ അത് ആരെയും വെട്ടിക്കീറാനോ തച്ചു തകർക്കാനോ ഉള്ളതല്ല. ഒരാൾ അഥവാ ഒരു കൂട്ടർ ജയിക്കും. ഒരു തെരഞ്ഞടുപ്പിൽ വിജയിക്കുന്നതുകൊണ്ട് ഒരാൾ പരമശ്രേഷ്ഠനാകില്ല. തോൽക്കുന്നതു കൊണ്ട് ഒരാൾ മോശക്കാരനുമാകില്ല. തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ വഴി  ഒരാൾ ജയിക്കേണ്ട ആവശ്യം നിറവേറ്റപ്പെടുന്നു എന്നു മാത്രം. നല്ല ഗുണങ്ങളുള്ള രണ്ടുപേർ തമ്മിലോ ഏറെ ദോഷങ്ങളുള്ള രണ്ടുപേർ തമ്മിലോ മത്സരിക്കുമ്പോഴും അവരിൽ ഒരാളെ തെരഞ്ഞെടുക്കാനേ വോട്ടർമാർക്ക്  നിർവ്വാഹമുള്ളൂ.  അതുകൊണ്ടു തന്നെ ജയിക്കുന്നവർ അധികം ആഹ്ലാദിക്കുകയോ തോൽക്കുന്നവർ അധികം ദു:ഖിക്കുകയോ ചെയ്യുന്നതിൽ അർത്ഥമില്ല. വിജയിക്കുന്നവരെ പരാജയപ്പെടുന്നവർകൂടി അഭിനന്ദിക്കുക, തോൽക്കുന്നവരെ വിജയിക്കുന്നവർകൂടി ആശ്വസിപ്പിക്കുക എന്നതൊക്കെയണ് ജനാധിപത്യ മര്യദകൾ. 

ജയിക്കുന്നവർക്ക് ആത്മ വിശ്വാസം വർദ്ധിച്ചേക്കാം. എന്നാൽ തോൽക്കുന്നവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യം ഇല്ലതാനും. ജയവും തോൽവിയും എല്ലാം  ആപേക്ഷികങ്ങളാണ്. ഒരിടത്ത് (ഒരു മണ്ഡലത്തിൽ)  മത്സരിച്ച് ജയിക്കുന്നയാൾ മറ്റൊരിടത്ത് മത്സരിച്ചാൽ  തോൽക്കുമായിരുന്നവരോ ഒരിടത്ത് തോൽക്കുന്നവർ മറ്റൊരിടത്ത്   (മണ്ഡലത്തിൽ) മത്സരിച്ചാൽ ജയിക്കുമായിരുന്നവരോ ആകാം. അതുകൊണ്ടുതന്നെ ജയിക്കുക  തോൽക്കുക എന്നതിനപ്പുറം മത്സരിക്കുക എന്നതു തന്നെ ഒരു അനുഭവമാണ്. സംഭവിക്കുന്നതെല്ലം നല്ലതിന് എന്ന ഗീതാവാക്യം ഓർമ്മിക്കുന്നവർക്ക് ഏത് പരാജയത്തിലും പതറേണ്ടി വരില്ല. 

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാകുമ്പോൾ ജയിക്കുന്നവരും തോൽക്കുനവരും പരസ്പരം അറിയുന്നവരും ഒരുമിച്ച് സുഖദു:ഖങ്ങൾ പങ്കുവയ്ക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായിരിക്കും. അതുകൊണ്ടു തന്നെ ജയിക്കുന്നവരുടെ സന്തോഷം തോൽക്കുന്നവരുടെയും തോൽക്കുന്നവരുടെ ദു:ഖം ജയിക്കുന്നവരുടെയും കൂടിയാണ്.  വിജയിക്കുന്നവർ പിന്നെ വിജയിപ്പിച്ചവരുടെയും തോല്പിച്ചവരുടെയും കൂടി പ്രതിനിധിയാണ്. വിജയിച്ചശേഷം പക്ഷപാതപരമായ പെരുമാറ്റമോ പ്രവൃത്തിയോ വിജയിച്ച ആളുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടുള്ളതല്ല.

ഒരു സ്ഥാനർത്ഥിയുടെ വിജയം സാധാരണ നിലയിൽ അയാളുടേതു മാത്രമാകില്ല. അത് കൂട്ടായ അദ്ധ്വാനത്തിന്റെ ഫലമായിരിക്കും. ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന സ്വതന്ത്രന്മാർ തീരെയില്ലെന്നല്ല. രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു സമ്പ്രദായം ആയതിനാൽ പ്രബല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ മുന്നണികളും നിർത്തുന്ന സ്ഥാനാർത്ഥികളാകും സാധരണയയി കൂടുതൽ വിജയ സദ്ധ്യതയുള്ളവരയിരിക്കുക. എന്നാൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും നടത്തുന്ന പ്രവർത്തനങ്ങളും പിടിയ്ക്കുന്ന വോട്ടുകളും ഒരു പ്രബല സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കും. ഒരാളുടെ സഥാനർത്ഥിത്തം പ്രഖ്യാപിക്കുന്നതൊടെ അയാളുടെയോ അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെയോ  പാർട്ടിയുടെയോ അഭ്യുദയ കംക്ഷികൾ അയാളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഒരു സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ട്. സ്ഥാനാർത്ഥിയുടെ വ്യക്തിഗതമായ സ്വഭാവവിശേഷങ്ങൾ, അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ, പാർട്ടി, കാലികമായ രാഷ്ട്രീയ-സാമൂഹ്യ പരിതസ്ഥിതികൾ, പ്രചരണം,  ആരൊക്കെ അയാളുടെ വിജയത്തിനായി രംഗത്തിറങ്ങുന്നു എന്നുള്ളതെല്ലാം ഒരാളുടെ തെരഞ്ഞെടുപ്പ് വിജയത്തെ സ്വധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ജാതി, മതം, ധനശക്തി എന്നിവയും തെരഞ്ഞെടുപ്പിനെ സ്വധീനിക്കുന്നുവെന്നത് നമ്മുടെ ജനധിപത്യത്തിന്റെ ഒരു ദൗർബല്യമാണ്.

എങ്ങനെയായാലും  ഒരു തെരഞ്ഞെടുപ്പിലെ വിജയം കൊണ്ട് ഒരു വ്യക്തിയോ പ്രസ്ഥാനമോ അജയ്യമോ സർവ്വഗുണ സമ്പന്നമോ ആണെന്നു വരുന്നില്ല. തോൽക്കുന്നതുകൊണ്ട് ഒരു വ്യക്തിയോ പ്രസ്ഥാനമോ മോശമണെന്നും വരുന്നില്ല. ഒരിക്കൽ ജയിക്കുന്നതുകൊണ്ട് എന്നും ജയിക്കണമെന്നോ ഒരിക്കൽ തോൽക്കുന്നതുകൊണ്ട് പിന്നെ ഒരിക്കലും ജയിച്ചുകൂടെന്നോ ഇല്ല. കാലാകാലങ്ങളിൽ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുമുള്ള ഒരു ആഘോഷമാണ് തെരഞ്ഞെടുപ്പ്. പക്ഷെ നാടിന്റെ ഭാവിയെ സ്വധീനിക്കുന്ന വളരെ ഗൗരവമേറിയ ജനാധിപത്യ പ്രക്രിയയും കൂടിയാണ് അത് എന്നത് മറക്കുകയുമരുത്. അവിടെയാണ് പ്രബുദ്ധത എന്ന വാക്കിന്റെ പ്രസക്തി!

No comments: