Monday, July 27, 2015

എ.പി.ജെ അബ്ദുൽ ഖലാമിന് ആദരാഞ്ജലികൾ !

എ.പി.ജെ അബ്ദുൽ ഖലാമിന് ആദരാഞ്ജലികൾ!

ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ശാസ്ത്രപ്രതിഭയുമായിരുന്ന സർവ്വാ‌ദരണീയനായ ശ്രീ. എ.പി.ജെ അബ്ദുൽ ഖലാം അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!
 
(വിക്കി പീഡിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു)

ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാംഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. 2015 ജൂലൈ 27 ന് ഷില്ലോങ്ങിൽ വച്ച് ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ കലാം ഉദ്യോഗസ്ഥനായിരുന്നു.  മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

2002 ൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ഭാരതീയ ജനതാ പാർട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമാണ്.

2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ- 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ധൻ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയാണ്. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.



ആദ്യകാല ജീവിതം, വിദ്യാഭ്യാസം

"സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്"
—ആത്മകഥയായ അഗ്നിച്ചിറകുകളിൽ നിന്നും ഒരു വാചകം

ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള വിശ്വാസിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, ധനുഷ്കോടി - രാമേശ്വരം യാത്രക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി സഞ്ചരിച്ചിരുന്ന ട്രെയിൻ അവിടെ നിറുത്താതിരുന്ന കാലത്തിൽ പത്രക്കെട്ടുകൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ അബ്ദുൾ കലാം ഷംസുദ്ദീനെ സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ കാണാവുന്നതാണ്. ഇദ്ദേഹത്തിന്റെ സഹോദരന്റെ അപൂർ‌വകൌതുകവസ്തുക്കൾ വിൽക്കുന്ന കട ഇതിനോടുചേർന്നുതന്നെ കാണാം.

രാമനാഥപുരത്തെ സ്വാർട്ട്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954 ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. തന്റെ ബിരുദപഠനകാലത്തെക്കുറിച്ച് കലാമിനു തന്നെ പിന്നീട് മതിപ്പുണ്ടായിരുന്നില്ല. ആകാശങ്ങളിൽ പറക്കുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.



ശാസ്ത്രജ്ഞൻ

1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി III എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു.

കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.

ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു . ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.

രാഷ്ട്രപതി

കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാപാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002 ൽ അന്നത്തെ ഭരണക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാവട്ടം പ്രതീക്ഷയുണ്ടായിരുന്ന കെ.ആർ.നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞു കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ, കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.

രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോൾ, കലാമിന് മുൻനിര രാഷ്ട്രീയപാർട്ടികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. കലാമിന്റെ പിൻഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിനെ വീണ്ടും ഈ സ്ഥാനത്തേക്ക് രാഷ്ട്രീയപാർട്ടികൾ പരിഗണിക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി.

Tuesday, June 30, 2015

അരുവിക്കരപ്പാഠങ്ങൾ


അരുവിക്കരപ്പാഠങ്ങൾ


(വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും ഇത് ഒരു രാഷ്ട്രീയ വിദ്യാർത്ഥിയുടെ കുറിപ്പായി മാത്രം കാണുക)


വിജയത്തെ വിജയമായും പരാജയത്തെ പരാജയമായും തന്നെ കാണണം. സത്യ സന്ധമായി വിലയിരുത്തിയാൽ ഇപ്പോൾ അരുവിക്കരയിൽ യു.ഡി.എഫ് മാത്രമല്ല ബി.ജെ.പിയും  വിജയിച്ചിരിക്കുകയാണ്. തോറ്റത് എൽ.ഡി.എഫ് മാത്രം.  സാങ്കേതമായി ശബരീനാഥ് ജയിച്ച് എം.എൽ.എ ആയി.   എന്നാൽ യു.ഡി.എഫ് ജയിച്ചതോ എൽ.ഡി.എഫ് തോറ്റതോ  അല്ല അരുവിക്കരയുടെ ഇപ്പോഴത്തെ രാഷ്ട്രീയ   പ്രാധാന്യം.   ബി.ജെ.പി മുപ്പതിനായിരത്തിനു മുകളിൽ വോട്ട് പിടിച്ചതാണ്. അത് ഒ. രാജ ഗോപാലിന്റെ വ്യക്തിപ്രഭാവം എന്ന നിലയ്ക്ക് മാത്രം ചുരുക്കി കാണേണ്ട കാര്യമല്ല. സ്ഥാനാർത്ഥി രാജഗോപാലായാലും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ മടിയ്ക്കാതിരുന്ന മുപ്പതിനായിരത്തിനു മുകളിൽ ആളുകൾ ആ മണ്ഡലത്തിൽ ഉണ്ടെങ്കിൽ എല്ലാ മണ്ഡലങ്ങളി‌ലും ഈ ഒരു മാറ്റം ഇതിനകം സംഭവിച്ചിട്ടുണ്ടാകണം എന്ന് കരുതേണ്ടിയിരിക്കുന്നു.  

വർഗ്ഗീയത അഴിമതി തുടങ്ങിയ അരുതായ്മകളെ പോസിറ്റീവായി കണുന്ന ഒരു മാനസികാവസ്ഥയ്ലേയ്ക്ക് ജനങ്ങൾ മാറിയിരിക്കുന്നു എന്ന് വേണം കരുതാൻ.  അങ്ങനെ ഒരു മാനസികാവസ്ഥ ജനങ്ങളിൽ ഉണ്ടാകാൻ കാരണമെന്ത് എന്നത് ഇടതുപക്ഷം യുക്തിസഹമായി പരിശോധിക്കേണ്ടതാണ്.  ഭരണസ്വാധീനം കൊണ്ടും  പണം കൊടുത്തും വോട്ട് വാങ്ങി യു.ഡി.എഫ്  ജയിച്ചു എന്നൊന്നും പറഞ്ഞ് ഈ യു.ഡി.എഫ് വിജയത്തെ ചുരുക്കി കാണുന്നതിൽ അർത്ഥമില്ല. ബി.ജെ.പിയുടെ മെസേജ് അയച്ച് അംഗത്വം ചേർക്കൽ പരിപാടി  യുവതലമുറയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഒരു കേഡർ സ്വഭാവമുള്ള പാർട്ടിയായിട്ടു പോലും ബി.ജെ.പി സ്വീകരിച്ച ആ അംഗത്വ വിതരണ  തന്ത്രം  അവർ പ്രതീക്ഷിച്ചതിനേക്കാൾ നേട്ടമുട്ടാക്കി എന്നതു കൂടി തെളിയിക്കുന്നതാണ്  ഈ തെരഞ്ഞെടുപ്പ് ഫലം.

മറ്റൊന്ന് പുറത്തു നിന്ന് ആളെ ഇറക്കി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയതുകൊണ്ടൊന്നും ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകര, അരുവിക്കര എന്നീ ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ  തെളിയിക്കുന്നു. എന്നാൽ റോഡ് ഷോകൾ തുടങ്ങിയ പരിപാടികൾക്ക് തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. കാരണം എൽ.ഡി.എഫ് ചിട്ടയായി സ്ക്വാഡ് പ്രവർത്തനങ്ങളും മറ്റും നടത്തുമ്പോൾ യു.ഡി.എഫ് റോഡ് ഷോ പോലുള്ള പുറം മോടികൾക്കാണ്  ഈ തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകിയത്. പിന്നെ ചില അണ്ടർ ഗ്രൗണ്ട് വർക്കുകളും.

നാട്ടിൽ നടക്കുന്ന അഴിമതിയും കൊള്ളരുതായ്മകളും മറ്റുമൊന്നും അറിയാത്ത നല്ലൊരു പങ്ക് വോട്ടർമാർ എല്ലാ  മണ്ഡലങ്ങളിലും ഉണ്ടാകുമെന്നും ഒരു സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ ഏറ്റവും സ്വാധീനിക്കുന്നവരാണവരെന്നും ഓർമ്മ വയ്ക്കേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളോ സോഷ്യൽ മീഡിയകളോ ഒന്നും  അവരെ സ്വാധീനിക്കുന്നില്ല. അതേ പറ്റിയൊന്നും അവർക്ക് വലിയ വിവരവുമില്ല. എൽ.ഡി.എഫു ബി.ജെ.പിയും നേടിയ വോട്ടുകൾ തമ്മിൽ മുമ്പത്തെ പോലെ അന്തരമില്ല എന്ന യാഥാർത്ഥ്യം എൽ.ഡി.എഫും യു.ഡി.എഫും പാഠമാക്കേണ്ടതാണ്. വർഗ്ഗീയത ഒരു അല‌ങ്കാരമായി കാണുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെട്ടു വരികയാണെന്ന യാഥാർത്ഥ്യം മതേതര കക്ഷികൾ ഗൗരവത്തിൽ എടുക്കുന്നത് നന്ന്. മുമ്പൊക്കെ ബി.ജെ.പി കൂടുതൽ വോട്ട് പിടിച്ചാ‌ൽ ഇടതുപക്ഷത്തിനായിരുന്നു നേട്ടം. യു.ഡി.എഫിനു നഷ്ടവും. എന്നാൽ ഇപ്പോൾ സംഗതികൾ തിരിച്ചായി! ശബരീ നാഥിന്റെ വിജയത്തിനു പിന്നിൽ ജി.കർത്തികേയന്റെ വ്യക്തി പ്രഭാവത്തിന്റെ  ഇഫക്ടുകൾ ഉണ്ടാകാം. എങ്കിലും പല  ഘടകങ്ങൾ ചേർന്നാണല്ലോ ഒരു തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത്. തോൽവിയായാലും അങ്ങനെ തന്നെ.   

പക്ഷെ ഇപ്പോൾ യു.ഡി.എഫിനുണ്ടായ വിജയം ജനാധിപത്യത്തിന്റെ ശക്തിയെ അല്ല ദൗർബല്യത്തെയാണ് കാണിക്കുന്നത് എന്ന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചിലർക്കെങ്കിലും തോന്നുന്നത് സ്വാഭവികം. എന്തായാലും  ഇടതുപക്ഷം ഈ ഉപതെരഞ്ഞെടുപ്പിലുണ്ടായ തിക്താനുഭവം അതീവ ഗൗവത്തിലെടുത്ത്  വിലയിരുത്തണം. എന്നാൽ കേവലം വിലയിരുത്തലുകൾക്കപ്പുറം ചില ആത്മ പരിശോധനകൾ അതിനേക്കാൾ ഗൗരവത്തിൽ നടത്തുന്നത് ഗുണകരമായിരിക്കും. സമൂഹത്തിന് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അക്രമത്തിന്റെയും വർഗീയതയുടെയും അടിത്തറയിലുള്ള പ്രസ്ഥാനങ്ങൾക്ക് ജന പിന്തുണ വർദ്ധിച്ചു വരുമ്പോഴും പുരോഗമന- ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആവർത്തിച്ച് തിരിച്ചടികൾ ഉണ്ടാകാൻ കാരണമെന്തെന്ന് ചർച്ചചെയ്യണം. അത് അടച്ചിട്ട മുറികളിലിരുന്ന് നേതാക്കൾ മാത്രം രഹസ്യമായി നടത്തിയിട്ട് മാത്രം കാര്യമില്ല. ജനസമക്ഷം തുറന്ന ചർച്ചകൾ വേണം.

Wednesday, April 1, 2015

ചില മാതൃഭാഷാചിന്തകൾ

ചില മാതൃഭാഷാചിന്തകൾ

ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 21 നാണ്  ഈ കുറിപ്പ് എഴുതുന്നത്. അവരവരുടെ മാതൃഭാഷയെക്കുറിച്ച് ഗൗരവതരമായ ചിന്തയ്ക്ക് ഏറ്റവും പ്രേരകമായ ഒരു ദിവസമാണ് ഇന്ന്. നമുക്കുമുണ്ട് ഒരു മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ചും നമ്മൾ ഉൽക്കണ്ഠകൾ പങ്കു വയ്ക്കാൻ തുടങ്ങിയിട്ട് കാലമെറെയായി. ഇപ്പോഴും ഈ ഉൽക്കണ്ഠകളും മാതൃഭാഷാ മുറവിളികളും തുടരുന്നു. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന കാര്യം നാം സ്വയം വിലയിരുത്തേണ്ടതാണ്.

ഒരു കാലത്ത് വളരെക്കുറച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെയാകട്ടെ നല്ല സാമ്പത്തിക ശേഷിയുള്ളവർ മാത്രമേ കുട്ടികളെ അയച്ചിരുന്നുള്ളൂ. എന്നാൽ വിദ്യാഭ്യാസം ലാഭകരമായ ഒരു കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ  മുക്കിനുമുക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നു. പണക്കാർ മാത്രമല്ല സാധാരണക്കാരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേ പഠിപ്പിക്കുകയുള്ളൂ എന്ന നില വന്നു. കാരണം തങ്ങളുടെ മക്കൾ സമ്പന്നരുടെ മക്കളോട് മത്സരിച്ച് തോൽക്കരുതെന്ന് അവരും ആഗ്രഹിക്കുന്നു. അതിന് അവരെ കുറ്റം പറയാൻ ആകില്ല.

ചുരുക്കത്തിൽ ഇപ്പോൾ സർക്കാർ-എയിഡഡ് പൊതുവിദ്യാലയങ്ങൾ എല്ലാം അവയുടെ നില നില്പിനായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാൻ നിർബന്ധിതമായിരിക്കുന്നു. ഫീസ് കൊടുക്കാതെ പഠിക്കാൻ പറ്റുന്ന സ്കൂളുകളിൽ പാവപ്പെട്ടവരുടെ പോലും മക്കൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ കുട്ടികളെ ചേർക്കുന്നു. അവരെയും കുറ്റം പറയാനാകില്ല. പാവങ്ങൾക്കുമുണ്ട് അവരുടെ കുട്ടികളെ സംബന്ധിച്ച ഉൽക്കണ്ഠകൾ. മാതൃഭാഷയുടെ സംരക്ഷണം പാവങ്ങളുടെ മാത്രം ബാദ്ധ്യതയല്ലല്ലോ. ആർക്കും വേണ്ടെങ്കിൽ പിന്നെ പാവങ്ങൾക്കു മാത്രമായി എന്തിനൊരു മാതൃഭാഷ?

ഇവിടെ പ്രശ്നമെന്തെന്നോ? ഒരു വിഭാഗം കുട്ടികൾ ഇംഗ്ലീഷ് മീഡിയം പഠിക്കുമ്പോൾ മറ്റൊരു വിഭാഗം മലയാളം മീഡിയം പഠിക്കാൻ നിൽക്കില്ല എന്നതാണ്. കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ചു പഠിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് നല്ലതെന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  ലോകത്ത് പല രാജ്യങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസമടക്കമുള്ള പ്രൊഫഷണൽ കോഴ്സുകൾ പോലും മാതൃഭാഷയിൽ നടത്തുന്നുണ്ട്. അതാണ് ഏറ്റവും നല്ലതെന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
പക്ഷെ ഇവിടെ ഒരു പൊങ്ങച്ച സംസ്കാരവും ഇംഗ്ലീഷിന് സമുഹത്തിൽ നിന്ന് ഒരു പൊങ്ങച്ചഭാഷാ പദവിയും ഉണ്ടായതൊടെ ഇംഗ്ലീഷ് ഭ്രമം അതിന്റെ പാരമ്യതകൾ തേടുന്നു. ജീവിത വിജയം നേടാൻ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണമെന്നൊരു ധാരണ പരക്കെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടക്കാരാണ് ഈ പ്രചരണങ്ങൾക്കു പിന്നിൽ ഉള്ള പ്രധാന ശക്തികൾ.

മാതൃഭാഷയെ സംരക്ഷിക്കാൻ ഒറ്റമൂലികൾ ഒന്നുമില്ല. കേവലമായ മുറവിളികൾ കൊണ്ടും മാതൃമലയാളം സംരക്ഷിക്കപ്പെടില്ല. മാതൃഭാഷാ സ്നേഹം മുറ്റിയ ചർച്ചകളോ സെമിനാറുകളോ  മാതൃഭാഷാ  ഡിപ്പാർട്ട്മെന്റുകളോ  ഫണ്ടിംഗുകൾ കോണ്ടോ ഒന്നും മാതൃഭാഷ  സംരക്ഷിക്കപ്പെടുകയോ നില നിൽക്കുകയോ ചെയ്യില്ല. അതൊക്കെ അതിന്റെ വഴിക്കു തുടരും. ഭാഷ നശിക്കുന്നത്  നമ്മൾ അറിയുകയുമില്ല. ഒരു ഭാഷ നില നിൽക്കണമെങ്കിൽ ആ ഭാഷ സംസാരിക്കാൻ ആളുണ്ടാകണം. എഴുതാൻ ആളുണ്ടാകണം. കേൾക്കാനും വായിക്കാനും ആളുണ്ടാകണം. അതില്ലെങ്കിൽ പിന്നെ ഒരു ഭാഷയ്ക്ക് എന്തു പ്രസക്തി?

അക്കാഡമിക്ക് രംഗത്ത് ഒരു  ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ മേൽ കൈ നേടിയാൽ ആ ഒരു  ഭാഷ നശിക്കുകയേ ഉള്ളൂ. അതുപോലെ അക്കാഡമിക്ക് രംഗത്ത് മലയാളത്തിനുമേൽ ഇംഗ്ലീഷിന് അപ്രമാദിത്വം വന്നാൽ മലയാളത്തിന്റെ നില നില്പ് അപകടപ്പെടാതിരിക്കുന്നതെങ്ങനെ? അതും മലയാളം ഒരു ഇട്ടാവട്ട പ്രാദേശിക ഭാഷ. ഇംഗ്ലീഷാകട്ടെ ഒരു ആഗോളഭാഷയും! അപ്പോൾ ഇതിൽ ഏത് അതിജീവിക്കും? ഇംഗ്ലീഷ് മീഡിയം-മലയാളം മീഡിയം എന്നിങ്ങനെ രണ്ടുതരം സ്കൂളുകൾ നില നിന്നാൽ ലോകഭഷാ പദവിയുള്ള ഇംഗ്ലീഷ് മീഡിയം മാത്രമേ  ആളുകൾ തെരഞ്ഞെടുക്കുകയുള്ളൂ.

നമ്മുടെ മാതൃഭാഷ  നേരിടുന്ന വെല്ലുവിളികൾ   മറി കടക്കാൻ ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയാണാവശ്യം. ഇതിന് ശക്തമായ നിയമ നിർമ്മാണത്തിലൂടെ സ്റ്റേറ്റ് സിലബസ് ആയാലും കേന്ദ്ര സിലബസ് ആയാലും പ്ലസ് ടൂ തലം വരെയെങ്കിലും  മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം നിർബന്ധമാക്കണം. മാതൃഭാഷാ മീഡിയം സ്കൂളുകൾക്കു മാത്രമേ അംഗീകാരം നൽകാവൂ. അല്ലാതെ രണ്ടും കൂടി മുന്നിൽ വച്ചിട്ട് ഇംഗ്ലീഷ് വേണോ മാതൃഭാഷ വേണോ എന്ന് ചോദിച്ചാൽ ഇന്നത്തെ ലോകത്ത് ഇംഗ്ലീഷല്ലാതെ ആരും തെരഞ്ഞെടുക്കില്ല. അതുകൊണ്ട് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്ന തരം തിരിവ്  നിർത്തി പഠനമാധ്യമം പൂർണ്ണമായും മാതൃഭാഷയിലാക്കുക.

Saturday, March 7, 2015

ജി.കാർത്തികേയന് ആദരാഞ്‌ജലികൾ




ജി.കാർത്തികേയന് ആദരാഞ്‌ജലികൾ

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.ജി.കാാർത്തികേയൻ അന്തരിച്ചു. ആദ്യമായി അദ്ദേഹത്തിന് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്‌ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
 
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു ശ്രീ.ജി.കാർത്തികേയൻ. ഒരു എളിയ രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ആകെ നിരീക്ഷിച്ചു പോന്നിട്ടുള്ള ഒരാളാണ് ഞാൻ.വളരെ ആകർഷകവും അനുകരണീയവുമായ പൊതുജീവിതത്തിന്റെ ഉദാത്തമായ ഒരു മാതൃക നമുക്കു മുന്നിൽ സൃഷ്ടിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിട്ടുള്ളത്. സാംസ്കാരികമായി വളരെ ഔന്നത്യം പുലർത്തിയി‌രുന്ന ഒരു രാഷ്ട്രീയ നേതാവയിരുന്നു-രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. 

പൊതുവെ രാഷ്ട്രീയ നേതാക്കളെപ്പറ്റി ആരോപിക്കുന്ന തലക്കനമോ മറ്റുള്ളവർക്ക് 
ഇഷ്ടപ്പെടാത്ത പെരുമാറ്റമോ അദ്ദേഹത്തിനുള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ പക്വതയാർന്നതും സ്നേഹ പൂർവ്വകവുമായ പെരുമാറ്റമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
നല്ലൊരു വായനാ കുതുകിയായിരുന്ന അദ്ദഹം തന്റെ വായനയിലൂടെ ആർജ്ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ചില സാംസ്കാരിക യോഗങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പരന്ന വായനാനുഭവങ്ങളുടെ സ്വാധീനം ആ പ്രഭാഷണങ്ങളിൽ പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്തരം പ്രഭാഷണങ്ങളും അഭിമുഖങ്ങളിലെ സംഭാഷണങ്ങളുമെല്ലാം വളരെ വിജ്ഞാനപ്രദങ്ങളായിരുന്നു.

അദ്ദേഹം കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല രാഷ്ട്രീയ- സാംസ്കാരിക പ്രതിഭ തന്നെ‌യായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ആളല്ല അദ്ദേഹം. വിവിധ മേഖലകളിൽ അദ്ദേഹം അവശ്യം ഇടപെടുകയും അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങളെയും നിലപാടുകളെയുമെല്ലാം അദ്ദേഹത്തിന്റെ വായനയും ലോക നിരീക്ഷണവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ നേതാവ് ഇത്രയെങ്കിലും- അഥവാ ഇങ്ങനെയെങ്കിലും ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ചൂണ്ടിക്കാട്ടി നമുക്ക് സധൈര്യം പറയാനാകും. ഏത് നിലയ്ക്കായാലും നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതമേഖലയ്ക്ക് മാത്രമല്ല, പൊതുജീവിതമേഖലയ്ക്കാകമാനം ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാല നിര്യാണം. അകാല ദേഹ വിയോഗം. അദ്ദേഹത്തിന് ഞാൻ ഒരിക്കൽ കൂടി ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Wednesday, March 4, 2015

ഒരു പൗരന് എത്ര രേഖകൾ?

ഒരു പൗരന് എത്ര രേഖകൾ?

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റേഷൻ കാർഡ് പുതുക്കലുകളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. റേഷൻ കാർഡ് പുതുക്കുന്നതിന് ഇപ്പോൾ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഇത് സാധാരണ ജനങ്ങൾക്ക് പൂരിപ്പിച്ചു നൽകാൻ തന്നെ പ്രയാസമാണ്. നമ്മുടെ പല അപേക്ഷാ ഫോറങ്ങളും മലയാളത്തിലാക്കിയെങ്കിലും അത് ഇംഗ്ലീഷിലുള്ള അപേക്ഷാ ഫോറങ്ങളേക്കാൾ സങ്കീർണ്ണമായ തരത്തിലുള്ളതാണ്. അതിൽ ഉപയോഗിക്കുന്ന ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാകും വിധം നമ്മുടെ സാധാരണ വ്യവഹാര ഭാഷയിലുള്ളതല്ല. ഒറ്റ വായനയിൽ ഉപഭോക്താവിന് ചോദ്യം മനസ്സിലായാൽ എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല.

എന്തിനും ഏതിനും അനാവശ്യമായ സങ്കീർണ്ണതകൾ ഉണ്ടാക്കി വയ്ക്കുന്ന നമ്മുടെ ബ്യൂറോക്രസിയുടെ ഭാഗമാണ് ഈ അപേക്ഷാ ഫോറങ്ങളും. പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ കളക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ എവിടെ ചെന്നാലും അവിടെ അച്ചടിച്ചു നൽകുന്ന ഫോറങ്ങൾ പൂരിപ്പിക്കാൻ അല്പം വിദ്യാഭ്യാസമുള്ളവർക്കും പര സഹായം വേണ്ടി വരും. ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് എടുക്കാനോ ലോണേടുക്കാനോ ചെന്നാൽ അതിനുള്ള അപേക്ഷാ ഫോറങ്ങളുടെ സ്ഥിതിയും പറയാനില്ല. അവയാകട്ടെ ഇംഗ്ലീഷിലുള്ളതും എന്നാൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദമുള്ളവർക്കു പോലും മനസിലാകാത്ത വിധം ഉള്ളതുമാണ്. കാലമിത്രയായിട്ടും എന്തുകൊണ്ടാണ് ജന സൗഹൃദങ്ങളല്ലാത്ത ഈ സമ്പ്രദായങ്ങളൊന്നും മാറാത്തത്?

ഇവിടെ ജനാധിപത്യം എന്നാൽ ഡെമോറ്റിക്ക് ബ്യൂറോക്രസിയാണ് എന്നതു തന്നെ കാര്യം. നമ്മുടെ നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ അറിഞ്ഞൊന്നു മനസ്സു വച്ചാൽ മാറ്റിമറിക്കാൻ പറ്റുന്ന എത്രയോ മാമൂലുകലുണ്ട്. പക്ഷെ നടക്കുന്നില്ല. ഇപ്പോഴത്തെ റേഷൻ കാർഡ് പുതുക്കലിന്റെ കാര്യം തന്നെ എടുക്കുക. ഇത്തവണ കാർഡ് പുതുക്കൽ പ്രക്രിയ കഴിയുന്നതോടെ പലർക്കും പ്രത്യേകിച്ച് തൽക്കാലം സ്ഥലത്തില്ലാത്തതും നിലവിൽ റേഷൻ കാർഡ് ഉള്ളതുമായ കുടുംബങ്ങൾക്ക് ഒന്നാകെ റേഷൻ കാർഡ് ഇല്ലാതാകും. പുതിയ വ്യവസ്ഥയനുസരിച്ച് കുടുംബ നാഥ എന്ന നിലയിൽ ഫോട്ടോ എടുപ്പിന് ഹാജരാകേണ്ട കുടുംബനാഥ സ്ഥലത്തില്ലെങ്കിൽ അഥവാ പ്രവാസത്തിലോ മറ്റോ ആണെങ്കിൽ അവരുടെ കാർഡുകൾ നഷ്ടപ്പെടും. പലരും വളരെ പാടുപെട്ടാണ് ഒരു റേഷൻ കാർഡ് ഉണ്ടാക്കിയിട്ടുണ്ടാകുക. ഇനി നാട്ടിൽ വരുമ്പോൾ പഴയതുപോലെ സങ്കീർണ്ണമായ പല കടമ്പകളും കടന്നുവേണം പുതിയ ഒരു റേഷൻ കാർഡ് ഉണ്ടാക്കുവാൻ.

ഇപ്പോഴത്തെ പുതുക്കൽ കഴിയുമ്പോൾ നിലവിൽ അർഹരായ പല ബി.പി.എല്ല്ലുകാരും എ.പി.എല്ലുകാരുമാകും. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകാനുള്ള നടപടികൾ ആയി വരുന്നുണ്ട്. പക്ഷെ പ്രവാസികൾക്ക് റേഷൻ കാർഡിൽ പേരു ചേക്കാനോ പുതിയ കാർഡെടുക്കാനോ വ്യവസ്ഥയില്ല. അവർ ഇങ്ങോട്ട് അയക്കുന്ന വിദേശനാണ്യം മുതൽക്കൂട്ടുന്നതിന് സർക്കാരിനു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇപ്പോൾ ഒരു ശരാശരി പൗരൻ എന്നാൽ വോട്ടില്ലാത്തവനും റേഷൻ കാർഡിൽ പേരില്ലാത്തവനുമാണല്ലോ. അല്ലെങ്കിൽ തന്നെ ഈ റേഷൻ കാർഡിന്റെ കാലിക പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒരു ഇന്ത്യൻ പൗരന് എന്തെല്ലാം തിരിച്ചറിയൽ രേഖകൾ വേണം? വിദേശത്തു പോകാൻ പാസ്പോർട്ട് വേണമെന്നത് ഇരിക്കട്ടെ. ഇന്നത്തെ പോലെ ഓൺലെയിൻ ഏർപ്പാടുകൾ ഒന്നും ഇല്ലാത്ത കാലത്താണ് റേഷൻ കാർഡ് തുടങ്ങിയത്.

ഇന്നിപ്പോൾ ഇലക്ഷൻ ഐ.ഡി.കാർഡുണ്ട്. ആധാർ ഉണ്ട്. യൂണീക്ക് ഐഡന്റിറ്റി ഉണ്ട്. പാൻ കാർഡുണ്ട്. അങ്ങനെ പലതുമുണ്ട്. ഒരു പൗരന് ഇത്രയധികം തിരിച്ചറിയൽ രേഖകൾ എന്തിനാണ്? എല്ലാറ്റിനും കൂടി ഒരെണ്ണം പോരേ? റേഷൻ കാർഡും ആധാർ കാർഡും യൂണിക്ക് കാർഡും ഇലക്ഷൻ ഐ.ഡി കാർഡും ഒക്കെച്ചേർന്ന ഒരേയൊരു വിവിധോദ്ദേശ കാർഡ് പോരേ? ജനങ്ങളെ പല പല കാർഡുകൾ കൊണ്ട് ഇങ്ങനെ വേവലാതിപ്പെടുത്തുന്നതെന്തിന്? ചുരുക്കത്തിൽ സംഭവിക്കുന്നതെന്തെന്നാൽ എങ്ങനെയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാമോ അതിനു വേണ്ടതൊക്കെ നമ്മുടെ ബ്യൂറോക്രാറ്റുകൾ ഉണ്ടാക്കി വച്ചിട്ട് രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ തലയിൽ ഉത്തരവാദിത്തം ചാർത്തിക്കൊടുക്കും. യാതൊന്നും മനസ്സിലാക്കാതെ രഷ്ട്രീയ എക്സിക്യൂട്ടീവുകൾ അതും ചുമന്നുകൊണ്ടു നടക്കും. ആ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. അത്രതന്നെ!

(2015 ജനുവരി ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ എഴുതിയത്)

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

ഈ കുറിപ്പ് എഴുതുമ്പോൾ കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പരിപാടിയാണ് ഇത്. എന്നാൽ ഈ മഹാമേളയുടെ തിളക്കം കെടുത്തുന്ന ചില പ്രവണതകൾ ഇതിന്റെ കൂടെപ്പിറപ്പാണ്. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായില്ല. സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും റവന്യൂ ജില്ലാതലത്തിലും മത്സരിച്ച് ഏ ഗ്രേഡും വാങ്ങി വിജയിച്ചെത്തുന്ന കുട്ടികളാണ് സംസ്ഥാന കലോത്സവത്തിൽ എത്തുന്നത്. അതുകൊണ്ടു തന്നെ എല്ലാ മത്സര ഇനങ്ങളിലും ഭേദപ്പെട്ട നിലവാരമുള്ള കലാ-സാഹിത്യ പരിപാടികളാകും സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കപ്പെടുക. പരിപാടികൾ എത്ര ഉയർന്ന നിലവാരം പുലർത്തിയാലും എല്ലാവർക്കും ഒന്നാം സമ്മാനം ലഭിക്കുക എന്നത് ഒരു മത്സരത്തിലും സാധ്യമല്ല. എന്നാൽ ഇപ്പോൾ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയമാണ്. പലരും സ്കൂൾ-ഉപജില്ലാ- റവന്യൂ ജില്ലാ തലങ്ങളിൽ തന്നെ അപ്പീൽ നൽകിയും കോടതി വിധികൾ വാങ്ങിയും മറ്റും ഒക്കെയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തുന്നതുതന്നെ. ഇതെഴുതുന്ന സമയത്തെ വാർത്തകൾ അനുസരിച്ച് സംസ്ഥാന കലോത്സവത്തിൽ ഇത്തവണ ആയിരത്തിനു മുകളിൽ അപ്പീലുകൾ ലഭിച്ചിട്ടുണ്ടത്രേ! . എന്നുവച്ചാൽ മത്സരിക്കൻ വരുന്നവർ ആരും തോൽക്കാൻ തയ്യാറല്ല. എല്ലാവർക്കും ഒന്നാം സ്ഥാനം വേണം! കുട്ടികളെ ഇതിൽ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്കൂൾ കലോത്സവങ്ങളിൽ കുട്ടികളെ മുൻനിർത്തി രക്ഷകർത്താക്കൾ തമ്മിലാണ് മത്സരമെന്ന് മുമ്പേ തന്നെ ആക്ഷേപമുണ്ട്.

കലയോടുള്ള താല്പര്യമല്ല; ചില രക്ഷകർത്താക്കൾക്ക് ഇതൊരു പൊങ്ങച്ചമാണ്. ചിലർക്ക് ഗ്രേസ് മാർക്ക് എന്ന പ്രചോദനവും. പല മത്സരങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾ അവർ മത്സരിക്കുന്ന കലാവിഭാഗത്തിൽ ഉള്ള കഴിവോ അഭിരുചിയോ കൊണ്ട് മത്സരിക്കൻ എത്തുന്നവരല്ല. പണം ചെലവാക്കി തല്ലിപ്പഴിപ്പിച്ചു കൊണ്ടു വരുന്നതാണ് അവരെക്കൾ കഴിവുള്ള പല കുട്ടികൾക്കും നല്ല പരിശീലനത്തിന്റെയും പണത്തിന്റെയും കുറവുമൂലം സ്കൂൾ തലത്തിൽ പോലും മത്സരിച്ച് ജയിക്കൻ കഴിയുന്നില്ല. ഈ കലോത്സവങ്ങൾ പണക്കൊഴുപ്പിന്റെ ഉത്സവം എന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു കലാമേള വേണോ എന്ന ചോദ്യം ചിലരെങ്കിലും ഉയർത്തുന്നത്. കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ച് സംസ്ഥാന തലം വരെ എത്തുന്നതുതന്നെ വലിയ ഒരു മികവും അംഗീകാരവു‌മാണ്. അവിടെയും തങ്ങൾക്കു തന്നെ ഒന്നാം സ്ഥാനം ലഭിച്ചേ പറ്റൂ എന്ന് മത്സരിക്കുന്നവരെല്ലാം ശാഠ്യം പിടിച്ചാൽ പിന്നെ ഈ കലയും സാഹിത്യവുമൊക്കെ സംസ്കാരത്തിന്റെ ഭാഗമാകുന്നതെങ്ങനെ? കലോത്സവത്തിൽ മാർക്കിടുന്ന വിധികർത്താക്കൾ ആരും മോശക്കാരകാൻ ഇടയില്ല. പരീക്ഷയ്ക്ക് മാർക്കിടുന്നതുപോലെ കലാമത്സരങ്ങൾക്ക് മാർക്കിടാനാകില്ല. ഒരാൾ മാത്രമാണ് മാർക്കിടുന്നതെങ്കിൽ വലിയ പിഴവുകൾ സംഭവിക്കാം. ഇതിപ്പോൾ അങ്ങനെയല്ലല്ലോ. ഇനി നിലവിലുള്ള വിധിനിർണ്ണയ രീതി ശരിയല്ലെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്തണം.

മൂന്നുപേരടങ്ങുന്ന ഒരു ജഡ്ജിംഗ് പാനലിനുപകരം മൂന്നുപേർ വീതമുള്ള മൂന്നോ അഞ്ചോ ടീമിനെക്കൊണ്ട് വെവ്വേറെ വിധിനിർണ്ണയം നടത്തുന്ന രീതി അനുവർത്തിക്കാം. ഓരോ ടീമിലെയും ഓരോ അംഗങ്ങൾ ഇടുന്ന മാർക്കുകൾ കൂട്ടി ടോട്ടൽ ടീം മാർക്കും, എല്ലാ ടീമിന്റെയും ടോട്ടൽ ടീം മാർക്കുകൾ കൂട്ടി ആകെ മാർക്കും നിർണ്ണയിച്ച് ആദ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്. വിധിനിർണ്ണയത്തിന് കുറച്ചു കൂടി വിശ്വാസവും സ്വീകാര്യതയും കൈവരാൻ ഇത് സഹായിക്കും. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ മാതിരിയുള്ള അപ്പീൽ പ്രളയം കുറഞ്ഞേക്കും. വിധി നിർണ്ണയം വേണ്ടവിധം വിശ്വാസയോഗ്യമാക്കിയാൽ അപ്പീൽ നൽകാനുള്ള അവസരം നൽകാതെയുമിരിക്കാം. നാട്ടിൽ നടക്കുന്ന ഏതൊരു മത്സരത്തിലും വിധികർത്താക്കളുടെ തീരുമാനം അന്തിമമയിരിക്കും എന്നു പറഞ്ഞിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അതിൽ പിന്നെ അപ്പീലില്ല. എല്ലാവർക്കും സംതൃപ്തി അൽകുന്ന ഒരു വിധിപ്രസ്താവം അസാധ്യമാണ്. എങ്കിൽ അത് മത്സരമകില്ലല്ലോ. എന്തായാലും കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും അപ്പീൽ മത്സരങ്ങൾക്കു വേണ്ടി പരക്കം പായുന്ന സ്ഥിതി ഓഴിവാക്കാനുതകുന്ന പരിഷ്കരണങ്ങൾ സ്കൂൾ കലോത്സവങ്ങളുടെ കാര്യത്തിൽ ഉണ്ടാകണം.

കലാ പ്രവർത്തനങ്ങൾ സംസ്ഥാന സ്കൂൾ കലോത്സം കൊണ്ട് അവസാനിക്കുന്ന ഒന്നല്ലെന്ന കാര്യം എല്ലാവരും ഓർക്കണം. കലോത്സവങ്ങൾക്കും മത്സരങ്ങൾക്കുമപ്പുറം കലയുടെ ലോകം അതിവിശാലമാണ്. സ്കൂൾ കലോത്സവങ്ങളിൽ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ ആത്യന്തികമായി നിർണ്ണയിക്കുന്ന ഘടകം. കലാ-സാഹിത്യ രംഗത്ത് പ്രശസ്തിയുടെ കൊടുമുടികളിലേയ്ക്ക് ഉയർന്നവർ എല്ലാവരും സ്കൂൾ കലോത്സങ്ങളിൽ വി‌ജയിച്ചു മുന്നേറിയവരല്ല. ചിലർ യാതൊരു മത്സരങ്ങളിലും പങ്കെടുത്തവർ തന്നെയല്ല. കഴിവുള്ളവർക്ക് അവരവരുടെ കഴിവുകൾ തെളിയിച്ച് കലാലോകം കിഴടക്കാൻ ഒരു കലോത്സവത്തിന്റെയും വി‌ജയപ്രചോദനം ആവശ്യമില്ല. കലോത്സവങ്ങൾക്കു പുറത്താണ് അവസരങ്ങളുടെ വലിയ ലോകം തുറന്നു കിടക്കുന്നത്. ആ അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ ആർക്കും കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ ശൈലശൃംഗങ്ങൾ കീഴടക്കാം. മറിച്ച് തങ്ങളുടെ കുട്ടി സംസ്ഥാന കലോത്സവത്തിൽ തോറ്റാൽ എല്ലാം അവസാനിച്ചു പോകും എന്നു കരുതുന്നി‌ടത്തു നിന്നാണ് അപ്പീലുകളുടെ പ്രളയം സൃഷ്ടിക്കപ്പെടുന്നത്.

(തരംഗിണി ഓൺലെയിൻ, 2015 ജനുവരി ലക്കത്തിൽ എഴുതിയത്)

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസയോഗ്യത നിഷ്കർഷിക്കരുത്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസയോഗ്യത നിഷ്കർഷിക്കരുത്


രാജസ്ഥാനിൽ നിന്നുള്ള ഒരു വാർത്തയാണ് ഈ കുറിപ്പിന് ആധാരം. അവിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് എട്ടാം ക്ലാസ്സ് പാസാകണമെന്ന് അവിടുത്തെ സർക്കാർ നിയമം കൊണ്ടു വന്നിരിക്കുന്നു. അതിനെതിരെ കേസ് വന്നപ്പോൾ   ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ്  അവിടുത്തെ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഇതുസംബന്ധിച്ച് വിധിപ്രസ്താവങ്ങൾ വരാനുണ്ട്. ഇന്ത്യൻ ഭരണഘടനപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുതൽ പാർളമെന്റുവരെയുള്ള  ജനാധിപത്യ വേദികളിലേയ്ക്ക് മത്സരിക്കു‌വാനും തെരഞ്ഞെടുക്കപ്പെടു‌വാ‌നും ഉള്ള യോഗ്യത  ഇന്ത്യൻ പൗരത്വവും പ്രായവുമാണ്. വിദ്യാഭ്യാസ യോഗ്യത ജനാധിപത്യ വേദികളിലേയ്ക്ക് മത്സരിക്കുന്നതിന് മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾക്ക് നിരക്കാത്തതുമാണ്. അങ്ങനെയെങ്കിൽ വോട്ട് ചെയ്യുന്നതിനും  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കേണ്ടി വരില്ലേ? ഏതെങ്കിലും ഒരു ജനാധിപത്യ വേദിയി‌ലെ അംഗത്വം ഒരു ഉദ്യോഗമല്ല. അത് പൊതു ജന‌സേവനമാണ്. രാഷ്ട്രസേവനമാണ്. രാഷ്ട്രീയ പ്രവർത്തനമാണ്. അതിൽ വിദ്യാഭ്യാസം ഒരു യോഗ്യതയായി കടന്നുവരുന്നത് ജനാധിപത്യ സങ്കല്പങ്ങൾക്ക് നിരക്കില്ല.

ഒരാൾക്ക് ഒരു പൊതു  പ്രവർത്തകനാകാൻ വിദ്യാഭ്യാസം വേണമെന്നില്ല. ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള താല്പര്യമാണ് ഒരാളെ പൊതു പ്രവർത്തകൻ ആക്കുന്നത്. വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ഒരാൾക്ക്  ജനസേവന താല്പര്യമോ രാഷ്ട്രീയ പ്രവർത്തന താല്പര്യമോ അതിനൊക്കെയുള്ള കഴിവോ  ഉണ്ടായിക്കൊള്ളണമെന്നില്ല. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് ഒരാൾക്ക് അത്തരം താല്പര്യവും കഴിവും ഇല്ലാതെ പോകണമെന്നുമില്ല. ഒരാളുടെ വിദ്യാഭ്യാസവും അഭിരുചികളും മറ്റ് കഴിവുകളും തമ്മിൽ വലിയ ബന്ധമില്ല. വിദ്യാഭ്യാസമുള്ളവർ കൂടുതലായി പൊതുരംഗത്ത് നിൽക്കുന്നത് ഗുണം ചെയ്യും. എന്നാൽ വിദ്യാഭ്യാസമില്ലാത്തവർ പൊതു രംഗത്ത് നിൽക്കുന്നതുകൊണ്ട് യാതൊരു ദോഷവും വരാനുമില്ല. അഥവാ ദോഷമുണ്ടെങ്കിൽ അത് വിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെയുണ്ടാകും. ഇന്ത്യയിൽ പതിനാല് വയസ്സുവരെ നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ലക്ഷക്കണക്കിന് നിരക്ഷകർ ഇന്ത്യയിൽ ഇന്നുമുണ്ട്. ചിലർക്ക് പള്ളിക്കൂടങ്ങളിൽ പോകാനും പഠിക്കാനും അവസരം ലഭിക്കുന്നു. ചിലർക്ക് അത് ലഭിക്കുന്നില്ല.  അതിന് പല കാരണങ്ങളും ഉണ്ട്.

പള്ളിക്കൂടത്തിൽ പോകാത്ത കുട്ടികളെയോ കുട്ടികളെ പള്ളിക്കൂടത്തിൽ അയക്കാത്ത രക്ഷകർത്താക്കളെയോ ജയിലിൽ പിടിച്ചിടുന്ന പതിവൊന്നും ഇവിടെ ഇല്ല. നിയമം എല്ലാവർക്കും വിദ്യാഭ്യാസ അവകാശം ഉറപ്പു നൽകുന്നുണ്ടെങ്കിലും നല്ലൊരു പങ്ക് ആളുകൾക്ക്  സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും മറ്റുമായ പല കാരണങ്ങളാൽ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നുണ്ട്. വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ പേരിൽ ഒരു പൗരന് ലഭിക്കേണ്ട ജനാധിപത്യ പരമായ അവകാശങ്ങൾ നിഷേധിക്കുന്നത് നീതീകരിക്കത്തക്കതല്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ ചേരാൻ വിദ്യാഭ്യാസം ഒരു മാന ദണ്ഡമായിട്ടില്ല. സ്വാതന്ത്ര്യാനന്തരം നാളിതുവരെ ഇവിടെ ഭരണനേതൃത്വങ്ങളിലേയ്ക്ക് ഉയർന്ന മഹാരഥന്മാരിൽ എത്രയോ പേർ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരായി ഉണ്ടായിരുന്നു. ഇവിടെ സാമൂഹ്യ നവോത്ഥാന രംഗത്ത് പ്രവർത്തിക്കുകയും സമൂഹത്തെ മാറ്റി മറിയ്ക്കുകയും ചെയ്ത പരിഷ്കർത്താക്കളിൽ പലരും  ഔപചാരികമോ ഉന്നതമോ ആയ വി‌ദ്യാഭ്യാസം  നേടിയവരായിരുന്നില്ല. പൊതുജന സേവനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നത് പൗരാവകാശ നിഷേധമാണ്.

പൊതുജന സേവനം പലവിധമുണ്ട്. ഉദാഹരണത്തിന് ഒരാൾ അപകടപ്പെട്ട് വഴിയിൽ കിടന്നാൽ അയാളെ എടുത്ത് ആശുപത്രിയിൽ എത്തിക്കുന്നത് ഒരു ജനസേവനമാണ്. അപകടത്തിൽ പെട്ട് കിടക്കുന്നയാളെ എടുത്ത് ആശുപത്രിയിൽ എത്തിക്കാൻ വിദ്യാഭ്യാസ യോഗ്യത വേണമെന്ന് ശഠിക്കാനാകുമോ? പലതരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തുന്നതിന് വിദ്യാഭ്യാസം വേണമെന്ന് നിഷ്കർഷിക്കാനാകുമോ? പാർളമെന്ററി പ്രവർത്തവവും ഒരു ജന‌സേവന പ്രവർത്തനമാണ്. സന്നദ്ധപ്രവർത്തനമാണ്.  പാർളമെന്ററി രംഗത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  ഓണറേറിയമോ ശമ്പളമോ നൽകിയാലും ഇല്ലെങ്കിലും അത്തരം മേഖലയിൽ പ്രവർത്തിക്കാൻ സന്നദ്ധരാകുന്നവർ ഉണ്ടാകും. പ്രതിഫലേച്ഛയില്ലാതെ പൊതുജന സേവനവും രാഷ്ട്ര സേവനവും നടത്താൻ സന്നദ്ധരായി വരുന്നവർ ധാരാളമുണ്ടാകും. അതുകൊണ്ടുതന്നെ രാഷ്ട്ര സേവനത്തിന്റെ ഭാഗമായ ഒരു മേഖലയിലും ഒരു പൗരന് കടന്നുവരുവാനോ മത്സരിക്കുവാനോ തെരഞ്ഞെടുക്കപ്പെടുവാനോ ഭരണത്തിൽ പങ്കാളിയാകാനോ വോട്ട് രേഖപ്പെടുത്തുവാനോ  ഒരു വിദ്യാഭ്യാസ യോഗ്യതയും  മാനദണ്ഡമായിക്കൂട!

(തരംഗിണി ഓൺലെയിൻ, 2015 ജനുവരി ലക്കത്തിൽ എഴുതിയത്)

Tuesday, February 17, 2015

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

പ്രധാന മന്ത്രിയുടെ വാക്കുകളിലെ പുതുമോഡിയ്ക്ക് മറ്റ്  സർവ്വം മറന്ന് ആദ്യം തന്നെ  ഒരു കൈയ്യടി. അങ്ങനെ വഴിയ്ക്കു വാ മോഡിജീ! ഇന്ന് അല്പം മുമ്പ്  ഡൽഹിയിൽ ഒരു ക്രിസ്തീയ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ടി.വിയിൽ കണ്ടുകേട്ടു. വാക്കുകളെ വിശ്വസിക്കാമെങ്കിൽ,  വാക്കും പ്രവർത്തിയും ഒത്തുപോകുമെങ്കിൽ തികച്ചും സന്തോഷകരവും സ്വാഗതർഹവുമായ വാക്കുകൾ. ഇന്ത്യ എന്ന മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കുണ്ടകേണ്ട സഹിഷ്ണുതയും ഉത്തരവാദിത്വവും പക്വതയും  ഉൾക്കൊള്ളുന്ന പ്രസംഗമയിരുന്നു അത്. അദ്ദേഹം വന്ന വഴിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇതിനോടു ഘടിപ്പിക്കേണ്ടതില്ല. അത്  വേറെ തന്നെ തുടരാമല്ലോ. കാരണം ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. 

എല്ലാ  മതങ്ങളിലും സത്യമുണ്ടെന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട വിശ്വാസങ്ങൾ വച്ചു പുലർത്താൻ അവകാശമുണ്ടെന്നും ഇന്ത്യയിൽ രൂപം കൊണ്ട ചില മതങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് വളർന്നിട്ടുണ്ടെന്നും മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ലോകത്തു തന്നെ മതങ്ങളൂടേ പേരിൽ നടക്കുന്ന ഭിന്നിപ്പുകൾ ഉൾകണ്ഠാ ജനകമാണെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതൽ. അതെല്ലാം വളരെ സുവ്യക്തമായി വളച്ചുകെട്ടില്ലാതെ നല്ല  ലളിതമായ ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.  

പക്ഷെ ഒരു വശത്ത് ഇങ്ങനെയൊക്കെ പറയുകയും മറുവശത്തുകൂടി ബി.ജെ.പി എന്ന ലേബലിലല്ലാതെ മറ്റ് സംഘപരിവാറുകളെക്കൊണ്ട് മറിച്ചുള്ള പണികൾ ഇനിയും  ചെയ്യിക്കുമെന്നൊരാശങ്ക ജനങ്ങൾക്കിടയിൽ നിന്നും  അകന്നു പോകില്ല. അതിനി കാത്തിരുന്ന് കാണണം. കാരണം ഭരണഘടനയിൽ നിന്ന് മതേതരം എന്ന വാക്ക് എടുത്തു കളയണം എന്നുതന്നെ അഭിപ്രായമുള്ള സംഘപരിവാറുകളൂടെ  കൂട്ടത്തിൽ ഉള്ള ഒരാളണ്  നമ്മുടെ പ്രധാന മന്ത്രിയും. അദ്ദേഹത്തിന്റെ അധികാര ലബ്ദ്ധിയിൽ എല്ലാ സംഘ പരിവാറുകാർക്കുമുള്ള പങ്കും അവരോടുള്ള   കൂറും നരേന്ദ്ര മോഡിയ്ക്ക് കാണിക്കാതിരിക്കാനാകുമോ എന്നും  ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതെല്ലാം തൽക്കാലം അവിടെ നിൽക്കട്ടെ. അതെന്തൊക്കെയാണെങ്കിലും  പരസ്യമായി ഇങ്ങനെയൊരുറപ്പ് പ്രധാന മന്ത്രി എന്ന നിലയിൽ അല്പം വൈകിയാണെങ്കിലും അദ്ദേഹം  നൽകിയത് ആശ്വാസകരം തന്നെ. 

രാജ്യത്തിന്റെ പല ഭാഗത്തും  നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  ഇതല്പം മുമ്പേ പറയേണ്ടതുണ്ടായിരുന്നു എന്നൊരുഭിപ്രായമുണ്ട്. എങ്കിലും അധികം വൈകിയില്ല. ഇത് ഡൽഹിയിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാ‌ജയത്തിൽ നിന്നുണ്ടായ വീണ്ടു വിചാരമായി വിവക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയണെങ്കിൽ തന്നെ അത് ഒരു തെറ്റല്ല. അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുന്നത്. നരേന്ദ്ര മോഡിയുടെ   ഔദാര്യമല്ല, ഭരണഘടനാപരമായി ഇന്ത്യയിലെ ജനങ്ങൾക്കുള്ള അവകശങ്ങളെ എടുത്തു പറയുകയാണ്   അദ്ദേഹം ചെയ്തിട്ടുള്ളത് എന്ന നിലയിലും  ഇതിനോട് പ്രതികരിച്ചവർ ഉണ്ട്. എങ്കിൽ എടുത്തു പറഞ്ഞല്ലോ അതു അതന്നെയും വലിയകാര്യം തന്നെയാണ്.

ന്യൂന പക്ഷങ്ങൾക്കും ന്യൂന പക്ഷ  ആരാധനലയങ്ങൾക്കും നേരെ പല അക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ  പ്രധാന മന്ത്രിയുടെ വാക്കുകൾക്ക് ജനം കാതോർക്കുന്നത് സ്വാഭാവികം. .  പ്രത്യേകിച്ചും ഹിന്ദു രാഷ്ട്രസ്ഥാപനാർത്ഥം പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളുടെ ഭാഗമായ ബി.ജെ.പി യും സഖ്യകക്ഷികളും   മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന് ഭരണം  നി‌ർവ്വഹിക്കുന്ന കാലത്ത്,   ഇന്ത്യയുടെ ഭരണ ഘടന   ഉ‌റപ്പുനൽകുന്ന പൗരാവകാശങ്ങൾ പ്രധാന മന്ത്രി എടുത്തു പറയുന്നത് ഇന്ത്യയുടെ ജനാധിപത്യം  മതേതരത്വം  മുതലായവ  സംബന്ധിച്ച് ആശങ്കകൾ ഉള്ളവർക്ക് പ്രത്യേകിച്ച് ന്യൂനപക്ഷ  വിഭാഗങ്ങൾക്ക് ആശ്വാസകരമാണ്. അതുകൊണ്ട് പ്രധാന മന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിന് സർവ്വം മറന്ന് ഒരു മതേതര കൈയ്യടി! 

Friday, February 13, 2015

ഗാന്ധിജിയുടെ ഘാതകനേക്കാൾ ആരാധനാർഹൻ മോഡി തന്നെ

മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പേരിൽ ക്ഷേത്രം പണിയാമെങ്കിൽ നരേന്ദ്ര മോഡിയുടെ പേരിൽ ക്ഷേത്രം പണിയുന്നത് അത്ര തെറ്റൊന്നുമല്ല. നരേന്ദ്രമോഡി സ്വന്തം കൈകൊണ്ട് ആരെയും കൊലപ്പെടുത്തിയിട്ടില്ല. എങ്കിലും മോഡിയുടെ പേരിൽ പണിഞ്ഞ ക്ഷേത്രം പൊളിച്ചു മാറ്റാൻ മോഡി തന്നെ ആവശ്യപ്പെട്ടു. അത് നല്ല കാര്യം. അത് വിവാദം ഉയർന്നതുകൊണ്ടായാലും അല്ലെങ്കിലും. നരേന്ദ്ര മോഡിയുടെ വ്യക്തി സ്വാതന്ത്ര്യം കൂടിയാണ് അത്. അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം വേണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. പക്ഷെ ഗോഡ്സെയുടെ പേരിൽ ക്ഷേത്രം പണിയരുതെന്നു പരസ്യമായി പറയാനുള്ള ധൈര്യം മോഡിയ്ക്കുണ്ടാകില്ല. അതു വേറെ കാര്യം.

തന്റെ പേരിൽ അമ്പലം വേണ്ടെന്ന് പറഞ്ഞതിന് നരേന്ദ്ര മോഡിയെ അഭിനന്ദിക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻകാലത്തും ഇക്കാലത്തുമുള്ള മറ്റ് പ്രവൃത്തി ദോഷങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും നിലപാടുകളിലും മാറ്റമില്ല. രാഷ്ട്രീയമായ നയങ്ങളോടുമുള്ള എതിർപ്പിൽ വിട്ടു വീഴ്ചയുമില്ല. പക്ഷെ ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില അഭിപ്രായങ്ങൾ കൂടി പങ്കു വയ്ക്കാനാഗ്രഹിക്കുന്നു.

മനുഷ്യ ദൈവങ്ങളുടെ പേരിൽ പോലും ആശ്രമങ്ങളല്ലാതെ ക്ഷേത്രങ്ങൾ അങ്ങനെ പണിയാറില്ല. തമിഴ് നാട്ടിൽ ചില സിനിമാ നടികളുടെ പേരിൽ ക്ഷേത്രം പണിഞ്ഞിട്ടുള്ളതായി അറിയാം. ആരാധന മൂത്താൽ ചിലർ അതും അതിലപ്പുറവും ചെയ്യും. സിനിമാ നടികളുടെയോ നടന്മാരുടെയോ അല്പത്തം മൂലം അവരുടെ പേരിൽ ക്ഷേത്രം പണിയുന്നതിനെ അവർ എതിർക്കുകയുമില്ല. ജീവിച്ചിരുന്ന പലരുടെയും പേരുകളിൽ ഇവിടെ മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങൾ ഉണ്ട്. അത് ഹിന്ദുക്കൾക്കും ആകാം. അത് ആരുടെ പേരിൽ വേണമത് അവരുടെ ആരാധനാ സ്വാതന്ത്ര്യമാണ്. രാമനോ ലക്ഷ്മണനോ രാവണനു തന്നെയോ ക്ഷേത്രം പണിയാം. ഗോഡ്സേയ്ക്ക് ക്ഷേത്രം പണിയുന്നത് പാപമല്ലെങ്കിൽ മോഡിയ്ക്ക് ക്ഷേത്രം പണിയുന്നതും പാപമല്ല.
 
അമ്പലം പണിയാനും പള്ളി പണിയാനും ചർച്ച് പണിയാനും ഇതൊന്നും പണിയാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. അതാണ് മതേതരത്വം. അതുകൊണ്ടുതന്നെ ആരുടെ പേരിൽ ഈ ആരാധനാലയങ്ങൾ പണിയണമെന്നത് അവ പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് ദൈവങ്ങളുടെ പേരിൽ വേണോ ജീവിച്ചിരിക്കുന്നവരുടെ പരേതരുടെ പേരിൽ വേണമോ എന്നതും പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ നരേന്ദ്ര മോഡിയ്ക്ക് സമ്മതമാണെങ്കിൽ അദ്ദേഹത്തിന്റ പേരിലും, തങ്ങളുടെ പേരിൽ ആരാധനാലയം പണിയുന്നതിൽ എതിർപ്പില്ലാത്ത മറ്റ് ആരുടെ പേരിലും അമ്പലമോ പള്ളിയോ ചർച്ചോ ഏതും പണിയാം.

മനുഷ്യ ദൈവങ്ങളെ ആരാധിക്കാമെങ്കിൽ ( ഇതിൽ പലരും ശുദ്ധ ആത്മീയ തട്ടിപ്പുകാർ പോലുമാണ്), അതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെയും ദൈവങ്ങളായി കാണുന്നതും അവരെ ആരാധിക്കുന്നതും അവരുടെ പേരിൽ ആരാധനാലയങ്ങൾ പണിയുന്നതും അപരാധമൊന്നുമല്ല. അത് രാഷ്ട്രീയക്കാരുടെ പേരിൽ ആയാലും സിനിമാ താരങ്ങളുടെ പേരിലായാലും ആരുടെ പേരിലായാലും. ഈ തരം വിശ്വാസങ്ങൾ ഒന്നുമില്ലാത്ത യുക്തിവാദികൾക്കും ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്. ആ പാവങ്ങളെയും ആരും ഓടിച്ചിട്ടടിക്കരുത്. സ്വാതന്ത്ര്യത്തെ പറ്റി പറയുമ്പോൾ എല്ലാം പറയണം. അതുകൊണ്ട് ഇത്രയും പറഞ്ഞെന്നു മാത്രം